രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭാരതത്തിന്റെ നേതൃനിരയിലെ ഏറ്റവും സുരക്ഷ ഉറപ്പാക്കപ്പെട്ടിട്ടുള്ള വ്യക്തികളാണ്. സ്വതന്ത്ര റിപ്പബ്ലിക്കായി ഭരണസംവിധാനം നിലവില്‍ വന്നതു മുതല്‍ ഘട്ടം ഘട്ടമായി ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹം ഈ മൂന്നുപേര്‍ക്കും ഉറപ്പാക്കിയിട്ടുണ്ട്. വിശിഷ്ട വ്യക്തികള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമസംഹിതകള്‍ അടങ്ങിയ ബ്ലൂ ബുക്ക് ഇതില്‍ ഏറ്റവും പ്രധാനമാണ്.
ബ്ലൂബുക്കിലെ ഓരോ നിര്‍ദ്ദേശങ്ങളും അതേപടി പാലിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. ഫെഡറല്‍ സംവിധാനത്തിന്റെ ആണിക്കല്ലും ആധാരശിലയുമായി ഈ കീഴ്‌വഴക്കങ്ങള്‍, അനുശാസനങ്ങള്‍ പാലിക്കപ്പെടുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏതാനും ദിവസം മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനകത്തേക്ക് തിരുവനന്തപുരം മേയറുടെ വാഹനം അതിക്രമിച്ചു കയറിയത് വിവാദമായിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് താന്‍ വാഹനവ്യൂഹത്തില്‍ വണ്ടി കയറ്റിയതെന്ന് ഡ്രൈവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. തലസ്ഥാനത്ത് കാബിനറ്റ് മന്ത്രിയുടെ പദവി അലങ്കരിക്കുന്ന മേയര്‍ അല്പം കൂടി ഇരുത്തം കാണിക്കണം. മുഖ്യമന്ത്രിയുടെ മരുമകന്‍ പത്രക്കാരെ വിളിച്ചശേഷം നടത്തുന്ന റെയ്ഡ് പ്രഹസനം പോലെ മേയറും പരിഹാസ്യയാകരുത്. സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരെയെങ്കിലും ഇത്തരം പദവികളിലേക്ക് കൊണ്ടുവരാന്‍ കഴിയണം. വളരെ പ്രഗത്ഭന്മാരും പ്രഗത്ഭകളും ഇരുന്ന പദവിയാണ് തിരുവനന്തപുരത്തെ മേയര്‍സ്ഥാനം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റാന്‍ പറയുന്ന അല്പത്തരമോ അഹങ്കാരമോ അതോ വിവരമില്ലായ്മയോ ഈ പദവിക്ക് ചേര്‍ന്നതല്ല. ഇനിയും കോളേജ് വിടാത്ത, കുട്ടിത്തം മാറാത്ത കുട്ടിയായതുകൊണ്ട് തല്‍ക്കാലത്തേക്ക് പൊറുക്കാം. പക്ഷേ, അഴിമതിയുടെയും മറ്റും കാര്യത്തില്‍ ഈ കുട്ടിത്തം കാണുന്നില്ല. ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ലക്ഷങ്ങള്‍ എഴുതിമാറ്റിയപ്പോഴും കോര്‍പ്പറേഷനിലെ നികുതി അടച്ച പാവങ്ങളുടെ പണം കാണാതെ പോയപ്പോഴും കാണാത്ത കുട്ടിത്തം ഇക്കാര്യത്തില്‍ എങ്ങനെ ഉണ്ടായി എന്നറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് മേയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന പാര്‍ട്ടിക്കാരുമുണ്ട്. ഇപ്പോള്‍ അച്യുതാനന്ദന്‍ ഗ്രൂപ്പ് ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്കാര്‍ പറയുന്ന ആരോപണം ഗ്രൂപ്പാണെന്ന് പറയാനും കഴിയില്ല. ആരുടെയോ ഭാഗ്യം കൊണ്ടാണ് തിരുവനന്തപുരം മേയര്‍ സ്വന്തമായി നവീകരിച്ച് സമര്‍പ്പിച്ച ശാന്തികവാടത്തില്‍ എത്താതെ പോയത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ പുറത്തു നിന്ന് ഔദ്യോഗിക അനുമതിയില്ലാത്ത വാഹനങ്ങള്‍ കടന്നാല്‍ വെടിവെയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കേരളാ പോലീസ് ഇപ്പോള്‍ ചെമ്പടയും പച്ചവെളിച്ചവും ഒക്കെയായതുകൊണ്ട് പോലീസ് സ്വഭാവം ഇല്ലാതായിക്കഴിഞ്ഞു. അത് പാവം മേയര്‍കുട്ടിക്ക് അനുഗ്രഹവുമായി.
സുരക്ഷാപ്രശ്‌നം ഗുരുതരമായത് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വാഹനത്തെ കര്‍ഷകസമരത്തിന്റെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ തടഞ്ഞപ്പോഴാണ്. പ്രധാനമന്ത്രിയെ തടഞ്ഞതിന്റെ ഉത്തരവാദിത്തം ഇംഗ്ലണ്ടില്‍ നിന്നുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ ഏറ്റെടുത്തു. കര്‍ഷകരുടെ പേരില്‍ വന്നത് ഖാലിസ്ഥാനികളാണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ബ്ലൂ ബുക്കും എസ്.പി.ജി നിയമവും അനുസരിച്ച് അതിവിശിഷ്ട വ്യക്തികള്‍ കടന്നുപോകുന്ന വഴികള്‍ 20 മിനിറ്റ് മുന്‍പ് പൂര്‍ണ്ണമായും വാഹനവും ആളെയും ഒഴിപ്പിച്ച് ക്ലിയര്‍ ചെയ്യേണ്ടതാണ്. ഫിറോസ്പുരില്‍ 42,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. ഭട്ടിന്‍ഡയിലെ ഭെയ്‌സിയാന വ്യോമത്താവളത്തില്‍ വിമാനം ഇറങ്ങിയശേഷം ഹെലികോപ്റ്ററില്‍ ഫിറോസ്പുരിനടുത്തുള്ള ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിലേക്കും അവിടെ നിന്ന് യോഗസ്ഥലത്തേക്കും പോകാനായിരുന്നു തീരുമാനം. വ്യോമത്താവളത്തില്‍ എത്തുമ്പോഴും തലേദിവസം തുടങ്ങിയ മഴ തുടര്‍ന്നിരുന്നതുകൊണ്ട് ഹെലികോപ്റ്റര്‍ ഒഴിവാക്കി റോഡുമാര്‍ഗ്ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ യാത്രാ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും എസ്.പി.ജി ആക്ട് അനുസരിച്ച് അതത് സംസ്ഥാനത്തെ പോലീസ് മേധാവിയാണ്. രണ്ടുമണിക്കൂര്‍ ഉള്ള റോഡ് യാത്രയ്ക്ക് ഡി.ജി.പി അനുമതി നല്‍കി. മാത്രമല്ല, സുരക്ഷ ഒരുക്കിയതായി എസ്.പി ജി യെ അറിയിക്കുകയും ചെയ്തു.
ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ ഫിറോസ്പുര്‍-മോഗ റോഡിലെ പിയറിന മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ കര്‍ഷക സമരക്കാര്‍ എന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ റോഡ് തടയുകയായിരുന്നു. പാലത്തിന്റെ ഇരുവശത്തും വാഹനങ്ങള്‍ നിരത്തി റോഡ് തടസ്സപ്പെടുത്തുകയായിരുന്നു. ഇതിനിടെ എസ്.പി.ജിയുടെ നേതൃത്വത്തിലുള്ള സുരക്ഷാസേന, പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ രണ്ടുവശങ്ങളിലുമായി സേനയുടെ വാഹനങ്ങള്‍ നിരത്തി സുരക്ഷാവലയം തീര്‍ത്തു. ഇതിനിടെ സമീപത്തുള്ള ഗുരുദ്വാരയില്‍ നിന്ന് സമരത്തിനായി സംഘടിച്ചെത്താന്‍ മൈക്കിലൂടെ അറിയിപ്പ് എത്തിയതോടെ കൂടുതല്‍ പ്രക്ഷോഭകര്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ഓഫീസറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യാത്ര റദ്ദാക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചുവന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങി. ഏതാണ്ട് 20 മിനിറ്റാണ് പ്രധാനമന്ത്രിയുടെ വാഹനം മേല്‍പ്പാലത്തില്‍ കുടുങ്ങിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പഞ്ചാബില്‍ ബി.ജെ.പിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. മൂന്ന് ആശുപത്രികളടക്കം 42,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബില്‍ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ റാലി ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ ഒരുലക്ഷത്തോളം ലഘുലേഖകള്‍ ഇറക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഈ തരത്തിലുള്ള ഒരു സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. പ്രധാനമന്ത്രി യാത്ര റോഡ് മാര്‍ഗ്ഗം ആക്കിയ കാര്യം പോലീസ് തന്നെ ചോര്‍ത്തിയെന്നാണ് ബി.ജെ.പി നേതൃത്വം സംശയിക്കുന്നത്. പോലീസിന് മാത്രം അറിയുന്ന കാര്യം ചോര്‍ത്തിക്കിട്ടിയില്ലെങ്കില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വഴിയില്‍ ആളെ കൂട്ടാനുള്ള സാധ്യതയില്ല. മാത്രമല്ല, ഗുരുദ്വാരകളിലെ മൈക്ക് അനൗണ്‍സ്‌മെന്റും ഈ ഗൂഢാലോചനയുടെ ഭാഗമായി വേണം കാണാന്‍. മാത്രമല്ല, ബ്രിട്ടനില്‍ നിന്ന് ഉടന്‍ തന്നെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയവുമാണ്. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആശങ്ക രേഖപ്പെടുത്തി.
സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ അന്വേഷണ സമിതികളെയും നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എസ്.പി.ജി നിയമത്തിന്റെ കടുത്ത ലംഘനമാണ് പഞ്ചാബില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തിക്കഴിഞ്ഞു. എസ്.പി.ജി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാര്‍ പരാജയപ്പെട്ടു. എസ്.പി.ജിക്ക് എല്ലാ സഹായവും നല്‍കാന്‍ നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇവയിലെല്ലാം ലംഘനം നടന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭാരതം സുരക്ഷിതമല്ലെന്ന് വരുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാനുമുള്ള ആസൂത്രിത പദ്ധതിയാണ് നടന്നതെന്നും ബി.ജെ.പി നേതൃത്വം തന്നെ ആരോപിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഐ.എസ്.ഐയുടെ സഹായത്തോടെ ഒരുവിഭാഗം ഖാലിസ്ഥാന്‍ ഭീകരരെ വഴി തെറ്റിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നത്. കശ്മീരിലെ ഭീകരരെ ഒതുക്കിയ നരേന്ദ്രമോദിക്ക് ഇത് വലിയ കാര്യമല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം പാകിസ്ഥാനുമായി ചേര്‍ന്ന് വീണ്ടും ഇന്ത്യയില്‍ ചിലയിടത്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളെ മുഴുവന്‍ ഭാരതീയരും കരുതിയിരിക്കണം. കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ പഞ്ചാബ് സര്‍ക്കാരിന്റെ ഈ ചെയ്തികള്‍ക്കു പിന്നില്‍ സോണിയയുടെ മൗനാനുവാദം കാണാതിരിക്കാനാവില്ല. അവര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.