ആര്‍.പി.സി നായര്‍ റിട്ടയേര്‍ഡ് ഡിജിപിയാണ്. അദ്ദേഹത്തെ എനിക്ക് മുന്‍പരിചയമില്ല. ഈ പംക്തി മുടങ്ങാതെ വായിക്കാറുണ്ടെന്നും നന്നായിട്ടുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ ഒരു സന്ദേശം എനിക്കു കിട്ടി. ഉയര്‍ന്ന പദവിയിലിരുന്ന ഒരാള്‍ അഭിനന്ദിച്ചപ്പോള്‍ സന്തോഷം തോന്നി. ഫോണില്‍ അദ്ദേഹവുമായി സംസാരിച്ചു. എം.കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം എന്ന പംക്തിയെക്കുറിച്ച് അദ്ദേഹം വാചാലനായി. ഒരു നിരൂപകന്‍ എന്ന നിലയില്‍ നിഷ്പക്ഷമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതുവഴി കൃഷ്ണന്‍ നായര്‍ക്ക് ധാരാളം ഭീഷണിക്കത്തുകള്‍ വന്നിരുന്നുവെന്ന കാര്യം മുന്‍ ഡി.ജി.പി സൂചിപ്പിച്ചു. കൂട്ടത്തില്‍ വി.രാജകൃഷ്ണനുമായുള്ള ചില തര്‍ക്കങ്ങളെക്കുറിച്ചും ബഷീറിന്റെ ‘വിശപ്പ്’ എന്ന കഥയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും പറഞ്ഞു.
1954-ല്‍ ആണ് വൈക്കം മുഹമ്മദ് ബഷീര്‍ ‘വിശപ്പ്’ എന്ന കഥയെഴുതിയത്. ബഷീറിന്റെ പുസ്തകരൂപത്തില്‍ വന്നിട്ടുള്ള എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ സമാഹാരം രണ്ട് ഭാഗങ്ങളായി പുറത്തിറക്കിയത് (ഡിസി ബുക്‌സ്) എന്റെ കൈവശമുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് ‘വിശപ്പ്’. പ്രസിദ്ധങ്ങളായിത്തീര്‍ന്ന മറ്റു പല ബഷീര്‍ക്കഥകളോടും എനിക്കു മമതയില്ല. എന്നാല്‍ ‘വിശപ്പ്’ എന്നെ ആഴത്തില്‍ സ്വാധീനിച്ച കഥയാണ്. ജീവിതത്തിന്റെ ക്ഷണികതയെ ഇത്രയും നന്നായി അവതരിപ്പിച്ചിട്ടുള്ള കഥകള്‍ ചുരുക്കമാണ്. എന്നാല്‍ അമിത ലാളിത്യം വിഷയത്തിന്റെ ദാര്‍ശനിക ഗരിമയെ ചോര്‍ത്തിക്കളഞ്ഞു എന്ന തോന്നല്‍ നമുക്കുണ്ടാകുന്നു. ഇത്ര ലളിതമായി പറഞ്ഞുപോകേണ്ട ഒന്നല്ല ആ കഥയുടെ ഉള്ളടക്കം. എങ്കിലും വായനയുടെ അന്ത്യത്തില്‍ നമ്മളെ അസ്വസ്ഥരാക്കുന്ന കാര്യത്തില്‍ കാഥികന്‍ വിജയിക്കുന്നുണ്ട്.
ഇനി ന്യൂട്ട് ഹാംസെനിലേയ്ക്കുവരാം. ((Knut Hamsun)) ന്യൂട്ട് ഹാംസന്‍ എന്ന നോര്‍വീജിയന്‍ എഴുത്തുകാരന്‍ 1890-ല്‍ വിശപ്പ് (Hunger) എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ കഥയ്ക്കും 64 വര്‍ഷം മുന്‍പ്. ഈ കൃതിക്ക് മലയാളത്തില്‍ തര്‍ജ്ജമയുണ്ട്. ആരാണ് ആ തര്‍ജ്ജമ നിര്‍വ്വഹിച്ചിരിക്കുന്നതെന്നും ബഷീര്‍ കഥയെഴുതുന്നതിനും മുന്‍പാണോ അതുപുറത്തുവന്നത് എന്നും അറിയില്ല. ഹാംസെന്റെ കൃതിയെക്കുറിച്ച് പൊതുവെ വിലയിരുത്തുന്നത് സാഹിത്യത്തില്‍ മനശ്ശാസ്ത്രവിശകലനങ്ങളുടെ ആരംഭം കുറിച്ച കൃതി എന്നാണ്. 1920-ല്‍ ന്യൂട്ട് ഹാംസെന് (നട്ട് ഹാംസെന്‍ എന്നാണ് ചിലര്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നത്. അത് ശരിയാണെന്നു തോന്നുന്നില്ല) നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതാവാം കൃതിയെ മലയാളത്തിലെത്തിച്ചത്.
ബഷീറിന്റെ കഥയ്ക്കും ഹാംസെന്റെ കഥയ്ക്കും തമ്മില്‍ സാദൃശ്യം കണ്ടെത്തിയ കൃഷ്ണന്‍ നായരുടെ നിലപാടിനോട് എനിക്ക് വലിയ യോജിപ്പ് തോന്നുന്നില്ല. ബഷീര്‍ ഹാംസെന്റെ കൃതി വായിച്ചിട്ടുണ്ടാകാം. അത് ഒരു പക്ഷെ പ്രചോദനവുമായിട്ടുണ്ടാകാം. എന്നാല്‍ നേരിട്ടുള്ള കോപ്പിയടിയൊന്നും ഉണ്ടെന്നു പറയാനാവില്ല. ഹാംസെന്‍ തന്റെ ദരിദ്രജീവിതത്തെയാണ് ആവിഷ്‌കരിക്കുന്നത്. അതില്‍ എഴുത്തുകാരന്‍ തന്നെയാണ് നായകനും. ആദ്യത്തെ വ്യക്തി വിവരണം അഥവാ ഉത്തമപുരുഷാഖ്യാനം (First Person narration) ആണ് നോവലിലെ ആഖ്യാനരീതി. നോവലിസ്റ്റ് ‘ഞാന്‍’ എന്ന് സ്വയം അഭിസംബോധന ചെയ്തു കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. എന്നാല്‍ ബഷീര്‍ കൊച്ചുകൃഷ്ണന്‍ എന്ന സാധു മനുഷ്യന്റെ കഥയാണ് പറയുന്നത്. ഇവിടെ ആഖ്യാനം-Third person Narrative ആണ് (പ്രഥമപുരുഷാഖ്യാനം). ഹാംസന്റെ നായകന് ഇലജലി (Ylajali) എന്ന നായികയുമായി ശാരീരികമായ അടുപ്പമുണ്ട്. എന്നാല്‍ കൊച്ചു കൃഷ്ണന് എലിസബത്ത് ഒരു കിട്ടാക്കനിയാണ്. ഒരുപക്ഷെ ഈ കൃതിയെ അനുകരിക്കുകയാണ് ബഷീര്‍ ചെയ്തതെങ്കില്‍ ഒരിക്കലും ആ പേരുതന്നെ സ്വീകരിക്കാനിടയില്ലല്ലോ. പൊതുവെ എല്ലാക്കഥകളിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന ബഷീര്‍ ഈ കഥയില്‍ മാത്രം ‘ഞാന്‍’ ഒഴിവാക്കി മറ്റൊരാളുടെ കഥ പറയുന്നു എന്നതു ശ്രദ്ധേയമാണ്.
ഹാംസെന്റെ ആഡംബരപൂര്‍ണമായ ശൈലിയോ, മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോ ഒന്നും ബഷീര്‍ കഥയിലില്ല. വളരെ അനാഡംബരമായാണ് അദ്ദേഹം കഥ പറയുന്നത്. എങ്കിലും കഥയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബഷീറിനു കഴിയുന്നുണ്ട്. വായനാന്ത്യത്തില്‍ നമ്മുടെ മനസ്സില്‍ വേദനയുടെ ഒരു ചെറുകണം ഇറ്റിച്ചുപോകാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. കൃഷ്ണന്‍നായരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തായാലും ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ച മുന്‍ ഡിജിപിയോടു വലിയ കൃതജ്ഞത രേഖപ്പെടുത്തുന്നു.
എന്നും പുതുമയുള്ള ആഖ്യാന രീതികള്‍ സ്വീകരിക്കുന്ന നോവലിസ്റ്റാണ് എം. മുകുന്ദന്‍. ആധുനികതയുടെ വസന്തകാലത്ത് അതിനെ കേരളീയ പാരമ്പര്യത്തിലേക്ക് ആവാഹിക്കുന്നതില്‍ മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന കൃതി വിജയിച്ചുവെന്നു നിസ്സംശയം പറയാം. യൂറോപ്യന്‍ ആധുനികത നഗരജീവിതത്തിന്റെ ആകുലതകളില്‍ ഊന്നി നിന്നപ്പോള്‍ കേരളത്തിന്റെ ഗ്രാമജീവിതത്തില്‍ അതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിച്ചു തന്നതാണ് മുകുന്ദന്റെ ‘മയ്യഴി’. ലാറ്റിനമേരിക്കന്‍ എഴുത്ത് ലോകത്തെ കീഴടക്കിയപ്പോള്‍ അവരുടെ രചനാ സങ്കേതമായ മാജിക്കല്‍ റിയലിസം പരീക്ഷിക്കാന്‍ ‘ആദിത്യനും രാധയും മറ്റു ചിലരും’ എന്ന കൃതിയിലൂടെ നോവലിസ്റ്റ് ശ്രമിച്ചു. എന്നാല്‍ പഴയ സര്‍റിയലിസം തന്നെയാണ് മാജിക്കല്‍ റിയലിസം എന്ന വസ്തുത മുകുന്ദനിലൂടെ വ്യക്തമായി. ഉത്തരാധുനികത ശക്തമായപ്പോള്‍ തന്റെ ശൈലി വീണ്ടും നവീകരിക്കാന്‍ അദ്ദേഹം യത്‌നിച്ചു.
ആധുനികനായ മുകുന്ദന്‍ ഇടതുപക്ഷാശയങ്ങളുടെ കടുത്ത ശത്രുവായിരുന്നു.വ്യക്തി സ്വാതന്ത്ര്യത്തിന് ഊന്നല്‍ കൊടുക്കുന്ന പാശ്ചാത്യസാഹിത്യകാരന്മാരോടാണ് അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയത്. ഇടതുപക്ഷത്തെ കണക്കറ്റുകളിയാക്കാന്‍ ‘കേശവന്റെ വിലാപങ്ങള്‍’ എന്നൊരു ഉപഹാസ കൃതിയും മുകുന്ദന്‍ രചിച്ചു. എന്നാല്‍ പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ഇടതു സൈദ്ധാന്തികര്‍ കേശവന്റെ വിലാപങ്ങളിലെ ഇടതുപക്ഷ വിരുദ്ധത തിരിച്ചറിഞ്ഞില്ല. ‘വീണതു വിദ്യ’ എന്ന മട്ടില്‍ മുകുന്ദനും പില്‍ക്കാലത്ത് അതിനെ ഒരു കമ്മ്യൂണിസ്റ്റ് കൃതിയെന്നു വ്യാഖ്യാനിച്ചു. ‘ഇനിയും ഒരങ്കത്തിനു ബാല്യമില്ല’ എന്നു തോന്നിയതു കൊണ്ടാവും വൃദ്ധനായിത്തീര്‍ന്നിരിക്കുന്ന നോവലിസ്റ്റ് കമ്മ്യൂണിസ്റ്റുകാരോടുള്ള മല്ലയുദ്ധം അവസാനിപ്പിച്ച് അവര്‍ക്ക് അധീനനായി വര്‍ത്തിക്കുന്നു. അതുവഴി ലഭിക്കുന്ന അംഗീകാരങ്ങളും സര്‍വ്വാത്മനാ സ്വീകരിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് കാവ്യങ്ങളെഴുതാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു അദ്ദേഹം.
ഈ ലക്കം മാതൃഭൂമിയില്‍ എം.മുകുന്ദന്റെ പുതിയ നോവല്‍ ആരംഭിക്കുന്നു; (മാതൃഭൂമി ഏപ്രില്‍ 24-30) ‘നിങ്ങള്‍.’ നോവലിന്റെ ഒന്നാം ലക്കം വന്നതേയുള്ളൂ. ഇപ്പോള്‍ ഒരു അഭിപ്രായ പ്രകടനത്തിന് സാധുതയില്ല. എങ്കിലും ‘ണലഹഹ യലഴൗി ശ െവമഹള റീില’ എന്നാണല്ലോ. തുടക്കം ഗംഭീരമായിരിക്കുന്നു. ആവിഷ്‌കാരത്തില്‍ പ്രകടമായ വ്യത്യസ്തത സൃഷ്ടിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. മലയാളത്തില്‍ പൊതുവെ കാണാത്ത ആഖ്യാനരീതി ‘നിങ്ങളുടെ പേര് ‘ഉണ്ണികൃഷ്ണന്‍’ എന്നാണ്’ ഇങ്ങനെയാണ് നോവല്‍ ആരംഭിക്കുന്നത്. തുടക്കത്തിലെ ഈ വ്യത്യസ്ത നോവല്‍ അവസാനിക്കും വരെ ഉണ്ടാകും എന്നു നമുക്കു പ്രത്യാശിക്കാം.
മാതൃഭൂമിയില്‍ മൂന്ന് കവിതകളുണ്ട്. അതില്‍ ഒന്നാമത്തേത് കല്പറ്റ നാരായണന്റെ ‘ശൂര്‍പ്പണഖ’യാണ്. കവിയ്ക്ക് എന്തുമെഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. ‘നവനവോന്മേഷ ശാലിനി പ്രജ്ഞാപ്രതിഭ’ എന്നാണല്ലോ. അപ്പോള്‍ എന്തിനേയും കാവ്യ വിഷയമാക്കാം. രാവണനെ മഹാനാക്കാം; ശൂര്‍പ്പണഖയേയും. എന്തൊക്കെ അബദ്ധങ്ങളാണ് കവി എഴുതുന്നത് എന്ന് ഒരിക്കല്‍ കൂടിവായിച്ചു നോക്കുന്നത് നന്നായിരിക്കും. ‘ഭക്ഷണം യാചിക്കുന്നവളെക്കാള്‍ അദയാര്‍ഹയല്ലേ കാമം യാചിക്കുന്നവള്‍?’ എന്നാണ് കവി ചോദിക്കുന്നത്. ഏതു നന്മയേയും നല്ല വാക് സാമര്‍ത്ഥ്യമുള്ളവര്‍ക്കു വാദിച്ചു തിന്മയാക്കാന്‍ കഴിയും. ‘കാമം’ എന്നത് ഭക്ഷണം പോലെ യാചിച്ചെത്തുന്നവര്‍ക്കൊക്കെ കൊടുക്കാനുള്ളതാണോ? പിന്നെ പ്രണയം എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. തന്റെ ഭാര്യയോടു വിശ്വസ്തയായിരിക്കാന്‍ നിര്‍ബന്ധിക്കുന്ന രാമന്റെ മാഹാത്മ്യത്തെ വാഴ്ത്തുകയല്ലേ നന്മയുടെ പക്ഷത്തു നില്‍ക്കുന്ന കവികള്‍ ചെയ്യേണ്ടത്. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ കാമിച്ചതു തന്നെ തെറ്റല്ലേ. അതിനു വഴങ്ങാത്ത ആ ഭര്‍ത്താവിന്റെ നന്മയെ കാണാതെ ശൂര്‍പ്പണഖ സ്ത്രീത്വത്തിന്റെ പര്യായമാണെന്നൊക്കെ എഴുതുന്നത് ഏതിന്റെ പേരിലാണെങ്കിലും തള്ളിക്കളയേണ്ട സംഗതിയാണ്.
