അഡ്വ: കെ .അയ്യപ്പന്‍പിള്ള- ഒരനുസ്മരണം
രാഷ്ട്രീയ രംഗത്തെ ‘നന്മയുടെ പൂമരം’ വിടവാങ്ങി . പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പൊതുപ്രവര്‍ത്തനരംഗത്തെ മാര്‍ഗ്ഗദീപവുമായ പ്രതിഭയുമായ അഡ്വ:അയ്യപ്പന്‍പിള്ള യാത്രയായി .
ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങനെയായിരിയ്ക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം . സത്യസന്ധതയുടെ വെളിച്ചം , ആത്മശുദ്ധിയുടെ തിളക്കം , മാനുഷികമായ സാമൂഹ്യബന്ധം എല്ലാം ഒത്തുചേര്‍ന്ന യാതൊരുവിധ അധികാരമോഹവുമില്ലാത്ത ഒരു യഥാര്‍ത്ഥ മനുഷ്യന്‍ .
തിരുവനന്തപുരം വലിയശാല മുണ്ടനാട്ട് വീട്ടില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിലെ സിനിയര്‍ സെക്രട്ടറി എ.കുമാരപിള്ളയുടെയും കെ.ഭഗവതിയമ്മയുടെയും മകനായി 1914-ല്‍ ആണ് അദ്ദേഹം ജനിച്ചത്. 1934-ല്‍ ‘ഹരിജന്‍ ഫണ്ട്’ പിരിയ്ക്കുവാന്‍ മഹാത്മജി തിരുവനന്തപുരത്തെത്തിയപ്പോള്‍ മഹാത്മജിയെ പ്രസംഗവേദിയിലേക്കു കൈപിടിച്ചുകയറ്റിയിരുത്തുവാനും അദ്ദേഹവുമായി സ്വാതന്ത്ര്യസമരസംബന്ധിയായവിവരങ്ങള്‍ സംസാരിയ്ക്കുവാനുമെല്ലാം അവസരം ലഭിച്ചതാണ് ആ ജീവിതത്തില്‍ പ്രധാന വഴിത്തിരിവുണ്ടാക്കിയത് . അതോടെ സര്‍ക്കാര്‍ ജോലിയ്ക്കുപോകാതെ അന്നത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു . മഹാത്മജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സ്വാതന്ത്ര്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പട്ടം താണുപിള്ള, സി.കേശവന്‍ , ടി.എം വര്‍ഗ്ഗീസ് തുടങ്ങിയവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1940-ല്‍ അറസ്റ്റുവരിച്ച അയ്യപ്പന്‍പിള്ള 1949 -ല്‍ പട്ടം താണുപിള്ളയോടൊപ്പം പിഎസ്പിയില്‍ ചേര്‍ന്നു. അടിയന്തിരാവസ്ഥയെത്തുടര്‍ന്നു ഭാരതീയ ജനസംഘവുമായിച്ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുകയും പിന്നീട് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരണത്തില്‍ പങ്കുകൊള്ളുകയും പില്‍ക്കാലത്തു ബി. ജെ .പി നാഷണല്‍ കൗണ്‍സില്‍ അംഗമാവുകയും ചെയ്തു .
എന്നാല്‍ , അതിനെല്ലാമപ്പുറം എല്ലാപാര്‍ട്ടിക്കാര്‍ക്കും എന്നും ഒരേപോലെ സമാദരണീയ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു അയ്യപ്പന്‍പിള്ള .
പ്രമുഖസ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാഷ്ട്ര സേവനസമര്‍പ്പണമനസ്‌കനായ അദ്ദേഹം പില്‍ക്കാലത്തു ഒരു ഭരണകൂടത്തില്‍ നിന്നും അതുസംബന്ധിച്ച സ്വാതന്ത്ര്യ സമര പെന്‍ഷനോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ കൈപ്പറ്റിയില്ല. വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കരതലാമലകമാകുമായിരുന്ന അധികാരസ്ഥാനങ്ങള്‍ ഒന്നും ആ വലിയ മനസ്സ് അശേഷവും ആഗ്രഹിച്ചില്ല.
പരമഭാട്ടാര ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തൃപ്പാദങ്ങളില്‍നിന്നും നേരില്‍ ദര്‍ശനസൗഭാഗ്യം കിട്ടിയ ധന്യാത്മാവാണ് അദ്ദേഹം. സ്വാമികള്‍ അദ്ദേഹത്തെ മടിയിലിരുത്തി താലോലിക്കുകയും സ്വാമികള്‍ രചിച്ച ഭക്തിഗാനങ്ങളും, കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ പാട്ടുകള്‍ ചൊല്ലി പഠിപ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പലപ്പോഴും ഭക്തിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട് . സ്വാമികളുടെ അനുഗ്രഹം പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു .
രാഷ്ട്രീയമാനങ്ങള്‍ക്കതീതമായ സാമൂഹ്യബന്ധം എങ്ങനെ കാത്തു സൂക്ഷിക്കണമെന്നു പഠിപ്പിച്ച ശ്രീയാര്‍ന്ന വ്യക്തിത്വം . ഒരു നിഷ്‌കാമകര്‍മ്മിയുടെ ധന്യമായ ജീവിതയാത്ര ! രാഷ്ട്രീയത്തില്‍ എതിരാളികളില്ലാത്ത -സമാനതകളില്ലാത്ത -നേതാവ് . മഹാരാജാവും പ്രധാനമന്ത്രിയുമെല്ലാം അദ്ദേഹത്തെ സര്‍വ്വാദരണീയനായിത്തന്നെ കണ്ടിരുന്നു . അനന്തപുരിയുടെ സംസ്‌കൃതിയ്ക്ക് അസുലഭമായ ഭാഗ്യം പോലെ നിന്ന ഒരു ഭദ്രദീപം .
അനിതരസാധാരണമായ വിനയത്തിന്റെ മാതൃക. കൂപ്പുകൈകളോടെയേ അദ്ദേഹത്തെക്കണ്ടിട്ടുള്ളു; ആരും ! അദ്ദേഹത്തെയും ആരും കൂപ്പുകൈകളോടെയേ സമീപിച്ചിട്ടുമുള്ളൂ.
അദ്ദേഹത്തിന്റെ സംസ്ഥാപനത്തിലും മാനേജിങ് എഡിറ്റര്‍ എന്ന ചുമതലയിലും തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചുവന്ന ‘കേരളപത്രിക’ ദിനപ്പത്രം അക്കാലത്തു ശ്രദ്ധേയമായിമായിരുന്നു .
ഗവ: ആര്‍ട്‌സ് കോളേജിലും തിരുവനന്തപുരം ലോ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പില്‍ക്കാലത്ത് ലോ അക്കാദമി ഭരണസമിതി ചെയര്‍മാനായി അംഗീകരിയ്ക്കപ്പെട്ടു . ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സിലിലേക്ക് തിരുവനന്തപുരം നഗരസഭയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. 1941-ലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ തെരഞ്ഞെടുത്തത് . ഗാന്ധിസ്മാരകസമിതിയുടെ എക്കാലത്തെയും സജീവ പ്രവര്‍ത്തകനായിരുന്നു. 1941-ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആയി.
ഉറവ വറ്റാത്ത ഹൃദയബന്ധമാണ് അദ്ദേഹം സമ്മാനിച്ചത്. പ്രത്യേകിച്ചും മൂന്നു ദശകത്തിലേറെയായുള്ള ദൃഢമായ ഹൃദയ ബന്ധം. യാതൊരു രാഷ്ട്രീയവും കലരാത്ത ആ സ്‌നേഹബന്ധം എന്നും എനിക്കെന്നപോലെ മറ്റുള്ളവര്‍ക്കും ആത്മസ്പര്‍ശിയായിരുന്നു. സ്‌നേഹസ്പര്‍ശിയായ കാരുണ്യംപോലെ !