”പൊതുവില്‍ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും”
ചിന്താവിഷ്ടയായ സീതയില്‍ നിന്നുള്ള വളരെ പരിചിതമായ വരികളാണിവ. ഒരാള്‍ കീര്‍ത്തിമാനായിക്കഴിഞ്ഞാല്‍ അയാള്‍ ചെയ്യുന്ന എന്തിനേയും സമൂഹം പുകഴ്ത്തിക്കൊണ്ടിരിക്കും. വീഴ്ചകളെപ്പോലും നേട്ടമായെണ്ണുന്ന സാഹിത്യത്തിലും അതാണുസ്ഥിതി. വൈക്കം മുഹമ്മദ് ബഷീര്‍ ‘ബാല്യകാലസഖി’ എന്ന കൃതി വഴി പ്രശസ്തനായിക്കഴിഞ്ഞശേഷം അദ്ദേഹം എഴുതിയ ‘പാത്തുമ്മയുടെ ആടു’ പോലെ കാര്യമായ സാഹിത്യമൂല്യമൊന്നുമില്ലാത്ത കൃതിയെയും സമൂഹം മഹത്തെന്നു വാഴ്ത്താന്‍ തുടങ്ങി. ഓ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ വലിയ പ്രശസ്തി ആര്‍ജ്ജിച്ചതിനാല്‍ ധര്‍മപുരാണം പോലുള്ള വിലക്ഷണകൃതിയെയും ജനം പാടിപ്പുകഴ്ത്തി. അതില്‍ വലിയ വ്യംഗ്യങ്ങള്‍ നിരൂപകര്‍ കണ്ടെത്തി. ലോകത്തെവിടെയും ഇതൊക്കെത്തന്നെയാണ് സ്ഥിതി. ഇന്ന് രചനകളിലൂടെയല്ല വിവാദങ്ങളിലൂടെയാണ് പലരും പ്രശസ്തി പിടിച്ചു വാങ്ങുന്നത് എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ.
സച്ചിദാനന്ദനെന്ന കവിക്കു പക്ഷെ അങ്ങനെയൊരു ആനുകൂല്യം നല്‍കാന്‍ ഇതെഴുതുന്നയാളിന്റെ മനസ്സ് അനുവദിക്കുന്നില്ല. നല്ല ധാരാളം കവിതകള്‍ കവിയുടേതായുണ്ട്. എന്നും എഴുതിക്കൊണ്ടിരിക്കണം എന്ന കവിയുടെ നിര്‍ബ്ബന്ധം മൂലം ഒരു മൂല്യവുമില്ലാത്ത ചിലതും പടച്ചുവിടാന്‍ ഒരുങ്ങുന്നു എന്നത് ദയനീയം തന്നെ. വല്ലപ്പോഴും മാത്രം എഴുതുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് കെ.ജി. ശങ്കരപ്പിള്ളയെ ‘വര്‍ഷത്തില്‍ ഒരു പൂമാത്രം വിരിയുന്ന വരണ്ട വനവൃക്ഷം പോലുള്ള എന്റെ കവി മിത്രം’ എന്നദ്ദേഹം അക്കാര്യത്തില്‍ പുകഴ്ത്തുന്നുമുണ്ട്. അത് തനിക്കെന്തുകൊണ്ട് അനുസരിച്ചുകൂടാ എന്ന് കവി ആലോചിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ മാത്രം എഴുതിയാലേ മികച്ച രചനകള്‍ ഉരുവം കൊള്ളുകയുള്ളൂ. നിരന്തരമായ എഴുത്ത് രചനകളെ ദുര്‍ബ്ബലപ്പെടുത്തും. മഹാന്മാരായ പല എഴുത്തുകാരും ആദരിക്കപ്പെടുന്നത് ഒന്നോ രണ്ടോ രചനകളുടെ പേരില്‍ മാത്രമാണ്.
തുടര്‍ച്ചയായി നല്ല കൃതികള്‍ എഴുതാന്‍ കഴിയുക എന്നത് അപൂര്‍വ്വം ചില എഴുത്തുകാര്‍ക്കു മാത്രം സാധ്യമാകുന്ന കാര്യമാണ്. അത് ഒരു സിദ്ധി തന്നെയാണ്. എന്നാല്‍ അക്കൂട്ടത്തില്‍ മെച്ചപ്പെട്ട രചനകള്‍ കൂടി ഉണ്ടായില്ലെങ്കില്‍ അക്കൂട്ടരുടെ അദ്ധ്വാനം വ്യഥാവിലാകും. നൂറോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടും ആരും അറിയാതെ ഇവിടം വിട്ടുപോയ എത്രയോ എഴുത്തുകാരുണ്ട്. പ്രതിഭാശാലികള്‍ ആണെങ്കിലും നിരന്തരം എഴുതിക്കൊണ്ടിരുന്നാല്‍ കവിത നേര്‍ത്തു ദുര്‍ബ്ബലമായിപ്പോകും. പ്രശസ്തരാണെങ്കില്‍ ഇത്തരം ദുര്‍ബ്ബല രചനകളെ മഹത്തരമെന്നു സമൂഹം പാടിപ്പുകഴ്ത്തും. അതിന് ഏറ്റവും നല്ല ഉദാഹരണം ജ്ഞാനപീഠസ്ഥനായ ഓഎന്‍വിയാണ്. നിരന്തരമെഴുതിയെഴുതി ദുര്‍ബ്ബല രചനകള്‍ ധാരാളം സൃഷ്ടിച്ചു. മുന്‍കാല രചനകളുടെയും ചലച്ചിത്രഗാനങ്ങളുടെയും ബലത്തില്‍ കവിതകളുടെ ദൗര്‍ബ്ബല്യം ആരും ശ്രദ്ധിച്ചില്ല. ഓ.എന്‍.വിയുടെ രചനകളില്‍ ഏറ്റവും പ്രശസ്തമായിത്തീര്‍ന്ന ‘അമ്മ’ അതിദുര്‍ബ്ബലമായ ഒരു രചനയാണ്. ഹൃദയാവര്‍ജ്ജകമായ ഒരു കഥ പറയുന്നു എന്നല്ലാതെ കാവ്യസങ്കേതങ്ങളൊന്നും അക്കവിതയില്‍ പ്രയോഗിച്ചിട്ടേയില്ല. ഓഎന്‍വിയുടെ സ്വന്തമല്ലാത്ത ആ കഥയുടെ പേരില്‍ കവിത ഇന്നും ആയിരങ്ങളുടെ കണ്ണുനനയിക്കുന്നു.
സ്വയം നവീകരിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍. ‘പുലയപ്പാട്ട്’ എഴുതിയ കവിയല്ല ‘പീഢനകാലം’ എഴുതിയത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ‘ഇവനെക്കൂടി’. ‘വിക്ക്’ ആധുനികതയില്‍ നിന്നും ഉത്തരാധുനികതയിലേക്കുള്ള നടത്തമായിരുന്നു. എന്നാല്‍ ഭാഷാപോഷിണി മാര്‍ച്ച് ലക്കത്തിലെ ‘ന്‍/ള്‍’ എന്ന കവിത ഇത്തരം ഗുണങ്ങളൊന്നുമില്ലാത്ത ഒരു വികടകവിതയാണ്. എന്തിനാണെഴുതിയത് എന്ന് കവിക്കും ധാരണയുണ്ടെന്നു തോന്നുന്നില്ല. ‘ന്‍’ എന്നത് ‘ള്‍’ ആക്കിയപ്പോള്‍ അവന്‍ എന്നത് അവള്‍ ആകും. അപ്പോള്‍ നിഘണ്ടുവില്‍ കൈതപ്പൂമണം. ഒരു പുരുഷനായ കവിക്ക് അങ്ങനെ തോന്നുന്നതില്‍ അസ്വാഭാവികതയില്ല. അതിനെ ഒരു കവിതയാക്കി വായനക്കാരുടെ ചുമലില്‍ അടിച്ചേല്‍പ്പിച്ചതിലേ പരാതിയുള്ളൂ. സച്ചിദാനന്ദന്‍ എഴുതുന്നതു നോക്കൂ.
