ഏതൊരു രാജ്യവും പുരോഗതിയിലേക്ക് കുതിക്കുന്നതിന് പിന്നില്‍ ആ രാജ്യത്തെ തൊഴിലാളികളുടെ പങ്കിനെ തള്ളിക്കളയാനാകില്ല. സ്വാര്‍ത്ഥ സേവനമായാലും നിസ്വാര്‍ത്ഥസേവനമായാലും ഏതൊരു പുരോഗമനവും മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുറെ തൊഴിലാളികളുടെ സേവനം അനിവാര്യമായി വേണ്ടിവരും. തൊഴിലാളികള്‍ ഇല്ലെങ്കില്‍ മുതലാളിയില്ല. ഇന്ത്യയെപ്പോലൊരു രാജ്യത്തില്‍ തൊഴിലാളികളും, കര്‍ഷകരും അവരുടെ അധ്വാനത്താലാണ് നിത്യജീവിതം കഴിഞ്ഞുപോകുന്നത്. ഇവരുടെ സഹായഹസ്തമാണ് ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നതും. അങ്ങനെയുള്ള നമ്മുടെ രാജ്യത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് വളരെ അനിവാര്യമാണ്, പ്രത്യേകിച്ച് കേരളത്തില്‍. ഒരോ തൊഴിലാളിക്കും പറയാന്‍ ഒരായിരം സങ്കടങ്ങള്‍ കാണും. എവിടെ ചെന്ന് പറയണം, ആരോട് പറയണം എന്നറിയാതെ ഇരുട്ടില്‍ തപ്പുന്നവര്‍ അനവധിയാണ് നമ്മുടെ സംസ്ഥാനത്ത്. ഇന്ന് തൊഴിലാളി സംഘടനകള്‍ പല മേഖലയിലും ആധിപത്യം സ്ഥാപിച്ചെങ്കിലും ചില തൊഴില്‍ മേഖലകളില്‍ ഇവരുടെ സാന്നിധ്യം വിരളമാണെന്ന് തന്നെ പറയേണ്ടിവരും.
തൊഴിലാളി സംഘടനകളുടെ അഭാവം ചില തൊഴില്‍മേഖലയില്‍ മുതലാളിമാരുടെ അജണ്ടക്ക് മുന്നില്‍ ശിരസ് കുനിച്ച് നില്‍ക്കേണ്ട ഗതികേടുപോലും തൊഴിലാളികള്‍ നേരിടുന്നു എന്നത് വാസ്തവമാണ്. അഥവാ ഏതെങ്കിലുമൊരു തൊഴിലാളി ഇതിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവരെ ഉന്‍മൂലനം ചെയ്യാന്‍ പോലും മടിക്കാത്ത മുതലാളിമാരും നമ്മുടെ നാട്ടിലുണ്ടെന്നതാണ് സത്യം. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ മുതലാളിമാരില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ഏതൊരു തൊഴിലാളിക്കും ഒരു സംഘടന വേണ്ടത് അത്യാവശ്യമാണ്.
എവിടെ തിരഞ്ഞൊന്ന് നോക്കിയാലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പലവര്‍ണ്ണങ്ങളിലുള്ള യൂണിഫോം ധരിച്ച് കൊണ്ട് തലയിലൊരു തൊപ്പിയുമേന്തി ഹോസ്പിറ്റല്‍ കവാടങ്ങള്‍, ബസ്സ്റ്റാന്‍ഡ്, ഫ്‌ളാറ്റുകള്‍, എ.റ്റി.എം. കൗണ്ടറുകള്‍, ഹോട്ടലുകള്‍, കമ്പനികള്‍, അങ്ങനെ പല സ്ഥാപനങ്ങളുടെ ഉള്ളിലും പുറത്തും കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമാണ്. ഇവരുടെ ജോലിക്ക് അര്‍ഹതപ്പെട്ടതൊന്നും തന്നെ കിട്ടുന്നില്ല. ഇവരില്‍ ഭൂരിഭാഗം ആളുകളും രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ട് വിരമിച്ചവരാണ്. ഇവരെ ചൂഷണം ചെയ്യുന്നത് കൂടുതലും സെക്യൂരിറ്റി ഏജന്‍സികളാണ്. മിക്ക ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത് തൊഴില്‍ മന്ത്രാലായത്തിന്റെ അംഗീകാരമില്ലാതെയും ലൈസന്‍സ് ഇല്ലാതെയുമാണ്. 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു സെക്യൂരിറ്റിക്കാരന് ലഭിക്കുന്ന വേതനം 300 രൂപയാണ്.
തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും പല സെക്യൂരിറ്റിക്കാര്‍ക്കും ലഭിക്കുന്നില്ലായെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പ്രൊവിഡന്‍ഡ് ഫണ്ടും ഇ.എസ്.ഐയും ഒന്നും ഇത്തരം തൊഴിലാളികള്‍ക്ക് പല സെക്യൂരിറ്റി ഏജന്‍സികളും നല്‍കാറില്ല. ലേബര്‍ക്ക് മാസത്തില്‍ നാല് ലീവ് കൊടുക്കണമെന്ന നിയമത്തെ കാറ്റില്‍ പറത്തിയാണ് പല ഏജന്‍സികളും സെക്യൂരിറ്റിക്കാരോട് പെരുമാറുന്നത്. പല ഏജന്‍സികളും സെക്യൂരിറ്റി ജോലി തേടിയെത്തുന്നവരില്‍ നിന്നും ഒരു ജോടി യൂണിഫോമിന് മാത്രം ഈടാക്കുന്ന തുക 2500 രൂപയാണ്. അതും വിലകുറഞ്ഞ തുണികളും ഷൂസുമാണ് നല്‍കുന്നതും. ചില ഏജന്‍സികളില്‍ 24 മണിക്കൂര്‍ നേരം ജോലിയാണ് ഒരാള്‍ക്ക് നല്‍കുന്നത്.
എട്ട് മണിക്കൂര്‍ മാത്രമേ ലേബറെ കൊണ്ട് ജോലിചെയ്യിക്കാന്‍ പാടുള്ളുയെന്ന നിയമം ഇത്തരം ഏജന്‍സികള്‍ക്ക് ബാധകമല്ല. ഇങ്ങനെ യാതനകളും നിന്ദയും അപമാനവും ഒറ്റപ്പെടുത്തലുകളും സഹിച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തിനും കാവലായി നില്‍ക്കുന്ന ഇവര്‍ക്ക് ഒരുപാട് ധര്‍മ്മസങ്കടം ഉത്തരവാദത്തപ്പെട്ട ഭരണകൂടത്തോട് പറയാനുണ്ട്.
ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒന്ന് ഇരിക്കാനുള്ള അവകാശംപോലും നിഷിദ്ധമാണ്. പന്ത്രണ്ട് മണിക്കൂര്‍ ഒരേ നില്‍പ്പ് തുടരണം. ഇത് വളരെ പൈശാചികമായ ഒരവസ്ഥയാണ്. മനുഷ്യത്വം ഇല്ലാത്ത ഇത്തരം പ്രവണത അംഗീകരിച്ച് കൊടുക്കുന്നത് വളരെ തെറ്റായ കാര്യമാണ്. തുണിക്കടകളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ദുരവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് അതിനൊരു വിരാമം അവര്‍ക്ക് നേടിക്കൊടുത്തു. അതുപോലെ സ്വന്തം കുടുംബംപോറ്റാന്‍ സെക്യൂരിറ്റികളായി ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലേക്കും സര്‍ക്കാരിന്റെ കണ്ണൊന്ന് ചെല്ലേണ്ടത് വളരെ ഉത്തമമായൊരു കാര്യമാണ്. ലേബര്‍ റൂള്‍ ഇവരിലും ബാധകമാക്കാനുള്ള കര്‍ശന നടപടി അധികാരികള്‍ എത്രയും വേഗം നടപ്പാക്കണം. ഇന്ന് ഒരു സ്ഥാപനങ്ങളും സെക്യൂരിറ്റിയെ നേരിട്ട് നിയമിക്കുന്നത് വിരളമാണ്. ഇവര്‍ ഏതെങ്കിലും ഏജന്‍സികള്‍ വഴിയാണ് അവര്‍ക്ക് ആവശ്യമുള്ള സെക്യൂരിറ്റിക്കാരെ കണ്ടെത്തുന്നത്. ഇതിന്റെ പ്രധാന കാരണമെന്നത് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കൊടുക്കേണ്ടയെന്നതാണ്. വര്‍ഷങ്ങളോളം ഇന്ത്യയെ ശത്രുരാജ്യങ്ങളില്‍ നിന്നും കാത്ത് സൂക്ഷിച്ച ജവാന്‍മാര്‍ ഒടുവില്‍ മറ്റുള്ളവരുടെ ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നത് വലിയ ക്രൂരതയാണ്. ഇങ്ങനെയുള്ള ഏജന്‍സികളെ കണ്ടെത്തി അവര്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകരുത്, അതിന് ഉത്തരവാദപ്പെട്ട അധികാരികള്‍.
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് എട്ട് മണിക്കൂര്‍ ജോലി സമയവും കുറഞ്ഞത് 500 രൂപയെങ്കിലും ഒരു ദിവസത്തെ ജോലിയുടെ വേതനമായി ഉയര്‍ത്താനും ഉള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് ശുപാര്‍ശ ചെയ്യണം. കൂടാതെ ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രൊവിഡന്‍ ഫണ്ട്, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങള്‍ കൃത്യമായി ഈ ജോലി ചെയ്യുന്നവര്‍ക്ക് ലഭ്യമാക്കണം.
എ.റ്റി.എമ്മുകളുടെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. തെരുവ് നായ്ക്കളുടെ അക്രമം രാത്രികാലങ്ങളില്‍ ഇവര്‍ക്ക് നേരേ ഉണ്ടാകുന്നത് ഇപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. കൂടാതെ ഒരു ക്യാബിന്‍പോലുമില്ലാതെ മഴയത്തും മഞ്ഞത്തും രാത്രിയിലുള്ള ജോലി വളരെ വിഷമകരമായൊരു കാര്യമാണ്. ഇവരും മനുഷ്യരാണെന്നൊരു പരിഗണനപോലും ലഭിക്കുന്നില്ല. ഇവര്‍ക്കൊരു സംഘടനയുടെ പിന്‍തുണ ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്.
ഏജന്‍സികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കൊരു വിരാമം വരണമെങ്കില്‍ അതുകൂടി നിലവില്‍ വരുന്നത് ഗുണമാകും. സ്ഥിരമായി ഒരാളെ തന്നെ രാത്രി ജോലിക്ക് നിയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. ചില ഹൈറേയ്ഞ്ച് മേഖലയിലേക്ക് ചെന്നാല്‍ രാത്രികാലങ്ങളില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ തനിച്ചാകും വന്യമൃഗങ്ങള്‍ ഇറങ്ങി താണ്ഡവമാടുന്നയിടങ്ങളിലെ സ്ഥാപനങ്ങളുടെ മുന്നില്‍ കാവലിനായി നിയോഗിക്കപ്പെടുന്നത്. ഇവരുടെ പക്കലൊരു വടിപോലും സുരക്ഷക്ക് ഇല്ലെന്നതാണ് കാണാനായി കഴിയുന്നത്. ഇതിനെതിരെ ഭരണാധികാരികള്‍ എത്രയും വേഗം നടപടി സ്വീകരിച്ചുകൊണ്ട് പാവം ജവാന്‍മാര്‍ക്ക് സാന്ദ്വനം ഏകണം. മറ്റുള്ളവരുടെ അധ്വാനത്തിന്റെ വീതം ഏ.സി. മുറിക്കുള്ളിലിരുന്ന് തട്ടിയെടുക്കുന്ന ചില കപട ഏജന്‍സികളിലെ മേലാളന്മാരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഇനിയും വൈകരുത്. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഈ തൊഴിലാളികള്‍ക്ക് വേണ്ടിയും മിഴി തുറന്ന് പ്രവര്‍ത്തിക്കണം. ഇവരുടെ ദയനീയമായ ദുഃഖങ്ങള്‍ കണ്ടില്ലാ, കേട്ടില്ലായെന്ന് ഇനിയെങ്കിലും പറയാതെ അവരുടെ നിരാശകള്‍ തീര്‍ത്ത് കൊടുക്കാന്‍ മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.