നാദബ്രഹ്മത്തിന്റെ മഹാസാഗരങ്ങളെ സ്വരരാഗങ്ങളില്‍ ആവാഹിച്ചൊതുക്കിയ സംഗീതജ്ഞന്‍. അക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ പാദസരം ചാര്‍ത്തി കൈരളിയെ ത്രസിപ്പിച്ച ദക്ഷിണാമൂര്‍ത്തി സ്വാമി. കര്‍ണാടക സംഗീത ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ട ദക്ഷിണാമൂര്‍ത്തി സ്വാമി കഥാവശേഷനായെങ്കിലും ആ പ്രതിഭ അന്തരീക്ഷത്തില്‍ ചാലിച്ചുചേര്‍ത്ത ഗാനമാധുരി എക്കാലത്തും മാനവ മനസ്സുകളില്‍ ആഹ്ലാദത്തിന്റെ അലകള്‍ തീര്‍ത്തുകൊണ്ടിരിക്കുക തന്നെ ചെയ്യും. പാട്ടുതീര്‍ന്നാലും പാട്ടു ബാക്കിയാക്കാനാവുന്ന അത്ഭുത രാഗവിദ്യ അറിയാമായിരുന്നു സ്വാമിക്ക്. അദ്ദേഹം സമ്മാനിച്ച പാട്ടുകളുടെ അനുപമസാഗരം മലയാളിക്കൊപ്പം ഉള്ളിടത്തോളം കാലം ദക്ഷിണാമൂര്‍ത്തി ജീവിക്കും. രാഗദേവതയോടുള്ള പ്രാര്‍ത്ഥനയുമായി ഹാര്‍മോണിയത്തിനു പുറകിലിരുന്ന് ഈണമിട്ട ആ സംഗീതജ്ഞന്‍ കൈരളിക്ക് സമ്മാനിച്ച മനോഹരഗാനങ്ങള്‍ കുറച്ചൊന്നുമല്ല. സൂക്ഷ്മവും ലളിതവുമായ രാഗച്ഛായയിലുള്ള പാട്ടുകളായിരുന്നു അവയില്‍ കൂടുതലും; നമ്മുടെ ഗൃഹാതുരതയില്‍ ചിരകാലത്തേക്ക് സൂക്ഷിക്കാനുള്ള രാഗസൗന്ദര്യത്തിന്റെ കല്‍പനാ കാകളികള്‍. ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ മലയാളി പോകുമ്പോഴും അശോക പൂര്‍ണിമ വിടരും യാമങ്ങളിലും സ്വാമിയുടെ ഖരഹരപ്രിയ രാഗം ഘനസാന്ദ്രമാവുന്നു. ആര്‍ദ്രമധുരമായ സിന്ധുഭൈരവിയുടെ രാഗരസങ്ങളിലൂടെ സ്വാമി മലയാളിയെ പ്രണയാഭമാക്കുന്നു. മലയാള സിനിമാഗാനരംഗത്തെ ചതുര്‍മൂര്‍ത്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. കെ.രാഘവന്‍, എം.എസ്. ബാബുരാജ്, ജി.ദേവരാജന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍. ആറടിയോളം ഉയരം, നീണ്ടുമെലിഞ്ഞ ശരീരം, മുണ്ടും ജുബ്ബയും വേഷം. വിശാലമായ നെറ്റിത്തടത്തില്‍ നീട്ടിവരച്ച ഭസ്മക്കുറി, കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത രുദ്രാക്ഷം. അക്ഷരാര്‍ത്ഥത്തില്‍ എല്ലാം തികഞ്ഞ ഒരു ഗുരുതന്നെയായിരുന്നു അദ്ദേഹം.
1919 ഡിസംബര്‍ 9ന് ആലപ്പുഴ മുല്ലയ്ക്കല്‍ തെക്കേമഠത്തില്‍ ഡി.വെങ്കടേശ്വര അയ്യരുടേയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനനം. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സംഗീതത്തോട് അഭിനിവേശമായിരുന്നു. ബാല്യത്തിലെ സംഗീതഗുരു അമ്മ തന്നെയായിരുന്നു. മഹാനായ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങള്‍ അമ്മ മകനെ പഠിപ്പിച്ചു. തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാഭ്യാസം; വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി കര്‍ണ്ണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു. തികഞ്ഞ ഈശ്വരവിശ്വാസിയായ മൂര്‍ത്തിക്ക് സംഗീതം തപസ്സും ഉപാസനയുമായിരുന്നു. നല്ല തങ്ക (1948) എന്ന സിനിമയ്ക്കുവേണ്ടി ശംഭോ ഞാന്‍ കാണ്‍മതെന്താണിദം… എന്ന ഗാനത്തിലൂടെയായിരുന്നു സിനിമാസംഗീത ലോകത്തേക്കുള്ള തുടക്കം. ഇഷ്ടദൈവമായ വൈക്കത്തപ്പനെക്കുറിച്ചുള്ള വരികള്‍ക്കു തന്നെ ആദ്യം സംഗീതം നല്‍കാനായത് ദേവസുഗന്ധമുള്ള നിമിത്തമായി ദക്ഷിണാമൂര്‍ത്തി വിശ്വസിച്ചു. ആദ്യരാഗമായ പന്തുവരാളിയെ പിന്നെ പലപ്പോഴും ഗാനങ്ങളിലേക്ക് വരവേല്‍ക്കുകയും ചെയ്തു. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു സ്വാമി ചിട്ടപ്പെടുത്തിയ ഗാനം പാടി അഭിനയിച്ചത്. പില്‍ക്കാലത്ത് യേശുദാസും അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസും സ്വാമിയുടെ സംവിധാനത്തില്‍ പാടിയപ്പോള്‍ മൂന്ന് തലമുറയെ പാടിപ്പിച്ച അപൂര്‍വ്വതയുമായി. ”ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ” എന്ന ഗാനം പില്‍ക്കാലത്ത് സ്വാമിയും യേശുദാസും ചേര്‍ന്ന് പല വേദികളിലും പാടിയത് മറക്കാനാവാത്ത ഒരു ഓര്‍മ്മയുടെ മുഴക്കമാണ്. കുഞ്ചാക്കോയുടെ നല്ല തങ്കയില്‍ ആരംഭിച്ച ആ സംഗീത സപര്യ 37 വര്‍ഷം അഭംഗുരം തുടര്‍ന്നു. ഇടനാഴിയില്‍ ഒരു കാലൊച്ച കേള്‍പ്പിച്ചുകൊണ്ട് അദ്ദേഹം ചലച്ചിത്ര രംഗത്തുനിന്നും പിന്‍മാറി.
ആദ്യം സാഹിത്യം, പിന്നീട് സംഗീതം. ദക്ഷിണാമൂര്‍ത്തി എപ്പോഴും അങ്ങനെ വിശ്വസിച്ചു. ഗാനം വായിച്ചു സന്ദര്‍ഭം മനസ്സിലാക്കുമ്പോള്‍ തന്റെ മനസ്സില്‍ ദേവസന്ദേശം പോലെ ഒരു ഈണം രൂപപ്പെടുമെന്നും അതുപാടി നോക്കുമ്പോള്‍ ഒരു രാഗമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഭയദേവിന്റെ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് സ്വാമി ചലച്ചിത്ര രംഗത്ത് ജൈത്രയാത്ര തുടങ്ങിയത്. താരാട്ടുപാട്ടിന്റെ കവിയായ അഭയദേവ് എന്ന ‘അയ്യപ്പന്‍പിള്ള’ ആര്യസമാജവുമായുള്ള ബന്ധം കാരണമാണ് പേര് അഭയദേവ് ആയത്. മലയാളികള്‍ക്ക് എക്കാലവും പാടിനടക്കാന്‍ പോന്ന രണ്ടു താരാട്ടുപാട്ടുകള്‍ സംഭാവന ചെയ്തു. സീത എന്ന ചിത്രത്തില്‍ പി.സുശീല ആദ്യമായി മലയാളത്തില്‍ പാടിയ പാട്ടുപാടിയുറക്കാം ഞാന്‍ എന്നതും സ്‌നേഹസീമയിലെ കണ്ണുംപൂട്ടിയുറങ്ങുക… എന്നതും. ജീവിതനൗക – വേലക്കാരന്‍, ലോകനീതി, ജ്ഞാനസുന്ദരി, കിടപ്പാടം, വിധി തന്ന വിളക്ക്, ശ്രീകോവില്‍, വേലുത്തമ്പിദളവ, സത്യഭാമ, സുശീല, ചിലമ്പൊലി തുടങ്ങി ഇരുപതിലധികം ചിത്രങ്ങള്‍ക്ക് ഈ ടീം ഗാനമൊരുക്കി. കനിവോലും കമനീയ ഹൃദയം എന്ന ക്രിസ്തീയഗാനം കര്‍ണാടക സംഗീതത്തില്‍ ചിട്ടപ്പെടുത്തി. മറ്റൊന്ന് പ്രിയമാനസാ വാ… എന്നത് സ്വാമിയുടെ ഹൃദയാവര്‍ജ്ജകമായ ഗാനസ്മരണയാണ്. ഗായകരായ പി.ലീല, അമ്പിളി, എ.പി.കോമള, കല്യാണി മേനോന്‍ തുടങ്ങി ഒട്ടേറെ പേരെ സ്വാമി സംഗീതം പഠിപ്പിച്ചിട്ടുണ്ട്. ഈ ഗായകര്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പിന്റെ ”ശ്രാന്തമംബരം… നിതാഘോഷ്മള എന്ന ഗംഭീര കവിത അഭയം എന്ന സിനിമയ്ക്കുവേണ്ടി ശുഭപന്തുവരാളിയില്‍ സൗമ്യസുന്ദരമായി ചിട്ടപ്പെടുത്തിയപ്പോള്‍ ജി അത്ഭുതാദാരത്തോടെ പറഞ്ഞിട്ടുണ്ട്. ”സ്വാമി എന്റെ കവിതയുടെ കനം കുറച്ച് പഞ്ഞിപോലെയാക്കിയല്ലോ..?”
പി.ഭാസ്‌കരന്‍ – ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ട് 1950-ല്‍ വന്ന ചന്ദ്രികയിലൂടെയാണെങ്കിലും അവരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ പലതും പിറന്നത് ഏറെ കഴിഞ്ഞാണ്. ഇന്നലെ നീയൊരു സുന്ദരരാഗമായി (സ്ത്രീ), ഹര്‍ഷബാഷ്പം തൂകീ…. (മുത്തശ്ശി), കാവ്യപുസ്തകമല്ലോ…. ജീവിതം (അശ്വതി), വൃശ്ചിക പൂ നീലാവേ…. (തച്ചോളി മരുമകന്‍ ചന്തു), സ്വപ്‌നങ്ങള്‍ അലങ്കരിക്കും (ചുമടുതാങ്ങി), പുലയനാര്‍ മണിയമ്മ… (പ്രസാദം) ഇങ്ങനെ ഒട്ടനവധി ഗാനങ്ങള്‍. 1967ല്‍ വന്ന കൊച്ചിന്‍ എക്‌സ്പ്രസിലാണ് ശ്രീകുമാരന്‍ തമ്പിയും സ്വാമിയും ആദ്യമായി ഒന്നിച്ചത്. പിറ്റേക്കൊല്ലമിറങ്ങിയ ‘പാടുന്ന പുഴ’യിലാണ് എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ’ എന്ന ഗാനത്തിന്റെ പിറവി. ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തിലെ എല്ലാഗാനങ്ങളും ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം… ആകാശം ഭൂമിയെ വിളിക്കുന്നു…, വൈക്കത്തഷ്ടമിനാളില്‍… ആസ്വാദക ശ്രദ്ധപിടിച്ചുപറ്റി. മനസ്സില്‍ ഉണരൂ… ഉഷ:സന്ധ്യയായ്” (മറുനാട്ടില്‍ ഒരു മലയാളി), സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം (മായ), പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു (നൃത്തശാല), ”താരകരൂപിണീ…”, ”ആറാട്ടിനാനകള്‍ എഴുന്നള്ളീ…..” (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു..) ഇങ്ങനെ ഒട്ടനവധി ഹിറ്റുകള്‍ ഈ ടീം ഒരുക്കി… വയലാര്‍ ദേവരാജന്‍ ടീം മലയാള ഗാനരംഗത്ത് ചരിത്രം സൃഷ്ടിച്ചു മുന്നേറിയപ്പോഴും വയലാറിന്റെ ഗാനങ്ങള്‍ ഏറെ സ്വാമി ചിട്ടപ്പെടുത്തി. ”കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, സ്വപ്‌നങ്ങളേ… നിങ്ങള്‍…, ഞാന്‍ ഞാനെന്ന ഭാവങ്ങളേ… ചിത്രശിലാപാളികള്‍ കൊണ്ടൊരു…, എന്റെ കയ്യില്‍ പൂത്തിരി… എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി രണ്ടുപേരും. അദ്ധ്യാപിക (1968) എന്ന ചിത്രത്തോടെയാണ് ഓഎന്‍വി കുറുപ്പും ദക്ഷിണാമൂര്‍ത്തിയും ഒന്നിക്കുന്നത്. പള്ളിമണികളേ… എന്ന ഗാനത്തിലൂടെ… ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു… ഇന്ദീവര ദളനയനാ… ഇടനാഴിയില്‍ ഒരു കാലൊച്ചയിലെ വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം…. എന്ന ഗാനം ഒ.എന്‍.വിയുടെ കാവ്യസൗന്ദര്യം ആവോളം ആസ്വദിച്ച് ചിട്ടപ്പെടുത്തിയതാണെന്ന് സ്വാമി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം മിഴികള്‍ സാക്ഷിയിലെ മഞ്ജുതര ശ്രീലതികാഗ്രഹത്തില്‍ എന്ന ഗാനത്തിലൂടെ സംഗീതത്തിന് എന്നും ചെറുപ്പമാണെന്നും തെളിയിച്ചു.
തിക്കുറിശ്ശിയുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ കൂടിയാണ്. കസ്തൂരിപ്പൊട്ടു മാഞ്ഞു, കാര്‍കൂന്തല്‍ കെട്ടിനെന്തിന്, നനഞ്ഞ നേരിയപട്ടുറുമാല്‍ (ബിച്ചൂതിരുമല),പ്രിയസഖീ പോയീവരൂ… (ചേരി വിശ്വനാഥന്‍) അതുപോലെ ലളിതഗാന ശാഖയില്‍ മധുരഗീതങ്ങള്‍ എന്ന പേരില്‍ ഒട്ടനവധി ഗീതങ്ങള്‍ ”ഒരു കരിമൊട്ടിന്റെ കഥയാണ് നീ…, പണ്ടുപാടിയ പാട്ടിലൊരെണ്ണം തുടങ്ങിയവ ഒരു കാലത്ത് കലോത്സവ വേദികളില്‍ മുഴങ്ങികേട്ടവയാണ്. പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരൊറ്റപാട്ടുകൊണ്ട് സ്വാമി മാന്ത്രികമായൊരു സുവര്‍ണ്ണകാലം സൃഷ്ടിച്ചു. മുത്തശ്ശിയിലെ ഹര്‍ഷബാഷ്പം തൂകീ… എന്ന ഗാനം മലയാളികള്‍ക്ക് ഒരുപൊന്‍തൂവല്‍ പോലെ വിശുദ്ധമായിരുന്നു. പ്രിയമാനസാ… എന്ന ഗാനം പി. ലീലയ്ക്ക് വേണ്ടി സ്വാമി ചിട്ടപ്പെടുത്തിയ അനശ്വര ശില്‍പ്പമായിരുന്നു. കാറ്റേ വാ… കടലേ… വാ… എന്ന എം.എല്‍. വസന്തകുമാരിയുടെ ഗാനം ഇന്നും പ്രശസ്തമാണ്. വൈക്കം മണി, സെബാസ്റ്റ്യന്‍ കുഞ്ഞ്കുഞ്ഞ് ഭാഗവതര്‍, കോഴിക്കോട് അബ്ദുള്‍ഖാദര്‍, എ.എം.രാജ, പി.ബി.ശ്രീനിവാസ്, മെഹബൂബ്, ബ്രഹ്മാനന്ദന്‍, ചിത്ര തുടങ്ങി എല്ലാതലമുറയിലും പെട്ട എത്രയോ ഗായകരെക്കൊണ്ട് നൂറുകണക്കിന് ഗാനങ്ങള്‍ പാടിച്ച സ്വാമി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും നീണ്ടകാലം നിലനിന്ന സംഗീതസംവിധായകനാണ്.
ജ്ഞാനസുന്ദരിയിലെ സംഗീതത്തിന് 1961-ല്‍ വി.വി.ഗിരിയില്‍ നിന്ന് ഏറ്റുവാങ്ങിയ കേരളസംഗീത നാടക അക്കാദമി അവാര്‍ഡാണ് ആദ്യപുരസ്‌കാരം. 1963 മുതല്‍ 1969 വരെ ഫിലിംസ് ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്. 1970ല്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. കമുകറ അവാര്‍ഡ്. ത്യാഗരാജ സംഗീതസഭയുടെ സംഗീതസേവ അവാര്‍ഡ് എന്നിവയും ചലച്ചിത്രത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കേരള സര്‍ക്കാര്‍ ജെ.സി.ഡാനിയല്‍ അവാര്‍ഡും നല്‍കി ആദരിച്ചു. ആഭിജാതമായ ഒരു സംഗീതകാലത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പോലെ ജീവിച്ചു; സൗമ്യമായ ഒരു കാറ്റലപോലെ താരാട്ടും ഈണവും തലമുറകള്‍ക്ക് നല്‍കി കടന്നുപോയി, ആ ഹൃദയ സരസ്സിലെ സംഗീതപുഷ്പം!!