ആറെഴുന്നേറ്റു, വഞ്ചിമുടി പാറി,
ആറാട്ടുകൈവഴി പിടിച്ചെടുത്തു.
വാകമരപ്പൂങ്കൊമ്പ് ചാടിപ്പിടിച്ചു,
ചാട്ടത്തിലഞ്ചാറു വീടിറുന്നു.
ആറിറങ്ങി, വീടൊഴിപ്പിച്ചു,
ചുവരിലൊരാള്‍പൊക്കമടയാളം
മലമണ്ണു ചാലിച്ചു കോറി,
അതില്‍തൊട്ടറിയുക പില്‍കാലം.
ദഹിപ്പിച്ചൊരു നോട്ടം
മുള മറവില്‍ ചൂളം
ഉരുള്‍ മൂളിപ്പാടല്‍
ഒഴുക്കന്‍ മഹാകായം
അകത്താറ്
പുറത്താറ്
അകില്‍ച്ചീളു കൊണ്ടുള്ള
മുന വീശിയുറഞ്ഞാറ്.
മദിച്ചാറ്
കുതിച്ചാറ്
കുലക്കൂമ്പിന്നറ്റത്ത്
മധുവീമ്പിത്തകര്‍ത്താറ്.
സിരകള്‍ മുളയ്ക്കുന്ന
നിലത്താറി-
ത്തണുത്താറ്.
ആറെഴുന്നേറ്റു
മറിഞ്ഞു വീണാകാശം.
ഒരു വീടു പിഴുതെടുത്താറ്
അതിനുണ്ട് ഇടയ്ക്കത്തുടിപ്പുമായ്
കടുങ്കെ, ട്ടഴിയാക്കെട്ട്.
വലംപിരി, ഇടംപിരിച്ചുഴി
പഠിച്ച മല്‍പിടുത്തങ്ങള്‍ പയറ്റി,
എന്നിട്ടുമൊരു ചോരവേരുമായ്
മടങ്ങുന്നു ആറും വീടും,
ചോരാതിരിക്കണം
അതിലെ പ്രദോഷങ്ങള്‍,
മങ്ങാതിരിക്കണം
അതിലെ പുലര്‍ച്ചകള്‍,
കേട്ടോണ്ടിരിക്കണം
അതിലുള്ള ഹൃദയങ്ങള്‍
ഇന്നോളം കൊട്ടിയ അഖണ്ഡ
താളങ്ങള്‍,
ആറു നീ നേരുള്ള ആറ്
ആഴത്തിലേതോ ത്രിവേണിയില്‍
അവയെശ്ശാന്തമാക്കിയേക്കണം.
ആറെഴുന്നേറ്റു, മുറുമുറുത്തു
നിരന്ന തണ്ണീര്‍തടങ്ങളില്‍
ഒഴിഞ്ഞ കുപ്പികള്‍ മുങ്ങിനിവര്‍ന്നു.
ആറൊരാനപ്പക പകച്ചു,
വനവൃക്ഷക്കൊമ്പിലാടി
ഭൂമുഖത്തിന്റെ നേര്‍ച്ചത്തൂക്കം.
ആറിറങ്ങി, വിശപ്പടങ്ങി
നീണ്ടു നിവര്‍ന്നു കിടന്നാറ്
ആകാശം വാരിപ്പുതച്ചാറ്
ആയിരം കൊള്ളിമീന്‍
കൊളുത്തി സ്ഫുരിച്ചാറ്.