തെയ്യപ്രപഞ്ചത്തിലെ ചാമുണ്ഡിമാരില്‍ അനേകം കാവുകളില്‍ ആരാധന നേടിയ ഒരു വിശിഷ്ട ദേവതയാണ് രക്തചാമുണ്ഡി. വളപട്ടണം തൊട്ടു കുമ്പള സീമവരെയുള്ള മിക്ക കാവുകളിലും മുണ്ട്യകളിലും ഈ ദേവിയെ ആരാധിച്ചുവരുന്നുണ്ട്. മുണ്ട്യക്കാവുകളില്‍ വിഷ്ണുചാമുണ്ഡിയോടൊപ്പം മുഖ്യസ്ഥാനം പങ്കിട്ടു പരിലസിക്കുന്ന രക്തചാമുണ്ഡിക്ക് അള്ളടനാട്ടില്‍ രക്തേശ്വരി എന്ന പേരും നിലവിലുണ്ട്. കാലിക്കടവിനടുത്തുള്ള പടക്കളമായിരുന്ന പടുവളത്തില്‍ ശൗര്യമേറിയ യുദ്ധദേവത എന്ന പ്രബലമായ സങ്കല്പമാണ് ദേവിക്കുള്ളത്. വിഷ്ണു, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി എന്നീ മൂന്നു ദേവതകളെ ചേര്‍ത്ത് ഇവരെ പടുവളത്തില്‍ പരദേവതമാര്‍ എന്ന പേരിട്ടു വിളിച്ചുവരുന്നു. തീച്ചാമുണ്ഡി എന്ന പേരില്‍ കെട്ടിയാടിക്കുന്ന ഒറ്റക്കോലം തെയ്യം മേലേരി എന്ന കനല്‍ക്കൂമ്പാരത്തിലേക്ക് എടുത്തുചാടുന്ന അഗ്നിപ്രവേശ കര്‍മ്മത്തിന്ന് രക്തചാമുണ്ഡിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
മലയ സമുദായക്കാര്‍ വ്രതാനുഷ്ഠാനംകൊണ്ട് വിശുദ്ധമായ മനസ്സോടെ കെട്ടിയാടുന്ന രക്തചാമുണ്ഡിക്ക് മടയില്‍ചാമുണ്ഡിയുടേതു പോലെ തന്നെയാണ് തിരുമുടിയും മെയ്ച്ചമയങ്ങളും. കുരുത്തോല മുറിച്ച് കമനീയമായി തുന്നിച്ചേര്‍ത്ത പുറത്താട്ടുമുടിയില്‍ മയില്‍പ്പീലിത്തഴയും ചന്ദ്രക്കലകളും വെള്ളിയില്‍ തീര്‍ത്ത മിന്നികളും പട്ടുവസ്ത്രവും ഇണക്കിച്ചേര്‍ത്തിരിക്കും. ശിരോലങ്കാരമായ തലമല്ലികയും അതിനു താഴെ തലത്തണ്ടയോടൊപ്പം കമനീയമായ വെള്ളിപ്പൂക്കളും ദേവിയുടെ രൂപഭംഗിക്ക് മാറ്റുകൂട്ടുന്നു. കാതുകളില്‍ വെള്ളിത്തൂക്കു കാതും കഴുത്തില്‍ക്കെട്ടും മാറും വയറും മറക്കുംവിധമുള്ള മാറും മുലയും (മൂലാറ്) തെയ്യത്തിനുണ്ടാകും. അരയില്‍ ചോരച്ചുറ്റ് ഉടയാടയും കയ്യില്‍ കടകവും കാലില്‍ പറ്റുംപാടകം, മണിക്കയല്‍ വെള്ളോട്ടു ചിലമ്പുകള്‍ എന്നിവയും ധരിച്ചിരിക്കും. പുലരുന്ന നേരത്ത് കെട്ടിയിറങ്ങുന്ന രക്തചാമുണ്ഡിക്ക് തലേദിവസം രാത്രി നേരത്താണ് ഇളംകോലമായ തോറ്റമുണ്ടാവുക. മറ്റു മലയക്കോലങ്ങളുടെ ഇളങ്കോലങ്ങള്‍ക്കൊപ്പമോ ഒറ്റയ്‌ക്കോ ദേവിയുടെ അവതാര മഹിമ വിളിച്ചുപാടുന്ന തോറ്റം അരങ്ങേറും.
തായിപ്പരദേവതയെപ്പോലെ തന്നെ രക്തചാമുണ്ഡിക്ക് കുടികൊള്ളുന്ന ഗ്രാമപ്പേരിന്നൊപ്പമോ കാവിന്റെ പേരിന്നൊപ്പമോ ചേര്‍ത്തു വിളിക്കുന്ന അനേകം പേരുകളുണ്ട്. ഉത്തര കേരളത്തിലെ പ്രബല സമുദായമായ മൂവാരിമാര്‍ കുലദേവതയായി ആരാധിച്ചുവരുന്ന ദേവിയാണ് രക്തചാമുണ്ഡി. അവരുടെ പ്രധാനപ്പെട്ട നാലു കഴകങ്ങളിലും ഈ ദേവി തന്നെയാണ് മുഖ്യദേവത. ആയിരം തെങ്ങ്, നീലങ്കൈ, കുട്ടിക്കര, കിഴക്കേറ എന്നീ കഴകങ്ങളില്‍ ആയിരം തെങ്ങു ചാമുണ്ഡി, നീലങ്കൈച്ചാമുണ്ഡി, കുട്ടിക്കരചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി എന്നീ പേരുകളിലാണ് അതതു കഴകങ്ങളില്‍ രക്തചാമുണ്ഡി ഉപാസിക്കപ്പെടുന്നത്. പെരിയാട്ടുചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, കാരേല്‍ ചാമുണ്ഡി, ബാലിച്ചേരി ചാമുണ്ഡി, വീരചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, കട്ടച്ചേരി ചാമുണ്ഡി, രക്തേശ്വരി, ദണച്ചാമുണ്ഡി, രുധിരച്ചാമുണ്ഡി തുടങ്ങിയ പേരുകളും ഈ ദേവിക്കുണ്ട്. ഓരോ കാവിലും ഉറഞ്ഞാടുമ്പോള്‍ അതാതിടത്തെ ഭാവഗുണപ്രധാനമായ അനുഷ്ഠാനങ്ങള്‍ അതിപ്രാധാന്യത്തോടെ നിര്‍വ്വഹിക്കണമെന്നുണ്ട്.
കോലത്തുനാട്ടുമന്നന്‍ ഉദയവര്‍മ്മത്തമ്പുരാന്‍ കാശിയില്‍ പോയി ഭജനമിരുന്നതിന്‍ ഫലമായി ജഗദീശ്വരീ സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരി കൂറ്റന്‍ മരക്കലത്തിലേറി കോലത്തുനാട്ടിലേക്ക് വന്നുവത്രെ. ദേവിയും പരിവാരങ്ങളും കോലത്തുനാട്ടിലെ -ആഴിതീരം തങ്ങി-ആയിരം തെങ്ങ്-എന്ന കടവില്‍ വന്നടുത്തപ്പോള്‍ അവിടെ പച്ചോലപ്പന്തലും പൂജാവിധികളുമൊരുക്കിയാണ് നാട്ടുകൂട്ടം വരവേറ്റത്. എമ്പ്രാന്തിരിമാര്‍ വഴിപോലെ ദേവിയെ ജലഗന്ധപുഷ്പാദികള്‍കൊണ്ട് അര്‍ച്ചന നടത്തി. പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ദേവിയെ നാമോച്ചാരണങ്ങളാല്‍ സംപ്രീതരാക്കുകയും ചുറ്റിലും തെന്നിവീണ് അടിഞ്ഞ അര്‍ച്ചിതമായ പൂക്കള്‍ വാരിയെടുക്കയും ചെയ്തു. പൂവാരിയ സമുദായക്കാര്‍ ആണത്രെ പൂവാരി (മൂവാരി)കള്‍ എന്നറിയപ്പെട്ടത്. വിശന്നു തളര്‍ന്ന അവരെ ആശ്വസിപ്പിച്ച ദേവി അവിടെ ചെക്കിത്തറയ്ക്കടുത്ത് വലിയൊരു അടുപ്പുണ്ടാക്കി മായകൊണ്ടു ചമച്ചൊരു വലിയചെമ്പ് അതില്‍ വെക്കുകയും ചെയ്തു. നാഴിക നേരംകൊണ്ട് ചെമ്പുനിറയെ കുത്തരിച്ചോറ് നിറഞ്ഞു. വിശക്കുന്ന വയറുകള്‍ക്കെല്ലാം അമ്മദേവി സ്വര്‍ണ്ണക്കോരികകൊണ്ട് അന്നം അളന്നു ചൊരിഞ്ഞു. ആഹ്ലാദാരവങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമായി. മൂവാരിമാര്‍ക്ക് കണ്‍കണ്ട മഹാദേവിയായി രക്തചാമുണ്ഡി നിലകൊണ്ടു. ഇവരുടെ നാലു കഴകത്തിലും ദേവിയുടെ വാത്സല്യകഥയുടെ അനുസ്മരണ മെന്നപോലെ ”ചെമ്പും ചോറുമെടുക്കല്‍” ചടങ്ങുകാണാം. ചാമുണ്ഡീ ദേവി പുറപ്പെടുമ്പോള്‍ മൂവാരി വാല്യക്കാര്‍ തിളക്കുന്ന ചെമ്പും ചോറും കൈകളില്‍ ഉയര്‍ത്തി ആരവങ്ങളോടെ പള്ളിയറയ്ക്കു ചുറ്റും പ്രദക്ഷിണം വെക്കുന്ന ചടങ്ങാണിത്.
നാടിനും നാട്ടുകൂട്ടത്തിനും ഐശ്വര്യവും ശാന്തിയും പകരുന്ന മഹാദേവി ഭക്തന്മാര്‍ക്ക് വന്നുചേരുന്ന അഹിതങ്ങളെല്ലാം തുടച്ചു മാറ്റുമത്രെ. ”എല്ലെല്ലാ ദേവതമാര്‍ക്കും കെട്ടിക്കോലവും പൂജയും വിളക്കുമുണ്ട്. കൊടിയ കാളിയായ തനിക്കും വേണം കാവും പീഠവും വിളക്കുമെന്ന് കൊതിച്ച മുണ്ട്യന്‍പറമ്പില്‍ ഭഗവതി ഒരിക്കല്‍ ഭൂമിയിലേക്കിറങ്ങിയത്രെ. ചരരാശിയില്‍ തെളിഞ്ഞ ദുശ്ശകുനങ്ങള്‍ രക്തചാമുണ്ഡി തിരിച്ചറിഞ്ഞു. നാട്ടുമന്നനും നാട്ടുകൂട്ടത്തിനും സ്വപ്‌നം കാട്ടുന്നു മഹാദേവി. മദയാനയായി മണ്ണിലിറങ്ങിയവള്‍ മഹാജനത്തെ കുരുതി ചെയ്‌തൊടുക്കുന്ന മഹാകാളിയാണ്. നാമജപങ്ങളുമായി കാവായ കാവുകളിലെല്ലാം ഭക്തന്മാര്‍ ഭജനമിരുന്നു. നാട്ടുവെട്ടം മങ്ങി. കാവില്‍ അന്തിത്തിരി കണ്‍തുറന്നു. തക്കംപാര്‍ത്തിരുന്ന മുണ്ട്യന്‍ പറമ്പില്‍ ഭഗവതി കാവിലേക്കു ചാടിയിറങ്ങി. കാത്തിരുന്ന രക്തചാമുണ്ഡി കനല്‍ക്കണ്ണുകളുമായി വയല്‍ വഴിയില്‍ത്തടഞ്ഞു. ദേവതമാര്‍ തമ്മില്‍ നടവഴിയില്‍ പിടിവലിയും ദ്വന്ദ്വയുദ്ധവും രാവറുതിയോളം തുടര്‍ന്നു. പരാജയം സമ്മതിച്ച മുണ്ട്യന്‍ പറമ്പില്‍ ഭഗവതി ഒരു കൊടിയില നിവേദ്യം കൊണ്ട് സംപ്രീതയായി. ആണ്ടുതോറും തന്നെ അനുസ്മരിക്കുന്ന വയലാട്ടം ഉറപ്പുവരുത്തി തിരിച്ചുപോയി. മൂവാരിക്കഴകങ്ങളില്‍ ഗംഭീരമായ ഒരു ചടങ്ങായാണ് ഇന്നും വയലാട്ടം അരങ്ങേറുന്നത്. മുണ്ട്യന്‍പറമ്പില്‍ ഭഗവതിയുടെ കോമരം ഇരുതോളിലും ധരിച്ച പന്തക്കുറ്റികളോടെ മുന്നോട്ടു നീങ്ങുന്നതും ചെണ്ടയുടെ ഉദ്ധതതാളത്തില്‍ രക്തചാമുണ്ഡി അതു തടഞ്ഞുനില്‍ക്കുന്നതും ഈ പുരാവൃത്തമാണ് അനുസ്മരിക്കുന്നത്. കഴകങ്ങളില്‍ വമ്പിച്ചൊരു ജനാവലിയാണ് ഈ പഴങ്കഥാവതരണം കാണാന്‍ തിങ്ങിക്കൂടുന്നത്. മിക്ക കഴകങ്ങളിലും കാവിനു താഴത്തെ പൂട്ടിമറിച്ചിട്ട വയലില്‍ ചുട്ടുപൊള്ളുന്ന കനല്‍മണ്ണില്‍ ഉച്ചതിരിഞ്ഞ നേരത്താണ് വയലാട്ടം നടത്താറുള്ളത്.
രക്തചാമുണ്ഡിക്ക് മൂവാരിക്കഴകത്തില്‍ അനുഷ്ഠിക്കാറുള്ള പവിത്രമായ ഒരനുഷ്ഠാനമാണ് ചാമുണ്ഡിമുദ്ര. പത്താമുദയ ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്. ചാമുണ്ഡിയുടെ കോമരം കുളിച്ച് കുറിയണിഞ്ഞ് ഉരുളിയില്‍ ചോറുവെച്ച്, അത് കലശത്തറയില്‍ കൊണ്ടുവെക്കും. 16 വാഴപ്പോളകൊണ്ട് ചതുരാകൃതിയിലുള്ള കളിയാമ്പള്ളിത്തട്ട് അവിടെ സജ്ജമാക്കിയിട്ടുണ്ടാകും. ഇതിലാണ് മുതിര്‍ച്ച വെക്കുക. പള്ളിയറയില്‍ നിന്ന് തൊഴുതിറങ്ങുന്ന കോമരം കോത്തിരി കത്തിച്ച് ചോറും കയ്യിലേന്തി കലശത്തറയ്ക്കു ചുറ്റും മൂന്നുവട്ടം അനുഷ്ഠാനപൂര്‍വ്വം പ്രദക്ഷിണം വെക്കും. ചാമുണ്ഡിക്കുള്ള ആണ്ടുനിവേദ്യമായാണ് ചാമുണ്ഡിമുദ്ര നിര്‍വ്വഹിക്കുന്നത്. മുതിര്‍ച്ചവെച്ച് കലശക്കാരനും കോലക്കാരനും സ്തുതിപാടുന്നതും ഇതില്‍ പതിവുണ്ട്.
ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തിലെ രക്തബീജാസുര കഥയാണ് രക്തചാമുണ്ഡിയുടേത്. മഹാവീര്യപരാക്രമിയായ രംഭാസുരന്‍ ചിതയില്‍ സ്വയം ദഹിച്ചപ്പോള്‍ ഉണ്ടായ പുനര്‍ജ്ജന്മമായിരുന്നു രക്തബീജന്റേത്. മൂന്നുലോകവും തനിക്കു മുന്നില്‍ വിനീതമാകണമെന്നും ഇന്ദ്രചന്ദ്രാദി ദേവദേവാദികള്‍ തനിക്കു മുന്നില്‍ നിഷ്പ്രഭരാകണമെന്നും കൊതിച്ചുകൊണ്ട് അവന്‍ പരമേശ്വരനെ തപസ്സുചെയ്യാന്‍ തുടങ്ങി. പ്രത്യക്ഷനായ ശ്രീ പരമേശ്വരന് വിശിഷ്ടമായ ഒരു വരം കൂടി രക്തബീജനു നല്‍കേണ്ടിവന്നു. യുദ്ധമധ്യേ മുറിഞ്ഞാല്‍ മുറിവായില്‍ നിന്നൊഴുകുന്ന ഓരോ തുള്ളിച്ചോരയും ഓരോ വീരപരാക്രമിയുടെ ജനനമായി മാറും. വരബലം നേടിയ രക്തബീജന്‍ സ്വര്‍ഗ്ഗം, ഭൂമി, പാതാളലോകങ്ങളെ കാല്‍ക്കീഴിലാക്കി ഉദ്ധതനായി മാറി. സഹികെട്ട ദേവന്മാര്‍ കണ്ണീരും കയ്യുമായി ശ്രീ പരമേശ്വരീ കാര്‍ത്യായനീ ദേവിയെ അഭയംപ്രാപിച്ചു. സങ്കടം കേട്ടു മനസ്സലിഞ്ഞ ദേവി കുടില കോപിനിയായി കാളമേഘനിറം പൂണ്ട മഹാകാളിയായി പോരിനു പുറപ്പെട്ടു. മഹാപരാക്രമികളായ അസുരമുഖ്യന്മാരെ മുന്‍നിര്‍ത്തി രക്തബീജന്‍ മായായുദ്ധം തുടങ്ങി. അട്ടഹാസങ്ങളും ആര്‍ത്ത നാദങ്ങളുംകൊണ്ട് അന്തരീക്ഷം മുഴങ്ങി. ദേവി തന്റെ ദിവ്യശക്തികൊണ്ട് മഹാമാരിപോലെ ശരനിരകള്‍ ചൊരിഞ്ഞു. എന്നാല്‍ ആര്‍ത്തു ചിരിക്കുന്ന രക്തബീജന്റെ മുറിപ്പാടുകളില്‍ നിന്നുവീണ ഓരോ ചോരത്തുള്ളിയും ഒാരോ രണവീരന്മാരായി പടക്കളത്തില്‍ ഉയര്‍ന്നുവന്നു. അവരുടെ ഹൂങ്കാരത്തില്‍ തളര്‍ന്നുപോയ ചണ്ഡികാദേവി കഠിനമായ കോപത്തോടെ കനല്‍ക്കണ്ണു തുറന്നു. ആ അഗ്നിനേത്രത്തില്‍ നിന്നും ആയിരം കോടി സൂര്യതേജസ്സോടെ ഒരു മഹാദേവി അവതാരം കൊണ്ടു. കിരീടത്തിലെ രത്‌നപ്രഭകൊണ്ട് പ്രപഞ്ചമാകെ തെളുതെളെ വിളക്കി കാട്ടാനസമാനമായ ചിന്നംവിളികളോടെ ദേവി പടക്കളത്തിലേക്ക് പാഞ്ഞണഞ്ഞു. തെല്ലുനേരം ആ സുന്ദരസ്വരൂപം നോക്കി തരിച്ചുനിന്ന രക്തബീജന്‍ മുസലവും ചുഴറ്റി ദേവിയെ നേരിട്ടു. കൊണ്ടും കൊടുത്തും മുന്നേറിയ ദേവി അസുരന്റെ അന്ത്യവിധിക്കെന്നതുപോലെ മഹാകാളീ രൂപമെടുത്തു. പിളര്‍ന്ന വായില്‍ നിന്ന് നീണ്ടുപരന്ന് ഭൂമിയാകെ പരത്തി വിരിച്ച നാവിന്മേല്‍ വെച്ച് ദേവി രക്തബീജന്റെ കഴുത്തറുത്തു. വീണുകൊണ്ടിരുന്ന ചോരത്തുള്ളികള്‍ ഒന്നുപോലും മണ്ണില്‍ വീഴാതെ ദേവി കോരിക്കോരി കുടിച്ചു. മേലാസകലം ചോരപ്പാടുമായി രക്തബീജന്റെ ശിരസ്സും കയ്യിലേന്തി മുന്നില്‍ നമസ്‌ക്കരിച്ച ദേവിയെ ചണ്ഡികാദേവി രക്തചാമുണ്ഡി എന്ന് നാമകരണം ചെയ്തു. ചണ്ഡമുണ്ഡ, ശുംഭനിശുംഭാസുര പ്രഭൃതികളെ കൊന്നവര്‍ക്കെല്ലാം ചാമുണ്ഡി പൊതുപ്പേരാകുന്നു. രക്തബീജാസുര നാശിനിയായ ദേവിയും ആ പേരുതന്നെ നേടി.
പാണന്‍, മുന്നൂറ്റാന്‍, മലയന്‍ എന്നീ സമുദായങ്ങള്‍ രക്തചാമുണ്ഡിയെ കെട്ടിയാടി വരുന്നു. തെയ്യാരാധകരായ എല്ലാ സമുദായക്കാരും രക്തചാമുണ്ഡിയെ കുടിയിരുത്തിയും ആരാധിച്ചും വരുന്നുണ്ട്. പരാശക്തിസ്വരൂപിണിയായി ദേവിയെ ഉപാസിച്ചുവരുന്ന എത്രയെങ്കിലും ബ്രാഹ്‌മണ ഭവനങ്ങള്‍ കോലത്തുനാട്ടിലും അള്ളടനാട്ടിലും ഇന്നുമുണ്ട്. ഇവിടങ്ങളില്‍ മലയസമുദായം രക്തേശ്വരിയെ കെട്ടിയാടുമ്പോള്‍ കാവകത്ത് കുരുത്തോലത്തട്ടൊരുക്കി വലിയ ചെമ്പില്‍ ഗുരുസി (കുരുതി) തര്‍പ്പണം നടത്തുന്നത് മന്ത്രതന്ത്ര വിശാരദന്മാരായ ബ്രാഹ്‌മണര്‍ തന്നെയാണ്. ബലി കയ്യേല്‍ക്കുവാന്‍ തെയ്യം കളത്തിലേക്കു കുതിച്ചുപാഞ്ഞുവരുമ്പോള്‍ മലയര്‍ മുണ്ടിട്ടു പിടിച്ചാണ് പിറകോട്ടു വലിക്കുന്നത്. മന്ത്രവിധികളാല്‍ പാവനമാകുന്ന ഇത്തരം സ്ഥാനങ്ങളില്‍ ജാത്യാചാരങ്ങള്‍ക്കപ്പുറത്തെ വിശുദ്ധമായ അനുഷ്ഠാനങ്ങള്‍ പോയകാല കഥകളാണ് വിളിച്ചു പറയുന്നത്.
അനുഷ്ഠാനബഹുലമായ അനേകം ചടങ്ങുകളിലൂടെയാണ് രക്തചാമുണ്ഡിത്തെയ്യത്തിന്റെ ഉറഞ്ഞാട്ടം പൂര്‍ത്തീകരിക്കേണ്ടത്. അവതാര മഹിമയും നിര്‍വ്വഹിച്ച വീരകൃത്യങ്ങളും ഭക്താനുഗ്രഹ പ്രഹര്‍ഷവുമെല്ലാം ഈ തെയ്യച്ചടങ്ങുകളില്‍ നിഴലിച്ചു കാണാം. ഒന്നിനുപിറകെ ഒന്നായി ഇതള്‍ നിവരുന്ന നിരവധി കലാശങ്ങള്‍ കാവുമുറ്റത്ത് രക്തചാമുണ്ഡി അവതരിപ്പിക്കും. കോമരത്തോടൊപ്പമുള്ള തെയ്യത്തിന്റെ കൂടിയാട്ടവും പഴയകാലത്തെ പുണ്യാനന്ദകരമായ കാഴ്ചയായിരുന്നു.
തോറ്റംപാട്ട്
കരിവരമുഖവന്‍ തിരിപുരമെരിചെയ്-
തരനുടെ തിരുമകനായ ഗണേശന്‍
കവിമകളും ഖഗപതിമുതുകേറും
മഘഭോജികള്‍ വന്ദിതരായുള്ളൊരു
കമലക്കണവന്‍ കരികടല്‍ വര്‍ണ്ണന്‍
കവിനിവിനൊടെന്‍ മനകമലമതിന്റെ
കറകളശേഷം കളയുവതിന്നായി
കഴലിണ വിരവൊടു തൊഴുതിരവോതും.
കടലതിലിളകിയ തിരയതുപോലെ
ഒരുതരമെന്‍ കവിമമ രസനാഗ്രേ
കനിവൊടു വരുവതിനെന്‍ ഗുരുജനവും
മറയവരും തുണ ചെയ്തീടേണം
മതിമുഖിതന്‍ ചരിതം ചൊല്ലിടാന്‍.
ഹരിഹരനാദികളാലൊരുനാളും
അറിയരുതാത്തൊരു നിന്നുടെ രൂപം
അകതളിലരുള്‍ തരികെന്‍ പരമേശ്വരി
(തുടരും)