‘ചിതല്‍ തിന്ന ജടയുടെ പനയോലക്കെട്ടുകള്‍
ചിതയിലോട്ടെറിയുവിന്‍ ചുട്ടെരിക്കിന്‍’
വിശ്വസംസ്‌കാരത്തിനുതന്നെ വെളിച്ചമേകിയ ഭാരതത്തിന്റെ മുനിപ്രോക്ത വചനങ്ങള്‍ക്കു നേര്‍ക്ക് ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ചങ്ങമ്പുഴ ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വചന പ്രപഞ്ചത്തിലുടനീളം ആസന്യാസസാരസ്വതങ്ങള്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു എന്നത് ഒരത്ഭുതവുമാണ്. സ്ഥായിത്വമില്ലാത്ത സ്വത്വബോധരഹിതമായ വൈയക്തിക മാനസിക നിലകളുടെ നിലവറകളാണ് ചങ്ങമ്പുഴക്കവിതകള്‍.
ഏകലക്ഷ്യോന്മുഖമായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളുമൊന്നും കവിതയില്‍ പ്രകടിപ്പിക്കാതെ അപ്പപ്പോള്‍ തോന്നിയതുപോലെ മനോവികാരങ്ങളെ സ്വരലാവണ്യവും ഗാനലാവണ്യവും നല്കി കേരളീയരെ തന്റെ ചൊല്‍പ്പടിക്കു നിറുത്തിയ കവിയായിട്ടാണ് ചങ്ങമ്പുഴയെ മലയാള സാഹിത്യ വിമര്‍ശകലോകം അടയാളപ്പെടുത്തിയത്. അത് മുക്കാല്‍ പക്ഷവും സത്യവുമാണ്. എന്നാല്‍ ഒരുകവിക്കും പിറന്ന മണ്ണിന്റെ പൂര്‍വ്വകാല സാഹിത്യ സംസ്‌കാര പൈതൃകങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു രചനയും നിര്‍വ്വഹിക്കുക സാധ്യമല്ല. എഴുത്തിന്റെ പ്രാണ തലങ്ങളിലും ശ്വാസതലങ്ങളിലും ജന്മഭൂമിയുടെ പൂര്‍വ്വകാലത്തെ ആദരണീയങ്ങളും അനശ്വരങ്ങളുമായ ജ്ഞാനരൂപങ്ങളുടെ സ്പന്ദനങ്ങളും സ്മൃതികളും എല്ലാ എഴുത്തുകാരെയും സ്വാധീനിക്കുകതന്നെ ചെയ്യും. പാരമ്പര്യങ്ങളും പൈതൃകങ്ങളും വിശ്വാസങ്ങളും വിസ്മരിച്ചുകൊണ്ടുള്ള സര്‍ഗ്ഗയാത്ര സ്വന്തം അസ്തിത്വത്തെയും സംസ്‌കാരത്തെയും ചവിട്ടിയരക്കലാകും.
അസ്ഥിരതകള്‍ പലതും കവിതകളില്‍ ചങ്ങമ്പുഴ ചമച്ചെങ്കിലും ഭാരതീയദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളും അദ്ദേഹത്തിന്റെ സര്‍ഗ്ഗസ്മൃതികളില്‍ കടന്നുവന്നിരുന്നു എന്ന് ആ കവിതകള്‍ പലയിടങ്ങളിലും സാക്ഷ്യപ്പെടുത്തുന്നു. അത് പ്രത്യക്ഷവും പരോക്ഷവുമായി നമുക്ക് അനുഭവിക്കുവാന്‍ കഴിയും.
അല്പകാലത്തെ ആയുസ്സുകൊണ്ട് വിവര്‍ത്തനങ്ങളുള്‍പ്പെടെ അന്‍പതില്‍പ്പരം കവിതാസമുച്ചയങ്ങള്‍ അദ്ദേഹം മലയാളത്തിന് സമര്‍പ്പിക്കുകയുണ്ടായി. അവയില്‍ ആദ്യം എഴുതിത്തീര്‍ത്തത് ലീലാങ്കണമായിരുന്നു. എങ്കിലും ആദ്യംപ്രസിദ്ധീകൃതമായത് ഇ.വി. കൃഷ്ണപിള്ളയുടെ മുഖവുരയോടുകൂടിയ ബാഷ്പാഞ്ജലിയായിരുന്നു. ഇത് പുസ്തകരൂപമാകുമ്പോള്‍ ചങ്ങമ്പുഴയ്ക്ക് കേവലം ഇരുപത്തി മൂന്ന് വയസ്സായിരുന്നു പ്രായം. ഈ കാവ്യസമാഹാരത്തില്‍ നിന്നു തന്നെ ചങ്ങമ്പുഴ ചിതല്‍ തിന്ന പനയോല കെട്ടിലെ ഭാരതീയ ദര്‍ശന സ്മൃതി ആരംഭിക്കുന്നു ‘വിരഹി’ എന്ന കവിതയില്‍
‘എന്നെ ഞാനാദ്യം മറന്നുവെങ്കില്‍
നിന്നടുത്തെന്നേ ഞാനെത്തിയേനേ
എന്നിലെ ഞാനില്ലാതാവതെന്നാ-
ണന്നു,നിന്‍ ചുംബനമേല്പവന്‍ ഞാന്‍’
ഈ കവിത പ്രഥമാര്‍ത്ഥത്തില്‍ ഒരു പ്രണയാന്വേഷണമാണെന്നുതോന്നുമെങ്കിലും ഭാരതീയമായ ആശയ സമര്‍പ്പണത്തില്‍ നിന്നും ലഭ്യമാകുന്ന ആത്മീയവേദാന്തസാരമായ അദ്വൈതത്തെയാണ് അനുസ്മരിപ്പിക്കുന്നത്. രണ്ടില്ല ഒന്നുമാത്രം അത് ബ്രഹ്മം അല്ലെങ്കില്‍ ഈശ്വരന്‍ തന്നെ എന്ന സത്യത്തെയാണ് വ്യംഗ്യമായി ഇവിടെ കവി സൂചിപ്പിക്കുന്നത്. സ്വയമില്ലാതായി സ്വയം മറന്ന് എല്ലാം ത്യജിച്ച് സര്‍വ്വാത്മനാ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് താനും ഈശ്വരനും എല്ലാം ഒന്നുതന്നെയാണെന്ന ഉപനിഷത് സത്യം അര്‍ത്ഥവത്താകു.
‘സര്‍വ്വജീവേ സര്‍വ്വസംസ്ഥേ ബൃഹന്തേ
അസ്മിന്‍ ഹംസോ ദ്രാമ്യതേ ബ്രഹ്മചക്രേ
പൃഥഗാത്മാനം പ്രേരിതാരം ച മത്വ
ദൂഷ്ടസ്തസ് തേനമൃതത്വമേതി’
എന്ന ശ്ലോകാര്‍ത്ഥത്തെയാണ് ഇവിടെ ചങ്ങമ്പുഴ അറിഞ്ഞോഅറിയാതെയോ അവതരിപ്പിക്കുന്നത്. എന്നില്‍ സര്‍വ്വ ഭൂതങ്ങളും ജീവിക്കുന്നു. എന്നില്‍ ലയിക്കുന്നു ആ മഹത്തായ ബ്രഹ്മ ചക്രത്തില്‍ താനും ഈശ്വരനും വേറെയാണെന്ന് ചിന്തിച്ച് ചുറ്റിക്കറങ്ങുന്നു.
ക്രമേണ ഈശ്വരഭജനത്താല്‍ ഈശ്വരനും താനും ഒന്നാണെന്ന ഐക്യബോധ്യം വന്ന് മൃത്യുരഹിതമായ അവസ്ഥാവിശേഷം പ്രാപിക്കുന്നു. ഈ ശ്ലോകത്തിലെ ദ്വിതീയ പദാര്‍ത്ഥത്തോട് സമരസപ്പെടുകയാണ് കവിയുടെ ആശയം.
ബ്രഹ്മാണ്ഡവും വൃന്ദാവനവും രാസലീലയും കാളിന്ദീതീരവുമെല്ലാം നമ്മുടെ പൗരാണിക ഗ്രന്ഥതല്പങ്ങളിലെ വിശുദ്ധ സന്ദര്‍ഭങ്ങളാണ്. ഇവയൊക്കെ ചങ്ങമ്പുഴയുടെ ‘ദിവ്യാനുഭൂതി’ എന്ന കവിതയില്‍ പ്രയുക്തമാവുന്നു. കവിയുടെ മനോവേദിയില്‍ അവതാരപുരുഷനും ഇതിഹാസനായകനുമായ ഭഗവാന്‍ കൃഷ്ണനും കൃഷ്ണ ജീവിത പരിസരങ്ങളും എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന് ഇതുമാത്രമല്ല ഒട്ടനവധി തെളിവുകള്‍ ചങ്ങമ്പുഴക്കവിതകളിലുടനീളം കാണാം. ഈ കവിതയുടെ അവസാനം അദ്ദേഹം കുറിക്കുന്നതിങ്ങനെയാണ്.
‘അത്യന്തശൂന്യതയിങ്കലേതോ
സത്യം കറങ്ങുന്ന സൗരയൂഥം,
കര്‍മ്മ പ്രവാഹത്തിലാകമാനം
ബിംബിച്ചുകാണുന്നതുറ്റുനോക്കി
ഒന്നുമറിഞ്ഞിടാതമ്പരപ്പില്‍
ഖിന്നനായ്‌ത്തേങ്ങിക്കരയുമെന്നെ’
എന്നി പ്രകാരമാണ്. ഇവിടെ കാണുന്ന അത്യന്തശൂന്യതയും കര്‍മ്മപ്രവാഹവും ഒന്നുമറിയാത്ത ഖിന്നനുമെല്ലാം മുനിദര്‍ശനങ്ങളുടെ ലഘുരൂപരേഖകള്‍ തന്നെയാണ്. ഇതില്‍ അദ്ദേഹം പ്രയുക്തമാക്കിയിരിക്കുന്ന ക്ഷണികലോകവും മറിമായം തിങ്ങുന്ന ലോകവും ഭാരതീയതയുടെ നോക്കുകുത്തികള്‍ തന്നെ.
പരമാത്മചൈതന്യത്തില്‍ ലയിക്കുക എന്ന അര്‍ത്ഥത്തില്‍ നിത്യതയിലഭയം തേടുമെന്ന ആത്മീയതത്ത്വം ഭാരതത്തിന്റെ മാത്രമാണ്. ചങ്ങമ്പുഴയിലത് മരണചിന്തയായി പടര്‍ന്നേറുമ്പോഴും അതേ തത്വത്തിലാണ് അത് സക്രിയമാകുന്നത് എന്ന് കാണാം. ബാഷ്പാഞ്ജലിയില്‍ ‘വയ്യ’ എന്ന കവിതയില്‍ ജീവിതനിരാശയില്‍പെടുന്ന കവി അറിഞ്ഞോ അറിയാതെയോ നിത്യതയുടേയൊ പരമാത്മാവിന്റെയൊ ഭാവയാഥാര്‍ത്ഥ്യത്തിലെത്തുന്നത് കാണാം.
‘ഉദയമില്ലാത്തൊരു നീണ്ടരാവു-
മുണരേണ്ടാത്തോരു സുഷുപ്തിയുമായ്
ഒരുമനശല്യവും വന്നുചേരാ-
ത്തൊരു നിത്യവിശ്രമം ഞാന്‍ കൊതിപ്പൂ.’
ക്ഷണിക സൗന്ദര്യങ്ങള്‍ക്കു പിന്നാലെ മനസ്സ് പായുമ്പോഴും സര്‍വ്വതിനേയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍വ്വശക്തമായ ഒരു കരമുണ്ടെന്ന് കവിയുടെ ആത്മവത്ത അറിയുകയും എന്നാല്‍ മായാമയന്റെ ഇന്ദ്രജാലത്തെക്കുറിച്ച് ഒന്നമറിയാത്തവനാണ് മനുഷ്യന്‍ എന്നും അദ്ദേഹം കരുതുന്നത് കാണാം. അത് ഭാരതത്തിന്റെ വേദസംസ്‌കാരത്തിന്റെയും ഉപനിഷത്‌സംസ്‌കാരത്തിന്റെയും സ്വാധീനത്തിന്റെ നൈരന്തര്യം കവിയെ ഭരിക്കുന്നതുകൊണ്ട് തന്നെയാണ്.
‘പരിപൂര്‍ണ്ണതയിങ്കലേക്കുനമ്മെ-
യൊരുദിവ്യശക്തിയെടുത്തുയര്‍ത്തും;
അനുസരിക്കാതെകുടഞ്ഞുനോക്കു-
മതിലുമടിയിലേക്കാഞ്ഞടിയും
അറിയുന്നിലെന്നാലിതൊന്നു,
മയ്യോ മറിമായന്തന്നെയീമന്നിലെന്തും.’ ഇവിടെ കൃത്യമായി നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന ഒരുകാര്യം മനുഷ്യജീവിതത്തിന്റെ മാത്രമല്ല സകലചരാചരപ്രപഞ്ചത്തെയും ഒരു പരമാത്മ ബോധതലംകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന മുനിമൗന ദര്‍ശനം ചങ്ങമ്പുഴയിലും നിറഞ്ഞിരുന്നു എന്നതുതന്നെയാണ്.
‘ആത്മരഹസ്യം’ എന്ന കവിതയില്‍ കാണുന്ന കല്പാന്തകാലം എന്ന കവിസങ്കല്പവും പ്രളയകാലമെന്ന ഭാരതീയവീക്ഷണത്തിലെ സര്‍വ്വനാശത്തെയാണ് എടുത്തുകാട്ടുന്നത്. ഒരുമിസ്റ്റിക് പ്രജ്ഞാതലമൊരുക്കുകയാണ് ‘മുകരുക’ എന്ന കവിത. പ്രണയത്തെ ദിവ്യതലത്തില്‍ പ്രതിഷ്ഠിക്കുമ്പോഴും ആത്മീയചൈതന്യവും ദൈവികമായ പരിവേഷവും നല്കിക്കൊണ്ട് നിര്‍വ്വാണ ദായിനിയായി പ്രേമസ്വരൂപിണിയെ അദ്ദേഹം കാണുന്നു.
‘ബ്രഹ്മാണ്ഡംപെട്ടെന്നുയര്‍ന്നുവന്നു’ എന്നും ‘ഈ വിശ്വം നാനാതരത്തില്‍ നിഴലിക്കും ജീവിത ദര്‍പ്പണമുറ്റുനോക്കി’ എന്നുംമറ്റുമുള്ള വിചാരധാരകളിലും കവിയുടെ മുനിസംസ്‌കാര പ്രചോദനങ്ങള്‍ തന്നെയാണ് കാണുന്നത്. ‘നിര്‍വ്വാണം’ എന്ന കവിതയുടെ നാമകരണത്തില്‍പോലും ഋഷിചൈതന്യമാണുള്ളത്. എന്നിലുള്ളേതോ വെളിച്ചം, വൈകുണ്ഡമണ്ഡലം, സംസാരചക്രം തുടങ്ങിയ പ്രയോഗങ്ങളില്‍ പോലും ഭാരതീയമായ കാഴ്ചപ്പാടാണ് നിഴലിക്കുന്നത്.
ജീവിതത്തിന്റെ നശ്വരത, ലോകസ്ഥിതികളുടെ മായികത, മനുഷ്യന്റെ കേവല വിശ്രമത്താവളമായ ഭൂമി എന്നിവ സൂചിതമാകുന്ന കവിതയാണ് “’ആത്മക്ഷതം’.ഇവയെല്ലാം പൈതൃകമായി ലഭ്യമായിട്ടുള്ള പൂര്‍വ്വകാല ഋഷിദര്‍ശനങ്ങള്‍ തന്നെയാണ്.
‘പാന്ഥര്‍പെരുവഴിയമ്പലം തന്നിലേ
താന്തരായ്ക്കൂടി വിയോഗംവരുംപോലെ’എന്ന ആശയം അദ്ധ്യാത്മരാമായണത്തില്‍ പരിഭാഷാരൂപത്തില്‍ എഴുത്തച്ഛന്‍ നല്കിയിട്ടുണ്ട്. അതുതന്നെയാണ് ഈ കവിതയില്‍ ‘നാനാപാന്ഥന്മാര്‍ക്കല്പം വിശ്രമിക്കുവാന്‍ മാത്രം സ്ഥാനമുള്ളൊരീ ലോകം, ഹാ, വെറും വഴിസത്രം’ എന്ന് ചങ്ങമ്പുഴ കുറിച്ചിട്ടിരിക്കുന്നതും. ഇവയെല്ലാം നമ്മുടെ ആത്മീയജ്ഞാനസാരസ്വതങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിച്ചിട്ടുള്ളതാണ്.
ചങ്ങമ്പുഴയുടെ പ്രഥമ കാവ്യസമാഹാരത്തില്‍ തന്നെ ഇങ്ങനെയുള്ള മുനിദര്‍ശനങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായി രംഗപ്രവേശം ചെയ്യുന്നത് കാണാം. അതും ചങ്ങമ്പുഴയ്ക്ക് ഇരുപത്തിമൂന്ന് വയസ്സുമാത്രമുണ്ടായിരുന്ന കാലത്തായിരുന്നു എന്നോര്‍ക്കണം. പ്രതിഭാധനനായ ഏതൊരെഴുത്തുകാരനെ സംബന്ധിച്ചും അയാള്‍ ഏത് ആശയങ്ങളുടെ സഹയാത്രികനായാലും മാതൃഭൂമിയുടെ പൂര്‍വ്വകാലജ്ഞാന സമ്പത്തുകളേയും കാഴ്ചപ്പാടുകളേയും പൂര്‍ണ്ണമായി പരിത്യജിച്ചുകൊണ്ട് തന്റെ സര്‍ഗ്ഗചക്രവാളത്തെ വ്യാപ്തമാക്കുവാന്‍ സാധിക്കുകയില്ല എന്നതിന് ഒരുമികച്ച ദൃഷ്ടാന്തമാണ് ചങ്ങമ്പുഴയുടെ സര്‍ഗ്ഗമാനസ വ്യാപാരങ്ങള്‍. തന്റെ മൗലിക രചനകളിലെല്ലാം അദ്ദേഹം ഈ പ്രവണത പുലര്‍ത്തുന്നത് കാണാം.