”കടല്‍ എന്റെ മുറിയിലേക്കു കടന്നുവന്നു
കസേരിയിലിരുന്ന് എന്റെ കവിതകളെല്ലാം വെട്ടിത്തിരുത്താന്‍ തുടങ്ങി.”
1968ല്‍ അന്തരിച്ച പുരോഹിത കവിയായ തോമസ് മെര്‍ട്ടന്‍ (Thomas Merton) എഴുതുന്നതു നോക്കൂ.
“The bottom of the sea has come
And builded in my noiseless room
The fishes and mermaid’s home. (song)
രണ്ടും തമ്മിലുള്ള സാദൃശ്യം യാദൃച്ഛികം തന്നെ. എന്നാല്‍ കവിതയില്‍ സച്ചിദാനന്ദനെ കടന്നു നില്‍ക്കാന്‍ കത്തോലിക്കാ കവിക്കു കഴിയുന്നു.
ശ്യാമമേഘം എന്നൊന്ന് ഇല്ല. മേഘത്തിന്റെ നിറം ഒരിക്കലും നീലയല്ല. ശ്യാമം എന്ന വാക്കിന് കറുപ്പ് എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ശ്യാമമേഘം, കാര്‍മേഘം ആണ്. കവികളാരും ആ അര്‍ത്ഥത്തിലല്ല ശ്യാമമേഘം എന്നു പ്രയോഗിക്കുന്നത്. കാര്‍മേഘം വരുമ്പോഴുള്ള അന്തരീക്ഷത്തിന്റെ സ്ഥിതി സ്വച്ഛമല്ലല്ലോ. അപ്പോള്‍ കവിതയുണ്ടാവില്ല എന്നു പറയാനാവില്ല. ഇടശ്ശേരി ‘കറുത്ത ചെട്ടിച്ചി’കളാക്കി അവതരിപ്പിച്ചത് കാര്‍മേഘങ്ങളെയാണ്. എത്ര മനോഹരമായ കവിതയാണത്.
”പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍ മലകടന്നിന്നലെ-
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍”
ഇങ്ങനെയെഴുതാന്‍ ഇടശ്ശേരിക്കു മാത്രമേ കഴിയൂ. പുറമെ പരുക്കനെന്നു തോന്നിക്കുമെങ്കിലും ആ സൗന്ദര്യധോരണി അപാരം തന്നെ. ‘ശ്യാമം’ എന്നു മാത്രം പറഞ്ഞാലും മേഘം എന്നര്‍ത്ഥമുണ്ട്. അപ്പോള്‍ ശ്യാമമേഘം എന്നതില്‍ ഒരു പുനരുക്തി ദോഷവുമുണ്ട്.
കാളിദാസന്റെ കാലം മുതല്‍ കവികളെ മോഹിപ്പിക്കുന്ന സൗന്ദര്യമാണ് മേഘരാജികള്‍. ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന കവിയും ആ സൗന്ദര്യാതിരേകത്തില്‍ വ്യാമുഗ്ദ്ധനാണ്. സര്‍ഗക്രിയയെക്കുറിച്ചാണ് ‘ആനന്ദകീര്‍ത്തനം’ എന്ന കവിതയില്‍ കവി ഉന്നം വയ്ക്കുന്നതെങ്കിലും ഒറ്റ വായനയില്‍ സംഗീതത്തെക്കുറിച്ചാണോ എന്നു തോന്നിപ്പോകും. അതുകൊണ്ടായിരിക്കണം ചിത്രകാരന്‍ തമ്പുരുമീട്ടുന്ന ഒരാളുടെ ചിത്രം വരച്ചിരിക്കുന്നത്. രണ്ടും സര്‍ഗക്രിയതന്നെ. ഒരു കച്ചേരിയില്‍ ഗായകന്‍ അപാരമായ സൃഷ്ടി പ്രക്രിയയാണ് നടത്തുന്നത്. കാവ്യരചനയിലും അതു തന്നെ. ഒന്നു മറ്റൊന്നില്‍ നിന്നുവേര്‍പെടുത്താനാവാത്ത വിധം പരസ്പരപൂരകങ്ങളാണ്.
ഭാഷാപോഷിണിയില്‍ ദേശമംഗലം രാമകൃഷ്ണന്റെ കവിത ‘ജലം’ കവി മനസ്സിന്റെ ഉദ്വിഗ്നതയും സംശയങ്ങളും പങ്കുവയ്ക്കുന്നു. ജാഹ്നവിയുടെ പുണ്യത്തില്‍ കവിക്കു സംശയമില്ല. പക്ഷെ അതില്‍ ഒഴുക്കിവിടുന്ന ശവങ്ങളെക്കുറിച്ചുള്ള അറപ്പും വെറുപ്പും പുണ്യത്തെക്കുറിച്ചുള്ള സങ്കല്പത്തെ സംശയഗ്രസ്തമാക്കുന്നു. ഉത്തരേന്ത്യയില്‍ കോടിക്കണക്കിനു മനുഷ്യര്‍ ശവങ്ങള്‍ ഒഴുക്കിവിടുന്ന ഗംഗയില്‍ മാലിന്യം ദര്‍ശിക്കുന്നില്ല. ആ മഹാനദിയിലെ ജലത്തെ തീര്‍ത്ഥമായിത്തന്നെ അവര്‍ കാണുന്നു. ഭക്തനെങ്കിലും കവിയുടെ ഉള്ളിലെ ശാസ്ത്രബോധം അതിന് അനുവദിക്കുന്നില്ല. ആ സംശയത്തെയാണ് ദേശമംഗലം പങ്കുവയ്ക്കുന്നത്. ആ സംശയം കൊണ്ട് ”ദാഹിച്ചു ദഹിച്ചാലും തൊടില്ല മോക്ഷമേ നിന്നെ” എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു.
‘ടെലിവിഷന്‍ ഫോറസ്റ്റ്എന്നാണ് ഗോത്ര ഭാഷയിലെഴുതുന്ന സുകുമാരന്‍ ചാലിഗദ്ധയുടെ കവിതയുടെ ഭാഷാന്തരത്തിനിട്ടിരിക്കുന്ന പേര്. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘ടീബിക്കാട്’. കവിയുടെ ഗോത്രഭാഷ മലയാളിക്കു തീരെ പിടിതരാത്തതല്ല. എങ്കിലും എല്ലാം മനസ്സിലായി എന്നു വരില്ല. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ എല്ലാ പദങ്ങളുടെയും ഉദ്ഭവം മലയാളത്തില്‍ നിന്നുതന്നെ എന്നു പിടികിട്ടും. ‘റാക്കുബരാതെ’ എന്നത് ഉറക്കം വരാതെ എന്ന മലയാള പ്രയോഗം തന്നെ. ഉറക്കം എന്നതിന് വടക്കന്‍ കേരളത്തില്‍ ‘ഉറക്ക്’ എന്നാണല്ലോ പറയാറ്. അതില്‍ നിന്നാണ് ‘റാക്കു’ ഉണ്ടാകുന്നത്. ഇങ്ങനെ എല്ലാപദങ്ങള്‍ക്കും മലയാള ബന്ധം ദര്‍ശിക്കാനാവും.
ഹൃഷികേശന്‍ പി.ബി. ഭാഷാ പോഷിണിയില്‍ എഴുതിയിരിക്കുന്നത് ‘ഉള്ളും പുറവും’ എന്ന കവിതയാണ്. പവിത്രന്‍ തീക്കുനിയുടെ കവിതയാണ് ‘ഭീരു’ രണ്ടും വിശേഷാല്‍ ഒന്നും അനുഭവപ്പെടുത്തുന്നില്ല. കവിതയിലേയ്ക്ക് ആദ്യമായി കടന്നുവരുന്നവരുടെ രചനകള്‍ പോലെ അപക്വമായ രചനകള്‍.
”അറിയാത്തതൊന്ന്
മനുഷ്യാ അതുനിന്‍ മന സ്സെന്ന്
ആരോ ഉറക്കെപ്പാടി കടന്നുപോകുന്നു”
മനോജ് ചാരുമ്മൂട് ഈ ലക്കത്തിലെഴുതിയിരിക്കുന്ന കവിതയിലെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്. പക്ഷെ എത്രയോ കവികള്‍ അതു പറഞ്ഞുപോയിരിക്കുന്നു. ഹെര്‍മന്‍ ഹെസ്സെയുടെ (ഒലൃാമിി ഒലലൈ) നോവലായ സ്റ്റെപ്പന്‍ വുള്‍ഫ് (ടഹലുുലി ണീഹള) ലെ നായകന്‍ ഹാരിഹെയ്‌ലര്‍ക്ക് (ഒമൃൃ്യ ഒമശഹലൃ) ലോകവും അതിലെ മനുഷ്യരും ദുര്‍ഗ്രഹമായിരിക്കുന്നതുപോലെ എല്ലാവര്‍ക്കും മറ്റുള്ളവര്‍ മനസ്സിലാക്കാനാവാത്ത സമസ്യകളാണ്. അവരെ സംബന്ധിച്ചിടത്തോളം നമ്മളും അങ്ങനെയാണെന്ന തിരിച്ചറിവുണ്ടായാല്‍ പിന്നെ ഈ ദുര്‍ഗ്രഹതയില്‍ വ്യാകുലതയില്ല. ഇവിടെ കവി തിരിച്ചറിയാനാവാത്ത മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളില്‍ വ്യാകുലപ്പെടുന്നു. ആ വ്യാകുലത നിലനില്‍ക്കട്ടെ. അങ്ങനെയാണെങ്കിലേ കവിതയുണ്ടാവൂ. മനോജിന്റെ കവിത ‘അപരിചിതന്‍’ മനുഷ്യനെ ഖനനം ചെയ്യാനുള്ള ഒരു പരിശ്രമമാണ്. അതില്‍ കവി വിജയിച്ചോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ!
ഭാഷാപോഷിണിയില്‍ കവി കൂടിയായ ഓ.വി. ഉഷ എഴുതിയിരിക്കുന്ന കഥയാണ് ‘ഒരു വൈകുന്നേരം’. അസാധാരണത്വം ഒന്നും അവകാശപ്പെടാനില്ലാത്ത കഥ. എങ്കിലും അതില്‍ നമ്മളോരോരുത്തരും കടന്നിരിക്കുന്നുണ്ട്. ഒരു പാറപ്പുറത്തു വച്ചു യാദൃച്ഛികമായി കാണുന്ന ഒരു പുരുഷനും സ്ത്രീയും കുട്ടിയും. അവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാതെ കഥയിലെ ആഖ്യാതാവ് മാറി നില്‍ക്കുന്നു. പക്ഷെ അടുത്ത ദിവസം അവരുടെ ആത്മഹത്യയുടെ വാര്‍ത്ത കണ്ടപ്പോഴാണ് അയാളുടെ ഉള്ളിലൂടെ ഒരു ചിന്ത പാഞ്ഞത്. തലേദിനം അവരോടു സംസാരിച്ചിരുന്നെങ്കില്‍, അവരുടെ പ്രശ്‌നം ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. എല്ലാവരും ജീവിതത്തില്‍ എപ്പോഴെങ്കിലും കടന്നുപോയിട്ടുള്ള ഒരു മുഹൂര്‍ത്തമാണിത്. കഥ വായിക്കുന്ന എല്ലാവരും ആ മുഹൂര്‍ത്തത്തെ പെട്ടെന്ന് ഓര്‍ത്തെടുക്കും. ‘ശരിയാണ് അന്ന് സംസാരിച്ചിരുന്നുവെങ്കില്‍ ആ ആത്മഹത്യ ഒഴിവാക്കാനാകുമായിരുന്നു.’ അനുവാചകനും എഴുത്തുകാരനും ഒന്നാകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ രചന വായനയെ അതിജീവിക്കുകയുള്ളൂ. ഇവിടെ ഭാഷയുടെ ആഡംബരമൊന്നുമില്ലെങ്കിലും ജീവിതത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത ഒരു ഭാഗത്തെ കണ്ടെടുത്ത് വായനക്കാരനു നല്‍കാന്‍ കഴിഞ്ഞിരിക്കുന്നതിനാല്‍ കഥ ശ്രദ്ധേയമായി മാറുന്നു.