എക്‌സിറ്റ് പോളുകളെ ഏതാണ്ട് ശരിവെക്കും വിധത്തിലാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തു വന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി മികച്ച വിജയം നേടുകയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) അധികാരത്തിലേറുകയും ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷം കാഴ്ചവെച്ച മികച്ച ഭരണമാണ് നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുത്തതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും. ഉത്തര്‍പ്രദേശിന്റെ കാര്യമെടുത്താല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പഴയ ഉത്തര്‍പ്രദേശില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഭരണനിര്‍വഹണമാണ് അവിടെ നടന്നത്. ഗുണ്ടകള്‍ അരങ്ങുവാണിരുന്ന യുപിയില്‍ ക്രമസമാധാന നില ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ ബി.ജെ.പി ഭരണത്തിലൂടെ സാധിച്ചു. ഗുണ്ടകളെയും നിയമവിരുദ്ധരെയും സര്‍ക്കാര്‍ മുഖം നോക്കാതെ തന്നെ നേരിട്ടു. ഇത് സാധാരണ ജനങ്ങള്‍ക്ക് വളരെ വലിയ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും പകര്‍ന്നു നല്കി.
യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയായി മാറിയ യുവ സന്യാസിയുടെ വജ്രസമാനമായ ദൃഢനിശ്ചയമാണ് ഉത്തര്‍പ്രദേശിനെ മെച്ചപ്പെട്ട ക്രമസമാധാന നില കൈവരിക്കാന്‍ സഹായിച്ചത്. ഇതോടെ കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപം തുടങ്ങുകയും അതുവഴി വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കള്‍ക്ക് ധാരാളം തൊഴില്‍ സാധ്യതകള്‍ തുറന്നു കിട്ടുകയും ചെയ്തു.
മറുവശത്ത്, എല്ലാ തിന്മകളുമായും സമാജ്‌വാദി പാര്‍ട്ടി രാഷ്ട്രീയമായി സന്ധി ചെയ്തിരുന്നു. കളങ്കിതരായ നേതാക്കളെ അവര്‍ പരസ്യമായി ആശ്ലേഷിക്കുകയും മുസ്ലീം ഭീകരരുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുകയും ചെയ്തത് ജനങ്ങളെ ആ പാര്‍ട്ടിയില്‍ നിന്ന് മാനസികമായി അകറ്റി. തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച സ്വേച്ഛാധിപത്യ രീതിയും ജനങ്ങള്‍ക്ക് മതിപ്പുളവാക്കുന്നതായിരുന്നില്ല. അറിയപ്പെടുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അഖിലേഷ് യാദവ് കാണിച്ച വിമുഖതയും ക്രിമിനലുകള്‍ക്കും ഭീകരര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്നതിനെക്കുറിച്ച് തുറന്ന് പറയാന്‍ മടിച്ചതും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അഖിലേഷിനും സമാജ്വാദി പാര്‍ട്ടിക്കും എതിരെ തിരിയുന്നതിന് കാരണമായി.
യുപിയില്‍ കര്‍ഷകരും ദളിതരും പിന്നാക്കക്കാരും ബിജെപിക്കെതിരാണെന്ന് പ്രതിപക്ഷം മുറവിളി കൂട്ടിയതോടെ അവിടെ ബിജെപി തുടര്‍ഭരണം നേടില്ലെന്ന തരത്തിലുള്ള നിരവധി മാധ്യമ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ എതിരാളികളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി തുടര്‍ഭരണം നേടി. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയും അനുവര്‍ത്തിച്ച ധാര്‍മ്മികവും നീതിയുക്തവുമായ ഭരണനിര്‍വ്വഹണത്തിനാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാന നില ഗണ്യമായി മെച്ചപ്പെട്ടതോടെ ധാരാളം ധാരാളം നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് വന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ നിരവധി വന്‍കിട ഗ്രൂപ്പുകള്‍ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തി. ഇത് യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും അതുവഴി സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും വരുമാനവും ഉണ്ടാക്കി. സര്‍ക്കാര്‍ നിരവധി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറന്നു. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു മെഡിക്കല്‍ കോളേജെങ്കിലും തുറക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. ഇത് സംസ്ഥാനത്തെ ബിജെപി ഇതര ഭരണത്തില്‍ നിന്നുള്ള വലിയ മാറ്റമായിരുന്നു.
ബിപിഎല്‍ കുടുംബങ്ങളിലെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുന്ന ഉജ്വല പദ്ധതി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ഉത്തര്‍പ്രദേശിലെ ഈ ചരിത്രവിജയത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ഉജ്വല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 20 ലക്ഷം കണക്ഷനുകളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ 15 ലക്ഷത്തിലധികം കണക്ഷനുകളും നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ നിര്‍ധനരായ ആളുകള്‍ക്ക് 1.37 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു, എല്‍പിജി ശുദ്ധമായ ഇന്ധനമാണെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായി പാചകം ചെയ്യാമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
സ്വച്ഛ് ഭാരത് മിഷനു കീഴില്‍ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 1.56 ലക്ഷം ടോയ്ലറ്റുകള്‍ ഉണ്ട്. 655 നിയമാനുസൃത നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിനെ തുറസ്സായ മലമൂത്ര വിസര്‍ജന മുക്തമാക്കാന്‍ (ഒഡിഎഫ്) സംസ്ഥാന സര്‍ക്കാര്‍ ഒരു ടോയ്ലറ്റൊന്നിന് 12000 രൂപ സഹായം നല്‍കി. ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള മറ്റൊരു പ്രധാന കാരണം ഇതാണ്.
2017ലെ 312 സീറ്റില്‍ നിന്ന് ബിജെപിയുടെ ആകെ സീറ്റുകളുടെ എണ്ണം 255 ആയി കുറഞ്ഞുവെങ്കിലും തുടര്‍ ഭരണം എന്നത് വളരെ വലിയ രാഷ്ട്രീയ നേട്ടമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഉണ്ടാക്കിക്കൊടുത്തത്. പല സീറ്റുകളിലും തോല്‍വിയുടെ മാര്‍ജിന്‍ വളരെ കുറവായിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഗൂഢാലോചന നടത്തിയെങ്കിലും വോട്ടര്‍മാര്‍ യോഗിക്ക് അനുകൂലമായി തീരുമാനമെടുത്തു.
ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും വിജയത്തിന് മറ്റൊരു പ്രധാന കാരണം കുടിയേറ്റ തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, കൂലിത്തൊഴിലാളികള്‍, റിക്ഷാ വലിക്കുന്നവര്‍, ദിവസ വേതനക്കാര്‍ തുടങ്ങിയ ദരിദ്രരുടെ അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായവും വീടുകളിലേക്ക് റേഷന്‍ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയതാണ്. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ പരിചരണവും പിന്തുണയും ജനത്തെ ബിജെപിയോട് കൂടുതല്‍ അടുപ്പിച്ചു.
ഹിന്ദു സമാജത്തിലെ എല്ലാ ജാതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന സൂക്ഷ്മമായ സോഷ്യല്‍ എഞ്ചിനീയറിംഗാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തിന് മറ്റൊരു പ്രധാന കാരണം. ഒരു കാലത്ത് ബിഎസ്പിയുടെ വോട്ട് ബാങ്കായിരുന്ന ദളിത് സമൂഹം പ്രത്യേകിച്ച് ശക്തരായ ജാട്ട് സമുദായം ബിജെപിക്ക് വലിയ പിന്തുണ നല്കി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹിന്ദുക്കളോടും മുസ്ലീങ്ങളോടും തങ്ങളുടെ കപട സ്‌നേഹം ക്യാമറയുടെ തിളക്കത്തില്‍ ചൊരിയുന്നത് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ടര്‍മാര്‍ നന്നായി മനസ്സിലാക്കി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
കാവിയണിയുന്ന ഗംഗാസമതലം
യുപിയിലെ വോട്ടര്‍മാരില്‍ 44% വരുന്ന സ്ത്രീകളാണ് ഇവിടെ ബിജെപിയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. സംസ്ഥാനത്തെ ക്രമസമാധാന നില, സൗജന്യ റേഷന്‍ വിതരണം, ഗ്രാമങ്ങളിലെ കക്കൂസ് നിര്‍മാണം എന്നിവയാണ് പ്രധാനമായും സ്ത്രീകള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ കാരണമായത്. ഇത് പ്രചാരണ വേളയില്‍ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തിയ ജാതി, മത പ്രീണനങ്ങള്‍ക്ക് വന്‍തോതില്‍ മങ്ങലേല്‍പിച്ചു. ബിജെപിയുടെ വികസന അജണ്ടയും ജനകേന്ദ്രീകൃത സമീപനവും വിജയത്തിന്റെ പ്രധാന ഘടകങ്ങളാണ്.
യുപിയിലെ പുരുഷ വോട്ടര്‍മാരില്‍ ബിജെപി എസ്പിയെക്കാള്‍ 4% വോട്ടിന് മുന്നിലാണെന്ന് രാഷ്ട്രീയ സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള 16% വ്യത്യാസം ബിജെപിക്ക് അനുകൂലമായിരുന്നു. ആറാം ഘട്ടത്തിലും ഏഴാം ഘട്ട വോട്ടെടുപ്പിലും സ്ത്രീകളുടെ വോട്ടിംഗ് ശതമാനത്തിലുണ്ടായ കുതിച്ചുചാട്ടത്തിലൂടെ എസ്പിയുടെ ജാതി അടിസ്ഥാനമാക്കി മുന്നേറാനുള്ള ശ്രമങ്ങളെ ബിജെപി അസ്തമിപ്പിച്ചു.
യോഗി സര്‍ക്കാരിന്റെ കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന പൂര്‍ണ്ണ വിശ്വാസം വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. ഇതിന്റെ തെളിവായിരുന്നു സര്‍ക്കാരിന്റെ ഭൂമാഫിയക്ക് എതിരായ ശക്തമായ നടപടികള്‍. ഭൂമാഫിയ കൈയേറിയ 2000 കോടി രൂപയുടെ സ്വത്തുക്കള്‍ യോഗി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.
വിമര്‍ശകരുടെ ഭാഷ്യത്തിന് വിരുദ്ധമായി, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക സെമിനാരികളിലൊന്നായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ദിയോബന്ദ് മണ്ഡലത്തില്‍ ബിജെപി വിജയിച്ചു. ഇത് രണ്ടാം തവണയാണ് മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് ബിജെപി വിജയിക്കുന്നത്. മുസ്ലീം ആധിപത്യമുള്ള നിരവധി മണ്ഡലങ്ങളില്‍ നേടിയ വിജയത്തിലൂടെ, ജാതി-മത ഭേദമന്യേ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സേവിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി തെളിയിച്ചു.
2014ല്‍ 3467ബലാത്സംഗ കേസുകള്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 യില്‍ അതു 4816 ആയി ഉയര്‍ന്നു. എന്നാല്‍ യോഗിയുടെ ഭരണകാലമായ 2020 ല്‍ അത് 2769 ആയി കുറഞ്ഞു.
എസ്പി ഭരിക്കുന്ന കാലത്ത് 2016 ല്‍ 4889 കൊലപാതകങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യോഗിയുടെ കീഴിലുള്ള ബിജെപി ഭരണത്തില്‍ അത് 3737 ആയി കുറഞ്ഞു. എസ്പി ഭരണകാലത്ത് 2014ല്‍ യുപിയില്‍ 60,434 മോഷണക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ 2020ല്‍ യോഗിയുടെ ഭരണകാലത്ത് ഇത് കുത്തനെ ഇടിഞ്ഞ് 33250 ആയി. അതായത് ഏകദേശം നേര്‍ പകുതി.
ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ബിജെപി 47 സീറ്റുകള്‍ നേടിയപ്പോള്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലെ മികച്ച പ്രതിച്ഛായയും സദ്ഭരണവും ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതിന് ഒരു പ്രധാന കാരണമാണ്. ഭൂരിഭാഗം ആളുകളും സൈന്യത്തില്‍ ജോലി ചെയ്യുന്ന ഒരു സംസ്ഥാനത്തില്‍ സ്വാഭാവികമയും ബിജെപിക്ക് പിന്തുണ ലഭിച്ചതില്‍ അദ്ഭുതം ഇല്ല എന്നു വേണം കരുതാന്‍. ബിജെപിക്ക് വോട്ടുചെയ്യാന്‍ മലയോര സംസ്ഥാനത്തെ ജനങ്ങളെ പ്രേരിപ്പിച്ച മറ്റൊരു കാര്യം പാര്‍ട്ടിയുടെ ശക്തമായ ജനപ്രിയ ഭരണമായിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നും ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. ഇതു രണ്ടും ജനഹൃദയങ്ങളെ സ്വാധീനിക്കുകയും ബി.ജെ.പി അഴിച്ചുവിട്ട പ്രചാരണത്തെ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ പിന്തുണക്കുകയും തുടര്‍ച്ചയായി പാര്‍ട്ടിക്ക് ആവശ്യമായ ഭൂരിപക്ഷം നല്‍കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപിയെ ജനങ്ങള്‍ കൊണ്ടുവരുന്നതോടെ പാര്‍ട്ടിയുടെ ഉത്തരവാദിത്തവും കൂടുകയാണ്.
ദേവഭൂമിയിലെ വിജയരഥം
മിക്കവാറും എല്ലാ അഭിപ്രായ സര്‍വ്വേകളും മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ തൂക്കു നിയമസഭയോ കടുത്ത മത്സരമോ പ്രവചിച്ചിരുന്നുവെങ്കിലും, സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരെ അത്ഭുതപ്പെടുത്തി. 70-ല്‍ 47 സീറ്റുകളിലും വിജയിക്കുകയും മലയോര സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വമാണ് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ പ്രധാന ഘടകം. അടിത്തട്ടിലെ ബി.ജെ.പിയുടെ ശക്തമായ സംഘടനാ സംവിധാനമാണ് ഉത്തരാഖണ്ഡിലെ പാര്‍ട്ടിയൂടെ കുതിച്ചുചാട്ടത്തിന് സഹായകമായ മറ്റൊരു ഘടകം.
”ഉത്തരാഖണ്ഡില്‍ നരേന്ദ്ര മോദി മാജിക്ക് വളരെ നന്നായി പ്രവര്‍ത്തിച്ചു. 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ഈ മലയോര സംസ്ഥാനത്ത് അദ്ദേഹം വളരെ ജനപ്രിയനാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദിയുടെ ശക്തമായ പ്രഭാവം ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ബിജെപിയുടെ വന്‍ വിജയം ഈ സംസ്ഥാനത്ത് മോദി മാജിക് നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്’ എന്നാണ് പൊളിറ്റിക്കല്‍ അനലിസ്റ്റ് ജയ് സിംഗ് റാവത്ത് പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി റാലികള്‍ നടത്തിയ സ്ഥലങ്ങള്‍ പാര്‍ട്ടിക്ക് പരമാവധി സീറ്റുകള്‍ നല്‍കി. ഡെറാഡൂണ്‍, അല്‍മോറ, ഹല്‍ദ്വാനി, ശ്രീനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുപിയിലെന്നപോലെ, സംസ്ഥാനത്തെ 82 ലക്ഷം വോട്ടുള്ള ജനസംഖ്യയില്‍ പുരുഷന്മാരുടെ ശതമാനത്തേക്കാള്‍ 4.8% കൂടുതലുള്ള സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളില്‍ സംസാരിച്ച ‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’, മലയോര മേഖലയിലെ വോട്ടര്‍മാരില്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യുന്ന ആളുകള്‍ അടങ്ങിയ വോട്ടര്‍മാരെ വലിയതോതില്‍ സ്വാധീനിച്ചു.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയെ സഹായിച്ച മറ്റൊരു ഘടകം പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള സംഘടനാ സംവിധാനമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം ജനങ്ങളുമായി സമ്പര്‍ക്കം ചെയ്യുകയും ബന്ധപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിത്യ ജനസമ്പര്‍ക്കം ബിജെപിക്കു വലിയ സ്വാധീനം ഉണ്ടാക്കുകയും അതു മികച്ച വിജയത്തിനു നിദാനമാകുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പോലെ ഗോവയിലും ബി.ജെ.പിക്ക് ജനങ്ങള്‍ സ്വപ്‌നസമാനമായ വിജയമാണ് നല്കിയത്. ഇതിന് പ്രധാന കാരണം അവിടുത്തെ ഭരണ മികവ് തന്നെയാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും ഉജ്ജ്വല വിജയത്തിന് സംഘടനാപരമായ കാരണമായി.
കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ പോലെയുള്ള ഉന്നതനായ നേതാവിന്റെ ശൂന്യത നികത്താന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംഘവും അക്ഷീണം പ്രയത്‌നിച്ചു. രാജ്യത്തിന്റെ മുന്‍ പ്രതിരോധമന്ത്രി കൂടിയായ മനോഹര്‍ പരീക്കര്‍ക്ക്, 2012 ല്‍ ഗോവയിലെ ബിജെപിയെ അതിന്റെ രാഷ്ട്രീയ വിജയത്തിന്റെ മുഖ്യധാരയിലേക്ക് ആദ്യമായി കൊണ്ടുവന്നതിന്റെ ബഹുമതി നല്‍കാമെങ്കിലും, പ്രമോദ് സാവന്തും സംഘവും ആ പാരമ്പര്യം തുടരുകയും മറ്റൊരു മനോഹരമായ വിജയം നേടുകയും ചെയ്തു.
സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഗോവ. അവിടെ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുന്നത് ചെറിയ കാര്യമല്ല. 2017 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ 13 സീറ്റുകള്‍ നേടിയിരുന്നുവെങ്കിലും പാര്‍ട്ടിക്ക് 2 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും പിന്തുണ ലഭിച്ചതിനാല്‍ ഭരണം നേടാനായി. 17 നിയമസഭാംഗങ്ങളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നില്ല, അങ്ങനെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ ഗോവയില്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ 20 സീറ്റുകളുമായി ബിജെപി വ്യക്തമായ വിജയം നേടി. എംജിപിയുടെ മൂന്ന് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് 2017ല്‍ നേടിയതിനേക്കാള്‍ വളരെ താഴ്ന്ന് 11 സീറ്റുകളിലേക്കാണ് പിന്തള്ളപ്പെട്ടത്. 40 അംഗ സഭയില്‍ 23 എന്ന വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയക്കുതിപ്പ് തുടരുന്നത്.
ഗോവയില്‍ മൂന്നാമൂഴം
ഗോവയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചു. ഇവിടെ ബിജെപിയുടെ ജനകീയ മുഖമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
ബി.ജെ.പി യുടെ താഴേത്തട്ടിലുള്ള കേഡര്‍ സംവിധാനം സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചു എന്നു വേണം മനസിലാക്കാന്‍. ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സദ്ഭരണം ജനങ്ങള്‍ തിരിച്ചറിയുകയും പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തു.
ഗോവയില്‍ ബിജെപിയെ നിര്‍ണായക വിജയത്തിന് സഹായിച്ച മറ്റൊരു പ്രധാനഘടകം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനവുമാണ്. സാക്ഷരതയില്‍ മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രകടനം ബിജെപിക്ക് വലിയ തോതിലുള്ള ജനപിന്തുണ നേടിക്കൊടുത്തു. അതിന്റെ ഫലമായി 40ല്‍ 20 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുകയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ(എംജിപി ) മൂന്ന് എംഎല്‍എമാരുടെ പിന്തുണ കിട്ടുകയും ചെയ്തു. രണ്ടു സ്വതന്ത്രന്മാരും ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഇതോടെ ബിജെപിയുടെ നിയമസഭയിലെ ശക്തി 25 സീറ്റ് ആയി ഉയരും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനമാണ് ഗോവയിലെ വിജയത്തിന് പിന്നിലെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരും ആരംഭിച്ച നയങ്ങള്‍ക്കും പരിപാടികള്‍ക്കും ഗോവയിലെ ജനങ്ങളും പിന്തുണ നല്‍കുന്നുണ്ടെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഗോവ സര്‍ക്കാരിന്റെ പ്രകടനത്തിന് വോട്ടര്‍മാര്‍ അര്‍ഹമായ അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില നേതാക്കള്‍ ബി.ജെ.പി വിട്ട് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയെങ്കിലും ബി.ജെ.പി തളരാതെ തിരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കാന്‍ താഴെത്തട്ടിലെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഹാട്രിക് വിജയത്തോടെ ഗോവ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നായി മാറുകയാണ്.
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ബാലികേറാമലയായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും ബിജെപി ദേശീയ നേതൃത്വത്തിന്റെ സൂക്ഷ്മമായ സംഘടനാ പ്രവര്‍ത്തനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ അടിത്തറയും തുടര്‍ച്ചയായ വിജയവും നല്‍കി. വടക്കു കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിക്കുള്ള സ്വീകാര്യതയുടെ ഉത്തമ ഉദാഹരണമാണ് മണിപ്പൂര്‍. ഇവിടെ ബി.ജെ.പി രണ്ടമതും വിജയം ഉറപ്പിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്രമസമാധാന നിലയാണ്. സംസ്ഥാനത്ത് മുമ്പ് നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടായപ്പോള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കണ്ണടക്കുകയായിരുന്നു. എന്നാല്‍ മുന്‍ ഫുട്ബോള്‍ കളിക്കാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായ എന്‍. ബിരേന്‍ സിങ്ങിന്റെ കീഴിലുള്ള ബി.ജെ.പി സംസ്ഥാനത്തിന്റെ ക്രമസമാധാനനില വളരെ അധികം മെച്ചപ്പെടുത്തി.
ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണം പോലും ‘സമാധാനവും വികസനവും’ കേന്ദ്രീകരിച്ചായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് ഇല്ലാതിരുന്ന രണ്ട് ഘടകങ്ങള്‍ ആയിരുന്നു സമാധാനവും വികസനവും. ഇവിടെ ആകെയുള്ള 60 സീറ്റുകളില്‍ 32 എണ്ണം ബിജെപി നേടി, അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടി 7 സീറ്റുകള്‍ നേടി. വര്‍ഷങ്ങളായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനെടുത്ത കടുത്ത നടപടികളാണ് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനും ബിജെപി സര്‍ക്കാരിനും മണിപ്പൂരില്‍ വിജയം നേടിക്കൊടുത്ത പ്ലസ് പോയിന്റ്.
ദേശീയതയെ പുല്‍കുന്ന മണിപ്പൂര്‍
ബിജെപി ഭരണത്തിലൂടെ മണിപ്പൂരില്‍ ഒക്രം ഇബോബി സിങ്ങിന്റെ കാലത്തെ കോണ്‍ഗ്രസ് ഭരണത്തിലെ ബന്ദും, കൊലപാതകങ്ങളും റോഡ് ഉപരോധങ്ങളും ഒക്കെ ഭൂതകാലത്തിന്റെ പഴയ ഓര്‍മ്മകളായി മാറി. 2017 മുതല്‍ 2022 വരെയുള്ള മണിപ്പൂരിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷങ്ങള്‍ സമാധാനപൂര്‍ണ്ണമായിരുന്നു. ഇക്കാലത്ത് വളരെ അപൂര്‍വമായി മാത്രമേ ഇവിടെ അക്രമാസക്തമായ പ്രതിഷേധങ്ങളും കണ്ണീര്‍ വാതക ഷെല്ലുകളും കല്ലേറുകളും കര്‍ഫ്യൂകളും ഉണ്ടായിരുന്നുള്ളൂ. ഇത് മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് ആക്കംകൂട്ടി.
2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരമേറ്റതിന് ശേഷം ഇന്ത്യയുടെ മറ്റു വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെന്നപോലെ മണിപ്പൂരിലും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വടക്കുകിഴക്കന്‍ ഇന്ത്യയിലെ കലാപങ്ങളില്‍ 2014-നെ അപേക്ഷിച്ച് 2021-ല്‍ 80% കുറവ് വന്നിട്ടുണ്ട്. വിദ്യാഭ്യാസം, ദാരിദ്ര്യം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ബിജെപിയെ സഹായിച്ച മറ്റൊരു ഘടകം. സ്റ്റാന്റ്-അപ്പ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ വായ്പ വാഗ്ദാനം ചെയ്തതിലൂടെ സംസ്ഥാനത്തെ യുവാക്കള്‍ക്കും പ്രയോജനം ലഭിച്ചു. 2022 ജനുവരിയില്‍ സംസ്ഥാനത്തെ ആദ്യ ട്രെയിന്‍ സര്‍വീസ് വന്നത് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വലിയ നേട്ടമാണ് നല്‍കിയത്.
കോണ്‍ഗ്രസ് നേതാവ് ഇബോബി സിംഗ് ഉള്‍പ്പെടെയുള്ള മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ എളുപ്പത്തില്‍ ബന്ധപ്പെടാവു ന്നതും സൗഹൃദപരവുമായ സ്വഭാവം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കുതിച്ചുചാട്ടത്തിന് മറ്റൊരു ഘടകമായിരുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ പഞ്ചാബില്‍ ബിജെപിക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. മുന്‍പ് ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യമുണ്ടായിരുന്നപ്പോള്‍ അധികാരത്തില്‍ എത്തിയതൊഴിച്ചാല്‍, ബിജെപിക്ക് വലിയ വേരുകളുള്ള സംസ്ഥാനമല്ല പഞ്ചാബ്. എന്നിരുന്നാലും ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വിജയ മാര്‍ജിന്‍ പലരെയും ഞെട്ടിച്ചു. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് തകര്‍ന്ന് നാമാവശേഷമായി. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തെറ്റായ തീരുമാനമാണ് ഇവിടെ കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. പട്യാലയിലെ പഴയ മഹാരാജാവായിരുന്ന അമരീന്ദര്‍ സിംഗ്, സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ എപ്പോഴും തന്റെ അഭിപ്രായം പറയുന്ന ആളാണ്. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തെ നീക്കം ചെയ്യുകയും ചരണ്‍ജിത് സിംഗ് ചന്നിയെപ്പോലെ ഒരു തുടക്കക്കാരനെ കൊണ്ടുവരികയും ചെയ്ത പാര്‍ട്ടിയെ രാഷ്ട്രീയ വിസ്മൃതിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്.
117 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടിയ എഎപി മികച്ച വിജയമാണ് പഞ്ചാബില്‍ നേടിയത്. കോണ്‍ഗ്രസ് 18 സീറ്റുകളും സിരോമണി അകാലിദള്‍ (എസ്എഡി) മൂന്ന് സീറ്റുകളും നേടിയപ്പോള്‍ 2 സീറ്റുകള്‍ ബിജെപി നേടി. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുള്‍പ്പെടെ നിരവധി സമുന്നത നേതാക്കള്‍ പരാജയപ്പെട്ടത് പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു.
പഞ്ചാബ് പോലുള്ള ഒരു അതിര്‍ത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന നില എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് എഎപിയുടെ മുന്നോട്ടു പോക്കില്‍ നിര്‍ണായകമാകും. ദല്‍ഹിയില്‍ നിലവില്‍ എഎപി സര്‍ക്കാരാണുള്ളതെങ്കിലും അവിടെ പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരമില്ല.
നാല് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം നല്‍കിയതില്‍ കൊണ്ടുവന്നതിനാല്‍ ബിജെപിക്ക് വളരെ വലിയ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. 2024ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.