ലോകം പരിസ്ഥിതിയെക്കുറിച്ച് നിരന്തരമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ പരിസ്ഥിതി സമ്മേളനമായ കോപ്-26 കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്നത്. ലോകരാജ്യങ്ങളുടെ തലവന്മാര്‍ അവിടെ ഒത്തുകൂടുകയും അവരവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്ന നിലയില്‍ ഭാരതവും അവിടെ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്തുകയുണ്ടായി.
കോപ് -26 എന്നത് കോണ്‍ഫ്രറന്‍സ് ഓഫ് പാര്‍ടീസ് എന്നതിന്റെ ചുരുക്കപ്പേരാണ്. 2021ലെ United Nations Climate Change- Conference UNCCC-2021 ആണ് ഇപ്പോള്‍ നടന്നത്. ക്രമത്തില്‍ നോക്കിയാല്‍ 2020 നവംബറിലായിരുന്നു ഇത് നടക്കേണ്ടിയിരുന്നത്.
1992 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ഭൗമ ഉച്ചകോടിയാണ് കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ടീസിന്റെ മാതാവ്. അവിടെ വെച്ച് അതില്‍ പങ്കെടുത്ത 154 രാജ്യങ്ങള്‍ ചേര്‍ന്ന് ആഗോള പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. UNFCCC എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ”United Nations Framework Convention on- Climate Change’ എന്ന ആ കരാര്‍ ഭൗമ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ മനുഷ്യ ഇടപെടലുകളെയും ചെറുക്കാന്‍ ആഹ്വാനം ചെയ്യുന്നു. അതുകൂടാതെ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ എമിഷനുകളും നിയന്ത്രിക്കാനോ ഇല്ലാതെയാക്കാനോ ഉള്ള സാധ്യതകളെയും ഈ ഉടമ്പടി മുന്നോട്ടു വെക്കുന്നു.
ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്നതുപോലെ നിയന്ത്രണങ്ങളും മുന്‍കരുതലുകളും നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ വാര്‍ഷികസ്ഥിതി അവലോകനം ചെയ്യുന്നതിനുമായി എല്ലാ വര്‍ഷവും കരാറിലെ കക്ഷികള്‍ സമ്മേളിക്കുവാന്‍ തീരുമാനിച്ചതാണ് കോണ്‍ഫ്രറന്‍സ് ഓഫ് പാര്‍ടീസ്. ഇതിപ്പോള്‍ ഇരുപത്തി ആറാമത്തെ തവണയാണ് ലോകരാജ്യങ്ങള്‍ പരിസ്ഥിതിക്കായി ഇങ്ങിനെ സമ്മേളിക്കുന്നത്.
ഈ സമ്മേളനങ്ങളുടെ ഫലമായി അതിപ്രശസ്തമായ രണ്ടു പാരിസ്ഥിതിക ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ട്. ക്യോട്ടോ പ്രോട്ടോകോള്‍, പാരീസ് ഉടമ്പടി എന്നീ പേരുകളില്‍ അവ അറിയപ്പെടുന്നു. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ വെച്ച് കൂടിയ COP 3 സമ്മേളനത്തില്‍ ഒപ്പുവെച്ച ഉടമ്പടിയാണ് ‘ക്യോട്ടോ പ്രോട്ടോകോള്‍’. മനുഷ്യനിര്‍മ്മിതമായ ഒരു മഹാദുരന്തത്തിലേക്ക്, സര്‍വ്വനാശത്തിലേക്ക് നമ്മുടെ തറവാടായ ഈ ഭൂമിയെ അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. പകരം തങ്ങള്‍ തെറ്റുകള്‍ തിരുത്തുമെന്നുള്ള മനുഷ്യരാശിയുടെ ആദ്യത്തെ പ്രഖ്യാപനമായിരുന്നു ക്യോട്ടോ പ്രോട്ടോകോള്‍. 2015ല്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെച്ച് ഇതേപോലെ ഒരു സമ്മേളനം നടന്നു. അത് കോപ് 21 എന്നാണ് അറിയപ്പെടുന്നത്. ആ സമ്മേളനത്തില്‍ ലോകരാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നു. ആ എഗ്രിമെന്റ് സ്വാഭാവികമായും പാരീസ് ഉടമ്പടി എന്ന് അറിയപ്പെടുന്നു. ആഗോളതാപനം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിയിലെ ജീവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. ഓരോ വര്‍ഷവും നിയന്ത്രണാതീതമായി ഭൂമിയുടെ ചൂട് കൂടിക്കൂടി വരികയാണ്. ആ താപ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആക്കി നിലനിര്‍ത്തണം എന്നതാണ് പാരീസ് ഉടമ്പടിയുടെ കാതല്‍. ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെയിരിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യാന്‍ 196 രാജ്യങ്ങള്‍ ആ കരാറിലൂടെ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഈ താപവര്‍ധനവിന്റെ പ്രധാന കാരണക്കാരന്‍ ‘കാര്‍ബണ്‍ എമിഷന്‍’ ആണ്. ലോകരാജ്യങ്ങളാകട്ടെ വ്യാവസായികവല്‍ക്കരണത്തിലൂടെ, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയുമാണ്. കാര്‍ബണ്‍ എമിഷന്‍ നെറ്റ് സീറോ ആക്കണം എന്നതാണ് പാരീസ് ഉടമ്പടിയിലെ പ്രധാനപോയിന്റ്. ‘നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍’- ഈ ഭൂമിയുടെ അതിജീവനത്തിന്റെ ലാസ്റ്റ് ബസ്സാണ് ഈ വാക്ക്. ജീവരാശിയുടെ നിലനില്‍പ്പ് തന്നെ ഈ വാക്കിലാണ് ഉള്ളത്. കാര്‍ബണിന്റെയും മറ്റു ഗ്രീന്‍ ഹൗസ് വാതകങ്ങളുടെയും ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതെയാക്കുകയോ അതിന്റെ പ്രഭാവവും അനന്തര ഫലങ്ങളും ബാലന്‍സ് ചെയ്യുകയോ ചെയ്‌തേ മതിയാകൂ. ഈ ബാലന്‍സ് ചെയ്യല്‍ എന്നത് അത്ര എളുപ്പവുമല്ല. കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നും വിശേഷിപ്പിക്കാവുന്ന നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണമായും അവസാനിപ്പിക്കും എന്നൊന്നും അര്‍ത്ഥമാക്കുന്നില്ല ഇന്നത്തെ സാഹചര്യത്തില്‍ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നത് സുസാധ്യവുമല്ല. ഒരു രാജ്യത്തുള്ള മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ എമിഷന്റെ പാരിസ്ഥിതിക ആഘാതം നികത്തുന്ന രീതിയില്‍ അന്തരീക്ഷത്തില്‍ നിന്ന് ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ആഗിരണമോ നശീകരണമോ നടപ്പാകുന്ന അവസ്ഥയാണ് നെറ്റ് സീറോ. ഹരിതഗൃഹവാതകങ്ങള്‍ ആഗിരണംചെയ്യാനുള്ള ഏറ്റവും എളുപ്പമാര്‍ഗം വനവല്‍ക്കരണമാണ്. എന്നാല്‍, അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഉള്ള ഹരിതഗൃഹവാതകങ്ങള്‍ നീക്കം ചെയ്യാന്‍ ഭാവിയില്‍ ചിലവേറിയ സാങ്കേതിക വിദ്യകള്‍ ആവശ്യമായി വന്നേക്കും. കൂടാതെ ഫോസില്‍ ഇന്ധനങ്ങള്‍ മാറ്റി റിന്യൂവല്‍ എനര്‍ജി ഉപയോഗിക്കേണ്ടി വരും. അപ്പോള്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ലോകരാജ്യങ്ങള്‍ തങ്ങളുടെ വ്യവസായരീതിയെ പരിസ്ഥിതിക്ക് അനുഗുണമാക്കി രൂപപ്പെടുത്തേണ്ടി വരും. ഇതാണ് പാരീസ് ഉടമ്പടി.
മാനവരാശി വ്യാവസായികവിപ്ലവത്തിന് നാന്ദി കുറിച്ചതോടുകൂടിയാണ് പരിസ്ഥിതിയുടെ മരണവാറണ്ട് ഒപ്പിട്ടത്. ഫാക്ടറികള്‍ വന്‍തോതില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂമി മലീമസമായി. ഇത്തരത്തില്‍ മലിനീകരിക്കപ്പെട്ട ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്നതിനു പണം വേണം. അതിനായി ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് സ്വരൂപിക്കുന്നതിനും പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. ഇപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്‌ളാസ്‌ഗോയില്‍ നടന്ന കോപ്-26 എന്ന ഉച്ചകോടിയില്‍ പാരീസ് ഉടമ്പടിയുടെ നടത്തിപ്പും പുരോഗതിയുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പാരീസ് ഉടമ്പടിയുടെ നടത്തിപ്പിനായി ലോകരാജ്യങ്ങള്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നും അവലോകനം ചെയ്തു.
വികസനവും പരിസ്ഥിതിയും
വികസനവും പരിസ്ഥിതിയും വിപരീത ദിശകളില്‍ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സങ്കല്പങ്ങളാണ്. വികസനം ഉണ്ടാകുമ്പോള്‍ കാര്‍ബണ്‍ എമിഷന്‍ അതിന്റെ കൂടെപ്പിറപ്പാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്ഈ പാരിസ്ഥിതിക ബാധ്യതകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെ വലുതാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കുറക്കുക, എമിഷന്‍ ഇല്ലാതെയാക്കുക എന്നൊക്കെ പറയുമ്പോള്‍ അതിനുള്ള വഴി ഏറെ പ്രയാസം നിറഞ്ഞതാണ്. എങ്കില്‍പ്പോലും നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിനായി നാം സ്വീകരിച്ച നടപടികള്‍ അക്കമിട്ടു പറഞ്ഞു ഭാരതം.
ലോകത്തെ വലിയ റയില്‍വേ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റയില്‍വേ 2030ല്‍ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും. രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗം, കുറക്കുവാന്‍ ബള്‍ബുകളെല്ലാം തന്നെ LED യിലേക്ക് മാറ്റുകയാണ് നാം. അങ്ങിനെ രാജ്യത്ത് നടക്കുന്ന LED വിപ്ലവത്തിന്റെ നഖചിത്രവും അവിടെ അവതരിപ്പിച്ചു.
പണമാണ് പ്രധാനം
സ്വതന്ത്രമായ നിലനില്‍പ്പുള്ള മൂന്നു പ്രക്രിയകളാണ് പരിസ്ഥിതി, വികസനം, രാഷ്ട്രീയം എന്നിവ. ഇവ കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുമെങ്കിലും അപകടകരമാംവിധം പരസ്പര പൂരകങ്ങളുമാണിവ. ഓരോ രാജ്യങ്ങളും എടുക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികള്‍ക്ക് പണം വേണം. വ്യാവസായികവല്‍ക്കരണത്തിലൂടെ വികസനം നേടിയ അമേരിക്കയും ചീനയും പോലെയുള്ള രാജ്യങ്ങളാണ് ഇന്നത്തെ ഈ മലിനീകരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ഉത്തരവാദികള്‍ എന്നതും വസ്തുതയാണ്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ ബജറ്റില്‍ നിന്നും ഭീമമായ തുക പരിസ്ഥിതിക്കായി മാറ്റിവെച്ചാല്‍ അത് ആരാജ്യങ്ങളുടെ വികസനത്തെ താളം തെറ്റിക്കും എന്നുറപ്പാണ്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളുടെ ചിലവ് ലോക പരിസ്ഥിതിയെ ഈ തരത്തില്‍ നശിപ്പിച്ച വികസിത രാജ്യങ്ങള്‍ തന്നെ വഹിക്കണം എന്ന് ഭാരതം ഗ്ലാസ്‌ഗോയില്‍ ആവശ്യപ്പെട്ടു. അതിന്റെ കാരണം നരേന്ദ്രമോദി വളരെ വിദഗ്ധമായി ഇഴകീറി അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ന് കണക്കു കൂട്ടിയിരിക്കുന്ന 1 ട്രില്യണ്‍ ഡോളര്‍ ചിലവ്, അത് ആ അവസ്ഥക്ക് കാരണക്കാരായ വികസിത രാജ്യങ്ങള്‍ തന്നെ വഹിക്കണം.
