ഭാരതവും അതിന്റ സമാരാധ്യനായ പ്രധാനമന്ത്രിയും ഇന്ന് നയതന്ത്ര ലോകത്തിന്റെ നെറുകയിലാണു നില്‍ക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല. ഒരു സാധാരണക്കാരന് പോലും നോക്കിയാല്‍ മനസ്സിലാകുന്ന രീതിയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഓരോ ചെറു ചലനങ്ങള്‍ക്കും ലോകം കാതോര്‍ത്തിരിക്കുകയാണ്.
റഷ്യയും ഉക്രൈയിനും തമ്മിലുള്ള യുദ്ധത്തില്‍ റഷ്യക്ക് എതിരെ സംസാരിക്കുകയും നിലപാട് എടുക്കുകയും ചെയ്യണം എന്ന് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ഭംഗ്യന്തരേണ പറഞ്ഞെങ്കിലും ഭാരതം അതിന് തയാറില്ലായിരുന്നു.
എന്നിട്ടും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഒരു വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ നേര്‍ക്ക് നേരെ സംസാരിച്ചു. അതേസമയം ഭാരതത്തിന്റ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോട് ഓസ്റ്റിനും 2-2 മന്ത്രിതല ഉച്ചകോടിയില്‍ നേരിട്ടു പങ്കെടുക്കുകയും ചെയ്തു.
ഈ യോഗങ്ങളേയും ചര്‍ച്ചകളെയും പറ്റി പിന്നീട് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞത്, ഭാരതവും അമേരിക്കയും തമ്മില്‍ എന്ത് വിഷയത്തെപ്പറ്റിയും സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള ബന്ധം വളര്‍ന്നു കഴിഞ്ഞു എന്നതാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണെങ്കിലും രണ്ട് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല എന്നതല്ല. പക്ഷെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും അവരവര്‍ക്കു പറയാനും കേള്‍ക്കാനുമുള്ള ബന്ധവും സ്വാതന്ത്ര്യവും ഉണ്ട് എന്നുള്ളതാണ്.
ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ റഷ്യന്‍ ഊര്‍ജം വാങ്ങിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് മന്ത്രി ജയശങ്കര്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു. അദ്ദേഹം പറഞ്ഞത് ഭാരതം ഒരു മാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അര ദിവസം കൊണ്ട് വാങ്ങുന്നു എന്നാണ്. ഇത്രയും തന്റേടത്തോടെ ഒരു വിദേശകാര്യമന്ത്രി അമേരിക്കന്‍ മണ്ണില്‍ മറുപടി പറഞ്ഞെങ്കില്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഭാരത സമ്പദ് വ്യവസ്ഥയിലും അതിന്റെ ഇന്നത്തെ ശക്തിയിലും ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിയിലുമുള്ള പരിപൂര്‍ണ്ണ വിശ്വാസമാണ്.
ഇതിനൊപ്പം മനസ്സിലാക്കേണ്ട വളരെ ഗൗരവകരവും എന്നാല്‍ രസകരവുമായ ഒരു പ്രസ്താവന ഭാരതത്തിന്റെ ചിരകാല വൈരിയും അയല്‍ക്കാരനുമായ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്റെ വാക്കുകളാണ്. പാകിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്,ഭാരതം ഇപ്പോള്‍ വളരെയധികം സ്വയംപര്യാപ്തമായി എന്നും ഇന്ത്യക്കാര്‍ ‘ഖുദര്‍ ക്വം’ അഥവാ വളരെയേറെ ആത്മാഭിമാനം ഉള്ളവരാണെന്നുമാണ്. ഇന്ത്യയും അതിന്റെ പ്രധാനമന്ത്രിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു ലോക ശക്തിക്കും ഇന്ത്യയ്ക്കു മുന്നില്‍ നിബന്ധനകള്‍ വയ്ക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
വിദേശ ശക്തികള്‍ പാകിസ്ഥാനെ അവരുടെ ആവശ്യത്തിനായി ടിഷ്യു പേപ്പര്‍ പൊലെ ഉപയോഗിക്കുകയും തുടര്‍ന്ന് വലിെച്ചറിയുകയും ചെയ്തു. ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാന്റെ പ്രധാനമന്ത്രി എന്ന നിലക്ക് ഇമ്രാന്‍ ഖാന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ലോകം വളരെ സൂക്ഷ്മതയോടെയാണു ശ്രവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തികച്ചും നയതന്ത്രപരവും രാഷ്ട്ര താല്പര്യം മുന്‍ നിര്‍ത്തിയുമുള്ള നിരവധി വിദേശ യാത്രകള്‍ നടത്തിയപ്പോള്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണവും സമയവും ചിലവഴിക്കുകയാണ് എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, മോദിക്കും ഭാരത സര്‍ക്കാരിനും വളരെ കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. അത് രാഷ്ട്ര താല്പര്യം മുന്നില്‍ കണ്ടുള്ള യാത്രകള്‍ ആയിരുന്നു. ആ യാത്രകളുടെ പരിണത ഫലമാണ് പ്രധാനമന്ത്രിയ്ക്ക് പല ലോക രാജ്യ തലവന്മാരുമായുള്ള അടുത്ത സൗഹൃദം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലീന മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തുടങ്ങി നിരവധി വിദേശ രാഷ്ട്ര തലവന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സംസാരിക്കാന്‍ സൗഹൃദം ഉള്ളവരാണ്.
ഈ സൗഹൃദങ്ങളെല്ലാം കോവിഡ് മഹാമാരി കാലത്ത് ഭാരതത്തിനു ഉപയോഗപ്രദമായിരുന്നു. ഭാരതത്തിനും അതിന്റെ ശക്തനായ പ്രധാനമന്ത്രിക്കും എന്താണ് പറയാന്‍ ഉള്ളത് എന്ന് ലോക രാഷ്ട്രങ്ങള്‍ ഇന്ന് ശ്രദ്ധയോടെ നോക്കുകയാണ്. ഭാരതത്തെക്കുറിച്ച് 2014 നു മുന്‍പും അതിനു ശേഷവും എന്ന നിലയില്‍ ചര്‍ച്ച ചെയ്യാന്‍ ലോകം തയ്യാറായി.
വാഷിങ്ങ്ടണ്‍ മുതല്‍ ഇങ്ങു ടോക്കിയോ വരെയും ഇംഗ്ലണ്ട് മുതല്‍ ബീജിംഗ് വരെയും ലോക നേതൃത്വം കാത്തിരിക്കുന്നത് ഇന്ന് ഭാരതത്തിന്റെ ശബ്ദമാണ്. നമ്മുടെ അഭിപ്രായങ്ങള്‍ വളരെ വിലമതിപ്പോടെ ലോകം അംഗീകരിക്കുകയും ചെയ്യുന്നു.
മുന്‍കാല നയതന്ത്ര നീക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മള്‍ നയതന്ത്രത്തില്‍ മേല്‍ക്കോയ്മ നേടുന്ന അതീവ സുന്ദരമായ കാഴ്ച ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നു . ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രി സ്വയം വിശ്രമം അറിയാതെ അന്തര്‍ദേശീയ ബന്ധങ്ങള്‍ മികച്ചതാക്കാന്‍ പ്രയത്‌നിച്ചു എന്നുള്ളതാണ്. അതിനും മുകളില്‍ സ്വന്തം രാഷ്ട്രത്തെ ശക്തിപ്പെടുത്തി സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ കാര്യങ്ങളില്‍ നമ്മള്‍ വന്‍ശക്തി ആയി മാറുകയും മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
1998-ല്‍ രണ്ടാം പൊഖ്‌റാന്‍ അണു വിസ്‌ഫോടന പരീക്ഷണത്തിന് ശേഷം ലോക രാജ്യങ്ങള്‍ ഭാരതത്തെ ബഹിഷ്‌കരിച്ചിരുന്നു. നമ്മളുമായുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ബഹിഷ്‌കരിച്ചു. എന്നാല്‍ പരിണിത പ്രജ്ഞനായ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അല്പം പോലും കുലുങ്ങിയില്ല. ശക്തമായി മുന്നോട്ടു പോയി. ബഹിഷ്‌കരണം അന്താരാഷ്ട്ര ബന്ധങ്ങളിലും ഭാരതത്തിനു വളരെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. നയതന്ത്രത്തിന്റെ വഴിയില്‍ അതു മറികടന്നെങ്കിലും കുറച്ചു കാലം ഭാരതത്തെ ബുദ്ധിമുട്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷെ റഷ്യ-ഉക്രൈയിന്‍ യുദ്ധത്തില്‍ ഭാരതം റഷ്യയെ തള്ളി പറഞ്ഞില്ലെന്നുമാത്രമല്ല പെട്രോളും ഡീസലും അടക്കം വാങ്ങുകയും ചെയ്തു. 1998 പോലെ ഭാരതത്തെ ബഹിഷ്‌കരിക്കും എന്ന് അമേരിക്കയോ മറ്റു വികസിത രാഷ്ട്രങ്ങളോ പറഞ്ഞില്ല. എന്നാല്‍ അവിടെയും ഇവിടെയും തൊടാതെ അവര്‍ അത് പറയാന്‍ ശ്രമിച്ചു. ഭാരതം അതിന്റെ രാഷ്ട്രീയ തീരുമാനത്തിനൊപ്പം മുന്നോട്ടു പോയി. 1998-ല്‍ ഭാരതത്തെ അമേരിക്കയും സഖ്യ കക്ഷികളും ബഹിഷ്‌കരിച്ചെങ്കില്‍ ഇന്ന് അവര്‍ അതിനു ശ്രമിച്ചില്ല. കാരണം ഭാരതം വളരെ അധികം ഉയര്‍ന്നുകഴിഞ്ഞിരുന്നു. 1998-ല്‍ഭാരതത്തില്‍ ശക്തനായ പ്രധാനമന്ത്രിയായി വാജ്‌പേയി ഉണ്ടായിരുന്നു. പക്ഷെ തുടര്‍ച്ചയായ കോണ്‍ഗ്രസ്, ജനാതാദള്‍ ഭരണത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക നില ആകെ തകര്‍ന്നു പോയിരുന്നു. എന്നിട്ടും അണുപരീക്ഷണവുമായി വാജ്‌പേയി ഗവണ്‍മെന്റ് മുന്നോട്ടു പോയി. അണുവിസ്‌ഫോടനം നടത്തുകയും ഭാരതം ശക്തമാണ് എന്നു മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
2022-ല്‍ പക്ഷെ അമേരിക്കയും മറ്റു വികസിത ശക്തികളും ഭാരതത്തിനെതിരെ ബഹിഷ്‌കരണം എന്ന ആയുധം പുറത്തെടുക്കാത്തതിനു കാരണം അവര്‍ക്കു കൃത്യമായും വ്യക്തമായും അറിയാം ഇന്നത്തെ ഭാരതം അതില്‍ തെല്ലും കുലുങ്ങില്ല എന്ന്. ഈ രാഷ്ട്രം അതിന്റെ പരംവൈഭവത്തിലേക്കുള്ള കുതിപ്പിലാണെന്നതും അവര്‍ക്ക് അറിയാം. ലോകത്തിന്റെ നെറുകയില്‍ എത്താന്‍ പോകുന്ന ഒരു രാഷ്ട്രത്തെ ബഹിഷ്‌കരിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുക ബഹിഷ്‌കരിച്ചവര്‍ക്ക് തന്നെയായിരിക്കും എന്ന് അറിയാതിരിക്കാന്‍ മാത്രം മണ്ടന്മാരല്ലാത്തതു കൊണ്ട് അത് നടന്നില്ല.
ഒരു രാഷ്ട്രം ആഭ്യന്തരമായി ശക്തമാകുകയും അതിന്റെ ഭരണാധികാരിക്ക് ലോകം മുഴുവന്‍ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ അതിന്റെ അര്‍ത്ഥം ആ രാഷ്ട്രം വരവറിയിച്ചു എന്നതു തന്നെയാണ്. ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നതും അതു തന്നെയാണ്. അതെ, ഭാരതവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിന്റെ നെറുകയില്‍ എത്തുകയാണ്. ഭാരതം ഒരു വന്‍ ശക്തി ആകുന്നു… ശക്തമായ നിലപാടുകളോടെ തന്നെ.