Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാര്‍ഗ്ഗദര്‍ശനമേകിയ ഋഷിവര്യന്‍

ദത്തോപന്ത് ഠേംഗ്ഡി

Print Edition: 21 January 2022

(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)

സാമൂഹ്യപ്രവര്‍ത്തന രംഗത്തെന്നപ്പോലെ സാമ്പത്തികരംഗത്തും ഒരുപാട് തെറ്റിദ്ധാരണകള്‍ പരത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദരണീയനായ ഹിരണ്‍മുഖര്‍ജി സാമ്പത്തിക രംഗത്ത് ഞങ്ങള്‍ക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു. അദ്ദേഹം പറയുമായിരുന്നു: ”നിങ്ങള്‍ സംഘികള്‍ അധികാരത്തില്‍ വന്നാല്‍ അത് കാശിയിലെ പുരോഹിതന്മാരുടെയും മുതലാളിത്തവാദികളുടെയും സര്‍ക്കാരായിരിക്കും. എന്നാല്‍ ധര്‍മ്മഗ്രന്ഥങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല”. അദ്ദേഹം പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം. മതഗ്രന്ഥങ്ങളില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് എന്നെക്കാള്‍ കൂടുതല്‍ പരിജ്ഞാനം ഒരുപക്ഷെ ഉണ്ടാകാം. അതിനെക്കുറിച്ച് സംശയമില്ല. അദ്ദേഹം ശ്രീമദ് ഭാഗവതത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചു:

യാവദ് ഭ്രിയേത ജഠരം താവത് സ്വത്വം ഹി ദേഹിനാം!
അധികം യോങ്കഭിമന്യേത സസ്‌തേനോ ദണ്ഡമര്‍ഹതി!! (ശ്രീമദ് ഭാഗവതം 7-14-8)

(വിശപ്പടക്കാന്‍ ആവശ്യമായ സമ്പത്തിന് മാത്രമെ മനുഷ്യര്‍ക്ക് അവകാശമുള്ളു. അതിലധികം സ്വരൂപിച്ചുവെക്കുന്നവന്‍ മോഷ്ടാവാണ് എന്നതുകൊണ്ട് ശിക്ഷാര്‍ഹനാണ്).

ഈ വാക്യം ബി.എം.എസ്സിന്റെ നിവേദനപത്രത്തിന്റെ ഉപക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹിരണ്‍ ബാബുവിനോട് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു. സ്വാകാര്യ സ്വത്തിനെ സംബന്ധിച്ച് ഭാരതീയ മസ്ദൂര്‍ സംഘിന്റെ സങ്കല്പമെന്താണെന്ന് ഒരിക്കല്‍ ദേശീയ തൊഴിലാളി കമ്മീഷന്‍ ആരാഞ്ഞു. ഞങ്ങള്‍ മാര്‍ഗ്ഗദര്‍ശനത്തിനായി ശ്രീ ഗുരുജിയെ സമീപിച്ചു. അദ്ദേഹം ഉടനെ ഈ ശ്ലോകമാണ് ഉദ്ധരിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ ആ ശ്ലോകം നിവേദന പത്രികയില്‍ (memorandum) ചേര്‍ത്തത്. ”വാസ്തവത്തില്‍ ഞങ്ങള്‍ക്ക് അതിനുള്ള കഴിവൊന്നുമുണ്ടായിരുന്നില്ല. ശ്രീ ഗുരുജിക്കു മാത്രമെ ഞങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുമായിരുന്നുള്ളു. അപ്രകാരം ഞങ്ങള്‍ ആ ശ്ലോകം രേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു”. ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനോട് അദ്ദേഹം (ഹിരണ്‍ മുഖര്‍ജി) പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഞാന്‍ അദ്ദേഹത്തെ (ശ്രീഗുരുജിയെ) കുറിച്ചുള്ള എന്റെ അഭിപ്രായം പുനഃപരിശോധിക്കും”.

എന്റെ അഭിപ്രായത്തില്‍ ഠാണെയില്‍ നടന്ന പ്രവര്‍ത്തകരുടെ ബൈഠക്കില്‍ ശ്രീഗുരുജി വ്യക്തമാക്കിയ ചിന്തകള്‍ ശേഖരിച്ചാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രകൃഷ്ടകൃതി തയ്യാറാക്കാനാവും. ആ അവസരത്തില്‍ അദ്ദേഹം തന്റെ രാജനൈതികം, സാമ്പത്തികം, സാമൂഹ്യം എന്നതോടൊപ്പം മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകളും വ്യക്തമാക്കിയിരുന്നു.