ഇന്ത്യന്‍ ജനസംഖ്യ ലോക ജനസംഖ്യയുടെ 17 % ആണ്. പക്ഷേ അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍, ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ കണക്കു ശതമാനത്തില്‍ എടുത്താല്‍ നമ്മുടെ പങ്ക് കേവലം 5 ശതമാനം മാത്രമാണ്.
കണക്കുകള്‍ കഥ പറയുന്നു
ഇപ്പോഴത്തെ അവസ്ഥയില്‍ ഭൂമിയിലെ ആകെ കാര്‍ബണ്‍ എമിഷന്റെ കണക്ക് പരിശോധിക്കാം. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഗ്രാഫ് ഒന്ന് ശ്രദ്ധിക്കുക. നമ്മുടെ സുന്ദരമായ, നിര്‍മ്മലമായ ഈ ഭൂമിയെ മലീമസമാക്കുന്നതു ആരാണെന്നു ഈ ഗ്രാഫില്‍ സുവ്യക്തമാണ്.
ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ എമിഷന്‍ ഉണ്ടാക്കുന്നത്, അതായത് ഭൂമിയെ ഏറ്റവും കൂടുതല്‍ മലീമസമാക്കുന്നത് ചൈനയാണ്. കാര്‍ബണ്‍ എമിഷന്റെ 28% ചീനയുടെ സംഭാവനയാണ്. പിന്നില്‍ 15 ശതമാനവുമായി അമേരിക്കയുണ്ട്.
ഇന്ത്യക്കു മൂന്നാം സ്ഥാനമാണ് 7 ശതമാനം. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത് റഷ്യ 5% വുമായി ഉണ്ട്.
ഗ്‌ളാസ്‌ഗോയില്‍ ഭാരതം
ഗ്ലാസ്‌ഗോ കോപ്-26 സമ്മേളനത്തില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം അതീവ പ്രാധാന്യമുള്ളതാണ്.
”സംഗച്ഛധ്വം സംവദത്വം സംവോ മനാംസി ജാനതാം” എന്നുള്ള ഋഗ്വേദ മന്ത്രം ലോകത്തിനു നല്‍കിയ ആ പുണ്യ ഭാരത ഭൂമിയെ പ്രതിനിധീകരിച്ചുകൊണ്ടാണ് താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയതു തന്നെ. നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്കു എത്തിച്ചേരാന്‍ ഭാരതം കൈക്കൊള്ളുന്ന നടപടികളുടെ കൃത്യമായ ദിശാ സൂചി അതിലുണ്ടായിരുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന ഭാരതം 2070 ഓട് കൂടി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്നുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കും എന്ന് നരേന്ദ്ര മോദി ആ വേദിയില്‍ ലോകത്തിനു ഉറപ്പു നല്‍കി. വെറുതെ ഉറപ്പു നല്കുകയല്ല ചെയ്തത്. അതിനായി ഭാരതമെടുത്ത നടപടികളുടെ വിവരണം നല്‍കി.
UNFCCC സമ്മേളനത്തിന്റെ ഉത്തരവാദിത്തം കൃത്യമായി ഉള്‍ക്കൊണ്ടുകൊണ്ട് ലോക പരിസ്ഥിതിക്ക് പഞ്ചാമൃത് എന്ന പേരില്‍ അഞ്ചു ലക്ഷ്യങ്ങള്‍ ഭാരതം പ്രഖ്യാപിച്ചു.
1. 2030 ആകുമ്പോഴേക്കും ഭാരതത്തിന്റെ നോണ്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനം 500 ജിഗാവാട്ട് ആകും. കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും സൂര്യനില്‍ നിന്നും ഒക്കെ എനെര്‍ജി സ്വീകരിക്കുന്നതിന് ആണ് നോണ്‍ ഫോസില്‍ ഇന്ധനങ്ങള്‍ എന്ന് പറയുക.
2. 2030 ആകുമ്പോഴേക്കും ഭാരതത്തിന്റെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 50 % റിന്യൂവബിള്‍ എനര്‍ജി ആയിരിക്കും. 3. 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ എമിഷന്‍ 1 ബില്ല്യണ്‍ ടണ്‍ കുറയ്ക്കും.
4. 2030 ല്‍ കാര്‍ബണ്‍ ഇന്റെന്‍സിറ്റി 45% കണ്ടു കുറയ്ക്കും
5. 2070 ല്‍ ഭാരതം നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും.
പരിസ്ഥിതിയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളോട് ചെയ്യുന്നത് അനീതി ആണെന്ന് നരേന്ദ്ര മോദി അടിവരയിട്ടു പറഞ്ഞു. നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുള്ളത് ഇന്ത്യയെയാണ്. ഭാരതത്തില്‍ ജനകോടികള്‍ ഇന്നും ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ട്. അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി വരും വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെയ്ക്കുന്നുണ്ട് നാം. അപ്പോള്‍ സ്വാഭാവികമായി ഇന്ത്യയില്‍ കാര്‍ബണ്‍ എമിഷന്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. വനവല്‍ക്കരണത്തിലൂടെ മാത്രം ഈ ഉയര്‍ന്ന എമിഷന്‍ നിരക്കിനെ നികത്താന്‍ കഴിയില്ല. കാര്‍ബണ്‍ നീക്കം ചെയ്യാനുള്ള, പൂര്‍ണ വികസനം പ്രാപിക്കാത്ത, നിലവിലെ സാങ്കേതികവിദ്യകള്‍ വലിയ സാമ്പത്തിക ചെലവ് ഉള്ളവയുമാണ്.
നാം ഗാന്ധിജിയുടെ നാട്ടുകാരാണ്. തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി. ഇതേപോലെ നരേന്ദ്ര മോദി ലോകത്തിനു മുന്‍പാകെ പുതിയൊരു സന്ദേശം, പുതിയൊരു വാക്ക് നല്‍കി. അതെ, Life style Evironment അതാണ് ആ വാക്ക്. ലോക ജനത അവരവരുടെ ജീവിത ശൈലി പാരിസ്ഥിതികമാക്കുക. അപ്പോള്‍ ഈ പ്രശ്ങ്ങള്‍ എല്ലാം തന്നെ താനേ കെട്ടടങ്ങും. സുസ്ഥിരമായ പാരിസ്ഥിതിക സംരക്ഷണത്തിന് ജീവന ശൈലി മാറ്റിയെ മതിയാകൂ.
സോളാര്‍ എനര്‍ജിയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഒരു സൂര്യന്‍ ഒരു ലോകം ഒരു ഗ്രിഡ് എന്നുള്ള സങ്കല്‍പനവും നരേന്ദ്ര മോദി വിശദീകരിച്ചു. സൗരോര്‍ജത്തെ ശുദ്ധമായ എനര്‍ജി എന്ന് വിശേഷിപ്പിച്ച മോദി ലോകമെങ്ങും ആ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിന് ഒരൊറ്റ ഗ്രിഡ് ഉപയോഗിക്കണം എന്നുള്ള നവീന ആശയം മുന്നോട്ടു വെച്ചു.
ചൈനയുടെ ഒളിച്ചുകളി
ഗ്‌ളാസ്‌ഗോ സമ്മേളനത്തില്‍ ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈരുദ്ധ്യം ചീനയുടെ അസാന്നിധ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മലിനീകാരിയായ ചൈന ലോക പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ആ സമ്മേളനത്തില്‍ പങ്കെടുത്തില്ല. അതായത് പ്രതി ഇല്ലാതെ വാദം നടന്നപോലെ ആയിരുന്നു കാര്യങ്ങള്‍. ലോകരാജ്യങ്ങളുടെ തലവന്മാര്‍ മറ്റെല്ലാം മാറ്റിവെച്ച് ഗ്ലാസ്‌ഗോയിലേക്ക് പറന്നെത്തിയപ്പോള്‍ ചൈനയുടെ പ്രസിഡന്റ് ക്‌സി ജിന്‍ പിംഗ് ഈ സമ്മേളനത്തില്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ പങ്കെടുക്കാതെ മുങ്ങി.
അവര്‍ പങ്കെടുത്താല്‍ ഇതേപോലെ കണക്ക് അവതരിപ്പിക്കേണ്ടി വരുകയും ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്യും. ലോകത്തിന്റെ മുന്നില്‍ കുറ്റവാളിയായി നില്ക്കാന്‍ ആ രാജ്യം തയ്യാറല്ല എന്നതുകൊണ്ടായിരിക്കണം ഈ ഒളിച്ചോടല്‍. ഒപ്പം ഈ സമ്മേളനത്തിന്റെ ലിങ്ക് അവര്‍ക്കു ലഭ്യമായില്ല എന്ന് മറുപടി പറഞ്ഞ് ലോകജനതയെ തന്നെ കളിയാക്കുകയും ചെയ്തു.
പരിസ്ഥിതിക്ക് ഒരു രാഷ്ട്രീയമുണ്ട്. ലോകപരിസ്ഥിതിയെ ഇത്തരത്തില്‍ ആക്കിയത് വികസിത രാജ്യങ്ങളാണ്. ഇന്നത്തെ നിലയില്‍ ചൈനയാണ് ഏറ്റവും വലിയ മലിനീകാരി. തൊട്ടു പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഒക്കെയുണ്ട്. അക്കങ്ങളില്‍ പിന്നിലാണെങ്കിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും വമ്പിച്ച പങ്കാണുള്ളത്. ഇവരൊക്കെ വികസനം നേടിയ ശേഷം അവര്‍ വികസിച്ചതിന്റെ ഫലമായി ഉണ്ടായ മലിനീകരണത്തിന്റെ ബാധ്യത ഇന്ത്യ ഉള്‍പ്പെടെയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ തലയില്‍ വെച്ചു കെട്ടുകയായിരുന്നു ഇതേവരെ. ഇന്നലെവരെയുള്ള ആ ചരിത്രത്തെ ഗ്ലാസ്‌ഗോയില്‍ നാം ചോദ്യം ചെയ്തു. നിങ്ങള്‍ മൂലമുണ്ടായ മലിനീകരണത്തിന്റെ ചിലവ് നിങ്ങള്‍ തന്നെ വഹിക്കണം എന്നും, നിങ്ങളുടെ രാജ്യത്തെ ജനതയുടെ ജീവിത ശൈലി ക്രമപ്പെടുത്തണം എന്നും നിവര്‍ന്നു നിന്ന് നട്ടെല്ല് നിവര്‍ത്തി മുഖത്ത് നോക്കി സൗമ്യമെങ്കിലും ദൃഢമായ ഭാഷയില്‍ ഭാരതം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിനൊപ്പം നെറ്റ് സീറോ എമിഷന്‍ എന്ന വലിയ ലക്ഷ്യത്തിലേക്കു നാം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകും എന്നുള്ള ഉറപ്പിനൊപ്പം ഗ്ലാസ്‌ഗോ സമ്മേളനം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം, നിവര്‍ന്നു നിന്ന് വസ്തുതകള്‍ പറയാനുള്ള ആ ആത്മവിശ്വാസമാണ്….