മുനീശ്വരന്‍ കോവില്‍ – കണ്ണൂര്‍ നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണത്. റെയില്‍വേ സ്റ്റേഷന്റെ വടക്കേ അറ്റത്തു, പടിഞ്ഞാറുഭാഗത്തായി, നാലുവഴികള്‍ക്കും നായകത്വം വഹിക്കുന്ന പോലെ മുനീശ്വരന്‍!
ഈ നാമം, നാലുവയസ്സാകും മുമ്പുതന്നെ എന്റെ ചെവിയിലും മനസ്സിലും കണ്ണിലും നാവിലും പതിഞ്ഞിട്ടുള്ളതാണ്. ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ വടക്കുമാറി പള്ളിക്കുന്നിലാണ് എന്റെ ജനനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനെടുത്ത രണ്ടു പതിറ്റാണ്ടുകാലത്തിനുള്ളില്‍ ആയിരത്തിലധികം തവണ ഈ കോവിലിന് മുന്നിലൂടെ ഞാന്‍ പോയിക്കാണും. സംഗീതസാന്ദ്രമായ അന്നത്തെ നവരാത്രികാല ആഘോഷങ്ങളില്‍ ഒഴുകിക്കാണും. പക്ഷെ, മുനീശ്വരന്‍ ആരാണെന്നു അറിയാന്‍ ശ്രമിച്ചില്ല.
ഞാന്‍ എറണാകുളത്തുകാരനായിട്ട് ഇപ്പോള്‍ അഞ്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ കണ്ണൂരിലേയ്ക്കുള്ള യാത്രകള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയും പല വര്‍ഷങ്ങള്‍ കൂടുമ്പൊഴുമൊക്കെയായി കുറഞ്ഞു. അപ്പോഴും മുനീശ്വരന്‍ കോവിലിന് മുന്നിലൂടെ പോകേണ്ടിവരാറുണ്ട്., മുനീശ്വരനെ അറിയാതെ! ജീവിതവ്യഗ്രതകള്‍ക്കിടയില്‍ അത്തരം താല്പര്യങ്ങള്‍ക്കുള്ള മനസ്സും ക്ഷമയും സമയവും വ്യക്തികള്‍ക്കു കിട്ടുന്നില്ല എന്നതാണ് വാസ്തവം.
എന്നാല്‍ കഴിഞ്ഞ മെയ്മാസത്തിലെ യാത്രയില്‍ ഒന്നു രണ്ടു മണിക്കൂറുകള്‍ ഞാന്‍ മാറ്റിവെച്ചു മുനീശ്വരനെ വന്ദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോടു പിന്നിലേയ്ക്കു പോകാന്‍ പറഞ്ഞതു പോലെ തോന്നി!
്ഞാന്‍ പിന്നിലേയ്ക്കു പോയപ്പോള്‍ കണ്ടു; വലിയ ഒരു വൃക്ഷവും ”ശ്രീ സച്ചിദാനന്ദ യോഗീശ്വരക മൗനി ബാബാജി സമാധിയും! സ്വാമി മഠം എന്നാണ് ഇതിന് പേര്. ഇവിടുന്നു പടിഞ്ഞാട്ടേക്കുള്ള വഴിയുടെ പേരും ‘സ്വാമി മഠം റോഡ്’ എന്നത്രെ. സമാധിക്കു തെക്കുവശത്തായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ശ്രീകൃഷ്ണക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. വഴിപാടുകാര്യങ്ങളും മറ്റും നടക്കുന്നുണ്ട്. സ്വാമി മഠത്തിന്റെ ഭരണം ദേവസ്വം ബോര്‍ഡിന്റെ അധീനത്തിലാക്കുവാനുള്ള ഒരു ക്രമീകരണമായിരുന്നു ക്ഷേത്രസ്ഥാപനം.
