Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

യജ്ഞപ്രസാദത്തിന്റെ പുനര്‍വായന

പി.നാരായണക്കുറുപ്പ്

Print Edition: 3 December 2021

അതീതദര്‍ശനം – ജീവിതത്തിന്റെ സാമാന്യതലത്തില്‍ നിന്ന് വിശ്വത്തിന്റെയും വിശ്വാതീത സത്യത്തിന്റെയും തലത്തിലേക്ക് ഭാവനയ്ക്ക് അനുഭവവേദ്യമായ ദര്‍ശനം – അതാണ് കവിതയുടെ സാക്ഷാല്‍ക്കാരം. അത് അവകാശപ്പെടാവുന്ന കവികള്‍ നമുക്ക് ഉണ്ടോ? വള്ളത്തോള്‍ക്കാലത്തിനുശേഷം ആ പൊരുള്‍ പിന്തുടര്‍ന്നവരുണ്ട് – ജിയും വൈലോപ്പിള്ളിയും അക്കിത്തവും പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു. തീര്‍ച്ചയായും നമ്മുടെ ദൈനംദിന ജീവിതാനുഭവം തന്നെയാണ് ഉറവ. അതിനെ ഓരോന്നായി പിന്‍തള്ളുന്നതാണ് ത്യാഗം. ഈ ത്യാഗത്തിന്റെ സിദ്ധിയായി ഉണ്ടാവുന്ന വെളിപാടിന് നാം ആത്മസാക്ഷാല്‍കാരം എന്നു പറയും. ജിയുടെയും മറ്റും അത്തരം (അന്വേഷണം, ‘നിമിഷം’ തുടങ്ങിയവ) രചനക്ക് നിരൂപകര്‍ സൗകര്യാര്‍ത്ഥം പ്രതീകാത്മകം, മിസ്റ്റിസിസം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഭൗതികതയുടെ ത്യാഗം എന്ന സവിശേഷത അവരില്‍ കാണാന്‍ പ്രയാസം. ആ ത്യാഗത്തെ ആശ്രയിച്ചാല്‍ സാമാന്യജനതക്ക് കവിത ദുഷ്പ്രാപ്യമാവും എന്ന് ആ മഹാകവികള്‍ ധരിച്ചിട്ടുണ്ട്. അതില്‍ അവരെ കുറ്റം പറയാവതല്ല. ത്യാഗത്തിന്റെ സമ്പൂര്‍ത്തിയില്‍ ആത്മദര്‍ശനത്തിന് സാധ്യത കണ്ടെത്തുന്ന ഒരേയൊരു കവി പി.പരമേശ്വരന്‍ ആകുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതശൈലിയും ‘യജ്ഞപ്രസാദം’ എന്ന കവിതാ സമാഹാരവും വെളിപ്പെടുത്തുന്നു. ആധുനിക കാലത്തെ ഏറ്റവും വിശിഷ്ടനായ കവി അദ്ദേഹമാണ്; അര്‍ഹിക്കുന്നതരത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയ കവിയും അദ്ദേഹംതന്നെ. തലമുറ കഴിഞ്ഞ് ഈ സത്യം അംഗീകരിക്കപ്പെടും എന്ന് നമുക്ക് ആശ്വസിക്കാം.

ചരിത്രത്തിലെ ഓണേഴ്‌സ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്നമാര്‍ക്കു വാങ്ങിയിട്ടും അഭിമുഖത്തിനു നില്‍ക്കാതെ ആര്‍.എസ്.എസ്. പ്രചാരകനായി പോയ അദ്ദേഹം സംഘ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരികെവന്ന് ഡിഗ്രിയും സ്വര്‍ണമെഡലും വാങ്ങി. ഇതുപോലെ ഉപദേശിക്കാനുള്ള വ്യക്തി ഇല്ലാതെപോയതിനാലാണ് അദ്ദേഹം കവിതയെ ത്യജിച്ചത്. സഹപാഠിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് രണ്ടാംസ്ഥാനം കിട്ടിയ കവിതാമത്സരത്തില്‍ ഒന്നാംസ്ഥാനം പരമേശ്വര്‍ജിക്കായിരുന്നു. ഇന്റര്‍മീഡിയറ്റ് പഠനകാലത്തു തന്നെ

”ത്വരിതതരമാര്‍ത്തടിക്കുന്നു മന്മാനസം
പരിധികള്‍ കടക്കും പയോധിക്കു തുല്യമായ്…
സ്വയമഹഹ വിസ്മരിച്ചാര്‍ത്തു പാടുന്നു ഞാന്‍
വിയദി വിഹരിക്കും വിഹംഗമം പോലവെ”

എന്നെഴുതിയ കവി ആ രംഗത്ത്, ആവശ്യം വന്നപ്പോഴൊക്കെ പ്രത്യക്ഷനായി. എന്നാല്‍ ”ഒരു ജീവിതം ഒരു ദൗത്യം എന്ന തത്ത്വമാണ് എന്നെ നയിക്കുന്നത്” എന്നാണ് തീര്‍ച്ചപ്പെടുത്തിയത്. കവിതയെ ത്യജിച്ചു. ദൗത്യം എന്തെന്ന ഉറപ്പോടു കൂടിത്തന്നെ. അതെപ്പറ്റി അക്കിത്തം സൂചിപ്പിക്കുന്നു, ‘യജ്ഞപ്രസാദ’ത്തിന്റെ അവതാരികയില്‍: ”ആത്മാവിന്റെ ഉന്നതി കാരണം, വിവേകാനന്ദന്റെ ഉദ്ഗാനങ്ങളുമായി സംവദിക്കുന്നതുപോലെ എനിക്കു തോന്നുന്നു. ആ അനുഭൂതി പുണ്യത്തെപ്പറ്റി വാചകമോതാന്‍ ഞാന്‍ ആളല്ല. കവിത, കാവ്യനിരൂപണത്തിന്നപ്പുറത്താണെന്ന് ഈ കൃതികള്‍ അനുഭവിപ്പിച്ചു തരുന്നു – വിവേകാനന്ദന്റേതുപോലെ മാതൃകാപരമായ ഈ കാവ്യാനുഭൂതി”.

53 കവിതകളുള്ളതില്‍ അനുഭൂതിവിശേഷത്തിന്റെ ആവര്‍ത്തനം ഉണ്ടാവാനിടയുണ്ട്. അത്ഭുതമെന്നുപറയട്ടെ അത്തരം ആവര്‍ത്തനം ഇവിടെയില്ല. സ്വീകരിച്ചിരിക്കുന്ന ഉപമാനങ്ങളുടെ, സിംബലുകളുടെ, വൈവിധ്യമാണ് കാരണം. ഓരോ കവിതയ്ക്കും വ്യക്തിത്വം പകരാന്‍, പ്രതീകങ്ങള്‍ സൃഷ്ടിക്കുന്ന ധ്വനികള്‍ക്ക് സാധിക്കുന്നു. ടാഗൂറിന്റെയോ കീറ്റ്‌സിന്റെയോ കവിതയിലെപ്പോലെ. ഗംഗാനദിയും കാശിയും ഹിമാലയവും ആവര്‍ത്തിക്കുമ്പോള്‍ത്തന്നെ അവയുടെ നിറവും ധര്‍മ്മവും ഓരോ കവിതയിലും മാറിവരുന്നു. ശിവന്റെ സഹധര്‍മ്മിണിയാണ് ആദ്യകവിതയിലെ ഗംഗ; കാലം വരുത്തിയ കെടുതികളെ ഓര്‍ത്തു വിഷാദിക്കുന്ന അമ്മ. ഭഗീരഥ തപോബലത്തെയും ഭീഷ്മപരാക്രമത്തെയും അനുസ്മരിക്കുന്ന അമ്മ ”ഉണരുന്നുണ്ടു പുത്രന്മാര്‍, ഉയരുന്നുണ്ട് വൈഭവം ഉറപ്പാണിരുളേറുന്നുവെങ്കിലും ഉദയം വീണ്ടും വരും” എന്ന് തന്റെ ആത്മശക്തി ഓര്‍മ്മിപ്പിക്കാന്‍ അമ്മ മറക്കുന്നില്ല.

‘ഭാരതഭൂമാതേ’ എന്ന കവിതയില്‍ ഈ അമ്മ ആദിശക്തി (ബ്രഹ്മം) തന്നെയാണെന്ന് വിവക്ഷിക്കുന്നു.

ഭാഗീരഥി വെറുമൊരു നദിയല്ല
സിന്ധു കേവലം ജലമല്ല;
ഭക്ത്യാദരവാര്‍ന്നമരരൊഴുക്കിയ
നിന്നഭിഷേചന തീര്‍ഥം താന്‍…
കൈലാസം വെറുമൊരു മലയല്ല
കൈവല്യത്തിന്‍ വെണ്‍കല്‍ പ്രതിമ…
അതിലമരുമ്പോള്‍ നീലകണ്ഠ ധൃത-
കാളകൂടവും അമൃതായി.

ഗംഗയെയും ഇന്ത്യയിലെ ഗിരികളെയും കാടുകളെയും പറ്റിയുള്ള കവിവാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതേ പശ്ചാത്തലത്തില്‍ വേരോടിച്ചു വളര്‍ന്ന് വിശ്വം മുഴുവന്‍ വ്യാപിച്ച വിവേകാനന്ദന്‍, അരവിന്ദ മഹര്‍ഷി, ദയാനന്ദസരസ്വതി തുടങ്ങി അനേകം ഋഷിവര്യന്മാരെയാണ്. മാത്രമല്ല, ഗാന്ധിജി, പട്ടേല്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി ഒട്ടേറെ കര്‍മയോഗികളെയും. സമീപകാല ഭാരതീയ ചരിത്രത്തില്‍ വിപ്ലവകരമായ രാഷ്ട്രീയ പരിവര്‍ത്തനം സൃഷ്ടിച്ച നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയ ഭാരതീയ ജനതാപാര്‍ട്ടി നേതാക്കളുടെ കാഴ്ചപ്പാട് ഭാരതീയവും ധര്‍മാനുസൃതവും ആക്കിത്തീര്‍ക്കുന്നതില്‍ ഗംഗാനദിയുടെ സ്വാധീനം ഉണ്ടായിരുന്ന കഥ അധികം പേര്‍ക്ക് അറിയില്ല; അത് വിശദീകരിക്കുന്നു അടുത്തിടെ പ്രസിദ്ധീകൃതമായ ‘അമിത് ഷാ’യുടെ ജീവചരിത്രം.

ഭാരതത്തിന്റെ പ്രകൃതിയെപ്പോലെ തന്നെ പരമേശ്വര്‍ജിയുടെ കവിതയിലുള്ളത് പ്രാധാന്യമുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങളാണ്. ഒരു രാജ്യാവകാശത്തര്‍ക്കമുന്നയിച്ച് മേവാര്‍ ആക്രമിച്ച ബ്രിട്ടീഷ് സൈന്യത്തെ 1857 മെയ് മാസത്തില്‍, ധൈര്യപൂര്‍വ്വം നേരിട്ട് ഗ്വാളിയര്‍ കോട്ട പിടിച്ചെടുത്ത, പുരുഷവേഷത്തില്‍ കുതിരപ്പുറത്ത് അമ്പും വില്ലും കൊണ്ടുപൊരുതി സാമ്രാജ്യശക്തിയെ തുരത്തിയ ഝാന്‍സിറാണി, അടുത്തകൊല്ലം യുദ്ധരംഗത്തുതന്നെ വീരമൃത്യുവരിച്ച, ദേശാഭിമാന ഭരിതമായ ചരിത്രം, എത്രയും ചുരുക്കി, വസ്തുതകള്‍ കാവ്യബിംബ വിന്യാസത്തിലൂടെത്തന്നെ വ്യക്തമാക്കുന്ന കവിതയാണ് ‘വിശ്വറാണി.’

”വിശ്വറാണിയായ് അമ്മേ,
ഭവതിയെ
നിശ്ചയം ഞങ്ങള്‍
വാഴിക്കുമൂഴിയില്‍
ഹിന്ദു ധര്‍മമേ നിന്‍
ശിരോ ലേഖം
സുന്ദരമാക്കി മാറ്റും അശങ്കം.”

ചിക്കാഗോ നഗരത്തിലെ വിശിഷ്ടമായ സല്‍ക്കാരങ്ങളൊക്കെ വെടിഞ്ഞ്, തന്റെ നാട്ടിലെ ദരിദ്രലക്ഷങ്ങളെ ഓര്‍ത്തു വിലപിച്ച് ഉറങ്ങാതെ രാവുപോക്കിയ വിവേകാനന്ദ സ്വാമിയുടെ ചിത്രമാണ് ‘നവയുഗബുദ്ധന്‍’. സ്വാമി കുറഞ്ഞ വാക്കുകളില്‍ അതിനുകാരണം അവരോടു പറഞ്ഞു:

”നാണം മറയ്ക്കുവാന്‍ പാഴ്ത്തുണിത്തുണ്ടമോ
പയ്യടക്കീടുവാന്‍ രണ്ടുവറ്റോ
കാണാതെന്‍ നാട്ടുകാര്‍ കണ്ണീരും കയ്യുമായ്
വീണുവീണയ്യോ മരിച്ചിടുമ്പോള്‍
ഇമ്മണിമെത്തമേല്‍ വീണുറങ്ങീടുവാന്‍
എന്മനസ്സല്ലല്ല, പാറയല്ല”

ഇത്തരം നാടകീയ സന്ദര്‍ഭത്തില്‍ ഭൗതിക യാഥാര്‍ത്ഥ്യത്തിലേക്ക്, റിയലിസത്തിലേക്ക്, പരമേശ്വര്‍ജിയുടെ ശൈലി മാറുന്നതും ശ്രദ്ധേയമാണ്. പ്രാസാനുപ്രാസ താളഭംഗിയോടെ സംഗീതാത്മകമായിട്ടുള്ള രചനയാണ് സന്ദര്‍ഭത്തിനു ചേരുന്നതെന്നു കണ്ടാല്‍, ആ മധുരിമയുടെ ചേലിനു പോകാന്‍ പരമേശ്വര്‍ജിക്കു ശങ്കയില്ല. മംഗളമുഹൂര്‍ത്തം, തേര്, പുലരട്ടെ പുണ്യപൂരം തുടങ്ങിയ ദേശാഭിമാന പ്രകീര്‍ത്തനങ്ങള്‍ക്കും പ്രസാദാത്മകമായ ഗാനശൈലിയാണ് കവി സ്വീകരിക്കുന്നത്. അപ്പോള്‍ കവിതയെ ത്യജിച്ചു എന്ന് പറയാവതല്ല. അതൊരു പതിവുപ്രക്രിയയാക്കി അതിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചില്ല എന്നാണ് പറയേണ്ടത്. മനസ്സിലുള്ള കവിതയുടെ വാഗ് രൂപത്തിലുള്ള പകര്‍പ്പല്ല, കര്‍മരൂപത്തിലുള്ള സേവനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ത്യാഗത്തിന്റെ ഉദാഹരണമായി മറ്റുചിലതുണ്ട്. ഒന്ന്, എല്ലാ അര്‍ത്ഥത്തിലും ഒരു സന്ന്യാസിയായിരിക്കെത്തന്നെ ആ പേരിനോടോ അതിനോടു ബന്ധപ്പെട്ട വേഷത്തോടോ യാതൊരു ഭ്രമവുമില്ല; സാധാരണക്കാരനായി നടന്നു. വിവേകാനന്ദനും അരവിന്ദനും ഒന്നുംതന്നെ സംഭാഷണത്തില്‍ വരില്ല. നിര്‍ബന്ധിച്ചു ചോദിച്ചാല്‍ സൂക്ഷ്മമായ നിരീക്ഷണം നമ്മെ ബോധ്യപ്പെടുത്തും. അരവിന്ദമഹര്‍ഷിയെ ആസ്പദമാക്കിയുള്ള ‘താപവും ശാന്തിയും’ എന്ന കവിത വിഷയാനുയോജ്യമായ ഭാവഗൗരവത്താല്‍ മികച്ച സൃഷ്ടിയായി വിലയിരുത്തേണ്ടതാണ്. തന്റെ യോഗാനുഷ്ഠാനുശീലത്തിന്റെ പ്രാരംഭം അമ്മയില്‍ നിന്നു കുട്ടിക്കാലത്തുലഭിച്ച ശിക്ഷണമാണ് എന്നു രേഖപ്പെടുത്തുന്നു അമ്മ എന്ന കവിത.

നിന്മടിത്തട്ടിന്‍ സുരക്ഷിതത്വത്തില്‍ ഞാന്‍
ഇമ്മന്നിനാകെ അധിപനായി
നിന്നിളം കൈത്തട്ടിനുള്ളില്‍ ഞാന്‍ ദര്‍ശിച്ചു
വെന്നിക്കൊടി പാറും രക്ഷാമാര്‍ഗ്ഗം.

ആ രക്ഷാമാര്‍ഗ്ഗത്തെയാണ് അദ്ദേഹം മരണം വരെ പിന്തുടര്‍ന്നത്. തന്നിലെ ഈശ്വരത്വം ബോധമണ്ഡലത്തില്‍ തെളിഞ്ഞു എന്നതാണ് ‘രക്ഷ’ കൊണ്ട് അര്‍ത്ഥമാക്കുന്നത് – താന്‍ ആര് എന്ന നേര് അറിയുമ്പോഴത്തെ ധന്യത, സായൂജ്യ പദവി.

അപ്പോള്‍ ഭാഗ്യവശാല്‍, അദ്ദേഹത്തെ അടുത്തറിയാന്‍ സാധിക്കുന്നു, ഭാരതീയ സംസ്‌കൃതിയെപ്പറ്റിയും വിവേകാനന്ദന്‍, അരവിന്ദമഹര്‍ഷി എന്നിവരെപ്പറ്റിയും രചിച്ച ബൃഹദ് ഗ്രന്ഥങ്ങള്‍. പ്രചാരകന്‍ ആയിട്ടല്ല, പഠിതാവ് (അക്കാദമിഷന്‍) എന്ന നിലക്കാണ് പരമേശ്വര്‍ജിയുടെ ഗ്രന്ഥരചന- ഇംഗ്ലീഷിലും മലയാളത്തിലും. ഈ നിഷ്‌കൃഷ്ട പഠനഗ്രന്ഥങ്ങള്‍ രചിക്കാന്‍ അദ്ദേഹം തന്റെ തപസ്യയുടെ ഇടയ്ക്കും സമയം കണ്ടെത്തി. ‘വാടാത്ത നിശാഗന്ധി’ എന്ന അദ്ദേഹത്തിന്റെ കവിത ഈ ഗ്രന്ഥസമുച്ചയത്തെപ്പറ്റിയാവുമോ ആവോ!

തുടയ്ക്കട്ടെ ഞാനെന്റെ കണ്ണീര്‍ക്കണങ്ങള്‍
മനസ്സില്‍ പതിഞ്ഞോര്‍മ സൂക്ഷിച്ചിടട്ടെ
ക്ഷണംകൊണ്ടു നീ മൃത്യുവെ വെന്നുവല്ലോ
യുഗംകൊണ്ടുമാകാതെ മാഴ്കുന്നു ഞങ്ങള്‍

(വാടാത്ത നിശാഗന്ധി)

 

Tags: പരമേശ്വര്‍ജി
Share14TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies