ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്.നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്.2016 മുതലാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച് കേട്ടുതുടങ്ങിയത്. ക്യൂബന്‍ തലസ്ഥാനം ഹവാനയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ആദ്യമായി ഈ അജ്ഞാത രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അങ്ങനെയാണ് ഈ രോഗത്തിന് ഹവാന സിന്‍ഡ്രോം എന്ന പേര് വന്നത്. വിചിത്രമായ ചില ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇവര്‍ക്ക് ഉണ്ടായത്. ഇതിനു പുറമേ ഛര്‍ദി,ശക്തമായ തലവേദന,ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മപ്രശ്നങ്ങള്‍ എന്നിവയും അനുഭവപ്പെട്ടു. ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്.
ശത്രുരാജ്യങ്ങൾ പദ്ധതിയിട്ട് തയാറാക്കി നടപ്പാക്കുന്ന രഹസ്യ ആക്രമണമാണ് ഹവാന സിൻഡ്രമെന്ന് അമേരിക്ക കരുതുന്നു. സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ്
രൂപത്തിലുള്ള ഊർജ്ജ ആയുധങ്ങളാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് അതിതീവ്രതയിലുള്ള ശബ്ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെട്ടെന്ന് ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി.
ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കാണ് ആദ്യം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ പലഭാഗത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചെറിയ സമയത്തിനുള്ളില്‍ ഇരുന്നൂറോളം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഹവാന സിന്‍ഡ്രോമിന് ഇരയായതെന്ന് സിഐഎ ഡയറക്ടര്‍ വില്ല്യം ബേണ്‍സ് പറഞ്ഞു. സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാത രോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്. വിദേശദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. യുഎസ് തന്നെ ഇത്തരം ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. റഷ്യക്കെതിരെയുള്ള രഹസ്യനീക്കങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയര്‍ന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയ വലയത്തിനുള്ളിലായി.
വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്കുള്ള ഈ ‘രഹസ്യാക്രമണ’മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ല്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്. ക്യൂബയ്ക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന സ്ഥിതിവിശേഷം ഉന്നത ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന വിചിത്രമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. സെപ്റ്റംബറിൽ മാസം ഇന്ത്യ സന്ദർശിച്ച സിഐഎ ഡയറക്ടർ വില്യം ബേൺസിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥനാണ് ഈ അജ്ഞാത രോഗം അവസാനമായി റിപ്പോർട്ട് ചെയ്തത്. ഹവാന സിൻഡ്രം രോഗത്തിന്റെ യഥാർഥ കാരണമോ ചികിത്സയോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഏതായാലും നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്.