Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ത്യാഗത്താല്‍ കത്തിജ്വലിച്ച വ്യക്തിത്വം (ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-2)

സ്വാമി നന്ദാത്മജാനന്ദ

Print Edition: 27 August 2021

കാലടിയുടെ പണ്ടത്തെ അവസ്ഥയെക്കുറിച്ച് മഹാകവി ജി.ശങ്കരക്കുറുപ്പ് ഇപ്രകാരം പറയുന്നു, ”ശങ്കരാചാര്യരുടെ ജന്മസ്ഥലത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തത് ആഗമാനന്ദജിയായിരുന്നു. താന്നിപ്പുഴയുടെ കരയില്‍ കേവലം പ്രാകൃതമായ ഒരു കുഗ്രാമമായി കിടന്നിരുന്ന കാലടിയെ ഞാനിന്നും ഓര്‍മിക്കുന്നു-പോര്‍ക്കുകള്‍ അലയുന്ന പാത, പനമ്പുനെയ്യാന്‍ ഈറ്റകള്‍ ചുമന്നു പോകുന്ന തൊഴിലാളികള്‍, കര്‍ഷകര്‍, മുഖത്ത് ഉന്മേഷമില്ലാത്ത കാളകളെ മേച്ചുനടക്കുന്ന കുട്ടികള്‍. അദ്വൈത സംസ്‌കാരത്തിന്റെ പ്രകാശവും പ്രഭാവവും ഭാരതമെങ്ങും പ്രസരിപ്പിച്ച മഹാപ്രതിഭയുടെ ജന്മദേശമാണെന്നു കാലടി തോന്നിച്ചിരുന്നില്ല. അവിടെ ആകെക്കൂടിയുണ്ടായിരുന്ന ശങ്കരാചാര്യ-ശാരദാ മന്ദിരങ്ങള്‍ കേരളീയ സമുദായത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഒരു സജീവാംഗമായി ഇണങ്ങിച്ചേരുകയുണ്ടായില്ല.”

കാലടിയില്‍ ആകെക്കൂടിയുണ്ടായിരുന്ന ശൃംഗേരി ക്ഷേത്രം(1910) കന്നട ബ്രാഹ്മണരുടെ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇപ്രകാരം പരദേശിബ്രാഹ്മണരുടെ കേന്ദ്രം മാത്രമായി മാറുമായിരുന്ന കാലടിയെ ശ്രീരാമകൃഷ്ണമിഷനോടു ബന്ധപ്പെടുത്തി ജാതിമതഭേദെമന്യേ മുഴുവന്‍ ജനങ്ങളുടേയും ഒരു കേന്ദ്രമായും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥാടക കേന്ദ്രമായും അദ്ദേഹം മാറ്റി. മാത്രവുമല്ല തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങള്‍ക്കു പ്രാമാണ്യം നല്‍കിയത് ശങ്കരാചാര്യരാണെന്ന ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് സ്വാമിജി തന്റെ ആശ്രമത്തില്‍ അയിത്തജാതിക്കാരെയെല്ലാം വിളിച്ചുവരുത്തി അവര്‍ക്ക് വിശേഷ പ്രാധാന്യം കൊടുത്തു. ആശ്രമത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ പൂജാരിയായി അന്നത്തെ സമൂഹം അധഃകൃതനെന്ന് കരുതുന്നയാളെ (വാവക്കുട്ടന്‍ മാഷ്) പ്രവേശിപ്പിച്ചുകൊണ്ട് സ്വാമിജി കേരള സമൂഹത്തിന് വിപ്ലവകരമായ ഒരു സന്ദേശം നല്‍കി. മാത്രമല്ല, അയിത്തജാതിക്കാര്‍ക്ക് ഭക്ഷണവും വസ്ത്രവും ഉള്‍പ്പടെ പഠിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും സ്വാമിജി ചെയ്തുകൊടുത്തു. അതിന്റെ ഭാഗമായി ആശ്രമത്തിനുള്ളില്‍ സ്ഥാപിച്ച ഹോസ്റ്റലില്‍ നൂറിലേറെ ഹരിജന്‍ കുട്ടികള്‍ക്കു പഠിക്കാന്‍ അവസരം നല്കി. അതുപോലെ അവര്‍ക്കുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യവും സ്വാമിജി ശ്രദ്ധിച്ചുപോന്നു. വിദ്യ ആഗ്രഹിച്ചുവരുന്നവരെയൊക്കെ ഇവിടെ താമസിപ്പിച്ച് പഠിപ്പിക്കണമെന്നുള്ളത് സ്വാമിജിയുടെ ഒരു നിഷ്‌ക്കര്‍ഷയായിരുന്നു. പശുവിനെ മേയ്ക്കാനായിവന്ന കുട്ടി പിന്നീട് വൈസ് ചാന്‍സിലറായി(കുട്ടപ്പന്‍, മാണിക്യമംഗലം) മാറിയ സംഭവവും അക്കൂട്ടത്തിലുണ്ട്. പട്ടികവിഭാഗത്തില്‍നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയായി കുട്ടപ്പന്‍ പരിഗണിക്കപ്പെടുന്നു. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ആശ്രയിക്കാവുന്ന ചികിത്സാലയവും കൂടി സ്വാമിജി കാലടിയില്‍ സ്ഥാപിച്ചു. ചുരുക്കത്തില്‍ അധഃസ്ഥിതരെ ഉയര്‍ത്തുക, രോഗം, നിരക്ഷരത തുടങ്ങിയവയാല്‍ ക്ലേശിക്കുന്നവരെ സഹായിക്കുക, സംസ്‌കൃതപരിജ്ഞാനവും ആത്മീയബോധവും നല്‍കി ബഹുജനങ്ങളെ ആവേശം കൊള്ളിച്ച് സന്മാര്‍ഗ്ഗത്തിലേക്കു നയിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാമിജിയുടെ നിത്യസ്മാരകം കൂടിയാണ് കാലടി പ്രദേശവും ഇവിടുത്തെ അദ്വൈതാശ്രമവും.

‘അവര്‍ണരെക്കൂടി സവര്‍ണ്ണരാക്കുക’ എന്ന പ്രായോഗികമായ ആശയത്തെ ഒരു വ്രതമായിട്ടാണ് സ്വാമിജി എടുത്തത്. കഴിവും സാഹചര്യവുമില്ലാത്തവര്‍ക്ക് അന്നവസ്ത്രാദികളും അറിവും നല്‍കി അവരെ ജീവിതത്തിന്റെ ഉന്നതശ്രേണികളില്‍ എത്തിച്ച കൃപാനിധിയായിരുന്നു അദ്ദേഹമെന്ന് പലരും ഓര്‍മിച്ചെടുക്കുന്നു. ”മുതിര്‍ന്ന തലമുറയെക്കുറിച്ച് എനിക്കു വലിയ പ്രതീക്ഷയില്ല, പക്ഷേ ഈ കുട്ടികളിലൂടെ ഒരാദര്‍ശസമൂഹത്തെ വളര്‍ത്തിയെടുക്കാനാവും” എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇങ്ങനെ കാലടി ആശ്രമത്തിലൂടെ സ്വാമിജി ഒരു നവസമൂഹനിര്‍മ്മിതിക്കായി ശ്രമിച്ചു. രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ഇവിടെ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞുവത്രെ, ”ശ്രീരാമകൃഷ്ണമഠം കാലടിയില്‍ സ്ഥാപിക്കുകയും ശ്രീശങ്കരന്റെ നാമധേയത്തില്‍ ഒരു കലാലയം തുടങ്ങുകയും ചെയ്ത ആഗമാനന്ദസ്വാമികള്‍ ഭാരതീയരുടെയെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു.”

അദ്ദേഹം അനുഷ്ഠിച്ച മഹായജ്ഞത്തിലെ മറ്റൊരിനം ഗ്രന്ഥപ്രകാശനമായിരുന്നു. സനാതനധര്‍മ്മത്തിന്റെ നവോത്ഥാനവും അതിന്റെ പ്രചാരണവുമായിരുന്നു സ്വാമിജിയുടെ ഗ്രന്ഥപ്രകാശനം. മാത്രമല്ല, ശ്രീരാമകൃഷ്ണമഠത്തിന്റെ മുഖപത്രമായ ‘പ്രബുദ്ധകേരള’ത്തിന്റെ (മാസിക) പത്രാധിപത്യം വഹിച്ച് അമൂല്യങ്ങളായ നിരവധി സംസ്‌കൃതഗ്രന്ഥങ്ങള്‍ പ്രസാധനം ചെയ്തുകൊണ്ട് അദ്ദേഹം ജനങ്ങളുടെയിടയില്‍ ആദ്ധ്യാത്മിക പ്രബുദ്ധത വളര്‍ത്തിക്കൊണ്ടുവന്നു. ശങ്കരാചാര്യരുടെ കൃതികളില്‍ മിക്കതും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നതിന് സ്വാമിജി നേതൃത്വം നല്‍കി. സമകാലിക കേരളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്വാമിജി ലേഖനങ്ങള്‍ എഴുതി കേരളത്തിലെ ജിജ്ഞാസുക്കള്‍ക്കു വിജ്ഞാനം പകരുകയും അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ശേഷം വിവേകാനന്ദപതാകയുമേന്തിക്കൊണ്ടുള്ള ഒരു ആദ്ധ്യാത്മികമുന്നേറ്റമായിരുന്നു അത്. ലോകഗതിക്കൊപ്പം കമ്മ്യൂണിസ്റ്റ് – വിപ്ലവചിന്തകള്‍ കേരളത്തില്‍ ശക്തമായിക്കൊണ്ടിരുന്ന അക്കാലത്ത്, ഉപനിഷത്തിന്റേയും വേദത്തിന്റെയും സന്ദേശങ്ങള്‍ നവീനവും ശാസ്ത്രീയവുമായ ശൈലിയില്‍ പകര്‍ന്നുകൊടുത്തത്, സനാതനപൈതൃകത്തിലേക്കുള്ള ഒരു പെരുവഴിയായിത്തീര്‍ന്നു. ഇതൊക്കെ കേരളത്തിലുണ്ടായ സാംസ്‌ക്കാരിക വളര്‍ച്ചയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്.

അന്നത്തെ തലമുറയില്‍ ഭാരതത്തിലെ അങ്ങോളമിങ്ങോളമുള്ള ഹിന്ദുപണ്ഡിതന്മാരില്‍ പ്രമുഖനായിരുന്ന സ്വാമിജി സനാതനധര്‍മ്മവും സംസ്‌കാരവും പ്രോജ്വലിപ്പിക്കുന്ന മഹായജ്ഞത്തില്‍ ആമഗ്നനായിരുന്നു. സനാതനധര്‍മ്മതത്ത്വങ്ങള്‍ ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു സ്വാമികളുടെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. സനാതന സംസ്‌കാരത്തിന്റെ എല്ലാ ശാഖകളിലും ഓരോ മുക്കിലും കോണിലും പ്രകാശം ചൊരിയാന്‍ പര്യാപ്തമായിരുന്നു സ്വാമികളുടെ പ്രഭാഷണങ്ങള്‍. ഇത്തരം പ്രഭാഷണങ്ങള്‍ കേരളത്തില്‍ പലരേയും ചിന്താപരമായി മാറ്റിമറിച്ചിട്ടുണ്ട്. ഓരോ പ്രസംഗവും അതപ്പോള്‍ത്തന്നെ അന്തരീക്ഷത്തില്‍ ലയിച്ചില്ലാതാകാന്‍ ഇടവരുത്താത്തവിധത്തില്‍ അതിനെ ലേഖനരൂപത്തിലാക്കി പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മതപ്രഭാഷണം ക്ഷേത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായത് സ്വാമിജിയുടെ പ്രഭാഷണ പരമ്പരയിലൂടെയാണ്. അവയില്‍ കുറെയധികം പ്രസംഗങ്ങള്‍ ക്രോഡീകരിച്ചു തയ്യാറാക്കിയിട്ടുള്ള ‘വീരവാണി'(1956-ല്‍ പ്രസിദ്ധീകരിച്ചു) എന്ന ഗ്രന്ഥാവലി സനാനധര്‍മ്മത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥമാണ്. കേരളത്തിലെ ഓരോ ഹൈന്ദവ ഭവനാന്തര്‍ഭാഗങ്ങളിലും ഗീതയിലെയും ഉപനിഷത്തുകളിലെയും ഉല്‍കൃഷ്ടധര്‍മ്മങ്ങളുടെ അല്‍പമാത്രമായ പ്രകാശമെങ്കിലും എത്തിച്ചേരുന്നതുവരെ തനിക്ക് ഇടയ്ക്ക് വിശ്രമിക്കാനവകാശമില്ലെന്നായിരുന്നു സ്വാമികളുടെ ഉറച്ച നിലപാട്. താന്‍ നേടിയ അദ്ധ്യാത്മിക സ്വത്ത് ചുറ്റുമുള്ളവര്‍ക്ക് എങ്ങനെയും വിതരണം ചെയ്യുക എന്നതായിരുന്നു സ്വാമിജിയുടെ ചിന്ത. 1922-മുതല്‍ നീണ്ട 33 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതത്തിന്റെ മത-രാഷ്ട്രീയ-സാമുദായിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രചോദനം ജനങ്ങള്‍ക്കു നല്‍കുന്നതിന് ലക്ഷ്യം വെച്ച് നല്‍കിയ ആഹ്വാനമാണ് ‘വീരവാണി’യായി(ആഗമാനന്ദജിയുടെ പ്രസംഗങ്ങളുടെ സമാഹാരം) പരിണമിച്ചത്.

എത്രയെത്ര ഗ്രന്ഥങ്ങളാണ് ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി സ്വാമികള്‍ എഴുതി സമര്‍പ്പിച്ചിട്ടുള്ളത്. സുസജ്ജമായ ഒരു ഗവേഷണ സ്ഥാപനത്തിനുപോലും തയ്യാറാക്കിയെടുക്കാന്‍ കഴിയാത്ത രീതിയിലുള്ള ഗവേഷണവും എഡിറ്റിങ്ങും രചനയും മുദ്രണവും ഒക്കെ ആ മഹാത്മാവ് ഒറ്റക്ക് ഒരു യജ്ഞരൂപത്തില്‍ നിര്‍വഹിച്ചു. പിന്നീട് കാലടി ആശ്രമത്തില്‍ ഒരു പ്രസിദ്ധീകരണ വിഭാഗം തന്നെ ആരംഭിച്ച് ഗ്രന്ഥങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രകാശിപ്പിച്ച് കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇവയിലൂടെയെല്ലാം ഉപനിഷത്തുക്കളും ആദര്‍ശശാലികളുമായ അനേകം യുവാക്കളെ സന്ന്യാസത്തിലേക്ക് ആകര്‍ഷിക്കാനും സ്വാമികള്‍ക്കു കഴിഞ്ഞിട്ടുണ്ട്(സ്വാമി മൃഢാനന്ദ, സ്വാമി ശക്രാനന്ദ, സ്വാമി ത്രൈലോക്യാനന്ദ, സ്വാമി ഭജനാനന്ദ, സ്വാമി സ്വപ്രഭാനന്ദ, സ്വാമി ഗോലോകാനന്ദ, സ്വാമി സമഗ്രാനന്ദ തുടങ്ങിയവര്‍).

സ്വാമികളുടെ പാണ്ഡിത്യവും വാദപ്രതിപാദങ്ങള്‍ക്കുള്ള കഴിവും എടുത്തുപറയേണ്ട ഒന്നാണ്. ആഗമാനന്ദജിക്ക് തുല്ല്യമായ പാണ്ഡിത്യമുളളവര്‍ അന്നും ഇന്നും വിരളമാണ്. സാഹിത്യകാരന്മാരായ പ്രൊഫ. എസ് ഗുപ്തന്‍ നായരും ജോണ്‍ സുബ്രഹ്മണ്യന്‍ എന്നൊരാളും സ്വാമിജിയുമായുള്ള വാദപ്രതിപാദത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. വേദാന്തത്തിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തുവെന്നും അതിനാല്‍ യഥാര്‍ത്ഥ വൈദിക ധര്‍മ്മത്തിന്റെ അനുയായി ആകാനാണ് താന്‍ ക്രിസ്ത്യാനിയായതെന്നുമായിരുന്നു ജോണ്‍ സുബ്രഹ്മണ്യത്തിന്റെ വാദം(അദ്ദേഹം മതംമാറിയ ഒരു ബ്രാഹ്മണനായിരുന്നുവത്രെ). ഈ വാദത്തിന്റെ പൊള്ളത്തരം ആഗമാനന്ദജി അദ്ദേഹത്തെ മനസ്സിലാക്കിക്കൊടുത്തു. എന്തിനേറെ, പിറ്റേദിവസം ജോണ്‍ ആഗമാനന്ദജിയോടു ചോദിച്ചത് തനിക്ക് എങ്ങനെ ഹിന്ദുധര്‍മ്മത്തിലേക്കു തിരിച്ചുപോകാന്‍ കഴിയുമെന്നായിരുന്നു. ഒരു മതത്തേയും താഴ്ത്തിക്കെട്ടാതെ സനാതനധര്‍മ്മത്തിന്റെ വൈശിഷ്ട്യം സ്ഥാപിക്കാനാണ് സ്വാമികള്‍ എന്നെന്നും ശ്രമിച്ചിട്ടുള്ളത്. ഹിന്ദുധര്‍മ്മത്തില്‍ ഇല്ലാത്തതായ ഒരു ആത്മീയ സത്യം മറ്റൊരു മതത്തില്‍നിന്നും എടുത്തുകാണിക്കാന്‍ സാദ്ധ്യമല്ല. ആ ഹിന്ദുധര്‍മ്മത്തിന്റെ വൈശിഷ്ട്യം എല്ലാവരേയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ മതപ്രചാരകര്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നദ്ദേഹം ആഹ്വാനം ചെയ്തു.

ശാങ്കരമതത്തിന് സ്വാമിജി കാണുന്ന ഏറ്റവും വലിയ വൈശിഷ്ട്യം, അത് സദാചാരത്തില്‍ ആരംഭിക്കുന്നതും, ചലിക്കാത്ത സദാചാരത്തിന്റെ കരിങ്കല്‍കോട്ട ഉറപ്പിക്കുന്നതുമായ ആത്മീയാഭ്യാസങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്. ”അതില്‍ ശ്രുതിക്കും യുക്തിക്കും സ്ഥാനമുണ്ട്. അതില്‍ അപശൂദ്രാധികരണമുണ്ടെങ്കില്‍ ഒരു വിധുരാധികരണവുമുണ്ട്. ഇവിടെവെച്ചുതന്നെ അനുഭവപ്പെടാവുന്നതും, ചാരിത്ര്യത്തിനു പ്രാധാന്യം കൊടുക്കുന്നതും, യുക്തികൊണ്ടു ഖണ്ഡിക്കാന്‍ കഴിയുന്നതും, സമത്വത്തിലേക്കു വഴിതെളിയിക്കുന്നതുമായ ഒരു മതമാണ് നമുക്കിന്നാവശ്യം(വീരവാണി, നാല്-458). അതുകൊണ്ടുതന്നെയാണ് ശമം, ദമം, ഉപതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവ ശീലിക്കണം എന്നു ശങ്കരാചാര്യര്‍ നിര്‍ബന്ധിക്കുന്നത്. മതതത്ത്വങ്ങള്‍ക്ക് കാലാനുസൃതമായി വ്യാഖ്യാനം നല്‍കാന്‍ അദ്ദേഹത്തിനുള്ള സാമര്‍ത്ഥ്യം ഒന്നു പ്രത്യേകം തന്നെയായിരുന്നു,
സേവനസന്നദ്ധതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും മനുഷ്യസ്‌നേഹവും ആഗമാനന്ദജിയില്‍ നിയതമായ ഒന്നായിരുന്നു. ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സംഘടനകള്‍ രൂപീകരിക്കുകയും(സനാതന വിദ്യാര്‍ത്ഥി സംഘം, മദ്ധ്യതിരുവിതാംകൂര്‍ മലയാള ബ്രാഹ്മണസമാജം), തന്റെ സ്വാധീനവലയത്തില്‍പ്പെട്ടവരെ നേര്‍വഴിക്കു നയിക്കുകയും ചെയ്തിരുന്നു. എവിടെയും ധാര്‍മ്മികതയുടെ പക്ഷത്തായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ അദ്ദേഹം ചെറുതല്ലാത്ത പങ്കു വഹിച്ചു. വൈക്കം സത്യഗ്രഹകാലത്ത് സവര്‍ണ്ണമേധാവികളെ ഏറെ ചൊടിപ്പിച്ചിരുന്നത് കൃഷ്ണന്‍ നമ്പ്യാതിരിയുടെ പ്രസംഗങ്ങളായിരുന്നു. ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹാശിസ്സുകളും ഇക്കാര്യത്തില്‍ നമ്പ്യാതിരിക്കുണ്ടായിരുന്നു.

”ഇരുപതുമാസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിന് (1924 മാര്‍ച്ച് 29-1925 നവംബര്‍ 23) നേതൃത്വം നല്‍കിയ കെ.കേളപ്പന്‍, ടി.കെ.മാധവന്‍, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരോടൊപ്പം കൃഷ്ണന്‍ നമ്പ്യാതിരിയും മിക്ക ദിവസവും ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ചൂളമരച്ചോട്ടില്‍ പ്രസംഗിച്ചിരുന്നു.” എന്ന് ജൂബ്ബാ രാമകൃഷ്ണപിള്ള അനുസ്മരിക്കുന്നു. വൈക്കം സത്യഗ്രഹപന്തലില്‍ മഹാത്മാഗാന്ധിയെത്തുമ്പോള്‍ (1925-മാര്‍ച്ച് 9) അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനമനുവദിക്കരുതെന്നുള്ള പക്ഷത്തിന്റെ വക്താക്കള്‍ തങ്ങളുടെ ന്യായവാദങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിരത്തി (വൈശ്യനായ ഗാന്ധിജിയെ സവര്‍ണരുടെ മേധാവി ബ്രാഹ്മണനായ ഇണ്ടന്തുരത്തി നമ്പ്യാതിരി തന്റെ ഇല്ലത്തു കയറ്റാന്‍ മടിച്ചുവത്രെ! അതുകൊണ്ട് ഗാന്ധിജിക്കുവേണ്ടി ഇല്ലത്തിനു മുമ്പില്‍ ഒരു പന്തലിടുകയാണുണ്ടായത്). ‘ശാങ്കരസ്മൃതി’ യെ പ്രമാണമാക്കിക്കൊണ്ട് അധഃകൃതര്‍ക്കുള്ള ക്ഷേത്രപ്രവേശനം ശ്രുതികള്‍ക്കും സ്മൃതികള്‍ക്കും വിരുദ്ധമാണെന്ന് ഇണ്ടന്തുരത്തി നമ്പ്യാതിരി ഗാന്ധിജിയെ ധരിപ്പിച്ചു. ചാതുര്‍വര്‍ണ്യത്തിലെ അലംഘനീയതയാണ് ഗാന്ധിജിയോട് അവര്‍ വിശദീകരിച്ചത്. സംസ്‌കൃത പരിജ്ഞാനം കൂടുതലില്ലായിരുന്ന ഗാന്ധിജിയുടെ മുമ്പില്‍ സംസ്‌കൃത പണ്ഡിതനായ കൃഷ്ണന്‍ നമ്പ്യാതിരിയെ പരിചയപ്പെടുത്തിക്കൊടുത്തത് കേളപ്പജിയാണ്. ‘ശാങ്കരസ്മൃതി’യും ജഗത്ഗുരു ശങ്കരാചാര്യരുമായി പുലബന്ധംപോലുമില്ലെന്നും ഇതൊരു കള്ളപ്രമാണമാണെന്നും കൃഷ്ണന്‍ നമ്പ്യാതിരി ഗാന്ധിജിക്ക് വിശദീകരിച്ചുകൊടുത്തു. ”ഇതിന് 1200 കൊല്ലം പഴക്കമില്ല. ശങ്കരന്റെ സംസ്‌കൃതശൈലിയുമായി സാമാന്യ പരിചയമുള്ള എനിക്ക് അതിന്റെ പ്രൗഢിയോ പ്രവാഹമോ ശൈലിയോ ഇതില്‍ കാണാന്‍ കഴിയുന്നില്ല. തന്നെയുമല്ല ഈ പുസ്തകത്തില്‍ വ്യാകരണപ്പിശകും കടന്നു കൂടിയിരിക്കുന്നു.” സത്യമറിഞ്ഞ ഗാന്ധിജി അതീവ സന്തോഷവാനായി കാണപ്പെട്ടു (ഗാന്ധിജിയുടെ പിന്തുണ നേടിയാല്‍ സമരം ദേശീയശ്രദ്ധ ആകര്‍ഷിക്കുമെന്നുള്ള കാര്യം ഉറപ്പായിരുന്നു). ഗാന്ധിജി കൃഷ്ണന്‍ നമ്പ്യാതിരിയുടെ ഉഭയഭാഷാപാണ്ഡിത്യത്തെ പ്രശംസിക്കുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോള്‍ നമ്പ്യാതിരിക്ക് കേവലം 29 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ മുന്നോടിയായി പിന്നീട് കെ. കേളപ്പന്റെ ക്ഷണം സ്വീകരിച്ച് കൃഷ്ണന്‍ നമ്പ്യാതിരി മലബാറില്‍ ഏതാണ്ട് ഒരു മാസത്തെ പ്രസംഗപര്യടനവും നടത്തി.
ഇത്തരത്തില്‍ ക്ഷേത്രപ്രവേശനം ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതില്‍ ആഗമാനന്ദജി വഹിച്ച പങ്കിനെപ്പറ്റി പലരും മനസ്സിലാക്കിയിട്ടില്ല. അക്കാര്യത്തെക്കുറിച്ച് സ്വാമികള്‍ തന്നെ പറയുന്നതു നോക്കുക ”അദ്ദേഹമല്ല (ശ്രീശങ്കരന്‍) ശാങ്കരസ്മൃതിയെഴുതി കേരളത്തിലെ അനാചാരങ്ങള്‍ സ്ഥാപിച്ചതെന്ന് വൈക്കം സത്യഗ്രഹത്തിന്റെ കാലം മുതല്‍ ഞാന്‍ തെളിയിച്ചിട്ടുണ്ട്. ശ്രീശങ്കരനോടുള്ള ഭക്തിനിമിത്തം ആരും ക്ഷേത്രപ്രവേശനം തടയേണ്ടതില്ലെന്നു സമര്‍ത്ഥിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. ശ്രീശങ്കരനും കേരളത്തിലെ തീണ്ടലും തമ്മില്‍ ഒരു ബന്ധവുമില്ല.” ചെറുപ്പത്തിലെ തന്നെ ആരംഭിച്ച ഈ ധാര്‍മ്മികയജ്ഞം സന്ന്യാസിയായതിനുശേഷവും അദ്ദേഹം തുടര്‍ന്നുകൊണ്ടുപോയി. ആഗമാനന്ദജി സ്ഥാപിച്ച(1928) പുതുക്കാട് ആശ്രമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമൂഹ പന്തിഭോജനം കേരളത്തെ സംബന്ധിച്ചിടത്തോളം അന്ന് വലിയ ഒരു സംഭവമായിരുന്നു. അന്ന്, ആ പന്തിഭോജനത്തില്‍ പങ്കാളിയായിരുന്നവരില്‍(പിന്നീട് ശിവഗിരി മഠാധിപതിയായിത്തീര്‍ന്ന) ശ്രീമദ് ശങ്കരാനന്ദസ്വാമികളും ഉണ്ടായിരുന്നു. ബാല്യം മുതല്‍ അധഃകൃതരോടും ഹരിജനങ്ങളോടും കൃഷ്ണന്‍ നമ്പ്യാതിരിക്ക് ഉണ്ടായിരുന്ന അനുകമ്പ. അതാണ് ഇത്തരത്തില്‍ വളര്‍ന്ന് പുതുക്കാട് ആശ്രമത്തോടനുബന്ധിച്ച് ഹരിജനങ്ങള്‍ക്കു പ്രവേശനം കൊടുക്കാനുള്ള ധീരതയായി പരിണമിച്ചത്.

ആഗമാനന്ദസ്വാമികള്‍മൂലം കേരളത്തിനു കിട്ടിയ നന്മകള്‍ ചുരുക്കത്തില്‍ ഇപ്രകാരമാണ് ഒന്ന്- ലോകം അറിയാതെ കിടന്ന കാലടി എന്ന ചെറിയ ഗ്രാമത്തെ ഒരു വിശ്വമതപ്രസ്ഥാനവുമായി കൂട്ടിയണക്കി ലോക പ്രശസ്തമാക്കിത്തീര്‍ത്തു. രണ്ട്, അവഗണിക്കപ്പെട്ടിരുന്ന സംസ്‌കൃതഭാഷയുടെ പ്രചാരണത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കി. മൂന്ന് -ശാങ്കരകൃതികള്‍ മലയാളഭാഷയിലൂടെ സര്‍വ്വത്ര പ്രചരിപ്പിച്ചു. നാല്-ഹരിജനങ്ങള്‍ക്കും ഗിരിജനങ്ങള്‍ക്കും സാത്വികമായ വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി സ്‌കൂളും ഹോസ്റ്റലും കോളേജും മറ്റും സ്ഥാപിച്ചു. അഞ്ച്, സര്‍വ്വോപരി കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് തന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങളിലൂടെ ഉത്തേജനം നല്‍കുകയും കേരളത്തിലെ ജനങ്ങള്‍ക്ക് ആദ്ധ്യാത്മിക പ്രബുദ്ധത നല്‍കുകയും ചെയ്തു. ആറ്, ത്യാഗംകൊണ്ട് കത്തിജ്വലിച്ച ആ വ്യക്തിത്വത്തെ മാതൃകയാക്കിക്കൊണ്ട് ഒരുപാടുപേര്‍ ഉന്നതവും ശ്രേഷ്ഠവുമായ ഒരു ജീവിതത്തിലേക്കു നയിക്കപ്പെട്ടു.
അതെ വേദാന്തപണ്ഡിതന്‍, സനാതനധര്‍മ്മത്തിന്റെ പ്രചാരകന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വിവിധ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമദ് ആഗമാനന്ദസ്വാമികള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക ഉന്നതിക്ക് നിര്‍ണ്ണായകമായ പങ്കുവഹിച്ച ഒരു ശ്രേ ഷ്ഠവ്യക്തിത്വമായിരുന്നു. കേരള നവോത്ഥാനത്തില്‍ ആഗമാനന്ദജി വഹിച്ച നിസ്തുലമായ പങ്ക് പഠനവിഷയമാക്കുന്ന ഒരു ഗവേഷണകേന്ദ്രംതന്നെ കാലടി സംസ്‌കൃതസര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്വാമിജി നേരിട്ട ബുദ്ധിമുട്ടുകള്‍
കേരളസമൂഹത്തില്‍ ശ്രേഷ്ഠരായ പല വ്യക്തികളെയും നാം ചൂണ്ടിക്കാട്ടിയേക്കാം. എന്നാല്‍ ആഗമാനന്ദജിക്കുണ്ടായിരുന്ന പരിത:സ്ഥിതി തുലോം വ്യത്യസ്തമായിരുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം വെളിവായിക്കിട്ടുന്നതും. ആദ്യകാലത്ത്, ആശ്രമപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകുവാന്‍ സ്വാമികള്‍ നന്നേ ബുദ്ധിമുട്ടി. സ്വാമിജിയുടെ തന്നെ വാക്കുകള്‍ നോക്കുക, ”കാലടി അന്നൊരു കുഗ്രാമമായിരുന്നു. പറയത്തു ഗോവിന്ദമേനോന്‍ കുറച്ചു സ്ഥലം തന്നെങ്കിലും അതില്‍ കൂടുതലൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എട്ടുപത്തു ചെറുപ്പക്കാര്‍ കൂടെയുണ്ട്. അവരിലാര്‍ക്കും ഭിക്ഷയെടുത്തു ശീലമില്ല. ആശ്രമത്തിന് നാലുചുറ്റും എതിരാളികളും. എതിരാളികള്‍ എങ്ങനെ? ഒരു ഹൈന്ദവസ്ഥാപനം ഉയര്‍ന്നുവരുമല്ലോ എന്നു ചിലര്‍ക്ക്, തീണ്ടലും തൊടീലുമില്ലാത്ത ഈ സന്ന്യാസി നാടുമുടിപ്പാനാണെന്നു മറ്റു ചിലര്‍, തന്റെ സ്വത്ത് അപഹരിക്കുമല്ലോ എന്ന് നമ്പൂതിരിമാരായ ജന്മികള്‍ക്ക്, ഈ ആശ്രമം തങ്ങളുടേതല്ലെന്ന ബുദ്ധി ബേലൂര്‍മഠത്തിനും. (ആശ്രമം സ്ഥാപിച്ച് വര്‍ഷങ്ങള്‍ക്കുശേഷം 1941-ല്‍ ആണ് അദ്വൈതാശ്രമത്തെ ബേലൂര്‍ മഠവുമായി യോജിപ്പിച്ചത്) കാലത്ത് കഞ്ഞിക്ക് അരി എവിടുന്നു വരുമെന്നറിയാതെ കഴിച്ച ദിവസം പലതുണ്ട്. പലയിടത്തും പ്രസംഗിച്ച് വല്ലതും കിട്ടിയാല്‍ അതു ശരിയായി വേവിച്ചു കഴിക്കാന്‍ പാത്രമില്ലാതെ വിഷമിച്ച സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. മഴ പെയ്യുമ്പോഴുണ്ടാകുന്ന ചോര്‍ച്ച നിമിത്തം സ്വാമിമാരും അന്തേവാസികളും ഉണര്‍ന്നിരുന്ന് നേരം വെളുപ്പിച്ച ദിവസങ്ങള്‍ പലതാണ്.”

കാലടിയിലെ ആശ്രമം സ്ഥാപിച്ചത് ഭാവിയെപ്പറ്റി ഒന്നും തന്നെ ആലോചിക്കാതെയാണ്. സാമ്പത്തികമായി അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകളാവട്ടെ നിരവധിയും. പുസ്‌കങ്ങളെഴുതി ഉത്സവസ്ഥലങ്ങളില്‍ കൊണ്ടുപോയി വിറ്റും പ്രസംഗങ്ങള്‍ ചെയ്തും കിട്ടുന്ന പണംകൊണ്ടാണ് ആശ്രമത്തിന്റെ അത്യാവശ്യചെലവുകളെല്ലാം നടത്തിപ്പോന്നിരുന്നത്. സ്വാമികള്‍ വമ്പിച്ച ഒരു ഉത്തരവാദിത്വമാണ് ഏറ്റെടുത്തത്. യാതൊരു സാമ്പത്തിക കരുതലുമില്ല. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. നാടാകെ അലഞ്ഞും ഗൃഹസ്ഥരോടു യാചിച്ചും പ്രസംഗിച്ചും പുസ്തകങ്ങളെഴുതി വിറ്റും ആണ് ഈ മഹാസ്ഥാപനം അദ്ദേഹം പടുത്തുയര്‍ത്തിയത്. അധികാരവും പണവും പ്രതാപവുമുള്ളവരെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടുന്നതിന് മറ്റു പലര്‍ക്കുമുള്ള ”പ്രായോഗിക ബുദ്ധിയോ കൗശലമോ” സ്വാമികള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ സ്വാമികള്‍ സമരാരംഭിച്ച ഓരോ മഹാസ്ഥാപനത്തിന്റേയും വളര്‍ച്ചക്കുവേണ്ടി അവിടുത്തെ ജീവരക്തം തന്നെ സമര്‍പ്പിക്കേണ്ടിവന്നു.

സ്വാമികള്‍ക്ക് പല എതിര്‍പ്പുകളെയും നേരിടേണ്ടിവന്നുവെന്ന് പറഞ്ഞുവല്ലോ. അത്തരം എതിര്‍പ്പുകളുടെ ഫലമായി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളും അനവധിയായിരുന്നു. കാലടിയിലെ പെരിയാറിന് അപ്പുറത്ത് (പ്രസംഗം കഴിഞ്ഞുവന്ന്) പലപ്പോഴും വള്ളത്തില്‍ കയറാനാകാതെ നിന്നിട്ടുള്ള ദിവസങ്ങള്‍ നിരവധിയുണ്ട് (കടത്തുകാര്‍ സ്വാമികളെ ഇങ്ങോട്ടേക്കു കടത്തിവിടാത്തതായിരുന്നു കാരണം). ശ്രീ ശങ്കരാ കോളേജ് പടുത്തുയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ മൂലധനമായി ഒന്നുമുണ്ടായിരുന്നില്ല. സാമ്പത്തിക ഭാരം ഒരു തരത്തിലും താങ്ങാനാവാതെ വന്നപ്പോഴാണ് പില്‍ക്കാലത്ത് കോളേജ് ഭരണം ശൃംഗേരിമഠത്തിന് ഏല്‍പ്പിച്ചുകൊടുത്തത്. ഈ സംരംഭത്തിലെ ഏക പിന്തുണ ദിവാന്റെ സഹകരണം മാത്രമായിരുന്നു എന്നുവേണമെങ്കില്‍ പറയാം. കോളേജിന്റെ ട്രസ്റ്റില്‍ മങ്കൊമ്പ് എന്‍.കൃഷ്ണയ്യരെ എടുത്തത് ഒടുവില്‍ സ്വാമിജിക്കുതന്നെ വിനയാവുകയാണുണ്ടായത്. കൃഷ്ണയ്യര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും മറ്റുമാണ് ഒടുവില്‍ കോളേജ് മറ്റൊരു ട്രസ്റ്റിന് വിട്ടുകൊടുക്കണ്ടി വന്ന അവസ്ഥയിലെത്തിച്ചത്. കോളേജ് പടുത്തുകെട്ടുന്നതിന് സ്വാമിജി അനുഭവിച്ച ത്യാഗം വിവരണാതീതമാണ്. കോളേജിലേക്കുള്ള റോഡുണ്ടാക്കുന്നതിന് തടസ്സം നിന്ന ചില ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒരു തരത്തിലും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. സ്ഥലം വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്നു അവര്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ ഒരു തരം സംശയത്തോടെ വീക്ഷിക്കുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വാമിജിക്ക് സഹകരണവുമായെത്തിയത് അന്നത്തെ ബിഷപ്പായിരുന്ന ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയാണ്. സ്വാമിജി സഹായഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആ പ്രശ്‌നം ഇങ്ങനെ അവസാനിക്കാനിടയായത്. ഇങ്ങനെ എത്രയെത്ര…..!!

സ്വാമികള്‍ തന്റെ അവസാന കാലത്തുപോലും ഭിക്ഷയാചിച്ചു നടന്നിട്ടുണ്ട്, അതും ദാനശീലത്തിന് അത്രയൊന്നും പ്രശസ്തി നേടിയിട്ടില്ലാത്ത കേരളത്തില്‍. മിക്കവാറും പരസഹായം കൂടാതെ പലപ്പോഴും ശക്തിയേറിയ എതിര്‍പ്പുകളോടു മല്ലിട്ടുകൊണ്ട്, ഈ സ്ഥാപനങ്ങളെല്ലാം കെട്ടിപ്പടുക്കുന്നതിനിടയിലും ഗ്രന്ഥനിര്‍മ്മാണംകൊണ്ട് നമ്മുടെ സാഹിത്യത്തിന് ആഴവും അര്‍ത്ഥഗര്‍ഭതയും വര്‍ദ്ധിപ്പിക്കുന്നതിനും ധര്‍മ്മപ്രചാരണത്തിനും ഒക്കെ അദ്ദേഹം സമയം കണ്ടെത്തി. ഇതിനിടയില്‍, നേരിട്ട യാതനകളും വേദനകളും ത്യാഗസമ്പന്നനായ അദ്ദേഹത്തെ ഒട്ടുമേ തളര്‍ത്തിയില്ല. മനുഷ്യരുടെ ആത്യന്തികമായ ഈശ്വരഭാവത്തില്‍ പൂര്‍ണ്ണവിശ്വാസം സ്വാമികള്‍ക്കുണ്ടായിരുന്നു. മനുഷ്യനെ ഈശ്വരനായിക്കണ്ട് അവരെ സേവിക്കുന്ന ഉന്നതമായ സാധനായജ്ഞമായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലുടനീളം നടത്തിക്കൊണ്ടിരുന്നത്.

 

Tags: ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-2
Share5TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies