ആദ്ധ്യാത്മികതയിലും ആയോധന കലയിലും മര്‍മ്മവിദ്യാ ചികിത്സയിലും ഒക്കെ തികച്ചും സാധനാനിര്‍ഭരമായ മനസ്സോടെ ശോഭിച്ചു നിന്ന വ്യക്തിയായിരുന്നു ഈയിടെ അന്തരിച്ച സ്വാമി ധര്‍മ്മാനന്ദസ്വരൂപ ഹനുമാന്‍ദാസ്. ഈ മേഖലകളിലെല്ലാം വിദഗ്ദ്ധനായിരുന്ന അദ്ദേഹത്തെ മകനായ ഞാന്‍ ‘മാസ്റ്റര്‍’ എന്ന് വിളിച്ചാല്‍ പരിചയവലത്തിലുള്ള ആര്‍ക്കും അതില്‍ അതിശയം തോന്നുകയില്ല. ഹനുമാന്‍ ഭക്തനായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം ശക്തിയും പരിശുദ്ധിയും കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുള്ള മനസ്സും അന്വേഷണാത്മകതയും പ്രതിബന്ധങ്ങള്‍ നേരിടാനുള്ള ധൈര്യവും മാതൃകാപരമായിരുന്നു. ഈ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വിശിഷ്ടമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
1949 ജനുവരി 31 ന് തിരുവനന്തപുരത്തെ തമലത്ത് ജനിച്ച മാസ്റ്റര്‍ക്ക് കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചിരുന്ന കളരിപ്പയറ്റ് പരിശീലനം അദ്ദേഹത്തില്‍ പോരാട്ടവീര്യവും ദൃഢതയും ഉണ്ടാക്കി. കുട്ടിക്കാലത്ത് തന്നെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ നിരവധി അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പതിനാറാം വയസ്സില്‍ അമ്മാവനോടൊപ്പം മാസ്റ്റര്‍ ബോംബെയിലേക്ക് പോയി. അവിടെ വെച്ചാണ് അദ്ദേഹം നേവിയില്‍ ചേരുന്നത്. ആ അനുഭവങ്ങള്‍ പില്‍ക്കാല ജീവിതത്തിന് വലിയ മുതല്‍ക്കൂട്ടായി. അവധിക്ക് വരുമ്പോള്‍ നാട്ടില്‍ നിയമവിരുദ്ധമായി നടന്നിരുന്ന മയക്കുമരുന്ന്, മദ്യവില്പന ഉള്‍പ്പെടെയുള്ള അനീതികള്‍ക്കെതിരെ അദ്ദേഹം സജീവമായി രംഗത്ത് വന്നിരുന്നു.
1971ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് വിവിധ കപ്പലുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. മാസ്റ്ററുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കാരണം ഉദ്യോഗത്തില്‍ അദ്ദേഹത്തിന് വേഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും നിരവധി കമാന്‍ഡോ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനായതും. നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്നതിനിടെ ഇരുവരും കൊച്ചിയിലേക്ക് താമസം മാറി. അക്കാലത്ത് തന്നെ അദ്ദേഹം അസാധാരണമായ വ്യക്തിത്വമുള്ള ഒരാളായിരുന്നുവെന്നും എവിടെ പോയാലും ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാന്‍ മാസ്റ്റര്‍ക്ക് കഴിയുമായിരുന്നു. അദ്ദേഹം നിരവധി സുഹൃത്തുക്കളെ ഉണ്ടാക്കുകയും ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കുകയും ചെയ്തു. ആന്‍ഡമാനിലുണ്ടായിരുന്ന ചെറിയ കാലത്തിനിടയില്‍ കര്‍ദീപ് ഉള്‍പ്പെടെയുള്ള നിരവധി ദ്വീപുകളില്‍ നാവിക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം സഹായിച്ചു. നീണ്ട 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മാസ്റ്റര്‍ ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവെച്ചത്.
പിന്നീട് മൂന്ന് മാസത്തേക്ക് മാസ്റ്റര്‍ സൗദി അറേബ്യയില്‍ പോയി. ഇന്ത്യക്കാരനായതിന്റെ പേരില്‍ അവിടെ നിന്ന് നേരിടേണ്ടി വന്ന പരിഹാസത്തെ അത് തനിക്ക് അപകടമുണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും, അദ്ദേഹം ശക്തമായി എതിര്‍ത്തു. താമസിയാതെ മാസ്റ്റര്‍ ഇന്ത്യയിലേക്ക് മടങ്ങി. യുവാക്കള്‍ക്ക് ആയോധന കലകള്‍ പരിശീലിപ്പിക്കുന്നതിനും യുവാക്കളെ പരിശീലിപ്പിച്ച് മികച്ച സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി 1983-ല്‍ മാസ്റ്റര്‍ ഐഎസ്എംഎ സ്ഥാപിച്ചു. പോലീസ് ട്രെയിനിംഗ് കോളേജിലും നിരവധി പ്രാദേശിക സ്‌കൂളുകളിലും അദ്ദേഹം അദ്ധ്യാപകനായി. ഈ സമയത്ത്, ലൂയിസ് ആശാനും മൂലച്ചല്‍ നാരായണന്‍ ആശാനും ഉള്‍പ്പെടെയുള്ള കളരിയിലെയും മര്‍മ്മ ചികിത്സയിലെയും നിരവധി ഗുരുക്കന്മാരെ അദ്ദേഹം കണ്ടുമുട്ടി. കഠിനമായ പരിശ്രമത്തിലൂടെ മാസ്റ്റര്‍ മര്‍മ്മ ചികിത്സാ മേഖലയില്‍ വളരെവേഗം വൈദഗ്ദ്ധ്യം നേടിയെടുത്തു.
തിരുവനന്തപുരത്ത് ഒരു പ്രശ്‌നപരിഹാരകന്‍ എന്ന നിലയില്‍ മാസ്റ്റര്‍ വളരെ ജനപ്രിയനായിരുന്നു. സഹായവും ഉപദേശവും തേടി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി ആളുകള്‍ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. മാസ്റ്റര്‍ക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. വളരെവേഗമാണ് അദ്ദേഹത്തിന്റെ പരിശീലന കേന്ദ്രം തിരുവനന്തപുരത്തെ ഏറ്റവും മികച്ച ഒന്നായി മാറിയത്. മാസ്റ്റര്‍ ഞങ്ങളെ വനങ്ങളില്‍ ഉള്‍പ്പെടെ വിവിധ ക്യാമ്പുകള്‍ക്കായി കൊണ്ടുപോകുകയും അതിജീവനത്തിനുള്ള അടിസ്ഥാനപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.
1988-ല്‍ അദ്ദേഹം തന്റെ ആയോധന പരിശീലന കേന്ദ്രം തിരുവനന്തപുരത്തെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ ചെന്നപ്പോള്‍, കേന്ദ്രത്തിലെ കാവല്‍ക്കാരനെ (ഗുരു അപ്പൂപ്പന്‍) കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം ഉയര്‍ന്ന ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിച്ചിരുന്ന ആളാണെന്ന് മാസ്റ്റര്‍ക്ക് മനസ്സിലായി. മാസ്റ്റര്‍ യഥാര്‍ത്ഥത്തില്‍ തന്റെ ഗുരു – സ്വരൂപാനന്ദ സ്വാമിയുടെ ഉറ്റസുഹൃത്തിന്റെ മകനാണെന്ന്- ഗുരു അപ്പൂപ്പന്‍ തിരിച്ചറിഞ്ഞു. സ്വരൂപാനന്ദ സ്വാമിയെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചെന്ന് കാണാനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ ആത്മീയ സാധനകളുടെ അടുത്ത ഘട്ടം ആരംഭിച്ചു.
1993 ല്‍ കളരി പരിശീലനത്തിനും ചികിത്സയ്ക്കുമായി മാസ്റ്റര്‍ വഴുതക്കാട് സ്ഥിരം കേന്ദ്രം സ്ഥാപിച്ചു. കളരിപ്പയറ്റിനെ ഇന്ത്യക്കകത്തും പുറത്തും ജനകീയമാക്കി. കളരിപ്പയറ്റിനെക്കുറിച്ചുള്ള വിവിധ ഡോക്യുമെന്ററികളിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിഡ്നി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ സര്‍വകലാശാലകളിലേക്ക് ക്ഷണിക്കപ്പെട്ടു. 2001-ല്‍ മാസ്റ്റര്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. 2003-ല്‍ പരശുവയ്ക്കല്‍-ധാര്‍മ്മികം ആശ്രമം സ്ഥാപിച്ചു. ‘സ്വാമി ധര്‍മ്മാനന്ദ സ്വരൂപാനന്ദ ഹനുമാന്‍ദാസ്’ എന്ന ആദ്ധ്യാത്മിക നാമവും സ്വീകരിച്ചു. അദ്ദേഹം ‘പോരാളിയായ സന്യാസി’ എന്നറിയപ്പെട്ടു. ആദ്ധ്യാത്മികതയോടൊപ്പം ജൈവകൃഷിയിലും അതീവ തല്പരനായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള ബഹുമതി നിരവധി തവണ മാസ്റ്ററെ തേടിയെത്തി.
മാസ്റ്ററെ പലരും വളരെയേറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം പ്രമേഹസംബന്ധമായ അസുഖങ്ങളോട് പടപൊരുതി. അപ്പോഴും വേദന സഹിച്ചുകൊണ്ടും സത്സംഗവും ഭജനയും തുടര്‍ന്നു.
സ്‌നേഹവും അതിലൂടെ ഉണ്ടായ ബന്ധങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്. മാസ്റ്റര്‍ എന്നും ധാര്‍മ്മിക മൂല്യങ്ങള്‍ക്കായി നിലകൊണ്ടു. ‘മരണം മിഥ്യയാണ്. ഞാന്‍ എപ്പോഴും നിങ്ങളുടെ ഇടയില്‍ എന്റെ ആശ്രമത്തില്‍ ഉണ്ടായിരിക്കും’ എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞത് ഞാന്‍ ജന്മപുണ്യമായി കരുതുന്നു.