കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിവെക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അരങ്ങേറ്റം ഉജ്ജലവും ശ്രദ്ധേയവുമായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെയും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റേയും വഞ്ചനയും പിടിപ്പുകേടും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ പ്രസംഗം രാഷ്ട്രസുരക്ഷയുടെ കാര്യത്തില്‍ ഭീകരതയോട് ഒരു വിട്ടു വീഴ്ചയുമില്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനും കാശ്മീരില്‍ നിരപരാധികള്‍ കൊല്ലപ്പെടാനും കാരണം നെഹ്‌റുവാണെന്ന് പറഞ്ഞ അദ്ദേഹം ആസാദ് കാശ്മീരിനെ ചൂണ്ടി ജമ്മുകാശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലില്ലെന്നും നെഹ്‌റു, സര്‍ദാര്‍ പട്ടേലിനെ വിശ്വാസത്തിലെടുക്കാതിരുന്നതാണതിന് കാരണമെന്നും ഓര്‍മ്മപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നും അത് രാജ്യത്ത് എത്ര മാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നുമുള്ള വസ്തുതയുമാണ് അദ്ദേഹം വിശദമാക്കിയത്. നെഹ്‌റുവിന്റെ പിന്‍മുറക്കാരെന്ന് പറയുന്നവരെ അമിത്ഷായുടെ വാക്കുകള്‍ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം. അതവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ലല്ലോ. എന്തായാലും ഭാരത വിഭജനത്തിന്റേയും കാശ്മീര്‍ പ്രശ്‌നത്തിന്റേയും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കോണ്‍ഗ്രസ്സിനാവില്ല.
കാശ്മീര്‍ പ്രശ്‌നത്തിന് വിഭജനത്തോളം തന്നെ പഴക്കമുണ്ട്. വിഭജനം ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു. നെഹ്‌റുവിന്റെ അധികാര മോഹമാണ് മുമ്പ് മതേതര ലേബല്‍ കൊണ്ടുനടന്ന മുഹമ്മദലി ജിന്നയെ ലോകം കണ്ട ഏറ്റവും നിഷ്ഠൂരനായ ഒരു വര്‍ഗീയവാദിയാക്കി മാറ്റിയത്.
‘ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്നാണ്’ ഗാന്ധിജി പറഞ്ഞത്. അത് സംഭവിക്കുക തന്നെ ചെയ്തു.
അധികാര മോഹികള്‍ സൃഷ്ടിച്ച, അനിവാര്യമല്ലാത്ത ഈ ദുരന്തത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളിലേയും കോടിക്കണക്കിന് ജനങ്ങള്‍ അനുഭവിച്ച കൊടിയ യാതനകളും വേദനകളും വിവരണാതീതമാണ്. ആയിരങ്ങള്‍ വധിക്കപ്പെട്ടു. ഒന്നേകാല്‍ കോടിയോളം ജനങ്ങള്‍ പലായനം ചെയ്യപ്പെട്ടു. പക്ഷേ, അവിടം കൊണ്ടും തീര്‍ന്നില്ല കാര്യങ്ങള്‍. വിഭജനാനന്തരം പാകിസ്ഥാന്‍, കാശ്മീര്‍ മോഹവുമായി അതിര്‍ത്തിക്കിപ്പുറത്തേക്ക് കടന്നു. നമുക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു അത്. തുടര്‍ന്ന് കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്തതിലും നമുക്ക് വലിയ വീഴ്ച പറ്റി. നെഹ്‌റുവിന് പറ്റിയ ഈ ഭീമാബദ്ധമാണ് കാശ്മീര്‍ എക്കാലവും ഭാരതത്തിന് ഒരു തലവേദനയായി തീരാന്‍ കാരണമായത്.
കാശ്മീരില്‍ കണ്ണുള്ള പാകിസ്ഥാന്‍. അവര്‍ അവിടുത്തെ മസൂദ്, വാസിര്‍, അഫ്രിദി തുടങ്ങിയ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളെ റിക്രൂട്ട് ചെയ്തു മാരകായുധങ്ങളുമായി കാശ്മീരിലേക്ക് അയച്ചു. 1947 ഒക്‌ടോബര്‍ 19ന് ആയിരക്കണക്കായ മസൂദികളടങ്ങിയ പാക്ക് സൈന്യം കാശ്മീരിലേക്ക് കടന്നു ശ്രീനഗറിനെ ലക്ഷ്യമാക്കി നീങ്ങി. കൊള്ളയും കൊള്ളിവെപ്പും ബലാല്‍സംഗവും നടത്തി അവര്‍ മുന്നേറി.
രാജാവിനെ വധിച്ച് കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാക്കുക എന്ന ജിന്നയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ ജൈത്രയാത്രയായിരുന്നു അത്. പാക് സൈന്യത്തിന്റെ കടന്നുകയറ്റം കണ്ട് ഭയന്ന കാശ്മീര്‍ രാജാവ് ഹരിസിംഗ് ഉടനെ ഇന്ത്യയുടെ സഹായമഭ്യര്‍ത്ഥിച്ചു. അധികാര ലബ്ധിയില്‍ സ്വയം മറന്ന നെഹ്‌റുവിനും മൗണ്ട് ബാറ്റനും ഇക്കാര്യത്തില്‍ തണുത്ത പ്രതികരണമായിരുന്നു.
കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് ഇരുവരും തയ്യാറല്ലായിരുന്നു. നെഹ്‌റുവിന്റേയും മൗണ്ട് ബാറ്റന്റേയും നിരുത്തരവാദിത്വപരമായ ഈ തീരുമാനത്തിന് സ്വതന്ത്രഭാരതം പിന്നീട് കനത്ത വില നല്‍കേണ്ടിവന്നു.
ആര്‍. എസ്.എസ്. സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ സമയോചിതമായ ഇടപെടലിലൂടെ കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള പ്രമാണം മഹാരാജാവ് ഹരിസിംഗ് ഒപ്പുവെക്കുകയും ഭാരതം ഉടനെ സൈനിക നടപടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേയ്ക്കും കാശ്മീരിന്റെ പകുതിയോളം പാക് സൈന്യവും കലാപകാരികളും ചേര്‍ന്ന് പിടിച്ച് ആസാദ് കാശ്മീര്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ കാശ്മീര്‍ രണ്ട് ഖണ്ഡങ്ങളായി പാകിസ്ഥാന്റെ കാശ്മീര്‍ മോഹം പൂര്‍ണമായി നടപ്പായില്ലെങ്കിലും നമ്മുടെ നേതാക്കളുടെ തലതിരിഞ്ഞ നയം കാരണം കാശ്മീരിന്റെ ഒരു ഭാഗം നമുക്ക് നഷ്ടപ്പെട്ടു.
സൈനിക നടപടികളിലൂടെ കാശ്മീരിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് പാക് സൈന്യത്തെ തുരത്തിയെങ്കിലും കലാപകാരികളായ ഗോത്രവര്‍ഗക്കാരില്‍നിന്ന് കാശ്മീരിനെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ നെഹ്‌റുവിന് കഴിഞ്ഞില്ല. കലാപകാരികള്‍ കാശ്മീരില്‍ നില്‍ക്കെ മൗണ്ട് ബാറ്റന്റെ ഉപദേശം സ്വീകരിച്ച് കാശ്മീര്‍ പ്രശ്‌നം നാം തന്നെ യു.എന്‍. രക്ഷാസമിതിയിലെത്തിച്ചു. ഇതോടെ കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കപ്പെടുകയായിരുന്നു.
ഇത് പാകിസ്ഥാന് നേട്ടമായി. അങ്ങനെ പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള അവകാശതര്‍ക്കമായി പരിണമിച്ചു. യു.എന്നില്‍ ഭാരതത്തിനുവേണ്ടി കാശ്മീര്‍ പ്രശ്‌നം അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാനെതിരെ വാദിച്ചത് യു.ഗോപാലസ്വാമി അയ്യങ്കാരായിരുന്നു. രക്ഷാസമിതിയില്‍ കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് സ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചില്ല. ഇന്ത്യ ഉന്നയിച്ച എല്ലാ വാദങ്ങളും പാകിസ്ഥാന്‍ നിഷേധിച്ചു. തര്‍ക്കം വിലയിരുത്താന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച യു.എന്‍. ഇരുരാജ്യങ്ങളോടും വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിച്ചു. പ്രശ്‌നപരിഹാരത്തിന് പാക് പട്ടാളവും ഗോത്രവര്‍ഗ്ഗക്കാരും ഇന്ത്യന്‍ പട്ടാളവും കാശ്മീര്‍ വിടണമെന്നും ഹിതപരിശോധന നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മിഷന്‍ നിലപാട് പരോക്ഷമായി പാകിസ്ഥാന് അനുകൂലമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ കാശ്മീരില്‍ നിന്ന് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം അത്തരത്തിലൊന്നായിരുന്നു. ഈ സമയം കാശ്മീര്‍ മഹാരാജാവ് ഒപ്പുവെച്ച രേഖ പ്രകാരം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നോര്‍ക്കണം.
‘കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് ടെക്‌സാസ് അമേരിക്കയുടെ ഭാഗമെങ്കില്‍’ എന്ന് യു.എന്‍. രക്ഷാസമിതിയില്‍ വാദിച്ച വി.കെ. കൃഷ്ണമേനോനെ പോലുള്ള ഒരു നയതന്ത്രജ്ഞന്റെ അഭാവവും നെഹ്‌റുവിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയുമാണ് ഭാരതം സന്ധി വ്യവസ്ഥകളില്‍ ഒപ്പിടാനും കമ്മീഷന്‍ റിപ്പോര്‍ട്ട് അതേ പടി അംഗീകരിക്കാനും ഇടവരുത്തിയത്. സന്ധിവ്യസ്ഥകളുടെ ഭാഗമായ ഹിത പരിശോധനാവാദം അന്ന് പാകിസ്ഥാന്‍ തള്ളുകയായിരുന്നു. കാരണം ഈ സമയം കാശ്മീര്‍ ജനത മുഴുവന്‍ ഭാരതത്തിന് അനുകൂലമായിരുന്നു. പാകിസ്ഥാന്‍ അന്ന് നിരാകരിച്ച ഹിതപരിശോധനവാദത്തെ പൊക്കിപ്പിടിച്ചാണ് അവരിപ്പോള്‍ കാശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കാശ്മീര്‍ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും പാകിസ്ഥാന്‍ തയ്യാറല്ലെന്ന് പലതവണ തെളിഞ്ഞതാണ്. 1947 ന് ശേഷം കാശ്മീരിനെ ചൊല്ലി സൈനികമായും അല്ലാതെയും പാകിസ്ഥാനും ഇന്ത്യയും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1965ലും 1999 ല്‍ കാര്‍ഗിലിലും സൈനികമായി ഏറ്റുമുട്ടി പരാജയപ്പെട്ട പാകിസ്ഥാന്‍ കാശ്മീര്‍ മോഹം ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്ന് അവരുടെ ഹീനവും കുത്സിതവുമായ പ്രവൃത്തികളിലൂടെ ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കാനും ഭാരതത്തെ അധിക്ഷേപിക്കാനും കിട്ടുന്ന ഒരവസരവും പാകിസ്ഥാന്‍ പാഴാക്കിയിരുന്നില്ല.
സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ യു.എന്‍. പ്രസംഗം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഭാരത-പാക് സംഘര്‍ഷം അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന അവസരം. യു. എന്‍. അസംബ്ലിയിലെ തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി ‘ഇന്ത്യന്‍ പട്ടികള്‍ സംസ്‌കാരം പഠിച്ചത് തങ്ങളില്‍ നിന്നാണെന്ന്’ ഭൂട്ടോ അധിക്ഷേപിച്ചപ്പോള്‍ നമ്മുടെ വിദേശകാര്യമന്ത്രി സ്വരണ്‍സിങ്ങിന് മറുപടി പറയാന്‍ കഴിഞ്ഞില്ല.
ലോകത്തിന് മുന്നില്‍ ഭാരതം നാണം കെട്ട് ശിരസ്സ് കുനിച്ച ദിവസമായിരുന്നു അത്. വി.കെ. കൃഷ്ണമേനോന്റെ യു.എന്‍. പ്രസംഗവും 1995-ലെ ജനീവ മനുഷ്യാവകാശ സമ്മേളനത്തില്‍ പാകിസ്ഥാന്റെ കാശ്മീര്‍ പ്രമേയം പരാജയപ്പെടുത്തിയ വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായ നയതന്ത്ര നീക്കവും വിസ്മരിക്കുന്നില്ല.
രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ സൈനിക ശക്തിയുടെ വിജയഗാഥയില്‍ അതിര് കവിഞ്ഞ് അഭിരമിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. അപ്പോഴും നമ്മുടെ ഭൂമി അയല്‍രാജ്യങ്ങളുടെ കൈവശമുണ്ടെന്ന സത്യം അവര്‍ മറച്ച് വെച്ചു.
ആസാദ് കശ്മീരിന് പുറമേ 62-ലെ ഭാരത-ചൈന യുദ്ധത്തില്‍ കശ്മീരിലെ അക്‌സായിചിന്‍ മേഖലയിലെ 3800 ചതുരശ്ര കി.മി.സ്ഥലമാണ് ചൈന കൈക്കലാക്കിയത്. ഈ പ്രദേശം ഇപ്പോഴും ചൈനയുടെ അധീനതയിലാണ്. പ്രസ്തുത സ്ഥലത്ത് കൂടെ ചൈന തിബത്തിലേക്ക് ഒരു ലിങ്ക്‌റോഡ് വെട്ടിയിട്ടുണ്ട്. ഈ റോഡ് ഭാരതത്തിനൊരു ഭീഷണിയാണെന്ന് പറയേണ്ടതില്ലല്ലോ. അയല്‍രാജ്യത്തെ അമിതവിശ്വാസത്തിലെടുത്തതായിരുന്നു ഈ നഷ്ടത്തിനു കാരണമെങ്കില്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത കുറവായിരുന്നു 90-കളിലെ തുടക്കത്തില്‍ കശ്മീരിനെ തീവ്രവാദികളുടേയും ഭീകരവാദികളുടേയും വിളനിലമാക്കിയത്. ഈ അവസരം ഉപയോഗിച്ച് വിദേശ ഭീകരര്‍ നിര്‍ബാധം കശ്മീരിലേക്ക് കടന്നു. ഹസ്രത്ത് ബാലും ചരാരെ ശരീഫും ഉദാഹരണം. കാശ്മീരിലെ പുണ്യപുരാതന പള്ളിയായ ഹസ്രത്ത് ബാലില്‍ തമ്പടിച്ച സായുധരായ വിദേശകൂലിപ്പടയാളികളെ തുരത്താന്‍ സൈന്യത്തിന് അന്ന് നന്നേ പാടുപെടേണ്ടിവന്നു.
1995-ല്‍ ചരാരെ ശരീഫിലും തീവ്രവാദികള്‍ ഇതാവര്‍ത്തിച്ചു. പക്ഷേ, സൈന്യം പള്ളി വളഞ്ഞു തീവ്രവാദികളെ കീഴ്‌പ്പെടുത്തുമെന്നായപ്പോള്‍ പാകിസ്ഥാനി കൂലിപ്പടയാളിയായ അഫ്ഗാന്‍ ഭീകരന്‍ മേജര്‍ മസ്തുഗുല്‍ മുഹമ്മദ് പള്ളി അഗ്നിക്കിരയാക്കി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഈ ഭീകരന്റെ നേതൃത്വത്തില്‍ കാശ്മീരില്‍ 800 വീടുകളും 200 കടകളും തീവെച്ച് നശിപ്പിക്കുയുണ്ടായി. 47ന് ശേഷം കോണ്‍ഗ്രസ്സിന്റെ ഭരണകാലം പരിശോധിച്ചാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ അക്ഷന്തവ്യമായ പല പാളിച്ചകളും നമുക്ക് പറ്റിയിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൈകാര്യം ചെയ്ത് വഷളാക്കിയ പ്രശ്‌നമാണ് കാശ്മീര്‍.
മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷവും കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയുണ്ടായി. ഉറിയും പുല്‍വാമയും നമുക്ക് ക്ഷമിക്കാവുന്നതായിരുന്നില്ല. നാം അതിന് ശക്തമായ തിരിച്ചടിതന്നെ നല്‍കി. ‘രാഷ്ട്രമാണ് രാഷ്ട്രീയത്തേക്കാള്‍ പ്രധാനം’ മോദിയുടെ വാക്കുകള്‍ തന്നെയാണ് അമിത്ഷായേയും നയിക്കുന്നത്. ഒപ്പം ഇച്ഛാശക്തിയും ആര്‍ജവവും കൂടി വേണം. ഇത് രണ്ടും മോദി സര്‍ക്കാരിനുണ്ട്.