അധിനിവേശമെന്നാല്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേലുള്ള സംഘടിതമായ കടന്നു കയറ്റമാണ്. ഭാരതത്തെ ആക്രമിച്ച വൈദേശിക ഇസ്ലാമിക ശക്തികള്‍ എക്കാലവും പരിശ്രമിച്ചത് രാഷ്ട്രത്തിന്റെ അഭിമാന ചിഹ്നങ്ങളെ തകര്‍ത്തെറിയാനും ദേശീയ ജനതയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താനുമാണ്. ഗോറിയും, ഗസ്‌നിയും, ബാബറും, ടിപ്പുവും എന്തിനേറെ ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം ഇത്തരത്തില്‍ അധിനിവേശത്തിന്റെ ആക്രമണോത്സുകത പ്രകടമാക്കിയവരാണ്.
ഹൈന്ദവ ഉന്മൂലനം ലക്ഷ്യമാക്കിയ ഈ ആക്രമണകാരികളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ടിപ്പുവും ബാബറും വാരിയംകുന്നനുമെല്ലാമാണ് തങ്ങളുടെ വീരപുരുഷന്മാരെന്ന് അവര്‍ നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ ആറിന് പത്തനംതിട്ട കോട്ടാങ്ങലിലെ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ‘ഞാന്‍ ബാബറി’ എന്ന ബാഡ്ജ് കുത്തിയ സംഭവം അവര്‍ പിന്തുടര്‍ന്നു പോരുന്ന അധിനിവേശ ശൈലിയുടെ തുടര്‍ച്ച മാത്രമാണ്.
സമൂഹത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുക എന്നത് പോപ്പുലര്‍ ഫ്രണ്ട് തുടക്കം മുതല്‍ തന്നെ അനുവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തനരീതിയാണ്. അതിന്റെ ഭാഗമാണ് കോട്ടാങ്ങലിലെ ഈ ബാഡ്ജ് ധരിപ്പിക്കല്‍ സംഭവവും. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുന്ന വിദ്യാര്‍ത്ഥിയെവരെ ബലമായി തടഞ്ഞുനിര്‍ത്തി ബാബറി ബാഡ്ജ് ധരിപ്പിച്ചത് സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനാണ്? ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ കൂടുതലും ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ ഈ സ്‌കൂള്‍ തിരഞ്ഞെടുത്തതും.
അയോദ്ധ്യാ പ്രശ്നത്തിന് ഭാരതത്തിന്റെ പരമോന്നത നീതിപീഠം എന്നേക്കുമായി തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതാണെന്നിരിക്കെ രാമജന്മഭൂമിയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടുള്ള തുറന്ന വെല്ലുവിളിയായി മാത്രമേ കരുതാനാകൂ. ഭാരതത്തിന്റെ നിയമസംവിധാനത്തോടുള്ള അവരുടെ സമീപനം ഇതിന് മുന്‍പ് തന്നെ കേരളം കണ്ടിട്ടുള്ളതാണ്. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹബന്ധം കോടതി റദ്ദാക്കിയപ്പോള്‍ ചരിത്രത്തിലില്ലാത്തവിധത്തില്‍ ഹൈക്കോടതിയിലേക്ക് അക്രമാസക്തമായ മാര്‍ച്ച് സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്തത്. അടുത്ത ദിവസങ്ങളില്‍ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ പുറത്ത് അവര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. മാറാട് കൂട്ടക്കൊലക്കേസില്‍ വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് നേരെ ഭീഷണി സന്ദേശമെത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിന്റെ തെറ്റായ നയനിലപാടുകളെ വിമര്‍ശിക്കുകയും, ജനാധിപത്യ വിരുദ്ധമായ വിലക്കുകള്‍ക്കെതിരെ സമരം നടത്തുകയും ഒക്കെ ചെയ്യാം. എന്നാല്‍ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ഭീഷണമാംവിധം ചോദ്യം ചെയ്യാന്‍ രാജ്യവിരുദ്ധ ശക്തികള്‍ക്ക് മാത്രമേ കഴിയൂ.
അടുത്ത കാലത്തായി കേരളത്തില്‍ അതിശക്തമായ മതധ്രുവീകരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് അവര്‍ കൊലപ്പെടുത്തിയത്. ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെ വീരപുരുഷനാക്കി അവതരിപ്പിച്ചും ഇതര മതസ്ഥരുടെ ഭക്ഷണത്തില്‍ ‘ഹലാല്‍’ അടിച്ചേല്‍പ്പിച്ചും, ‘ഇരുപത്തൊന്നില്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന് മുദ്രാവാക്യം മുഴക്കിയും കേരളത്തിന്റെ സാമൂഹ്യ ഐക്യത്തെ തകര്‍ക്കാനുള്ള ‘അസ്ത്രങ്ങള്‍’ക്ക് മൂര്‍ച്ച കൂട്ടുകയാണവര്‍. വീര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സ്മൃതിദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പഴശ്ശിയെ അനുകൂലിച്ചും ടിപ്പുവിനെ വിമര്‍ശിച്ചും അനുസ്മരണക്കുറിപ്പെഴുതിയ മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഇസ്ലാമിക ശക്തികള്‍ നടത്തിയത്. ഒടുവില്‍ മട്ടന്നൂര്‍ എംഎല്‍എ കൂടിയായ ശൈലജ ടീച്ചര്‍ക്ക് കമന്റ് ബോക്‌സ് പൂട്ടി വെക്കേണ്ടി വന്നു.
മതഭീകരശക്തികള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും തികഞ്ഞ മൗനം അവലംബിക്കുകയാണ്. ടിപ്പുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചറെ അനുകൂലിച്ച് ഒരൊറ്റ സിപിഎം നേതാവ് പോലും രംഗത്ത് വന്നില്ല. പ്രവാചക നിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ ഇരയോടൊപ്പം നില്‍ക്കുന്നതിന് പകരം അദ്ദേഹത്തെ ‘മഠയന്‍’ എന്ന് പരിഹസിക്കാനായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തിടുക്കം. അവര്‍ ഇസ്ലാമിക ഭീകരതയുമായി സന്ധി ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. 2002 ല്‍ സിപിഎം മുഖപത്രം മതഭീകരവാദത്തെക്കുറിച്ച് ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അബ്ദുല്‍ നാസര്‍ മദനിയെ ‘മതഭീകരതയുടെ കോഡിനേറ്റര്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അതേ മദനിയുടെ പി.ഡി.പിയുമായി പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാന്‍ അവര്‍ക്ക് അധികകാലം വേണ്ടിവന്നില്ല. 2009 ല്‍ പൊന്നാനിയില്‍ പി.ഡി.പിക്കാരനെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കി. നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് ശംഖുമുഖത്ത് വെച്ച് വി.എസ് അച്യുതാനന്ദന്‍ വേദിയിലേക്ക് കടന്നു വന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന പിണറായി വിജയന്‍ എടപ്പാളില്‍ മദനി വന്നപ്പോള്‍ എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു. ‘ഹലാല്‍’ വിവാദം ഉണ്ടായപ്പോള്‍ ഇസ്ലാമിക പണ്ഡിതന്മാരെപ്പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കാന്‍ മുന്നോട്ടു വന്നത്. എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്ന കോട്ടാങ്ങല്‍ പഞ്ചായത്തിലാണ് ബാബറി ബാഡ്ജ് അടിച്ചേല്‍പ്പിക്കല്‍ അരങ്ങേറിയത് എന്നറിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയപ്പോള്‍ സിപിഎമ്മിന്റെ പ്രതികരണം കോടിയേരി ബാലകൃഷ്ണന്റെ ഭാഷ കടമെടുത്താല്‍ ‘പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കിട്ടും’ എന്നൊന്നുമായിരുന്നില്ല. മറിച്ച് ‘വര്‍ഗീയത തുലയട്ടെ’ എന്ന ചുമരെഴുത്തില്‍ മാത്രമായി അവരവരുടെ പ്രതിഷേധമൊതുക്കുകയായിരുന്നു. ഭരണവും ആഭ്യന്തര വകുപ്പും കയ്യിലുണ്ടായിട്ടും അഭിമന്യൂവിന്റെ കേസില്‍ മുഴുവന്‍ പ്രതികളെയും സമയബന്ധിതമായി പിടികൂടാന്‍ പോലും കഴിഞ്ഞില്ല.
ഉത്തരേന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെക്കൊണ്ട് നിര്‍ബന്ധമായി ജയ് ശ്രീറാം വിളിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ച് കേരളത്തില്‍ പ്രതിഷേധിം സംഘടിപ്പിക്കുന്ന ആരും തന്നെ കോട്ടാങ്ങല്‍ സംഭവത്തില്‍ പ്രതിഷേധിക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയത് അക്ഷന്തവ്യമായ അപരാധമായി കണ്ട ‘നിഷ്പക്ഷ’ മാധ്യമപ്രവര്‍ത്തകരാരും ഈ സംഭവം അറിഞ്ഞതുപോലുമില്ല.
അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത ബാബറി ദിനാചരണവും വികാരാവേശവും കേരളത്തില്‍ മാത്രം തിളച്ചു പൊങ്ങുന്നത് മതഭീകരവാദത്തിന് ആവശ്യമായ രാഷ്ട്രീയവും ഭരണപരവുമായ സംരക്ഷണം ഇവിടെ ലഭിക്കുന്നത് കൊണ്ടാണ്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന മദനിയുടെ മോചനത്തിന് വേണ്ടി ഭരണപ്രതിപക്ഷ ഭേദമന്യേ പ്രമേയം പാസാക്കിയ സംസ്ഥാനമാണല്ലോ കേരളം. നിരുപാധികമായ ഈ രാഷ്ട്രീയ പിന്തുണയാണ് ഗസ്‌നിയുടെയും ഗോറിയുടെയും ഭാരതപുനരാഗമനം സ്വപ്‌നം കാണുന്ന ബാബറുടെ പിന്മുറക്കാര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുന്നതും…