ആഗസ്റ്റ് 22 രക്ഷാബന്ധന്‍
ഏകാത്മകതയുടെ ഭാവമുണര്‍ത്തുന്ന മഹോത്സവമാണ് രക്ഷാബന്ധന്‍. ശ്രാവണപൗര്‍ണ്ണമി ദിനത്തിലെ ഈ ഉത്സവം സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും സന്ദേശവുമായാണെത്തുന്നത്. സംസ്‌കാരവും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്ന ഭാരതീയന്‍ അത് ജീവിതഗന്ധിയായ പ്രതീകങ്ങളിലൂടെയാണ് പരമ്പരയായി തലമുറകളിലൂടെ കൈമാറിവന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച യുവമിഥുനങ്ങള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ കതിര്‍മണ്ഡപത്തില്‍ വെച്ച് മാംഗല്യസൂത്രമണിയുന്നതോടെ ഒരു കുടുംബമായി മാറുന്നു. ഒരു പ്രതീകത്തിലൂടെ പവിത്രമായ ഒരു ബന്ധം സൃഷ്ടിക്കപ്പെടുന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഭാരതീയ ജനജീവിതത്തിന്റെ ഭാഗമാണ്. ഈടുറ്റസാഹോദര്യബന്ധത്തിന്റെ ഉറപ്പാണ് രാഖി ബന്ധിക്കുന്നതിലൂടെ പരസ്പരം കൈമാറുന്നത്. പരസ്പരം രക്തബന്ധമില്ലാത്ത സ്ത്രീ-പുരുഷന്മാര്‍ രാഖി ബന്ധിക്കുന്നതിലൂടെ സഹോദരരായി മാറുന്നു. സഹോദരിയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്ന പവിത്രമായ ചടങ്ങായാണ് ഭാരതം ഈ മഹോത്സവത്തെ പിന്തുടര്‍ന്നുവന്നത്.
ശിശുപാലന്റെ ശിരച്ഛേദം ചെയ്യുമ്പോള്‍ മുറിഞ്ഞ ശ്രീകൃഷ്ണന്റെ കൈവിരല്‍ സ്വന്തം വസ്ത്രത്തിന്റെ ഭാഗം കൊണ്ട് കെട്ടുന്ന ദ്രൗപദിയുടെ കഥയുണ്ട് പുരാണങ്ങളില്‍. ഓരോ ഇഴനൂലിനും പകരമായി ശ്രീകൃഷ്ണന്‍ തിരിച്ചു നല്‍കിയതാകട്ടെ സഭാമണ്ഡപത്തില്‍ വിവസ്ത്രയാക്കാന്‍ കൗരവപക്ഷം തുനിഞ്ഞ ദുരന്ത നിമിഷത്തില്‍ പാഞ്ചാലിക്ക് അഭിമാനസംരക്ഷണത്തിന്റെ അഴിയാചേലയായിരുന്നു.
ഭീഷ്ണദ്രോണാദികള്‍ നിരന്നിരിക്കുന്ന സഭയില്‍ പാഞ്ചാലി വിലാപം വെറുമൊരു ദീനവിലാപമായി ഒടുങ്ങിപ്പോയില്ല. ആചാര്യന്മാര്‍പോലും മൗനികളായപ്പോള്‍ ആപത് ബാന്ധവനായി കാര്‍വര്‍ണ്ണനെത്തി. കൗരവസഭയില്‍ വീണ കണ്ണീരും ദ്രൗപദിയുടെ അഴിഞ്ഞുലഞ്ഞ മുടിയും ലോകക്രമത്തെ തന്നെ മാറ്റി മറിച്ച ധര്‍മ്മപ്രഖ്യാപനമായി പിന്നീട് മാറിയതാണ് മഹാഭാരതത്തിന്റെ ചരിത്രം.
സ്ത്രീപക്ഷാവകാശത്തിന്റെ വീണ്‍വാക്കുകളല്ല മറിച്ച് സാഹോദര്യബന്ധത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ എത്രയെത്ര! ശചീദേവി ബന്ധിച്ച രാഖി ഇന്ദ്രനില്‍ കര്‍ത്തവ്യബോധമുണര്‍ത്തി. നിരന്തരമായ മുസ്ലീംഅധിനിവേശങ്ങള്‍ കാരണം അനാഥമായ രജപുത്രസമൂഹത്തില്‍ അബലകളായ സ്ത്രീകളുടെ സുരക്ഷയാണ് രക്ഷാബന്ധന്‍ ആഘോഷം ഉറപ്പാക്കിയത്. ചരിത്രഗതിയില്‍ സാമൂഹ്യമാനം കൈവരിക്കുകയായിരുന്നു രക്ഷാബന്ധന്‍. ഇതില്‍ നിന്നും മുന്നേറി രക്ഷാബന്ധന്‍ ദേശീയ മാനം കൈവരിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ചരിത്രത്തിലുണ്ട്. രാഷ്ട്രവിഭജനത്തിലൂടെ ഭാരതത്തെ എന്നും തങ്ങളുടെ വരുതിയില്‍ നിര്‍ത്താമെന്ന ബ്രിട്ടീഷുകാരന്റെ അതിമോഹത്തെ തടഞ്ഞുനിര്‍ത്തിയ പോരാട്ടവീര്യത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയതും ഈ പട്ടുനൂല്‍ തന്നെ. 1905 ല്‍ ബംഗാളിനെ വിഭജിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം വന്ദേമാതരം മുഴക്കി രാഖി ബന്ധിച്ചുകൊണ്ടായിരുന്നു. രവീന്ദ്രനാഥടാഗൂറിന്റെ ‘അമര്‍ സോനാര്‍ ബംഗ്ല’ എന്ന ഗാനം മുഴക്കി മുന്നേറിയ ബംഗാളി ജനതയെ ഭാരതീയ ദേശീയാേവശത്തില്‍ ഒന്നിപ്പിച്ചു നിര്‍ത്തിയത് ഈ പട്ടുനൂലായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞത് ഈ സമരത്തിലാണ്. 1911 ല്‍ ബംഗാള്‍ വിഭജന തീരുമാനം റദ്ദാക്കേണ്ടിവന്നത് ഈ സമരത്തിന്റെ അന്ത്യത്തിലായിരുന്നു.
ഐതിഹ്യവും പുരാണവും ചരിത്രവും ഇഴചേര്‍ന്ന മൂല്യപശ്ചാത്തലമുള്ള ഈ ഉത്സവത്തിന്റെ സന്ദേശം വര്‍ത്തമാനകാലത്തും പ്രസക്തമാണെന്നതിനാലാണ് രാഷ്ട്രീയസ്വയംസേവകസംഘം അതിന്റെ ഉത്സവങ്ങളില്‍ രക്ഷാബന്ധനം ഉള്‍പ്പെടുത്തിയത്. രാഷ്ട്രത്തിന്റെ ഏകതയെന്നത് ഭരണഘടനയും ഭരണകൂടവും നല്‍കുന്ന കൃത്യമായ ഒന്നല്ലെന്നും ജനതയുടെ ജൈവ ബന്ധത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്നുമുളള മഹത്തായ സന്ദേശമാണ് രക്ഷാബന്ധന്‍ നല്‍കുന്നത്. ‘നാം ഇന്ത്യയിലെ ജനങ്ങള്‍’ എന്ന് തുടങ്ങുന്ന ഭരണഘടനയിലെ ആമുഖം കേവലമായ ഒരു പരാമര്‍ശമല്ല മറിച്ച് അനാദിയായ ഒരുസങ്കല്‍പ്പമാണെന്നതിന് നീണ്ട ചരിത്രം സാക്ഷിയാണ്.
വേദകാലീനമായ രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും ഉടലെടുത്ത അനര്‍ഗള വികാരമാണത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന് വിശേഷമായ ഒരു ജന്മദൗത്യം നിറവേറ്റാനുണ്ടെന്നും അതിന്റെ അസ്തിത്വകാരണം ധര്‍മ്മമാണെന്നുമായിരുന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. മതം, ജാതി, പ്രദേശം, ഭാഷ, വേഷം തുടങ്ങിയ നാനാജാതിവൈവിധ്യങ്ങളെ വൈരുധ്യങ്ങളായി ചിത്രീകരിച്ച് പരസ്പര സംഘര്‍ഷത്തിന്റെ ഭാഷയാണ് നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ഭരണനേതൃത്വങ്ങള്‍ മുന്നോട്ടുവെച്ചത്. ദേശത്തെ ഒരുമിപ്പിച്ച് നിര്‍ത്തിയ ഘടകങ്ങളെ വിസ്മരിക്കുകയും വിഘടിപ്പിക്കുന്ന ഘടകങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമായിരുന്നു അവര്‍ ചെയ്തത്. ഭാരതമൊരു രാഷ്ട്രമല്ല എന്ന് തുടങ്ങി കമ്പനി ഭരണത്തിന്റെ കുതന്ത്രങ്ങളാണ് പാഠപുസ്തകങ്ങളിലും ഭരണ നേതൃത്വങ്ങളിലും പ്രതിഫലിച്ചത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് തുടങ്ങി സ്വാതന്ത്ര്യ സമരത്തിന്റെ മുഖ മുദ്രാവാക്യങ്ങള്‍ വര്‍ഗ്ഗീയമാണെന്ന് മുദ്രയടിച്ചു. സമാജമനസ്സിനെ ആശയക്കുഴപ്പത്തിലാക്കിയ വൈചാരികാന്തരീക്ഷത്തിനായിരുന്നു സ്വതന്ത്രഭാരതത്തില്‍ മേല്‍ക്കൈ. എന്നാല്‍ രാഷ്ട്രീയ അസ്തിത്വത്തെ ജീവനോടെ നിലനിര്‍ത്തുന്നതിനും സര്‍വ്വസാധാരണജനതയില്‍ ദേശീയ മൂല്യം വളര്‍ത്തുന്നതിനും ആവശ്യമായ ജനജാഗരണം നിശ്ശബ്ദമായി നടന്നുവന്നിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പര്‍വ്വമായിരുന്നു അത്. ശബ്ദമുഖരിതമല്ലാത്ത നിശ്ശബ്ദതപസ്സായിരുന്നു അത്. രാഷ്ട്രഭാവത്തിന്റെ കാലോചിതമായ ആവിഷ്‌കരണങ്ങള്‍ സമൂഹജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രഭാവം ചെലുത്തിത്തുടങ്ങിയത് ഈ നിശ്ശബ്ദവിപ്ലവത്തിന്റെ ഫലമായിട്ടായിരുന്നു. ‘ദേശത്തെ ജനങ്ങള്‍ ദിവസവും നിശ്ചിതസമയത്ത് ഒരേ ചിന്തയോടെ ഒരുമിച്ച് കൂടിയാല്‍ വലിയൊരു ശക്തിവിശേഷം സൃഷ്ടിക്കപ്പെടുമെന്ന’ഭഗിനിനിവേദിതയുടെ വാക്കുകള്‍ക്ക് പ്രയോഗികരൂപം നല്‍കപ്പെട്ടതിലൂടെയാണ് ആ മാറ്റം ദൃശ്യമായത്. സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയുമടക്കം നിരവധി ഭാരതീയ നവോത്ഥാനനായകരുടെ ചിന്തകളുടെ പ്രായോഗികരൂപമായിരുന്നു അത്. ചിതറിക്കിടക്കുന്ന ജനതയെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്ന ദേശീയ വിദ്യാഭ്യാസമാണ് ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ ഒമ്പത് പതിറ്റാണ്ട് കാലമായി നടന്നത്. ഐക്യത്തിന്റെ മഹാമന്ത്രമോതിയ രക്ഷാബന്ധന്‍ ആ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയുടെ സ്വാഭാവികഭാഗമായി മാറി. ദേശീയ മുന്നേറ്റത്തിന് കൂടുതല്‍ കരുത്താവുകയെന്നതാണ് രക്ഷാബന്ധന്‍ ഇന്ന് നല്‍കുന്ന സന്ദേശം.
ഭാരതാംബയെ കരുത്തുറ്റതാക്കി മാറ്റാനുള്ള ചരിത്രപരമായ ആവശ്യത്തെ മുന്‍നിര്‍ത്തി ദേശീയജനജാഗരണം വിജയപഥത്തിലേക്ക് മുന്നേറുമ്പോഴാണ് ശക്തിസ്വരൂപിണിയുടെ പ്രതീകമെന്ന് ഭാരതം കരുതുന്ന സ്ത്രീത്വം വര്‍ത്തമാനകാല സമൂഹത്തില്‍ പിച്ചിച്ചീന്തപ്പെടുന്നത്. ‘തുല്യപങ്കാളിത്തവും തുല്യ ഉത്തരവാദിത്തവുമുള്ള സ്ത്രീസമൂഹത്തെ അബലകളായി കരുതി അടിമകള്‍ക്ക് തുല്യമായി പരിഗണിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന ദുരന്തസാഹചര്യമാണ് ഇന്നുള്ളത്. അവരെ ദൈവമാക്കി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് പൂജിക്കുകയോ അടിമത്തത്തിലേക്ക് തള്ളിവിടുകയോ ചെയ്യരുതെന്ന’ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ഉദ്ബോധനം ഇവിടെ ഏറെ പ്രസക്തമാവുകയാണ്. ‘സ്വന്തം വീട്ടില്‍ നിന്നും തുടങ്ങി സമാജത്തിന്റെ സമസ്ത മേഖലകളിലും മാതൃശക്തിയുടെ ജാഗരണം നടക്കണം’ എന്നാണ് ‘നാളത്തെ ഭാരതം’എന്ന ദല്‍ഹി പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കിയത്. സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന്‍ വേളയില്‍ ഈവാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. കേരളത്തിന്റെ കലുഷിതമായ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീസമൂഹത്തിന്റെ മാനവും സ്ഥാനവും സംരക്ഷിക്കുന്നതിന് പ്രത്യേകമായ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സമൂഹമധ്യത്തില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തെ അതില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണവും ജാഗരണവും സമൂഹത്തിലുണ്ടാവണം. സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ വേട്ടക്കാരെ സംരക്ഷിതരാക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. രാജസ്ഥാനിലെ സ്തീ സമൂഹത്തെ സംരക്ഷിക്കാന്‍ രജപുത്രയുവസമൂഹം രാഖി ബന്ധിച്ച് എടുത്ത പ്രതിജ്ഞയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ പ്രസക്തിയേറെയുണ്ട്.’എവിടെ നാരികള്‍ സുരക്ഷിതരാണ് അവിടെ രമിപ്പൂ ദേവതകള്‍’ എന്നാണെങ്കില്‍ അതിന് കളമൊരുക്കേണ്ടത് ജനതയെ പ്രബുദ്ധമാക്കുന്നതിലൂടെയാണ്. കേരളത്തെ രക്ഷിക്കാനുള്ള കാലത്തിന്റെ ഈ ചുവരെഴുത്ത് ഉള്‍ക്കൊള്ളാന്‍ നമുക്കാവണം.
ഭാരതാംബയുടെ ഐക്യത്തിനും മുന്നേറ്റത്തിനും രാഖിബന്ധിച്ച് സ്വയം സമര്‍പ്പിക്കുന്നതോടൊപ്പം മാതൃശക്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായിരിക്കണം ഇത്തവണ രക്ഷാബന്ധന്‍ ഉത്സവം.