കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇറങ്ങിച്ചെന്നത് നാടകം, പാട്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയായിരുന്നു. തോപ്പില്‍ ഭാസിയും കെ.പി.എ.സിയും കെ.എസ്. ജോര്‍ജ്ജും ഒക്കെ അതിന് മാറ്റു കൂട്ടുകയും മാസ്മരികത സൃഷ്ടിക്കുകയും ചെയ്തു. കെ.പി.എ.സി സുലോചനയുടെയും കെ.എസ്.ജോര്‍ജ്ജിന്റെയും പാട്ടുകള്‍ വരാന്‍ പോകുന്ന കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നല്ല രീതിയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” തുടങ്ങി എത്രയെത്ര അഴകുറ്റ സ്വപ്‌നങ്ങളാണ് പൂത്തുലഞ്ഞത്. ജന്മിമാര്‍ തകര്‍ന്നു. പുതിയ ജന്മിമാര്‍ വന്നു. കമ്യൂണിസ്റ്റ് ജന്മിമാര്‍. പാര്‍ട്ടി നേതാക്കള്‍ പുതിയ ഉടയോരായി. ഒരുകാലത്ത് ജന്മികള്‍ക്കെതിരെ ഉന്നയിച്ച, പാവങ്ങളുടെ മാടങ്ങളില്‍ അവിഹിത സന്തതികളെ സൃഷ്ടിക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ ഇന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയായി. പാവപ്പെട്ടവരുടെ ജീവിതത്തിനൊപ്പം നിന്ന പി. കൃഷ്ണപിള്ളയും ആര്‍. സുഗതനും ഒക്കെ ഓര്‍മ്മകളായെന്നു മാത്രമല്ല, വില്‍ക്കാച്ചരക്കുമായി. കൃഷ്ണപിള്ളയുടെ സ്മാരകത്തിന് തീയിട്ട ഗതികേടിലേക്ക് പ്രസ്ഥാനം എത്തി. ഇനി ഒരു തിരിച്ചുവരവിന് ആദര്‍ശത്തിന്റെ അടിത്തറയിലുള്ള ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ സാധ്യതയില്ല. കാരണം അത്രമാത്രം മുതലാളിമാര്‍ പാര്‍ട്ടിയില്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലെ കളിപ്പാവയായി അത് മാറിക്കഴിഞ്ഞു.
അതിനിടെയാണ് സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സഖാവ് ആനാവൂര്‍ നാഗപ്പന്റെ ഇംഗിതമനുസരിച്ച് പോളിറ്റ് ബ്യൂറോ അംഗമായ ബേബി സഖാവിന്റെ സാന്നിധ്യത്തിലും അനുഗ്രഹാശിസ്സുകളോടെയും പാറശ്ശാലയില്‍ തിരുവാതിര അരങ്ങേറിയത്. നടന്നത് തിരുവാതിരക്കളിയാണോ കൈക്കൊട്ടിക്കളിയാണോ എന്ന കാര്യം ഇനിയും തീരുമാനിക്കേണ്ടതാണ്. തിരുവാതിര ഒരു ഹിന്ദു അനുഷ്ഠാന കലയാണ്. പരമശിവനെ പൂജിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നടത്തുന്ന ആചാരപരമായ കലാരൂപം. കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റും പാട്ടിന്റെ താളത്തിനൊപ്പിച്ച് പരസ്പരം കൈകൊട്ടിയാണ് തിരുവാതിരക്കളി നടത്തുക. ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നതാണ്. നമ്പൂതിരിമാരുടെ കല്യാണത്തിനും തിരുവാതിരക്കളി നടത്താറുണ്ട്. സഖാവ് ആനാവൂര്‍ തിരുവാതിരക്കളി സംഘടിപ്പിച്ചതിന്റെ കാരണം എന്താണെന്ന് മനസ്സിലായില്ല. സാധാരണ തിരുവാതിരക്കളിക്ക് പാടുന്ന പാട്ടുകള്‍ ഉത്തരാസ്വയംവരത്തിലെ ‘വീരവിരാട കുമാര വിഭോ’, ദുര്യോധനവധത്തിലെ ‘മമതവാരിശരേ’, ദക്ഷയാഗത്തിലെ ‘ലോകാധിപാ കാന്താ’, നളചരിതത്തിലെ ‘കണ്ടാലെത്രയും കൗതുകം’ തുടങ്ങിയ പാട്ടുകളാണ്. തിരുവാതിരയുടെ കഥയ്ക്ക് ഒരു പാഠഭേദമുള്ളത് കാമദേവന്റെ ഭാര്യ രതീദേവി തന്റെ ഭര്‍ത്താവിനെ വീണ്ടുകിട്ടാന്‍ പാര്‍വ്വതിയെ തപം ചെയ്തപ്പോള്‍ തിരുവാതിര നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ കാമദേവന് പുനര്‍ജ്ജന്മം കിട്ടുമെന്ന് പറഞ്ഞുവത്രെ. ആനാവൂര്‍ സഖാവിന് പുനര്‍ജ്ജന്മത്തില്‍ വിശ്വാസമുണ്ടോ എന്നറിഞ്ഞുകൂടാ. ഏതായാലും പിണറായിയെ മണിയടിക്കാന്‍ ആസൂത്രണം ചെയ്തതാണ് ഈ ഉളുപ്പില്ലാത്ത തിരുവാതിരയെന്ന് ആര്‍ക്കും മനസ്സിലാകും. കാരണം അതിന്റെ പാട്ടുകളാണ്.
”പിണറായിഭരണം കരുത്തുറ്റ ഭരണമായ്
ഭൂലോകമെമ്പാടും കേളികൊട്ടീ
മാലോകരെല്ലാരും വാഴ്ത്തിപ്പാടീ…
ഇന്നീക്കേരളം ഭരിച്ചീടും
പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി
അഭിവാദ്യങ്ങള്‍…
ഇന്നീ പാര്‍ട്ടി ലോകമെങ്ങും
ശോഭിച്ചീടും കാരണഭൂതന്‍
പിണറായി വിജയനെന്ന
സഖാവുതന്നെ..!”
വരികള്‍ ഇനിയും ഏറെയുണ്ടെങ്കിലും വിസ്താരഭയം കൊണ്ട് ഉദ്ധരിക്കുന്നില്ല. ഈ വരികള്‍ എഴുതിയ സാഹിത്യകാരന് എഴുത്തച്ഛന്‍ പുരസ്‌കാരം കൊടുക്കാനായില്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി പട്ടും വളയുമെങ്കിലും സമ്മാനിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. പാവപ്പെട്ടവരുടെ സ്വപ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച് അവരുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തി നേടിയ അധികാരം പിണറായി വിജയന്റെ വൈ.ഭവം മാത്രമാണെന്ന് വാഴ്ത്തുന്ന സി പി.എം സഖാക്കളെ ഓര്‍ത്ത് ലജ്ജിക്കാനാവില്ല. ലജ്ജയെന്ന വികാരം അതിലും എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന ഒരവസ്ഥയാണ്.
സി.അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ചത് ഇന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. ‘മരുന്ന് തീര്‍ന്നു. വാങ്ങാന്‍ പണമില്ല. പെന്‍ഷന്‍ ഇന്ന് വരുമായിരിക്കും.’ അദ്ദേഹവും കമ്യൂണിസ്റ്റായിരുന്നു. അച്യുതമേനോനോട് താരതമ്യപ്പെടുത്താന്‍ പറ്റുന്ന ഒരു നേതാവെങ്കിലും ഏതെങ്കിലും തലത്തില്‍ ഇന്ന് സി.പി.എമ്മിന് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? തിരുവാതിരക്കളി പോളിറ്റ്ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തില്‍ അരങ്ങേറുമ്പോള്‍ മറ്റൊരു ദുരന്തത്തിനു കൂടി കേരളം സാക്ഷ്യം വഹിക്കുകയായിരുന്നു. കട്ടപ്പന എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അതേസമയം തന്നെയാണ് കണ്ണൂരിലെത്തിയത്. മൊബൈല്‍ മോര്‍ച്ചറിയില്‍ മരവിച്ച് നിശ്ചേതനനായി കിടന്നിരുന്ന ആ കുഞ്ഞിന്റെ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കുമില്ലേ? സ്വന്തം രക്തത്തിന്റെ ഭാഗമായിരുന്നു ആ കുഞ്ഞെങ്കില്‍ ഗ്രൗണ്ട് നിറയെ 506 പേരുടെ മെഗാ തിരുവാതിര നടത്തി ആഘോഷിക്കാനുള്ള മനസ്സ് സഖാക്കള്‍ക്ക് കിട്ടുമായിരുന്നോ? പണ്ട് പട്ടം താണുപിള്ള പറഞ്ഞിട്ടുണ്ട്, ‘പട്ടി എന്ന് വിളിച്ചാലും, സഖാവേ എന്ന് വിളിക്കരുത്’ എന്ന്. പട്ടത്തിന്റെ ദീര്‍ഘദര്‍ശിത്വത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ആനാവൂരിന്റെയും ബേബിയുടെയും പിണറായിയുടെയും ഒക്കെ വരവ് പട്ടത്തെ പോലുള്ളവര്‍ പണ്ടേ കണ്ടിരുന്നു. ഒപ്പമുള്ള ഒരു സഹപ്രവര്‍ത്തകന്‍ കുത്തേറ്റ് പിടഞ്ഞുവീണ് മരിച്ച് അവന്റെ മൃതദേഹവുമായി കണ്ണീരൊലിപ്പിച്ച് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ ലാസ്യം സ്ഥായീഭാവമായ തിരുവാതിരക്കളി നടത്താനുള്ള കമ്യൂണിസ്റ്റ് മനോഭാവം മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. തിരുവാതിരക്കളിയെയും കൈക്കൊട്ടിക്കളിയെയും ഒക്കെ ഇനിയെങ്കിലും അപമാനിക്കുകയും അപഹാസ്യമാക്കുകയും ചെയ്യരുത് എന്ന അഭ്യര്‍ത്ഥന ബഹുമാനപ്പെട്ട നേതാക്കള്‍ക്ക് മുന്നില്‍ വെയ്ക്കട്ടെ. പാര്‍ട്ടിയില്‍ ഇപ്പോള്‍ എണ്ണം കൂടിയ സുഡാപ്പി സഖാക്കളെ ഉപയോഗിച്ച് വട്ടപ്പാട്ടും ഒപ്പനയും ഒക്കെ നടത്തിയാല്‍ പാര്‍ട്ടിക്കാര്‍ക്ക് മനസ്സിലാവുകയും ചെയ്യും ഗുണവുമുണ്ടാകും.
ആനാവൂര്‍ സഖാവ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ ചെയ്തു കൂട്ടിയ തിരുവാതിര ഇത്ര പ്രശ്‌നമാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. നോക്കിയിരുന്ന ശത്രുക്കള്‍ കൃത്യസമയത്ത് തിരിച്ചടിച്ചു. തിരുവാതിര വേണ്ടിയിരുന്നില്ല, ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് മൃദുവായി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി നിലപാടിന് ഒപ്പം മാത്രം നില്‍ക്കാറുള്ള പു.ക.സ പ്രസിഡണ്ട് അശോകന്‍ ചരുവിലും ഇത് ശരിയായില്ലെന്ന് പരസ്യമായി പോസ്റ്റിട്ടു. ആനാവൂര്‍ സഖാവിന് എന്തായാലും ആശ്വസിക്കാം, പിണറായി ഒന്നും മറക്കില്ല. തല്‍ക്കാലം തള്ളിപ്പറഞ്ഞാലും വേണ്ട സമയത്ത് ഇടപെട്ട് വേണ്ടതൊക്കെ തരുന്ന ആശ്രിതവത്സലനാണ് അദ്ദേഹം. പി.ജയരാജനെയും വി.എസ്.അച്യുതാനന്ദനെയും ഇത്തരം ചില പാട്ടുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വ്യക്തിപൂജ ആരോപിച്ച് താക്കീത് ചെയ്ത പിണറായി ആനാവൂരിന്റെ കാര്യത്തില്‍ മിണ്ടിയിട്ടില്ല. മഹാദേവക്ഷേത്രത്തില്‍ ധാരയും കൂവളമാലയും കൂടി ചെയ്താല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് പ്രതീക്ഷിക്കാം. ”ഓം നമഃ ശിവായ”.