ഇന്ത്യയുടെ വ്യാപാരക്കരാറുകളുടെ ചരിത്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പുത്തനദ്ധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. കാലങ്ങളായി തുടരുന്ന സൗഹൃദത്തിന്റെ ചുവടുപിടിച്ച് 2022 ഫെബ്രുവരി 18ന് ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ ചടുലമായ നീക്കങ്ങളും സമയബന്ധിത ചര്‍ച്ചകളും 2022 മെയ് മാസം കരാര്‍ നടത്തിപ്പ് പ്രക്രിയയിലേയ്ക്ക് നീങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ വ്യാപാര, നിക്ഷേപ, സേവന മേഖലകളില്‍ ഇന്ത്യയുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും തുടക്കമായി ഈ സാമ്പത്തിക പങ്കാളിത്ത കരാറിനെ കാണാം. 10 വര്‍ഷംകൊണ്ട് ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി ഒഴിവാക്കിയും അതേസമയം ആഭ്യന്തര കാര്‍ഷിക തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ കരുത്തുമേകുന്ന പ്രതീക്ഷകളാണ് നിലവിലുള്ള കരാര്‍ പ്രഖ്യാപനങ്ങള്‍.
‘സമഗ്രനയപങ്കാളിത്തം -പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്’ എന്നതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹാനും സംയുക്തമായി പുറത്തിറക്കിയ പ്രഖ്യാപനത്തിന്റെ മുദ്രാവാക്യം. 1989 മുതല്‍ ഇന്ത്യ മുഴക്കിയ ‘ലുക്ക് ഈസ്റ്റ് പോളിസി’ തെക്ക് കിഴക്കന്‍ രാജ്യങ്ങളുമായി കാലക്രമേണ സ്വതന്ത്രവ്യാപാര കരാറിലെത്തിച്ചു. 1994 ല്‍ ഒപ്പിട്ട് 1995 ജനുവരി 1 മുതല്‍ നടപ്പിലാക്കിയ ലോകവ്യാപാരക്കരാറും, 2009 ഓഗസ്റ്റില്‍ ഒപ്പിട്ട ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറും ഇന്ത്യയുടെ വ്യാപാരരംഗത്ത് എല്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ തിക്താനുഭവങ്ങള്‍ ഏറെയാണ്. ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതും 2019 നവംബറില്‍ ബാങ്കോങ് ആര്‍സിഇപി ഉച്ചകോടിയില്‍വെച്ച് പിന്മാറ്റം പ്രഖ്യാപിച്ചതും ഈ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇതാണ് മേഖലകള്‍ തിരിച്ചുള്ള വ്യാപാരക്കൂട്ടായ്മകളില്‍ നിന്നകന്ന് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലൂടെ സമഗ്രസാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിലേയ്ക്ക് ഇന്ത്യയെ നയിച്ചത്. ചരക്കുവ്യാപാരം മാത്രമല്ല സേവനമേഖലകള്‍ നിക്ഷേപരംഗം, തൊഴില്‍ മേഖല, ബൗദ്ധികസ്വത്തവകാശം, ഉല്പന്നങ്ങളുടെ പ്രഭവസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഇത്തരം ഉടമ്പടികളുടെ ഭാഗമാണ്. പതിനൊന്ന് പ്രധാനതലങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ത്യ-യുഎഇ കരാറിലുള്ളത്.
ഇന്ത്യയുടെ സാധ്യതകള്‍
തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, വജ്രങ്ങള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ് സാമഗ്രികള്‍, കാര്‍ഷികോല്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി ഒട്ടേറെ വിപണി സാധ്യതകള്‍ ഗള്‍ഫ് മേഖലകളില്‍ ഇന്ത്യയ്ക്ക് തെളിഞ്ഞുവരുന്നു. അതനുസരിച്ച് ആഭ്യന്തര ഉല്പാദനമേഖലയില്‍ ആഗോളനിലവാരത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കാകണം. ഇന്ത്യന്‍ കാര്‍ഷിക ഗ്രാമീണമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുവാനുള്ള കര്‍മ്മപദ്ധതികളുണ്ടാകണം. വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളിലും അവസരങ്ങള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം നിക്ഷേപ തൊഴില്‍ രംഗങ്ങളിലും ഇന്ത്യയുടെ സാധ്യതകള്‍ പുത്തന്‍ കരാറിലൂടെ കുതിച്ചുയരാം. നിലവിലുള്ള 6000 കോടി ഡോളറില്‍ നിന്ന് അഞ്ചുവര്‍ഷംകൊണ്ട് ഉഭയകക്ഷിവ്യാപാരം 10,000 കോടി ഡോളറിലെത്തിക്കുകയാണ് കരാറിന്റെ പ്രധാനലക്ഷ്യം. വ്യാപാരമേഖലപോലെ സേവനമേഖലയും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. 1500 കോടി ഡോളര്‍ ലക്ഷ്യമിടുന്നത് സേവനമേഖലയിലാണ്. യുഎഇയിലെ പ്രവാസികളില്‍ 38 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ മലയാളി സാന്നിധ്യവും ഏറെ ശക്തമാണ്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎഇയില്‍ 8500 കോടി ഡോളറിന്റെ നിക്ഷേപമുള്ളതായി കണക്കാക്കപ്പെടുന്നു. നിക്ഷേപമേഖലയില്‍ കൂടുതല്‍ സാധ്യതകളും അവസരങ്ങളും പുത്തന്‍ കരാറിലൂടെ തുറന്നുകിട്ടും.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍
യുഎഇയുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ നിറസാന്നിധ്യം എക്കാലവും വളരെ നിര്‍ണ്ണായകമാണ്. ഈ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം പ്രഖ്യാപിക്കുന്നതാണ് പുതിയ കരാര്‍. പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ കരാര്‍ ഏറെ ഊന്നല്‍ നല്‍കുന്നു. യുഎഇയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കുമെന്ന നിര്‍ദ്ദേശം അതിന്റെ ഒരു ഭാഗം മാത്രമാണ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണം ഭാവിയില്‍ ഉറപ്പാക്കുന്നത് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കും വന്‍സാധ്യതകള്‍ സൃഷ്ടിക്കും. സ്റ്റാര്‍ട്ടപ്പുകളും ഇ ബിസിനസ്സുകളും ഇ-പേയ്‌മെന്റ് സൊല്യൂഷനുകളും പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും സാങ്കേതിക വിദ്യാഭ്യാസമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി യു.എ.ഇ വന്‍ നിക്ഷേപമിറക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.
പുത്തന്‍ സമഗ്ര സാമ്പത്തിക കരാറിലൂടെ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയും ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതിയും കുതിക്കും. കഴിഞ്ഞ വര്‍ഷത്തെ 70 ടണ്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ നിന്ന് 200 ടണ്ണായി വര്‍ദ്ധിക്കുന്നതിനോടൊപ്പം നിലവിലുള്ള ഇറക്കുമതി തീരുവയും കുറയും. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങള്‍ക്ക് പുത്തന്‍ വിപണി ഉണര്‍വ്വേകും. ഇന്ത്യന്‍ ആഭരണങ്ങളുടെ നിലവിലുള്ള 5 ശതമാനം ഇറക്കുമതിത്തീരുവ യുഎഇ പൂര്‍ണ്ണമായി എടുത്തുമാറ്റും.
മുന്‍കാലങ്ങളില്‍ ഇന്ത്യ ഏര്‍പ്പെട്ടിരുന്ന സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചതും ആഭ്യന്തര ഗ്രാമീണ കാര്‍ഷികമേഖലയെ കാലങ്ങളായി വെല്ലുവിളിക്കുന്നതും കാര്‍ഷികോല്പന്നങ്ങളുടെ നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയാണ്. ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാര്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പാല്‍, പഴങ്ങള്‍, പച്ചക്കറി, തേയില, കോഫി, പഞ്ചസാര, സോപ്പ്, സ്വാഭാവിക റബര്‍, ടയര്‍ എന്നിവ തല്‍ക്കാലം പുത്തന്‍ സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇവ ഉള്‍പ്പെടുവാനുള്ള സാധ്യതകളേറെ. കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിയേക്കാള്‍ കയറ്റുമതിക്കുള്ള അവസരം ഇന്ത്യയ്ക്ക് കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കരാറിലുണ്ട്. നിലവില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്പന്ന ഇറക്കുമതി യുഎഇയില്‍ സജീവമായിരിക്കുമ്പോള്‍ പുത്തന്‍ കരാറിലൂടെയുള്ള കടന്നുവരവ് ഭാവിയില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാന്‍ ഭക്ഷ്യ ഇടനാഴി കരാറിലും ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ട്.
സുരക്ഷയും സമാധാനവും
സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന കരാര്‍ പ്രഖ്യാപനവും എടുത്തുപറയത്തക്കതാണ്. നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധരംഗത്ത് സംയുക്ത പരിശീലനപദ്ധതികളും ഭീകര തീവ്രവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടങ്ങളും വിവിധ ദിശകളിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. യുഎഇ നിരന്തരമായി നേരിടുന്ന യമനില്‍ നിന്നുള്ള ഹൂതികളുടെ അക്രമവും ഈ ചിന്തകള്‍ക്കു പിന്നിലുണ്ടാവാം. യുഎഇയുടെ സമാധാന ശ്രമങ്ങളും ഭീകരവാദ വിരുദ്ധ നിലപാടുകളും ഇതര ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങനെ മുഖവിലയ്‌ക്കെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മതഭീകരതയ്‌ക്കെതിരെ ഗള്‍ഫിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടുവരുന്നുവെന്നതിന്റെ സൂചനയായും ഈ നിര്‍ദ്ദേശത്തെ വ്യാഖ്യാനിക്കാം. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ ഒരുമിച്ചു പോരാടുമെന്ന സംയുക്ത പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാം.
വൈദഗ്ദ്ധ്യവും നൈപുണ്യവുമുള്ള 1.4 ലക്ഷം ഇന്ത്യക്കാര്‍ക്ക് 7 വര്‍ഷത്തിനകം തൊഴില്‍ വിസ അനുവദിക്കുമെന്നതും ഇന്ത്യയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതും കരാറിലുണ്ട്. ഇന്ത്യ-യുഎഇ കള്‍ച്ചറല്‍ കൗണ്‍സിലും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും സാംസ്‌കാരികപദ്ധതികളും പ്രതീക്ഷയോടെ കാണാം.
ലോകവ്യാപാരസംഘടനയുടെ അടിസ്ഥാനലക്ഷ്യം ഇറക്കുമതിത്തീരുവയില്ലാത്ത ആഗോള ഒറ്റവിപണിയാണ്. പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷം കഴിയുമ്പോള്‍ നികുതിരഹിത ഇറക്കുമതി കയറ്റുമതി വിപണി രൂപപ്പെടുമെന്ന സൂചനകളുയര്‍ത്താവുന്ന ആഭ്യന്തരവെല്ലുവിളികളും പഠനവിഷയമാക്കേണ്ടതാണ്. ആദ്യഘട്ടമെന്ന നിലയില്‍ 5 വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന 80 ശതമാനം ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം ചുമത്തില്ല. 10 വര്‍ഷത്തിനകം 90 ശതമാനം ഉല്പന്നങ്ങള്‍ക്കും ഇതു ബാധകമാകും. എന്നാല്‍ യുഎഇയാകട്ടെ കരാര്‍ നടപ്പിലാക്കിത്തുടങ്ങുമ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്പന്നങ്ങളെയും നികുതിരഹിതമാക്കും. 5വര്‍ഷത്തിനുശേഷം 99 ശതമാനം ഉല്പന്നങ്ങളിലേയ്ക്കും ഇതുനീളും. പക്ഷേ ഇക്കാര്യത്തി ല്‍ ‘റൂള്‍സ് ഓഫ് ഒറിജിന്‍’ വളരെ നിര്‍ണ്ണായകമാണ്. ഉദാഹരണമായി ചൈനയുമായി ഇന്ത്യയ്ക്ക് സ്വതന്ത്രവ്യാപാരക്കരാറില്ല. പക്ഷെ ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിര്‍ണ്ണായക സ്വാധീനമായി മാറി. ഇതെങ്ങനെയെന്ന ചോദ്യം വിരല്‍ചൂണ്ടുന്നത് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ ബാക്കിപത്രത്തിലേക്കാണ്. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ‘റൂള്‍സ് ഓഫ് ഒറിജിന്‍’ സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കേരളത്തിന് സുവര്‍ണ്ണാവസരം
കേരളവും യുഎഇയുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ ദൃഢവുമാണ്. മലയാളികളുടെ യുഎഇ സാന്നിധ്യവും സമ്രഗസംഭാവനകളും പങ്കാളിത്തവും ഇരുകൂട്ടര്‍ക്കും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കുന്നു. പുത്തന്‍ കരാര്‍ ഈ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവലാക്കാന്‍ നമുക്കാകണം. പഴവര്‍ഗ്ഗങ്ങളുടെയും കാര്‍ഷികോല്പന്നങ്ങളുടെയും നികുതിരഹിത കയറ്റുമതിസാധ്യതകള്‍ ഫലപ്രദമാക്കാനാവണം. ഇതിനായി വിളമാറ്റകൃഷിക്കും കാലഹരണപ്പെട്ട ഭൂനിയമങ്ങളുടെ ഭേദഗതിക്കും ഫലവര്‍ഗ്ഗകൃഷിക്കും ഊന്നല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കും വന്‍നേട്ടമുണ്ടാകാം. യു.എ.ഇ.യിലെ പുത്തന്‍ തൊഴിലവസരങ്ങളും വ്യാപാരസാധ്യതകളും കൈപ്പിടിയിലൊതുക്കാന്‍ കേരളത്തിന് ഒരു സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ ചരിത്രപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച രാജ്യങ്ങളുടെ കൂട്ടായ്മയാണ് യു.എഇ. ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്ന് ടൂറിസത്തിലേയ്ക്കും, ഫ്രീസോണ്‍ തുറന്ന വിപണി സംവിധാനത്തിലൂടെ ഇതര വ്യാപാരങ്ങളിലേയ്ക്കും യുഎഇ അവസരോചിതമായി മാറി. മതരാഷ്ട്രമാണെങ്കില്‍പോലും എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ രാജ്യത്തിന് മടിയുണ്ടായില്ല. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പായ്ക്ക് യുഎഇ നല്‍കിയ സ്വീകരണവും ആദരവും എടുത്തുപറയത്തക്കതാണ്. കുവൈറ്റിനുശേഷം വത്തിക്കാന്‍ നയതന്ത്രകാര്യാലയവും കഴിഞ്ഞദിവസം അബുദാബിയില്‍ സ്ഥാപിക്കപ്പെട്ടു. ഒരുകാലത്ത് ഇസ്രായേലിനെ വെറുത്തിരുന്നവര്‍ ഇന്ന് ഇസ്രായേലുമായി കൈകോര്‍ക്കുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള യുഎഇ ഭരണാധികാരികളുടെ അവസരോചിത നീക്കങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിനോടും ഇന്ത്യയോടും ഈ കരാറിലൂടെ പ്രകടമായിരിക്കുന്നത്. വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തി ലക്ഷ്യപ്രാപ്തിയിലെത്തിക്കേണ്ടത് ഇന്ത്യയുടെ കഴിവ്. ഒമാനുമായുള്ള സമഗ്രസാമ്പത്തിക കരാറും ചര്‍ച്ചകളുടെ പൂര്‍ണ്ണതയിലാണ്. സൗദിഅറേബ്യയുള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കപ്പെടുമെന്നുറപ്പ്. അതിനുള്ള തുടക്കമായി ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാറിനെ കാണാം.