കേരളത്തിന്റെ തനതായ സാഹിത്യകലാപൈതൃക പരിപോഷണത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്നവയുമായ (പ്രവര്‍ത്തിക്കുന്ന എന്ന വാക്ക് അനുചിതം തന്നെ) ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഓരോ മേഖലയിലുമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുടെ അംഗീകൃത പ്രവര്‍ത്തനമാര്‍ഗ്ഗരേഖയും നിയമാവലിയുമൊക്കെ ഒരു വട്ടമെങ്കിലും വായിച്ചു നോക്കിയാല്‍ എത്രയോ മഹത്തും ബൃഹത്തുമായ സാംസ്‌കാരിക പരിപോഷണമാണ് അവയ്ക്ക് നിര്‍വ്വഹിക്കാനുള്ളതെന്നറിഞ്ഞ് നമുക്ക് ധന്യരാകാം.
ഈ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് അതത് കാലത്തെ സര്‍ക്കാരുകള്‍ നിയോഗിക്കുന്ന മുഴുവന്‍ സമയ അദ്ധ്യക്ഷനും സെക്രട്ടറിയും നിര്‍വ്വഹണ സമിതികളും ഔദ്യോഗിക ജീവനക്കാരുമുണ്ട്. ലക്ഷത്തിനു മുകളിലാണ് അദ്ധ്യക്ഷന്റെയും സെക്രട്ടറിയുടെയും ഒക്കെ പ്രതിമാസപ്രതിഫലം. വാഹനവും യാത്രപ്പടിയും മറ്റ് അലവന്‍സുകളും വേറെയും.
കേരളത്തില്‍ സര്‍ക്കാര്‍ നേരിട്ടു നിയന്ത്രിക്കുന്നതും ഗ്രാന്റോടുകൂടി നിലനില്‍ക്കുന്നതുമായ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അന്‍പതോളം വരും. കേരള സാഹിത്യ അക്കാദമി. സംഗീതനാടക അക്കാദമി ലളിത കലാഅക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ്വവിജ്ഞാനകോശ വകുപ്പ്, സാംസ്‌കാരിക പ്രസിദ്ധീകരണ വിഭാഗം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ചലച്ചിത്ര അക്കാദമി, മലയാളം മിഷന്‍, ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, മലയാളം മിഷന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, ആശാന്‍, ഉള്ളൂര്‍, എഴുത്തച്ഛന്‍, അപ്പന്‍ തമ്പുരാന്‍, തകഴി, മുണ്ടശ്ശേരി, പി.മൂലൂര്‍ സ്മാരകങ്ങള്‍ എന്നിങ്ങനെ അവയുടെ എണ്ണം നീളുന്നു.
കേരളത്തിലെ എല്ലാ സാമാന്യ വിദ്യാഭ്യാസമുള്ള പൗരന്‍മാര്‍ക്കു തന്നെയും ഈ സാംസ്‌കാരിക സര്‍ക്കാര്‍ വിലാസം സംഘടനകളെപ്പറ്റി അത്രയൊന്നും അവബോധമുണ്ടാവുകയില്ലെങ്കിലും എല്ലാ ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും നിലകൊള്ളുന്ന ‘കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലി’ന്റെ അംഗീകാരമുള്ള ലൈബ്രറികളെപ്പറ്റി മിക്കവര്‍ക്കും സാമാന്യമായ അറിവെങ്കിലുമുണ്ടാവും. പക്ഷേ ‘ലൈബ്രറി സെസ്സ്’ എന്ന പേരില്‍ ഓരോ നികുതിദായകനും തദ്ദേശ സ്ഥാപന ‘കെട്ടിടനികുതി’യോടൊപ്പം അടച്ചുവരുന്ന തുക കൈപ്പറ്റുന്ന ലൈബ്രറി കൗണ്‍സില്‍ പകരം ഗുണഭോക്താക്കള്‍ക്കു നല്‍കുന്ന സേവനങ്ങളെന്തൊക്കെയാണെന്ന് പലര്‍ക്കും അത്രയൊന്നും അവബോധമുണ്ടാവുമെന്ന് തോന്നുന്നില്ല.
പി.എന്‍.പണിക്കരെന്ന മികച്ച സാംസ്‌കാരിക – ലൈബ്രറി പ്രവര്‍ത്തകനാണ് 1945-ല്‍ ഗ്രന്ഥശാല സംഘമെന്ന ഇന്നത്തെ ലൈബ്രറി കൗണ്‍സിലിന് പ്രാഥമിക രൂപം നല്‍കിയത്. എഴുപത്തഞ്ചാണ്ട് പിന്നിടുന്ന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരൊക്കെ കാലം കടന്നു പോയിട്ടുണ്ടാവാമെങ്കിലും അതിനൊപ്പം ഗ്രാമാന്തരങ്ങളില്‍ ‘വായനശാലകള്‍ കെട്ടിപ്പടുക്കാന്‍’ അഹോരാത്രം പ്രവര്‍ത്തിച്ച അക്കാലത്തെ ബാല്യകൗമാര പ്രായക്കാര്‍ ആ ധന്യമായ ഓര്‍മ്മകള്‍ പേറുന്നവരായി ഇപ്പോഴും ഇവിടെയുണ്ടാവും. നിസ്വാര്‍ത്ഥതയും സാംസ്‌കാരിക സാഹിത്യാഭിമുഖ്യവുമായിരുന്നു അവരുടെയൊക്കെ കൈമുതല്‍. എന്നാല്‍ കേരളനിയമസഭ പാസ്സാക്കിയ ‘പബ്ലിക് ലൈബ്രറീസ് ആക്ട്’ -1991 നടപ്പിലായതോടെ താഴെ തലം മുതല്‍ ആ നിസ്വാര്‍ത്ഥതയും, ആത്മാര്‍ത്ഥയും ജനസേവനതല്പരതയുമുള്ളവര്‍ക്ക് പ്രായേണ അവിടെയൊന്നും അധികാരമില്ലാതെയായി എന്നതാണ് വസ്തുത. അതോടെ മിക്കവാറും ലൈബ്രറികളുടെ ലക്ഷ്യവും മാര്‍ഗ്ഗവും സാംസ്‌കാരിക ലക്ഷ്യങ്ങള്‍ക്കപ്പുറം സ്ഥാപിത താല്പര്യങ്ങളായി മാറി.
കെട്ടിടനികുതിയിനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ ഒരു രൂപയ്ക്ക് അഞ്ചു പൈസ നിരക്കിലാണ് ലൈബ്രറി സെസ്സ് അടയ്‌ക്കേണ്ടി വരുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന സെസ്സ് അതത് സാമ്പത്തികവര്‍ഷാന്ത്യം ലൈബ്രറി കൗണ്‍സിലില്‍ കൃത്യമായി അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ഒരു ശ്രമവും നടത്താതെ തന്നെ ഈയിനത്തില്‍ ദശകോടികളാണ് കൗണ്‍സിലിന് ലഭിച്ചുവരുന്നത്. ഓരോ വര്‍ഷവും ഈ ഇനത്തിലുള്ള വരുമാനം വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇതുകൂടാതെ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസച്ചെലവിനത്തില്‍ നീക്കിവച്ചിട്ടുള്ള തുകയുടെ ഒരു ശതമാനത്തില്‍ കുറയാത്ത തുക അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലാ ചെലവുകള്‍ക്കായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ലൈബ്രറീസ് ആക്ട് 1991 അനുസരിച്ച് ലൈബ്രറികള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളും സാംസ്‌കാരിക കര്‍ത്തവ്യങ്ങളും ഒട്ടനവധിയാണ്. അവയില്‍ പ്രധാനപ്പെട്ടവ എന്തൊക്കെയെന്നു നോക്കാം. (1) സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത കൂടാതെ നിര്‍വ്വഹിക്കുക (2) അതത് പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സേവനം നല്‍കുന്ന ‘ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് സെന്ററായി’ ജനസേവനം നടത്തുക, (3) ഭാഷാഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുക. (4) മദ്യം – മയക്കുമരുന്ന് എന്നിവക്കെതിരെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക (5) ആരോഗ്യകരവും സംസ്‌കാരസമ്പന്നവുമായ സമൂഹസൃഷ്ടിക്കായി വിഭാഗീയതയില്ലാതെ പ്രവര്‍ത്തിക്കുക (6) അതത് പ്രദേശങ്ങളിലെ നാടന്‍ കലകള്‍, ചരിത്രം, സംഗീതം, സാഹിത്യം എന്നിവയെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുക, (7) ഗ്രാമീണ പുസ്തക വിതരണ പദ്ധതി നടത്തുക (8)കാര്‍ഷിക-പാരിസ്ഥിതിക അവബോധ പ്രവര്‍ത്തനങ്ങളും ക്ലാസുകളും നടത്തുക (9) സാക്ഷരതാക്ലാസ്സുകള്‍ സംഘടിപ്പിക്കുക (10) നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന-തൊഴില്‍ സഹായക, പരീക്ഷാപരിശീലനങ്ങള്‍ നടത്തുക.
ഈ സാംസ്‌കാരിക കര്‍ത്തവ്യങ്ങളുടെ പട്ടിക നീണ്ടുപോകുന്നതാണ്. എന്നാല്‍ ഗ്രന്ഥശാല റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇവയൊക്കെയും നടക്കുന്നതായി രേഖകള്‍ കാണുമെങ്കിലും അടിത്തട്ടിലേക്കിറങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാണ്. ലൈബ്രറി സെസ്സ് കൃത്യമായി അടച്ചുവരുന്ന ജനതയ്‌ക്കെല്ലാം ലൈബ്രറി സേവനങ്ങള്‍ ലഭ്യമാവാന്‍ അവകാശമുണ്ടായിരിക്കേ, ലൈബ്രറികളില്‍ അംഗമാകാന്‍ പിന്നെയും പ്രവേശനഫീസും മാസവരിയും ഡെപ്പോസിറ്റും ഒക്കെ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് നിയമപരമായി സാധുതയുള്ളതുമല്ല. ഒരേ സേവനത്തിന് രണ്ടുതരം ഫീസ് ഈടാക്കുന്നതിന്റെ അസാധുതയെ ആരും ചോദ്യം ചെയ്യാന്‍ തയ്യാറാവാത്തത് കൊണ്ടുതന്നെ ഈ അപാകത ഇപ്പോഴും നിലനില്‍ക്കുന്നു.
ഓരോ അംഗ ഗ്രന്ഥശാലയില്‍ നിന്നും മൂന്നുവര്‍ഷം കൂടുമ്പോള്‍ രണ്ട് പ്രതിനിധികളെ താലൂക്ക് യൂണിയനിലേക്ക് വോട്ടവകാശമുള്ള അംഗങ്ങളായി തെരഞ്ഞെടുക്കുന്നു. അവര്‍ ചേര്‍ന്ന് താലൂക്ക് ഭരണസമിതിയെയും താലൂക്ക് ഭരണസമിതി ജില്ലാ ഭാരവാഹികളെയും തുടര്‍ന്ന് സംസ്ഥാന സമിതിയെയും തെരഞ്ഞെടുക്കണമെന്നാണ് ലൈബ്രറി ബില്‍ അനുശാസിക്കുന്നത്. കൃത്യമായി ഈ സമിതികളില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് കൃത്യമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥശാലകളില്‍ അംഗങ്ങളാക്കുന്നതിനു തന്നെയും ഇത്തരം അജണ്ടകള്‍ പാലിക്കപ്പെടുമ്പോള്‍ എത്രയോ കാലമായി നിലനില്‍ക്കുന്ന സ്ഥാപിത നേതൃത്വവും സ്വകീയ താല്പര്യവും നിലനിര്‍ത്തുന്നതിനു പിന്നിലെ ആസൂത്രിത ലക്ഷ്യങ്ങള്‍ പരസ്യമായ രഹസ്യങ്ങള്‍ മാത്രമാണ്.
ദശകോടികളുടെ വാര്‍ഷികവരവും വകയിരുത്തലും അതനുസരിച്ചുള്ള വരവിനങ്ങളും താഴെതലം മുതല്‍ ലഭ്യമാവുന്ന ഒരു പ്രസ്ഥാനത്തെ കൂടെക്കൂട്ടാനുള്ള ‘രാഷ്ട്രീയ നെറ്റ് വര്‍ക്കിന്’ സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷ രാഷ്ട്രീയകക്ഷി തന്നെയും പരോക്ഷമായ പിന്തുണ നല്‍കുന്നു എന്നതാണ് വസ്തുത. പകരമായി പലയിടങ്ങളിലും നിന്ന് ‘ചില ചീന്തുകള്‍’ ലഭിച്ചു വരുന്നുമുണ്ട്. ലൈബ്രറി കൗണ്‍സിലിനെതിരെയോ അവരുടെ പ്രവര്‍ത്തന വൈകല്യങ്ങളെയോ കുറിച്ച് അവര്‍ ഒരിടത്തും വിമര്‍ശനമുന്നയിക്കാത്തതിനുകാരണം മറ്റെന്താവും!
ലൈബ്രറികളിലെ പുസ്തകസംഖ്യ, ദിവസവും പുസ്തകങ്ങളെടുത്തു വായിക്കുന്നവരുടെ എണ്ണം, വരുത്തുന്ന ദിനപ്പത്രങ്ങള്‍, ആനുകാലികങ്ങള്‍, നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ധനവിനിയോഗം തുടങ്ങിയവയുടെ വിപുലീകരണമനുസരിച്ചാണ് അവയ്ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കുക. എല്ലാ ലൈബ്രേറിയന്‍മാര്‍ക്കും ലൈബ്രേറിയന്‍ അലവന്‍സും ലഭിച്ചുവരുന്നുണ്ട്. ദിവസവും ഒരു മണിക്കൂര്‍ പോലും തുറന്നു വയ്ക്കാത്ത ലൈബ്രറികളും താലൂക്ക് – ജില്ലാ – സംസ്ഥാന ഭാരവാഹികളുടെ ആസ്ഥാന വായനശാലകളും രജിസ്റ്ററുകള്‍ തയ്യാറാക്കിവച്ചും അല്ലാതെയും ഗ്രാന്റ് കൃത്യമായി വാങ്ങുന്നു.
ലൈബ്രറികള്‍ക്ക് എല്ലാവര്‍ഷവും പുസ്തകങ്ങള്‍ വാങ്ങാനായി ലഭിക്കുന്ന ഗ്രാന്റ് വേളയില്‍ എല്ലാ ജില്ലകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവങ്ങള്‍ നടത്തുന്നു. പ്രമുഖരായ പ്രസാധകരുടേതുള്‍പ്പെടെ ഒരു ജില്ലയില്‍ അറുപതിലധികം പുസ്തക വില്‍പ്പന സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. മൂന്നോ നാലോ ദിവസങ്ങളിലായി നടക്കുന്ന ഈ പുസ്തകമേളയില്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്ന എന്ത് സാധനവും വില്‍ക്കപ്പെടും. അതിന്റെ മൂല്യത്തെക്കുറിച്ചോ വിലയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചോ ആരും ശ്രദ്ധിക്കാറില്ല. സ്ഥാപിത താല്പര്യക്കാരായവരും രാഷ്ട്രീയലേബലുള്ളവരുമായ പ്രസിദ്ധീകരണക്കാരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ കൗണ്‍സിലില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയുണ്ടാവും. ഏറ്റവും ചെറിയ പുസ്തകസ്റ്റാളിനുപോലും വാടക പതിനായിരമാണ്. അറുപതിലധികം പ്രസാധകരില്‍ നിന്ന് വാങ്ങുന്ന വാടകയിനത്തിലുള്ള ലക്ഷങ്ങളില്‍ പകുതിപോലും സംഘാടനത്തിനായി ചെലവാകാറില്ല. സ്‌കൂളുകളിലും പാര്‍ട്ടി സ്വാധീനമുള്ള കേന്ദ്രങ്ങളിലുമാണ് മേള സംഘടിപ്പിക്കുക. ചെറിയ പ്രസാധകര്‍, തങ്ങള്‍ നല്‍കിയ വാടകയിനത്തിലുള്ള തുക തന്നെയും പുസ്തക വില്പനയില്‍ നിന്ന് ലഭിക്കാതെ നിരാശരായി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പങ്കെടുക്കാതെ പിന്‍വാങ്ങുന്നു. ലൈബ്രറികള്‍ വാങ്ങുന്ന പുസ്തകങ്ങള്‍ ക്രമനമ്പറിട്ട് സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ത്ത് അലമാരയില്‍ വയ്ക്കുന്നതൊഴിച്ചാല്‍ അത് വായിക്കാന്‍ ആരുമുണ്ടാവില്ല പിന്നെ. വായന കുറയുന്നു എന്ന പരിതാപത്തിനപ്പുറം എന്തുകൊണ്ട് അതിനുപ്രേരണയുണ്ടാവുന്നില്ല എന്ന ചോദ്യം ലൈബ്രറി കൗണ്‍സിലിന് പ്രസക്തമാവുന്നില്ല എന്നത് തികച്ചും ഖേദകരമാണ്.
ജനങ്ങളുടെ പ്രത്യക്ഷ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്ന ‘ലൈബ്രറി കൗണ്‍സില്‍’ തീര്‍ച്ചയായും സാംസ്‌കാരിക ഉണര്‍വ്വല്ല ജീര്‍ണ്ണതയാണ് നിലവില്‍ പ്രത്യക്ഷവല്‍ക്കരിക്കുന്നത്. ജനകീയാവബോധത്തിന്റെ ഉണര്‍ച്ചയാണ് ഇതിനുള്ള ഏകപരിഹാരം.