ഞാനൊരു ഭാഗ്യംചെയ്ത കുട്ടിയായിരുന്നു.
എനിക്കൊരു മുത്തശ്ശിയുണ്ടായിരുന്നു. മുത്തശ്ശി എനിക്ക് പാട്ടു പാടിത്തന്നു. കഥ പറഞ്ഞു തന്നു.
സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ കോലായില്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കും. അടക്ക തരങ്ങുകളഞ്ഞ് കഷ്ണങ്ങളാക്കി മുത്തശ്ശിയുടെ ചെല്ലത്തിലിട്ടു കൊടുക്കുന്നത് ശങ്കരനാണ്. പാടത്തും പറമ്പിലും പിടിപ്പതു പണിയുണ്ടെങ്കിലും മുത്തശ്ശിയുടെ കാര്യം ശങ്കരന്‍ മറക്കില്ല.
കുഞ്ഞുരലിലിട്ട് അടക്കാക്കഷ്ണങ്ങള്‍ ഇടിച്ചു തരിയാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. അഞ്ചോ ആറോ പല്ലുകള്‍ മാത്രം മുത്തശ്ശിയുടെ വായില്‍ അവിടവിടെ നാണിച്ചു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് അടക്കാക്കഷ്ണം കടിക്കാന്‍ വയ്യ.
മുറുക്കാന്‍ വായിലിട്ട് സന്തോഷമായിരിക്കുന്ന നേരത്ത് ഞാന്‍ മുത്തശ്ശിയെ നോണ്ടുന്നു.
”ഒരു കഥ പറയൂ മുത്തശ്ശീ”
ഇനി രക്ഷയില്ലെന്ന് മുത്തശ്ശിക്കറിയാം. മുത്തശ്ശി മെല്ലെ പഴങ്കഥകളുടെ കെട്ടഴിക്കുന്നു.
ആരോടു വര്‍ത്തമാനം പറയുമ്പോഴും എന്തിനെപ്പറ്റി പറയുമ്പോഴും മുത്തശ്ശിക്ക് ഒരു ചൊല്ലു പറയാനുണ്ടാവും. അല്ലെങ്കില്‍ ഒരു ദൃഷ്ടാന്തം. (മുത്തശ്ശി പറയുന്ന ദൃഷ്ടാന്തത്തിനാണ് ശൈലി എന്നു പറയുന്നതെന്ന് ഞാന്‍ പിന്നീടു തിരിച്ചറിഞ്ഞു.)
‘വിഷു കഴിഞ്ഞാല്‍ അടച്ചോറ്റി * അട്ടത്ത്’ എന്നു പ്രമാണം പറയും മുത്തശ്ശി. പഞ്ഞ മാസങ്ങളാണ് വരുന്നത്. ചോറുണ്ണാനുണ്ടാവില്ല. ചോറൂറ്റേണ്ടി വരാത്തതുകൊണ്ട് അടച്ചോറ്റി അട്ടത്തു കേറ്റിവെക്കാം.
മേടം ഒന്നാം തിയ്യതിയാണ് വിഷു. വിഷുവിനാണ് ഞാറ്റുവേലകളുടെ തുടക്കം. അന്ന് അശ്വതി ഞാറ്റുവേല തുടങ്ങുന്നു. വിഷുദിവസമാണ് മലയാളക്കരയിലെ പുതുവര്‍ഷാരംഭം. അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിയേഴു ഞാറ്റുവേലകള്‍. പന്ത്രണ്ടു മാസങ്ങള്‍.
അശ്വതിയും ഭരണിയും കഴിഞ്ഞ് കാര്‍ത്തിക വന്നാലും മഴ പെയ്യില്ല. കത്തുന്ന ചൂടാണ് കാര്‍ത്തിക ഞാറ്റുവേലയില്‍. കാര്‍ത്തികയുടെ ഉഷ്ണം താങ്ങാന്‍ കെല്‍പ്പുണ്ടാവില്ലാ പ്രായം ചെന്നവര്‍ക്ക്.
‘കാര്‍ത്തിക ഞാറ്റുവേലയും കാരണോമ്മാരും ഒന്നിച്ചുണ്ടാവില്ല’ എന്നാണ് പഴമൊഴി.
രോഹിണി ഞാറ്റുവേലയിലും പൊള്ളുന്ന വെയിലാണ്. ‘രോഹിണിപ്പട്ട്’ എന്നു പറയും.
രോഹിണി പാതിയെത്തു മ്പോഴേക്കും ഇടവപ്പാതിയുടെ വരവായി. അതൊരു വരവു തന്നെയാണ്. രാവും പകലും തോര്‍ച്ചയില്ലാതെ പെയ്യുന്ന മഴ.
‘മകീര്യത്തില്‍ മഴ മതിമറന്നു പെയ്യും.’’
തിരുവാതിര ഞാറ്റുവേല വന്നാലും വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. ‘തിരുവാതിരയില്‍ തിരി മുറിയാതെ’ എന്നാണ് ചൊല്ല്.
തിരുവാതിര പോയി പുണര്‍തം വന്നാലും മഴ കോരിച്ചൊരിയുന്നുണ്ടാവും.
‘പുണര്‍തത്തില്‍ പുഴയില്‍ തോണി കുത്തില്ലെന്നു പറയും മുത്തശ്ശി. പുഴ നിറഞ്ഞൊഴുകുന്ന കാലം. കിഴക്കന്‍ മലകളില്‍നിന്ന് വെള്ളം തള്ളി വരുന്നുണ്ടാവും. പുഴയുടെ ആഴത്തിലേക്ക് നെടുനീളന്‍ മുളകൊണ്ടുള്ള കഴുക്കോലൂന്നുമ്പോള്‍ ശക്തിയായ അടിയൊഴുക്ക് അതിനെ തട്ടിത്തെറിപ്പിക്കും.
ആയില്യം ഞാറ്റുവേലയില്‍ മഴ ഒളിച്ചു കളിക്കും. വരും പോകും. പോകും വരും. ‘ആയില്യക്കള്ളന്‍ അകത്തോ പുറത്തോ’ എന്നാണ് ചോദ്യം. ആയില്യം ഞാറ്റുവേലക്കു ശേഷം മഴച്ചൊല്ലുകളൊന്നും മുത്തശ്ശിപറഞ്ഞു കേട്ടിട്ടില്ല.
തുലാമാസം പത്താം തിയ്യതിവരെ മഴ പെയ്തും തോര്‍ന്നുംകൊണ്ടിരിക്കും.
‘തുലാപ്പത്തു കഴിഞ്ഞാല്‍ പിലാപ്പൊത്തിലിരിക്കാം’ എന്ന് പഴമക്കാര് പറയുമെങ്കിലും കിഴക്കന്‍മല കടന്ന് തുലാവര്‍ഷത്തിന്റെ വരവുണ്ടാകും. പിന്‍വരിഷം എന്നാണ് മുത്തശ്ശി പറയുക.
പിന്‍വര്‍ഷം ഉറപ്പിക്കാന്‍ വയ്യ. വന്നാല്‍ വന്നു.
—————————————————————————————————————————
*അരി വെന്തു കഴിഞ്ഞ്, അടച്ചൂറ്റി അല്ലെങ്കില്‍ അടച്ചോറ്റി എന്നു പേരിട്ടു വിളിക്കുന്ന മരപ്പലക കൊണ്ട് ചോറ്റുപാത്രത്തിന്റെ വായ് ഭാഗം അടച്ചുപിടിച്ച്് കഞ്ഞിവെള്ളം ഊറ്റിക്കളയുന്നു.