2022ഫെബ്രുവരി 26 മുതല്‍ ഉക്രൈയിനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടന്ന ഭാരതീയരെ മോചിപ്പിക്കാനായി ഭാരതം നടത്തിയ ‘ഓപ്പറേഷന്‍ ഗംഗ’ എന്ന അതിദുഷ്‌കരവും സാഹസികവുമായ രക്ഷാദൗത്യം 2022 മാര്‍ച്ച് 10 ന് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ദേശസ്‌നേഹികളായ ഭാരതീയര്‍ക്കും ഭാരതത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരാശിക്കും സന്തോഷം പകരുന്ന സംഭവം ആണ്.
ഫെബ്രുവരി 25 ന് റഷ്യ ഉക്രൈയിനില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ അവിടെ ഉണ്ടായിരുന്നു. അവരെ എല്ലാം തിരിച്ചു ഭാരതത്തില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. യുദ്ധം വരുന്നു എന്ന ആശങ്ക ഉയര്‍ന്നപ്പോള്‍ തന്നെ 2022 ജനുവരി 25 മുതല്‍ നിരവധി തവണ ഉക്രൈയിനില്‍ കഴിയുന്ന ഇന്ത്യക്കാരോട് അവിടെ നിന്ന് തിരിച്ചു വരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കേവലം 8000 പേര്‍ മാത്രമേ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തിരിച്ചുവരാന്‍ സന്നദ്ധരായുള്ളൂ. ബാക്കിയുള്ളവരെല്ലാം ഉക്രൈയിന്‍ സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റികളുടെയും നിര്‍ദ്ദേശം മാത്രമാണ് ഗൗനിച്ചത്. ഇതിന് മുന്‍പ് പല സംഘര്‍ഷ സന്ദര്‍ഭങ്ങളിലും ഇതേ അനുഭവം തന്നെയായിരുന്നു. ജനങ്ങളിലെ ദേശീയബോധത്തിന്റെ അഭാവമാണ് ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണം.
യുദ്ധം ആരംഭിച്ച ദിവസം രാത്രി തന്നെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഭാരതീയരെ തിരിച്ചെത്തിക്കാനുള്ള തീരുമാനം എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈയിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായും ഫോണില്‍ ബന്ധപ്പെട്ട് ഭാരതീയരുടെ സുരക്ഷിതമായ തിരിച്ചു വരവിനു വേണ്ട സൗകര്യം ഒരുക്കാന്‍ അഭ്യര്‍ത്ഥിച്ചു. എത്രയും പെട്ടെന്ന് ആക്രമണങ്ങള്‍ അവസാനിപ്പിക്കണ മെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും നരേന്ദ്രമോദി ഇരുനേതാക്കളോടും അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ ഭാരതീയരെ തിരിച്ചുകൊണ്ടുവരാന്‍ ഉക്രൈയിനിന്റെ അയല്‍രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഉക്രൈയിനില്‍ നിന്ന് ഭാരതീയരെ പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹങ്കറി എന്നീ രാജ്യങ്ങളില്‍ എത്തിച്ചു. അവിടെ നിന്നും അവരെ വിമാനം വഴി ഭാരതത്തില്‍ എത്തിക്കാനായി നമ്മുടെ വിദേശ കാര്യമന്ത്രി അവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഈ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. ഉക്രൈയിനിലെ എംബസിയില്‍ റഷ്യന്‍ ഭാഷ അറിയാവുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ അയച്ചു. കൂടുതല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് ഭക്ഷണം, താമസം എന്നിവ ഒരുക്കാന്‍ ആയി റഷ്യയുമായും ഉക്രൈയിനുമായും ചര്‍ച്ചകള്‍ നടത്തി. എംബസിയുടെ നിര്‍ദ്ദേശം ലഭിക്കാതെ ആരും ത ന്നെ അതിര്‍ത്തിയിലേക്ക് പുറപ്പെടരു തെന്ന നിര്‍ദ്ദേശവും നല്‍കി. യാത്രക്ക് വേണ്ട തയ്യാറെടുപ്പോടെ പാസ്‌പോര്‍ട്ട്, അനുബന്ധരേഖകള്‍, ഡോളര്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ തയ്യാറാക്കിയിരിക്കാനും നിര്‍ദ്ദേശം നല്‍കി.
ഇതിനിടയില്‍ മോള്‍ദോവ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഫലമായി അതുവഴിയും ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള അനുവാദം ലഭിച്ചു. ഭക്ഷണം, താമസം എന്നിവ മാള്‍ദോവ വാഗ്ദാനം ചെയ്തു. ദല്‍ഹിയിലെ പോളണ്ട് അംബാസഡറുമായി ചര്‍ച്ച ചെയ്ത് അവിടെ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതി നേടി. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ യുദ്ധമേഖലയില്‍ നിന്നും ഭാരത പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്നതിനാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാല് കേന്ദ്രമന്ത്രിമാര്‍ അഞ്ച് അതിര്‍ത്തിരാജ്യങ്ങളില്‍ രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ യാത്ര തിരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 4 ന് വീണ്ടും റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ച് യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ പുറത്ത് കടത്താന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണം എന്ന് അഭ്യര്‍ത്ഥിച്ചു. ഇതേ ആവശ്യം ഉക്രൈയിന്‍ പ്രസിഡന്റിനോടും അഭ്യര്‍ത്ഥിച്ചു. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 7 ന് രാവിലെ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയെങ്കിലും വീണ്ടും ഇരുകൂട്ടരും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ നിന്നും തിരിച്ചിറക്കേണ്ടി വന്നു. റഷ്യ നാലിടങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഫലത്തില്‍ അതൊന്നും ഗുണം ചെയ്തില്ല. 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 300 ഓളം നൈജീരിയന്‍ വിദ്യാര്‍ത്ഥികളും 1000ത്തോളം മറ്റ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും സുമിയില്‍ ഉണ്ട് എന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
മാര്‍ച്ച് 7ന് രാത്രി നമ്മുടെ പ്രധാനമന്ത്രി വീണ്ടും റഷ്യന്‍ പ്രസിഡന്റ് പുടിനെയും, ഉക്രൈയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെയും ഫോണില്‍ വിളിച്ചു സംസാരിച്ചു. വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. റഷ്യയും, ഉക്രൈയിനും ചര്‍ച്ചകള്‍ തുടരണം എന്നും അഭ്യര്‍ത്ഥിച്ചു. സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും റഷ്യന്‍ സൈന്യം നടത്തുന്നുണ്ടെന്ന് പുടിന്‍ മോദിക്ക് വാക്ക് കൊടുത്തു.
മാര്‍ച്ച് 7ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 8-ാം തിയ്യതി രാവിലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് സുമിയില്‍ കുടുങ്ങി കിടന്നിരുന്ന 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് 10ന് അര്‍ദ്ധരാത്രിയില്‍ നേപ്പാള്‍, ടുണിഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 27 വിദേശികളടക്കം 146 പേരെയും വഹിച്ചുകൊണ്ടുള്ള ഓപ്പറേഷന്‍ ഗംഗയുടെ അവസാന വിമാനം ദല്‍ഹിയില്‍ ഇറങ്ങിയതോടെ 13 ദിവസം നീണ്ടുനിന്ന അതിദുഷ്‌കരവും,സാഹസികവുമായ രക്ഷാദൗത്യം പൂര്‍ത്തിയായി.
കുളം കലക്കി;
നനഞ്ഞത് മിച്ചം
റഷ്യയുടെയും ഉക്രൈയിനിന്റെയും പട്ടാളം ഏറ്റുമുട്ടുന്നതിനിടയില്‍നിന്നും ഇന്ത്യന്‍പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എല്ലാ നിലയിലും കേന്ദ്രം ശ്രമം നടത്തുന്നതിനിടയില്‍ ഒരു പറ്റം ഇന്ത്യന്‍ പ്രതിപക്ഷ നേതാക്കളും, ഇടത്-ജിഹാദി കൂട്ടുകെട്ടിനാല്‍ നയിക്കപ്പെടുന്ന മാധ്യമങ്ങളും വ്യാജ പ്രസ്താവനകളും, വ്യാജ വാര്‍ത്തകളും കൊണ്ട് ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുകയായിരുന്നു. ആളുകള്‍ യുദ്ധഭൂമിയില്‍ കിടക്കുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് ആശ്വാസം പകരേണ്ട ബാധ്യത രാഷ്ട്രീയ നേതാക്കള്‍ക്കുണ്ട്. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന് പ്രചാരണം നടത്തിയാല്‍ വീട്ടില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് മനോവിഷമം കൂടും. ഇത് മുതലെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അവര്‍ക്ക് ഒരുതരത്തിലും എതിര്‍ക്കാന്‍ കഴിയാത്ത നേതാവാണ് മോദി. അദ്ദേഹത്തിനെതിരെ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ ആയി ആരോപണങ്ങള്‍ ഒന്നും തന്നെ ഉന്നയിക്കാന്‍ ഇല്ല. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജനങ്ങളെ മോദിക്ക് എതിരെ തിരിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഈ നുണ പ്രചാരകര്‍ക്ക് ഉണ്ടായിരുന്നത്. അവരെ സഹായിക്കാന്‍ ഒരു കൂട്ടം മാധ്യമങ്ങളും നുണ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്‍.ഡി.ടി.വി, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് എന്നീ ദൃശ്യ മാധ്യമങ്ങളും ചില പത്രങ്ങളും ഉക്രൈയി നിലെ വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് അവരുടെ അഭിമുഖങ്ങള്‍ പത്രത്തിലും ടി.വി.യിലും പ്രചരിപ്പിച്ചു കൊണ്ടിരുന്നു. കുട്ടികളുടെ വീട്ടുകാരെ ഇന്റര്‍വ്യൂ ചെയ്ത് അതും പ്രചരിപ്പിച്ചു. എന്‍.ഡി.ടി.വി.പലസ്തീന്‍ യുദ്ധത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചു.
സത്യത്തില്‍ ഈ മാധ്യമങ്ങള്‍ തന്നെ ആണ് വിദ്യാര്‍ത്ഥികളെ വഴിതെറ്റിച്ചത്. 2022 ജനുവരി 25 മുതല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉക്രൈയിനില്‍ നിന്നും ഇന്ത്യക്കാര്‍ തിരിച്ചുവരണം എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കോ-ഓഡിനേറ്റര്‍മാര്‍ക്ക് വിവരം നല്‍കിയിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ ഉക്രൈയിന്‍ സര്‍ക്കാരും യൂണിവേഴ്‌സിറ്റി അധികൃതരും പറഞ്ഞത് കേട്ട് അവിടെ തങ്ങി. അതിനു ശേഷം ഫെബ്രുവരി 15ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിദ്യാര്‍ത്ഥികളോട് തിരിച്ചുവരാന്‍ നിര്‍ദ്ദേശം നല്‍കി. മാതൃഭൂമി, മനോരമ മുതലായ പത്രങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശം ഒട്ടും ഗൗരവമായി കണ്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അപ്രസക്തമാക്കുന്ന വിധം 2022 ഫെബ്രുവരി 26-ലെ മാതൃഭൂമി പത്രത്തില്‍ ‘റഷ്യന്‍ സംഘര്‍ഷം അയയുന്നു; ഒരു വിഭാഗം സേനയെ പിന്‍വലി ക്കാന്‍ റഷ്യ’ എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു. മനോരമ പത്രം ‘ഉക്രൈയിന്‍ സംഘര്‍ഷത്തില്‍ ആശ്വാസ കിരണം, കുറച്ചു സൈനികരെ പിന്‍വലിച്ച് റഷ്യ’ എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു. എന്നാല്‍ 2022 ഫെബ്രുവരി 16-ലെ ജന്മഭൂമി മാത്രം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും നിര്‍ദ്ദേശം ഒന്നാമത്തെ പേജില്‍ പ്രാധാന്യത്തോടെ കൊടുത്തു. യുദ്ധം അയയുന്നു എന്ന വാര്‍ത്ത ജന്മഭൂമിയില്‍ ഇല്ല. ആ വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടി ആയിരുന്നു. ജന്മഭൂമി അതിനുപകരം പത്രത്തിന്റെ അവസാന പേജില്‍ ചുവന്ന വലിയ അക്ഷരത്തില്‍ ‘റഷ്യയുടെ ആക്രമണം 48 മണിക്കൂറിനുള്ളില്‍’ എന്ന വാര്‍ത്തയാണ് കൊടുത്തത്. മാതൃഭൂമി, മനോരമ, പത്രത്തില്‍ കാണുന്നതേ മലയാളികള്‍ വിശ്വസിക്കൂ. അതിനുള്ള തെളിവാണ് 2022 ഫെബ്രുവരി 17-ലെ മനോരമ വാര്‍ത്ത ‘കണ്‍ട്രോള്‍റൂം തുറന്നു ഇന്ത്യ’ എന്നാണ് തലക്കെട്ട്. അടിയില്‍ ഇങ്ങനെ ‘ഉക്രൈയിനില്‍ നിന്ന് മടങ്ങിവരാന്‍ താല്പര്യം ഉള്ളവരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തും’ എന്നാണ്. ആ വാര്‍ത്തക്ക് അടുത്ത് ‘ഇങ്ങനെ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവില്‍ ഇല്ല’ എന്നാണ് അവിടെയുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്ഥിതിഗതികള്‍ സാധാരണമാണെന്ന് ഓടേസ നാഷണല്‍ മെഡിക്കല്‍ കോളേജ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി കോട്ടയം സ്വദേശി ജസ്റ്റിന്‍. പി.ജോസ് മനോരമയോട് പറഞ്ഞു. സ്ഥിതി ശാന്തമാണെന്ന് അതിര്‍ത്തി നഗരം ആയ കര്‍കീവിലെ വി.എന്‍. കാരസിന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പാലക്കാട് സ്വദേശി ഗോകുല്‍ ശ്രീകുമാര്‍ പറഞ്ഞു. മാതൃഭൂമി ഫെബ്രുവരി 23-ലെ മുന്‍പേജ് വാര്‍ത്തയുടെ തലക്കെട്ട് ‘യുദ്ധ നിഴലില്‍’ എന്നാണ്. പത്രത്തിന്റെ വാര്‍ത്തയും വീക്ഷണവും എന്ന 4-ാം പേജില്‍ ഇങ്ങനെയാണുള്ളത്: ‘ഇവിടെ യുദ്ധ ഭീതി ഇല്ല. എങ്കിലും ഞങ്ങള്‍ മടങ്ങുന്നു. പുറത്ത് പറയുന്ന യുദ്ധഭീതി ഇവിടെ ഞങ്ങള്‍ക്ക് ഇല്ല. പക്ഷെ ഇന്ത്യന്‍ എംബസിയും രക്ഷിതാക്കളും ആശങ്കയില്‍ ആണ്. അതിനാല്‍ ഞങ്ങള്‍ മടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.” റഷ്യയുമായി യുദ്ധസാധ്യത നിലനില്‍ക്കുന്ന ഉക്രൈയിനിലെ സുമി നഗരത്തില്‍ പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ മാതൃഭൂമിയോട് പറഞ്ഞു, ‘ഉക്രൈയിന്‍ സര്‍ക്കാരോ, സുമി മേയറോ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും തന്നിട്ടില്ല.’ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷണ വിദ്യാര്‍ത്ഥി ആലുവ സ്വദേശി റെനിഷ് ജോസഫ് പറഞ്ഞു.’ അവസാനം ഭയങ്കരമായി നിലവിളിച്ചത് കാര്‍കീവ്, സുമി എന്നീ മേഖലയില്‍ ഉള്ളവര്‍ ആയിരുന്നു എന്നുമാത്രം.
ഇത്രയും തെറ്റായ വാര്‍ത്തകള്‍ അച്ചടിച്ചുവിട്ട പത്രങ്ങള്‍ തന്നെയാണ് 2022 ഫെബ്രുവരി 24 ന് ശേഷം വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും കണ്ണീര്‍ക്കഥകള്‍ ദിവസവും അച്ചടിച്ചു വിട്ടുകൊണ്ടിരുന്നത്.
2022 ഫെബ്രുവരി 22-ന് ദേശാഭിമാനി എഴുതിയ മുഖപ്രസംഗം അങ്ങേയറ്റം രാജ്യദ്രോഹപരമായിരുന്നു: ‘ജനങ്ങള്‍ക്ക് മേല്‍ ലാഭം പ്രതിഷ്ഠിക്കുന്ന മുതലാളിത്തം, പ്രതിസന്ധി കാലത്ത് അത് പതിന്മടങ്ങായി കൊയ്യും. അപ്പോള്‍ മനുഷ്യജീവന് പോലും വില പറയും. കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തെത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്’. യുദ്ധം തുടങ്ങി പിറ്റേ ദിവസം ആണ് മുഖപ്രസംഗം. രാഷ്ട്രം കൊടുത്ത നിര്‍ദ്ദേശം അനുസരിക്കാത്തവരാണ് കുടുങ്ങിയത്. എന്നിട്ടും 25 മുതല്‍ തന്നെ അവരെ സൗജന്യമായി തിരിച്ചെത്തിക്കാന്‍ വേണ്ടത് ചെയ്തു. അമേരിക്ക, ചൈന, ബ്രിട്ടന്‍ മുതലായ വന്‍ രാഷ്ട്രങ്ങള്‍ സ്വന്തം ജനതയെ വിധിക്ക് വിട്ടുകൊടുത്ത് മാറി നില്‍ക്കുമ്പോഴാണ് ഭാരതം സര്‍വ്വ ശക്തിയും ഉപയോഗിച്ച് എല്ലാവരെയും തിരികെ എത്തിച്ചത്. ‘ചങ്കിലെ ചൈന’ അവരുടെ 6000 പൗരന്മാരെ ഇതുവരെ തിരിഞ്ഞു നോക്കിയില്ല.
ഭാരത സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഉക്രൈയിന്‍ സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കും വേണ്ടി കള്ള വീഡിയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ ആണ് യുദ്ധം തുടങ്ങി അവിടേക്ക് ആര്‍ക്കും പോകാനോ,തിരിച്ചു വരാനോ കഴിയാത്ത സമയത്തു ബോംബും വെടിയുണ്ടയും ചീറിപ്പായുന്ന യുദ്ധഭൂമിയില്‍ കിടന്നു ‘ഞങ്ങള്‍ക്ക് ആരുമില്ല’ (മാതൃഭൂമി; ഫെബ്രുവരി 28 ഒന്നാം പേജ്) എന്ന് നിലവിളിച്ചത്.
അതുപോലെയാണ് നോര്‍ക്ക റൂട്ടിന്റെയും പിണറായി സര്‍ക്കാരിന്റെയും ഘോഷങ്ങള്‍. കത്തെഴുതി യുദ്ധഭൂമിയില്‍ നിന്നും ആളുകളെ രക്ഷിച്ചവരാണ് പിണറായിയും ബ്രിട്ടാസും എം. കെ.രാഘവന്‍ എം.പി.യുമൊക്കെ.’സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്ക’എന്ന തലക്കെട്ടിന് കീഴെയുള്ള വാര്‍ത്ത ‘ഉക്രൈയിനിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട് സി.ഇ.ഒഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു, നോര്‍ക്കയുടെ പ്രത്യേക സെല്ലുണ്ട്.’ (മാതൃഭൂമി 23.02.22.) ‘മടങ്ങി എത്തുന്ന മലയാളികള്‍ക്ക് താമസം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ റൂട്ട് വേണു രാജമണി പറഞ്ഞു’ (ദേശാഭിമാനി 2022 ഫെബ്രുവരി 27). യുദ്ധം മുറുകി വിദ്യാര്‍ത്ഥികള്‍ ഭയന്ന് നിലവിളിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നു? യുദ്ധഭൂമിയില്‍ നിന്ന് ദല്‍ഹിയില്‍ എത്തിച്ച മലയാളികളെ എങ്ങനെയാണ് കേരളം കൈകാര്യം ചെയ്തത് എന്ന് ഫെബ്രുവരി 28ലെ മാതൃഭൂമി പറയുന്നു: ‘ആഡംബര വോള്‍വോ ബസ്സുമായി യു.പി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍. 30 പേര്‍ക്ക് രണ്ടു കാറുമായി കേരള ഹൗസ്. 16 പേരെ നേരെ വിമാനം കയറ്റി വിട്ടപ്പോള്‍ ശേഷിച്ച 14 പേരില്‍ 12 പേരെ കാറില്‍ തിരുകിക്കയറ്റി. ക്ഷീണിച്ചു അവശരായി യുദ്ധഭൂമിയില്‍ നിന്നുവന്ന 2 പേര്‍, പോയ കാര്‍ തിരിച്ചുവരുന്നതുവരെ (ഒരു മണിക്കൂര്‍) വിമാനത്താവളത്തില്‍ കഴിച്ചു.’ അതിന് ശേഷം അതേ സംഭവം മാര്‍ച്ച് 5നും ആവര്‍ത്തിച്ചു. ‘ഇന്നലെ രാവിലെ ഏഴിന് ഹങ്കറിയില്‍ നിന്ന് ദല്‍ഹിയില്‍ വിമാനം ഇറങ്ങിയ അമ്പതോളം വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയിട്ടും നാട്ടിലേക്കു മടങ്ങാനാവാതെ ദല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവര്‍ക്ക് രാത്രി കേരള ഹൗസില്‍ താമസസൗകര്യം പോലും കൊടുത്തില്ല. രാവിലെ വന്ന വിമാനത്തില്‍ ഇവരെ കയറ്റാതെ ക്രമംതെറ്റിച്ചു ഇഷ്ടക്കാരെ കയറ്റി വിടുകയായിരുന്നു – ‘ജന്മഭൂമി മാര്‍ച്ച് 6- ഒന്നാം പേജ് വാര്‍ത്ത. ഫെബ്രുവരി 28ന്റെ ദേശാഭിമാനി പത്രം പത്താം പേജ് വാര്‍ത്തയില്‍ ‘സജ്ജമായി നാട്’എന്ന തലക്കെട്ടിന് കീഴില്‍ ഉള്ള വാര്‍ത്ത വായിച്ചാലോ? ‘തിരിച്ചെത്തുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജമണി പറഞ്ഞു’. ഇദ്ദേഹം തന്നെ ആയിരുന്നു മീഡിയ വണ്‍ ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സുമിയിലും, കര്‍കീവിലും കുട്ടികള്‍ നരകിക്കുകയാണെന്നും, ഗ്രൗണ്ടില്‍ ആരും ഇല്ല, മന്ത്രിമാര്‍ ഉക്രൈയിനില്‍ പോയിട്ട് ഒരു കാര്യവും ഇല്ല അതൊക്കെ ഒരു ഫോട്ടോ ഷോ ആണെന്നുമൊക്കെ പറഞ്ഞത് . യുദ്ധം നടക്കുന്ന സ്ഥലത്തു എംബസി പ്രവര്‍ത്തനം ഉണ്ടായിരുന്നു. അവര്‍ ഇന്ത്യക്കാരുമായി ബന്ധംവെക്കുന്നുണ്ടായിരുന്നു. ഇതൊന്നും അറിയാതെ കുടില രാഷ്ട്രീയമാണ് വേണു രാജമണി എന്ന ഉദ്യോഗസ്ഥന്‍ കളിച്ചത്. ഇന്ത്യാവിരുദ്ധ മാധ്യമത്തില്‍ രാജ്യത്തിനെതിരെ അസംബന്ധം പറഞ്ഞ ഇദ്ദേഹം ദുരന്തഭൂമിയില്‍ നിന്നും കേന്ദ്രം സാഹസപ്പെട്ടു ദല്‍ഹിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ കുടുക്കിയിട്ട കാര്യത്തില്‍ മറുപടി എന്താണ്? ഇദ്ദേഹവും സംഘവും നോര്‍ക്കയെ പറ്റിയും, പിണറായി സര്‍ക്കാരിന്റെ കാര്യക്ഷമതയെ പറ്റിയുമൊക്കെ പ്രചരിപ്പിച്ചു കൊണ്ടിരുന്നതെല്ലാം നുണ ആയിരുന്നില്ലേ?
വിജയം കണ്ടത് മോദി മാജിക്
ഓപ്പറേഷന്‍ ഗംഗയുടെ വിജയം എന്നത് ഇന്ത്യയുടെ നയതന്ത്ര വിജയം ആണ് എന്ന് എല്ലാവരും ഒറ്റവാക്കില്‍ പറയും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൃഢമായ സൗഹൃദം എന്നത് താനെ ഉണ്ടാവുന്നതല്ല. അത് രാഷ്ട്ര നേതാക്കള്‍ തമ്മില്‍ രൂപപ്പെടുന്ന ബന്ധമാണ്. മുന്‍കാലങ്ങളില്‍ കാണാത്ത വിധം ഇന്ത്യാ മഹാരാജ്യത്തിന് ലോകത്തിലെ രണ്ടേ രണ്ട് രാജ്യങ്ങള്‍ ഒഴിച്ച് മറ്റ് മുഴുവന്‍ രാജ്യങ്ങളുമായും ശക്തമായ സൗഹൃദം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. 2014 മുതല്‍ മോദി എന്ന രാഷ്ട്രതന്ത്രജ്ഞന്‍ വളര്‍ത്തി എടുത്തതാണ് ഈ സുഹൃദ് ബന്ധം. മോദി ഊര് ചുറ്റുന്നു എന്ന് പരിഹാസം പറയുന്നവര്‍ക്ക് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ ലക്ഷ്യം എന്താണെന്നു ഇപ്പോഴെങ്കിലും മനസ്സിലായിരിക്കും. ചിലര്‍ക്കെങ്കിലും അത് മനസ്സിലായിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം കടുത്ത മോദി വിരുദ്ധനും ബിജെപി വിരുദ്ധനുമായ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞു. ഉക്രൈയിനില്‍ നിന്ന് തിരിച്ചു വന്ന നിരഞ്ജന എന്ന കുട്ടി ടി.വി. പരിപാടിക്കിടയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്നു. നികേഷ് അവരെ സമാധാനിപ്പിക്കുന്നു. കരച്ചില്‍ അടക്കാത്ത കുട്ടിയോട് നികേഷ് പറയുന്നു ‘നോക്കൂ നിരഞ്ജന, നിങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. പതിനെട്ടും,പത്തൊന്‍പതും വയസ്സായ കുട്ടികള്‍ യുദ്ധഭൂമിയില്‍ അനുഭവിക്കുന്ന പ്രയാസം നമുക്ക് മനസ്സിലാവും. അതൊന്നും താങ്ങാന്‍ പറ്റില്ല. എന്നാലും നിരഞ്ജന നമ്മള്‍ ഭാഗ്യവാന്മാര്‍ ആണ്. നമ്മുടെ പ്രധാനമന്ത്രി ആണ് ലോകത്തിലെ ഏറ്റവും വലിയ ശക്തനായ നേതാവിനോട് അതായത് പുടിനോട് സംസാരിക്കുന്നത്. ലോകത്തില്‍ മറ്റൊരു നേതാവിനും അങ്ങനെ പുടിനോട് സംസാരിക്കാന്‍ കഴിയില്ല. അതാണ് നമ്മുടെ ഭാഗ്യം. പുടിനോട് അദ്ദേഹം വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. പുടിന്‍ അത് സമ്മതിച്ചു. ഇനി എന്താണ് വേണ്ടത് ഉക്രൈയിന്‍ കൂടി സഹകരിക്കണം. യുദ്ധമാണ് നടക്കുന്നത്. അതിനിടയിലാണ് വെടി നിര്‍ത്തല്‍ വേണ്ടത്. നമുക്ക് കുറച്ചുകൂടി ക്ഷമിക്കാം. കുറച്ചുകൂടി കാത്തിരിക്കാം. എല്ലാം ശരിയാവും.’ അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രം മതി നമ്മുടെ പ്രധാനമന്ത്രിയുടെ മഹത്വം മനസ്സിലാക്കാന്‍.
റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള പോരാട്ടം ആയിരുന്നു. ഒരു ശക്തമായ രാഷ്ട്രം കൊച്ചു രാഷ്ട്രത്തെ കീഴടക്കാന്‍ നടത്തുന്ന അക്രമം. ഒരു രാഷ്ട്രം തോല്‍പ്പിക്കാനും മറ്റേ രാഷ്ട്രം തോല്‍ക്കാതെ ഇരിക്കാനും നടത്തുന്ന പോരാട്ടം. അതിനിടയില്‍ ആണ് നമുക്ക് ഇടവേള വേണ്ടിയിരുന്നത്. സമയം എന്നത് പ്രധാനമാണ്. യുദ്ധത്തിനിടയില്‍ സമയത്തിന്റെ പ്രാധാന്യം ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു നിമിഷം മതിയാവും വിജയവും പരാജയവും മാറ്റി മറിക്കാന്‍. സമയം അനുവദിക്കാന്‍ ആരും തയ്യാറാവില്ല. ഈ ഇടവേള ആര്‍ക്ക് ഗുണം ചെയ്യും എന്നോ ആര്‍ക്ക് ദോഷം ചെയ്യും എന്നോ പറയാന്‍ പറ്റില്ല. അവിടെയാണ് യുദ്ധഭൂമിയില്‍ രണ്ടു രാഷ്ട്രങ്ങള്‍ നമുക്ക് വേണ്ടി പോരാട്ടം നിര്‍ത്തി ഇടവേള തന്ന് നമ്മുടെ ജനങ്ങളെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കാന്‍ അനുവാദം തന്നത്. പരസ്പരം കൊല്ലാനും, ചാവാനും മടിക്കാതെ എതിരാളികളെ തകര്‍ക്കാനായി മുന്നേറുന്നവര്‍ ആണ് സൈനികര്‍. ഒരിക്കലും ലഭിക്കാത്ത സൗമനസ്യം ആണ് നമ്മുടെ പ്രധാനമന്ത്രിക്ക് ആ രണ്ടു രാഷ്ട്രങ്ങളുമായി ഉള്ള പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നമുക്ക് ലഭിച്ചത്.
ഇന്ത്യയുടെ നയതന്ത്ര മികവിനെ ലോകത്തിലെ ഭൂരിപക്ഷം നേതാക്കളും അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഉക്രൈയിനിയന്‍ അംബാസഡര്‍ ഇഗോര്‍ പോളിക്ക സഹായം അഭ്യര്‍ത്ഥിച്ചത് മോദിയോടാണ്. അദ്ദേഹം പറഞ്ഞു ‘പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി മോദി ഇടപെടണം. എത്ര ലോക നേതാക്കളെ പുടിന്‍ അനുസരിക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. പക്ഷെ, മോദിയുടെ പദവി പ്രത്യാശ നല്‍കുന്നു. ഇന്ത്യയുടെ ഉറച്ച ശബ്ദം ചുരുങ്ങിയ പക്ഷം പുടിന്‍ കേള്‍ക്കും’.
അതുപോലെയാണ് ജര്‍മന്‍ അംബാസഡര്‍ വാള്‍ട്ടര്‍.ജെ.ലിണ്ടര്‍ പറഞ്ഞ വാക്കുകള്‍ ‘ഇന്ത്യയിലെ നയതന്ത്ര സംവിധാനം അത്യുജ്ജ്വലമാണ്. ഉക്രൈയിന്‍ വിഷയത്തിലോ, യൂറോപ്യന്‍ യൂണിയന്‍ ആയുള്ള ഇടപെടലിലോ മാത്രം അല്ല പറയുന്നത്, ഈ ലോക ക്രമത്തില്‍ ഇന്ത്യന്‍ നയതന്ത്ര മേഖല മികച്ചതാണ്. എന്ത് ചെയ്യണമെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി അറിയാം.’ ഈ രക്ഷാദൗത്യത്തില്‍ നമ്മുടെ രാഷ്ട്രം മുഴുവന്‍ ലോകത്തിന്റെയും കയ്യടി നേടി എന്നതില്‍ നമുക്ക് അഭിമാനിക്കാം.