ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളാമോഡല്‍ എത്രമാത്രം പരിഹാസ്യം ആണെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ആരോഗ്യവകുപ്പിലെ കുംഭകോണം. കോവിഡിനെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ ഒരുമിച്ചു പോരാടുന്ന സമയം ഏറ്റവും സമര്‍ത്ഥമായ തട്ടിപ്പിനും വെട്ടിപ്പിനും ഉള്ള അവസരം ആക്കുകയായിരുന്നു ഇടതു സര്‍ക്കാരുംമാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും. പ്രതിരോധരംഗത്ത് മികച്ച മാതൃകയായ കേരളാമോഡല്‍ രാജ്യാന്തരതലത്തില്‍ പോലും, ഒന്നാമതാണ്. ടീച്ചറമ്മ ഉറങ്ങാതെ കേരളത്തിന് കാവല്‍ നില്‍ക്കുന്നു തുടങ്ങിയ ബിംബാവതരണങ്ങള്‍ക്ക് വേണ്ടി പി.ആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി പിണറായി ഗവണ്‍മെന്റ് നടത്തിയ എല്ലാ പരിശ്രമങ്ങളും തകര്‍ന്നുതരിപ്പണമാകുന്നകാഴ്ചയാണ് കേരളം ഞെട്ടലോടെ കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ ‘ശരി’ അഴിമതിയും സ്വജനപക്ഷപാതവും ദേശ വിരുദ്ധതയും മാത്രമാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ കേരളം. ഏറ്റവും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ നശിക്കുന്നതും ദുരൂഹസാഹചര്യത്തില്‍ ഫയലുകള്‍ക്ക് തീ പിടിക്കുന്നതും, ഫയലുകള്‍ കാണാതാവുന്നതും യാദൃച്ഛികമല്ല എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. മണിച്ചിത്രത്താഴ് സിനിമയില്‍ കണ്ടതുപോലെ ഇതെല്ലാം ചെയ്യുന്ന മാടമ്പള്ളിയിലെ ആ മനോരോഗി ആരാണെന്നും അതിനുള്ള ചികിത്സ എന്തെന്നും പ്രബുദ്ധകേരളം നിശ്ചയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അഴിമതി മുഖമുദ്രയാക്കിയ ആരോഗ്യവകുപ്പില്‍ നിന്ന് മരുന്നു വാങ്ങല്‍ ഇടപാടുകളുടേതുള്‍പ്പെടെ അഞ്ഞൂറോളം സുപ്രധാന ഫയലുകളാണ് ഈയിടെ കാണാതായത്. കോവിഡ് സാഹചര്യത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയതില്‍ അഴിമതി ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫയലുകള്‍ കാണാതായത്. മരുന്ന് ഇടപാടുകളുടെയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയതിന്റേയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകളാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് പൊടുന്നനെ കാണാതായത്. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സംഭവത്തെക്കുറിച്ചുള്ള പ്രതികരണം പോലും ലാഘവത്തോടെയായിരുന്നു എന്നുള്ളത് പ്രത്യേകം ഓര്‍ക്കണം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്ന വകയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. മരുന്നുകമ്പനികള്‍ പോലും അറിയാതെയാണ് അവരുടെ പേരില്‍ കെ.എം.എസ്.സി.എല്‍ കള്ള രേഖകള്‍ ഉണ്ടാക്കിയത്.
244 ഓളം കമ്പനികളുമായി നടത്തിയ ഇടപാടുകളില്‍ മിക്കതും ദുരൂഹമാണ്. ഇടപാട് നടത്തിയ മിക്ക കമ്പനികളും കടലാസ് കമ്പനികള്‍ മാത്രമായിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ബയോലിക്‌സ് ഇന്ത്യ എന്ന കമ്പനിയുമായി ഒന്നര കോടി രൂപയുടെ ഇടപാട് നടന്ന രേഖ പൂര്‍ണമായും വ്യാജമാണെന്ന് കമ്പനി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് 12.15 കോടി രൂപയുടെ ഗ്ലൗസ് ഇറക്കുമതിചെയ്ത കഴക്കൂട്ടത്തെ കമ്പനി എവിടെയാണെന്ന് പോലും ആര്‍ക്കുമറിയില്ല. പഴം-പച്ചക്കറി വിതരണ കമ്പനിയുടെ പേരിലാണ് 12.15 കോടി രൂപയുടെ ഇടപാട് നടന്നത്. 10 ലക്ഷം രൂപയുടെ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങിയ എറണാകുളത്തെ കമ്പനിക്ക് തെര്‍മോമീറ്റര്‍ വിതരണം ചെയ്യാനുള്ള ലൈസന്‍സ് ഇല്ല എന്നതാണ് രസകരമായ വസ്തുത. ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള സ്റ്റഡ് വിതരണം ചെയ്യുന്ന കമ്പനിയില്‍ നിന്നും 25 ലക്ഷത്തോളം രൂപയുടെ ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകള്‍ വാങ്ങി എന്നത് പൂര്‍ണ്ണമായും വ്യാജമാണെ ന്ന് വ്യക്തമാണ്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ഉണ്ടാക്കിയ കമ്പനികളുടെ പേരിലാണ് മിക്ക ഇടപാടുകളും നടന്നിട്ടുള്ളത്. തൃശ്ശൂര്‍ ആസ്ഥാനമായ ആന്‍ഡ്രിയ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് അഞ്ചു കോടിയുടെ ഫെയ്‌സ് ഷീല്‍ഡ് ഓര്‍ഡറുകളാണ് സര്‍ക്കാര്‍ അധിക വിലയ്ക്ക് നല്‍കിയത്. മറ്റ് പല കമ്പനികളും കുറഞ്ഞ വിലയ്ക്ക് ഷീല്‍ഡുകള്‍ നല്‍കാന്‍ തയ്യാറായിട്ടും കരാര്‍ നല്‍കാതെ തട്ടിക്കൂട്ടുകാര്‍ക്ക് കരാര്‍ നല്‍കുന്നത് കമ്മീഷന്‍ മാത്രം ലക്ഷ്യം വെച്ച് ആണെന്നത് സുവ്യക്തമാണ്. 550 രൂപയ്ക്ക് കിട്ടുന്ന പി.പി.ഇ കിറ്റിന് 1550 രൂപ അധികമായി കരാര്‍ നല്‍കിയതും കടലാസ് കമ്പനിക്ക് തന്നെ. കെറോണ്‍ കമ്പനി 550 രൂപയ്ക്ക് പി.പി.ഇ. കിറ്റുകള്‍ നല്‍കാന്‍ തയ്യാറായിട്ടും ഓര്‍ഡര്‍ നല്‍കാതെ ഒരു ലക്ഷം കിറ്റുകളുടെ ഓര്‍ഡര്‍ നല്‍കിയത് മുന്‍പരിചയമില്ലാത്ത കമ്പനിക്കായിരുന്നു. 9.53 കോടിയോളം രൂപ മുന്‍കൂറായി നല്‍കിയതും എന്തിനെന്ന് വ്യക്തമാണ്.
ആരോഗ്യവകുപ്പില്‍ മാത്രം കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വസ്തുതകള്‍. ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ക്കും, ഇപ്പോഴത്തെ മന്ത്രി വീണാ ജോര്‍ജിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. 65 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള വയോമിത്രം പദ്ധതി പോലും കേരളത്തില്‍ താറുമാറായി കിടക്കുകയാണ്. സംസ്ഥാനത്ത് എവിടെയും അവശ്യ മരുന്നുകള്‍ പോലും വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല. മൂന്നാം തരംഗം പി.ആര്‍.വര്‍ക്കുകള്‍ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല എന്ന് മുഖ്യമന്ത്രി പ്രത്യേകമോര്‍ക്കണം. മരണ കണക്കുകള്‍ മറച്ച് വെച്ചും, കൊറോണാ ടെസ്റ്റുകളുടെ എണ്ണം കുറച്ചും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കേരളാ മോഡലിന് കനത്ത വില നല്‍കേണ്ടി വരും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കൊറോണാ നഷ്ടപരിഹാരം പോലും കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ലോകോത്തര ആരോഗ്യ സൗകര്യങ്ങളുണ്ട് എന്നവകാശപ്പെട്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചികിത്സയ്ക്ക് ആശ്രയിക്കുന്നത് എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയെ ആണെന്നതും ശ്രദ്ധേയമാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഗുരുതര മുന്നറിയിപ്പ് കേന്ദ്രം നല്‍കി കഴിഞ്ഞിരിക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന നാണംകെട്ട സാഹചര്യം അവസാനിപ്പിച്ചേ മതിയാകൂ.
(യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)