മറ്റൊരാളുടെ ഭാര്യയെ അപഹരിച്ചുകൊണ്ടുപോയ രാവണന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് നന്മയോടു കാണിക്കുന്ന കടുത്ത അപരാധമാണ്. രാമ-രാവണ ദ്വന്ദ്വത്തില്‍ ആര്യ-ദ്രാവിഡ സംഘര്‍ഷത്തെ കാണുന്ന ചില വിഡ്ഢ്യാസുരന്മാരെ തൃപ്തിപ്പെടുത്താനാണ് കല്പറ്റയുടെ എഴുത്തെന്നു തോന്നുന്നു. അസുരന്മാര്‍ ഇന്നത്തെ ദ്രാവിഡരുമായി ഒരു ബന്ധവുമുള്ളവരല്ല. വിശ്രവസ് എന്ന ബ്രാഹ്‌മണ മുനിയുടെ പുത്രനായ രാവണന്‍ സ്വയം ബ്രാഹ്‌മണനെന്ന് അഭിമാനിക്കുന്നവനാണ്. രാമനോ കൃഷ്ണനെപ്പോലെ വടക്കേയിന്ത്യയിലെ ഏതോ ഗോത്രവിഭാഗത്തില്‍ ജനിച്ച ഒരു കറുത്ത നിറക്കാരനാണെന്ന് വാത്മീകിരാമായണം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.
അപരിഷ്‌കൃതനായിരുന്ന കാലത്ത് മനുഷ്യന് മൂല്യങ്ങളോ പ്രണയമോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിന് കാമം പോലും ഇന്നത്തേതുപോലെ വികസിച്ചിരുന്നില്ല. ആനന്ദത്തിനുവേണ്ടി മാത്രമായി കാമത്തിലേര്‍പ്പെടുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്നോര്‍ക്കണം. മറ്റു ജീവികളെല്ലാം സന്താനോല്‍പ്പാദനത്തിനുവേണ്ടിമാത്രമാണ് ലൈംഗിക കര്‍മ്മമനുഷ്ഠിക്കുന്നത്. മനുഷ്യന്റേ കാമത്വര പോലും അവന്റെ പരിഷ്‌കാരത്തിന്റെ ഭാഗമായുണ്ടായതാണ്. ഈ മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞാല്‍ മനുഷ്യന്‍ അവന്റെ സഹജഭാവമായ മൃഗീയതയിലേയ്ക്ക് മടങ്ങിപ്പോകും. അത് അത്യന്തം അപകടകരമാണ്. ഏക പത്‌നീവ്രതം എന്നത് മനുഷ്യന്‍ ബുദ്ധിമുട്ടി നിലനിര്‍ത്തുന്ന ഒരു മൂല്യമാണ്. കുടുംബബന്ധത്തിന്റെ നിലനില്‍പിനും അത് അനിവാര്യമാണ്. അതിന്റെ കടയ്ക്കലാണ് കല്പറ്റയുടെ കവിത കത്തി വയ്ക്കുന്നത്. കാമം യാചിച്ചുവരുന്നവര്‍ക്കൊക്കെ എല്ലാവരും അതങ്ങോട്ടു പകര്‍ന്നു കൊടുക്കാന്‍ തുടങ്ങിയാല്‍ എന്താവും സമൂഹത്തിന്റെ സ്ഥിതി? ലക്ഷ്യരഹിതമായ ഇത്തരം എഴുത്തുകള്‍ സമൂഹത്തെ ശിഥിലീകരിക്കും. കല്പറ്റയുടെ കവിത ഒരുതരത്തിലും പ്രശംസ അര്‍ഹിക്കുന്നില്ല.