നവരാത്രിക്കാലം കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി കേസരിയില്‍ ആഘോഷിക്കപ്പെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി കേസരി ഭവനിൽ സ്ഥാപിച്ച കൃഷ്ണശിലാനിർമ്മിതമായ സരസ്വതീപ്രതിമ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ ചിദാനന്ദപുരി സ്വാമിജിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാർജിയും ചേർന്ന് അനാച്ഛാദനം ചെയ്തു. കോഴിക്കോട് രാമകൃഷ്ണമിഷന്‍ മഠാധിപതി സംപൂജ്യ സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിച്ചു. പ്രശസ്ത നടി ശ്രീമതി വിധുബാല പുഷ്പഹാരം അണിയിച്ചു.
സർഗ്ഗോത്സവം പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി വിധുബാല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംപൂജ്യ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ജെ.നന്ദകുമാർ, ഡോ. എൻ.ആർ മധു, ഹരിപ്പാട് കെ. പി. എൻ പിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, സി.എം.രാമചന്ദ്രന്‍ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ കെ.കെ കൃഷ്ണൻ നമ്പൂതിരിയുടെ ഹിന്ദുധർമ്മ തത്ത്വം എന്ന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടു. തുടർന്ന് ഭവ്യ കൃഷ്ണപ്രസാദിൻ്റെ നൃത്തവും ഹരിപ്പാട് കെ.പി.എൻ പിള്ളയുടെ സംഗീതസദസ്സും നടന്നു. ഒന്‍പതു ദിവസവും ‘സര്‍ഗ്ഗസംവാദം’ എന്ന പേരില്‍ പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും ‘സര്‍ഗ്ഗോത്സവം – 21’ എന്ന പേരില്‍ വിവിധ കലാപരിപാടികളും നടക്കും. വിജയദശമി നാളില്‍ സരസ്വതീ മണ്ഡപത്തില്‍ ആചാരവിശുദ്ധികള്‍ പാലിച്ചുകൊണ്ട് പ്രഗത്ഭരായ സാംസ്‌കാരിക നായകന്മാരുടെ നേതൃത്വത്തില്‍ ‘അക്ഷരദീക്ഷ’ എന്ന പേരില്‍ കുട്ടികളെ എഴുത്തിനിരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.