കഴിഞ്ഞ അദ്ധ്യായങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ അയവിറക്കി ചുരുക്കിപ്പറഞ്ഞാല്‍ 19-ാം നൂറ്റാണ്ടിന്റെ മൂവന്തിനേരത്തിലും 20-ാം നൂറ്റാണ്ടിന്റെ പ്രഭാതസന്ധ്യയിലും സ്വാമി വിവേകാനന്ദനാണ് ഈ പ്രാചീനദേശത്തിന്റെ അമരസ്വത്വത്തെക്കുറിച്ചു വിളംബരം ചെയ്തത്. വാസ്തവത്തില്‍ അദ്ദേഹം ഭാരതരാഷ്ട്രത്വത്തിന്റെ മന്ത്രദ്രഷ്ടാവാണ്. ഇക്കാലത്താണ് ഭാരതത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും പ്രവര്‍ത്തനം തുടര്‍ന്നിരുന്നത്. അന്ന് അത് ലോകമാന്യ തിലകും മഹാത്മാഗാന്ധിയും രംഗത്തില്‍ ശോഭിച്ചിരുന്ന കോണ്‍ഗ്രസ്സായിരുന്നില്ല. 1885ല്‍ തുടങ്ങിയ അതിനു പിന്നില്‍ ഇട്ടാവാ ജില്ലാ കലക്ടര്‍ ആയിരുന്ന അല്ലന്‍ ഒക്‌ടേവിയന്‍ ഹ്യൂമും ഡഫ്രിന്‍ പ്രഭുവുമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സംഘടന ബ്രിട്ടീഷ് മേലാളരോടു കേണപേക്ഷിച്ചു സൗകര്യങ്ങള്‍ ഏറ്റുവാങ്ങി തൃപ്തിപ്പെട്ടു അടങ്ങിയൊതുങ്ങി ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ തുടരാന്‍ ലക്ഷ്യമിട്ടിരുന്ന സായ്പിന്റെ പോക്കറ്റ്‌സംഘടനയായിരുന്നു. അതില്‍ പ്രവര്‍ത്തിച്ചിരുന്ന മാന്യന്മാരെല്ലാം നിസ്വാര്‍ത്ഥരും പൊതുജനതല്‍പരരുമായിരുന്നെങ്കിലും ഭാരതത്തിന്റെ രാഷ്ട്രത്വത്തെ സംബന്ധിച്ച് സംപൂജ്യസ്വാമിജിയുടെ ഏഴയലത്തെത്തിയിരുന്നില്ല. ബ്രിട്ടീഷുകാര്‍ മൂലം ഇന്ത്യ ഒരു നേഷനായി രൂപപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതായിരുന്നു അവരുടെ വിശ്വാസം. ആ തലത്തില്‍നിന്നു അവര്‍ക്കാര്‍ക്കും സ്വാമിജിയുടെ ദാര്‍ശനികതലത്തില്‍ എത്താനേ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ മഹാന്മാരിലും മനീഷികളിലും ആരും തന്നെ ഈ പുരാതനദേശത്തിന്റെ സ്വത്വവും സവിശേഷതയും കണ്ടെത്താനും തിരിച്ചറിയാനും സ്വല്പമെങ്കിലും മെനക്കെട്ടതായി കാണുന്നില്ല.
മഹാത്മജി അമരത്തെത്തിയതോടെ സായ്പിന്റെ കോണ്‍ഗ്രസ്സിന്റെ അലകും പിടിയും മാറി. അതു സമരോത്സുകപ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. പാരതന്ത്ര്യവിമോചനമെന്ന മഹായജ്ഞത്തില്‍ സക്രിയപങ്കാളികളായിരുന്ന അതിന്റെ ദേശഭക്തനേതാക്കള്‍ക്കെല്ലാം സമരമുഖങ്ങള്‍ ശ്രദ്ധിക്കേണ്ടിവന്നു. അതുകൊണ്ട് ഹിന്ദ് സ്വരാജില്‍ മഹാത്മജി സ്പഷ്ടമായി രേഖപ്പെടുത്തിയ”The English have taught us that we were not one nation before and that it will require centuries before we become one nation. This is without foundation. We were one nation before they came to India. One thought inspired us. Our mode of life was the same. It was because we were one nation that they were able to establish one kingdom” (P-40 Hind swaraj or Indian Home Rule Edn 22) എന്ന വാക്കുകള്‍ക്കപ്പുറം ഗഹനമായി പോകാന്‍ അവര്‍ക്കു നേരമോ സൗകര്യമോ കിട്ടിയില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. ഭാഷയില്‍ ആവര്‍ത്തിക്കട്ടെ ”മുമ്പ് നാം ഒരു രാഷ്ട്രമായിരുന്നില്ലെന്നും രാഷ്ട്രമായിത്തീരാന്‍ നൂറ്റാണ്ടുകളെടുക്കുമെന്നും ഇംഗ്ലീഷുകാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത പ്രസ്താവമാണത്. അവര്‍ ഭാരതത്തില്‍ വന്നെത്തും മുമ്പ് നാം ഒരു രാഷ്ട്രമായിരുന്നു. നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന തത്വം ഒന്നായിരുന്നു. ഒന്നായിരുന്നു നമ്മുടെ ജീവിതക്രമം. നാമൊരു രാഷ്ട്രമായിരുന്നതുകൊണ്ടാണ് അവര്‍ക്കിവിടെ രാജ്യം സ്ഥാപിക്കാനായത്.” പില്‍ക്കാലത്തും ഈ സ്ഥിതി തുടരുന്നതായി കാണാം. പോര്‍ച്ചട്ടയണിഞ്ഞു കളത്തിലിറങ്ങിയ ദ്രോണാചാര്യര്‍ക്കു ഓത്തിനു സമയം കിട്ടിയിരുന്നില്ല. അതായിരുന്നു കോണ്‍ഗ്രസ് സമരഭടന്മാരുടെ അവസ്ഥ.
സാംസ്‌കാരികരംഗത്തു പ്രവര്‍ത്തിച്ചിരുന്നവരുടെ പെരുമാറ്റം ഒരു ഡോക്ടറുടേതും രാഷ്ട്രീയരംഗത്തുപ്രവര്‍ത്തിച്ചിരുന്ന പടയാളികളുടേത് ഒരു വക്കീലിന്റേതുമായിരുന്നു. ഡോക്ടര്‍ രോഗിയോടന്വേഷിക്കുന്നത് ദേഹസ്ഥിതിയെക്കുറിച്ചാണ്. വക്കീല്‍ ക ക്ഷിയോടന്വേഷിക്കുന്നത് കേസിനു വേണ്ട രേഖകളാണ്. രേഖകള്‍ കിട്ടിക്കഴിഞ്ഞാല്‍ വക്കീലിന് ആളെ കാണണമെന്നുപോലും ഇല്ല. എന്നാല്‍ പറഞ്ഞയച്ചവന്‍ വിവരങ്ങളൊക്കെ പറഞ്ഞാലും ആളെ കാണ ട്ടെ എന്നേ വൈദ്യോത്തമന്‍ പറയൂ. ഈ വ്യത്യാസം രാഷ്ട്രാനുസന്ധാനത്തിന്റെ കാര്യത്തിലും കാണപ്പെട്ടു.
അതുകൊണ്ട് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു വളര്‍ന്ന തലമുറയ്ക്ക് രാഷ്ട്രസംബന്ധമായ താത്വികവും ശാസ്ത്രീയവും അധിഷ്ഠാനപരവുമായ വിവരങ്ങള്‍ കൂടുതല്‍ കിട്ടുന്നത് ശ്രീ അരവിന്ദന്റേയും നിവേദിതയുടേയും ബങ്കിംചന്ദ്രന്റേയും മറ്റും കൃതികളില്‍ നിന്നാണ്. ഗാന്ധിജിയുടേയും ജവഹര്‍ലാലിന്റേയും കൃതികളില്‍ നിന്നു കിട്ടുന്നതു പ്രധാനമായും ‘കുരുക്ഷേത്ര’ത്തിലെ വിവരങ്ങളാണ്. പുനരുത്ഥിതരാഷ്ട്രത്തിന് രണ്ടുതരം ജ്ഞാനവും ഒരുപോ ലെ ആവശ്യമാണെങ്കിലും ഗവേഷകന്‍ സ്വന്തം പാഠ്യമനുസരിച്ചു ഗവേഷണസ്ഥാനം തിട്ടപ്പെടുത്തേണ്ടിവരും.
9
ഭൂമി – ഭാരതം
ഭഗിനി നിവേദിതയുടെ ദൃഷ്ടിയില്‍ ഭൂമി, ജനം, ധര്‍മ്മം എന്നിവ ചേര്‍ന്നതാണ് ഒരു രാഷ്ട്രം. ഈ പരിഭാഷ ഉച്ചരിക്കുമ്പോള്‍ ഭാരതമാണ് അവരുടെ മനസ്സില്‍ ഉണ്ടായിരുന്നത് എന്നു സ്പഷ്ടം. അല്ലായിരുന്നെങ്കില്‍ ധര്‍മ്മം എന്ന വാക്കു ഉച്ചരിക്കപ്പെടുകയില്ലായിരുന്നു. ഈ മൂന്നു വാക്കുകളില്‍ ഏറ്റവും പ്രധാനം ജനമാണ്. ജനത്തിനും ജനത്തിന്റേതുമാണല്ലൊ രാഷ്ട്രം. ജനത്തിന്റെ സ്ഥാനത്തു മൃഗക്കൂട്ടമാണ് എന്നുണ്ടെങ്കില്‍ അതിന് എന്തു രാഷ്ട്രം? പിന്നെ പ്ര ധാനം ധര്‍മ്മം എന്ന പദമാണ്. ജനത്തിനാണ് ധര്‍മ്മം – മൃഗത്തിനു ധര്‍മ്മമില്ല. അതുകൊണ്ട് ധര്‍മ്മമില്ലാത്ത ജനം മൃഗസമാനമെന്നു പറയപ്പെടുന്നു. ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഭൂമിക്കു ഊര്‍ജ്ജമുണ്ടെങ്കിലും വ്യവഹാരതലത്തില്‍ ഭൂമി ജഡമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചുമരില്ലാതെ ചിത്രം സാദ്ധ്യമല്ലാത്തതുപോലെ ഭൂമിയില്ലെങ്കില്‍ ജനം ഊരുചുറ്റികളായി മാറും. സ്ഥിരവാസമുറപ്പായാല്‍ മാത്രം വികസിച്ചുവരുന്ന സംസ്‌കാരവും സമ്പ്രദായങ്ങളും കീഴ്‌വഴക്കങ്ങളും വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. അപ്പോള്‍ മൂന്നിനും, ഭൂമിജനധര്‍മ്മത്രയത്തിന്, പാരസ്പരികമായ അച്ഛേദ്യബന്ധമുണ്ട്. അതില്‍ നമുക്കു ഭൂമി തൊട്ടു തുടങ്ങാം.
നാം താമസിക്കുന്ന ഭൂമിക്കു പേരു ഭാരതം എന്നാണ്. മറ്റു പല പേരുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ചരിത്രം സാക്ഷിയാണെങ്കിലും ആദ്യം തൊട്ടിന്നുവരെ ഒട്ടിപ്പിടിച്ച പേരു ഭാരതമാണ്. അതിനു പ്രാമാണ്യം പ്രദാനം ചെയ്യുന്നത് വ്യാസഭഗവാന്റെ മഹാഭാരതമാണ്. ശകുന്തളാ- ദുഷ്യന്ത ദമ്പതിയുടെ മകനായ ഭരതന്‍ മൂലമാണ് ഈ ദേശം ഭാരതമായത് എന്നു വ്യാസന്‍ പറയുന്നു.
”ശകുന്തലായാം ദുഷ്യന്താദ്
ഭരതശ്ചാപി ജജ്ഞിവാന്‍
യസ്യ ലോകേഷു നാമ്‌നേദം
പ്രഥിതം ഭാരതം കുലം
(ആദിപര്‍വ്വം – 2- 96)
(ശകുന്തളയിലുണ്ടായി ഭരതാഖ്യന്‍ മഹന്‍ മഹാന്‍
ആയവന്‍ പേര്‍വഴിക്കാണുണ്ടായതീബ്ഭരതം കുലം.) ഭരതകുലത്തെക്കുറിച്ചല്ലേ ഈ പറച്ചില്‍ എന്നൊരു ചോദ്യമുയരാം. എന്നാല്‍ കാലം പോകപ്പോകെ കുലത്തിന്റെ പേരു നാടിനായി പ്രയോഗിക്കപ്പെട്ടു തുടങ്ങി. മഹാഭാരതഗ്രന്ഥവും ഭാരതമെന്ന പേരിനാല്‍ അറിയപ്പെട്ടുതുടങ്ങി.
ഇവിടെ രസകരവും അതിഹൃദ്യവും സാരഗര്‍ഭവുമായ ഒരു സത്യം പതിയിരിക്കുന്നു. വ്യാസമഹര്‍ഷി ഗ്രന്ഥാവസാനത്തില്‍ ഭാരതമെന്ന തന്റെ ഗ്രന്ഥത്തിന്റെ അപൂര്‍വ്വമഹാത്മ്യം പറയുമ്പോള്‍ പ്രയോഗിക്കുന്ന രണ്ടു ഉപമാനങ്ങള്‍ ഭാരതഭൂമിക്കുവടക്കുള്ള ഹിമാലയത്തിന്റേയും തെക്കുചുറ്റിക്കിടക്കുന്ന സമുദ്രത്തിന്റേയുമാണ്. ഭാരതമെന്ന സ്വന്തം ഗ്രന്ഥത്തെ സ്മരിക്കുമ്പോള്‍ ഭാരതമെന്ന സ്വന്തം മാതൃഭൂമിയെയും സ്മരിക്കുന്നു എന്നു കാണാം. ശ്ലോകം നോക്കുക:-
”യഥാ സമുദ്രോ ഭഗവാന്‍
യഥാ ഹി ഹിമവാന്‍ ഗിരിഃ
ഖ്യാതാവുഭൗ രത്‌നനിധീ
തഥാ ഭാരതമുച്യതേ.”
(സ്വര്‍ഗ്ഗാരോഹണ പര്‍വ്വം 5-65)
അര്‍ത്ഥം:- രത്‌നനിധികളെന്ന നിലയില്‍ ദിവ്യമായ ഹിമാലയവും ദിവ്യമായ സമുദ്രവും എത്രകണ്ട് വിഖ്യാതമാണോ അത്ര കണ്ട് വിഖ്യാതമാണ് ഭാരതവും.
ഭാരതത്തിന്റെ ഇതേ ആ ഗിരി സാഗരചിത്രമാണ് ആദികവി വാല്മീകിയുടെ മനസ്സില്‍ ശ്രീരാമനെ വര്‍ണ്ണിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ”സമുദ്ര ഇവ ഗാംഭീര്യേ ധൈര്യേ ച ഹിമവാനിവ” (ബാലകാണ്ഡം 1-17).
ഉത്തരഭാരതത്തില്‍ ജനിച്ച വാല്മീകിയും വ്യാസനും മാത്രമല്ല ഭാരതഭൂമിയുടെ ‘ആസിന്ധു-സിന്ധു പര്യന്തഭാവം’ പ്രഖ്യാപിച്ചത്. ഏതാണ്ട് സംസ്‌കൃതത്തോളം പഴക്കമുള്ള തമിഴ് ഭാഷാകവികളും ഈ ഉദാത്തഭാവം പ്രകടമാക്കിയിട്ടുണ്ട്. സംഘകാലസാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോ തെക്കന്‍ രാജാവും കവി പാടിയതനുസരിച്ച് കന്യാകുമാരി മുതല്‍ ഹിമാലയം വരെ വ്യാപിച്ചുകിടക്കുന്ന മഹാരാജ്യം ഭരിച്ചവരാണ്. ഒരുപക്ഷെ ഈ കവി പ്രസ്താവത്തിന് ചരിത്രത്തിന്റെ പിന്‍താങ്ങുണ്ടാവില്ല. എന്നാല്‍ ഇവിടെ പ്രധാനം സമാജമാനസികതയാണ്. പലപ്പോഴും ചരിത്രത്തെക്കാള്‍ അധികം അതാണ് സമാജത്തെ കരുപ്പിടിപ്പിക്കുന്നത്. സംഘസാഹിത്യത്തിന്റെ കാലം ഇരുപതോ ഇരുപത്തൊന്നോ നൂറ്റാണ്ടുകള്‍ മുമ്പാണെന്നു പറയുന്നു. അന്നത്തെ ‘പുറനാന്നൂറി’ല്‍ ആറാംപാട്ടില്‍ കാറി കീഴാര്‍ കവി പല്യ ഗസാലൈ മുതുകുടുമിയെന്ന പാണ്ഡ്യരാജാവ് കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള പെരിയരാജ്യം ഭരിച്ചു എന്നു പറയുന്നു. ഇതാ ആ വരികള്‍:-
”വടാഅതു പനിപടു നെടുവറൈ വടക്കും
തെനാ അതു ഉറുകെഴു കുമരിയിന്‍ തെര്‍ക്കും
ഗുണാ അതു കറൈ ഒറു തൊടുകടല്‍ കുണക്കും
കുടാ അതു തൊന്റുമുതിര്‍ പൊവത്തിന്‍ കുടക്കും.”
അര്‍ത്ഥം: വടക്കു ഹിമാലയം, തെക്കു കന്യാകുമാരി കിഴക്കും പടിഞ്ഞാറും കടല്‍ ഇതാണ് അവിടുത്തെ രാജ്യത്തിന്റെ അതിരുകള്‍.
ഇതുപോലെ ഇനിയും ആറെട്ടുദാഹരണങ്ങള്‍ ഉണ്ട്. തെക്കന്‍ കവികളുടെ വര്‍ണ്ണനകളില്‍ സാരമായ ഒരു വ്യത്യാസം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വടക്കന്‍ കവികളുടെ വര്‍ണ്ണനകളില്‍ സാഗരം വരുന്നുണ്ടെങ്കിലും കന്യാകുമാരി വരുന്നില്ല. എന്നാല്‍ സംഘസാഹിത്യത്തിലെ സകല തമിള്‍ കവികളും ‘കുമരി’ യുടെ പേരു എടുത്തു പറയുന്നു. രാമായണം കാരണം രാമേശ്വരത്തെ രാമസേതു സര്‍വത്ര പ്രസിദ്ധമായി. അതില്‍ നിന്നുരുത്തിരിഞ്ഞതാണ് ‘ആസേ തുഹിമാചലം’ എന്ന പദപ്രയോഗം. ‘ആകുമാരികൈലാസം’ എന്ന പ്രയോഗം തെക്കിന്റെ സംഭാവനയായിരിക്കാനാണ് സാദ്ധ്യത.
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞായിരിക്കണം പദങ്ങളുടെ വ്യുത്പത്തി കയറിപ്പിടിച്ച് ‘ഭാ’വില്‍ (ശോഭയില്‍, പ്രകാശത്തില്‍) ‘രമി’ക്കുന്നത് ഭാരതം എന്ന വ്യാഖ്യാനം വന്നിരിക്കുക. അതിസമ്പന്നമായ സംസ്‌കൃതഭാഷയില്‍ ഓരോ പദത്തിനും, എന്തിനേറെ അക്ഷരത്തിനും, ഉള്ള അര്‍ത്ഥവ്യാപ്തി കാരണം മേധാവികള്‍ക്ക് ആ കഴിവു സഹജമാണ്. ഹിന്ദു എന്ന പദത്തിനും അത്തരം വ്യാഖ്യാനമുണ്ട്.
എന്തായാലും ഒരു കാര്യം സത്യം – ചരിത്രത്തിനു തപ്പിപ്പിടിക്കാന്‍ കഴിയുന്നതിനുമുമ്പു മുതല്‍ ഭാരതം എന്ന ഭൂഖണ്ഡം ഹിമാലയം തൊട്ട് തെക്കന്‍ കടല്‍വരെ വ്യാപിച്ചു കിടക്കുന്ന ഭൂതലമായിരുന്നു. അതിനെ തെക്കനും വടക്കനും ഒന്നായി കണ്ടു.
(തുടരും)