Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തെക്കന്‍പാട്ടിന്റെ പണിയാലയില്‍ ഏകനായ്…….

ഡോ. എന്‍. മുരാരി ശംഭു

Print Edition: 27 September 2019

സമരായുധമായ വില്ല് ഒരു സംഗീതോപകരണമാക്കി മാറ്റി, അതിന്റെ ഞാണിന്മേല്‍ ബന്ധിച്ചിരിക്കുന്ന കുടമണികള്‍ ചിലമ്പിച്ച നാദലയത്തിലൂടെ ഒരു സംസ്‌കാരത്തിന്റെ സാക്ഷാത്ക്കാരം നടത്തുന്നു. വേണാട് എന്ന പ്രാചീന ഭൂപ്രദേശം അനന്തപുരി മുതല്‍ കന്യാകുമാരി വരെയുള്ള ഇന്നത്തെ കന്യാകുമാരി – തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ അതിര്‍ത്തിക്കപ്പുറം വരെ നീളുന്നു. വേണാടിന്റെ സംസ്‌കാരികപൈതൃകം എന്നു വിളിച്ചോതുന്നവയാണ് തെക്കന്‍ കഥാഗാനങ്ങള്‍ അഥവാ തെക്കന്‍ പാട്ടുകള്‍. ചരിത്രം ഇരുട്ടില്‍ തട്ടിത്തടഞ്ഞുവീഴുന്നിടത്ത് പാട്ടുകഥകള്‍ കാറ്റില്‍പ്പെടാത്ത ദീപനാളം പോലെ നമുക്കു വഴിവിളക്കായി നില്ക്കുന്നു.

തെക്കന്‍പാട്ടുകളുടെ ഭൂമികയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുകയും ആധികാരികമായി പല സുപ്രധാന പാട്ടുകളും ശേഖരിക്കുകയും ഗവേഷണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഡോ. തിക്കുറിശ്ശി ഗംഗാധരനെ അദ്ദേഹം നല്‍കിയ സംഭാവനകളുടെ വലിപ്പത്തില്‍ തിരിച്ചറിയപ്പെടുന്നുണ്ടോ എന്നു സംശയം. അദ്ദേഹത്തെ മറക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണ് നമ്മുടെ സാംസ്‌കാരിക കേന്ദ്രങ്ങളും മാധ്യമങ്ങളും.

ബാലരാമപുരത്തിനടുത്തുള്ള വെടിവെച്ചാന്‍കോവിലില്‍ നിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഭഗവതിനടയ്ക്കടുത്ത്, അത്രയ്ക്കു വിശാലമല്ലാത്ത പുരയിടത്തില്‍ ഓടുമേഞ്ഞ് പഴയൊരു വീട്. കൈരളി സദനം. ഇവിടെ ആരോടും പരിഭവമില്ലാതെ തെക്കന്‍പാട്ടുകളുടെ വീണ്ടെടുപ്പുകാരന്‍ ഏകാന്തജീവിതം നയിക്കുന്നു, കൂട്ടിന് കൈരളിയുടെ അക്ഷരപുണ്യവും.

അര്‍ത്ഥപൂര്‍ണ്ണമായ അന്വേഷണങ്ങളിലൂടെ താന്‍ കണ്ടെടുത്ത ഇരുപതോളം തെക്കന്‍ കഥാഗാനങ്ങള്‍ ഭാഷാസ്‌നേഹികള്‍ക്കായി സ്വന്തം ചെലവില്‍ അച്ചടിച്ച് പൂമുഖത്തോടു ചേര്‍ന്ന മുറിയില്‍ ഒരാള്‍പൊക്കത്തില്‍ അട്ടിയട്ടിയായി വെച്ചിരിക്കുന്നു. വില്‍പ്പനയെക്കുറിച്ചോ ലാഭത്തെക്കുറിച്ചോ യാതൊരാശങ്കകളുമില്ല. മറിച്ച് ഭാഷാദേവിയ്ക്ക് സമര്‍പ്പിച്ച കാണിക്കയായി കരുതുക മാത്രം ചെയ്യുന്നു. “കണ്ടെത്തിയ രേഖകളൊക്കെയും അച്ചടിച്ചു. ആര്‍ക്കെങ്കിലും ഗുണപ്പെട്ടാല്‍ നല്ല കാര്യം.” ഇതിനൊക്കെയായി താന്‍ നേരിട്ട സഹനങ്ങളുടെ കഥയിലേക്ക് കടക്കും മുന്‍പ്, തിക്കുറിശ്ശി തെക്കന്‍ പാട്ടുകളുടെ അന്വേഷണത്തിനിറങ്ങാനിടയായ പശ്ചാത്തലവും തന്റെ ഗവേഷണത്തെപ്പറ്റിയും ഒന്നു സൂചിപ്പിക്കുകയുണ്ടായി.

കോളേജില്‍ പോകാതെ തന്നെ ബിരുദവും ബിരുദാനന്തരബിരുദവും പാസ്സായി. സാഹിത്യവിശാരദ് നേരത്തെ ജയിച്ചിരുന്നതിനാല്‍, ഗംഗാധരന്‍നായര്‍ സ്‌കൂളദ്ധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. മലയാളഗദ്യത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഗദ്യസാഹിത്യത്തിലെ സംഭാവനകളെക്കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി. ലഭിച്ചു. ഇങ്ങനെ നിശ്ചദാര്‍ഢ്യമുണ്ടെങ്കില്‍ അസാധ്യമായിട്ടൊന്നുമില്ലെന്ന് അദ്ദേഹം തെളിയിച്ചു. ഗവേഷണകാലത്തെ അനുഭവങ്ങളും അറിവുകളും വിശദീകരിക്കുമ്പോള്‍ പ്രായാധിക്യം മറന്ന് അദ്ദേഹം ആവേശഭരിതനായി. ഡോക്ടറേറ്റ് ഇല്ലാത്ത പ്രൊഫ. ഗുപ്തന്‍നായര്‍ സാറായിരുന്നു ഗവേഷണത്തിന്റെ മാര്‍ഗ്ഗദര്‍ശി. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിലെ അധ്യാപനത്തിനിടയിലായിരുന്നു ഗവേഷണം. അവധിദിനങ്ങളില്‍ ഗുപ്തന്‍നായര്‍ സാറിന്റെ വീട്ടിലേക്ക് ഗവേഷണസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ചെല്ലുമ്പോള്‍ അവിടെ അതിഥികളുടെ തിരക്കാണ്. “ഗംഗാധരന്‍ ഇരിക്കൂ എന്ന് ഗുപ്തന്‍നായര്‍ സാര്‍. ആ ഇരിപ്പ് മണിക്കൂറുകളോളം നീളും. ഒടുവില്‍ സാറുമായി സംസാരിക്കാന്‍ കഴിയുന്നത് അരമണിക്കൂറാകാം. അതു തന്നെ കഴിഞ്ഞാലായി. അത്ര തന്നെ….” തന്റെ എട്ടുവര്‍ഷത്തെ ഗവേഷണഫലമായ കണ്ടെത്തലുകളെക്കുറിച്ചും തിക്കുറിശ്ശിക്ക് ഏറെ പറയാനുണ്ട്. പക്ഷേ പലതും പലര്‍ക്കും അപ്രിയമാകാവുന്ന സത്യങ്ങളാണ്. ചില കാര്യങ്ങളിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

മലയാള ഗദ്യത്തിന് കേരളവര്‍മ്മ ചെയ്ത സംഭാവനകള്‍, കണ്ടെത്തിയതത്രയും പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചിലതൊക്കെ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട്. അത്തരമൊരനുഭവമാണ് കേരളവര്‍മ്മ പാഠപുസ്തക സമിതി ചെയര്‍മാനായി പ്രസിദ്ധീകരിച്ച ഒന്നാം പാഠപുസ്തകത്തിന്റേത്.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആദ്യകാലത്ത് പാഠപുസ്തകങ്ങളൊന്നും തന്നെ കൃത്യമായി സൂക്ഷിക്കാതിരുന്നതിനാല്‍, കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ഒന്നും രണ്ടും മൂന്നും പാഠപുസ്തകങ്ങളുടെ കോപ്പി കണ്ടെത്തുന്നതിന് ഏറെ പരിശ്രമം വേണ്ടിവന്നു. രണ്ടും മൂന്നും പാഠത്തിന്റെ കോപ്പികള്‍ കണ്ടെത്താന്‍ കഴിഞ്ഞു. കളിയിക്കാവിള മുതല്‍ മട്ടാഞ്ചേരി വരെയുള്ള ലൈബ്രറികളിലെല്ലാം കയറിയിറങ്ങി. ഒടുവില്‍ കണ്ടെത്തിയതോ, പഴയ പുസ്തകങ്ങള്‍ തൂക്കി വില്‍ക്കാന്‍ വെച്ച അവസ്ഥയില്‍. കെട്ടുകളഴിച്ചു കാണിക്കുവാന്‍ പോലും ചിലര്‍ക്ക് മടിയായിരുന്നുവെന്ന് തിക്കുറിശ്ശി ചിരിച്ചുകൊണ്ട് പറയുന്നു. രണ്ടാം പാഠവും മൂന്നാം പാഠവുമുള്ള സ്ഥിതിക്ക് ഒന്നാം പാഠം കാണാതെ തരമില്ലല്ലോ. അതിനുള്ള അന്വേഷണമായി പിന്നീട്. അത് ദീര്‍ഘനാളത്തെ അലച്ചിലിനൊടുവില്‍ മദ്രാസ് ആര്‍ക്കൈവ്‌സില്‍ നിന്നും ഒന്നാം പാഠം കണ്ടെത്തുകയുണ്ടായി. അവിടെയുണ്ടായിരുന്ന ഒരേയൊരു കോപ്പിയില്‍ നിന്ന്, അതിലെ ഉള്ളടക്കം മുഴുവനും കൈയ്യെഴുത്തുപ്രതിയാക്കി കൊണ്ടുപോന്നു. ഈ കാലയളവിലാണ് മലയാളം അക്ഷരമാല ആദ്യമായി അച്ചടിച്ചത് തങ്ങളാണെന്ന് അവകാശവുമായി മലയാളത്തിലെ ഒരു പത്രത്തില്‍ ലേഖനം വന്നത്. അവര്‍ അച്ചടിച്ചു എന്നു പറയുന്ന വര്‍ഷത്തിന് പതിനഞ്ചു വര്‍ഷം മുമ്പേ കേരളവര്‍മ്മ തയ്യാറാക്കിയ ഒന്നാം പാഠപുസ്തകത്തില്‍ മലയാളം അക്ഷരമാല അച്ചടിച്ചിട്ടുള്ളതിന്റെ തെളിവ് കണ്ടെത്തിയ ഗംഗാധരന്‍നായര്‍ അക്കാര്യം പത്രക്കാര്‍ക്ക് ഒരു ലേഖനമായി എഴുതി അയച്ചു. അവര്‍ അതംഗീകരിച്ചില്ലെന്നു മാത്രമല്ല അവരുടെ വാദഗതി തുടരുകയും ചെയ്തു. ഇതിന്റെ പേരില്‍ തന്റെ രചനകളെ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് കുറേക്കാലത്തേക്ക് തമസ്‌കരിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ മറ്റു ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് തിക്കുറിശ്ശി തറപ്പിച്ചുപറയുന്നു.

അച്ചടിയും മാസികാപ്രവര്‍ത്തനവും നാട്ടുഭാഷാവിദ്യാലയങ്ങളും ഗദ്യത്തെ പദ്യത്തോടൊപ്പം കൈകൊടുത്തുയര്‍ത്തിയ കാലഘട്ടമാണ് 19-ാം ശതകം. ഈ ചലനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മഹാപ്രതിഭകളിലൊരാളായിരുന്നു കേരളവര്‍മ്മയെന്ന് തിക്കുറിശ്ശി ഗംഗാധരന്‍ തെളിവുകളോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്, തന്റെ പ്രബന്ധത്തില്‍. മിഷനറിമാരുടെ സ്‌കൂളുകളില്‍ നിലവിലിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷമായ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് നമ്മുടെ പാഠ്യപദ്ധതി സംവിധാനം ചെയ്യാന്‍ കേരളവര്‍മ്മയ്ക്കു കഴിഞ്ഞുവെന്നത് പ്രത്യേകം വിലയിരുത്തപ്പെടേണ്ട വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ഭാഷയുടെ വികാസത്തിനെന്നപോലെ കേരളീയ സംസ്‌കാരത്തിന്റെ കൂടി വികാസമാണ് സൃഷ്ടിച്ചത്. ഡോ. സുകുമാര്‍ അഴീക്കോട് ചെയര്‍മാനായ സമിതിയാണ് തിക്കുറിശ്ശിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
എസ്.എം.വി. സ്‌കൂളിലെ അധ്യാപനം തുടര്‍ന്നുവരവേയാണ് തലശ്ശേരി ട്രെയിനിംഗ് കോളേജില്‍ ലക്ചററായി ഉദ്യോഗക്കയറ്റം കിട്ടുന്നത്. എന്നാല്‍ തിരുവനന്തപുരത്തുള്ള കുടുംബത്തെ വിട്ടുപോകാനും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഏതാനും മാസത്തിനകം തന്നെ കേരളാ യൂണിവേഴ്‌സിറ്റിയുടെ ലക്‌സിക്കല്‍ വിഭാഗത്തില്‍ ഒരു സബ് എഡിറ്ററുടെ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിക്കുകയും അതു കിട്ടുകയും ചെയ്തു. ആ ജോലി ലഭിച്ചതോടെ ആകസ്മികമായി തെക്കന്‍പാട്ടുകളുടെ പഠനത്തിനുള്ള വഴി തുറന്നു കിട്ടുകയായിരുന്നു.

അന്ന് മലയാളം ബിരുദാനന്തര ബിരുദത്തിന്, സ്ഥിരമായി തെക്കന്‍പാട്ടുകളില്‍ നിന്നും വടക്കന്‍പാട്ടുകളില്‍ നിന്നും ഓരോ പാട്ട് പഠിക്കാനുണ്ടാകും. വടക്കന്‍പാട്ടില്‍നിന്ന് പുത്തരിയങ്കവും തെക്കന്‍പാട്ടില്‍ നിന്ന് ഇരവിക്കുട്ടിപ്പിള്ളപ്പോരുമായിരുന്നു മിക്കവാറും ഉണ്ടായിരുന്നത്. ഇതിന് പ്രത്യേകിച്ച് ഒരു പുസ്തകമോ ഗൈഡോ ഒന്നും ലഭ്യമായിരുന്നില്ല. ഏതാനും പാട്ടുകളുടെ പഴയ കോപ്പികള്‍ ലൈബ്രറിയിലുണ്ട്. അത് പൂര്‍ണമോ വ്യക്തമോ അല്ല താനും., കുട്ടികള്‍ ഇത് നോക്കി എഴുതിയെടുത്ത് പഠിക്കുകയോ ഈ ഭാഗം ഒഴിവാക്കുകയോ ചെയ്യുകയാണ് പതിവ്. അങ്ങനെ പുത്തരിയങ്കവും ഇരവിക്കുട്ടിപ്പിള്ളപ്പോരും പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ടായി. പുത്തരിയങ്കത്തിന്റെ പ്രതികള്‍ ലഭ്യമായിരുന്നു. ഇരവിക്കുട്ടിപ്പിള്ളപ്പോരിന്റെ ഒരു പാഠം പ്രസിദ്ധീകൃതമായിരുന്നെങ്കിലും അത് അപൂര്‍ണ്ണമായിരുന്നു. കോപ്പിയൊട്ടു കിട്ടാനുമില്ല. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാഞ്ഞിരംകുളത്ത് സ്‌കൂളധ്യാപകനായ ഒരു കൊച്ചുകൃഷ്ണന്‍ നാടാരാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന് തമിഴറിഞ്ഞുകൂടാ. വില്‍പ്പാട്ടുകാരനായ അച്ഛന്റെ നോട്ടുബുക്കില്‍ നിന്ന് കിട്ടിയ വരികള്‍ പകര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുകയാണുണ്ടായത്. അതിനാല്‍ത്തന്നെ ഇത് അപൂര്‍ണ്ണമായിരുന്നു. വീണ്ടും അന്വേഷണങ്ങളായി. ഒടുവില്‍ നാഗര്‍കോവിലില്‍ നിന്നും തമിഴ്‌ലിപിയിലുള്ള പൂര്‍ണ്ണരൂപം കണ്ടെടുക്കുകയുണ്ടായി. കവി ഉണി ദേശിവിനായകം പിള്ള എഡിറ്റുചെയ്ത രാമപ്പയ്യാനമ്മാനൈ എന്ന കൃതിയില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഇരവിക്കുട്ടിപ്പിള്ളപ്പോരാണ് താന്‍ സംശോധനം നടത്തി പ്രസിദ്ധീകരിച്ച കഥാഗാനം. ഇതു പൂര്‍ണ്ണമാണ്. ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ കൊച്ചുകൃഷ്ണന്‍ നാടാര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന കൃതിയാണ് താന്‍ പകര്‍ത്തി പുസ്തകമാക്കിയതെന്ന വാദവുമായി രംഗത്തെത്തി. എന്നാല്‍ നാടാര്‍ പ്രസിദ്ധീകരിച്ച വരികളുടെ ഇരട്ടിയോ അതിലധികമോ വരികള്‍ തനിക്കു കിട്ടിയ പുസ്തകത്തിലുണ്ടെന്ന് തെളിവുസഹിതം ബോധ്യപ്പെടുത്തി. ഇരവിക്കുട്ടിപ്പിള്ളപ്പോരിന്റെ കണ്ടെത്തലിനും അതു പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുന്നതിനും നാടാരും പ്രചോദനമേകിയിട്ടുണ്ട്. അത് എന്റെ ഒരു സപര്യയാണ്. ആത്മാര്‍ത്ഥമായി അതിലേര്‍പ്പെടുന്നവര്‍ക്ക് മുന്‍പേ ഗമിച്ചവരെ ബഹുമാനിച്ചുകൊണ്ടേ മുന്നോട്ടു പോകാനാവൂ. തിക്കുറിശ്ശിയുടെ ഈ വാക്കുകള്‍ പുതിയ കാലത്തെ ഗവേഷകരെയും ചിലതൊക്കെ ഓര്‍മ്മപ്പെടുത്തുന്നു. ആരെയും കബളിപ്പിച്ച് സമ്പാദിച്ചവയല്ല തന്റെ കൈയ്യിലുള്ള പാട്ടുകള്‍ എന്ന്, അദ്ദേഹം നിരത്തിവെക്കുന്ന തെളിവുകള്‍ കാണുമ്പോള്‍ നമുക്കു ബോധ്യമാകും. ഗ്രന്ഥകാരന്‍ തന്റെ പഠനത്തില്‍ പറയുന്നതുപോലെ ഭീരുക്കളുടെയും ഒറ്റുകൊടുപ്പുകാരുടെയും ദുഷിച്ച ജീവിതത്തിനും ശാന്തികിട്ടാത്ത ആത്മാവിനും ശാപഗ്രസ്തരായ അനന്തരതലമുറകള്‍ക്കും മാപ്പുകൊടുക്കാത്ത, സംസ്‌കാരത്തിന്റെ പ്രകാശഗോപുരമായി ആ വീരകഥാഗാനം – ഇരവിക്കുട്ടിപ്പിള്ള പോര് – നിലകൊള്ളുന്നു.

ഇരവിക്കുട്ടിപ്പിള്ളപ്പോര് പാഠപുസ്തകമായി ആദ്യം ഡി.സി. ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ഗ്രന്ഥകര്‍ത്താവ് തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു. പിന്നീടും പാട്ടുകള്‍ തേടിയുള്ള അന്വേഷണം തുടര്‍ന്നു. വില്‍പ്പാട്ടുരൂപത്തിലുള്ളതാകയാല്‍ പല പാട്ടുകളും വില്‍പ്പാട്ടിലെ ആശാന്‍മാര്‍ പകര്‍ത്തിയെടുക്കാന്‍ സമ്മതിക്കുമായിരുന്നില്ല. കാരണം അതവരുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു എന്നതു തന്നെ. നിരന്തരമായി അന്വേഷിക്കുക. ഈ ഗവേഷണ മനോഭാവവും ആത്മവിശ്വാസവും ഒപ്പം ദൈവാധീനവും പ്രധാന പാട്ടുകളെല്ലാം ശേഖരിക്കാന്‍ തിക്കുറിശ്ശിക്കു തുണയായി. വില്‍പ്പാട്ടുകളും തോറ്റംപാട്ടുകളും ചേര്‍ന്നതാണ് തെക്കന്‍ പാട്ടുകള്‍. വേണാടിന്റെ മാത്രമാണിവ. യക്ഷികളും തമ്പുരാന്‍മാരും പഴയ തിരുവനന്തപുരം ജില്ലയുടെ പ്രത്യേകതയാണ്. തമിഴിന്റെ സംസ്‌കാരം ഇതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തമിഴും കൂടിച്ചേര്‍ന്ന ഈ നാട്ടിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഈ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഒരൊറ്റ നിശ്ചയത്തിന്റെ പുറത്താണ് ഞാനിതൊക്കെ ചെയ്തത്. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കണ്ടെടുത്ത പാട്ടുകളത്രയും ഈ കാണുന്ന പുസ്തകരൂപത്തിലാക്കിയത്. നേരെ മുന്‍പിലുള്ള മുറി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതു വായിച്ചിട്ടു മനസ്സിലാകുന്നില്ല. ഇതു മുഴുവന്‍ തമിഴാണല്ലോ എന്നു പറയുന്നവരോടുള്ള തിക്കുറിശ്ശിയുടെ മറുപടി ഇതാണ്. നിങ്ങളെ തമിഴു പഠിപ്പിക്കാന്‍ എനിക്കു കഴിയില്ലല്ലോ. എന്റെ പണം ചെലവായതില്‍ വിലപിക്കാനൊന്നും ഞാന്‍ തയ്യാറല്ല. ഞാന്‍ ചെയ്യാനുള്ളതു ചെയ്തു. വായിക്കുന്നവര്‍ വായിക്കട്ടെ, അത്ര തന്നെ.

അക്ഷരമാല മുതല്‍ ഗ്രന്ഥസമീക്ഷ വരെ, ഉലകുടെ പെരുമകള്‍ പാട്ടുകഥ, ഇരവിക്കുട്ടിപ്പിള്ളപ്പോര് – ഒരു പഠനം തെക്കന്‍ പാട്ടിലെ തമ്പുരാന്‍ കഥകള്‍, വേണാടിന്റെ കഥാഗാനങ്ങള്‍ പിന്നെയും വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചിലധികം കൃതികള്‍. ബാലസാഹിത്യവും ജീവചരിത്രവുമുണ്ട് ഇക്കൂട്ടത്തില്‍. ആയിരത്തിലധികം പേജുകളുള്ള വേണാടിന്റെ കഥാഗാനങ്ങള്‍ എന്ന കൃതിയാണ് ഏറ്റവും വലുത്, പുതിയതും. ഇതോടെ ഇരുപത് തെക്കന്‍ പാട്ടുകഥകള്‍ തിക്കുറിശ്ശി പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഭാഷയ്ക്കപ്പുറം ചില ഘടകങ്ങള്‍ കൂടി സാംസ്‌കാരിക ജീവിതത്തിന്റെ അടരുകളായുണ്ട് എന്ന വസ്തുതയ്ക്ക് നല്ല ദൃഷ്ടാന്തമാണ് ഈ കഥാഗാനങ്ങള്‍. ഇതില്‍ ഉലകുടെ പെരുമാള്‍ പാട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് മറ്റൊരു മഹാഭാഗ്യമായി തിക്കുറിശ്ശി കരുതുന്നു. കാരണം, മഹാകവി ഉള്ളൂര്‍ സാക്ഷാല്‍ ഉലകുടെ പെരുമാള്‍, കുഞ്ചന്‍നമ്പ്യാര്‍ പ്രകീര്‍ത്തിക്കുന്ന ചെമ്പകശ്ശേരി രാജാവല്ലെന്നും അത് മധുരൈ രാജാവിനെ യുദ്ധത്തില്‍ തോല്പിക്കുന്ന വൈകക്കര രാജാവാണെന്നും തന്റെ സാഹിത്യചരിത്രത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. തുടര്‍ന്ന് ഉലകുടെ പെരുമാളിന്റെ കഥ സംഗ്രഹിച്ചു പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉലകുടെ പെരുമാള്‍ തമ്പുരാന്‍ പാട്ട് ആദ്യന്തമുള്ള കവിത തനിക്കു കിട്ടിയില്ല എന്ന് മഹാകവി ലേഖനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഗ്രന്ഥമാണ് തനിക്കു പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. നാഗര്‍കോവിലില്‍ കീഴ്മറവന്‍ കുടിയിരിപ്പിലുള്ള ഒരു കുടുംബക്ഷേത്രത്തില്‍ ഇതു പാട്ട് ഗ്രന്ഥം വെച്ച് പാടാറുള്ളതായി അറിഞ്ഞു. ഭാഗ്യവശാല്‍ ഈ കുടുംബത്തില്‍പ്പെട്ട ഡോ. നടരാജന്‍ (മധുരൈ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍) ഗ്രന്ഥമൊഴികളെ അച്ചടിച്ചിറക്കി. എന്നാല്‍ തിരുവിതാംകൂര്‍ ദേശത്ത് ഇതിലെ വരികളോടൊപ്പം കുറേക്കൂടി ചേര്‍ത്ത് പാടാറുണ്ടെന്ന് പഴയ പാട്ടുകാര്‍ പറഞ്ഞതനുസരിച്ച് അതറിയാവുന്ന വില്‍പ്പാട്ടുകാരെത്തേടിയായി പിന്നെയുള്ള അന്വേഷണം. നെയ്യാറ്റിന്‍കരയിലെ കൂവളശ്ശേരിയിലുള്ള ചന്ദ്രനാശാന്‍ എന്ന വില്‍പ്പാട്ടുകാരനില്‍ നിന്നും ദുഃഖക്കൂറ എന്നവര്‍ പറയുന്ന ഭാഗം കൂടി പകര്‍ത്തിയെടുത്ത് ഉലകുടെ പെരുമാള്‍ പൂര്‍ണ്ണമായി അവതരിപ്പിച്ചു. ഒരു വലിയ ലക്ഷ്യത്തിലെത്താന്‍ വേണ്ടിയുള്ള വഴികളില്‍ താനനുഭവിച്ച പ്രതിബന്ധങ്ങളും പ്രതിഹതങ്ങളും ത്യാഗങ്ങളും ഇത്തരം പൂര്‍ണ്ണതകളില്‍ മധുരാനുഭവങ്ങളാക്കുകയാണ് തിക്കുറിശ്ശി.

ഭാര്യ പത്മാവതിയമ്മ അധ്യാപികയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് അവര്‍ മരിച്ചു. മൂന്നു മക്കള്‍. എല്ലാവരും മാറിത്താമസിക്കുന്നു. തൊട്ടടുത്തു താമസിക്കുന്ന മകളുടെ വീട്ടിലാണ് ചായയും ആഹാരവുമൊക്കെ. ബാക്കി മുഴുവന്‍ സമയവും കൈരളി സദനത്തിലെ തന്റെ ചാരുകസേരയില്‍ എഴുത്തും വായനുമായി കഴിയുന്നു ഈ ഭാഷാപണ്ഡിതന്‍. തെക്കന്‍പാട്ടുകളുടെ പണിയാലയില്‍ ഏകനായി…
മലയാളമല്ലെന്ന് മലയാളികളും നല്ല തമിഴല്ലെന്ന് തമിഴരും ആ പാട്ടുകളെ പുച്ഛിച്ച് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ തള്ളി നിര്‍ത്താറുണ്ടെങ്കിലും അവയ്ക്കും വടക്കന്‍പാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ഒരാകൃതിയും അനന്യസുലഭമായ ഒരാവര്‍ജകതയുമുണ്ട്. തെക്കന്‍ കഥാഗാനങ്ങളെക്കുറിച്ച് മഹാകവി ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ കുറിച്ചിട്ടതിങ്ങനെയാണ്. മുത്തും മുടിപ്പൊന്നും ചൂടിയ, നക്ഷത്രങ്ങളെ തലോടി ശീലിച്ച ഭാവനകള്‍ കൊണ്ട് സമ്പന്നമായ ഈ കഥാഗാനങ്ങളെ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനുമായി സഞ്ചയിച്ചു സംഭാവനയേകിയ ഡോ. തിക്കുറിശ്ശി ഗംഗാധരന്റെ ഉദ്യമങ്ങളെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് അപരാധമാകും.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഗേറ്റ് വരെ അനുഗമിച്ച അദ്ദേഹത്തോടെ അവസാനമായി ചോദിച്ചത് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ചാണ്. ”ഒന്നിനും പുറകേ പോയിട്ടില്ല. പോകാനൊട്ടുദ്ദേശ്യവുമില്ല. പുത്തരിയങ്കവും ഇരവിക്കുട്ടിപ്പിള്ളപ്പോരുമൊക്കെ പഠിച്ച നിങ്ങളെപ്പോലുള്ളവരുടെ മനസ്സിന്റെ വിദൂരതയിലെങ്ങാനും ഒരു നിഴലിലെങ്കിലും ഞാനുണ്ടെങ്കില്‍ അതുതന്നെ വലിയ അംഗീകാരം. നിങ്ങളുതന്നെ ഇപ്പോള്‍ ഇവിടെ വരെ വന്നില്ലേ?” മലയാളത്തിലെ ഈ ജ്ഞാനവൃദ്ധന്‍ പറഞ്ഞു നിര്‍ത്തി.

മെയിന്‍ റോഡിലേക്ക് നടക്കുമ്പോള്‍ മനസ്സ് പറഞ്ഞു, ഈ മഹാമനീഷിയെ മലയാളത്തിനു മറക്കാന്‍ കഴിയില്ല. എന്നെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. അത് കാലത്തിന്റെ നിശ്ചയമാണ്. തീര്‍ച്ച

Tags: തിക്കുറിശ്ശി ഗംഗാധരൻ
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies