Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

കൊസാംബി നമുക്കാരാണ്?

കല്ലറ അജയന്‍

Print Edition: 30 July 2021

ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി ബഹുമുഖ പണ്ഡിതനായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 1966-ല്‍ അന്തരിച്ച കൊസാംബി ഗണിതം, തത്വചിന്ത, ചരിത്രം, ജനിറ്റിക്‌സ് എന്നീ മേഖലകളിലൊക്കെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ജനിതക ശാസ്ത്രത്തില്‍ കൊസാംബി മാപ് ഫങ്ഷന്‍ (Kosambi Map Function) വലിയ ചില സംഗതികളാണെന്ന് പറയപ്പെടുന്നു. ആ ശാസ്ത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തതുകൊണ്ടു കൊസാംബിയുടെ ഫോര്‍മുല വിശദീകരിക്കാന്‍ കഴിയില്ല. പോര്‍ട്ടുഗീസ് ഗോവയില്‍ ജനിച്ച കൊസാംബിയുടെ എഴുത്തിലും ഗവേഷണത്തിലുമെല്ലാം ഒരല്പം ഇന്ത്യാ വിരുദ്ധത തോന്നിയിട്ടുണ്ട്. ദേശാഭിമാനിയില്‍ ഡോക്ടര്‍ (18 ജൂലായ്) എന്‍.ആര്‍. ഗ്രാമപ്രകാശ് എഴുതിയ ലേഖനം വായിച്ചപ്പോള്‍ എന്തുകൊണ്ടാണ് കൊസാംബി അങ്ങനെ ആയതെന്നു മനസ്സിലായി. ആളൊരു മാര്‍ക്‌സിസ്റ്റ് ചരിത്രപണ്ഡിതനായിരുന്നു; അതാണ് കാരണം. വിദേശരാജ്യങ്ങളുമായി അമര്‍ത്യസെന്നിനെപ്പോലെ അടുത്തബന്ധങ്ങള്‍ ഉണ്ടായിരുന്ന ആളുമാണ്.

കൊസാംബിയുടെ Myth and reality എന്ന സാംസ്‌കാരിക അപഗ്രഥന ഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ട്. കുറെ ലേഖനങ്ങളുടെ സമാഹാരവും അദ്ദേഹമെഴുതിയ An Introduction of Study of Indian History എന്ന പുസ്തകവും വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ‘വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്’ എന്നു പറഞ്ഞതിനു കാരണം അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ പലതും ഭാവനാപ്രചോദിതങ്ങളാണെന്നു തോന്നിയതുകൊണ്ട് വേണ്ടത്ര ഗൗരവത്തോടെയല്ല അവ വായിച്ചത്. Myth and realityയില്‍ പറയുന്ന വിലയിരുത്തലുകളില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ല. പുരാണകഥകളെയൊക്കെ സങ്കീര്‍ണ്ണങ്ങളായ പ്രകൃതി പ്രതിഭാസങ്ങളുമായി കൂട്ടിക്കെട്ടുകയാണു കൊസാംബി ചെയ്യുന്നത്. അതൊരു പഠന രീതിയാണ് എന്നല്ലാതെ അതിനൊന്നും വസ്തുനിഷ്ഠത കല്പിച്ചുകൊടുക്കാന്‍ ആവില്ല. അവയൊക്കെ ഭാവനയെ മാത്രമേ ആശ്രയിക്കുന്നുള്ളൂ. കേസരി ബാലകൃഷ്ണപിള്ളയുടെ ചരിത്രരചനപോലെ. അമിതപാണ്ഡിത്യം കേസരിയുടെ ചരിത്ര രചനയെ വസ്തുനിഷ്ഠതയില്‍ നിന്നും പലപ്പോഴും അകറ്റിക്കളയുന്നു. കൊസാംബി പക്ഷെ ചരിത്രത്തില്‍ ബോധപൂര്‍വ്വം ഇടപെട്ടിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൊസാംബിയുടെ പിതാവ് ധര്‍മ്മാനന്ദ് കൊസാംബി ഒരു ബുദ്ധമത പണ്ഡിതനും പാലി സാഹിത്യ പഠിതാവും ഒക്കെ ആയിരുന്നു. ജന്മംകൊണ്ട് ഗൗഢസാരസ്വതബ്രാഹ്മണരായിരുന്നെങ്കിലും കൊസാംബികള്‍ക്ക് രാജ്യസ്‌നേഹം കമ്മി ആയിരുന്നു. ഇന്ത്യാചരിത്രത്തെയാകെ ബുദ്ധമതത്തിന്റെ ഔന്നത്യത്തിലൂന്നി സനാതനധര്‍മ്മത്തെ ഇടിച്ചുതാഴ്ത്തി കാണിക്കാനാണ് അവര്‍ ശ്രമിച്ചത്. ബുദ്ധമതത്തെ ഹിന്ദുമതത്തിന്റെ ഒരു School of Thought ആണെന്ന് തിരിച്ചറിയാതെ മറ്റൊരു മതമെന്നു സ്ഥാപിക്കാനാണ് കൊസാംബിയും അദ്ദേഹത്തെ വായിക്കുന്ന ഗ്രാമപ്രകാശും ശ്രമിക്കുന്നത്.

ബ്രാഹ്മണക്ഷത്രിയ തര്‍ക്കങ്ങള്‍ പ്രാചീന ഇന്ത്യയില്‍ പലപ്പോഴും സംഭവിച്ചിരുന്നു. യൂറോപ്പില്‍ മധ്യകാലത്ത് പൗരോഹിത്യവും സ്റ്റേറ്റും തമ്മിലുണ്ടായതുപോലെ ചില തര്‍ക്കങ്ങള്‍ യൂറോപ്പില്‍ സംഭവിക്കുന്നതിന് രണ്ടായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ ഇന്ത്യയില്‍ ഉണ്ടായി. ആ തര്‍ക്കങ്ങളില്‍ നിന്നാണ് ബൗദ്ധചിന്ത ഉടലെടുക്കുന്നത്. പക്ഷെ അവിടെയും സമന്വയത്തിന്റെ സമീപനമുണ്ട്. ശൂദ്രന്മാരായിരുന്ന മൗര്യരാജാക്കന്മാരെ അധികാരത്തിലെത്തിക്കാന്‍ വേണ്ട ബൗദ്ധിക പിന്തുണ നല്‍കിയ ചാണക്യന്‍ ഒരു ബ്രാഹ്മണനായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ എല്ലാം വിലയിരുത്തുന്ന ഇടതുപക്ഷക്കാര്‍ ഇത്തരം സമന്വയസംഗതികള്‍ ബോധപൂര്‍വ്വം അവഗണിക്കുന്നു.

രണ്ടു കവിതകളാണ് ദേശാഭിമാനിയില്‍ ഉള്ളത്: ഒന്ന് ബി.കെ ഹരിനാരായണന്റെ ‘ചുവപ്പു കാര്‍ഡ്’, അടുത്തത് ജ്യോതിബായ് പരിയേടത്തിന്റെ ‘ഒടുവില്‍ ഞാനിതാ കഴിഞ്ഞുപോകുന്നു.’ ‘വല കാക്കുന്നവന്റെ പ്രണയിനിയുടെ

നെഞ്ചിടിപ്പോളം വേഗമില്ല മറ്റൊന്നിനും’ എന്നു തുടങ്ങുന്ന കവിത ആദ്യ വാചകം വായിച്ചപ്പോള്‍ തന്നെ എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റയിലേയ്ക്ക് നമ്മളെ വലിച്ചടുപ്പിച്ചു. ”പെനാല്‍ട്ടികിക്ക് കാത്തുകിടക്കുന്ന ഗോളിയുടെ ഏകാന്തത എന്ന ജര്‍മന്‍ നോവലിനെക്കുറിച്ച് ഇറ്റലിയില്‍ നിന്നെത്തിയ സാഹിത്യ സ്‌നേഹിയായ ഫാദര്‍ കപ്രിയേറ്റി ഒരിക്കല്‍ ഏറിയാല്‍ രണ്ടുതവണ പറഞ്ഞിരിക്കണം.” എന്നാണ് മാധവന്റെ കഥ ആരംഭിക്കുന്നത്. അതില്‍ നിന്നാവാം കവിയുടെ പ്രചോദനം. ഗോളിയുടെ കാമുകി അയാള്‍ക്കു വലിയ മാനസിക പിന്‍തുണ നല്‍കുന്നുണ്ടത്രേ! അത് അങ്ങനെതന്നെ ആയിരിക്കുമല്ലോ. ഫോര്‍വേഡുകള്‍ക്കും മിഡ് ഫീല്‍ഡര്‍മാര്‍ക്കും ഒക്കെ കാമുകിമാരുണ്ടാകാം. ഇടവേളകളില്‍ പ്രചോദനത്തിനായി അവരൊക്കെ പ്രണയിനികളെ വിളിക്കുന്നുമുണ്ടാവാം. സാര്‍വത്രികമായതല്ല കവിതയ്ക്കു വേണ്ടത് അനന്യമായതാണ്.

ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കുമൊന്നും ഇന്ത്യന്‍ കോടതികളില്‍ നിന്നും നീതി കിട്ടുന്നില്ല എന്നാണ് ജ്യോതിഭായിയുടെ കവിതയില്‍ പറയുന്നത് (കവിത എന്നു വിളിക്കാന്‍ ബുദ്ധിമുട്ടാണ്. ലേഖനം എന്നു പറയുന്നതാവും ഭംഗി). കവിത സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ സാമിക്ക് ആണ്. അദ്ദേഹം രോഗം വന്നു മരിച്ചതിനുകാരണം ഇന്ത്യയിലെ ബൂര്‍ഷ്വാ കോടതിയാണത്രേ! ആയിക്കോട്ടെ. ഇതേ കോടതി തിരിച്ചുവിധിക്കുമ്പോള്‍ എന്തേ ആ വിധിയെ അംഗീകരിക്കുന്നത്. കോടതി മാത്രമല്ല തിരഞ്ഞെടുപ്പു യന്ത്രങ്ങളും ബൂര്‍ഷ്വാ യന്ത്രങ്ങളാണ്. തങ്ങള്‍ ജയിക്കുമ്പോള്‍ ജനകീയ യന്ത്രങ്ങളും മറ്റുള്ളവര്‍ ജയിക്കുമ്പോള്‍ ബൂര്‍ഷ്വാ യന്ത്രങ്ങളും ”അമ്മായിയുടച്ചാല്‍ മണ്‍ചട്ടി മരുമകളുടച്ചാല്‍ പൊന്‍ചട്ടി”. ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയൊക്കെ മനുഷ്യാവകാശ പ്രവര്‍ത്തകരാക്കുന്ന മാധ്യമധര്‍മ്മം അനുസ്യൂതം തുടരട്ടെ എന്നല്ലാതെ എന്തുപറയാന്‍.
മലയാളം വാരികയില്‍ (ജൂലായ് 12) രണ്ട് കവിതകളാണുള്ളത്, ഒന്നാമത്തേത് പി. മധുവിന്റെ ‘ഒടുവിലെ കൂട്’ ആണ്. മുന്‍കാലങ്ങളില്‍ നല്ല കവിതകള്‍ മധു എഴുതി ഞാന്‍ വായിച്ചിട്ടുണ്ട്. ഈ കവിതയെ ആ ഗണത്തില്‍പെടുത്താന്‍ പറ്റില്ല.

“-Poems are nest in which poets gather words, ideas and dreams” എന്നു പറഞ്ഞത് ഐറിന്‍ ലെഥാം (Irene Latham) എന്ന അമേരിക്കന്‍ ബാലസാഹിത്യകാരിയാണ്. ഇവിടെ പക്ഷെ അതൊന്നുമില്ല. കവി ഉദ്ദേശിക്കുന്നത് പേരില്‍ നിന്നുതന്നെ പ്രകടമാണ്. അവസാനത്തെ കൂട്, പ്രകൃതിയുടെ നാശത്തിന്റെ സൂചനയാണ്. കവിതയിലുടനീളം ആ സൂചനകളുണ്ടെങ്കിലും അതൊന്നും കാവ്യാത്മകമായി വായിച്ചെടുക്കാനാവുന്നില്ല. മാത്രമല്ല കവിതയ്ക്ക് ആദിമധ്യാന്തപ്പൊരുത്തവുമില്ല. വലിയ ഒരു പണ്ഡിതനാണ് മധു എന്നതിനാല്‍ കവിത അവസാനിപ്പിക്കുന്നത് ഭഗവദ്ഗീതയിലെ അക്ഷര ബ്രഹ്മയോഗത്തില്‍ നിന്ന് ഒരു വാചകം (ജവൃമലെ വ്യാകരണത്തില്‍ മാത്രമേ വാചകത്തെ ഫ്രൈസ് എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ വിവക്ഷിക്കാറുള്ളു. സാധാരണ എഴുത്തിലും സംഭാഷണത്തിലും വാചകം വാക്യം തന്നെയാണ്) ഉദ്ധരിച്ചുകൊണ്ടാണ്.
”അവ്യക്തോƒക്ഷര ഇത്യുക്ത
സ്തമാഹു: പരമാംഗതിം
യം പ്രാപ്യ നിവര്‍ത്തന്തേ
തദ്ധാമ പരമം മമ.
(യാതൊന്നിനെയാണോ? അവ്യക്തമെന്നും അക്ഷരമെന്നും പറയപ്പെടുന്നത് അതിനെതന്നെ പരമമായ ഗതിയെന്നും പറയുന്നു. ഏതൊന്നിനെ പ്രാപിച്ചാല്‍ പിന്നെ ജനനവും മരണവും സംഭവിക്കുന്ന ഈ സംസാരത്തിലേക്ക് വരാതെയിരിക്കുന്നത് അതുതന്നെയാണ് എന്റെ പരമമായ സ്ഥാനം)

എന്നതിലെ ‘തദ്ധാമം പരമം” എന്ന വാചകമാണ് കവി എടുത്തു ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അത് എവിടെ നിന്ന് ഉദ്ധരിച്ചിരിക്കുന്നു എന്നത് ഫുട്‌നോട്ടായി കൊടുക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ വായനക്കാരന്‍ ചുറ്റിപ്പോകും. കവിതയില്‍ ഋക് വേദത്തിലെ നാസദീയസൂക്തത്തിന്റെ (പത്താം മണ്ഡലം 129-ാം സൂക്തം) അനുകരണമുണ്ട്.

”അത് ആണുടലോ പെണ്ണുടലോ ആയിരുന്നില്ല”, ”അതിന് നിറങ്ങളോ അടയാളങ്ങളോ ഇല്ലായിരുന്നു” തുടങ്ങിയ പ്രയോഗങ്ങള്‍ നാസദീയസൂക്തത്തെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ കവി അതും സൂചനയില്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നുവെങ്കില്‍ വായനക്കാര്‍ കുറച്ചുകൂടി തന്റേടത്തോടെ കവിതയെ സമീപിക്കുമായിരുന്നു. അതില്ലാതെ വന്നതിനാല്‍ അലസപാരായണത്താല്‍ കവി ശ്രദ്ധിക്കപ്പെടാതെ പോകും.

പ്രണയത്തെക്കുറിച്ച് എത്ര എഴുതിയാലും അവസാനിക്കില്ല. അത് ഒരു സങ്കല്പം മാത്രമാണെന്ന് ഏവര്‍ക്കുമറിയാം. യാഥാര്‍ത്ഥ്യം എത്രയോ അകലെയാണ്. എത്രയോ കയ്പ്പുള്ളതാണ്. എങ്കിലും വ്യര്‍ത്ഥവിനോദമായി മനുഷ്യരാശി അതു തുടരുന്നു. ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുതന്നെ ഈ പ്രണയ പ്രതീക്ഷയാണ്. ആശാനും ശങ്കരക്കുറുപ്പും മാധവിക്കൂട്ടിയുമൊക്കെ പ്രണയത്തിന്റെ മഹത്വത്തെക്കുറിച്ചു പേര്‍ത്തും പേര്‍ത്തും പറഞ്ഞുകഴിഞ്ഞു. എങ്കിലും കവികള്‍ ഇപ്പോഴും അതുതന്നെ പാടി അഭിരമിക്കുന്നു. ഈയടുത്ത് അവതാരിക എഴുതിക്കാനായി എന്നെ സമീപിച്ച ഒരു സ്ത്രീ കവി പ്രണയത്തെക്കുറിച്ചു മാത്രം നൂറുപുറം എഴുതിയിരിക്കുന്നു. ഭാര്യയെ അകാരണമായി ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ സ്വീകരിക്കുകയും ആ സ്ത്രീയെ ഒരുപാടു ദ്രോഹിച്ചിട്ടു മൂന്നാമതൊരുത്തിയോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ഒരു കവിയും പ്രണയത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രഭാഷണങ്ങളും കവിതയും അവതരിപ്പിച്ചു സംതൃപ്തിയടയുന്നു. ചില സ്ത്രീകവികള്‍ പ്രണയത്തെക്കുറിച്ചു മാത്രമേ എഴുതുന്നുള്ളൂ. പ്രണയത്തെക്കുറിച്ചെഴുതുന്ന പലരും പ്രണയം എന്ന അര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നത് കാമം ആണോ എന്നു സംശയം.

മലയാളം വാരികയില്‍ ബിന്ദു സജീവ് എഴുതിയിരിക്കുന്ന കവിത നിര്‍മലമായ പ്രണയത്തിന്റെ ആവിഷ്‌കാരം തന്നെ. ബാല്യം മുതലേ മുളച്ചു പൊന്തിയ പ്രണയം. പങ്കാളി പക്ഷെ എതിര്‍ലിംഗത്തില്‍ പെട്ട ആളാണെന്നുള്ളതിനു സൂചനയൊന്നുമില്ല. തീവ്രമായ പ്രണയത്തിലെത്തി നില്‍ക്കുന്ന സൗഹൃദവും ആകാം. കുട്ടിക്കാലത്ത് ഒരുമിച്ച് നടത്തിയ കുസൃതികളും കുന്നായ്മകളും സൂചിപ്പിക്കുന്നത് രണ്ടുപേരും ഒരേലിംഗത്തില്‍ പെട്ടവരാണെന്നാണ്. അങ്ങനെ ആയിക്കൊള്ളണമെന്നു നിര്‍ബന്ധമൊന്നുമില്ല.

”ലോകത്തിന്റെ നഗ്നത നമ്മള്‍
ഒരേകണ്ണുകള്‍ കൊണ്ടു കാണുകയും
കരച്ചിലുകള്‍ക്കു കാതുകൊടുത്തു
പൊട്ടിക്കരയുകയും ചെയ്യാറുണ്ട്.”

എന്ന് കവി സുഹൃത്തിനേയും തന്നേയും ഏകീഭവിപ്പിക്കുമ്പോള്‍ ഒരേ ദുഃഖങ്ങള്‍ വേട്ടയാടുന്നവരാണ് അവര്‍ രണ്ടും എന്നു നമുക്ക് മനസ്സിലാകും. ആ ദുഃഖങ്ങള്‍ ലിംഗപരമായ അസമത്വത്തിന്റേതു കൂടിയല്ലേ എന്നു സംശയം തോന്നുന്ന രീതിയിലാണ് ആഖ്യാനം. സാമ്പ്രദായികതയില്‍ നിന്നും മുന്നോട്ടു പോകാത്തതാണ് ഈ കവിതയും.

അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകോത്തര ഫിലിം മേക്കര്‍ ആണ് സംശയമില്ല. സത്യജിത് റേയുടെ പഥേര്‍പാഞ്ചാലിയേക്കാള്‍ സൂക്ഷ്മമാണ് അടൂരിന്റെ എലിപ്പത്തായം. എന്നാല്‍ റേ സിനിമ എടുക്കുന്ന കാലത്ത് (പഥേര്‍ പാഞ്ചാലി – 1955) ലോകസിനിമ ഇന്നത്തേതു പോലെ വളര്‍ന്നിരുന്നില്ല. എന്നാല്‍ അടൂര്‍ എലിപ്പത്തായം സംവിധാനം ചെയ്തപ്പോള്‍ (1981-82) മത്സരം എത്രയോ കടുത്തിരുന്നു. എന്നിട്ടും ലണ്ടന്‍ ചലച്ചിത്രമേളയിലുള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നേടാന്‍ അടൂരിനു കഴിഞ്ഞു. 1979-ല്‍ പുറത്തിറങ്ങിയ ക്യൂബന്‍ ചലച്ചിത്രമായ ‘The Survivors’ എന്ന സ്പാനിഷ് സിനിമയ്ക്ക് എലിപ്പത്തായവുമായുള്ള (സംവിധാനംThomas Gutierrez Alea) സാദൃശ്യത്തെക്കുറിച്ചു ചിലരൊക്കെ അക്കാലത്ത് എഴുതിക്കണ്ടിരുന്നു. എന്നാല്‍ കലാമൂല്യത്തില്‍ അതിനെക്കാളൊക്കെ വളരെ മുന്നിലാണ് അടൂരിന്റെ ചിത്രം. പില്‍ക്കാല ചലച്ചിത്രങ്ങള്‍ പലതും പഴയ സങ്കേതങ്ങളുടെ ആവര്‍ത്തനങ്ങളായി മാറിയതിനാല്‍ ക്രമേണ അടൂരിന് ആഗോള അംഗീകാരം കുറഞ്ഞുവന്നു. ഫ്രാന്‍സിലെ ‘Legion of Honor’ എന്ന പരമോന്നത പുരസ്‌കാരം പോലും അടൂരിനെ തേടിയെത്തിയിട്ടുണ്ട്. പക്ഷെ അതൊക്കെ കേരളം മറന്നു. അടൂരിനെ തീരെ പരിഗണിക്കാതെ അല്പപ്രതിഭകളായ പുതിയ ചലച്ചിത്രകാരന്മാരെ അവര്‍ വാഴ്ത്താന്‍ തുടങ്ങി.

വലിയ ബുദ്ധിയായ അടൂര്‍ വളരെ പെട്ടെന്ന് ഒരു മലക്കം മറിച്ചിലിലൂടെ കേരള സമൂഹത്തില്‍ സ്വീകാര്യത നേടിയെടുത്തു. കേരളം അടിമുടി രാജ്യവിരുദ്ധ താല്പര്യങ്ങളുടെ കലവറയാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് എളുപ്പം കഴിഞ്ഞു. ആ തിരിച്ചറിവിനെ അദ്ദേഹം സമൃദ്ധമായി പ്രയോജനപ്പെടുത്തി. ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ക്കും ഭരണക്കാര്‍ക്കും അടൂര്‍ വീണ്ടും പ്രിയങ്കരനായിരിക്കുന്നു. മാധ്യമം വാരിക രണ്ടു ലക്കങ്ങളിലായാണ് അദ്ദേഹത്തിന്റെ സംഭാഷണം പ്രസിദ്ധീകരിക്കുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെക്കുറിച്ച് അടൂരിനുള്ള അറിവ് അപാരമാണ് എന്നു സമ്മതിക്കാതെ വയ്യ. മറ്റൊരു മലയാളിക്കും ആര്‍ജ്ജിക്കാനാവാത്ത വിധം സിനിമ എന്ന മാധ്യമത്തെക്കുറിച്ചുള്ള അറിവ് അദ്ദേഹം ആര്‍ജിച്ചിരിക്കുന്നു. മാധ്യമത്തിലെ സംഭാഷണത്തില്‍ നിന്നും നമുക്കത് ഒരിക്കല്‍കൂടി ബോധ്യമാവും. ഫ്രെയിമുകളുടെ സൗന്ദര്യവും സൂക്ഷ്മതയും അടൂരിനോടു കിടനില്‍ക്കാന്‍ തക്കവിധത്തില്‍ ആവിഷ്‌ക്കരിക്കുന്ന മറ്റൊരു മലയാളി ചലച്ചിത്രകാരനേയുണ്ടായിരുന്നിട്ടുള്ളു. അത് അരവിന്ദനാണ്.

 

Share11TweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies