ബംഗാളില്‍നിന്നും ബോഗ്ടൂയി കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ പലതും വരുമ്പോഴും, വരികള്‍ക്കിടയിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഒരു ഭരണാധികാരി തന്റെ ഭരണം ഉറപ്പിക്കാനായി പാലൂട്ടി വളര്‍ത്തിയ മാഫിയാ രാജിന്റെ തിരിഞ്ഞു കൊത്തലാണ് ഇപ്പോള്‍ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വീര്‍ഭും ജില്ലയിലെ റാംപൂര്‍ഹാട്ടിലെ ഒരു പിന്നോക്ക ഗ്രാമമായ ബോഗ്ടൂയിയില്‍ ഒരേ പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രാദേശിക അധീശത്വം ഉറപ്പിക്കാനായി ഏറ്റുമുട്ടിയപ്പോള്‍ ആ പകയുടെ കനല്‍ എരിഞ്ഞതില്‍ പാതിരാത്രിയ്ക്ക് പൊലിഞ്ഞത് ഒരു കുഞ്ഞടക്കം 9 ജീവനുകളാണ്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിലെ പടലപ്പിണക്കങ്ങള്‍പോലും നിമിഷനേരം കൊണ്ട് കലാപമായി മാറുന്ന കാഴ്ചയാണ് പശ്ചിമബംഗാളിലേത്. അതില്‍ അവസാനത്തെ സംഭവമാണ് ബോഗ്ടൂയിയില്‍ നടന്നത്. മാര്‍ച്ച് 21 ന് കൊല്ലപ്പെട്ട ഭാദു ഷെയ്ഖ് എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോഗ്ടൂയി ഗ്രാമത്തിലെ ഉപമേധാവി സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്ത് ഫണ്ട് തട്ടിയെടുക്കുകയും കല്‍ക്കരിയുടെയും മണലിന്റെയും മെറ്റലിന്റെയും കരിഞ്ചന്ത നടത്തുകയും ചെയ്യുന്ന ആളാണ്. ഇതിന്റെ പങ്ക് ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊടുക്കുന്നുമുണ്ട്. എന്നാല്‍ ഭാദു ഷെയ്ഖിന്റെ വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാശക്തിയിലും പഞ്ചായത്ത് ഫണ്ടിന്റെ പങ്കുവെയ്പ്പിലുണ്ടായ തര്‍ക്കവും കാരണം ചില അക്രമികള്‍ മാര്‍ച്ച് 21-ന് ഭാദു ഷെയ്ഖിനെ പെട്രോള്‍ ബോംബെറിഞ്ഞു കൊലപ്പെടുത്തി. തുടര്‍ന്ന് ഭാദു ഷെയ്ഖിന്റെ രക്ഷാകര്‍ത്താവായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ജില്ലാ ഉപാധ്യക്ഷന്‍ അനാറുല്‍ ഹുസ്സൈന്റെ നിര്‍ദ്ദേശമനുസരിച്ചു ഭാദു ഷെയ്ഖിന്റെ അനുയായികള്‍ ഒരിക്കല്‍ ഭാദു ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന സോനാ ഷെയ്ഖിന്റെ വീട് വളയുകയും അകത്തുണ്ടായിരുന്ന വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ മാത്രമായ നവദമ്പതികളും പിഞ്ചുകുഞ്ഞുമടക്കമുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ തീയിട്ടു ചുട്ടുകൊല്ലുകയുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ് ജില്ലാ ഉപാധ്യക്ഷന്‍ അനാറുല്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയ നിറമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് വീതംവയ്പ്പിലെ തര്‍ക്കവും പ്രാദേശിക അധീശത്വ തര്‍ക്കവുമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പോലീസും സാക്ഷ്യപ്പെടുത്തുന്നു.
പശ്ചിമ ബംഗാളില്‍ കലാപം ഉണ്ടാകുന്നതും ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യുന്നതും അസാധാരണ സംഭവമൊന്നുമല്ല. എന്നാല്‍ സ്ത്രീകളും, കുട്ടികളും അഭയം തേടിയ വീടുകള്‍ പുറത്തു നിന്നും പൂട്ടിയിട്ട് ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ ചുട്ടുകൊന്ന സംഭവം ആദ്യത്തേതാണ്.
സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ വീതം വയ്ക്കുന്ന കലഹങ്ങള്‍ പലപ്പോഴും ഇത്തരത്തില്‍ ഒരേ പാര്‍ട്ടിയിലെ തന്നെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകാറുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഇത്തരത്തിലുള്ള ഗുണ്ടാരാജ് മറനീക്കി പുറത്തുവന്ന സംഭവമാണ് വീര്‍ഭും ബോഗ്ടൂയി ഗ്രാമത്തിലെ കൊള്ളിവയ്പ്പും കൊലപാതകങ്ങളും.
തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കയറ്റുന്നതിനു പ്രധാന ശക്തിയായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉപയോഗിച്ചിരുന്നത് ഇത്തരത്തിലുള്ള ഗുണ്ടാഗ്യാങ്ങുകളെയായിരുന്നു. ഈ ഗുണ്ടാ ഗ്യാങ്ങുകള്‍ സ്ഥലത്തെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യിച്ചിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്. അതിനു പകരമായി ഈ ഗുണ്ടാഗ്യാങ്ങുകള്‍ക്ക് സര്‍ക്കാര്‍ കരാറുകളും ഗുണ്ടാഗ്യാങ്ങുകള്‍ക്ക് സ്വാധീനശക്തിയുള്ള സ്ഥലങ്ങളില്‍ ഗുണ്ടാപിരിവ് നടത്താനുള്ള മൗനാനുവാദവും സര്‍ക്കാര്‍ തന്നെ നല്‍കുന്നു. സാധാരണ ഗ്രാമീണരുടെ വോട്ടുകള്‍ ഭീഷണിപ്പെടുത്തി ഉറപ്പാക്കുകയും തങ്ങളുടെ സ്വാധീന മേഖലകളില്‍ എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ലോക്കല്‍ ഗുണ്ടകളെയാണ് ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതിനു മുമ്പ് മാര്‍ച്ച് 13-ന് രണ്ടു കൗണ്‍സിലര്‍മാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് കൗണ്‍സിലറായ അനുപം ദത്ത മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവരുന്ന സമയത്ത് തലയ്ക്കു വെടിയേറ്റു മരിച്ചു. അതിനു മണിക്കൂറുകള്‍ക്ക്മുമ്പ് പുരുലിയ ജില്ലയിലെ ജല്‍ദാ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ തപന്‍ കുണ്ടു വെടിയേറ്റു കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സിന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസ്സ് കൗണ്‍സിലറായ തപന്‍ കുണ്ടുവിന് മേല്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതുപോലെ വിദ്യാര്‍ത്ഥി നേതാവായിരുന്ന ഹൗറയിലെ അനീഷ് ഖാനെ പോലീസ് തന്നെയാണ് മാര്‍ച്ച് 19 നു അടിച്ചു രണ്ടാംനിലയില്‍ നിന്നും താഴോട്ടു തള്ളിയിട്ട് കൊന്നത്.
ഭരണകക്ഷിയായ തൃണമൂലിന് വേണ്ടി പോലീസ് തന്നെ കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് വീര്‍ഭും കൊലപാതങ്ങള്‍ നടന്നു ദിവസങ്ങള്‍ക്കകം കൊല്‍ക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരസ്പരം ബന്ധപ്പെട്ട അനവധി അക്രമസംഭവങ്ങള്‍ പശ്ചിമബംഗാളില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ബോഗ്ട്യുയി കൊലപാതകങ്ങള്‍ നടന്നത് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന അനധികൃത സ്വത്തുകളുടെ പങ്കുവെയ്പ്പിനെക്കുറിച്ചുള്ള തര്‍ക്കമാണെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍പറയുന്നത്. പ്രാദേശികമേധാവിത്തം തെളിയിക്കുന്നതിനായി നടന്ന കൊലപാതകങ്ങളും അതിന്റെ പ്രതികാരവുമാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നിലും എന്നാണ് പ്രാദേശികതല പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏഴു മാസങ്ങള്‍ക്ക് മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ ആശങ്ക റിപ്പോര്‍ട്ടായി ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ചപ്പോള്‍ റിപ്പോര്‍ട്ട് കണക്കിലെടുത്തു കൊല്‍ക്കത്ത ഹൈക്കോടതി തന്നെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പശ്ചിമബംഗാളിലെ 6 കോടിയോളം ജനങ്ങള്‍ ഗ്രാമീണ മേഖലയിലാണ് വസിക്കുന്നത്. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വോട്ട് സമ്പാദിക്കുന്നതിന് പകരം തൃണമൂല്‍ കോണ്‍ഗ്രസ്സ് ചെയ്യുന്നത് അവിടെ പ്രാദേശികമായി സ്വാധീനമുള്ള ഗുണ്ടാഗ്യാങ്ങുകള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ പാസാക്കിക്കൊടുക്കുകയും അവരെ ഉപയോഗിച്ച് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി വോട്ടു പിടിക്കുകയുമാണ്. അല്ലാതെ ആശയത്തിനോ, ആദര്‍ശത്തിനോ വേണ്ടി യാതൊരു പ്രവര്‍ത്തനവും തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്നില്ല. ജീവഭയമുള്ള ജനങ്ങള്‍ മറ്റു വഴികളില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് തന്നെ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
ഇത്തരം നിരവധി അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാഷ്ട്രപതി ഭരണത്തിനായി മുറവിളികൂട്ടും. അതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിരോധിക്കുന്നത് സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ എല്ലാം ബിജെപിയുടെ ഗൂഢാലോചനയാണ് എന്ന് പറഞ്ഞാണ്. ബംഗാളില്‍ അക്രമങ്ങള്‍ പുതിയ സംഭവമൊന്നുമല്ല. ഇടത് ഭരണകാലത്തും നിരവധി അക്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ ഭരണകാലത്ത് അക്രമങ്ങള്‍ നടക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളെക്കാള്‍ സാമൂഹിക സാമ്പത്തിക മേല്‍ക്കോയ്മയ്ക്കായിട്ടാണ് എന്നതാണ് വ്യത്യാസം.
രാഷ്ട്രീയ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ബംഗാളില്‍ എതിര്‍ചേരികളില്‍പ്പെട്ടവര്‍ ഏറ്റുമുട്ടികൊല്ലപ്പെടുന്നത് സാധാരണമായിരുന്നു. എന്നാല്‍ ഒരേ പാര്‍ട്ടിയില്‍പ്പെട്ടവര്‍ പരസ്പരം തമ്മിലടിച്ചു കൂട്ടക്കൊല ചെയ്യുന്ന സംഭവം ഇത് ആദ്യത്തേതാണ്.
മൂന്നാം മുന്നണിയുടെ വനിതാ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് സംഭവത്തിലൂടെ പുറത്തുവന്നത്. കുത്തഴിഞ്ഞ ഭരണത്തിലും കൂട്ടക്കൊലകളിലും നിത്യേനയുള്ള അക്രമസംഭവങ്ങളിലും നരകയാതന അനുഭവിക്കുന്ന ബംഗാള്‍ ജനതയെ ഈ ദുരിതങ്ങളില്‍ നിന്നും മോചിപ്പിച്ച് ബംഗാളിനെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം വികസനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ ബംഗാളില്‍ കേന്ദ്ര ഭരണം കൊണ്ട് മാത്രമേ സാധ്യമാകൂവെന്ന് രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരും അടിവരയിട്ട് പറയുന്നു. അവരുടെ ഈ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബംഗാളിന്റെ സമീപകാല ഭാവി.