Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാപ്പിള കലാപങ്ങളുടെ നാള്‍വഴികള്‍

കാ.ഭാ. സുരേന്ദ്രന്‍

Print Edition: 13 August 2021

മാപ്പിള കലാപത്തിന്റെ ചരിത്രത്തിന് ഒരു പക്ഷെ ആ മത വിശ്വാസത്തിന്റെ അത്രയും ദൈര്‍ഘ്യം ഉണ്ടെന്നു പറയേണ്ടി വരും. കാരണം വൃക്ഷത്തിന്റെ ഗുണം വിത്തില്‍ നിന്നാണ്. ആധുനിക ശാസ്ത്രം പറയുന്നത് ജനിതക ഗുണത്തെ മാറ്റാന്‍ കഴിയില്ലെന്നാണ്. അത് എത്രമാത്രം ആവിഷ്‌കൃതമാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഗുണം ബീജത്തിന്റെ ഘടനയില്‍ ഉള്ളതാണ്. അതിന് അടിസ്ഥാനപരമായ മാറ്റം വരണമെങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തണം. ഇസ്ലാമിന്റെ ജന്മഭൂമിയില്‍ത്തന്നെ കുറെയൊക്കെ ഘടനാ മാറ്റം വരുത്തിയ നിലയിലാണ് ഇപ്പോഴുള്ളത്. പക്ഷെ കൂടുതല്‍ രാജ്യങ്ങളും വിശ്വാസികളും അങ്ങനെയായിട്ടില്ല. ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും അതില്‍ത്തന്നെ ഭൂരിപക്ഷം വിശ്വാസികളും ആന്തരികമായി, വിശ്വാസത്തിന്റെ ജനിതക ഘടനയില്‍, മാറ്റം വരുത്തിയാല്‍ മാത്രമേ മാപ്പിള കലാപങ്ങള്‍ അഥവാ മതകലാപങ്ങള്‍ ഇല്ലാതാവുകയുള്ളൂ.

ഭാരതത്തിലെ ചരിത്രം മാത്രം പരിശോധിച്ചാല്‍ പൊതു വര്‍ഷം ഏഴാം നൂറ്റാണ്ടിന്റെ അവസാനവും എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായാണ് മതപരമായ ആക്രമണങ്ങള്‍ നടന്നത്. വൈദേശിക ഇസ്ലാമികാക്രമണങ്ങളുടെയും ഭരണത്തിന്റെയും തുടര്‍ച്ച പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടര്‍ന്നു. ആദ്യകാലത്തെ ചെറിയ ആക്രമണങ്ങളെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ കാസിം, മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഘോറി, ഖില്‍ജി വംശം, അടിമ വംശം ഒക്കെ ചവുട്ടി മെതിച്ച് ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച നാടാണ് ഭാരതം. ക്രൂരമായ ആക്രമണങ്ങളും കൊള്ളകളും നടത്തി. പല നൂറ്റാണ്ടുകളിലായി ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്തു, വിഗ്രഹങ്ങള്‍ അടിച്ചുടച്ചു, കൊള്ളി വച്ച് ചാമ്പലാക്കി, കട്ടുമുടിച്ചു. ലക്ഷക്കണക്കിനു പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു, വെപ്പാട്ടികളാക്കി. പതിനായിരക്കണക്കിനു സ്ത്രീകളെ വെട്ടിയരിഞ്ഞു. അനേകലക്ഷം സ്ത്രീകള്‍ മാനം കാക്കാന്‍ ജൗഹര്‍ അനുഷ്ഠിച്ച് ആത്മാഹുതി ചെയ്തു. ദശലക്ഷക്കണക്കിനു ഹിന്ദുക്കള്‍ വാളിന്നിരയായി. അതിന്റെ അവസാന ഘട്ടം എന്ന നിലയ്ക്കാണ് 1526 ല്‍ ബാബറുടെ ആക്രമണത്തോടെ മുഗള ഭരണം ആരംഭിച്ചത്. മത പീഡനത്തിന്റെ പാരമ്യത! ചെറുത്തുനില്പിന്റെ ധീരോദാത്ത ചരിത്രം. ആത്മാഹുതികളുടെയും ബലിദാനത്തിന്റെയും ത്രസിപ്പിക്കുന്ന പോരാട്ട വീര്യം. അതുകൊണ്ടു തന്നെ ദശലക്ഷങ്ങളെ കൊന്നൊടുക്കിയെങ്കിലും മറ്റു ഭൂഖണ്ഡങ്ങളില്‍ നടന്നതുപോലെ ഹിന്ദുസ്ഥാനെ പൂര്‍ണമായും ഇസ്ലാമികവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വിദ്വേഷത്തിന്റെ വിത്ത് വേണ്ടത്ര വിതയ്ക്കപ്പെട്ടു. അതിന്റെ ദുരന്തങ്ങള്‍ ആദ്യം പറഞ്ഞ ജനിതക ഘടനയില്‍ മാറ്റം വരുന്നിടത്തോളം കാലം തുടരും.

മലയാള നാട്ടിലെ മാപ്പിള കലാപം മാത്രമെടുത്താല്‍ അതാരംഭിച്ചത് ഹൈദരാലിയുടെ കാലത്താണ്. ഹൈദരിന്റെ ഈ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്നതോ മലബാറിലെ കോലത്തിരിയുടെ വിത്തായ അറയ്ക്കല്‍ കുടുംബവും. വിത്തില്‍ ജനിതകമാറ്റം വന്നപ്പോള്‍ തായ്‌വേരിനെത്തന്നെ തിന്നുന്ന വിഷവൃക്ഷമായി പരിണമിച്ചു. അറയ്ക്കല്‍ രാജാവുതന്നെ ഹൈദരിനെ ക്ഷണിച്ചു വരുത്തി. ഞങ്ങളുടെ നാടിനെ കീഴടക്കി ഇവിടെ ഇസ്ലാമിക രാജ്യമാക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. രാജാവെന്ന നിലയ്ക്ക് തന്റെ ജനനത്തിനു കാരണക്കാരനായ കോലത്തിരിയെയും തുടര്‍ന്ന് സാമൂതിരിയെയും പോരാ മലയാള നാടു മുഴുവന്‍ ഹൈദര്‍ കീഴടക്കണമെന്നതായിരുന്നു ആലി രാജാവിന്റെ ആഗ്രഹം. കാരണം മൈസൂരില്‍ സുല്‍ത്താനായി ഹൈദര്‍ വാഴുമ്പോള്‍ സാമന്തന്‍ എന്ന നിലയ്ക്കും ഒരേ വിശ്വാസികള്‍ എന്ന നിലയ്ക്കും മലബാര്‍ മുഴുവന്‍ തന്റെ അധികാരത്തിന്‍ കീഴില്‍ വരുമെന്ന മോഹവും ആലി രാജാവിന് ഉണ്ടായിരുന്നു. ഈ ആഗ്രഹത്തിനു പിന്നില്‍ മതപരമായ ഐക്യപ്പെടലും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഹൈദരിനെ ആക്രമണത്തിനു ക്ഷണിക്കാന്‍ പോയ ആലിയുടെ കൂടെ മലബാറിലെ മുസ്ലീം പ്രമാണിമാരും കാഴ്ചദ്രവ്യങ്ങളുമായി പോയത്. ഇസ്ലാമിനു വേണ്ടി കേരളത്തെ അധീനമാക്കണമെന്നു പറയുമ്പോള്‍ ലക്ഷ്യം ഭരണമോ പരിഷ്‌ക്കാരമോ അല്ല തികഞ്ഞവര്‍ഗീയത മാത്രമായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. മാപ്പിളമാരുടെ സംരക്ഷകന്‍ എന്ന നിലയിലാണ് ഹൈദര്‍ മലബാറില്‍ പ്രവേശിച്ചത്. (രാജാകേശവദാസ് – വി.ആര്‍. പരമേശ്വരന്‍ പിള്ള, പുറം 36) കെ.എന്‍.എഴുത്തച്ഛന്‍ എഴുതിയ ‘കേരളോദയ:’ എന്ന സംസ്‌കൃത മഹാകാവ്യത്തിലും ഇതേ കാര്യം വിവരിച്ചിട്ടുണ്ട്.

ഈ ക്ഷണത്തെത്തുടര്‍ന്ന് ഹൈദര്‍ മലബാര്‍ ആക്രമിച്ചു. ഇന്നത്തെ ഭാഷയിലെ ദളിതനും സവര്‍ണനും മദ്ധ്യമനും എന്ന ഭേദമില്ലാതെ ആയിരങ്ങളെ കൊന്നു തള്ളി. ദളിത്- മുസ്ലീം ഐക്യം എന്ന വിഡ്ഢിത്തം ഹൈദര്‍ പരിഗണിച്ചതേയില്ല. കീഴടങ്ങിയവരെ മുഴുവന്‍ മതം മാറ്റി. എതിര്‍ത്തവരെയും മതം മാറാന്‍ തയ്യാറല്ലാത്തവരെയും മുഴുവന്‍ കൊന്ന് അവരുടെ ശരീരാവയവങ്ങള്‍ പെരുവഴിയില്‍ നിരത്തിയിട്ടു. കാക്കയ്ക്കും കഴുകനും കുറുക്കനും മനുഷ്യമാംസം ഇട്ടു കൊടുക്കാന്‍ ഹൈദറിനു വലിയ ആവേശമായിരുന്നു. ഹൈദറുടെ ആക്രമണത്തോടുകൂടി സാമൂതിരിയുടെ ഗൃഹം മാത്രമല്ല, കേരളക്കരയുടെ മംഗളകരമായ ഭാവിയും എന്നെന്നേയ്ക്കുമായി പൊയ്‌പോയി എന്നാണ് കെ.എന്‍.എഴുത്തച്ഛന്‍ കേരളോദയയില്‍ രേഖപ്പെടുത്തിയത്. അതുകൂടാതെ ഇത്രയുംകൂടി പറഞ്ഞു; ‘അമ്പലങ്ങള്‍ തകര്‍ന്നു, വീടുകള്‍ പൊടിഞ്ഞു, ഹിന്ദുക്കള്‍ മതപീഡയ്ക്കു വിധേയരായി. ബ്രാഹ്മണര്‍ എങ്ങും നിലവിളിച്ചോടി.’ (കേരളോദയ: മഹാകാവ്യം 19-ാം സര്‍ഗം, ശ്ലോകം 54- കെ.എന്‍. എഴുത്തച്ഛന്‍ കേരള സാംസ്‌ക്കാരിക പ്രസിദ്ധീകരണ വകുപ്പ്) കെ.എന്‍. എഴുത്തച്ഛന്റെ നിഗമനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വര്‍ത്തമാനകാല കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹൈദറിന്റെ ആക്രമണശേഷം ഇന്നുവരെ മതസൗഹാര്‍ദ്ദം എന്നുരിയാടാതെ നമുക്കു കടന്നു പോകാനായിട്ടില്ല. വിഭജനം ഉള്ളപ്പോഴാണല്ലോ സൗഹാര്‍ദത്തിന്റെ മുദ്രാവാക്യം വിളിക്കേണ്ടി വരിക. ഒന്നെന്നു വിചാരിക്കുന്ന സമൂഹത്തില്‍, വിദ്വേഷത്തിന്റെ വിഭജനങ്ങള്‍ കരിനിഴല്‍ വീഴ്ത്താത്ത സമൂഹത്തില്‍ ഐക്യ സന്ദേശം പാടിനടക്കേണ്ട ആവശ്യം വരുന്നേയില്ല. വിള്ളലുകള്‍ ഉണ്ടാകുമ്പോഴാണ് യോജിപ്പിന്റെ കാര്യം ചര്‍ച്ച ചെയ്യുക.

ടിപ്പുവിന്റെ മകന്‍ ഗുലാം മുഹമ്മദ് മുത്തച്ഛന്റെ ചെയ്തികളെ അഭിമാനപൂര്‍വ്വം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ”.. ഈ ഉത്തരവ് വളരെ കര്‍ശനമായി പാലിച്ചതുകൊണ്ട് നാലുനാഴിക ദൂരം മുറിഞ്ഞു വീണ അവയവങ്ങളും തലയില്ലാത്ത ശരീരങ്ങളും മാത്രമേ കാണുവാനുണ്ടായിരുന്നുള്ളൂ. നായന്മാരുടെ രാജ്യമാകെത്തന്നെ പരിഭ്രാന്തമായി. കുതിരപ്പട്ടാളത്തിന്റെ പിന്നാലെ ആക്രമണം നടത്തിയ മാപ്പിളമാരുടെ ക്രൗര്യം മൂലം അതു വര്‍ദ്ധിച്ചു. ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം മുന്നോട്ടു നീങ്ങിയ സൈന്യത്തിനു യാതൊരുവിധമായ എതിര്‍പ്പും നേരിടേണ്ടി വന്നില്ല. എന്നുതന്നെയല്ല ഗ്രാമങ്ങളും കോട്ടകളും ക്ഷേത്രങ്ങളും പരിത്യക്തമായി സര്‍വ്വത്ര ശൂന്യമായിരിക്കുന്ന കാഴ്ച അവര്‍ക്കു കാണാന്‍ കഴിഞ്ഞു.” (രാജാകേശവദാസ് – വി.ആര്‍.പരമേശ്വരന്‍ പിള്ള, ചആട, പുറം 36,37) ഈ ഹൈദരാലിയെയാണ് രാജ്യ വിസ്തൃതി മാത്രമായിരുന്നു ലക്ഷ്യം എന്നു പറഞ്ഞു വെള്ളപൂശി വെളുപ്പിക്കുന്നത്.

മലബാറില്‍ വിദ്വേഷത്തിന്റെ വിഷവിത്ത് വിതച്ചത് ഹൈദരാലി ആണെന്നു വ്യക്തം. ഇസ്ലാം മതം ജനിച്ച് അധികം താമസിയാതെതന്നെ അറബി വ്യാപാരികളോടൊപ്പം മലബാറില്‍ വന്ന മതത്തെ ഹിന്ദുക്കള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എല്ലാ മതങ്ങളും ഈശ്വരനിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണെന്നു പഠിപ്പിച്ച ഹിന്ദു ദര്‍ശനം സഹസ്രാബ്ദങ്ങളായി അനുസരിച്ചു പോന്ന ഹിന്ദുക്കള്‍ക്ക് ഇസ്ലാം മതം അപകടകരമായ എന്തോ ആണെന്ന ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ മതത്തിലേക്ക് ആളിനെ ചേര്‍ക്കാന്‍ അങ്ങോട്ടേയ്ക്ക് ഹിന്ദുക്കളെ നല്‍കിയത്. അങ്ങോട്ടു നല്‍കുന്നതു പോലെ തിരിച്ചു പാടില്ല എന്ന വിവരമൊന്നും അവര്‍ പറഞ്ഞുമില്ല. മതങ്ങള്‍ മാര്‍ഗങ്ങളാണെന്ന തത്വം ഇസ്ലാം അംഗീകരിക്കുന്നില്ല എന്ന ഭീഷണിയും ഇവിടെയുള്ളവര്‍ മനസ്സിലാക്കിയില്ല. മാറിയവര്‍ എപ്പോഴെങ്കിലും വെല്ലുവിളി ഉയര്‍ത്തുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. എന്നാല്‍ അത് ഹൈദറിന്റെ ആക്രമണത്തോടെയാണ് തിരിച്ചറിഞ്ഞത്.

‘ചരിത്രപരമായി ഉത്തരകേരളത്തില്‍ ഹിന്ദു – മുസ്ലീം വിടവ് ആദ്യമായി പ്രകടമായത് 1766-90 കാലഘട്ടത്തിലെ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളിലൂടെയാണ്. പടയോട്ടത്തില്‍ ചിലയിടങ്ങളില്‍ മുസ്ലീങ്ങള്‍ ആക്രമണകാരികളുടെ പക്ഷം ചേര്‍ന്നത് ഹിന്ദുക്കളില്‍ വിരോധമുണ്ടാക്കി. മൈസൂര്‍ ഭരണകാലത്ത് മുസ്ലീങ്ങള്‍ വിശേഷാവകാശങ്ങള്‍ അനുഭവിച്ചിരുന്നതും ഭരണാധികാരികളുടെ സഹായത്തോടെ നടന്ന നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ക്ഷേത്ര ധ്വംസനവും രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി. ബ്രിട്ടീഷ് ഭരണകാലത്ത് വിശേഷാവകാശങ്ങള്‍ നഷ്ടപ്പെട്ട മുസ്ലീമുകള്‍ ഇടയ്ക്കിടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത് ഏറ്റവും ശക്തമായത് 1921 ലെ ഖിലാഫത്തു പ്രസ്ഥാനവുമായി ബന്ധപ്പെട്ട മാപ്പിളലഹളയിലാണ്. ഇത് ഹിന്ദു – മുസ്ലീം വൈരം വര്‍ദ്ധിപ്പിച്ചു.’ (വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്, 2001 സെപ്തംബര്‍, പുറം 264) ജനിതകമായി ഉണ്ടായിരുന്ന മതവിദ്വേഷം ഉടല്‍ പൂണ്ടത് മൈസൂര്‍ ആക്രമണത്തോടെയായിരുന്നു എന്ന് വ്യക്തമാകുന്നു. ഹൈദറും ടിപ്പുവും ആക്രമിച്ചു വന്നപ്പോള്‍ മലബാറിലെ മുസ്ലീങ്ങളും മുസ്ലീം രാജാവായ ആലി രാജാവും അവരോടൊപ്പം ചേര്‍ന്നത് മതപരമായ ഐക്യംകൊണ്ടു മാത്രമാണ്. അപ്പോള്‍ ഒന്നിച്ചു ജീവിക്കുന്നവരെന്നും ഒരേ നാട്ടുകാരെന്നും ഉള്ള വികാരം എവിടെപ്പോയി? മതം മാത്രമായിരുന്നു ശത്രുവിന് ഒപ്പം നില്‍ക്കാന്‍ പ്രേരണ. അത് എല്ലാക്കാലവും തുടരുന്നു എന്നു മാത്രം.

ഹൈദര്‍ മൈസൂര്‍ പടയുമായി വന്നു. അയാള്‍ ഒടുങ്ങിയപ്പോള്‍ മകന്‍ ടിപ്പു കൂടുതല്‍ വര്‍ഗീയതയോടെ പാഞ്ഞടുത്തു. ബലമായി ആയിരങ്ങളെ മതം മാറ്റി. അതിനെ ആ ആക്രമണകാരി വിശേഷിപ്പിച്ചത് ‘ഇസ്ലാമില്‍ ചേര്‍ത്തു ബഹുമാനിച്ചു’ എന്നാണ്. ബഹുമാനം അര്‍ഹിക്കുകയാണ് ചെയ്യുക അല്ലാതെ പിടിച്ചു വാങ്ങുകയോ അടിച്ചേല്‍പ്പിക്കുകയോ അല്ല എന്ന സാമാന്യ സംസ്‌ക്കാരം പോലും ഇല്ലാത്തയാളായിരുന്നു ടിപ്പു എന്ന് ഈ പ്രയോഗംകൊണ്ടു തന്നെ വ്യക്തം. മതത്തിന്റെ നന്മകൊണ്ട് ആകര്‍ഷിക്കപ്പെടുകയാണു വേണ്ടത്. അതിനുപകരം പ്രലോഭിപ്പിച്ചും വഞ്ചിച്ചും വാള്‍മുനയില്‍ നിര്‍ത്തിയും ഒരു മതം അംഗീകരിപ്പിക്കേണ്ടി വരുന്നത് ആ മതത്തിന്റെയും വിശ്വാസത്തിന്റെയും ഗതികേടും ദൗര്‍ബ്ബല്യവുമാണ്. ഉള്‍ക്കരുത്തുള്ള മതം വിറ്റു നടക്കേണ്ടതില്ല.

ടിപ്പു ഹിന്ദുക്കളെ മാത്രമല്ല അമുസ്ലീങ്ങളായ എല്ലാവരോടും ഒരേ ക്രൂര മനോഭാവമുള്ള ആളായിരുന്നു. ‘….. കോഴിക്കോട്ടുകാരുടെ നേരെ നടത്തിയ ക്രൂരകൃത്യങ്ങള്‍ അതിഭയങ്കരമായിരുന്നു. സ്ത്രീപുരുഷന്മാരില്‍ അധികം പേരെയും കഴുവിന്മേലിട്ടു. ആദ്യമായി അമ്മമാരെ കഴുവിന്മേലിട്ടിട്ട് അവരുടെ കഴുത്തില്‍ മക്കളെ കെട്ടിത്തൂക്കി. ആ ക്രൂരനായ ദുഷ്ടന്‍ ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍ മുതലായവരെ നഗ്‌നന്മാരായി തന്റെ മുമ്പില്‍ വരുത്തിയിട്ട് അവരുടെ കൈകാലുകളെ ആനക്കാലുകളോടുകൂടി കൂട്ടിക്കെട്ടി അവരുടെ അവയവങ്ങള്‍ ചീന്തിപ്പോകുന്നതുവരെയും അങ്ങോട്ടും ഇങ്ങോട്ടും വലിപ്പിച്ചു. പള്ളികളെയും (ക്രൈസ്തവ -ലേ.) അമ്പലങ്ങളെയും എല്ലാം തീവച്ചോ പൊളിച്ചുനിരത്തിയോ ഏതുവിധമെങ്കിലും നശിപ്പിച്ചു കളവാന്‍ ആജ്ഞാപിച്ചു. ക്രിസ്ത്യാനി സ്ത്രീകളെയും ഹിന്ദു സ്ത്രീകളെയും മുസല്‍മാന്മാരെ കൊണ്ട് നിര്‍ബ്ബന്ധിച്ചു കല്യാണം കഴിപ്പിച്ചു. ഹിന്ദുക്കളുടെ ജാതി സൂചകമായ കുടുമയെ മുറിച്ചു കളഞ്ഞു. വഴിയില്‍ കണ്ടെത്തിയ എല്ലാ ക്രിസ്ത്യാനിയും തല്‍ക്ഷണം ചേലയെ സ്വീകരിച്ചില്ലെങ്കില്‍ (സുന്നത്തു ചെയ്ത് മതം മാറിയില്ലെങ്കില്‍) കണ്ടേടത്തു വച്ചു തൂക്കിക്കൊല്ലുവാന്‍ കല്പിച്ചു.’ (കൊച്ചി രാജ്യ ചരിത്രം – കെ.പി.പത്മനാഭന്‍, മാതൃഭൂമി 1989, രണ്ടാം ഭാഗം, പുറം 507)

ടിപ്പു മതേതരനും വിശാലഹൃദയനുമാണെന്ന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലല്ലോ! ചരിത്രത്തില്‍ സംഭവിച്ചു പോയ തെറ്റിനെ തിരുത്താന്‍ പറ്റി എന്നു വരില്ല. എന്നാല്‍ ആ തെറ്റിനെ വെള്ളപൂശി മഹത്വവല്‍ക്കരിക്കാനുള്ള നീചമായ ശ്രമം അംഗീകരിച്ചുകൊടുക്കുന്നത് ആത്മാഭിമാനമുള്ളവര്‍ക്കു ചേര്‍ന്നതല്ല. അത്തരം വ്യാജ ചരിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അവരുടെ ഹൃദയവും ബുദ്ധിയും ചുരുങ്ങിപ്പോകുന്നത് അറിയുകയുമില്ല.

ടിപ്പു ചില മതവിശ്വാസികള്‍ക്ക് മഹാനായിരിക്കാം. പക്ഷെ മതത്തിന് അതീതമായി ചിന്തിക്കുന്നവര്‍ക്ക് അയാള്‍ വെറും വര്‍ഗീയവാദിയും അക്രമിയും കൊള്ളക്കാരനുമാണ്. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു എന്നത് മഹത്വത്തിന്നു മാനദണ്ഡമാണോ? എങ്കില്‍ ഡച്ചുകാരും പോര്‍ട്ടുഗീസുകാരും മഹാന്മാര്‍ തന്നെ. ഈ നാടിന്റെ സ്വത്വം വീണ്ടെടുക്കാന്‍ നടത്തിയ പോരാട്ടമാണോ എന്നതാണ് നോക്കേണ്ടത്. എങ്കിലേ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയൂ. ഭാരതത്തിന്റെ ഏതു സ്വത്വമാണ് ടിപ്പു വീണ്ടെടുത്തത്? അതുണ്ടായില്ല എന്നു മാത്രമല്ല, അയാളുടെ മത വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയും ആ വിഷവൃക്ഷത്തിന്റെ വിത്ത് മലയാളക്കരയാകെ വിതറുകയും ചെയ്തു. ഇന്ന് അതു വളര്‍ന്നു പടര്‍ന്ന് നാട്ടിലെമ്പാടും വര്‍ഗീയതയുടെ സീല്‍ക്കാരമാണ് മുഴങ്ങുന്നത്. ആ വിഷക്കാറ്റില്‍ കേരളം കത്തിയെരിയാതെ ഇരിക്കണമെങ്കില്‍ മതത്തിനപ്പുറം മനുഷ്യസമൂഹത്തെ കാണുന്ന സംസ്‌ക്കാരവും കാഴ്ചപ്പാടും വളര്‍ന്നു വരണം. മുമ്പു പറഞ്ഞതുപോലെ എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഹിന്ദു കാഴ്ചപ്പാട് മാത്രമാണ് പരിഹാരം. ഇന്ന് അതിന് ഏറ്റവും വലിയ തടസ്സം നമ്മുടെ കേരളത്തിലെ ഭരണകക്ഷികളാണ്. അവര്‍ക്ക് താല്ക്കാലിക അധികാരം മാത്രമേ നോട്ടമുള്ളൂ. നാളെ എന്തായാലും പ്രശ്‌നമില്ലാത്തവര്‍. വരും തലമുറ എങ്ങനെയായാലും വേവലാതി ഇല്ലാത്തവര്‍. അവരാണ് മതപരമായി എല്ലാ വിഷയത്തെയും അവതരിപ്പിക്കുന്നത്. മതേതര പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുമ്പോള്‍ മതവര്‍ഗീയവാദികള്‍ കൂടെക്കൂടുക സ്വാഭാവികം. അതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.

ഹൈദറും ടിപ്പുവും ഉണ്ടാക്കിയ മുറിവ് കാലമേറെക്കഴിഞ്ഞിട്ടും നീറിക്കൊണ്ടിരുന്നു. അതിന്റെ പരിണാമമായിരുന്നു മലബാറിലെ മാപ്പിള ലഹളകള്‍. അതിന്റെ തുടക്കമായിരുന്നു 1836ല്‍ മലപ്പുറത്തു നടന്നത്. സാമൂതിരിയുടെ സേനാനായകനായിരുന്ന പാറനമ്പിയോട് അദ്ദേഹത്തിന്റെ തന്നെ ആശ്രിതരായ മുസ്ലീങ്ങള്‍ ഏറ്റുമുട്ടി. മതം മാത്രമായിരുന്നു കാരണം. പക്ഷെ പടയും മതവുമായുള്ള ഏറ്റുമുട്ടലില്‍ നാല്പത്തേഴു മാപ്പിളമാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരും ബന്ധുക്കളും ആഹ്ലാദ ചിത്തരായി. കാരണം മതത്തിനുവേണ്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടും പോലും! പിന്നീട് മരിച്ചവരെക്കുറിച്ചുള്ള വീരഗാഥകള്‍ പാട്ടുകളായി അവതരിപ്പിച്ചു. സ്വര്‍ഗത്തിലെ എഴുപത്തിരണ്ടു ഹൂറിമാരുടെ അംഗപ്രത്യംഗ വര്‍ണന കൗമാരക്കാരെ മുതല്‍ പടുവൃദ്ധരെ വരെ മോഹിതരാക്കി. പുല്ലിംഗക്കാരെല്ലാം സ്വപ്‌നാടനക്കാരായി. കാമമോഹിതരായവര്‍ ആരെക്കൊന്നിട്ടാണെങ്കിലും സ്വര്‍ഗത്തില്‍ പോകാന്‍ വെമ്പല്‍ കൊണ്ടു. ഹിന്ദുക്കളായവര്‍ക്കു കടം വാങ്ങിയതു കൊടുക്കാനുള്ളവര്‍, പാട്ടം കൊടുക്കാനുള്ളവര്‍, മറ്റൊന്നും ചെയ്യാനില്ലാത്തവര്‍ ഒക്കെ വഴിയില്‍ക്കണ്ട കാഫിറിനെ കൊല്ലാന്‍ തുടങ്ങി. ആദ്യകൊലയുടെ അറപ്പു മാറിയാല്‍ പിന്നെ പോലീസ് വരുന്നതുവരെ അതു തുടരും. പോലീസ് എത്തുന്നതിനു മുന്നേ കലാപകാരികള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ കയറും. ഏറ്റുമുട്ടലില്‍ എന്തായാലും മരിക്കും. അതിനോടകം ഒരു ക്ഷേത്രമെങ്കിലും തകര്‍ക്കുകയോ അശുദ്ധമാക്കുകയോ ചെയ്യാം. അത്രയും കൂടുതല്‍ തങ്ങളുടെ ദൈവം അനുഗ്രഹിക്കും. ഇതായിരുന്നു രീതി. അങ്ങനെ അനേകം കലാപങ്ങള്‍ 1836 നും 1921 നും ഇടയില്‍ നടന്നിട്ടുണ്ട്.

1837ല്‍ ഏറനാട് ചെങ്ങര, 1839ല്‍ വള്ളുവനാട് പള്ളിപ്പുറം, 1840ല്‍ ഏറനാട്, 1841ല്‍ മങ്കട പള്ളിപ്പുറം, 1841 നവംബറില്‍ തോട്ടാശ്ശേരി, 1841 ഡിസംബറില്‍ ഏറനാട്, 1843ല്‍ പാണ്ടിക്കാട് കറുകമണ്ണ, 1849ല്‍ മഞ്ചേരി, 1851ല്‍ ഏറനാട്, 1851ല്‍ അങ്ങാടിപ്പുറം കൊളത്തൂര്‍, 1852ല്‍ മട്ടന്നൂര്‍, 1853ല്‍ അങ്ങാടിപ്പുറം, 1857ല്‍ വള്ളുവനാട് നെന്മിനി, 1873ല്‍ കൊളത്തൂര്‍, 1880ല്‍ മേലാറ്റൂര്‍, 1884ല്‍ മലപ്പുറം, 1885ല്‍ മലപ്പുറത്ത് രണ്ടു സ്ഥലത്ത്, 1896ല്‍ മഞ്ചേരി, 1919ല്‍ മങ്കട, പള്ളിപ്പുറം എന്നിവിടങ്ങളിലാണ് 1921 ലെ കുപ്രസിദ്ധ മാപ്പിള കലാപത്തിനു മുമ്പ് പ്രധാന കലാപങ്ങള്‍ നടന്നത്. ഇതിലെല്ലാം കൊല്ലപ്പെട്ടത് പുലയനും തീയ്യനും ആശാരിയുമടക്കമുള്ള എല്ലാ ഹിന്ദുക്കളുമാണ്. സമ്പത്തുള്ള നമ്പൂതിരിയെക്കൂടാതെ ദരിദ്രയില്ലങ്ങളിലെ പട്ടിണിക്കോലങ്ങളായ നമ്പൂതിരിമാരും കൂലിക്കാരായ നായന്മാരും പെടും. മാപ്പിള കലാപങ്ങള്‍ ജന്മി-കുടിയാന്‍ സംഘര്‍ഷമായിരുന്നെങ്കില്‍ പാവപ്പെട്ടവരും അത്താഴപ്പട്ടിണിക്കാരും അയിത്തക്കാരനും ഒക്കെ എങ്ങനെയാണ് ആക്രമണത്തിന് ഇരയാവുക?

കള്ളച്ചരിത്രങ്ങളെഴുതുന്ന രീതി രണ്ടു കൂട്ടരാണ് ലോകത്ത് നടത്തിയിട്ടുള്ളത്. ഒന്ന് കമ്മ്യൂണിസ്റ്റുകളും മറ്റൊന്ന് മതപരിവര്‍ത്തനവാദികളും. കാരണം അവരുടെ ലക്ഷ്യം സാധിക്കാന്‍ മറ്റു മാര്‍ഗമില്ല. അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ശാസ്ത്രത്തിന്റെയും യുക്തിയുടെയും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് തങ്ങളുടെ കാര്യങ്ങള്‍ അംഗീകരിപ്പിക്കണമെങ്കില്‍ വ്യാജരേഖ ഉണ്ടാക്കിയേ പറ്റൂ. അത്തരം പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ് മാപ്പിള കലാപങ്ങളുടെ കാര്യത്തിലും സംഭവിച്ചത്.

വയനാട്ടിലെ പനമരത്ത് ജൈനക്ഷേത്രം ടിപ്പു തകര്‍ത്ത നിലയില്‍

ഖിലാഫത്തു സമരത്തെ സംബന്ധിച്ച് മറ്റു ചില ഘടകങ്ങള്‍കൂടി ദേശീയ തലത്തില്‍ സംജാതമായിരുന്നു. 1857ലെ വിപ്ലവമായിരുന്നല്ലോ ആധുനിക സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ആ സമരത്തില്‍ പക്ഷെ ഹിന്ദു – മുസ്ലീം ഐക്യം പറഞ്ഞു കൊണ്ടായിരുന്നില്ല എല്ലാവരും പങ്കെടുത്തത്. ദേശസ്‌നേഹമായിരുന്നു പ്രചോദനം. ഭാരതമാതാവിന്റെ സന്തതികള്‍ എന്നതായിരുന്നു ഉത്തരവാദിത്തം. ഒരമ്മ മക്കള്‍ എന്നതായിരുന്നു വികാരം. തന്റെ മതമേതാണ് എന്നത് പരിഗണനാ വിഷയമല്ലായിരുന്നു. മാതൃഭൂമിയുടെ ശത്രുവിന്റെ മതവും ആരും നോക്കിയില്ല. സമ്പൂര്‍ണ ശിക്ഷണവും ഏകീകരണവും സാധ്യമായിരുന്നില്ലെങ്കിലും ഭാരതമൊന്നാകെ ഉണര്‍ന്നെണീറ്റു. മതം പറഞ്ഞവരും ആ മതത്തിന്റെ പേരില്‍ മാതൃഭൂമിയെ മോചിപ്പിക്കുക എന്നായിരുന്നു പ്രഖ്യാപിച്ചത്. സമരം വളരെ ബുദ്ധിമുട്ടിയാണെങ്കിലും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞു. എങ്കിലും അവരില്‍ അമ്പരപ്പും ഭയവും സൃഷ്ടിക്കാന്‍ അതുകൊണ്ടു കഴിഞ്ഞു.

1857ലെ സമരം ബ്രിട്ടീഷുകാരില്‍ ചില ബോദ്ധ്യങ്ങള്‍ വരുത്തി. ഭാരതമെന്നും ഭാരതീയര്‍ എന്നും ഉള്ള വികാരം നിലനിന്നാല്‍ ദീര്‍ഘകാലം അവരുടെ ആധിപത്യം തുടരാന്‍ കഴിയില്ല. അതിനാല്‍ സെമറ്റിക് മതസംസ്‌ക്കാരത്തിന്റെ ആയുധം പുറത്തെടുത്തു; വിഭജിച്ചു ഭരിക്കുക, അല്ലെങ്കില്‍ വിഭജിച്ച് പങ്കിട്ടെടുക്കുക. അതിനവര്‍ മൂന്നു പദ്ധതികളാണ് പ്രയോഗിച്ചത്. ഒന്ന്, ഭാരതമെന്നും ഹിന്ദുസ്ഥാനെന്നും ഉള്ള വികാരത്തെ പുറന്തള്ളാനും സ്വാതന്ത്ര്യവാഞ്ഛയെ ദുര്‍ബ്ബലപ്പെടുത്താനും ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന പേരില്‍ സംഘടനയുണ്ടാക്കി. രണ്ട്, മുമ്പ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞിരുന്ന അലിഗഡ് വിദ്യാഭ്യാസ പ്രസ്ഥാനത്തില്‍ കടന്നുകയറി വിദ്യാസമ്പന്നരാകുന്ന മുസ്ലീങ്ങളെ ഹിന്ദു വിരുദ്ധരാക്കുക. മൂന്ന്, മുസ്ലീം ജനസാമാന്യത്തെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിടുവിച്ചു നിര്‍ത്താന്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഉണ്ടാക്കുക. അതിലൂടെ, സ്വാതന്ത്ര്യം കിട്ടിയാലും അത് ഹിന്ദുക്കളുടെ കൈകളിലായിരിക്കും കിട്ടുക, മുസ്ലീം വിഭാഗം ഹിന്ദുക്കളുടെ അടിമകളാകേണ്ടി വരും എന്നു പ്രചരിപ്പിക്കുക. ഈ മൂന്നു കാര്യങ്ങളും വിജയകരമായിത്തന്നെ അവര്‍ നടത്തിയെടുത്തു. ഇടയ്ക്കുവച്ച് ബാലഗംഗാധര തിലകനും അരവിന്ദഘോഷും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നപ്പോള്‍ അതുമാത്രം അവരുടെ കൈകളില്‍ നിന്ന് കുറെക്കാലത്തേക്ക് വഴുതിപ്പോയി. മറ്റുരണ്ടും അവര്‍ വിചാരിച്ചതുപോലെതന്നെ മുന്നേറി. ആ മുന്നേറ്റത്തിന്റെ ഭാഗമായി മുസ്ലീം ജനസാമാന്യം 1857ലെ അവസ്ഥയില്‍ നിന്നു മാറിചിന്തിക്കുകയും പഴയ മുഗള പാരമ്പര്യത്തിലേക്കു പിന്‍വാങ്ങുകയും ചെയ്തു. അന്ന് അലിഗഡ് മതപണ്ഡിതരും മുസ്ലീം ലീഗും പിന്നീട് ജിന്നയും നാഷണല്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച അതേ ആരോപണങ്ങള്‍ തന്നെയാണ് 2021 ല്‍ ബി.ജെ.പി.ക്ക് എതിരെയും ഉന്നയിക്കുന്നത്. ‘ഇസ്ലാം അപകടത്തിലാണ്, കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടിയാണ്, സ്വാതന്ത്ര്യം കിട്ടിയാല്‍ ഹിന്ദു ഭരണമായിരിക്കും, മുസ്ലീങ്ങള്‍ അടിമകളാകേണ്ടി വരും’. ഇതു തന്നെയല്ലെ ഇപ്പോഴും നാം കേള്‍ക്കുന്നത്. കോണ്‍ഗ്രസ് എന്നതിനു പകരം ബി.ജെ.പി. എന്നായി. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പണി ഇപ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും മുസ്ലീം ലീഗും ഏറ്റെടുത്തു എന്നു മാത്രം. കാലമേ മാറിയുള്ളൂ. ബ്രിട്ടീഷ് ബുദ്ധി മാറിയിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് മുസ്ലീം സമൂഹത്തെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിക്കാനുള്ള കുറുക്കുവഴിയായി ഖിലാഫത്ത് എന്ന മതവിഷയം ഏറ്റെടുക്കാനുള്ള അപകടകരമായ തീരുമാനം കോണ്‍ഗ്രസ് എടുത്തത്. ഈ ഏറ്റെടുക്കല്‍ ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചുവരുത്തുമെന്ന് പ്രമുഖ നേതാക്കളെല്ലാം മുന്നറിയിപ്പു നല്‍കി. ഏറ്റവും ശക്തിയായി എതിര്‍ത്തത് മുഹമ്മദാലി ജിന്ന ആയിരുന്നു. ഈ വര്‍ഗീയ വിഷയം മതപരമായ സംഘര്‍ഷത്തിന് ഇടയാക്കും. ‘ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ത്തല്ലും. ഹിന്ദുക്കളും ഹിന്ദുക്കളും ഏറ്റുമുട്ടും. അച്ഛനും മക്കളും തമ്മില്‍ ഏറ്റുമുട്ടും. സമ്പൂര്‍ണ അരാജകത്വമായിരിക്കും ഫലം.’ ജിന്ന രൂക്ഷമായ ഭാഷയില്‍ ഗാന്ധിജിക്കു നേരെ പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും ചെവിക്കൊള്ളുന്നില്ല എന്നു പിന്നീടു തോന്നിയപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ഉപേക്ഷിച്ച് ജിന്ന കപ്പല്‍ കയറിയതും പിന്നീട് അതിതീവ്രവാദിയായി മടങ്ങി വന്നതും.

1920 ലെ കല്‍ക്കത്ത കോണ്‍ഗ്രസ്സില്‍ ഖിലാഫത്തിനു വേണ്ടി നിസ്സഹകരണ പ്രമേയം അവതരിപ്പിച്ചപ്പോള്‍ അദ്ധ്യക്ഷനായ വിജയരാഘവാചാരി അത് അനുവദിച്ചില്ല. (നിസ്സഹകരണസമരം അഖിലേന്ത്യാ ഖിലാഫത്തു കമ്മിറ്റിയുടേതാണ്. അത് കോണ്‍ഗ്രസ് ഏറ്റു പിടിക്കുക മാത്രമാണ് ചെയ്തത്) പിന്നീട് ജനങ്ങളെ പറ്റിക്കാന്‍ ജാലിയന്‍വാലാബാഗും റൗളറ്റ് ആക്ട് വിഷയവും വെറുതെ കൂട്ടിച്ചേര്‍ത്താണ് ഖിലാഫത്ത് പ്രമേയം അവതരിപ്പിച്ചത്. ഇത് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്നു ബോദ്ധ്യമുണ്ടായിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍, മുഹമ്മദാലി ജിന്ന, ആനി ബസന്റ്, സി.എഫ്. ആന്‍ഡ്രൂസ് അടക്കം 804 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. ഭൂരിപക്ഷം വോട്ടിന്റെ ബലത്തില്‍ മാത്രമാണ്, സത്യത്തിന്റെ ബലത്തിലല്ല, ഖിലാഫത്ത് തലയിലേറ്റിയത് എന്നര്‍ത്ഥം. അവരെല്ലാം ചൂണ്ടിക്കാണിച്ച, ഭയപ്പെട്ട കാര്യം സത്യമായിരുന്നു എന്ന് പിന്നീട് ചരിത്രം സാക്ഷ്യപ്പെടുത്തി.

1921 ലെ കുപ്രസിദ്ധമായ മാപ്പിള കലാപത്തിന്റെ പശ്ചാത്തലം ഇതാണ്. അല്ലാതെ രണ്ടര താലൂക്കിലെ വര്‍ഗീയവാദികളുടെ ദേശീയബോധമോ മുഴുവന്‍ ജനങ്ങള്‍ക്കും വിദേശാധിപത്യത്തില്‍നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള അഭിവാഞ്ഛയോ ഒന്നുമായിരുന്നില്ല കലാപകാരണം. എന്നുമാത്രമല്ല. ഗാന്ധിജി ആഹ്വാനം ചെയ്തത് അഹിംസാ സമരമായിരുന്നു. അത് അപ്രതീക്ഷിതമായി സായുധ കലാപമായതല്ല. ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ ഏഴു മാസത്തില്‍ അധികം ആയുധങ്ങള്‍ സംഭരിക്കുന്നതിനും പുതിയത് നിര്‍മ്മിക്കുന്നതിനും സമയമെടുത്തു. ഖിലാഫത്തു കമ്മിറ്റിയുടെ പേരില്‍ പ്രമാണിമാരായ എല്ലാവരുടെയും വീടുകളില്‍ നിന്ന് തോക്കും വാളും ശേഖരിച്ചു. പണവും നെല്ലും നിര്‍ബന്ധിച്ചു വാങ്ങി പുതിയ ആയുധങ്ങള്‍ പതിനായിരക്കണക്കിനു നിര്‍മ്മിച്ചു. കലാപകാലത്ത് ആയിരക്കണക്കിനു തോക്കുകള്‍ കലാപകാരികള്‍ ഉപയോഗിച്ചു. ഇങ്ങനെ ആയുധങ്ങള്‍ ശേഖരിക്കുന്നത് നേതാക്കള്‍ക്ക് അറിയാമായിരുന്നു. അഹിംസാ സമരവും സായുധ കലാപവും തമ്മിലെന്തു ബന്ധം? എന്തുകൊണ്ട് മാസങ്ങള്‍ നീണ്ടുനിന്ന ആയുധ സംഭരണം തടഞ്ഞില്ല? ഇതിനെ ഏതര്‍ത്ഥത്തിലാണ് സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നത്?

ആയുധം സംഭരിച്ച്, മതവികാരം ജ്വലിപ്പിച്ചു നിര്‍ത്തി, കൊല്ലാനും ചാവാനും മുറ്റിനില്‍ക്കുന്നവരുടെ മുമ്പിലാണ് ഖിലാഫത്തു കമ്മിറ്റിയുടെ പേരില്‍ 1920 ആഗസ്റ്റ് 18ന് കോഴിക്കോട് ഖിലാഫത്തു സമ്മേളനം നടക്കുന്നത്. അവിടെ മുഴങ്ങിയ ആഹ്വാനം അക്രമം നടത്തുന്നതിനെ ന്യായീകരിക്കുന്നതായിരുന്നു. ‘ബ്രിട്ടീഷുകാര്‍ ഏഴു കോടി മുസ്ലീങ്ങളെ വഞ്ചിച്ചു’, ‘മതവികാരം വ്രണപ്പെടുത്തി’, ‘മുസ്ലീങ്ങള്‍ രക്തം ചീന്തിയാലും കുറ്റം പറയാന്‍ കഴിയില്ല’, ‘മുസ്ലീങ്ങള്‍ ഭ്രാന്തന്മാരാകുന്നത് സ്വാഭാവികം’, ‘ബ്രിട്ടീഷുകാരാല്‍ വഞ്ചിക്കപ്പെട്ട മുസ്ലീങ്ങള്‍ മരിക്കാന്‍ തയ്യാറാണോ?’ എന്നൊക്കെയായിരുന്നു കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളുടെ ചെവിയില്‍ വന്നലച്ചത്. അഖിലേന്ത്യാ നേതാക്കള്‍ ഇങ്ങനെ പറയുമ്പോള്‍ ഒരു നൂറ്റാണ്ടോളമായി വര്‍ഗീയവിദ്വേഷം നിത്യജീവിതത്തിന്റെ ഭാഗമാക്കിയവര്‍ എന്തു ചെയ്യണം? എന്തു ചെയ്യണമെന്നാണോ ആഹ്വാനമുണ്ടായത് അതിനാണ് ഒരു കൊല്ലം കൊണ്ട് അവര്‍ തയ്യാറെടുത്തത്. ഒരു പക്ഷെ ഈ ആഹ്വാനമായിരിക്കാം വന്‍തോതില്‍ ആയുധം സംഭരിക്കാനും നിര്‍മ്മിക്കാനും അവര്‍ക്ക് ആവേശം നല്‍കിയത്.

ലഹളക്കാലം തൊട്ട് ഇന്നുവരെ വര്‍ഗീയ വാദികളും പിന്താങ്ങികളും പറഞ്ഞു കൊണ്ടിരിക്കുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു കലാപമെന്നാണ്. അങ്ങനെയെങ്കില്‍ കൊല്ലപ്പെടേണ്ടവരും അവര്‍ തന്നെയല്ലെ? പക്ഷെ കൊല്ലപ്പെട്ടതു മുഴുവന്‍ വനവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളാണ്. വെറും 26 പട്ടാളക്കാരും 24 പോലീസുകാരും മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും നഷ്ടമായത്. അതും കലാപകാരികളെ ഒതുക്കാനുള്ള സംഘട്ടനത്തില്‍. അതില്‍തന്നെ അഞ്ചോ ആറോ ബ്രിട്ടീഷുകാര്‍ മാത്രവും! പക്ഷെ വാദം മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെന്നും.

ഖിലാഫത്തു കലാപകാരികള്‍ ഉയര്‍ത്തിയത് തുര്‍ക്കിയുടെ കൊടിയായിരുന്നു. അതില്‍ രേഖപ്പെടുത്തിയത് മതത്തിനു വേണ്ടിയുള്ള പോരാട്ടമെന്നും. ‘ഖിലാഫത്ത് – അല്ലാഹു അക്ബര്‍ – വൃദ്ധനോ നിര്‍ബലനോ, അരോഗദൃഢഗാത്രനായ യുവാവോ ആര്‍ക്കാണോ നടക്കാന്‍ കഴിയുന്നത്, ആര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുന്നത്, അവര്‍ ധനികരാകട്ടെ നിര്‍ധനരാകട്ടെ, ആയുധധാരിയാകട്ടെ, പൂര്‍ണ ശക്തിയോടുകൂടി, വിശ്വാസത്തോടുകൂടി ഓരോരുത്തരും ഈ യുദ്ധത്തില്‍ (ഖുദായ്ക്കു വേണ്ടിയുള്ള ഈ യുദ്ധത്തില്‍) ചേരണമെന്നാഗ്രഹിക്കുന്നു.’ ‘ഖുദാ’ എന്നാല്‍ ഭാരതസ്വാതന്ത്യമെന്നാണോ അര്‍ത്ഥം? ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്? ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി എന്ന് കലാപകാരികള്‍ അവകാശപ്പെട്ടിട്ടില്ല അന്നുവരെ. സ്വാതന്ത്ര്യ സമര സേനാനികള്‍ മുഴക്കിയ ഒരു മുദ്രാവാക്യവും ഖിലാഫത്തുകാര്‍ മുഴക്കിയിട്ടില്ല.

മറ്റൊരു വാദം, ഒറ്റുകൊടുത്ത ഹിന്ദുക്കളെയും ജന്മികളെയുമാണ് കലാപകാരികള്‍ കൊന്നതും തൊലിയുരിച്ചതും എന്നൊക്കെയാണ്. കലാപത്തെത്തുടര്‍ന്ന് സര്‍ക്കാരും കോണ്‍ഗ്രസ്സും കോവിലകങ്ങളും പ്രസ്ഥാനങ്ങളും എല്ലാം അഭയാര്‍ത്ഥി ക്യാമ്പുകള്‍ നടത്തി. സാമൂതിരിയുടെ നേതൃത്വത്തില്‍ത്തന്നെ പതിനെട്ടു ക്യാമ്പുകള്‍; കൂടാതെ കോട്ടയ്ക്കല്‍, മങ്കട, കോഴിക്കോടു ഭാഗത്തുള്ള മറ്റു കോവിലകങ്ങള്‍; കോണ്‍ഗ്രസ്, ആര്യസമാജം തുടങ്ങിയ പ്രസ്ഥാനങ്ങള്‍; കവളപ്പാറ നായരുടെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍; അതും കൂടാതെ കൊച്ചി രാജാവിന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകള്‍; എല്ലാം കൂടി നാല്‍പ്പതിനായിരത്തില്‍ അധികം പേര്‍ – കുട്ടികളും വൃദ്ധരും ഗര്‍ഭിണികളും വികലാംഗരും ഒക്കെയായി ഉണ്ടായിരുന്നു. കൂടാതെ ഒരു ലക്ഷത്തിലധികം പേര്‍ ആരും ആശ്രയമില്ലാതെ പലായനം ചെയ്തു. എല്ലാത്തിനും പുറമെ മതം മാറ്റപ്പെട്ട ആയിരങ്ങള്‍, കൊല്ലപ്പെട്ട ആയിരക്കണക്കിനു ദരിദ്രര്‍. ഇവരെല്ലാം ഒറ്റുകാരായിരുന്നു എന്നു പറയാന്‍ യാതൊരു അറപ്പുമില്ലാത്തത്ര അധ:പതിച്ചു പോയി മതവാദികളും മാര്‍ക്‌സ് വാദികളും. അതു വിശ്വസിക്കുന്ന മതവിശ്വാസികളോടും അന്ധരായ രാഷ്ട്രീയ അടിമകളോടും സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ഇത്ര വലിയ നുണ പറയാന്‍ മടിയില്ലാത്തവര്‍ ഏതു ദൈവത്തിലായിരിക്കും വിശ്വസിക്കുക? ഏതു ധാര്‍മ്മികതയാണ് കൊണ്ടു നടക്കുക? ഏതു മാനവികതയെപ്പറ്റിയാണ് ഈ രാഷ്ട്രീയക്കാര്‍ വാചാലരാവുന്നത്? ലക്ഷക്കണക്കിനു ജന്മികള്‍ രണ്ടു കൊച്ചു താലൂക്കുകളില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ എത്ര നികൃഷ്ടരായിരിക്കും?

അള്ളാഹു അക്ബര്‍ വിളിച്ചുകൊണ്ട് പുലച്ചാളകള്‍ ചുട്ടെരിച്ചു. അവിടെയുണ്ടായിരുന്ന കറുത്തു കരിവാളിച്ച ദരിദ്രമനുഷ്യരെ മതം മാറ്റി. മാറാന്‍ തയ്യാറല്ലാത്തവരെ വാളിനിരയാക്കി. ആശാരിമാരുടെ കുടില്‍ മാടങ്ങള്‍ അടിച്ചുതകര്‍ത്തു. വാള്‍മുനയില്‍ നിര്‍ത്തി സുന്നത്തു നടത്തി. ഈഴവരെ കൂട്ടത്തോടെ കൊന്നുകളഞ്ഞു. വഴങ്ങിയവരെ മാര്‍ഗം കൂട്ടി. ഈഴവ-നായര്‍ കടുംബങ്ങളിലെ കൗമാര പ്രായം തുടങ്ങിയ പെണ്‍കുട്ടികളെയും യുവതികളെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുമ്പില്‍ നിര്‍ത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തു. വഴങ്ങാത്തവരെ കൊന്നുകളഞ്ഞു. യുവതികളെ മുഴുവന്‍ കൂട്ടബലാല്‍സംഗം നടത്തി, വെപ്പാട്ടികളാക്കി. കുടിലുമുതല്‍ കൊട്ടാരം വരെ കൊള്ളയടിച്ചു, അഗ്‌നിക്കിരയാക്കി, അടിച്ചു തകര്‍ത്തു. ക്ഷേത്രങ്ങള്‍ക്കു തീവെച്ചു. വിഗ്രഹങ്ങള്‍ അടിച്ചുടച്ചു. പശുക്കളെ അറുത്ത് വിഗ്രഹങ്ങളില്‍ കുടല്‍മാല ചാര്‍ത്തി. മതം മാറ്റിയവരെക്കൊണ്ടു ഗോമാംസം നിര്‍ബ്ബന്ധപൂര്‍വ്വം തീറ്റിച്ചു. ഇതെല്ലാം ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനാണെന്നു പറയുന്നവരെ പുച്ഛിച്ചു തള്ളാന്‍ മാത്രമേ കഴിയൂ.

ഇതെല്ലാം വിവരിക്കുന്നത് ഇതിനു വിധേയരായവരുടെ പിന്‍മുറക്കാരില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിക്കാനല്ല. മറിച്ച് ഹിന്ദുക്കള്‍ മുഴുവന്‍ ഒറ്റുകാരായിരുന്നു, അതുകൊണ്ട് ചിലരെ മാത്രം കൊന്നു എന്നു പറയുന്നവരുടെ അന്തസ്സില്ലായ്മ തുറന്നു കാണിക്കുന്നതിനാണ്. ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നത് ഗുജറാത്തിലല്ല, മലപ്പുറത്തെ വള്ളിക്കുന്ന് അംശത്തിലാണ്. ആറു മാസം പ്രായമായ ശിശുവിനെ അമ്മയുടെ കൈയില്‍ നിന്ന് പിടിച്ചുപറിച്ചെടുത്ത് വെട്ടിത്തുണ്ടമാക്കി അമ്മയുടെ മുമ്പിലേയ്ക്ക് എറിഞ്ഞുകൊടുത്ത സംഭവം വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചയ്ക്ക് തൊലിയുരിഞ്ഞു കൊന്നിട്ടുണ്ട്. ആദ്യം കാലുകളും മണിക്കൂറുകള്‍ക്കു ശേഷം കൈകളും ഏറെനേരം കഴിഞ്ഞ് തലയും അറുത്ത സംഭവങ്ങളുണ്ട്. കത്തി കൊണ്ട് തൊലി ഉരിയാന്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി തിളച്ച വെള്ളത്തില്‍ മുക്കിയെടുത്ത് കുമളച്ച തൊലി മലപ്പുറം കത്തി കൊണ്ട് ചീകിയെടുത്ത് അള്ളാഹു അക്ബര്‍ വിളിച്ച സ്ഥലങ്ങളുണ്ട്. കൈകാലുകള്‍ കെട്ടി നേരെ നിര്‍ത്തി ഈര്‍ച്ചവാള്‍കൊണ്ട് തല മുതല്‍ താഴോട്ട് വളരെ സമയമെടുത്ത് തടിയറക്കുന്നതു പോലെ അറുത്തു കൊന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കലാപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ഹിന്ദുക്കളുടെ മൃതശരീരങ്ങളെക്കൊണ്ടു നിറഞ്ഞു. പുഴകളില്‍ മീനുകള്‍ കൊത്തിത്തിന്നു തീര്‍ക്കുന്നതു വരെ ശവശരീരങ്ങള്‍ ഒഴുകി നടന്നു.

മാതാപിതാക്കളെ നിഷ്‌ക്കരുണം കൊല്ലുന്നതിന്റെ ബീഭത്സത കണ്ട കുഞ്ഞുങ്ങളുടെ അലമുറ എത്രയോ കാലം അന്തരീക്ഷത്തില്‍ മുഴങ്ങിയൊടുങ്ങി. ക്രൂരന്മാരായ ചെന്നായ്ക്കളുടെ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെ ദീന വിലാപം അവരുടെ മാതാപിതാക്കളുടെ കാതുകളില്‍ എത്രമാത്രം ആഴത്തില്‍ പതിച്ചിട്ടുണ്ടാവാം? നടക്കാന്‍ വയ്യാത്തവരും രോഗികളും ആയ വൃദ്ധജനങ്ങള്‍ പ്രാണനു വേണ്ടി പിടയുമ്പോള്‍ ഉയര്‍ത്തിയ അലര്‍ച്ച ആരുടെ ഹൃദയത്തെയാണ് പിളര്‍ക്കാത്തത്? ജീവന്‍ തിരിച്ചു കിട്ടാന്‍ വേണ്ടി പലായനം ചെയ്യുന്ന അമ്മമാരുടെ കിതപ്പും പിടച്ചിലും എത്രമാത്രം അസഹ്യമായിരിക്കും? ഇതിനെല്ലാം ഇനി പരിഹാരമില്ല. എന്നാല്‍ ഒരു വാക്ക്, ‘ക്ഷമിക്കുക’ എന്ന വെറുമൊരു വാക്കുകൊണ്ട് നൂറ്റാണ്ടു നീണ്ടു നിന്ന വേദനയെ ശമിപ്പിക്കാന്‍ പറ്റും. നൂറ്റാണ്ടുകളായി ഒന്നിച്ചു ജീവിച്ച സ്വസഹോദരങ്ങളോട്, ഹിന്ദുക്കളോട്, ഇസ്ലാം മതവിശ്വാസികള്‍ പറയേണ്ടതല്ലെ? അതിനു പകരം നൂറു വര്‍ഷമായി സഹിക്കുന്ന നീറ്റലില്‍ മുളകു പുരട്ടി രസിക്കാമോ? സങ്കുചിത മത താല്പര്യത്തിനപ്പുറം മനുഷ്യത്വമുള്ളവര്‍ ഇത് അംഗീകരിക്കേണ്ടതാണ്. മുസ്ലീം നേതൃത്വത്തിലുള്ളവരില്‍ ഉല്പതിഷ്ണുക്കളായവര്‍ അതിനു മുന്‍കൈ എടുക്കേണ്ടതാണ്. ഭാവിയിലെ സ്വസ്ഥജീവിതത്തിന് അതാവശ്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ക്കും തീവ്രവാദ – മതമൗലികവാദ വിഭാഗങ്ങള്‍ക്കും ശത്രുത നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. അങ്ങനെയേ അവര്‍ക്ക് അധികാരം നേടാന്‍ കഴിയൂ. അതിന് മുഴുവന്‍ സമൂഹത്തിന്റെയും സമാധാനം വിലയായി നല്‍കണോ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിക്കേണ്ടതാണ്.

ഈ അന്യായങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ അതിനെപ്പറ്റി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു. എന്നാല്‍ സത്യം പുറത്തു വന്നാല്‍ അത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഖിലാഫത്തു കമ്മിറ്റിക്കും നാണക്കേടാണെന്നു മനസ്സിലാക്കി അതു വേണ്ടെന്നു വച്ചു. 1923ല്‍ പാലക്കാടു വച്ച് കെ.പി.സി.സി. സമ്മേളനം നടന്നു. അവിടെയും അന്വേഷണ പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ ദേശീയ നേതാക്കള്‍ ഇടപെട്ട് അതിനെയും തടഞ്ഞു. എങ്കിലും മലബാറില്‍ നടന്ന ക്രൂരമായ അക്രമങ്ങളെ ടാഗോര്‍, ഗാന്ധിജി, സരോജിനി നായിഡു, ആനി ബസന്റ്, അംബേദ്ക്കര്‍, മുഹമ്മദാലി ജിന്ന, സി.എഫ്.ആന്‍ഡ്രൂസ്, സര്‍ സി.ശങ്കരന്‍ നായര്‍ തുടങ്ങി ഉന്നത നേതാക്കളെല്ലാം ശക്തിയായി അപലപിച്ചു, തളളിപ്പറഞ്ഞു. എന്നാല്‍ ആലി സഹോദരന്മാരും മറ്റു ഖിലാഫത്തു നേതാക്കളും ‘ക്രൂര മുഹമ്മദരെ’ അഭിനന്ദിച്ചു. പട്ടാള നടപടിയില്‍ കൊല്ലപ്പെട്ട ജിഹാദികളുടെ മക്കളെ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു. അതിനു പണപ്പിരിവു നടത്തി. എന്നാല്‍ അനാഥരായ പതിനായിരക്കണക്കിനു ഹിന്ദുക്കളെപ്പറ്റി ഒരക്ഷരം ഉരിയാടിയില്ല. കാരണം അവര്‍ ദീനില്‍ വിശ്വസിച്ചിരുന്നില്ലല്ലോ.

മാപ്പിള കലാപ ദുരിതം നേരിട്ടു കണ്ട യാക്കൂബ് ഹസ്സന്‍ ഹിന്ദുക്കളോട് പരസ്യമായി മാപ്പു പറഞ്ഞു. മാപ്പിളമാരുടെ കര്‍മ്മങ്ങള്‍ക്ക് അഖിലേന്ത്യാ നേതാക്കള്‍ മാപ്പു പറയണമെന്ന് കെ.പി.കേശവമേനോനും കെ.മാധവന്‍ നായരും ടി.വി.മുഹമ്മദും ഒക്കെ പരസ്യമായി ആവശ്യപ്പെട്ടു. ഇവര്‍ മൂന്നു പേരും കൂടാതെ ഏ.കരുണാകരമേനോനും ചേര്‍ന്ന് അഖിലേന്ത്യാ കമ്മിറ്റിക്കു നല്‍കിയ പ്രസ്താവനയില്‍ ഏറ്റവും ദുസ്സഹമായ ഒരു കാര്യം രേഖപ്പെടുത്തി. ‘…ഒപ്പം അതിഭീകരമായ മറ്റൊന്ന്, മലബാറിനു പുറത്തുള്ള മുസ്ലീങ്ങളുടെ മൗനമാണ്. ഒരു തരി പോലും ഞങ്ങള്‍ക്കത് മനസ്സിലാക്കാനാവുന്നില്ല. മലബാറിലെ മുസ്ലീങ്ങളെ കാണുന്നതുപോലെ മറ്റുള്ളവരെ കാണാന്‍ കഴിയില്ല. അവരുടെ മൗനവും നിഷ്‌ക്രിയത്വവും ഞങ്ങളെ സംശയാലുക്കളാക്കുന്നു.’ (മലബാറും ആര്യസമാജവവും – സത്യവ്രത ശര്‍മ്മ,8-4-1922 ആഗ്ര)

മാപ്പിള കലാപത്തില്‍ വലുതായ അക്രമം നടന്നു എന്ന് ഹിന്ദു പത്രത്തില്‍ പ്രസ്താവന നല്‍കിയ അന്നത്തെ കെ.പി.സി.സി. സെക്രട്ടറി കെ.പി.കേശവമേനോന്റെ കോഴിക്കോടുള്ള വീട് ഒരു പറ്റം മുസ്ലീങ്ങള്‍ ആക്രമിച്ചു. തൊട്ടടുത്ത ദിവസം കോഴിക്കോട് കടപ്പുറത്ത് സി.രാജഗോപാലാചാരി പ്രസംഗിക്കാന്‍ വന്നു. അദ്ധ്യക്ഷത വഹിച്ച കേശവമേനോനെ പ്രസംഗിക്കാന്‍ അനുവദിക്കാതെ മുസ്ലീം ജനസാമാന്യം കൂവിയോടിച്ചു. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിക്കത്തയച്ചു. (കഴിഞ്ഞ കാലം – കെ.പി.കേശവമേനോന്‍) അന്നുതൊട്ടേ കലാപത്തിന്റെ പക്ഷത്തുനിന്നവരുടെ സമീപനം ഇതായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇത് സ്വാതന്ത്ര്യ സമരമാണെന്ന് കോണ്‍ഗ്രസ്സിനെക്കൊണ്ട് അംഗീകരിപ്പിച്ചത്. 1973 ല്‍ പാര്‍ലമെന്റില്‍ മാപ്പിള ലഹള തികഞ്ഞ വര്‍ഗീയ കലാപമാണെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1981 ലാണ് സ്വാതന്ത്ര്യസമരമാണെന്ന് അംഗീകരിച്ചത്. ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ ആദ്യ കെ.പി.സി.സി.സെക്രട്ടറി മുതല്‍ അഖിലേന്ത്യ കോണ്‍ഗ്രസ്സ് സെക്രട്ടറിയും അവരുടെ പ്രധാനമന്ത്രിയും വരെ കീഴടങ്ങി. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്താതെതന്നെ അവര്‍ക്കൊപ്പം ചേര്‍ന്നു.

എന്നാല്‍ ചരിത്രം നമ്മെ തുറിച്ചു നോക്കുന്നു. കണ്‍മുന്നില്‍ നടന്ന സംഭവങ്ങളെപ്പോലും തലതിരിച്ച് അവതരിപ്പിക്കുന്ന വര്‍ഗീയവാദികളും ഇടതുപക്ഷവും നൂറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ചരിത്രസംഭവങ്ങളെ എത്രമാത്രം വികലമാക്കിയിട്ടുണ്ടാവാം. നുണ ഒരായിരം തവണ ഒന്നിച്ച് ആര്‍ത്തു പറയുന്ന മതതന്ത്രം പക്ഷെ അംഗീകരിക്കാന്‍ എല്ലാവരും നിന്നു തരില്ല. ബുദ്ധി പണയപ്പെടുത്താത്തവര്‍, നട്ടെല്ലിന് ഉറപ്പുള്ളവര്‍, മനസ്സാക്ഷിക്കു വില പറയാത്തവര്‍, ആള്‍ക്കൂട്ട ആക്ഷേപങ്ങളില്‍ ഭയന്നു പിന്‍മാറാത്തവര്‍ ഈ നാട്ടില്‍ ധാരാളമുണ്ട്. മുസ്ലീം വിരുദ്ധര്‍ എന്നു കേട്ടാല്‍ എല്ലാവരും നിശ്ശബ്ദരാകുന്ന കാലം എന്നേ പോയി മറഞ്ഞിരിക്കുന്നു. തന്റേടത്തോടെ എഴുന്നേറ്റു നിന്ന് സത്യം വിളിച്ചു പറയുന്നവര്‍ ഇന്ന് എല്ലാ രംഗത്തും എല്ലാ വിഭാഗങ്ങളിലുമുണ്ട്. മുസ്ലീം വിഭാഗങ്ങളില്‍ത്തന്നെ നട്ടെല്ലുള്ള ധാരാളം പേര്‍ ഉയര്‍ന്നു വന്നിരിക്കുന്നു. നൂറ്റാണ്ടുകാലം പറഞ്ഞു നടന്ന നുണ തിരുത്താന്‍ സമയമായി. കൊലയാളികളെയും പിടിച്ചുപറിക്കാരെയും ബലാല്‍സംഗക്കാരെയും വാഴ്ത്തുന്നവര്‍ മതത്തിന്റെയും ദൈവത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണ്.

ചരിത്രം പഠിക്കുന്നതും പറയുന്നതും അത് നല്ലതെങ്കില്‍ ആവര്‍ത്തിക്കാനും കൊള്ളരുതാത്തതെങ്കില്‍ ആവര്‍ത്തിക്കാതിരിക്കാനും ഉള്ള ബുദ്ധി പിന്‍തലമുറ കാണിക്കുന്നതിനു വേണ്ടിയാണ്. അതിനു പകരം കൊള്ളരുതായ്മകളെ മഹത്വവല്‍ക്കരിച്ച് ഇരകളെ പാപികളായും അക്രമികളെ മഹാന്മാരായും അവതരിപ്പിക്കുന്ന ഹീന തന്ത്രം ഇനി വിലപ്പോവില്ലെന്ന് തല്‍പ്പരകക്ഷികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ക്രൂരതകളെ വെള്ളപൂശാന്‍ ശ്രമിച്ചാല്‍ വിദ്വേഷം പടരും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അത്തരമൊരു വിദ്വേഷാഗ്നിയിലേക്ക് ദൈവത്തിന്റെ സ്വന്തം നാടിനെ എറിഞ്ഞു കൊടുക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. അഥവാ ചില പാര്‍ട്ടികള്‍ അങ്ങനെ ചെയ്താല്‍ അവരുടെ ഹീന രാഷ്ട്രീയ തന്ത്രത്തിനു കൂട്ടുനില്‍ക്കരുതെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനമാഗ്രഹിക്കുന്നവര്‍, മതത്തിന് അതീതമായി സാമൂഹിക ബോധമുള്ളവര്‍ മാപ്പിള കലാപ ചരിത്രത്തെ ശരിയായി വിലയിരുത്തി, സമാധാനപൂര്‍ണമായ ഭാവി ജീവിതത്തിന് പഠനവിഷയമാക്കണമെന്ന് ആഗ്രഹിക്കുന്നു.

Tags: Moplah Riotsഖിലാഫത്ത്മലബാര്‍ കലാപംമലബാര്‍ ലഹളMappila Riotsമാപ്പിള ലഹള1921KhilafatMappila LahalaKhilafat Movementമാപ്പിള കലാപം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies