മഹാനടനത്തിന്റെ തിരുവരങ്ങിലേക്കുള്ള ചുവടുവയ്പിനു മുന്നേ തന്നെ നെടുമുടി പലവേഷങ്ങളും അണിഞ്ഞിരുന്നു. എഴുപതുകളുടെ ആദ്യപാദത്തില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സമസ്ത കേരളസാഹിത്യപരിഷത്തിന്റെ ജൂബിലി സമ്മേളനം. സുകുമാര്‍ അഴീക്കോട് അദ്ധ്യക്ഷന്‍. വൈക്കം ചന്ദ്രശേഖരന്‍ നായരും സി.പി.ശ്രീധരനുമാണ് മുഖ്യസംഘാടകര്‍. മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക എഴുത്തുകാരും അണിനിരക്കുന്ന മഹാസമ്മേളനങ്ങള്‍. മഹാകവി ജി, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, ഉറൂബ്, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം, വൈലോപ്പിള്ളി, ഒ.എന്‍.വി, സുഗതകുമാരി, എം.ടി., പൊറ്റെക്കാട്ട്, തകഴി, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയ ഒന്നാം നിരയുടെ കൂട്ടിയെഴുന്നള്ളത്ത്. തകഴിയ്ക്ക് സാമ്പാര്‍ വിളമ്പാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അന്നത്തെ ഭക്ഷണക്കമ്മറ്റി വളന്റിയറായിരുന്ന മമ്മൂട്ടി അനുസ്മരിച്ചിട്ടുള്ളതോര്‍മ്മ വരുന്നു.
സാഹിത്യത്തിലെ പുത്തന്‍ തലമുറയുമായുള്ള സംവാദത്തിനായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച വേദി. ഉറൂബ്, അഴീക്കോട് എന്നിവരോടൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.എസ്.രാധാകൃഷ്ണന്‍, രാജാമണി, മധുമഞ്ജുളാലയം പിന്നെ ഞാനും. പ്രസാധകനല്ല, എഴുത്തുകാരനെ വളര്‍ത്തുന്നത്. എഴുത്തച്ഛനെ വളര്‍ത്തിയത് എസ്.ടി. റെഡ്യാര്‍ അല്ലല്ലോ? ഹരിനാമകീര്‍ത്തനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിട്ടല്ലല്ലോ ശ്രേഷ്ഠമായത്? എന്നിങ്ങനെയായിരുന്നു ചുള്ളിക്കാടിന്റെ പ്രമാദമായ പ്രസംഗം. സ്വയം സൃഷ്ടിച്ച എഴുത്തു രീതിയുടെ തടവറയിലാണ് വി.കെ.എന്‍. എന്നതായിരുന്നു എന്റെ വാദം. ചിത്രകലയില്‍ സി.എന്‍. കരുണാകരന്‍ ഉദാഹരണം. എഴുത്തു രീതിയെ ശൈലിയെന്ന് ഘോഷിക്കുന്നതു ശരിയല്ലെന്നായിരുന്നു എന്റെ അഭിപ്രായം.
സാഹിത്യപരിഷത്ത് സമ്മേളനങ്ങള്‍ കലാകൗമുദിക്കുവേണ്ടി കവര്‍ ചെയ്യാനാണ് നെടുമുടി വേണു എത്തിയത്. നെടുമുടിക്കും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്കും എനിക്കും ഭാരത് ടൂറിസ്റ്റ് ഹോമില്‍ അടുത്തടുത്ത മുറികളാണ് കിട്ടിയത്. ഞങ്ങള്‍ സാഹിത്യ ചര്‍ച്ചയും പാട്ടും കൂത്തുമായി രണ്ടു മൂന്നുദിവസം ഒരുമിച്ച് കഴിച്ചുകൂട്ടിയതോര്‍ക്കുന്നു. ഒരു ദിവസം അര്‍ദ്ധരാത്രിയോടെ സമ്മേളനവും കലാപരിപാടികളും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലിലെത്തുമ്പോള്‍ ചൊവ്വല്ലൂരിന്റെ മുറിയില്‍ ആരോ ഉറക്കത്തിലാണ്. എത്ര വിളിച്ചിട്ടും ഉണരുന്നില്ല. ചൊവ്വല്ലൂരിന്റെ ബന്ധുവായ ഒരു പയ്യനാണ് അകത്ത്. ഞാനും നെടുമുടിയും കൂടി ഹോട്ടലിന്റെ പിന്നാമ്പുറത്ത് കൂടി മതിലില്‍ പൊത്തിപ്പിടിച്ചു കയറി മുറിയുടെ പിന്നിലെ ജനാലപ്പാളി തുറന്നു നോക്കി. ആ പയ്യന്‍ കമഴ്ന്നു കിടപ്പാണ്. എത്ര വിളിച്ചിട്ടും ഉണരാന്‍ ഭാവമില്ല. ഒടുവില്‍ ഒരു കോലെടുത്ത് കുത്തിയെഴുന്നേല്പിക്കേണ്ടിവന്നു!
മറ്റൊരു കൂടിക്കാഴ്ചയുടെ രംഗം കലാകൗമുദി ഓഫീസാണ്. എസ്.ജയചന്ദ്രന്‍ നായരുടെ മുറിയില്‍ ഇരിക്കുമ്പോള്‍ നെടുമുടി കടന്നുവരുന്നു. കൈയില്‍ ഒരു വിമാനടിക്കറ്റുമുണ്ട്. മദിരാശിക്കു പോകുന്നുവത്രെ. സിനിമയിലേക്ക് കുതിക്കുന്ന വേണുവിന്റെ ആദ്യ വിമാനയാത്ര! തകരയിലെ ആശാരിയായി തുടങ്ങിയ മഹാനടനത്തിന്റെ വേഷപ്പകര്‍ച്ചകള്‍ പിന്നെത്ര മലയാളി കണ്ടു. കാവാലത്തിന്റെ കളരിയിലാണ് നെടുമുടി ഉരുവം കൊണ്ടതെന്ന് പറയാം. ആദ്യകാല ദുരിതജീവിതത്തില്‍ സഹയാത്രികനായിരുന്ന കൈതപ്രം അത് നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട്.
സംസ്‌കൃതസിനിമയിലും നാടക അരങ്ങുകളിലുമൊക്കെ പകര്‍ന്നാടുമ്പോഴും നെടുമുടിയുടെ താളം കുട്ടനാടിന്റേതായിരുന്നു. അടിമുടി കഥാപാത്രമായി ആവേശിക്കുന്ന അനുപമ സിദ്ധിയാല്‍ അനുഗ്രഹീതനായിരുന്നു നെടുമുടി. ഏതു ചെറിയ വേഷത്തെയും ശ്രദ്ധേയമാക്കാന്‍ കഴിയുന്ന അപൂര്‍വ്വ നടനവൈഭവം. അവനവന്‍ കടമ്പയെ മറികടക്കുന്ന ഒരു അഭിനയ ചാതുര്യം. നെടുമുടിയെ കണ്ടെത്തി രൂപപ്പെടുത്തുന്നതില്‍ കാവാലം നാരായണപ്പണിക്കരെന്ന നാടകാചാര്യന് വലിയ പങ്കുണ്ട്. കാവാലം കളരിയുടെ താളപ്പെരുക്കങ്ങള്‍ നെടുമുടിയില്‍ എപ്പോഴും വിളങ്ങി നിന്നിരുന്നു.
തൃശ്ശൂരെ സാഹിത്യ അക്കാദമിക്കാലത്ത് പലവേദികളിലും നെടുമുടിയുമായി സഹകരിക്കാനവസരം കിട്ടി. സാഹിത്യത്തിലും നാടകത്തിലും കവിതയിലുമൊക്കെ സവിശേഷമായ ആഭിമുഖ്യം വേണു പുലര്‍ത്തിപ്പോന്നിരുന്നു. കേവല സംഭാഷണ വേളകളെപ്പോലും നര്‍മ്മംകൊണ്ടും അവതരണത്തിന്റെ ഭാവപ്പൊലിമകൊണ്ടും വേണു അവിസ്മരണീയമാക്കുമായിരുന്നു.
മലയാളിയ്ക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ നെടുമുടി അനശ്വരമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു നടന്മാരില്‍ ഒരാളാണ് നെടുമുടി എന്നു പറയാന്‍ തക്ക ഭാവഗരിമയുണ്ട് നെടുമുടിക്ക്. എന്നിട്ടും ഒരു ഭരത് അവാര്‍ഡ് വേണുവിനെത്തേടി വന്നില്ല. അരവിന്ദന്റെ തമ്പില്‍ തുടങ്ങിയ ആ പ്രതിഭായാത്ര ജീവിതാന്ത്യം വരെ സജീവമായി തുടര്‍ന്നു. ആരവത്തിലെ മരുതിന്റെ വേഷം ചെയ്യാന്‍ കമലഹാസനെയാണ് ഭരതന്‍ മനസ്സില്‍ക്കണ്ടത്. എന്നാല്‍ വേണു അത് തകര്‍ത്തഭിനയിച്ചു. തകരയിലെ ചെല്ലപ്പനാശാരിയെ കണ്ടിട്ട് ജഗതിയുടെ അച്ഛന്‍ ജഗതി എന്‍.കെ. ആചാരി ചോദിച്ചുവത്രെ, ഇയാള്‍ ശരിക്കും ഒരു ആശാരിയാണോ?
തന്റെ മുഖത്തിന്റെ രൂപം കഥാപാത്രത്തിനനുസരിച്ച് ഇങ്ങനെ മാറ്റാന്‍ കഴിയുന്ന മറ്റൊരു നടനെ വേണുവിലല്ലാതെ താന്‍ കണ്ടിട്ടില്ലെന്ന് മുപ്പതിലേറെ സിനിമകളില്‍ അഭിനയിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു. ‘ചിത്രം’ എന്ന സിനിമയിലെ മൃദംഗവാദകനായി പാടുന്ന വേണുവിന്റെ അഭിനയം കണ്ടിട്ട് ഇളയരാജ വിസ്മയിച്ചുപോയിയത്രെ. ഒരേ സമയം മൃദംഗം വായിച്ചുകൊണ്ട് ഇങ്ങനെപാടി അഭിനയിക്കാന്‍ മൃദംഗവാദകനല്ലാത്ത ഒരാള്‍ക്ക് കഴിയില്ല എന്നാണദ്ദേഹം പറഞ്ഞത്.
നായകനായും വില്ലനായും സ്വഭാവനടനായും തമാശക്കാരനായുമെല്ലാം നെടുമുടി നാലുപതിറ്റാണ്ട് തിരുവരങ്ങില്‍ നിറഞ്ഞാടി. യവനിക വീഴുംമുമ്പ് കൊട്ടും പാട്ടും പകുതിയില്‍ നിലച്ച ചൊല്‍ക്കാഴ്ച പോലെ ജീവിതവേഷം അഴിച്ചുവെച്ച് നെടുമുടി മടങ്ങി. പരകായ പ്രവേശം എന്ന മാന്ത്രിക സിദ്ധിയാണ് നെടുമുടിയുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നത്. ജനിച്ചുവളര്‍ന്ന കുട്ടനാടിന്റെ ഹൃദയതാളത്തെ ഏറ്റുവാങ്ങിയാണ് ഈ മഹാനടന്‍ അരങ്ങില്‍ ചുവടുവച്ചത്. കാവാലത്തിന്റെ ‘ദൈവത്താറി’ല്‍ തുടക്കം. ‘അവനവന്‍ കടമ്പ’ യിലൂടെയാണ് സിനിമയിലേക്ക് ശ്രദ്ധിക്കപ്പെടുന്നത്. വേണുവിന്റെ തലവര തിരുത്തിയെഴുതിയത് കാവാലം നാരായണപ്പണിക്കരാണ്.
തമ്പു മുതല്‍ തമ്പുരാന്‍ വരെ പകര്‍ന്നാട്ടത്തിന്റെ ഹിസ് ഹൈനസായി വേണു നിറഞ്ഞു നിന്നു. ‘ആലായാല്‍ തറവേണം, അടുത്തോരമ്പലം വേണം’ എന്നു തുടങ്ങുന്ന കേരളീയതയുടേയും മലയാണ്മയുടേയും ഈരടികള്‍ പാടി ലോകത്തെവിടെയുമുള്ള മലയാളിയെ ഗൃഹാതുരത്വത്തിലേക്കു പ്രത്യാനയിക്കാന്‍ കഴിയുന്ന പ്രതിഭയായിരുന്നു നെടുമുടി. മലയാളത്തിന് മനസ്സില്‍ കരുതിവയ്ക്കാന്‍ തിരുവരങ്ങിലെ ഒരു മഹാനടന പ്രതിഭ.