വീണ്ടും പിന്നിലേയ്ക്കു ഞാന്‍ നീങ്ങി. അവിടെ വലിയ ഒരു കോട്ടയ്ക്കുള്ളിലെന്നപോലെ, ചുറ്റുമതിലോടുകൂടിയ മറ്റൊരു ദേവതാ സ്ഥാനം കണ്ടു. ശാലീനമായ തുളസിത്തറയ്ക്കപ്പുറത്തായി വളരെ പഴക്കം തോന്നിക്കുന്ന ചെറിയ ക്ഷേത്രം – മുകളില്‍ ‘ശ്രീ ദ്രൗപദിയമ്മന്‍ കോവില്‍’ എന്നു മലയാളത്തിലും തമിഴിലും എഴുതിയിട്ടുണ്ട്; അത്ഭുതം തോന്നി! അറിവിന്റെ ഖനിയില്‍ നിന്നു ഉയര്‍ന്നു വന്ന രത്‌നം പോലെ, മഹാഭാരതകഥയിലെ പാഞ്ചാലിക്കു കണ്ണൂരില്‍ ഇതാ ഒരു ക്ഷേത്രം! ജനങ്ങള്‍ പക്ഷെ, വേണ്ടത്ര അറിയുന്നില്ല!
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് മറ്റൊരു മഹാഭാരത കഥാപാത്രവും അമ്മദൈവമായി ആരാധിക്കപ്പെടുന്നുണ്ട്. ശ്രീ ഗന്ധാരിയമ്മന്‍ കോവിലിനെപ്പറ്റി അറിയാത്തവര്‍ അവിടെ കുറയും. എന്നാല്‍ ദ്രൗപദിയമ്മന്‍ കോവില്‍ മറയപ്പെട്ടു കിടക്കുകയാണ്; കണ്ണൂരില്‍. സമൂഹത്തിന്റെ മൊത്തത്തിലുള്ള അശ്രദ്ധയും അധികൃതരുടെ അനാസ്ഥയും ഇക്കാര്യത്തില്‍ മാറേണ്ടതുണ്ട്.
ഇവിടെ ഒരു പേരുകൂടി ഓര്‍മ്മയില്‍ ഒഴുകിവരുന്നു. സൈലന്റ് വാലി സമരകാലത്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച കുന്തിപ്പുഴയാണത്. മഹാഭാരത കഥയിലെ മറ്റൊരു മുഖ്യകഥാപാത്രമായ കുന്തിയമ്മയും കേരളത്തിന് സ്വന്തം! കുന്തിയമ്മയ്ക്കു എവിടെയെങ്കിലും കോവിലുണ്ടോ എന്ന് അറിയില്ല. ചെറിയ ഒരു അന്വേഷണത്തിനു മനസ്സ് മുതിര്‍ന്നപ്പോള്‍ അതിന്റെ ഗതി കണ്ടു ഞാന്‍ അമ്പരന്നുപോയി.
ദ്രൗപദിയമ്മനെപ്പറ്റിയുള്ള വിവരങ്ങള്‍ അവിടുത്തെ പൂജാരിയോടു ഞാന്‍ ചോദിച്ചു. ദ്രൗപദിയമ്മന്‍ ഒറ്റയ്ക്കല്ല; ധര്‍മ്മപുത്രരുണ്ട് ഒപ്പം. ശിവശക്തിചൈതന്യമായിട്ടാണ് സങ്കല്പം എന്ന് അദ്ദേഹം പറഞ്ഞു. കൂടുതലൊന്നും അറിയില്ല. സ്വാമിമഠത്തിലേയ്ക്ക് മടങ്ങിച്ചെന്നു വഴിപാട് കൗണ്ടറിലിരിക്കുന്ന ദേവസ്വം ബോര്‍ഡു ജീവനക്കാരനോടായി അടുത്ത അന്വേഷണം. 130 വര്‍ഷത്തെ പഴക്കമുണ്ട് മഠത്തിനെന്ന് അയാള്‍ പറഞ്ഞു; ്യൂ ഞാന്‍ വളരെ ചെറുപ്പത്തില്‍ കേട്ട ഒരു കഥയും പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ചക്കാലം. ഒരു കേണല്‍ യോഗീശ്വരനോടു തട്ടിക്കയറി. കുതിരപ്പുറത്തിരുന്നു ചമ്മട്ടികൊണ്ടു അദ്ദേഹത്തെ അടിച്ചു. പക്ഷെ, മുറിവു പറ്റിയതു കേണലിന്റെ ദേഹത്തിലായിരുന്നു. അതിനു മരുന്നു ചെയ്തപ്പോള്‍ പഴുത്തുവ്രണമായി. ഒടുവില്‍ കേണല്‍ ചെന്നു യോഗീശ്വരനോടു മാപ്പ് പറഞ്ഞപ്പോള്‍ വ്രണം ഉണങ്ങുകയും ചെയ്തു. ഇതുപോലെ വേറെയുമുണ്ട് കഥകള്‍.
മുനീശ്വരന്‍ സിദ്ധയോഗിയായിരുന്നു; യോഗീശ്വരനായിരുന്നു. ആ ചരിത്ര പുരുഷനെപ്പറ്റി അറിയാന്‍ ചെറിയ ഒരു പുസ്തകമെങ്കിലും വേണ്ടതല്ലേ? മഠം ഏറ്റെടുത്ത ദേവസ്വം ബോര്‍ഡിനു ചെയ്യാവുന്നതല്ലേ? ഇങ്ങനെയുള്ള ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അല്പം പടിഞ്ഞാട്ടു മാറിയുള്ള പിള്ളയാര്‍ കോവിലില്‍ അന്വേഷിക്കാനായിരുന്നു നിര്‍ദ്ദേശം.
പിള്ളയാര്‍ കോവില്‍ കുറേക്കൂടി പഴക്കമുള്ള ക്ഷേത്രമാണ്. സ്വാമി മഠത്തേക്കാള്‍ വലുതുമാണ്. പക്ഷെ, വഴിപാടുവിവരങ്ങള്‍ അല്ലാതെ അവിടെയുള്ളവര്‍ക്കു കാര്യങ്ങള്‍ അത്ര നിശ്ചയമില്ല. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടേയോ മറ്റു ഉത്തരവാദപ്പെട്ടവരുടേയോ ഫോണ്‍ നമ്പര്‍ പോലും കിട്ടിയില്ല. പിന്നെ എന്തു ചെയ്യാനാണ്? എനിക്കു മടങ്ങാതെയും വയ്യല്ലോ.
പിള്ളയാര്‍ കോവിലിനോടു ചേര്‍ന്നു തന്നെ മറ്റൊരു കോവിലുണ്ട് – ശ്രീ കാമാക്ഷിയമ്മന്‍ കോവില്‍. അതിന്റെ ഭരണം തമിഴ്‌നാട്ടുകാരാണ്. കുറച്ചു വടക്കോട്ടു മാറി മുത്തുമാരിയമ്മന്‍ കോവിലുണ്ട്. അതിന്റെ പടിഞ്ഞാറുവശത്തായി അനേകം വൃക്ഷങ്ങളുടെ ശീതളച്ഛായയില്‍ അമ്മദൈവങ്ങള്‍ നിറഞ്ഞാടുന്ന താളിക്കാവും ഉണ്ട്. ഇതൊക്കെയും ഏതാണ്ടു ഇരുന്നൂറു ചതുരശ്രമീറ്റര്‍ ചുറ്റളവിലുമത്രെ.
കണ്ണൂര്‍ നഗരമദ്ധ്യത്തിലെ ഈ കോവില്‍ ശൃംഖലയെ മുന്‍നിര്‍ത്തി, കേവലം ആചാരങ്ങള്‍ക്കുപരിയായ വിജ്ഞാന വ്യാപനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താമോ എന്ന കാര്യം ജനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഗൗരവപൂര്‍വ്വം ആലോചിക്കുന്നതു നന്നായിരിക്കും.