അതിലദ്ദേഹം പറഞ്ഞു: ‘ട്രസ്റ്റിഷിപ്പ്’ എന്നത് ഹിന്ദു സങ്കല്പമാണ്. ഈ വിഷയത്തില്‍ ഗാന്ധിജി വ്യക്തമാക്കിയ കാഴ്ചപ്പാടുകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്തെങ്കിലും നിയമപരമായ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലൊ”.

ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ പറഞ്ഞുവന്നത്, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയ അഭിപ്രായങ്ങള്‍ എവിടെവെച്ച് എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാതെ ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ഞാന്‍ ഉദ്ദേശിച്ചതെന്തെന്ന് ഈ ഉദാഹരണത്തിലൂടെ വ്യക്തമാണ്.

രാജനൈതികതയുടെ പ്രാധാന്യം
അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ രാജനൈതിക വിഷയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളാണ്. ”ധ്യേയ ദര്‍ശന്‍” എന്ന ലഘുലേഖയില്‍ നമുക്കവ വായിക്കാം. മൂലഗ്രന്ഥം വായിച്ചവര്‍ക്ക് അതിനെക്കുറിച്ച് പൂര്‍ണമായ ധാരണയുണ്ടാകും. വിഷയങ്ങള്‍ എല്ലാവരുടെയും മുമ്പിലുണ്ട്. ദേശത്തിന്റെ പുനര്‍നിര്‍മ്മാണമാണ് നമ്മുടെ ലക്ഷ്യം. രാഷ്ട്രത്തിന്റെ പരമവൈഭവമാണ് നമ്മുടെ ലക്ഷ്യം. അതായത്. സര്‍വ്വതോന്മുഖമായ ഉന്നതി.

ഒരു ആദ്ധ്യാത്മിക ഉദാഹരണം
ഒരു വ്യക്തി തീക്ഷ്ണമായ സാധനയനുഷ്ഠിക്കുന്നത് മോക്ഷത്തിനു വേണ്ടിയാണ്. തീവ്രമായ തപശ്ചര്യയുണ്ടെങ്കിലെ സാധന സഫലമാകൂ. എന്നാല്‍ തപശ്ചര്യ കൂടുതല്‍ ഉന്നതതലങ്ങളില്‍ എത്തുമ്പോള്‍ നിഗൂഢമായ, രോഗം ഭേദമാക്കുന്നതും പവിത്രവുമായ വിഭൂതി സൃഷ്ടിക്കുക, മറ്റുള്ളവരുടെ മനസ്സില്‍ മറഞ്ഞിരിക്കുന്ന ചിന്തകള്‍ കണ്ടെത്താനുള്ള കഴിവ്, വളരെ അകലത്തുള്ള വസ്തുക്കള്‍ കാണുവാനുള്ള പ്രാപ്തി മുതലായ സിദ്ധികള്‍ കൈവരുന്നു. ഇത്തരം പ്രകൃത്യാതീതമായ സിദ്ധികളില്‍ ഭ്രമിച്ച് അവയില്‍ അകപ്പെട്ടാല്‍, ആദ്ധ്യാത്മിക പാതയിലൂടെ മുമ്പോട്ടുപോയി മോക്ഷപ്രാപ്തി സാധ്യമാകില്ല. അതായത്, ആകസ്മികമായി കൈവരുന്ന നേട്ടങ്ങള്‍ സാധനയുടെ ആത്യന്തികലക്ഷ്യമല്ല, മറിച്ച് മോക്ഷ പ്രാപ്തിയാണ് ലക്ഷ്യം.

ദേശീയ ലക്ഷ്യം

രാഷ്ട്രത്തിന്റെ പരമവൈഭവം കൈവരിക്കാന്‍ ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം നാം നിരന്തരം നടത്തിവരുന്നു. ഇതോടനുബന്ധിച്ച്, ഭരണകൂടത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍, പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിന്റെ പരമാധികാരം, സ്വയംപര്യാപ്തത എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടിവരും. അവയെയെല്ലാം കൈകാര്യം ചെയ്യാന്‍ ആവശ്യമായ ശക്തിവിശേഷം നാം നേടുകയും ചെയ്യും. എന്നാല്‍ ഇവയെല്ലാം താത്കാലികമായ ഘട്ടങ്ങളാണ്. അവ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യും. സമാജത്തിന്റെ സംഘടിത ഐക്യം, മനോശുദ്ധി കൈവരിക്കല്‍, വിദ്യാഭ്യാസം ബഹുജനങ്ങളുടെ മനഃശാസ്ത്രത്തെ ഉദാത്തമാക്കിത്തീര്‍ക്കല്‍ എന്നിവ കൂടുതല്‍ മൗലിക പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രീ ഗുരുജിയുടെ ദീര്‍ഘദൃഷ്ടി
ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. നമ്മുടെ പരമ്പരാഗത ധാര്‍മ്മിക ചിന്തയില്‍ രാജനൈതികതയ്ക്ക് തീര്‍ച്ചയായും തനതായ പ്രാധാന്യം ഉണ്ടെന്നിരിക്കിലും അതിന് ചില പരിമിതികളുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ബോധതലം ഉയര്‍ത്താതെ ഭരണകൂടത്തിന്റെ അധികാരം നിരര്‍ത്ഥകമാണ്. രാജ ദണ്ഡിന് (ഭരണകൂടത്തിന്റെ അധികാരം) മേലെ ധര്‍മ്മദണ്ഡിന്റെ നിയന്ത്രണം, ജനശക്തി ചെലുത്തുന്ന അച്ചടക്കം, നിയന്ത്രണം, നമ്മുടെ ഭരണകൂടത്തെ സംബന്ധിക്കുന്ന സങ്കല്പത്തിന്റെ അനിവാര്യമായ സ്വഭാവവിശേഷമാണ്. അദ്ദേഹം തീര്‍ച്ചയായും രാജനൈതികതയ്ക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. രാജനൈതിക രംഗത്ത് സക്രിയമാകാന്‍ ആഗ്രഹിക്കുന്നവര്‍ ആ കാര്യം കഴിവുറ്റ രീതിയിലും ഫലപ്രദമായും നിര്‍വ്വഹിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ചില അവസരങ്ങളില്‍ സാന്ദര്‍ഭികമായി ഇത്തരം വിഷയങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. ആദ്യകാലത്തെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രസംഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ജനസംഘം രൂപീകൃതമായത് കേവലം ഫലപ്രദമായ പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനല്ല, മറിച്ച് കേന്ദ്രത്തില്‍ ഭരണം നടത്താനാണെന്ന് തുറന്നു പറയണമെന്ന് ഡോ. മുഖര്‍ജിയോട് അദ്ദേഹം പറയുമായിരുന്നു. പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് ചിന്തിക്കാന്‍ അദ്ദേഹം തന്റെ ഊര്‍ജ്ജവും സമയവും നല്‍കണമെന്നും ശ്രീ ഗുരുജി അദ്ദേഹത്തോട് പറഞ്ഞിരുന്നു.

1967ല്‍ ഉത്തര്‍പ്രദേശില്‍ സംഘത്തിന്റെ ശൈത്യകാല ശിബിരം നടക്കുമ്പോള്‍ ജനസംഘത്തിന്റെ ചില പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാനെത്തി. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു എന്നദ്ദേഹം അവരോട് ആരാഞ്ഞു. പിന്നീടു നടന്ന സംഭാഷണമദ്ധ്യേ, അവര്‍ സ്വയം ഷാഡോ കാബിനറ്റ് രൂപീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം അവരോട് ചോദിച്ചു. പ്രസംഗം കൊണ്ട് അധികാരം കൈക്കലാക്കിയതുകൊണ്ട് മാത്രമായില്ല. സര്‍ക്കാരിനെ യോഗ്യമായ രീതിയില്‍ നടത്തി ഭരണം നിലനിര്‍ത്തണമെങ്കില്‍ അവര്‍ മുന്‍കൂട്ടിതന്നെ പൂര്‍ണമായും അതിന് സജ്ജരാകണം. അല്ലാത്തപക്ഷം അഹിതമായതെന്തെങ്കിലും സംഭവിച്ചേക്കാം എന്ന കാര്യമാണ് അദ്ദേഹം അവരോട് സൂചിപ്പിച്ചത്. അതായത്, ശ്രീ ഗുരുജിക്ക് രാജനൈതികതയുടെ പരിമിതികളെയും പ്രയോജനത്തെയും കുറിച്ച് വ്യക്തവും നിസ്സന്ദേഹവുമായ കാഴ്ചപ്പാട് ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും നമുക്ക് വ്യക്തമാണ്. അതില്‍ മുമ്പോട്ടു നീങ്ങാന്‍ കൃത്യമായ ഒരു പ്രക്രിയ ആവശ്യമാണ്. അനിവാര്യമായ പരിജ്ഞാനം, ഉപകരണങ്ങള്‍, ഗൃഹപാഠം എന്നിവയെല്ലാം ആവശ്യമാണ്. അതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അധികാരമോഹികളായ പ്രവര്‍ത്തകര്‍ക്ക് പകരം എല്ലായിടത്തും വളരെ സക്രിയരും അര്‍പ്പണമനോഭാവത്തോടു കൂടിയവരും പ്രായോഗികമതികളുമായ പ്രവര്‍ത്തകരുടെ സംഘടിത ഗണം ഉണ്ടാകണമെന്നും അദ്ദേഹം വിഭാവനം ചെയ്തിരുന്നു. അദ്ദേഹം പ്രകടമാക്കിയ ഇത്തരത്തിലുള്ള ചിന്തകള്‍ ‘ധ്യേയദര്‍ശന്‍’ എന്ന ലഘുപുസ്തകത്തില്‍ നമുക്ക് കാണാനാകും. എന്റെ അഭിപ്രായത്തില്‍, ആ ചിന്തകള്‍ എല്ലാം തന്നെ അക്കാലത്ത് എന്നപോലെ എക്കാലത്തും സംഗതമാണ്.

യോഗങ്ങളുടെ രീതി
മനുഷ്യന്‍, രാഷ്ട്രം എന്നിവയെക്കുറിച്ച് സ്ഥിരതയുള്ള ചിന്ത ഉണ്ടായിരുന്നതിനാല്‍ ഏതുതരം വിഷയത്തെക്കുറിച്ചും സ്വകാര്യയോഗങ്ങളില്‍ അദ്ദേഹം പ്രതിപാദിക്കുമായിരുന്നു. ‘സ്വകാര്യം’ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹം എപ്പോഴും സ്വയം ഏര്‍പ്പെടുത്തിയ പരിമിതികള്‍ പാലിച്ചുകൊണ്ടുള്ള യോഗങ്ങള്‍ എന്നതാണ്. സംഘത്തിന്റെ സര്‍സംഘചാലകന്‍ എന്ന നിലക്ക്, പൊതുയോഗമായാലും സ്വകാര്യയോഗമായാലും അദ്ദേഹം സ്വയം നിശ്ചയിച്ച പരിമിതികള്‍ക്ക് വിധേയമായാണ് സംസാരിച്ചിരുന്നത്. അനൗപചാരിക പരിപാടികളില്‍ അദ്ദേഹം അനേകം വിഷയങ്ങളെക്കുറിച്ചു പറയുമായിരുന്നു. ഞാന്‍ പറഞ്ഞകാര്യം വ്യക്തമാക്കാന്‍ രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ പറയാം.

പ്രകൃതിയെ ചൂഷണം ചെയ്യരുത്
പരിസ്ഥിതിവിജ്ഞാനം, മലിനീകരണം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രാധാന്യം കല്പിക്കാത്ത, ശ്രദ്ധ ലഭിക്കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. 1972-ല്‍ സ്റ്റോക് ഹോമില്‍ നടന്ന സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്തതോടെയാണ് ഈ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൈവന്നത്. എന്നാല്‍ അതിനും എത്രയോ മുമ്പുതൊട്ട് പ്രകൃതിയെ ദോഹനമാണ് ചെയ്യേണ്ടത്, ചൂഷണം ചെയ്യുകയല്ല വേണ്ടത് എന്ന് ശ്രീ ഗുരുജി പറഞ്ഞിരുന്നു. ഈ വിഷയം ലോകശ്രദ്ധയില്‍ പെടുന്നതിന് വളരെ മുമ്പുതന്നെ ഈ ആശയം അദ്ദേഹം മുമ്പോട്ടു വെച്ചിരുന്നു.

വിദേശകാര്യം
സ്ഥാനപതി എന്ന നിലയിലെല്ലാം നമ്മുടെ ആളുകള്‍ക്ക് വിദേശങ്ങളിലേക്ക് പോകേണ്ടി വരുന്നു. ചില സമയങ്ങളില്‍ വിദേശകാര്യ വകുപ്പിന്റെ കാര്യവും ശ്രദ്ധിക്കേണ്ടിവരും. നമ്മുടെ വിദേശനയം കൃത്യമായി പിന്തുടരണമെങ്കില്‍ അന്താരാഷ്ട്രസഭയില്‍ ഉപയോഗിക്കുന്ന പ്രമുഖ ഭാഷകള്‍ എത്രയുണ്ടോ അത്തരം ഓരോ ഭാഷയിലും പ്രാവീണ്യം നേടിയവര്‍ നമുക്കാവശ്യമാണ് എന്നദ്ദേഹം പറയുമായിരുന്നു. കാരണം, എങ്കില്‍ മാത്രമെ ലോകത്തു നടക്കുന്ന ഗതിവിഗതികളെക്കുറിച്ചുള്ള വ്യക്തമായ പരിജ്ഞാനം നമുക്ക് ഉണ്ടാകൂ. അങ്ങനെയാകുമ്പോള്‍ മാത്രമെ നമ്മുടെ വിദേശനയം കൃത്യമായി നടപ്പാക്കാനാകൂ. അനൗപചാരിക സന്ദര്‍ഭങ്ങളില്‍ ഇത്തരം ആശയങ്ങള്‍ അദ്ദേഹം മുമ്പോട്ടുവെക്കുമായിരുന്നു.

ഇതിനുപുറമെ, ഒരു സാമാന്യ ഭാരതീയന്റെ മനസ്സ് എപ്പോഴും ബഹുമുഖപ്രതിഭക്ക് പ്രാധാന്യം കല്പിക്കുന്നു. ഒരു വ്യക്തിയുടെ വിവിധോദ്ദേശ്യയുക്തത വര്‍ദ്ധിക്കുന്നതോതില്‍ അയാളുടെ മഹത്വം വര്‍ദ്ധിക്കുന്നതായി ആളുകള്‍ കരുതുന്നു. സര്‍സംഘചാലകന്‍ എന്ന നിലക്ക് ശ്രീ ഗുരുജി സ്വയം തനിക്ക് പല പരിമിതികളും ഏര്‍പ്പെടുത്തിയിരുന്നു. ഒട്ടനേകം വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് സവിശേഷമായ പരിജ്ഞാനം ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ സംഭാഷണവേളകളില്‍ അദ്ദേഹം ഈ വിഷയങ്ങളെക്കുറിച്ച് പറയുമായിരുന്നു. അതേസമയം, ഔദ്യോഗിക പ്രഭാഷണങ്ങളില്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം സ്വയം സംയമനം പാലിച്ചിരുന്നു. സര്‍സംഘചാലകനെന്ന നിലക്ക് ആവശ്യമുള്ളിടത്തോളം മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഈ ആത്മസംയമനം, പരിധി, ലക്ഷ്മണരേഖ പാലിക്കല്‍ എന്നിവ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായി തീര്‍ന്നിരുന്നു. സ്വകാര്യ സംഭാഷണവേളകളില്‍ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പ്രകടമാക്കിയിരുന്ന അഭിപ്രായങ്ങള്‍, അദ്ദേഹത്തിന്റെ ഇത്തരം സ്വഭാവവിശേഷങ്ങളിലേക്ക് വെളിച്ചം വീശൂന്നവയാണ്.

നവബൗദ്ധന്മാരുടെ കാര്യത്തില്‍ ജാഗ്രത
വലിയൊരു വിഭാഗം ജനങ്ങള്‍ ഒന്നടങ്കം മതംമാറി ബൗദ്ധമതാനുയായികളായി തീര്‍ന്ന പശ്ചാത്തലത്തില്‍, നവബൗദ്ധര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സമൂഹത്തിന്റെ വളര്‍ച്ച, ഭാവി എന്നിവയെ അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചിരുന്നു. കൂടാതെ, അദ്ദേഹം ഈ വിഷയകമായ തന്റെ ചിന്തകള്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ.രഘുവീര്‍ എന്നിങ്ങനെ പലരുമായി അദ്ദേഹം പങ്കുവെച്ചിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കൊല്‍ക്കത്തയിലെ മഹാബോധി സൊസൈറ്റിയുടെ അദ്ധ്യക്ഷനായിരുന്നു എന്നതിനോടൊപ്പം ആ ഉത്തരവാദിത്തത്തിന്റെ പേരില്‍ ബുദ്ധന്റെ തിരുശേഷിപ്പുകളുമായി ബര്‍മ്മയിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. പൗരാണിക ബൗദ്ധസാഹിത്യം സങ്കലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡോ.രഘുവീരയും അനേകം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നവബൗദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുമായുള്ള നമ്മുടെ ബന്ധം സൗഹാര്‍ദപൂര്‍ണമായിരിക്കണമെന്നും ശ്രീ ഗുരുജി നിഷ്‌കര്‍ച്ചിരുന്നു. ഈ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം നാഗപ്പൂരാണെന്നതിനാല്‍ അവരുടെ നയങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് എളുപ്പം സാധിച്ചിരുന്നു. ഈ മതപരിവര്‍ത്തനത്തിന് ആവശ്യമായ വ്യവസ്ഥകള്‍ ഒരുക്കിയ സമിതിയുടെ കാര്യദര്‍ശി വാമന്‍ റാവു ഗോഡ്‌ബോളെയുമായി നമ്മുടെ ബന്ധം സൗഹാര്‍ദപരമായിരിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോഴും ആ ബന്ധങ്ങള്‍ അത്യന്തം ഗാഢമായി തുടരുന്നു. മറ്റ് പ്രമുഖ പ്രവര്‍ത്തകരുടെ കാര്യത്തിലും ബൗദ്ധ-ഹൈന്ദവ തത്വശാസ്ത്രങ്ങളുടെയും മറ്റും പേരില്‍ വിവാദങ്ങളും ചര്‍ച്ചകളും അഭിപ്രായഭിന്നതകളും ഒന്നും കൂടാതെ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടാകണം. രാജനൈതിക വിഷയങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊ, വിട്ടുവീഴ്ചകള്‍ക്കൊ, പ്രീണനത്തിനോ മുതിരാതെ തന്നെ വൈയ്യക്തിക തലത്തില്‍ എല്ലാവരുമായും ശക്തമായ ഹൃദയബന്ധം ഉണ്ടാകണമെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

സാംസ്‌കാരിക കോമണ്‍വെല്‍ത്ത്
അദ്ദേഹത്തിന്റെ മുമ്പിലൊരു ചിത്രമുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു: ”നാം സ്വാതന്ത്ര്യം നേടി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വലിയൊരു രാജ്യമാണെന്നതിനാല്‍ നമ്മുടെ പക്കല്‍ ധാരാളം പ്രാഗല്‍ഭ്യം, മനുഷ്യവിഭവം, സാമഗ്രികള്‍, വിഭവങ്ങള്‍ മുതലായവയെല്ലാം ഉണ്ട്. ഇതെല്ലാം സമൃദ്ധമായുണ്ട്. എന്നാല്‍, ഇവയെല്ലാം ഉണ്ടായിട്ടും നാമൊരു പിന്നാക്ക രാജ്യമാണ്. നാം പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യമാണെന്നതിനാല്‍ ഒരു തരത്തില്‍ ഇത് സ്വാഭാവികമാണ്. വിദേശനാണയ ശേഖരത്തെക്കുറിച്ചു പറഞ്ഞാല്‍ നമ്മുടെ പക്കല്‍ ഉള്ള അമൂല്യമായ ഏക മൂലധനം നമ്മുടെ സംസ്‌കാരമാണ്. അതിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നാം പഠിക്കണം. ഈ ലക്ഷ്യം മുമ്പില്‍ കണ്ടുകൊണ്ട് നാം തെക്ക് – കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ചെയ്തപോലെ നാം അവയെ നിസ്സാരമായി കാണരുത്. തെക്ക് – കിഴക്കന്‍ ഏഷ്യയുടെ ഒരു സാംസ്‌കാരിക കോമണ്‍വെല്‍ത്ത് സ്ഥാപിക്കണം. അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള മൂന്നാമത്തെ വിഷയമായിരുന്നു ഇത്.

ഡോ. അംബേദ്കറുടെ മരണാനന്തരം നിര്‍ഭാഗ്യവശാല്‍ നവബൗദ്ധന്മാര്‍ക്ക് മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനായി ആഗോള ബുദ്ധിസ്റ്റ് കൗണ്‍സിലിന്റെ ചെയര്‍മാനും ബര്‍മ്മ ഹൈക്കോടതിയിലെ ഒരു ന്യായാധിപനുമായ ഉന്‍ച്ചഝുന്‍ ഭാരതത്തിലേക്ക് ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പര്യടനവും ഏര്‍പ്പെടുത്തിയിരുന്നു. ഈ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ശ്രീ ഗുരുജിയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മതപരിവര്‍ത്തനമായിരുന്നു വിഷയം. ഈ അവസരത്തില്‍ അദ്ദേഹം വളരെ പ്രസക്തമായ ഒരു ബിന്ദു ഉന്നയിച്ചു. അദ്ദേഹം പറഞ്ഞു: ”വ്യത്യസ്ത വിഭാഗങ്ങളെ ഹിന്ദു, ബുദ്ധ, ജൈന്‍ എന്നിങ്ങനെ ചിത്രീകരിക്കുന്ന സ്വഭാവം നിങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ ബൗദ്ധരും ജൈനരും ഹിന്ദുക്കളാണെന്നും നിങ്ങള്‍ പറയും! ഇതിലൊരു പൊരുത്തക്കേടുണ്ട്. അതുകൊണ്ട് ‘ഹിന്ദു’വെന്ന വാക്കിന് പകരം അനുയോജ്യമായ മറ്റൊരു വാക്ക് നിങ്ങള്‍ ഉപയോഗിക്കണം. നിങ്ങള്‍ക്ക് വൈദിക, ബൗദ്ധ, ജൈന, സനാതനി തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാമല്ലൊ. പുതിയൊരു വാക്ക് ഉപയോഗിച്ചാല്‍, മൂന്നു വിഭാഗക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നതില്‍ പൊരുത്തക്കേട് ഉണ്ടാകില്ല. അതേസമയം, ഹിന്ദു, ബുദ്ധ, ജൈന എന്നിങ്ങനെ വേര്‍തിരിച്ച് കാണിച്ച് ബൗദ്ധരും ജൈനരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല. ഈ വാദഗതി ഉന്നയിച്ചതിന് ശേഷം അദ്ദേഹം ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചു. തെക്ക് – കിഴക്കന്‍ ഏഷ്യയില്‍ സാംസ്‌കാരിക കോമണ്‍വെല്‍ത്ത് രൂപീകൃതമായാല്‍ ഏറ്റവും സാരവത്തായ വാക്ക് ‘സനാതന ധര്‍മ്മ’ മാണ്. ജംബു ദ്വീപില്‍ (ഭാരതം ഉള്‍പ്പെടെയുള്ള ഏഷ്യയുടെ പൗരാണിക നാമം) ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന വാക്കാണിത്. ജനങ്ങള്‍ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കണം”.

അദ്ദേഹത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ടുകൊണ്ട് ബര്‍മ്മയില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ. രാംപ്രസാദ് ധീര്‍, അവിടത്തെ പ്രാര്‍ത്ഥനയില്‍ ‘സനാതന ധര്‍മ്മ’ മെന്ന വാക്ക് കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹം (ഉന്‍ച്ചഝുന്‍) ഭാരതത്തില്‍ നിന്ന് ബര്‍മ്മയില്‍ എത്തുമ്പോഴേക്ക് അവിടെ ഭരണ അട്ടിമറി നടക്കുകയും സ്വേച്ഛാധിത്യ ഭരണം നിലവില്‍ വരികയും അദ്ദേഹം ജയിലിലാവുകയും ചെയ്തു. അങ്ങനെ, അദ്ദേഹം ആസൂത്രണം ചെയ്ത പദ്ധതി നടപ്പിലാവാതെ പോയി. ഏതായാലും തെക്ക് – കിഴക്കന്‍ ഏഷ്യയില്‍ സാംസ്‌കാരിക കോമണ്‍വെല്‍ത്ത് രൂപീകരിക്കുക എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

(തുടരും)
(വിവ: യു.ഗോപാല്‍ മല്ലര്‍)

 

 

Tags: ഗുരുജി ഗോള്‍വല്‍ക്കര്‍ശ്രീഗുരുജി വശ്യതയുടെ ഉത്തുംഗ ഗോപുരംഗുരുജിശ്രീഗുരുജി
Share2TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies