Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പ്രകൃതിയുടെ ദുരന്തഭൂമികകള്‍ മധുസൂദനന്‍നായര്‍ കവിതകളില്‍

ഡോ.വി.എസ്.രാധാകൃഷ്ണന്‍

Print Edition: 20 May 2022

ആദികാലംമുതല്‍ ആധുനിക കാലം വരെ നീളുന്ന കവിതാ സാഹിത്യ ലോകത്ത് പ്രകൃതിക്കുവേണ്ടി ഒരു വരിയെങ്കിലും സമര്‍പ്പിക്കാതെ ഒരു കവിയും കടന്നുപോയിട്ടില്ല. പ്രകൃതിയുടെ മൂര്‍ത്തവും അമൂര്‍ത്തവുമായ കല്‍പ്പനാചെപ്പുകള്‍ കൊണ്ട് ഹൃദയഹാരിയാക്കപ്പെട്ട ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ആദികാലം മുതല്‍ തന്നെ മലയാളകവിതാ സാഹിത്യത്തിലും നമുക്ക് കണ്ടെത്താന്‍ കഴിയും. ആദ്യകാല കവിതകളിലെല്ലാം പ്രകൃതിയുടെ സമ്മോഹനവും വര്‍ണ്ണാഞ്ചിതവുമായ മനോഹരദൃശ്യങ്ങള്‍ നമുക്ക് മുന്‍പില്‍ നമ്മുടെ കവികള്‍ അനാവൃതമാക്കി. പ്രകൃതിയോട് ഇണങ്ങി അല്ലാതെ പ്രകൃതിയില്‍ നിന്ന് വേറിട്ട ഒരു അസ്തിത്വം തനിക്കില്ലെന്ന് സ്വയമറിഞ്ഞിരുന്ന ഒരു മനുഷ്യസംസ്‌കാരം വേദേതിഹാസ പുരാണ ഉപനിഷത് കാലം മുതല്‍ തന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നു. സൂര്യചന്ദ്രന്മാരെയും ഇടിമിന്നലിനെയും മഴയെയും ജലസ്രോതസ്സുകളെയും എല്ലാം ദൈവിക പരിവേഷത്തോടെ കണ്ട വേദോപനിഷദ് കാലങ്ങളില്‍ നിന്നും നമ്മുടെ നാടന്‍പാട്ടുകളിലേക്കും പിന്നീടുണ്ടായ കവിതാസാഹിത്യ പ്രസ്ഥാനങ്ങളിലേക്കും കടന്നുവരുമ്പോള്‍ പ്രകൃതി ആരാധ്യതയ്ക്കുപരി ആനന്ദത്തിന്റെ ലാവണങ്ങള്‍ ആയി മാറുന്നത് കാണാം. ആരെയും ആനന്ദനിര്‍ഭരരാക്കുന്ന യാതൊരു വിനാശവും സംഭവിക്കാത്ത ശുദ്ധ പ്രകൃതിയുടെ സുന്ദരമുഖങ്ങളായിരുന്നു പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ മലയാളികള്‍ കവിതകളില്‍ കണ്ടതും ആസ്വദിച്ചതും. നമ്മുടെ പാട്ടു സാഹിത്യത്തിലും മണിപ്രവാള സാഹിത്യത്തിലും സന്ദേശകാവ്യങ്ങളിലും ഇത്തരം പ്രകൃതിയും പരിസ്ഥിതിയും തന്നെയാണ് നമ്മെ വരവേല്‍ക്കുന്നത്. പാട്ടും മണിപ്രവാളവും കഴിഞ്ഞുണ്ടായ ആട്ടക്കഥകളിലും തുള്ളല്‍ കഥകളിലും മഹാകാവ്യങ്ങളിലും ഖണ്ഡകാവ്യങ്ങളിലും എന്തിന് കാല്‍പ്പനിക കാലയളവിലെ ആദ്യകാല രചനകളില്‍ പോലും സജീവസാന്നിധ്യമായി കേരള പ്രകൃതിയെ കവികള്‍ കുടിയിരുത്തിയിരുന്നു. എന്നാല്‍ അതിനുശേഷം വ്യവസായവല്‍ക്കരണത്തിന്റെയും മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും ഫലമായി പച്ചപ്പുകള്‍ നിറഞ്ഞ നമ്മുടെ പ്രകൃതിയിലെ കാടും മേടും കാട്ടാറും കുളവും പുഴയും എന്തിന് സാക്ഷാല്‍ സമുദ്രം പോലും അത്യന്തം ദാരുണമാംവിധം വികൃതവും വിഷലിപ്തവുമായി തീര്‍ന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സര്‍വ ജീവജാലങ്ങളെയും ഏകത്വേന കണ്ട് പ്രകൃതിയെ ജീവിതത്തോട് ചേര്‍ത്തു പിടിച്ച ഭാരതീയ സംസ്‌കാരത്തിന് വന്ന ഈ പരിണതി നമ്മുടെ കവികളില്‍ അപ്രതിരോധ്യമായ നൊമ്പരങ്ങളാണ് സൃഷ്ടിച്ചത്. ഇതിന്റെ പ്രതിഫലനങ്ങള്‍ സമകാലിക കവികളുടെ കവിതകളിലെല്ലാം അരങ്ങേറുകയും ചെയ്തു. അവരില്‍ നിരന്തര കലഹവും പരിദേവനങ്ങളും നൊമ്പരങ്ങളുമായി കടന്നുവന്ന കവി എന്ന നിലയില്‍ മധുസൂദനന്‍ നായര്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

