അബ്ദുല്ലാ ഹിബ്‌നു ഉമ്മു മക്ത്തും എന്നൊരു അന്ധന്‍ ഒരിക്കല്‍ നബിയെ കാണാന്‍ വന്നപ്പോള്‍ ഭാര്യമാരോടെല്ലാം അകത്തേക്ക് പോകാന്‍ നബി ഉപദേശിച്ചു. നബിയെ ചോദ്യം ചെയ്ത ഭാര്യമാരോട് നബി പറഞ്ഞത് അയാള്‍ക്ക് നിങ്ങളെ കാണാന്‍ പറ്റില്ലെങ്കിലും നിങ്ങള്‍ക്ക് അയാളെ കാണാന്‍ പറ്റുമല്ലോ എന്നാണ്. അങ്ങിനെയാണ് അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ കാണുകയാണെങ്കില്‍ പുരുഷന്മാര്‍ മിഴികള്‍ താഴ്ത്തണമെന്നും സ്ത്രീകള്‍ ഒരു മറയില്‍ കൂടിയല്ലാതെ പുരുഷന്മാരോട് സംസാരിക്കരുതെന്നുമുള്ള നിയമം ഖുര്‍ആനിലൂടെ അവതരിപ്പിച്ചത്. ഇന്ന് സ്ത്രീകള്‍ പെരുകുകയും അവര്‍ മറക്കുടകള്‍ ഒഴിവാക്കുകയും ചെയ്ത സ്ഥിതിക്ക് പുരുഷന്മാര്‍ക്ക് മിഴികള്‍ താഴ്ത്തി നടക്കാനെ സമയമുണ്ടാകുകയുള്ളൂ. അതുകൊണ്ട് സ്ത്രീകളെപ്പോലെ പുരുഷന്മാരും മുഖംമറക്കുന്ന ബുര്‍ക്ക ധരിച്ചു നടക്കാനല്ലേ മതം ഉപദേശിക്കുന്നത്? ഇക്കാര്യം ഞാന്‍ ഒരു മുസ്ലിം സുഹൃത്തിനോട് ചോദിച്ചപ്പോള്‍ നല്‍കിയ വിശദീകരണവും തുടര്‍ന്നുണ്ടായ ചര്‍ച്ചയുമാണ് ഇവിടെ കുറിക്കുന്നത്.
”നഖലിനെ (പ്രമാണത്തെ) അക്കല്‍ (ബുദ്ധി) കൊണ്ട് പരിശോധിച്ചു വേണം എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍!”
”എല്ലാ കാര്യത്തിലും നിങ്ങളത് നോക്കാറില്ലല്ലൊ. പ്രമാണത്തെ ബുദ്ധികൊണ്ട് പരിശോധിച്ചതുകൊണ്ടല്ലേ ഖുര്‍ആനിന് നാല് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ (മദ് ഹബുകള്‍) ഉണ്ടായത്? നായയെ തൊട്ടാല്‍ കുളിക്കണമെന്ന് ഒരു മദ്ഹബ് പറയുമ്പോള്‍ നായ വേട്ടയാടിക്കൊന്ന് കൊണ്ടുവന്ന മൃഗത്തെ പോലും ഭക്ഷിക്കാമെന്ന് മറ്റൊരു മദ് ഹബ്ബ് പറയുന്നു. ഏതാണ് ശരി?’
”ഏത് മദ് ഹബ്ബും സ്വീകരിക്കാം. അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിച്ചാല്‍ മതി. ഖുര്‍ആനിന്റെ അടിസ്ഥാനതത്വം നീതി (അദ്ല്‍) സംരക്ഷിക്കലാണ്. കൂടിയാലോചനയിലൂടെ (ശൂറ) സമത്വവും (ഹുര്‍റിയ്യ) സ്വാതന്ത്ര്യവും (മുസാവത്ത്) സംരക്ഷിക്കുകയാണ് മതത്തിന്റെ കടമ.”
”ഇതൊക്കെ അംഗീകരിക്കുന്ന ഇസ്ലാമിക ഭരണം എവിടെയാണുള്ളത്. ഉള്ളിടത്തൊക്കെ പുരുഷാധിപത്യ നിയമങ്ങളല്ലെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മതത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുക എന്ന തത്വമല്ലെ മതതീവ്രവാദികള്‍ സ്വീകരിച്ചുവരുന്നത്.?”
”അത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. പോപ്പ് പറഞ്ഞ അഭിപ്രായത്തോടാണ് ഞങ്ങള്‍ യോജിക്കുന്നത്. പോപ്പ് പറഞ്ഞു: ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ആരെയും അധിക്ഷേപിക്കാനായിരിക്കരുത്. അധിക്ഷേപം എല്ലാവരും സഹിച്ചെന്ന് വരില്ല. എന്റെ അമ്മയെ അവഹേളിച്ചാല്‍ അത് സുഹൃത്തായാല്‍ പോലും ഞാന്‍ അയാളുടെ മൂക്ക് ഇടിച്ച് പരത്തും. മതത്തിന്റെ പേരില്‍ ആര്‍ക്കും അപരനെ ആക്രമിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല.”
”മതത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും ആക്രമിക്കാനുള്ള അധികാരം നല്‍കിയിട്ടില്ലെന്ന പോപ്പിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കാം. പോപ്പിന്റെ അമ്മയെ അവഹേളിച്ചവനെ തിരിച്ചും അവഹേളിച്ചാല്‍ പോരെ, അത് മൂക്ക് അടിച്ച് പരത്തി വേണോ എന്നുള്ളതിലാണ് അഭിപ്രായ വ്യത്യാസമുള്ളത്. പാരീസില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ ഭാഗികമായി ന്യായീകരിക്കുകയാണ് പോപ്പ് ചെയ്യുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രവാചകനെ അധിക്ഷേപിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് തുര്‍ക്കി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുവദിക്കാത്ത രാഷ്ട്രമാണ് തുര്‍ക്കിയെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. പാരീസിലെ ‘ഷാര്‍ളി ഹെബ്‌ദൊ’ എന്ന പത്രസ്ഥാപനം മതതീവ്രവാദികള്‍ അടിച്ചു തകര്‍ത്തിട്ടും അവര്‍ വീണ്ടും നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പുറത്തിറക്കി. 30 ലക്ഷം കോപ്പികളാണ് ഇക്കുറി പ്രസിദ്ധീകരിച്ചത്. അതിജീവിച്ചവരുടെ ലക്കം എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. 16 ഭാഷകളില്‍ പ്രസിദ്ധീകരിച്ച വാരിക 25 രാജ്യങ്ങളിലാണ് വിതരണം നടത്തിയത്. വെറും അഞ്ചാറു തീവ്രവാദികള്‍ നടത്തിയ ഈ കൂട്ടക്കുരുതിക്കെതിരെ പാരീസില്‍ പത്ത് ലക്ഷം പേരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മതതീവ്രവാദികള്‍ അതിനെതിരെയും പ്രതിഷേധിച്ചു. അവരിനിയും അടങ്ങിയിരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ബോംബുസ്‌ഫോടനങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനല്ലാതെ മറ്റെന്താണ് മതതീവ്രവാദികള്‍ക്ക് കഴിയുക? മതം ഒരു കേവല വിശ്വാസവും ഏതാനും ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണെങ്കില്‍ ആര്‍ക്കും മതത്തെ പേടിക്കേണ്ടതില്ല. പക്ഷെ അതല്ലല്ലൊ സ്ഥിതി?”
”നിങ്ങള്‍ പറയുന്നതെല്ലാം പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല. പ്രവാചകന്റെ പ്രതിച്ഛായ കാക്കാന്‍ മതതീവ്രവാദികളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പാരമ്പര്യ വിശ്വാസത്തിന്റെ ശത്രുക്കളാണവര്‍. ആര്‍ക്ക് വേണ്ടിയാണവര്‍ ബോംബ് പൊട്ടിക്കുന്നത്? യൂറോപ്പിലെ മുസ്ലിങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുകയാണവര്‍ ചെയ്യുന്നത്. ഉദാര സമീപനം പുലര്‍ത്തുന്ന സോഷ്യലിസ്റ്റുകളുടേയും ലിബറലുകളുടേയും പ്രവര്‍ത്തനത്തെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തീവ്ര വലതുപക്ഷക്കാര്‍ക്ക് മണ്ണൊരുക്കുകയാണ് ഈ കൊലയാളികള്‍ ചെയ്യുന്നത്.”
ഇത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു – ”നിങ്ങളും അവരും തമ്മില്‍ ചില കാര്യങ്ങളില്‍ മാത്രമെ അഭിപ്രായ വ്യത്യാസമുള്ളൂ. ഇസ്ലാമിക വിപ്ലവത്തിന് ആയുധമെടുക്കാന്‍ സമയമായിട്ടില്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍ അതിന് സമയപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണ് മത തീവ്രവാദികള്‍ പറയുന്നത്. തുര്‍ക്കിയിലെ ഇസ്ലാമിക സാമ്രാജ്യം തകര്‍ന്നപ്പോള്‍ അവിടെ അധികാരത്തിലേറിയ പട്ടാള മേധാവിയായിരുന്ന കമാല്‍പാഷ മുസ്ലിം സമുദായത്തിന്റെ ശക്തനായ രാഷ്ട്രത്തലവനായിരുന്നു. അദ്ദേഹം നടപ്പിലാക്കിയ മതപരിഷ്‌ക്കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്ലിം സമുദായത്തെ മാറ്റി മറിക്കാന്‍ കഴിഞ്ഞു. ശരീഅത്ത് ഭരണക്രമത്തിന് പകരം ആധുനിക കുടുംബ വ്യവസ്ഥയാണവിടെ നടപ്പിലാക്കിയത്. ഇത്തരം പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ മതവിശ്വാസം തന്നെ തകരുമെന്ന ഭീതിയാണ് നമ്മുടെ മതനേതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്. എന്നാലതൊന്നും ശരിയല്ലെന്ന് തുര്‍ക്കിയിലെ തന്നെ ഇന്നത്തെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. എന്തായാലും മതം മനുഷ്യന്റെ നന്മക്ക് വേണ്ടിയാണെന്ന തത്വം സ്വീകരിക്കാത്ത സമീപനം മത വര്‍ഗ്ഗീയ-വിഘടന ശക്തികളെ വളര്‍ത്തിയെടുക്കാനേ സഹായിക്കുകയുള്ളൂ. നക്കലിനും അക്കലിനും ഇവിടെ പ്രസക്തിയില്ലാതാകുന്നു. നക്കലും അക്കലും കൈകാര്യം ചെയ്യാന്‍ കമാല്‍പാഷയെ പോലുള്ള മത-രാഷ്ട്രീയ നേതാക്കളാണ് മുസ്ലിം സമുദായത്തിനുണ്ടാകേണ്ടത്.