ക്രിസ്മസ് രാത്രി എറണാകുളം ജില്ലയില്‍ കിഴക്കമ്പലത്തുള്ള കിറ്റെക്‌സ് കമ്പനിവളപ്പില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
എന്താണവിടെ നടന്നത്? നാഗാലാന്റ്, മണിപ്പൂര്‍ സ്വദേശികളായ തൊഴിലാളികള്‍ ക്രിസ്മസ് കരോള്‍ നടത്തുന്നു. ബംഗാള്‍, അസം സ്വദേശികളായ തൊഴിലാളികള്‍ തടയുന്നു.തര്‍ക്കം അക്രമത്തിലെത്തുമ്പോള്‍ രംഗത്തെത്തിയ സി.ഐ അടക്കം നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ പോലീസ് ജീപ്പിനു മുകളിലേക്ക് ചാടിക്കയറി, വടികൊണ്ട് ചില്ലുകള്‍ അടിച്ചു തകര്‍ത്തു, രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു.മദ്യത്തിന്റെയും മറ്റ് ലഹരികളുടെയും സ്വാധീനത്തില്‍ ‘അതിഥിതൊഴിലാളികള്‍’ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. കല്ലും കുറുവടിയുമായി വന്ന അഞ്ഞൂറിലേറെ അക്രമികള്‍ക്കു മുന്നില്‍പെട്ട് നാട്ടുകാര്‍ ഭയന്നു. പോലീസുകാര്‍ നിസ്സഹായരായി. ക്രിസ്മസ് ആഘോഷത്തിനിടയില്‍ തര്‍ക്കമുണ്ടായ കാരണമെന്തെന്ന് ആരും വ്യക്തമാക്കുന്നില്ല. തീക്കട്ട ഉറുമ്പരിച്ചു എന്നു പറയുന്നപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് പോലീസിനും രക്ഷയില്ല എന്ന അവസ്ഥയായി. ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെ മാതൃകയായി കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ ‘മതസൗഹാര്‍ദ്ദം’ വലിയ കലാപത്തിലേക്ക് തിരിഞ്ഞില്ലെന്നതു മാത്രമാണ് നമുക്കാശ്വാസം.
പുലര്‍ച്ചയോടെ മാത്രമാണ് പൊലീസിന് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ കഴിഞ്ഞത്. ലേബര്‍ ക്യാമ്പില്‍ മദ്യവും മയക്കുമരുന്നും എത്തിയതെങ്ങനെയെന്നത് ഗൗരവമായി അന്വേഷിക്കേണ്ടതാണ്. മദ്യവും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വിപണിയും ഉപഭോഗവും സംസ്ഥാനത്തുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഖവുരയുടെ ആവശ്യമില്ല.
‘അതിഥി’കളുടെ തനിസ്വരൂപവും കയ്യിലിരുപ്പും ഇങ്ങനെ തികട്ടിവരുന്നത് ഇതാദ്യമല്ല. ഈ ആള്‍ക്കൂട്ട ഭീകരതയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടക്കാതെ കിറ്റെക്‌സിനെയും 20-20നെയും പ്രതിക്കൂട്ടിലാക്കാന്‍ വീണുകിട്ടിയ സുവര്‍ണാവസരമായിട്ടാണ് യുഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തെ എടുത്തിരിക്കുന്നത്. ഈ സംഭവത്തില്‍ ഇടതുപക്ഷ എം.എല്‍.എ പി.വി. ശ്രീനിജനും കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്‌നാനും ഒരേ സ്വരത്തില്‍ കിറ്റെക്‌സ് എം.ഡി സാബു. എം. ജേക്കബിനെതിരെ തിരിഞ്ഞിരിക്കുകയാണ്. എം.ഡിയെ പ്രതി ചേര്‍ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തീക്ഷമില്ലെന്നതിന്റെ പേരില്‍ സമീപകാലത്ത് സാബു തോമസ് 2,400 കോടി രൂപയുടെ വ്യാവസായിക സംരംഭം തെലങ്കാനയില്‍ ആരംഭിക്കാന്‍ കരാറുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. അതോടെ ഭരണകക്ഷിയുടെ ശത്രുത പിടിച്ചുപറ്റുകയും ചെയ്തു. പ്രതിപക്ഷനിരയിലെ പ്രമുഖ നേതാവായ ബെന്നി ബഹ്‌നാന് കമ്പനിയുടമയുമായുള്ള വ്യക്തിവിരോധം കോണ്‍ഗ്രസ്സിനേയും ശത്രു പാളയത്തിലാക്കി. വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയേയും ഉടമയേയും പൂട്ടാന്‍ കിട്ടിയ സുവര്‍ണാവസരമായി അവര്‍ക്കീ അക്രമങ്ങള്‍.
ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് സാബു.എം.ജേക്കബ് പറഞ്ഞു. മുപ്പതോ നാല്‍പതോ പേര്‍ മാത്രമാണ് സംഘര്‍ഷമുണ്ടാക്കിയത്. ലഹരി എത്തിയതെങ്ങനയെന്ന് വിശദമായ അന്വേഷണം വേണം, കിറ്റെക്‌സ് എം.ഡി വ്യക്തമാക്കി.
കിഴക്കമ്പലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ മരണം സംസ്ഥാനത്തെ മുള്‍മുനയില്‍ നിറുത്തിയ സംഭവമായിരുന്നു. ഇതരസംസ്ഥാന തൊഴിലാളി നടത്തിയ ആ കൊല തന്നെ നമ്മെ ഞെട്ടിപ്പിക്കുമ്പോള്‍ കൊല ചെയ്യുന്നതിലെ പൈശാചികത നമ്മെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. സംസ്ഥാനത്തെ ജനങ്ങളെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീതിയിലാഴ്ത്താന്‍ തുടങ്ങിയിട്ട് കുറേക്കാലമായി.
പെരുമ്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം അക്രമങ്ങള്‍ നടന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ നിഷ്‌ക്രിയരും നിസ്സഹായരുമാണ്. രാഷ്ട്രീയ നേതൃത്വം അവരുടെ കൈകള്‍ കെട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു ചെറിയ വിഭാഗമല്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഒരു പഠനം പറയുന്നത് സംസ്ഥാനത്ത് 31.4 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. കേരള തൊഴില്‍ ശക്തിയുടെ 26 ശതമാനത്തോളം അവരായിരിക്കുന്നു. മലയാളികള്‍ക്ക് ഗള്‍ഫുപോലെയാണ് ഇതരസംസ്ഥാനക്കാര്‍ക്ക് കേരളം. പല സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഭായിമാര്‍ കേരളത്തിലെ തൊഴില്‍മേഖലയിലെ നിറസാന്നിദ്ധ്യമാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് അവരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ട്. സി.പി.എമ്മിന്റെ ബംഗാള്‍ കണക്ഷന്‍ ഇതിന് സഹായകമായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ബംഗാളില്‍നിന്നും വരുന്നവരെ മലയാളികള്‍ക്ക് തിരിച്ചറിയാന്‍പോലുമാകാറില്ല. ബംഗാളികളെന്ന വിലാസത്തില്‍ ബംഗ്‌ളാദേശികള്‍ വന്‍തോതില്‍ ഇവിടേക്കു വരുന്നതായി വ്യാപക പരാതികളുണ്ട്. ഈ ഭായിമാരെ മലയാളം പഠിപ്പിച്ചും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും തരപ്പെടുത്തിക്കൊടുത്തും വോട്ട്ബാങ്കുകളാക്കി വളര്‍ത്തിയെടുക്കുന്ന ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജോലിക്കെടുക്കരുതെന്ന് പറയാനാകില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലുമുണ്ടെന്നതും നാം മറന്നുകൂടാ. പക്ഷേ, ഇവരുടെ മറവില്‍ കള്ളക്കടത്തുകാരും ഡ്രഗ് മാഫിയകളും മതഭീകരവാദികളും പെണ്‍വാണിഭ സംഘങ്ങളും മാവോയിസ്റ്റ് ആക്ടിവിസ്റ്റുകളും വലിയ ക്രിമിനല്‍ സംഘങ്ങളും പിടിമുറുക്കുന്നത് ഒരു സംസ്ഥാനവും അംഗീകരിക്കില്ല. വിവിധ കാലഘട്ടങ്ങളില്‍ ഈ വിഭാഗങ്ങളില്‍ നിന്നെല്ലാമുള്ളവരെ കേരളത്തില്‍നിന്ന് അറസ്റ്റുചെയ്ത സന്ദര്‍ഭങ്ങളുണ്ട്. വരുന്നവര്‍ക്ക് കൃത്യമായ രേഖകള്‍ വേണമെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടണമെന്ന് വരുന്നവര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ പോലീസിനോ തൊഴിലുടമയ്‌ക്കോ സര്‍ക്കാരിനോ നിര്‍ബന്ധമില്ല.
കുറ്റകൃത്യങ്ങള്‍ തൊഴിലാക്കിയവര്‍ തൊഴിലാളികളുടെ വേഷത്തില്‍ വരുന്നു, സ്ലീപ്പിംഗ് സെല്ലുകളായി പ്രവര്‍ത്തിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനമോ കൊലപാതക ക്വട്ടേഷനോ ശിഥിലീകരണപ്രവര്‍ത്തനങ്ങളോ നടത്തി വന്ന നാട്ടിലേക്കുതന്നെ തിരിച്ചുപോകുന്നു.
പലരും പ്രൊഫഷണല്‍ ക്രിമിനലുകളാണ്. പട്ടാളത്തെ നേരിടാന്‍ വരെ പരിശീലനം സിദ്ധിച്ചവര്‍. നാട്ടില്‍ അക്രമങ്ങളും കൊലകളും നടത്തിയിട്ടാകാം ഇവിടെ വന്നിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിട്ട ഇവരില്‍ ചിലരെ പശ്ചിമ ബംഗാളില്‍നിന്നും അസമില്‍നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്്. എപ്പോഴും അതത്ര എളുപ്പമല്ല. കൊറോണക്കാലത്ത് പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ചങ്ങനാശേരി-മല്ലപ്പള്ളി റോഡില്‍ മിന്നല്‍ ഉപരോധം നടത്തുകയുണ്ടായി. ആരാണിതിന് നേതൃത്വം നല്‍കുന്നത്്? പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടന്ന സമരങ്ങളില്‍ മതതീവ്രവാദികളോടൊപ്പം അപകടകരമാംവിധം ഇവര്‍ അണിനിരക്കുകയുണ്ടായി.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സാധ്യതയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മതപരമായി വേര്‍തിരിച്ച് മുതലെടുക്കുന്ന മതതീവ്രവാദ സംഘടനകളുണ്ട്. പശ്ചിമബംഗാളില്‍ ഇടതുകക്ഷികളും പിന്നീട് മമതാ ബാനര്‍ജിയും അനധികൃത നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ കാലാകാലങ്ങളില്‍ വോട്ടുബാങ്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ സാധ്യത കേരളത്തില്‍ പ്രയോഗത്തിലാക്കാന്‍ ശ്രമിക്കുന്നത് സിപിഎം ആണ്. ഒരു തുടര്‍ഭരണത്തിന്റെ താല്‍ക്കാലിക നേട്ടമുണ്ടാകുമെങ്കിലും അതിന് കേരളം നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. വോട്ടേഴ്‌സ് ലിസ്റ്റില്‍ കയറിപ്പറ്റുന്നതോടെ 30 ലക്ഷത്തോളം വരുന്ന പുറം തൊഴിലാളികളാവും വരുംകാലങ്ങളില്‍ സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കുക. സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ അവര്‍ക്ക് വെറും ഇടത്താവളങ്ങള്‍ മാത്രമാണെന്ന വിവേകം അവരെ താല്‍ക്കാലിക ലാഭത്തിനുപയോഗപ്പെടുത്തി കേഡറുകള്‍ വികസിപ്പിക്കാമെന്നു കരുതുന്ന ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. അസമും പശ്ചിമബംഗാളും നമുക്ക് അനുഭവപാഠമാകേണ്ടതാണ്.
കിഴക്കമ്പലവും പെരുമ്പാവൂരും ഈ സര്‍ക്കാരിനെ ഒന്നും പഠിപ്പിക്കുമെന്ന് തോന്നുന്നില്ല. എത്രയെത്ര ചുവരെഴുത്തുകള്‍ കണ്ടില്ലെന്നു നടിച്ചവരാണവര്‍! ചേകന്നൂര്‍ മൗലവിയും മാറാടും ജോസഫ് സാറും അവര്‍ക്ക് ഒറ്റപ്പെട്ട സംഭവങ്ങളാണ്. കിഴക്കമ്പലത്തെ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുതെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സര്‍ക്കാരിന്റേതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സ്പീക്കര്‍ എം.ബി.രാജേഷും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതുതന്നെ പറഞ്ഞു. സഖാക്കളേ, ഇതിപ്പോള്‍ എത്രാമത്തെ ഒറ്റപ്പെട്ട സംഭവമാണ്? എത്ര സംഭവങ്ങള്‍ക്കു ശേഷമാണ് ഒറ്റപ്പെട്ട സംഭവം പതിവ് സംഭവമാകുന്നത്? ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ ജനാധിപത്യവും സമാധാനവും പുലരണമെന്നാഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് സര്‍വനാശം വിളിച്ചുവരുത്തുന്നതായിരിക്കും.
കിഴക്കമ്പലത്ത് നടന്നതും പായിപ്പാട് നടന്നതും നാളെ കേരളത്തിലെവിടെയും സംഭവിക്കാം. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കുറേപ്പേര്‍ ആസൂത്രണം ചെയ്ത് ആക്രമണങ്ങള്‍ നിര്‍ബാധം നടപ്പാക്കുന്നു. അത് അസമികളായാലും ബംഗാളികളായാലും ബംഗ്‌ളാദേശികളായാലും മാവോയിസ്റ്റുകളായാലും ഭീകരവാദികളായാലും. കേരള സര്‍ക്കാര്‍ ഇവര്‍ക്കിടയിലെ തീവ്രവാദികളെ കണ്ടെത്തി ഉടന്‍ നാട് കടത്തണം. വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണം. അവര്‍ എവിടെ ഒളിച്ചിരുന്നാലും ആരാധനാലയങ്ങളിലായാല്‍ പോലും, അറസ്റ്റ് ചെയ്യാന്‍ ആര്‍ജ്ജവം കാണിക്കണം. ലഹരിയുടെ ഉപയോഗവും വില്‍പനയും ജാമ്യമില്ലാ വകുപ്പാക്കി അകത്താക്കണം. തീവ്രവാദികളുടെയും മതത്തിന്റെയും സംഘടിത വോട്ടിനായി പ്രീണനം തൊഴിലാക്കിയ രാഷ്ട്രീയപാര്‍ട്ടികളെ അകറ്റി നിര്‍ത്തണം.
അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരോ ക്രിമിനലുകളോ അല്ല. പക്ഷേ അവര്‍ക്കിടയില്‍ ക്രിമിനലുകള്‍ക്കും കുഴപ്പക്കാര്‍ക്കും സുരക്ഷിതമായിരിക്കാന്‍ ഇടമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് കേരളം പലപ്രാവശ്യം കണ്ടതുമാണ്. ഇക്കാര്യം സര്‍ക്കാരിനറിയാമെങ്കിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. നമ്മുടെ നാട്ടിലേക്ക് വരുന്നവര്‍ ആരാണ്? ഊരും പേരും എന്താണ്? അവരുടെ കയ്യില്‍ കൃത്യമായ രേഖകളുണ്ടോ? ആരാണ് അവരെ ഇവിടെ എത്തിച്ചത്? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇന്ന് ഇതേക്കുറിച്ചൊന്നും ഒരു കൃത്യതയുമില്ല. സംസ്ഥാനത്ത് എത്രലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നതിനുപോലും സര്‍ക്കാരിന്റെ കയ്യില്‍ കണക്കില്ല. ഒരു കൃത്യമായ റജിസ്റ്റര്‍ ആരുടെ കയ്യിലുമില്ല. അസമില്‍ നിന്നും ബംഗാളില്‍ നിന്നും വന്നവരില്‍ ചിലരെങ്കിലും ബംഗ്‌ളാദേശികളാണെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇതിനു പുറമേ റോഹിംഗ്യന്‍ അഭയാര്‍ഥികളും ഇവിടെ താവളമടിച്ചിട്ടുണ്ട്. ആര്‍ക്കും കേറി നിരങ്ങാവുന്ന വെള്ളരിക്കാപട്ടണമായി കേരളം മാറുന്നത് ആശങ്കാജനകമാണ്. കിഴക്കമ്പലം സംഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട സംഭവ പരമ്പരകളിലെ ഏറ്റവും ഒടുവില്‍ ലഭിച്ച മുന്നറിയിപ്പാണ്. ഇനിയെങ്കിലും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അലംഭാവം തുടര്‍ന്നാല്‍ അതിഥികള്‍ വീട്ടുകാരാകുന്ന കാലം അനതിവിദൂരമല്ല.