പത്തിടങ്ങഴി കറന്നാലും വറ്റാതെ പാലു തന്നിരുന്ന പശുവായിരുന്നു ബാബറി. കുറെ പതിറ്റാണ്ടായി പോപ്പുലര്‍ ഫ്രണ്ടും അവരുടെ ഉസ്താദുമാരായ ജമാഅത്തെ ഇസ്ലാമിയും തലതൊട്ടപ്പന്മാരായ ലഷ്‌കര്‍ തുടങ്ങിയ അന്താരാഷ്ട്രഭീകരന്മാരും രണ്ടു കയ്യുംകൂട്ടി കറന്നുകൊണ്ടിരിക്കുകയായിരുന്നു ഈ പശുവിനെ. എല്ലാവര്‍ഷവും ഡിസംബര്‍ 6ന് ഇവരുടെ കൂടെ ‘മതേതര’ മാന്യന്മാരും കൂടി ചേര്‍ന്ന് കൂട്ടക്കറവയായിരുന്നു. ലഷ്‌കര്‍ ഭീകരര്‍ രാജ്യത്ത് നടത്തിയ ഭീകരാക്രമണത്തിനു പറഞ്ഞന്യായം ബാബറി പൊളിച്ചതിലുള്ള പക തീര്‍ക്കല്‍ എന്നായിരുന്നു. പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ മുസ്ലിം സംഘടനകള്‍ രാജ്യത്തിനകത്തും പുറത്തും ബാബറിയുടെ പേരില്‍ ഫണ്ടുണ്ടാക്കി കീശയും കുമ്പയും വീര്‍പ്പിച്ചു. ബാബറി ചക്കരക്കുടത്തില്‍ കയ്യിട്ടുവാരാനും മുസ്ലിം വോട്ടുബാങ്ക് ചാക്കിലാക്കാനും കോണ്‍ഗ്രസ്സുകാരും ഇടതന്മാരും അവരുടെ ബുദ്ധിജീവികളും തിക്കുംതള്ളും കൂട്ടിയിരുന്നു. എന്നാല്‍ 2019 നവംബര്‍ 9-ലെ സുപ്രീംകോടതി വിധി വന്നതോടെ ബാബറി പശു ചത്തു. വിവാദ സ്ഥലം രാമജന്മഭൂമിയാണെന്ന് കോടതിവിധിച്ചതോടെ ബാബറി വാദക്കാരുടെ കഞ്ഞിയില്‍ പാറ്റവീണു. 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതോടെ ബാബറി ഖബറിടത്തിലുമായി. ഇത്രയൊക്കെയായിട്ടും എസ്.ഡി.പി.ഐക്കാരന്റെ കയ്യിലെ മോരിന്റെ പുളി മാറിയിട്ടില്ല! അവര്‍ ഇപ്പോഴും പഴയ തൈരുകുടത്തില്‍ വെള്ളമൊഴിച്ച് ബാബറി പശുവിന്റെ പാലിന്റെ ഗുണം വിളമ്പുകയാണ്.
പത്തനംതിട്ടയിലെ കോട്ടാങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തി നെഞ്ചത്ത് ‘ഞാന്‍ ബാബറി’ എന്ന ബാഡ്ജ് ധരിപ്പിച്ചുകൊണ്ടാണ് അവര്‍ പ്രകോപനം സൃഷ്ടിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ പത്രം അതിന് ചൂടുപകരുന്നുമുണ്ട്. മുസ്ലിം ലീഗുവരെ ബാബറിയെ ഉപേക്ഷിച്ചമട്ടാണ്. അപ്പോഴും പഞ്ചതന്ത്രം കഥയിലെ കുരങ്ങച്ചനെപ്പോലെ ചത്തുപോയ ബാബറി എന്ന മിന്നാമിനുങ്ങിനെ ഊതിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് എസ്. ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും. ക്ലാസില്‍ കയറി ‘ബാബറി പള്ളി ഞങ്ങള്‍ നിര്‍മ്മിക്കും’ എന്ന് കുട്ടികളെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നവര്‍ കുത്തിവെക്കുന്നതു മതവൈരത്തിന്റെ വിഷമാണ് എന്നു പറയാന്‍ ഒരു പത്രക്കാരനോ ചാനലുകാരനോ ഇല്ല. മധ്യപ്രദേശിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ ആരോ കല്ലെറിഞ്ഞതാണ് അവര്‍ക്ക് ചൂടുള്ള വാര്‍ത്ത.