മധുസൂദനന്‍ നായരുടെ കവിതകളില്‍ പ്രകൃതി ആസന്ന മരണത്തിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുന്ന സത്യമായി പ്രത്യക്ഷപ്പെടുന്നു. മനുഷ്യന്റെ നിരന്തര ചൂഷണത്തിനിരയായി ചൈതന്യം നഷ്ടപ്പെട്ട് വികലയായിത്തീര്‍ന്ന ഭൂമിയുടെ നിത്യനൊമ്പരമായിട്ടാണ് പ്രകൃതി ഈ കവിയുടെ കവിതകളില്‍ പ്രത്യക്ഷമാവുന്നത്. ആരാധ്യമായ അഴകിന്റെ ദൃശ്യചാരുതയോടെ ഒരുകാലത്ത് പരിലസിച്ച പ്രകൃതിയെ അതിദാരുണമായി ആധുനികമനുഷ്യന്‍ പിച്ചിച്ചിന്തിയപ്പോള്‍ ചരാചര ജീവിതക്രമങ്ങള്‍ക്ക് തന്നെ വന്ന അപചയം വ്യക്തമാക്കുന്നവയാണ് അദ്ദേഹത്തിന്റെ പല കവിതകളും. വൃക്ഷലതാദികളേയും പക്ഷിമൃഗാദികളേയും ഒരുപോലെ സ്‌നേഹിക്കുകയും സ്വജീവിതത്തോട് ചേര്‍ത്തു പിടിക്കുകയും ചെയ്ത തപോവന സംസ്‌കാരത്തിന്റെ പാഠങ്ങളും പാഠഭേദങ്ങളുമാണ് മധുസൂദനന്‍ നായര്‍ കവിതയിലെ പ്രകൃതി ദര്‍ശനങ്ങള്‍. മുല്ലവള്ളിക്ക് ജലസേചനം ചെയ്യാതെ ആഹാരം പോലും കഴിക്കാത്ത ശകുന്തളയുടെചിത്രം പ്രാചീന പ്രകൃതിസ്‌നേഹത്തിന് ഉദാഹരണമാണ്. പത്ത് പുത്രന്മാര്‍ക്ക് സമമാണ് ഒരു വൃക്ഷം എന്നതാണ് പ്രാചീന ഋഷി ബോധം. നഷ്ടമായ കാലത്തിന്റെയും പ്രകൃതിയുടെയും പരിസ്ഥിതിയുടേയും ശോച്യാവസ്ഥയെ വേദനയോടെ മധുസൂദനന്‍ നായര്‍ തന്റെ രചനകളില്‍ കുറിച്ചിട്ടിരിക്കുന്നു. പ്രകൃതിയെ കണ്ടും കേട്ടും നേടിയെടുത്ത ജ്ഞാന വിജ്ഞാനങ്ങളുടെ പടവുകള്‍ ചവിട്ടിയ മനുഷ്യന്‍ അവന്റെ പ്രഥമ ജീവിതപാഠങ്ങള്‍ വിസ്മരിച്ചുകൊണ്ട് സ്വാര്‍ത്ഥതയിലേക്കും ധനാര്‍ത്തിയിലേക്കും കടന്നുപോയപ്പോള്‍ പ്രകൃതിക്കുനേരെ തിരിഞ്ഞതിന്റെ ദാരുണ ദൃശ്യങ്ങള്‍ നാം ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥാവിശേഷത്തിലേക്ക് നയിക്കാതിരിക്കുവാനുള്ള മുന്നറിയിപ്പുകള്‍ ഏറെ വര്‍ഷങ്ങളായി നമ്മുടെ കവി തന്റെ രചനകളിലൂടെ നല്‍കിക്കൊണ്ടേയിരുന്നു. മധുസൂദനന്‍നായരെ സംബന്ധിച്ച് പ്രാചീന ഭാരതീയ പ്രകൃതിദര്‍ശനം തന്നെ ആണ് ഉള്ളതെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതിയെപറ്റിയുള്ള ഒരു ചെറിയ സൂചനയെങ്കിലും തരാത്ത ഒരു കവിതയും അദ്ദേഹം എഴുതിയിട്ടില്ലെന്നുതന്നെ പറയാം.

മേനി അനങ്ങാതെ അധ്വാനമില്ലാതെ ഭൂമിയുടെ സ്വയാര്‍ജിത സമ്പത്തുകള്‍ മുഴുവന്‍ കൈക്കലാക്കി സുഖലോലുപരായി ജീവിക്കുന്ന മനുഷ്യരെ ആണ് ഇന്ന് എവിടെയും കാണാന്‍ കഴിയുന്നത്. ഈ സത്യമാണ്
വില്ലുകുലയ്ക്കാതിളയുടെ കനിയെ
വേള്‍ക്കാന്‍ ശീലിപ്പോര്‍
വിപിനം കാണാതിളയുടെ ഭൂതിക-
ളണിയാന്‍മോഹിപ്പോര്‍
എന്ന് ‘കവി പുണ്യപുരാണം’ എന്ന കവിതയില്‍ സൂചിപ്പിക്കുന്നത്. നാറാണത്തുഭ്രാന്തനില്‍ വരരുചിയെ കുറിച്ച് കവി സൂചിപ്പിക്കുന്നത് പാവന പ്രകൃതിയോട് ചേര്‍ത്താണ്.

”ഇവിടയല്ലോ പണ്ടൊരദ്വൈതി പ്രകൃതിതന്‍ വ്രതശുദ്ധിവടിവാര്‍ന്നൊരമ്മയൊന്നിച്ച്” എന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രകൃതിയുടെ പവിത്രതയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ഈ കവിതയില്‍ തന്നെ പ്രാചീന കേരളത്തിന്റെ പ്രകൃതിയെ ഭാവമനോഹരമായി വരച്ചിട്ടിരിക്കുന്നത് നോക്കുക:
ഈറകളിളംതണ്ടിലാത്മഭാവത്തിന്റെ തുടങ്ങിയ വരികള്‍ ഇതിന് മികച്ച തെളിവാണ്. സീതായനം എന്ന കവിതയില്‍ സീതയെ ഭൂമിയായും പ്രകൃതിയായുമാണ് കവി അവതരിപ്പിക്കുന്നത്. സീതയെ പ്രകൃതിയോട് ചേര്‍ത്ത് വായിക്കുവാനാണ് കവിക്ക് താല്പര്യം. വിതയും വിളവേല്പ്പു മേളവുമെല്ലാം ഇന്ന് കേരളത്തിന് നഷ്ടമായിരിക്കുന്നു. ഭൂമിയുടെ ഹൃദ്‌സംക്രമണങ്ങള്‍ പോലും നഷ്ടപ്പെട്ടു കഴിഞ്ഞ ഒരു കാലമാണിന്ന് ഉള്ളത്. പക്ഷേ കവിക്ക് ഭൂമിയില്‍ നിന്ന് വേര്‍പെട്ടൊരു സ്വര്‍ഗ്ഗം ഇല്ല എന്ന കാഴ്ചപ്പാടാണുള്ളത്.

ഗന്ധവതീപൃഥ്വീനീയാ
ണെന്‍തനുവുംജീവനുമറിവേന്‍
നിന്‍തിരുവടികല്പിച്ചരുളും
മണ്‍തരിയാണെന്നുടെസ്വര്‍ഗ്ഗം.

ഈ അവബോധം ഭാരതീയ സംസ്‌കാരത്തില്‍ നിന്നൂറിക്കൂടിയതാണ്. പ്രകൃതിയില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് ഇല്ലാത്തവരാണ് മനുഷ്യനും സര്‍വ്വചരാചരങ്ങളും എന്ന ഭാരതീയ ഋഷി ബോധത്തിന്റെ അനുരണനമാണ് ഇവിടെ നാം കേള്‍ക്കുന്നത്. കേവലം പ്രകൃതിയുടെ ബാഹ്യാഡംബരങ്ങളില്‍ മാത്രം മുഴുകുന്ന ഒരു കവിയായിട്ടല്ല മധുസൂദനന്‍ നായര്‍ പ്രത്യക്ഷനാകുന്നത്. മറിച്ച് അതിന്റെ അന്തസത്തയുടെ ആത്മമാഹാത്മ്യം അറിയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മനുഷ്യന്‍ പരിസ്ഥിതിക്കേല്പ്പിച്ച അത്യഗാധമായ ആഘാതം ഈ തലമുറകള്‍ക്കും വരുംതലമുറകള്‍ക്കും പൊറുക്കുവാന്‍ ആവുന്നതല്ല.

ആകാശം വറ്റുന്നു നിന്‍
പ്രാണക്കടല്‍ പുകയാകുന്നു
ആഘോഷം കൊടിയ വിലാ-
കലാപത്തിന്‍ കുഴലൂതുന്നു
ആരണ്യകവേണിയറുത്തീ
മാരണഹോമാഗ്‌നിയിലെറിവൂ
അമ്മേനിന്നസ്ഥികള്‍പോലും
തിന്നുന്നതിരക്കിന്നിടയില്‍
നിന്‍മേനിയില്‍ നിധികള്‍തേടി
തുടങ്ങിയ വരികളിലെല്ലാം മനുഷ്യന്‍ അതിദാരുണമായി പിച്ചിച്ചീന്തി വികൃതമാക്കിയ ഭൂമിയുടെ നേര്‍ചിത്രങ്ങളാണ് നമുക്ക് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്.

ഭാരതീയ സംസ്‌കാരത്തിന്റെ പ്രാണഭൂമികയും അതിന്റെ ഏകതാവിതാന സ്രോതസ്സുമായ രാമായണത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അഗസ്ത്യഹൃദയം പ്രകൃതിവിനാശത്തിന്റെ നൊമ്പരശ്രുതിയാണ്. കാടുകള്‍ കനലായ കാലത്തിന്റെ ദുരന്തമുഖം നാം ഇവിടെ കാണുന്നു. അമൂല്യങ്ങളായ ഔഷധസസ്യശേഖരങ്ങളെ തകര്‍ത്തെറിഞ്ഞ ആധുനിക മനുഷ്യന്റെ ക്രൂരതയ്‌ക്കെതിരെയുള്ള ശക്തമായ വജ്രമുനപ്പാണ് ഈ കവിത. ഈ കവിതയിലും സീത ഭൂമിയാണെന്ന പ്രജ്ഞാ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നു. മനുഷ്യ പ്രവൃത്തികളാല്‍ മൃതിയടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയും പ്രകൃതിയും തന്നെയാണ്

ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
നരകമായി മേനി പിഴിയുന്നു

എന്നിങ്ങനെയുള്ള വരികളില്‍ അന്തര്‍നിഹിതമായിരിക്കുന്നത്. തീവ്ര സംവേദനത്തോടെ അഭിരമിച്ചെങ്കിലേ കവിയുടെ പ്രതിഷേധം നമ്മുടെ ഹൃദയതലത്തില്‍ പതിക്കൂ. വസ്തു സത്യങ്ങളെ ഇപ്രകാരം വെളിപ്പെടുത്തുമ്പോള്‍ ശൈലിയുടെ സവിശേഷത കൊണ്ട് ഭാവതീവ്രമാവുകയാണ് കാവ്യഭാഗം. ഇക്കാര്യത്തില്‍ തീക്ഷ്ണ സംവേദനം സൃഷ്ടിക്കാന്‍ പുതിയ പദസംഘാതങ്ങള്‍ തന്നെ കവി കണ്ടെത്തുന്നു. അത് കവിതയുടെ സര്‍ഗ്ഗലാവണ്യത്തെ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. കവിതയില്‍ അവതരിപ്പിക്കപ്പെടുന്ന ഭാവത്തെ ഇത് കൂടുതല്‍ ശക്തമാക്കുന്നുമുണ്ട്. മലവാത തുപ്പും കനല്‍ച്ചീള്, വേരിന്റെ ഉമിനീര്, സന്നിപാതത്തിന്റെ മൂര്‍ച്ചയാലീശൈലം വന്ധ്യപ്രദോഷം തുടങ്ങിയ നിരവധി പ്രയോഗങ്ങള്‍ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് ശൈലീപരമായ മൂര്‍ച്ചയേകുന്നു. ആല്‍മരം ഭാരതീയനെ സംബന്ധിച്ച് ബോധിവൃക്ഷവും ആത്മീയ സ്രോതസ്സിന്റെ പവിത്ര സാന്നിധ്യവുമാണ്. ആല്‍മരംപോലുംവെട്ടി പര്യങ്കംചമയ്ക്കുന്ന മനുഷ്യന്‍ പ്രളയകാലത്ത് നീന്തി രക്ഷപ്രാപിക്കുവാന്‍ ആലില തേടുന്നതായി ‘ഉപനിഷത്ത്’ എന്ന കവിതയില്‍ രേഖപ്പെടുത്തുമ്പോഴും പ്രകൃതിയുടെ നേര്‍ക്ക് മനുഷ്യന്‍ ചെയ്തു കൊണ്ടിരിക്കുന്ന കൊടുംക്രൂരതയെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാരതത്തിന്റെ ആത്മീയ സംസ്‌കാരത്തിന്റെ അടര്‍ത്തി മാറ്റാനാവാത്ത പുണ്യനദിയാണ് ഗംഗ. തപശ്ശാന്തിതീര്‍ത്ഥ സംഗമമായ ഗംഗയെപ്പോലും പ്രാകൃതവും ദൂഷിതവുമാക്കിമാറ്റിയിരിക്കുന്നു.

സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
വരള്‍നാവു താഴുമീ വംശതീരങ്ങളില്‍
നിന്‍ നെഞ്ചിനുറവാര്‌തേടും
നീലിമയ്ക്കപ്പുറത്താസുരഹതിയ്ക്കുശിവ
തേജസ് പോറ്റിയൊരു നിന്റെ തീരങ്ങളില്‍ ആണവച്ചിതയിലാത്മാവിന്‍ ജഡംവെച്ചു
വായ്ക്കരിയിടാന്‍ തലച്ചോറുകള്‍ വെച്ച്
തടപൊട്ടിലയുന്നുമാനുഷികം പിന്നെ
ഹിമശൈലമേത്? ശിവജടയേത് ത്യാഗമേ ഹിതമെന്നറിയുന്ന മഹര്‍ഷി ഹൃദയമേത്?

ഇങ്ങനെയുള്ള വരികളിലെല്ലാം ഋഷിവര്യന്മാര്‍ തപമാര്‍ന്നിരുന്ന ഗംഗാതീരങ്ങളുടേയും ഗംഗയുടെ തന്നെയും സ്ഥിതി വിശേഷങ്ങള്‍ അതീവ ജാഗ്രതയോടെ മനംകുത്തിനോവുംവിധം കവി വാക്കിന്‍ സഹസ്രാരബിന്ദുവിലുണര്‍ത്തിയിരിക്കുന്നു.

പ്രാണന്റെ പ്രഥമ തുടിപ്പുകള്‍ ഉണര്‍ന്ന ജലസ്രോതസ്സുകളോരോന്നും ദൂഷിതമാക്കുകയോ മലിനമാക്കുകയോ വിഷലിപ്തമാക്കുകയോ ചെയ്തുകൊണ്ട് മനുഷ്യന്‍ അവന്റെ യാത്ര തുടരുകയാണ്. മനുഷ്യരുള്‍പ്പെടെ സര്‍വ്വ ജീവജാലങ്ങളുടേയും നിലനില്‍പ്പിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിലേക്ക് ഇത് കൊണ്ടെത്തിച്ചിരിക്കുന്നു. ഗംഗ എന്ന കവിതയിലെ പോലെ തന്നെ നെയ്യാര്‍ എന്ന കവിതയിലും ഇത്തരമൊരു സത്യസ്ഥിതി കാട്ടിത്തരുന്നുണ്ട് കവി. കവിക്ക് തന്റെ ജന്മനാട്ടില്‍ തന്നെ കാണാന്‍ കഴിഞ്ഞ സ്വാനുഭവത്തിന്റെ ദ്വിമുഖങ്ങള്‍ ഈ രചനയില്‍ ആവിഷ്‌കൃതമായിരിക്കുന്നു. നെയ്യാറ്റിന്‍കര വഴി ഒഴുകുന്ന നെയ്യാറിന്റെ പൂര്‍വ്വകാലസ്ഥിതിയും സമകാലസ്ഥിതിയും അത്യന്തം വ്യക്തമായി ഈ കവിതയില്‍ കവി അനാവരണം ചെയ്തിരിക്കുന്നു. പേര് സൂചിപ്പിക്കും പോലെ നെയ്ക്കുംഭവുമായി ഒരുകാലത്ത് ഒഴുകിയിരുന്ന നെയ്യാറ്റിന് സംഭവിച്ചിരിക്കുന്ന അതീവ ഗുരുതരമായ മാറ്റത്തെ സൂചിമുനപ്പേല്ക്കുന്ന വേദനയില്‍ കവി അവതരിപ്പിച്ചിരിക്കുന്നു. മുത്തശ്ശിയില്‍ നിന്നും പകര്‍ന്നു കിട്ടിയ നെയ്യാറിന്റെ നേരുകളെ ആദ്യം അവതരിപ്പിച്ചുകൊണ്ടാണ് ഈ കവിത മുന്നേറുന്നത് എവിടെയാര്‍ക്കുമേ പ്രഭാവമായ്.

ഇത് നെയ്യാറിന്റെ പുരാസത്യംമാത്രമാണെന്ന് കവി സൂചിപ്പിക്കുന്നു. പക്ഷെ ഇന്ന് സ്മൃതി തമസ്സില്‍ വരാം. ഈ അവസ്ഥ നെയ്യാറിന്റേതു മാത്രമല്ല. ഭാരതത്തിലെ മറ്റ് പല നദികള്‍ക്കും വന്നുചേര്‍ന്ന അവസ്ഥയാണ്. അവയൊക്കെതന്നെ പല രചനകളിലും കവി സൂചിപ്പിക്കുന്നുണ്ട്. നിഷ്‌കളങ്കമായ ബാല്യങ്ങളെ പോലും സമകാലത്തില്‍ പ്രകൃതിയില്‍നിന്നും അതിന്റെ ലാവണ്യനിലങ്ങളില്‍ നിന്നും മാറ്റിമറിച്ചിരിക്കുന്നു. എല്ലാം യാന്ത്രികതയിലേക്ക് കടന്നിരിക്കുകയാണ്. അന്തിത്തിരിയൂതിയണച്ചും നീ തന്നത് യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം എന്നിപ്രകാരം ബാലശാപങ്ങള്‍ എന്ന കവിതയില്‍ കുറിക്കുമ്പോള്‍ പുതുതലമുറയിലെ കുഞ്ഞുങ്ങളെപ്പോലും പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നും അകറ്റി കൃത്രിമ ജീവിതാവസ്ഥകളിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. കിളി, മരം, ഭൂമി എന്നൊരു ചെറുകവിതയില്‍ പോലും പ്രകൃതിക്കേറ്റ മാരക പ്രഹരത്തെ എത്രമാത്രം കാവ്യാത്മകമായിട്ടാണ് കണ്ടിരിക്കുന്നത് എന്ന് നോക്കുക.

ഗാന്ധിയെന്ന സമാഹാരത്തില്‍ അതേപേരില്‍ തന്നെയുള്ള കവിതയുടെ അവസാന ഭാഗത്ത് ഭാരതത്തിലെ പവിത്രനദികള്‍ക്ക് സംഭവിച്ചിരിക്കുന്ന ദയനീയസ്ഥിതി നിറഞ്ഞ നൊമ്പരത്തോടെയാണ് നമുക്ക് അനുഭവിക്കേണ്ടി വരുന്നത്. ഭജനംമറന്നൊരു നിറയ്ക്കുന്ന നര്‍മ്മദേ എന്നിങ്ങനെയാണ് നമ്മുടെ നദികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്ന അവസ്ഥാ വിശേഷത്തെ കവി സൂചിപ്പിക്കുന്നത്. സ്വന്തം പൂവുകള്‍ എന്ന കവിതയില്‍ കവി ആര് മോഷ്ടിച്ചതീ മണ്ണിന്‍ സ്വര വികാരങ്ങള്‍ എന്ന് ചോദിച്ചു പോകുന്നു. കേരള പ്രകൃതിയുടെ അല്ലെങ്കില്‍ ലോക പ്രകൃതിയുടെ തന്നെ ക്രൂര പരിണതികളിലേക്കാണ് ഇത്തരം ചിന്താഗതികള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. എന്തെന്റെ മാവേലി എന്ന കവിതയുടെ പ്രഥമവും ദ്വിതീയവുമായ ഭാഗംതന്നെ കേരളത്തില്‍ പ്രകൃതിയ്ക്കു സംഭവിച്ചിരിക്കുന്ന മഹാദുരന്തത്തിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. പ്രകൃതി വിനാശത്തിന്റെ നൊമ്പരമുണര്‍ത്തുന്ന തേങ്ങലുകള്‍ തന്നെയാണ് മൂന്നു മുഖങ്ങള്‍ എന്ന കവിതയിലും നാം കേള്‍ക്കുന്നത്. ഇതൊക്കെയാണെങ്കിലും ഈ മണ്ണിനെ എത്രവികൃതമാക്കിയാലും വിനാശപ്പെടുത്തിയാലും ഉള്ളൂര്‍ ഉള്‍പ്പെടെ പല കവികളും പറഞ്ഞതുപോലെ തന്റെ ജന്മ ഭൂമിയില്‍ നിന്നും വേറിട്ട ഒരു ജീവിതം തനിക്കില്ലെന്നും ഇവിടം തന്നെയാണ് തന്റെ സ്വര്‍ഗം എന്നും കവി വിശ്വസിക്കുന്നു. അതുകൊണ്ടാണ്

അടരുവാന്‍ വയ്യ നിന്‍ സത്യം
എന്ന സര്‍ഗ്ഗഭാഷ്യം അടയാളപ്പെടുത്തിയിരിക്കുന്നത്.
അച്ഛന്‍ പിറന്ന വീട്ടില്‍ അതേ പേരില്‍ തന്നെ വരുന്ന പ്രഥമ രചനയിലുടനീളം ഭൂപ്രകൃതിയുടെ അനന്തവൈശിഷ്ട്യങ്ങളിലേക്കും അതിന്റെ സ്ഥായിയായ നിലനില്‍പ്പിന്റെ ആവശ്യകതയിലേക്കും ചെന്നെത്തുന്ന നിരവധി വീക്ഷണങ്ങള്‍ കവി പുലര്‍ത്തുന്നുണ്ട്. ഭൂമിയേയും പ്രകൃതിയേയും കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാടുകള്‍ ഈ ദീര്‍ഘ രചനയില്‍ കവി പലയിടത്തും പുലര്‍ത്തുന്നതായി കാണാം. ഇതിലെ തായ് വീട് എന്ന ഭാഗം തന്നെ അതിനു തെളിവാണ്. സര്‍വ ജീവജാലങ്ങളെയും ആദരിച്ചുകൊണ്ട് മുന്നേറിയാല്‍ മാത്രമേ മനുഷ്യനും മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇവിടെ നിലനില്‍ക്കാന്‍ പറ്റൂ എന്ന ഭാരതീയ ദര്‍ശനം തന്നെയാണ് ഇവിടെ കവി പ്രകടമാക്കുന്നത്. എല്ലാം പരസ്പര ബന്ധിതമാണെന്നും ഒന്നിന് ദോഷം സംഭവിച്ചാല്‍ അത് മറ്റു പലതിനെയും ബാധിക്കുമെന്നുമൂള്ള പ്രകൃതിനിയമം കവി ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു. ആധുനികദശയില്‍ മനുഷ്യന്‍ ഭൂമിയെ പരമാവധി ചൂഷണം ചെയ്തിരിക്കുന്നു എന്ന പരമാര്‍ത്ഥം മണ്ണിനോടെന്ത് ചോദിക്കുമെന്ന ഭാഗത്ത് വെളിപ്പെടുത്തുന്നു.

ആസുരത്വങ്ങളൊളിപ്പിച്ച പൃഥ്വിയെ
ഭാസുരചിത്തമുണര്‍ത്തിയെടുക്കണം
എന്ന് ഉദ്‌ബോധിപ്പിക്കുന്നു. പ്രാണന് ആധാരഭൂതങ്ങങ്ങളായ വായു, ജലം, മണ്ണ്, അഗ്നി, ആകാശം എന്ന പഞ്ചഭൂതങ്ങളെയെല്ലാം പുരോഗമനേച്ഛുക്കളായ ആധുനിക മനുഷ്യന്‍ എത്രമാത്രം വിനാശകരമാംവിധം മലിനപ്പെടുത്തി പ്രാകൃതമാക്കിയിരിക്കുന്നു എന്ന് വളരെ വ്യക്തമായി ‘അച്ഛന്‍ പിറന്ന വീട്ടില്‍’ പല രീതിയില്‍ സൂചിപ്പിക്കുന്നുണ്ട്. ജലസ്രോതസ്സുകള്‍ക്കും പ്രകൃതിക്കുമേറ്റ മാരക പരിണതിയോടെയാണ് ‘ഹിമജ്ജ്വാല’ എന്ന കവിത ആരംഭിക്കുന്നത് തന്നെ.

യമുനാനദിയൊന്നുസ്വസ്ഥതയുള്ള എന്ന കാവ്യാരംഭം മാത്രമല്ല ഈ കവിതകളിലുടനീളം അതിദാരുണമാംവിധം തകര്‍ക്കപ്പെട്ട പ്രകൃതിയുടെ നിസ്സഹായസ്ഥിതി ഏറെ നൊമ്പരത്തോടെയാണ് കവി കാട്ടിത്തരുന്നത്.

ഇങ്ങനെ പഠിച്ചു വരുമ്പോള്‍ മധുസൂദനന്‍ നായരുടെ ബഹുഭൂരിപക്ഷം കവിതകളിലും പ്രകൃതിക്കേറ്റ അതിദാരുണമായ പ്രഹരങ്ങള്‍ അതിനെ എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു എന്ന് കാട്ടിത്തരുന്നു. പ്രകൃതിയുടെ കാവലാളായി രംഗപ്രവേശം ചെയ്യുന്ന ഈ കവി നിരാശപ്പെടുമ്പോഴും നൊമ്പരപ്പെടുമ്പോഴും ഇനിയും സമയം അതിക്രമിച്ചിട്ടില്ലെന്നും നഷ്ടപ്പെടുത്തിയ പ്രകൃതി സൗഭാഗ്യങ്ങളെ മനുഷ്യര്‍ വിചാരിച്ചാല്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു. ആ പ്രത്യാശ അദ്ദേഹത്തിന്റെ എല്ലാ കവിതകളിലുമുണ്ട്.

Share2TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies