Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാതൃഭാഷ: വികാരവും വിചാരവും

ഡോ. പി. ശിവപ്രസാദ്

Print Edition: 18 February 2022

നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രാഥമികതലത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് മലയാളഭാഷയിലെ അക്ഷരങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണെന്ന അറിവ് പൊതുസമൂഹം ഗൗരവത്തോടെ ചര്‍ച്ചചെയ്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. അക്ഷരങ്ങള്‍ പഴയമട്ടില്‍ പഠിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പാഠപുസ്തകത്തില്‍നിന്നും അക്ഷരങ്ങള്‍ മാറ്റിനിര്‍ത്താനിടയായത്. ഫലത്തില്‍ ഈ തീരുമാനം അക്ഷരം പഠിപ്പിക്കുകയേ വേണ്ട എന്ന നിലയിലേക്ക് വന്നു. അങ്ങനെ പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും തെറ്റുകൂടാതെ ഭാഷയിലെ ലളിതമായ വാക്കുകള്‍ എഴുതാന്‍ പ്രയാസമാണെന്ന സ്ഥിതി വന്നു. നമ്മുടെ വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്നതിനു പുറമേ മലയാളിയുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളെ വിലയിരുത്താനും ഈ ദുരനുഭവം നമ്മെ സഹായിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഭാഷാദ്ധ്യാപകരുമടക്കം എല്ലാവരും തങ്ങളാല്‍ കഴിയുംവിധം മാതൃഭാഷയെ ഇവ്വിധം അപമാനിക്കുവാന്‍ കൂട്ടുനിന്നിട്ടുണ്ട്. തങ്ങള്‍ മലയാളത്തെ സ്‌നേഹിക്കുന്നു എന്ന് കാണിക്കാനായി ചില ഭാഷാദ്ധ്യാപകര്‍ നടത്തുന്ന അതിവൈകാരികമായ പ്രസ്താവനകളും പ്രസംഗങ്ങളും എഴുത്തുകളും മാറ്റിനിര്‍ത്തിയാല്‍ മാതൃഭാഷയ്ക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങള്‍ വിരളമാണ്. കൊളോണിയല്‍ അടിമത്തം ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന മധ്യവര്‍ഗ്ഗ മലയാളിയെ സംബന്ധിച്ച് മാതൃഭാഷ എന്നത് ഗൗരവമായ വിഷയമേയല്ല. തങ്ങളുടെ മുന്‍തലമുറ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എന്നതില്‍ കവിഞ്ഞ് മലയാളത്തോട് ആര്‍ക്കും പ്രത്യേകതരത്തിലുള്ള ആത്മബന്ധമുണ്ടെന്ന് പറയാനാവില്ല. നമ്മുടെ സമൂഹം ഈ വിധത്തില്‍ മാറിയിരിക്കുന്നതില്‍ ആരാണ് ഉത്തരവാദി? മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്ന നിലയിലേക്ക് നമ്മുടെ വിദ്യാഭ്യാസ ചിന്തകരെ എത്തിച്ചത് ഏത് സിദ്ധാന്തമാണ്?

മാതൃഭാഷയെക്കുറിച്ചുള്ള സംവാദങ്ങള്‍ മിക്കതും വൈകാരികതയില്‍ മാത്രം കെട്ടിനിര്‍ത്തിയതായിരിക്കും. പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരങ്ങള്‍ ഒഴിവാക്കിയതിനെക്കുറിച്ചുള്ള സംവാദവും ആ പതിവു തെറ്റിച്ചില്ല. യഥാര്‍ത്ഥത്തില്‍ അടുത്തകാലത്ത് മാതൃഭാഷയെക്കുറിച്ചുണ്ടായിട്ടുള്ള എല്ലാ ചര്‍ച്ചയും ഭാഷാദ്ധ്യാപകര്‍ തമ്മില്‍ നടത്താറുള്ള, യാതൊരു പ്രയോജനവുമില്ലാത്ത വാചകക്കസര്‍ത്തുകള്‍ മാത്രമായിരുന്നു എന്ന് ഇപ്പോള്‍ ഏതാണ്ട് ബോധ്യമായി. പതിവനുസരിച്ച് ഈ വര്‍ഷത്തെ വിശ്വമാതൃഭാഷാദിനത്തിലും മലയാള ഭാഷയുടെ ഭംഗിയെക്കുറിച്ചും ഔന്നത്യത്തെക്കുറിച്ചും സമകാലികാവസ്ഥയില്‍ മാതൃഭാഷ നേരിടുന്ന അവഗണനയെക്കുറിച്ചും ഭാഷാദ്ധ്യാപകരും എഴുത്തുകാരും വാചാലരാവും. മറുവശത്ത് പതിവുപോലെ പാഠപുസ്തകത്തില്‍നിന്നും പൊതു പരീക്ഷകളില്‍ നിന്നും മലയാളം പുറത്തുപോകുന്നതും മലയാളം മീഡിയം കുട്ടികളുടെ എണ്ണം ചിട്ടയായി കുറയുന്നതും നാം കാണും. മാതൃഭാഷയോടുള്ള മലയാളിയുടെ ഇത്തരം ഇരട്ടത്താപ്പ് മനോഭാവത്തിന് പിറകില്‍ തീര്‍ച്ചയായും കൊളോണിയല്‍ ഘടകങ്ങളുണ്ട്. അതിനപ്പുറം പരസ്പരവിരുദ്ധമായ ഏത് ആശയത്തെയും മനസ്താപമില്ലാതെ സ്വീകരിക്കാന്‍ മലയാളി പരിശീലിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണിത്. കാരണം നാം ജീവിക്കുന്നത് സത്യാനന്തരകാലത്താണ്.

മാതൃഭാഷയെ സംരക്ഷിക്കാനായി രൂപീകരിച്ചതെന്ന് അവകാശപ്പെടുന്ന മലയാള ഐക്യവേദി എന്ന സംഘടന ഒരു വര്‍ഷം മുമ്പത്തെ തിരുവോണത്തിന് പി.എസ്.സി.ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമിരുന്ന് നടത്തിയ സമരാഭാസം നമ്മുടെ മുന്നിലുണ്ട്. ആ സമരത്തിനു ശേഷം അവര്‍ ഉന്നയിച്ച ഏതെങ്കിലും കാര്യങ്ങള്‍ പി.എസ്.സി. അംഗീകരിച്ചോ? ആ സമരത്തിന്റെ തുടര്‍ച്ച പിന്നീടുണ്ടായോ? നമ്മുടെ മാതൃഭാഷാ സ്‌നേഹമൊക്കെ ഇത്തരം വേഷംകെട്ടലുകള്‍ മാത്രമായി ചുരുങ്ങിയതെന്തുകൊണ്ട്? മലയാള ഐക്യവേദിയുടെ സമരം നടക്കുന്ന സന്ദര്‍ഭത്തില്‍തന്നെ ആ സമരത്തിന്റെ പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് കേസരി വാരികയില്‍ എസ്. പ്രസാദ് എഴുതിയ ലേഖനം ഇപ്പോള്‍ ഓര്‍ക്കുന്നു. നിരാഹാര സമരത്തിന് പിന്തുണയുമായി എത്തിയത് ഇടതുപക്ഷത്ത് നിലയുറപ്പിച്ച സാംസ്‌കാരിക പ്രവര്‍ത്തകരായിരുന്നു. ഭരണപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍. എന്നിട്ടും ആ സമരത്തില്‍ ഉന്നയിക്കപ്പെട്ട ഒരാവശ്യംപോലും നടപ്പില്‍ വരുത്താന്‍ ഇവര്‍ക്കാര്‍ക്കുമായില്ല. എസ്. പ്രസാദ് ഉന്നയിച്ചതുപോലെ മലയാള ഐക്യവേദിയുടെ സമരങ്ങളെല്ലാം ഇടതുരാഷ്ട്രീയവുമായി ഒത്തുതീര്‍പ്പിലെത്തിയ റെഡിമെയ്ഡ് സമരങ്ങളാണ്.

വിശ്വ മാതൃഭാഷാദിനവും ഭാരതീയഭാഷകളും
1952 ഫെബ്രുവരി 21 ന് ബംഗാളി ഭാഷാപ്രസ്ഥാനക്കാരുടെ ഒരു പ്രതിഷേധസമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പാവനസ്മരണ നിലനിര്‍ത്താനാണല്ലോ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിക്കാന്‍ യുനസ്‌കോ തീരുമാനിച്ചത്. ലോകത്തുള്ള എല്ലാ ഭാഷകളുടെയും ബഹുസ്വരമായ സാംസ്‌കാരികസ്വത്വം പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വ്യത്യസ്ത ഭാഷാസമൂഹങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന നമ്മുടെ രാജ്യത്ത് അക്കാരണംകൊണ്ടുതന്നെ മാതൃഭാഷാദിനത്തിന് വലിയ പ്രാധാന്യമുണ്ട്.

മറ്റ് ലോകരാഷ്ട്രങ്ങളില്‍നിന്നു വ്യത്യസ്തമായി ഭാരതം ഒരു ബഹുഭാഷാസമന്വയഭൂമിയാണ്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്‍പ്പെട്ട ഇരുപത്തിരണ്ട് പ്രധാനഭാഷകളെ കൂടാതെ നൂറുകണക്കിന് പ്രാദേശികഭാഷകള്‍ ഭാരതത്തില്‍ പ്രചാരത്തിലുണ്ട്. ഈ ഭാഷകളാണ് ഭാരതത്തിന് ശക്തിയും സൗന്ദര്യവും നല്‍കുന്നത്. ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടതെങ്കിലും ഓരോ സംസ്ഥാനത്തും ഒന്നിലധികം ഭാഷകള്‍ പ്രചാരത്തിലുണ്ട്്. കേരളത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാഷകള്‍ക്കുപുറമേ മലയാളവുമായി ബന്ധമില്ലാത്ത അനേകം തനത് ഗോത്രഭാഷകളും ഇവിടെ പ്രചാരത്തിലുണ്ട്. ദ്രാവിഡഗോത്രത്തില്‍പ്പെട്ട അസമ്പുഷ്ട ഭാഷകളില്‍ ചിലത് നമ്മുടെ ഗിരിവര്‍ഗ്ഗക്കാരുടെയിടയിലാണുള്ളത്. അവരാവട്ടെ മലയാളത്തെയല്ല, അവരുടെ തനത് ഗോത്രഭാഷകളെയാണ് മാതൃഭാഷയായി കണക്കാക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ മാതൃഭാഷ എന്ന സങ്കല്‍പ്പത്തിനുതന്നെ വിശാലമായ തലങ്ങളുണ്ട് എന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ ഈ ഗോത്രഭാഷകള്‍ പലതും അനുദിനം അന്യം നിന്നുപോവുകയാണ്. ഇക്കാര്യം മനസ്സിലാക്കിയാണ് 2020 ജൂലായില്‍ പുറത്തിറങ്ങിയ ദേശീയവിദ്യാഭ്യാസ നയത്തില്‍ ഭാരതത്തിലെ വംശനാശഭീഷണി നേരിടുന്ന ഭാഷകളുടെ വികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടത്.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ മാത്രം 220 ഭാഷകള്‍ നമുക്ക് നഷ്ടപ്പെട്ടു. 197 ഭാരതീയഭാഷകളെ വംശനാശഭീഷണി നേരിടുന്ന ഭാഷകളായി യുനസ്‌കോ പ്രഖ്യാപിച്ചു. ലിപിയില്ലാത്ത പല ഭാഷകളും നാശത്തിന്റെ വക്കിലാണുള്ളത്. ഇത്തരം ഭാഷകള്‍ സംസാരിക്കുന്ന ഗോത്രസമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ മരണപ്പെടുമ്പോള്‍ ആ ഭാഷകളും അതോടൊപ്പം വിസ്മൃതമാവുന്നു. വിശാലമായ ഇത്തരം സംസ്‌കാരങ്ങളുടെ തനത് ആവിഷ്‌കാരങ്ങളായ ഭാഷകള്‍ ഇതുപോലെ രേഖപ്പെടുത്താതെ നശിച്ചുപോകാറുണ്ട്. ഇനിയും ഇത് തുടര്‍ന്നുപോയാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ആവാഹിച്ചുപോന്ന ഈ ഭാഷകള്‍ നാമാവശേഷമാവും. ഭാരതത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഭാഷകള്‍ സംരക്ഷിക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധചെലുത്തുന്നത് ഇതുകൊണ്ടാണ്.

ഒരു രാഷ്ട്രത്തെ കീഴ്‌പ്പെടുത്താന്‍ ആദ്യം ചെയ്യേണ്ട് ആ രാഷ്ട്രത്തിന്റെ സംസ്‌കാരവാഹിനികളായ ഭാഷകളെ നശിപ്പിക്കുകയാണെന്ന് സാമ്രാജ്യത്വശക്തികള്‍ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോകേന്ദ്രിതമായ സംസ്‌കാരം മൂന്നാം ലോകരാജ്യങ്ങളിലെ സംസ്‌കാരങ്ങളില്‍ അധിനിവേശം നടത്താനായി ഉപയോഗിച്ചത് ഈ മാര്‍ഗ്ഗമാണ്്. കെനിയന്‍ എഴുത്തുകാരനായ ഗൂഗിവാ തിയോംഗോ തന്റെ ‘അപകോളനിവല്‍ക്കരിക്കപ്പെട്ട മനസ്സ്’ എന്ന പുസ്തകത്തില്‍ ഇക്കാര്യം സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നുണ്ട്. തന്റെ സംസ്‌കൃതിയുടെ സ്വത്വമായ ഗിഗിയു ഭാഷയെ ബ്രിട്ടീഷുകാര്‍ നശിപ്പിച്ച വിധം വ്യക്തമാക്കി അതില്‍നിന്നും സ്വഭാഷയെ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് തിയാംഗോ ആ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്. തിയോംഗോയെപ്പോലുള്ളവരുടെ ഇടപെടല്‍കൊണ്ട് കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭാഷാകോളനീകരണത്തില്‍ നിന്നും ഒരു വിധം കരകയറി. ഇസ്രായേലി ജനതയാവട്ടെ ഒരു പടികൂടിക്കടന്ന് ഭാഷാധിനിവേശത്തില്‍ നിന്നും കുതറിമാറി തങ്ങളുടെ ഭാഷയായ ഹീബ്രുവിനെ ലോകഭാഷകളുടെ നെറുകയില്‍ എത്തിച്ചു. സാഹിത്യം മാത്രമല്ല, ശാസ്ത്രവിഷയങ്ങളും അവര്‍ ഹീബ്രുവില്‍ കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ മൗലികമായ കണ്ടെത്തലുകള്‍ നടത്താന്‍ എളുപ്പം കഴിഞ്ഞു. നോബല്‍ സമ്മാനിതരായ ഇസ്രായേലി ശാസ്ത്രജ്ഞന്‍മാരെ നോക്കുക. അവരില്‍നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. യൂറോകേന്ദ്രിത സാംസ്‌കാരികാധിനിവേശത്തിന്റെ വിഴുപ്പുമായി നടക്കുന്ന എല്ലാ മൂന്നാം ലോകരാജ്യങ്ങള്‍ക്കും ഇസ്രായേല്‍ ഒരു മാതൃകയായി മാറുന്നത് അതുകൊണ്ടാണ്.

1835 മുതല്‍ ഭാരതീയരും ഭാഷാധിനിവേശത്തിന്റെ ഇരകളാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് പുതിയ ലോകവീക്ഷണം നല്‍കിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ അതോടൊപ്പം സ്വന്തം ഭാഷകളെക്കുറിച്ചുള്ള അവജ്ഞാമനോഭാവവും ബ്രിട്ടീഷുകാര്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍നൂറ്റാണ്ട് ആയെങ്കിലും നമ്മള്‍ ഈ മനോഭാവത്തില്‍ നിന്നും ഇപ്പോഴും സ്വതന്ത്രരായിട്ടില്ല. കേരളീയരാവട്ടെ ഇംഗ്ലീഷിനെ ഒന്നാംഭാഷയായും മാതൃഭാഷയെ രണ്ടാംഭാഷയുമാക്കി വിദ്യാലയങ്ങളില്‍ ഒരു ലജ്ജയുമില്ലാതെ പഠിപ്പിച്ചുപോരുന്നു. നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പൊതു പരീക്ഷയില്‍ മലയാളത്തെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു, മലയാളത്തിനായി ഒരു സര്‍വ്വകലാശാലയും സ്ഥാപിതമായി. എന്നിട്ടും മലയാളത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സമീപനത്തില്‍ കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല. ഇതിന്റെ പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മലയാളത്തെ അപ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ്. മലയാളത്തിന് വേണ്ടിയിരുന്നത് സര്‍വ്വകലാശാലയല്ല, പകരം പ്രാഥമികതലം മുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കുന്ന സംവിധാനമായിരുന്നു എന്ന് നമുക്കിപ്പോള്‍ ബോധ്യമായിട്ടുണ്ട്.

പൊതുവിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം അനുവദിച്ചതോടുകൂടി മലയാളം മീഡിയത്തിന്റെ ആവശ്യകത കുറഞ്ഞുവന്നു. മിക്ക സ്‌കൂളുകളും നിലനില്‍പ്പിനായി ഇംഗ്ലീഷ് മീഡിയമാക്കി. അങ്ങനെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് മലയാളം മീഡിയം ക്ലാസ്സുകളുണ്ടെങ്കില്‍ ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാം എന്ന് നിയമം വന്നു. അതില്‍തന്നെ പിന്നീട് വെള്ളംചേര്‍ക്കപ്പെട്ടു. രജിസ്റ്ററില്‍ മലയാളം മീഡിയമാണെങ്കിലും കുട്ടികള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും. അങ്ങനെ പൊതുവിദ്യാലയത്തില്‍നിന്നും പതുക്കെ മലയാളം പുറത്താവുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവാന്‍ മാതൃഭാഷ നിര്‍ബന്ധമായും പഠിക്കണം എന്ന നിയമമാണ് വേണ്ടത്. അയല്‍ സംസ്ഥാനങ്ങളില്‍ ഈ നിയമമാണുള്ളത്. എന്തുകൊണ്ട് നമുക്ക് അങ്ങനെയായിക്കൂടാ? ഇക്കാര്യത്തില്‍ മലയാളത്തെ സ്‌നേഹിക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്?

ഹയര്‍ സെക്കണ്ടറി തലത്തിലാണ് മലയാളത്തോടുള്ള അവഗണന അതിന്റെ പാരമ്യത്തിലെത്തുന്നത്. മാതൃഭാഷയെ ‘സെക്കന്റ്‌ലാംഗ്വേജ്’ ആയാണ് അവിടെ പഠിപ്പിക്കുന്നത്. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷകളോടൊപ്പം രണ്ടാം ഭാഷയായി മലയാളം പഠിപ്പിക്കപ്പെടുന്നു. മലയാളം നിര്‍ബന്ധമായി പഠിക്കണമെന്നില്ല എന്നതിനാല്‍ പത്താം ക്ലാസ്സില്‍ മികച്ചരീതിയില്‍ ജയിച്ചുവരുന്ന തൊണ്ണൂറ്റിയഞ്ച് ശതമാനം കുട്ടികളും ഹിന്ദിയാണ് തിരഞ്ഞെടുക്കുക. മുന്‍ ക്ലാസ്സുകളില്‍ പഠിച്ച പരിചയം വെച്ച് സംസ്‌കൃതമോ ഉറുദുവോ ചിലര്‍ തിരഞ്ഞെടുക്കും. ശേഷിക്കുന്ന കുട്ടികളാണ് മലയാളം പഠിക്കുക. മിക്ക സ്‌കൂളുകളിലും സയന്‍സ്, കോമേഴ്‌സ് ഗ്രൂപ്പുകളില്‍ പഠിക്കുന്നവര്‍ക്ക് ഹിന്ദിയും ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ പഠിക്കുന്നവര്‍ക്ക് മലയാളവും ആണ് നിശ്ചയിച്ചിട്ടുള്ളത്. അതായത് ശാസ്ത്രവിഷയങ്ങളില്‍ പഠിക്കുന്നവര്‍ ബൗദ്ധികമായി ഉയര്‍ന്നവരാണെന്നുള്ള മിഥ്യാധാരണയില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിതന്നെ പഠിക്കാന്‍ അവസരമുണ്ടാവണമെന്ന് സ്‌കൂളധികൃതര്‍ നിശ്ചയിക്കുന്നു. ഹിന്ദി, മലയാളം അദ്ധ്യാപകര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിന് ഇത് പലപ്പോഴും കാരണമാവാറുണ്ട്. ഹിന്ദി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂടുതലും മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറവും വരുന്ന സന്ദര്‍ഭത്തില്‍ മലയാളം അദ്ധ്യാപകര്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോഴും മൂല്യനിര്‍ണ്ണയം നടത്തുമ്പോഴും പരമാവധി ഉദാരമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഈ സമീപനം കാരണം കാലക്രമേണ മലയാളം എന്ന വിഷയത്തിന്റെ ഗൗരവം നന്നേ കുറഞ്ഞു. ഉത്തരപ്പേപ്പറില്‍ എന്തെഴുതിവെച്ചാലും ജയിപ്പിക്കാനുള്ള മാര്‍ക്ക് നല്‍കിയാലേ തങ്ങള്‍ക്ക് മുന്നോട്ടുപോവാനാവൂ എന്ന തിരിച്ചറിവ് മലയാളം അദ്ധ്യാപകര്‍ക്കുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ പ്ലസ് വണ്‍ റിസള്‍ട്ടു വന്നപ്പോള്‍ ഹിന്ദി വിഷയത്തെ അപേക്ഷിച്ച് മലയാളം വിഷയത്തില്‍ വിജയശതമാനം കുറവായതിന്റെ പേരില്‍ ഒരു മലയാളം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വലിയ സംവാദം നടന്നു. ഒരു വിഷയത്തിലും ഒരിക്കല്‍പ്പോലും പ്രതികരിക്കാത്ത നിരവധി അദ്ധ്യാപകര്‍ ആ ചൂടേറിയ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാളം പരീക്ഷാ മൂല്യനിര്‍ണ്ണയം ഇനിയും ഉദാരമാക്കണം എന്ന ആവശ്യമായിരുന്നു അവര്‍ക്ക് പൊതുവായുണ്ടായിരുന്നത്! മലയാളത്തിലെ ഒരു ശൈലി ഉപയോഗിച്ചു പറഞ്ഞാല്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാവുന്ന അവസ്ഥയാണിത്.

തങ്ങള്‍ ക്ലാസ്സില്‍പ്പോയി പഠിപ്പിച്ചാലുമില്ലെങ്കിലും കുട്ടികള്‍ മലയാളത്തില്‍ ജയിക്കും എന്ന നില വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ മലയാളം അദ്ധ്യാപകരുടെ ആവശ്യകതയാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. ഇക്കാര്യം മനസ്സിലായിട്ടും മലയാളം അദ്ധ്യാപകര്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ കഴിയുകയാണ്. അവരില്‍ ചിലര്‍ ഇതൊരു സൗകര്യമായി കണ്ട് തങ്ങളുടെ ഉദ്യോഗം ആസ്വദിക്കുന്നുന്നുണ്ട് എന്നത് മറ്റൊരു കാര്യം. ഹയര്‍ സെക്കണ്ടറി തലത്തില്‍ മലയാളം അദ്ധ്യാപകര്‍ ഇപ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളുടെ ചാര്‍ജ്ജുകളുമേറ്റെടുത്ത് രണ്ടാംതരം അദ്ധ്യാപകരായി കഴിഞ്ഞുപോവുന്നു. രണ്ടാം ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ രണ്ടാംതരക്കാരായതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെ ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത് ഇംഗ്ലീഷാണെന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ആത്യന്തികമായി ഇക്കാര്യങ്ങളെല്ലാം മലയാളിയുടെ മാതൃഭാഷയോടുള്ള സമീപനത്തിന്റെ പ്രതിഫലനമായി കാണാം.

ഉന്നത വിദ്യാഭ്യാസ രംഗത്തും മലയാളത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു വിഷയത്തിലും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളാണ് ഒടുവില്‍ മലയാളം പഠിക്കാന്‍ വരുന്നത്. ഇതിനു കാരണം ജോലിസാധ്യത കുറവായതുകൊണ്ടാണെന്ന് പൊതുവെ പറയാറുണ്ട്. ഭാഷാപഠനം ഭാഷാദ്ധ്യാപകരാവാനുള്ള കോഴ്‌സ് മാത്രമായി മാറി. അതുമാത്രമല്ല, ഭാഷയോടും സാഹിത്യത്തോടും പഴയ തലമുറയ്ക്കുണ്ടായിരുന്ന സമീപനമല്ല ഇപ്പോഴുള്ളത്. എഴുത്തുകാരെ സാംസ്‌കാരിക വ്യക്തിത്വങ്ങളായി മാനിച്ചിരുന്ന സമൂഹം ഇന്നില്ല. അത് സമൂഹത്തിന്റെ മാത്രം കുഴപ്പംകൊണ്ടല്ല. തലയെടുപ്പുള്ള സര്‍വ്വാദരണീയരായ എഴുത്തുകാര്‍ ഇന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയക്കാരുടെ മുന്നില്‍ സ്വന്തം അന്തസ്സ് പണയം വെച്ച് കഴിയുന്ന എഴുത്തുകാരോട് ഇന്ന് ആര്‍ക്കാണ് മതിപ്പുണ്ടാവുക? നമ്മുടെ സാഹിത്യരംഗം രാഷ്ട്രീയക്കാരുടെയും ചില തല്പരകക്ഷികളുടെയും നിയന്ത്രണത്തിലായിട്ട് നാളേറെയായി. അവര്‍ സിലബസ്സില്‍പോലും സങ്കുചിതമായ രാഷ്ട്രീയവും ജാതിയും മതവും കലര്‍ത്തി. സാഹിത്യവിദ്യാര്‍ത്ഥികളാവട്ടെ സാഹിത്യം പഠിച്ച് വിശാലമനസ്സുമായി പുറത്തു വരുന്നതിനു പകരം ഇടുങ്ങിയ മനസ്സുമായി പുറത്തുവരാന്‍ തുടങ്ങി. മലയാളത്തോടുള്ള പൊതുസമൂഹത്തിന്റെ നിഷേധാത്മക മനോഭാവത്തിന് ഒരു കാരണം ഇതാണ്.

മാതൃഭാഷയെക്കുറിച്ചുള്ള വികാരപരമായ സംസാരം പലപ്പോഴും ഭാഷാമൗലികവാദമായി മാറാന്‍ സാധ്യതയുണ്ട്. മറ്റു ഭാഷകളെ അവമതിക്കാനുള്ള ഉപകരണമായി മാതൃഭാഷാ സങ്കല്‍പം മാറാന്‍ പാടില്ല. എല്ലാ ഭാഷകളും അതത് സമൂഹങ്ങളില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഏതാണ്ട് ഒരുപോലെയാണ്. മാതൃഭാഷയെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും ആരംഭിക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മയിലുണ്ടാവണം. അതുകൊണ്ടുതന്നെ ഹിന്ദിയോ സംസ്‌കൃതമോ ഇംഗ്ലീഷോ അല്ല മലയാളത്തോടുള്ള അവഗണനയ്ക്ക് കാരണം എന്ന് നാം തിരിച്ചറിയണം. മറിച്ച് ഇനിയും വിട്ടുമാറാത്ത നമ്മുടെ കൊളോണിയല്‍ അടിമത്തമാണ്. ഭരണകൂടവും പൊതുസമൂഹവും ആ അടിമത്തത്തില്‍നിന്ന് മുക്തമാവാത്ത കാലത്തോളം മലയാളത്തിന്റെ നില ഇതുപോലെ തുടരും.

മാതൃഭാഷയെക്കുറിച്ചുള്ള ഏത് സംവാദവും വൈകാരികതയില്‍ തുടങ്ങി അതിവൈകാരികതയില്‍ അവസാനിക്കുകയാണ് പതിവ്. ഇത് മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും യാതൊരു സഹായവും ചെയ്യുന്നില്ല എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വൈകാരികതയുടെ ഗുണം അത് പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ്. എന്നാല്‍ ഇതിനൊരു പരിമിതിയുണ്ട്, വൈകാരികതയ്ക്ക് ആയുസ്സ് അല്പംമാത്രമേയുള്ളൂ എന്നതാണത്. മാതൃഭാഷയെ അമ്മയായും അമ്മയുടെ മുലപ്പാലായും താരാട്ടായും ഒക്കെ കല്പിച്ച് അവതരിപ്പിക്കുമ്പോള്‍ അത് കേട്ടിരിക്കാന്‍ രസമാണ്. എന്നാല്‍ ആ രസത്തിനപ്പുറം അത് നമ്മുടെ ചിന്തയെയോ അവബോധത്തെയോ കാര്യമായി ചലിപ്പിക്കുന്നില്ല. ഇതെല്ലാം കേട്ട് നമ്മള്‍ വീണ്ടും കൊളോണിയല്‍ അടിമത്തത്തിന്റെ ഭാഗമായ ആംഗലേയഭ്രമവുമായി പെട്ടെന്ന് ഇണങ്ങിജീവിക്കും. മാതൃഭാഷയെന്ന വികാരമൊക്കെ നല്ലതിനു തന്നെ, പക്ഷേ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭാവി അവതാളത്തിലാവും എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍ മിക്കവരും. അതിനാല്‍ മാതൃഭാഷയെ വൈകാരികതയോടെ സമീപിക്കുന്നതിന് പകരം, യുക്തിയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും വസ്തുതയുടെയും പ്രതിരോധ വഴികളിലൂടെ സമീപിക്കുകയാണ് വേണ്ടത്. ഇതെങ്ങനെ സാധിക്കും? ദേശീയവിദ്യാഭ്യാസ നയത്തില്‍ ഇതിന് വ്യക്തമായ ഉത്തരമുണ്ട്. ഭാരതത്തിലെ ഗോത്രഭാഷകളടക്കമുള്ള എല്ലാ പ്രാദേശികഭാഷകളും എങ്ങനെയൊക്കെ പഠനപ്രക്രിയയുടെ ഭാഗമാക്കാം എന്ന് ഈ നയത്തില്‍ വിശദമായി പറയുന്നുണ്ട്. അതിനാല്‍ ലോകമാതൃഭാഷാദിനവുമായി ബന്ധപ്പെട്ട ഈ വിചാരം മാതൃഭാഷയെ സംബന്ധിച്ച ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രായോഗികതയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.

Share3TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies