Thursday, May 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

പുലിച്ചാമുണ്ഡി

ഡോ.ആര്‍.സി.കരിപ്പത്ത്

Print Edition: 22 April 2022

തുളുനാട്ടിലും കാസര്‍കോടിനു കിഴക്കെ മലയോരമേഖലകളിലും ആരാധിച്ചുപോരുന്ന ദേവതയാണ് പുലിച്ചാമുണ്ഡി. അവിടെ തെയ്യക്കാവുകളില്‍ മുഖ്യദൈവതങ്ങളുടെ ഉപദേവതാ സ്ഥാനമാണ് ഈ തെയ്യത്തിനുള്ളത്. ചെറോന്മാരും പറവരും ആണ് ഈ ദേവിയെ അവതരിപ്പിക്കുന്നത്. വിശദമായ ആറ്റമോ തോറ്റമോ ഈ തെയ്യത്തിനില്ലെങ്കിലും വരവിളിയിലും ഗ്രാമീണ പുരാവൃത്തങ്ങളിലും ചാമുണ്ഡിക്ക് കെട്ടിയാട്ട സങ്കല്പം നല്‍കിയിട്ടുണ്ട്.

തുളുവങ്കം തറവാട്ടില്‍ സന്തതിയില്ലായ്കയാല്‍ തറവാട്ടമ്മ മനം നിറഞ്ഞ ഭക്തിയോടെ നിത്യേന പരമേശ്വരീപൂജ ചെയ്തു. വ്രതാനുഷ്ഠാനങ്ങളോടെ നാള്‍ കഴിച്ചുവരവേ നാലാണ്‍മക്കളും അമ്മയോ ടൊപ്പം വരമിരുന്നു. ഒടുവിലാണ് നാലാങ്ങളമാര്‍ക്കും കുഞ്ഞോമനയായി അവര്‍ക്കൊരു പെങ്ങള്‍ പിറന്നത്. താഴത്തു വെക്കാതെ ഓമനിച്ചു വളര്‍ത്തിയ പെങ്ങള്‍ക്ക് മാതു എന്ന പേരിട്ട് കാതുകുത്തു കല്യാണം നടത്തി. ”പറ്റിയോരാണ്‍തുണ കിട്ടിയിട്ടും’ അവള്‍ ഗര്‍ഭവതിയായി കാണാത്തതില്‍ ദുഃഖിതരായ നാലാങ്ങളമാരും കളരിഭഗവതിയെ ധ്യാനിച്ച് വരമിരുന്നു. അതു ഫലം കണ്ടു. തിരളാതെ ഗര്‍ഭവതിയായ പെണ്ണിനെ നോക്കി ബല്ലാള്‍ വൈദ്യത്തി അശുഭം മൊഴിഞ്ഞത് ആങ്ങളമാര്‍ നെഞ്ചിടിപ്പോടെയാണ് കേട്ടുനിന്നത്. അതുകൊണ്ടുതന്നെ ‘നീറ്റിലും നെകലിലും അവര്‍ കുഞ്ഞുപെങ്ങളെ ഇടവും വലവും കാവലായ് കാത്തിരുന്നു. പൂരം നോറ്റ് പുനല്‍കുളിക്കാന്‍ കൊതിച്ച മാളു ആങ്ങളമാരില്ലാത്ത നേരം മേലേപ്പറമ്പില്‍ താളിയൊടിക്കാന്‍ ചെന്നു കേറിയതേയുള്ളൂ. തഞ്ചംനോക്കി പതുങ്ങി വന്ന ഒരു പുലി ചാടിവീണ് കഴുത്തിനുകടിച്ച് ഉള്‍വനത്തിലേക്കു പാഞ്ഞുപോയി.

കുഞ്ഞുപെങ്ങളെ കാണാതെ തേടിനടന്ന ആങ്ങളമാര്‍ ഉടല്‍പാതിയും കടിച്ചുതിന്ന അവളുടെയരികില്‍ കൂറ്റന്‍ പുലിയക്കണ്ടു പൊടുന്നനേ നാലുശരങ്ങള്‍ എയ്തു. മാതുവിന്നരികില്‍ ആ പുലിയും ചത്തുവീണു. പെങ്ങളെ ഓര്‍ത്തു കരയുന്ന നാലാങ്ങളമാര്‍ക്കും മുന്നില്‍ മാതു ഒരു ദിവ്യദേവീരൂപം പൂണ്ട് മൊഴിഞ്ഞു. പുലിരൂപം പ്രാപിച്ചുവന്ന ചാമുണ്ഡിയാണ് തന്നെ കയ്യേറ്റിയിരിക്കുന്നത്. അതിനാല്‍ പുലിച്ചാമുണ്ഡിയായി ഇനിമേല്‍ നാം അറിയപ്പെടും.
കുലപൂര്‍വ്വികനെ അച്ചന്‍ ദൈവമായും കാരണവര്‍ ദൈവമായും കെട്ടിയാടിച്ച് പ്രീതിനേടുന്ന ഗ്രാമഹൃദയങ്ങള്‍ വീരവനിതകളെ മരണാനന്തരം ദേവിമാരായി സങ്കല്പിച്ചും ആരാധിക്കാറുണ്ട്. തുളുവങ്കം തറവാട്ടിലെ മാതുവും ഈ വിശ്വാസധാരയിലാണ് പുലിച്ചാമുണ്ഡി എന്ന ദേവീ പദവി നേടിയത്.

തെയ്യാട്ടം അരങ്ങേറുന്ന സങ്കേതങ്ങളെ പൊതുവെ കാവുകള്‍ എന്നാണ് വിളിച്ചുവരുന്നത്. നാഗക്കാവുകളും അമ്മദൈവക്കാവുകളും കേരളത്തിലെമ്പാടും കാണാമെങ്കിലും തെയ്യങ്ങള്‍ കുടികൊള്ളുന്ന കാവുകള്‍ വടക്കന്‍കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. താന്ത്രികാരാധനാവിധിപ്രകാരമുള്ള ക്ഷേത്രങ്ങളുടെ മാതൃകയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രൂപഘടനയാണ് തെയ്യക്കാവുകള്‍ക്കുള്ളത്. ഒന്നോ രണ്ടോ ആചാരക്കാര്‍ക്കുമാത്രം കയറിക്കടന്ന് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പറ്റിയ ഇടം മാത്രമേ കാവിനകത്തെ പള്ളിയറയില്‍ ഉണ്ടാവുകയുള്ളൂ. പള്ളിയറയില്‍ സദാ നിറഞ്ഞു കത്തുന്ന ദീപവും അതിന്നരികില്‍ പള്ളിപീഠവും പീഠത്തില്‍ വിരിച്ചിട്ട കോലാര്യന്‍പട്ടിന്മേല്‍ ഓരോ ദൈവത്തിന്റെയും സങ്കല്പത്തിലുള്ള തിരുവായുധങ്ങളും ഭക്തിപുരസ്സരം വെച്ചിട്ടുണ്ടായിരിക്കും. അതതുകാവിലെ തെയ്യങ്ങളെ സങ്കല്പിച്ചുള്ള കടുത്തില, നാന്ദകം, പള്ളിവാള്‍, ത്രിശൂലം തുടങ്ങിയ തിരുവായുധങ്ങളല്ലാതെ ക്ഷേത്രങ്ങളിലേതുപോലുള്ള ബിംബപ്രതിഷ്ഠകള്‍ കാവുകളില്‍ പതിവില്ല. എന്നാല്‍ ദേവതാസങ്കല്പത്തിലുള്ള തിടമ്പുകള്‍ ചില കാവുകളില്‍ പരിപാലിക്കുകയും പൂരോത്സവംപോലുള്ള വിശേഷനാളുകളില്‍ പുറത്തെഴുന്നെള്ളിക്കുന്നതും അപൂര്‍വ്വമായ കാഴ്ചകളാണ്.

പള്ളിയറ, അറ, മുണ്ട്യ, കഴകം, കോട്ടം, കളരി, കൂലകം, മതിലകം, ഇടം, മാടം,വാതില്‍മാടം, ഗോപുരം തുടങ്ങിയ പല പേരുകള്‍ തെയ്യാട്ടസങ്കേതങ്ങള്‍ക്കുണ്ട്. വടക്കന്‍കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങള്‍തോറും ഇതുപോലുള്ള അനേകം തെയ്യക്കാവുകള്‍ കാണാം. ഇതുകൂടാതെ തറവാടുകളിലെ കന്നിക്കൊട്ടിലുകളും പടിഞ്ഞാറ്റകളും തിരുമുറ്റം ചെത്തിക്കോരി തെയ്യാട്ടത്തിന് അരങ്ങൊരുക്കുന്നുണ്ട്. പ്രത്യേക കാലങ്ങളില്‍ കൊയ്‌ത്തൊഴിഞ്ഞ വയല്‍നടുവിലും പറമ്പുകളിലും താല്‍ക്കാലിക പതി (പള്ളിയറ) കെട്ടി തെയ്യാട്ടം നടത്തുന്നതും സാധാരണയാണ്. തെയ്യക്കാവുകളുടെ മുഖമുദ്ര കിംപുരുഷരൂപമാണ്. പള്ളിയറയുടെ മുഖ്യകവാടത്തിനുമുകളില്‍ മരത്തില്‍ കൊത്തിയെടുത്ത ഭയാനകമായ ഒരു രൂപമാണ് കിംപുരുഷന്റേത്. പുറത്തേക്കു തള്ളിയ ചോരക്കണ്ണുകള്‍ കോമ്പല്ലുകള്‍ക്കിടയിലൂടെ താണിറങ്ങിയ ചോര വാര്‍ന്നൊഴുകുന്ന നീളന്‍നാക്ക്, ദൈവപ്രപഞ്ചത്തെ മുഴുവന്‍ മാറില്‍ച്ചേര്‍ത്ത് ഇരുപുറത്തേക്കും നീട്ടിപ്പിടിച്ച ദീര്‍ഘവും ബലിഷ്ഠവുമായ കൈകള്‍. സര്‍വ്വലക്ഷണസമ്പന്നനായ തന്റെ മകനെ ഇന്ദ്രാദികള്‍ വൈകല്യമുള്ളവനാക്കി മാറ്റിയപ്പോള്‍ ഭൂമീദേവിയുടെ കോപതാപങ്ങള്‍ക്ക് പരിശാന്തിയായി വിഷ്ണു നല്‍കിയ പൂജ്യസ്ഥാനമാണത്രെ കിംപുരുഷനു കിട്ടിയ ദേവദേവപദവി. ലക്ഷണമൊത്ത കാവുകള്‍ക്കെല്ലാം മതില്‍ക്കവാടം എന്ന നിലയില്‍ പടിപ്പുരകളും തേങ്ങാക്കല്ലും കലശത്തറയും ചെറുകിണറും അണിയറപ്പുരകളുമുണ്ടായിരിക്കും. ഓരോ തെയ്യക്കാവിനും രക്ഷാധികാരീപദവി അലങ്കരിക്കുന്ന കോയ്മക്കായി പ്രത്യേകം പടിപ്പുരസ്ഥാനം ഉണ്ടായിരിക്കും. കോലക്കാരനെ നിശ്ചയിക്കുന്നതിലും മറ്റുകാര്യങ്ങളിലും കോയ്മയോട് ഉപദേശനിര്‍ദ്ദേശങ്ങള്‍ വാങ്ങാന്‍ കാവധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കും. തെയ്യവും വെളിച്ചപ്പാടും ഇളംകോലവും പടിപ്പുരയിലിരിക്കുന്ന കോയ്മയെ പ്രധാനപരിഗണന നല്‍കി വ്യവഹരിക്കുക പതിവാണ്.
നിശ്ചിത തീയതികളില്‍ തെയ്യം കെട്ടാന്‍ അവകാശമുള്ള തെയ്യക്കാര്‍ സന്ധ്യയ്ക്കുമുമ്പേ കാവിലെത്തിയിരിക്കും. ഓരോ കാവിലെയും തെയ്യാട്ടത്തീയതികള്‍ ഇവര്‍ക്കു ഹൃദിസ്ഥമാണ്. സഹായികളായി കൂടെ വരുന്നവരില്‍ മുഖത്തെഴുത്തു വിദഗ്ദ്ധരും തോറ്റംപാട്ടില്‍ പ്രാവീണ്യംനേടിയവരും ഓലച്ചമയങ്ങളിലും ചെണ്ടവാദനത്തിലും കഴിവു നേടിയവരുമുണ്ടാകും. ചാണകം മെഴുകി അലങ്കരിച്ച തിരുമുറ്റത്ത് ഈശ്വരചൈതന്യം വഴിഞ്ഞൊഴുകുന്ന കാവിനകത്തെ നിറദീപം പ്രത്യേകരീതിയില്‍ തൊഴുതു വാങ്ങി ഇവര്‍ ‘തിടങ്ങല്‍’ ആരംഭിക്കും. സന്ധ്യ മായുന്നതോടെ ആരംഭിക്കുന്ന തിടങ്ങല്‍ കഥകളിയിലെ കേളികൊട്ടിനെയാണ് അനുസ്മരിപ്പിക്കുന്നത്. കാവില്‍ കളിയാട്ടം തുടങ്ങുകയായി എന്ന് ഗ്രാമത്തെ വിളിച്ചറിയിക്കുന്ന തെയ്യക്കാരുടെ ചെണ്ടമേളമാണ് തുടങ്ങല്‍ എന്ന തിടങ്ങല്‍. മറ്റൊരര്‍ത്ഥത്തില്‍ ആടിയുറയേണ്ട ദൈവങ്ങളെ നാദാരാധനയിലൂടെ വിളിച്ചുവരുത്തി പള്ളിയറയില്‍ കുടികൂട്ടുന്ന പവിത്രമായ ചടങ്ങാണത്. പ്രധാന തെയ്യക്കാരന്‍ പൂജാരി നല്‍കിയ അരിയും പൂവും പള്ളിയറയിലെ ദീപത്തിലേക്ക് നീട്ടിയെറിഞ്ഞ് ‘പള്ളിപീഠത്തിനും തിരുവായുധത്തിനും അരിയിട്ട് വന്ദിക്ക’ എന്ന് ഉറക്കെ സ്തുതിച്ചുകൊണ്ടാണ് തിടങ്ങല്‍ നടത്തുക. ഈ സന്ധ്യാവേലയ്ക്കു മുമ്പേ വന്നുകൂടിയ തെയ്യക്കാര്‍ക്ക് പഴുത്തില (വെറ്റില) കൊടുക്കുന്ന പതിവുണ്ട്. കാവിന്റെ മുന്നില്‍ വെച്ചുതന്നെയാണ് കോലം കൊടുക്കല്‍ ചടങ്ങു നടക്കുക. കാവില്‍ കുടികൊള്ളുന്ന ഓരോ തെയ്യത്തെയും കെട്ടിയാടുവാന്‍ അവകാശികളെയോ അവര്‍ ചുമതലപ്പെടുത്തുന്ന സ്വസമുദായക്കാരനെയോ ഏല്പിക്കുന്ന ചടങ്ങാണിത്. തെയ്യം കെട്ടിയാടി പ്രശസ്തി നേടിയവരെ തെയ്യമേല്‍പ്പിക്കാന്‍ കാവധികാരികള്‍ പരമാവധി ശ്രമങ്ങള്‍ നടത്താറുണ്ട്. തെയ്യം കെട്ടിയാടുന്ന സമുദായത്തിലെ ഓരോ തറവാട്ടുകാര്‍ക്കും ഓരോ നാട്ടവകാശം പണ്ടേതന്നെ കല്പിച്ചു കൊടുത്തിട്ടുണ്ട്. ഈ അവകാശത്തെ ചെറുജന്മം എന്നാണ് വിളിക്കാറുള്ളത്.

ഏതെങ്കിലും ഒരു പ്രധാന ദേവതയുടെ ആരൂഢം എന്ന പേരിലാണ് ഓരോ കാവും അറിയപ്പെടുന്നതെങ്കിലും ആ ദേവതയോടൊപ്പം അനേകം തെയ്യങ്ങള്‍ കാവില്‍ കുടികൊള്ളുന്നുണ്ടായിരിക്കും. കൂര്‍മ്പാഭഗവതിക്കാവ്, മുച്ചിലോട്ടുഭഗവതിക്കാവ്, പുലിയൂര്‍കാളിക്കാവ്, പോര്‍ക്കലീ ഭഗവതിക്കാവ് എന്നിങ്ങനെയാണ് കാവുകളുടെ പേരെങ്കിലും അവിടങ്ങളില്‍ ഉപദേവതമാരായി ചാമുണ്ഡിയും ഗുളികനും പുതിയഭഗവതിയും ആരിയപൂമാരുതനും വിഷ്ണുമൂര്‍ത്തിയുമൊക്കെ പരിലസിക്കുന്നതു കാണാം. ജാതിസമൂഹം വിപുലവും അനേകം ഗ്രാമങ്ങളില്‍ അധിവസിക്കുന്നവരുമാണെങ്കില്‍ അവര്‍ക്ക് ഒരു കേന്ദ്രീകൃതവ്യവസ്ഥ വരുത്തുന്ന വിധം ജാതിക്കാവുകള്‍ക്ക് കഴകം എന്ന മേല്‍ഘടകമുണ്ടാകും. വടക്കന്‍കേരളത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പ്രത്യേകിച്ച് പഴയ കോലത്തുനാട്, അള്ളടനാട് എന്നിവിടങ്ങളിലെ തീയ്യസമുദായത്തിന് പ്രധാനമായി നാല് കഴകങ്ങളുണ്ട്. കുറുവന്തട്ടകഴകം, രാമവില്യം കഴകം, നെല്ലിക്കാത്തുരുത്തിക്കഴകം, പാലക്കുന്ന് കഴകം എന്നിവയാണവ. ഇവയോരോന്നിന്റെയും കീഴിലാണ് അതതു ഗ്രാമങ്ങളിലെ ഓരോ തീയ്യത്തെയ്യക്കാവും പരിപാലനം നിര്‍വ്വഹിച്ചുപോരുന്നത്. വാണിയസമുദായത്തിന്ന് 17 നാട്ടില്‍ 18 മുച്ചിലോട്ടുകാവുകളാണുള്ളത്. കാലമേറെ കഴിഞ്ഞപ്പോള്‍ എണ്ണം 108 ഓളമായിട്ടുണ്ട്. ഇതിനെല്ലാം മുഖ്യസ്ഥാനം ആദ്യമുച്ചിലോട്ടായ കരിവെള്ളൂര്‍ മുച്ചിലോട്ടുകാവിനാണ്. ഉത്തരകേരളത്തിലെ മറ്റൊരു സമുദായമായ കുശവന്മാര്‍ക്ക് കാസര്‍കോട്ടെ പൈക്ക മുതല്‍ പയ്യന്നൂര്‍വരെയുള്ള കാവുകള്‍ക്ക് നാല് മുഖ്യസ്ഥാനങ്ങളാണുള്ളത്. പയ്യന്നൂര്‍ മാവിച്ചേരി ശ്രീ ഭഗവതിക്ഷേത്രം, പീലിക്കോട് മല്ലക്കര വിഷ്ണുമൂര്‍ത്തിക്കാവ്, എരിക്കുളം വേട്ടക്കൊരുമകന്‍ കോട്ടം, പെരിയ കായക്കുളം ശ്രീവിഷ്ണുദേവസ്ഥാനം എന്നിവ കഴകസ്ഥാനമലങ്കരിക്കുന്നു. മറ്റൊരു പ്രബലസമൂഹമായ യാദവന്മാര്‍ക്ക് കണ്ണമംഗലം, കാപ്പാട്, കല്ല്യോട്ട്, മുളവന്നൂര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട നാല് കഴകങ്ങളുണ്ട്. പെരുങ്കളിയാട്ടം അരങ്ങേറുന്ന ഇടങ്ങള്‍ കൂടിയാണ് ഈ യാദവക്കഴകങ്ങള്‍. ഇതേപോലെ മൂവാരിസമുദായത്തിനും നാലു പ്രധാന കഴകങ്ങളുണ്ട്. അവ ആയിരംതെങ്ങ് കഴകം, നീലങ്കൈക്കഴകം, കിഴക്കെറ കഴകം, കുട്ടിക്കര കഴകം എന്നിവയാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലും അതിനു വടക്ക് മംഗലാപുരം പനമ്പൂര്‍വരെയും താമസമാക്കിയ ഇടങ്കേര്‍ എന്ന ശാലിയ വിഭാഗക്കാര്‍ക്ക് ഒരേയൊരു മുഖ്യസ്ഥാനമേ ഉള്ളു. അതു കാസര്‍കോടിനടുത്തുള്ള മധുര്‍ അമ്പലമാണ്. പതിനാലു കഴകങ്ങളില്‍നിന്നും ആചാരസ്ഥാനികരായ ചെട്ടിയാര്‍മാര്‍ കൊല്ലത്തിലൊരിക്കല്‍ വൃശ്ചികമാസത്തിലെ രണ്ടാംശനിയാഴ്ച കീഴൂരിലെ അമ്പലത്തിലെ അഗ്രശാലയില്‍ ഒന്നിച്ചുചേരുക പതിവാണ്. പതിനാലു നഗര(തെരുവ്) ത്തിന്റെയും പ്രതിനിധികള്‍ നായന്മാരുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നാണ് പരാതികള്‍ പരിഹരിച്ച് തീര്‍പ്പുണ്ടാക്കുന്നത്. ഈ ഒത്തുകൂടുന്ന ചടങ്ങിനെ പെരുംകൂട്ടമെന്നും നഗരശനിയാഴ്ച എന്നും വിളിച്ചുവരുന്നു.
ഓരോ ജാതിസമൂഹത്തെയും കാവിനെ കേന്ദ്രീകരിച്ച് അവരുടെ സാമൂഹികവും സാംസ്‌കാരികവും ആധ്യാത്മികവുമായ ജീവിതങ്ങളെ പ്രകാശമാനമാക്കാന്‍ പ്രാചീനമനസ്സുകള്‍ ശ്രദ്ധിച്ചിരുന്നു എന്നുകാണാം. കാവുകള്‍ക്ക് കൈവന്ന ചോദ്യം ചെയ്യപ്പെടാത്ത അധികാരശക്തിയ്ക്ക് നിദാനം അവിടെ കുടികൊള്ളുന്ന തെയ്യങ്ങളുടെ പിന്‍ബലം ഒന്നുമാത്രമാണ്. സാധാരണ നിലയില്‍ കാവിലെ ചേട്ടിക്കല്‍ (വിചാരണ) പൂര്‍ണ്ണമാകുന്നില്ലെങ്കില്‍ പ്രധാന തെയ്യക്കോലം മുഖേന തീര്‍പ്പറിയിക്കുന്ന രീതിയും അന്നു നിലവിലുണ്ടായിരുന്നു. കാവുകളിലെ അടുത്തൊരാണ്ടത്തെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമുദായികളേയും കൂട്ടുവായ്ക്കാരേയും പ്രധാന തെയ്യക്കോലത്തിന്റെ തിരുമുമ്പില്‍വെച്ചുതന്നെ തീരുമാനിക്കുന്ന പതിവുണ്ട്. വൈമുഖ്യം ഏതുമില്ലാതെ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ഈ രീതി ഫലപ്രദമാകുന്നു. ഓരോ കാവും ഗ്രാമജീവിതങ്ങളെ കര്‍ത്തവ്യനിരതവും സദാചാരബദ്ധവുമാക്കുവാന്‍ നാളിതേവരെ നിലനിന്നു എന്നു കാണാം. തെയ്യക്കാവുകള്‍ക്ക് പണ്ടുണ്ടായിരുന്ന അധികാരശക്തി ഇന്നില്ല. അവകാശത്തര്‍ക്കങ്ങളിലോ അതുപോലുള്ള വ്യവഹാരങ്ങളിലോ തീര്‍പ്പു കല്പിക്കാന്‍ അധികാരികളോ അതംഗീകരിക്കാന്‍ സമുദായാംഗങ്ങളോ ഇന്ന് തയ്യാറല്ല. ഭൗതികജീവിതപ്രശ്‌നങ്ങളില്‍ ഒരു പരിധിവരെ ഇടപെടുന്ന പതിവേ ഇന്നുള്ളൂ. കളിയാട്ടക്കാര്യങ്ങളില്‍ പോലും കാവിലെ സ്ഥാനികര്‍ക്കുണ്ടായിരുന്ന കല്പനാധികാരവും പുതിയ കാലത്തെ ജനകീയകമ്മറ്റികള്‍ നിഷ്പ്രഭമാക്കാന്‍ തുടങ്ങിയിരിക്കുന്നു.

തോറ്റംപാട്ട്
വായ്ക വായ്ക പൊലിയേ പൊലിക
പൊലിക പൊലികനാര്‍ ദൈവമേ
കെട്ടിനോരോലപ്പന്തല്‍ പൊലികനാവേ
തൂകിന വെള്ളിവെളക്ക് പൊലികനാവേ
കറന്നുണ്ണും കോതാവരി കറപ്പാന്‍ വാഴ്ക
അളന്നുണ്ണം വെള്ളോട്ടുനാഴി പൊലിക
അമ്മന്‍ പേരു കേക്കണങ്കിലോ തമ്മരവി
അപ്പന്‍ പേരു നിനപ്പതെങ്കിലോ തമ്മപ്പായേ
പേര്‍ പൊലിച്ച മാതു പൊന്‍ വിളക്കായ്
നാലാങ്ങളമാര്‍ക്കു നടുവേ കൊന്നത്തൈപോലെ
ആറാമ്മാസം അരിയോരു നാളില്‍
ആറ്റരികേ വരുവോളയല്ലോ
അരിംകുല ചെയ്തു വമ്പുലിയച്ചന്‍
ഗ്രഹമൊമ്പതും തെളിഞ്ഞ സന്ധ്യയില്‍
പുലിയും മാതുവും ദൈവക്കരു പൂണ്ടു
വായ്ക വായ്ക പുലിച്ചാമുണ്ഡി മുത്താച്ചി
വായ്ക വായ്ക മൂന്നു ലോകം വായ്ക
കാടരികേ നാടരികേ പുയയരികേ
കാത്തുകൊള്ളണം നീ പുലിച്ചാമുണ്ണിയമ്മേ.

(തുടരും)

 

Tags: തെയ്യംതെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

കുഴിമാന്താന്‍ കുഴിമന്തി

കോമരം (വെളിച്ചപ്പാട്)

സ്വത്ത് വിവരവും നികുതിക്കെണികളും

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ആത്മബോധമുണര്‍ത്തിയ അനന്തപുരി ഹിന്ദു മഹാസംഗമം

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
Follow @KesariWeekly

Latest

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies