കോഴിക്കോട്: ഡോ. മധു മീനച്ചിൽ രചനയും സംവിധാനവും നിർവ്വഹിച്ച ടെലിഫിലിമായ ‘അമ്മയുടെ കുട’ യുടെ പ്രദർശനം കേസരി ഭവനിലെ പരമേശ്വരം ഹാളിൽ വെച്ച് നടന്നു. ജീവിതത്തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം. കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ‘മുലപ്പാൽ മണമുള്ള ചന്ദനത്തിരികൾ’ എന്ന കഥയാണ് സിനിമയായി മാറിയത്. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ രക്ഷിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളാൻ നിർബന്ധിതരാവുന്നവരുടെ ധർമ്മസങ്കടത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്. ഭാരതീയ കുടുംബ സങ്കല്പത്തിന്റെ മഹത്വവും സിനിമ ഊന്നിപ്പറയുന്നു.
ഇരിങ്ങാലക്കുട സാകേതം വൃദ്ധസദനത്തിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഉണ്ണി നീലഗിരിയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സിനിമാതാരം വിധുബാല, നോവലിസ്റ്റ് പി.ആർ നാഥൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ എന്നിവർ പ്രദർശന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. മധു മീനച്ചിൽ ആമുഖഭാഷണം നടത്തി. ഷാബു പ്രസാദ് സ്വാഗതം പറഞ്ഞു.