രാമായണത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗങ്ങളുടെ കൂട്ടത്തില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും ഉള്‍പ്പെടുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം സംക്ഷേപിക്കാം:
1. ബാലകാണ്ഡവും ഉത്തരകാണ്ഡവും രാമനെ വിഷ്ണുവിന്റെ അവതാരമായി വര്‍ണ്ണിക്കുന്നു. മറ്റു കാണ്ഡങ്ങളില്‍ അങ്ങനെയല്ല. താന്‍ മനുഷ്യനാണെന്ന് രാമന്‍ തന്നെ പറയുന്നുമുണ്ട്.
”യാ ത്വം വിരഹിതാ നീതാ ചലചിത്തേന രക്ഷസാ
ദൈവസമ്പാദിതോ ദോഷോ മാനുഷേണ മയാ ജിതഃ” (യുദ്ധകാണ്ഡം, സര്‍ഗം 115)
2. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും അപ്രസക്തമായ പല ഭാഗങ്ങളുമുണ്ട്.
രണ്ടിലേയും ഭാഷ മറ്റു കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് അപരിഷ്‌കൃതമാണ്.
3. യുദ്ധകാണ്ഡം അവസാനിക്കുന്നത് ഫലശ്രുതിയോടുകൂടിയാണ്. അവിടെ രാമായണം അവസാനിക്കുന്നു എന്നര്‍ത്ഥം. യുദ്ധകാണ്ഡത്തിന്റെ ഒടുവില്‍ ഫലശ്രുതി കാണുന്നതുകൊണ്ട് ഉത്തരകാണ്ഡം രാമായണത്തിന്റെ ഭാഗമല്ലാതാകുന്നില്ല. ഈ ഫലശ്രുതി ശുദ്ധമേ പ്രക്ഷിപ്തം ആണ്.
”ധര്‍മ്യം യശസ്യമായുഷ്യം രാജ്ഞാം ച വിജയാവഹം
ആദികാവ്യമിദം ചാര്‍ഷം പുരാ വാല്മീകിനാകൃതം”
എന്നാരംഭിക്കുന്ന 19 ശ്ലോകങ്ങളിലാണ് ഫലശ്രുതി പറയുന്നത്. പണ്ടു വാല്മീകിയാല്‍ രചിക്കപ്പെട്ടത് എന്ന് സ്വന്തം കൃതിയെക്കുറിച്ച് വാല്മീകി പറയുകയില്ലല്ലോ. മറ്റാരോ എഴുതിച്ചേര്‍ത്ത ഫലശ്രുതി വച്ചുകൊണ്ട് അവിടെ രാമായണം അവസാനിക്കുന്നു എന്നു പറയുന്നത് യുക്തിസഹമല്ല.
4. ദശരഥജാതകത്തിലും ഭാരതം വനപര്‍വ്വത്തിലെ രാമോപാഖ്യാനത്തിലും ഉത്തരകാണ്ഡത്തിലെ കഥ ഉള്‍പ്പെടുത്തിയിട്ടില്ല. ഭട്ടികാവ്യം കുമാരദാസന്റെ ജാനകീഹരണം, ദാസന്റെ അഭിഷേകനാടകവും പ്രതിമാനാടകവും മുരാരിയുടെ അനര്‍ഘരാഘവം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി എന്നിങ്ങനെ രാമായണത്തെ ആധാരമാക്കിയുള്ള കൃതികളില്‍ ഉത്തരകാണ്ഡത്തിന്റെ സ്പര്‍ശമേയില്ല.
മുകളില്‍പറഞ്ഞ കാരണങ്ങളാല്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും പ്രക്ഷിപ്തങ്ങളാണ്.
5. ജാക്കോബിയുടെയും എ.ബി. കീത്തിന്റെയും മറ്റും അഭിപ്രായത്തില്‍ അയോദ്ധ്യാകാണ്ഡത്തോടുകൂടിയാണ് രാമായണം ആരംഭിക്കുന്നത്.
”ഗച്ഛതാ മാതുലകുലം ഭരതേന തദാനഘ!
ശത്രുഘ്‌നോ നിത്യശത്രുഘ്‌നോ നീതഃ പ്രീതിപുരസ്‌കൃതഃ”
രാമന്റെ ചരിതം ആരംഭിക്കുന്നത്, ശത്രുഘ്‌നന്‍ ഭരതനോടൊപ്പം മാതുലഗൃഹത്തില്‍ വസിച്ചു എന്ന പ്രസ്താവനയോടുകൂടിയാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം, നായകപ്രധാനമായ ഒരു കാവ്യം ആരംഭിക്കേണ്ടത് എങ്ങനെയാണെന്ന് ആദികവിക്ക് അറിയില്ലായിരുന്നു എന്നാണ്. രാമന്റെ ബാല്യകൗമാരങ്ങളും യൗവനപ്രാപ്തിയും വിവാഹവും ഒഴിവാക്കപ്പെടുക എന്നത് വാല്മീകിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതല്ലാത്തതിനാല്‍ ബാലകാണ്ഡം മുഴുവന്‍ പ്രക്ഷിപ്തമാണെന്ന നിരീക്ഷണത്തെ നിഷ്പ്രയാസം നിരസിക്കാവുന്നതാണ്.
6. രാമന്റെ ജീവിതഗതി, രാമന്റെ ജീവിതകഥ, രാമനിലേക്കുള്ള മാര്‍ഗ്ഗം എന്നൊക്കെയാണ് രാമായണം എന്ന കാവ്യനാമത്തിന്റെ അര്‍ത്ഥം. ഒരു മഹാപുരുഷന്റെ ജീവിതകഥ സമഗ്രമായി ആവിഷ്‌ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി അത് ഇടയ്ക്കുവച്ച് ആരംഭിക്കുകയും പകുതിക്കു വച്ച് അവസാനിപ്പിക്കുകയും ചെയ്തു എന്നു കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടിച്ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാകൂ.
7. കരുണമാണ് വാല്മീകിരാമായണത്തിന്റെ മുഖ്യരസം. സീതാപരിത്യാഗവും അതിന്റെ പ്രത്യാഘാതവുമാണ് കരുണരസത്തിന്റെ ആധാരം. യുദ്ധകാണ്ഡത്തില്‍ അവസാനിക്കുകയാണെങ്കില്‍ കാവ്യം വീരരസപ്രധാനമേ ആകുന്നുള്ളൂ.
8) എസ്. ഗുപ്തന്‍നായരുടെ അഭിപ്രായം:
”യുദ്ധകാണ്ഡത്തില്‍ വികാരജനകമായി വാല്മീകി വര്‍ണ്ണിച്ച സീതയുടെ അഗ്നിപ്രവേശകഥയെ ഒന്നുകൂടി വിസ്തരിച്ചു വഷളാക്കണമെന്നു തോന്നിയ ഏതോ സാഹസബുദ്ധി രചിച്ചതാണ് ഉത്തരകാണ്ഡം. സ്ത്രീയുടെ തോരാക്കണ്ണീര്‍ കണ്ടു മതിവരാത്ത ഏതോ രോഗാതുരമായ മനസ്സിന്റെ സൃഷ്ടിയാണ്. ശ്രീരാമന്‍ എന്ന കഥാപാത്രത്തിന്റെ ശ്രീമൂലവിഗ്രഹത്തെയാണ് ആ കവി തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞത്….. ഉത്തരകാണ്ഡക്കാരന്‍ രാവണന്റെ ആരാധകനാണെന്നുപോലും തോന്നിപ്പോകും. ബ്രഹ്മാവ് അയാളെ ശിവാഷ്ടോത്തരശതം പഠിപ്പിക്കുകയും ജപമാല എടുത്ത് ജപിക്കാന്‍ ചട്ടംകെട്ടുകയും ചെയ്യുന്നു! രാവണനെ നന്നാക്കിയെടുക്കാന്‍ എന്തൊരു തീവ്രയത്‌നപരിപാടി! ചുരുക്കിപ്പറഞ്ഞാല്‍ ഇത്ര അസംബന്ധജടിലമായ ഒരു പഴങ്കഥക്കെട്ട് ഋഷിയായ വാല്മീകിയുടെ പേരില്‍ വച്ചുകെട്ടാന്‍ ശ്രമിച്ച ഉത്തരരാമായണക്കാരന്‍ നമ്മുടെ ഇതിഹാസസാഹിത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവച്ചത്.”30
രാമായണസന്ദേശവും തത്ത്വവും
ഇന്ത്യയുടെ ‘പൂര്‍ണ്ണതാഭ്രമത്തെ’ തൃപ്തിപ്പെടുത്തുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്ന ഒരു കാവ്യമാണ് രാമായണം. സമാപ്തീകരിച്ച യജ്ഞം എന്നും ആ പദത്തിന് അര്‍ത്ഥം പറയാവുന്നതാണ്.
അഞ്ചാമത്തെ വേദമാണ് ഇതിഹാസപുരാണങ്ങളെന്ന് പറയപ്പെടുന്നു. അതിനര്‍ത്ഥം നാലുവേദങ്ങളിലും പ്രകാശിപ്പിച്ച കാര്യങ്ങളെല്ലാം രാമായണഭാരതാദികളിലൂടെ അറിയാന്‍ കഴിയുമെന്നാണു ധരിക്കേണ്ടത്. ധര്‍മ്മം തെറ്റാതെ ജീവിക്കുന്ന ഒരാള്‍ക്ക് പ്രസ്തുത ധര്‍മ്മനിഷ്ഠ ഒന്നുകൊണ്ടുതന്നെ ജന്മസാഫല്യത്തെ പ്രാപിക്കാമെന്ന് രാമായണം കാണിച്ചുതരുന്നു.
ശ്രീരാമനെന്നാല്‍ ഒരു വ്യക്തിയല്ല ഒരു തത്ത്വമാണെന്നു സ്വാമി ജ്ഞാനാനന്ദസരസ്വതി. ”മനുഷ്യന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പരമമായ തത്ത്വത്തെയാണ് രാമനില്‍ക്കൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മനുഷ്യനായും മനുഷ്യോചിത ചേഷ്ടകളില്‍ക്കൂടെയും അവതരിപ്പിക്കുമ്പോള്‍ മാത്രമേ മനുഷ്യരുടെ പ്രജ്ഞയ്ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാനും പ്രായോഗികമാക്കിത്തീര്‍ക്കാനും കഴിയൂ എന്ന സിദ്ധാന്തമാണ് അതിന്നടിയിലുള്ളതെന്നും ബോധിക്കാം.”
”പരമാത്മാവിന്നധീനയും വിശ്വസൃഷ്ടിക്കു കാരണവും ത്രിഗുണാത്മികവുമായ മൂലപ്രകൃതിയെയാണ് സീതയെന്നു പറയുന്നത്. വാങ്മനസ്സുകള്‍ക്ക് ഗോചരമല്ലാത്തതാണ് പ്രകൃതിയും പരമാത്മാവുമാകുന്ന തത്ത്വങ്ങളെന്ന കാരണത്താല്‍ മന്ദപ്രജ്ഞരായ മനുഷ്യരുടെ അറിവിന്നും അനുഭൂതിക്കുംവേണ്ടി മനുഷ്യഭാവത്തില്‍ പ്രസ്തുത രണ്ടു തത്ത്വങ്ങളേയും ആവിഷ്‌ക്കരിച്ചിരിക്കുന്നുവെന്നു മാത്രം.”31
ദശരഥനും ശൂര്‍പ്പണഖയും രാവണനും കാമത്തിന്നും മന്ഥരയും കൈകേയിയും ലോഭത്തിനും വശംവദരായതുകൊണ്ടു സംഭവിച്ച ദുരന്തങ്ങളാണ് രാമായണത്തിലെ പ്രമേയം. ആ ദുരന്തങ്ങളില്‍ മനുഷ്യന്മാരും മര്‍ക്കടന്മാരും പക്ഷികളും രാക്ഷസന്മാരും പങ്കുചേരുന്നുണ്ട്. ”രാമകഥയിലെ വാനരന്മാരും യക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നു” എന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കേയും ”വാല്മീകി ഗുഹാമനുഷ്യരുടെ സവിശേഷതകളാണ് വാനരന്മാരില്‍ ആരോപിക്കുന്നത്” എന്നു ഡോ. ജെ.കെ. ത്രിവയും അഭിപ്രായപ്പെടുന്നുണ്ട് (രാമന്റെ കഥ). ഇന്നത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സമാനരായ സുഗ്രീവനേയും അംഗദനേയും വിഭീഷണനേയും രാമന്‍ സ്വസഹോദരന്മാരെപ്പോലെയാണ് സ്‌നേഹിച്ചിരുന്നത്. ദശരഥന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു നിഷാദരാജാവായ ഗുഹനും പക്ഷിശ്രേഷ്ഠനായ ജടായുവും. പരിണാമസോപാനത്തിന്റെ താഴ്ന്ന പടികളില്‍ വര്‍ത്തിച്ചിരുന്നവരോടുണ്ടായിരുന്ന ദശരഥന്റേയും രാമന്റേയും അകൃത്രിമസൗഭ്രാത്രവിശേഷത്തെ നിത്യജീവിതത്തില്‍ അനുകരിക്കണമെന്നുള്ളതത്രേ രാമായണത്തിന്റെ മുഖ്യമായ സന്ദേശം.
ഗൃഹസ്ഥാശ്രമധര്‍മ്മം
ഗൃഹജീവിതമാതൃകയുടെ പരിശുദ്ധമായ പരമകാഷ്ഠ, പിതൃപുത്രബന്ധത്തിന്റേയും ഭാര്യാപുത്രബന്ധത്തിന്റേയും സഹോദരസ്‌നേഹത്തിന്റേയും ഭൂതദയയുടേയും സദാചാരബോധത്തിന്റേയും സത്യനിഷ്ഠയുടേയും നിതാന്തസുന്ദരമായ സല്‍ഭാവങ്ങളാണ് രാമായണത്തിലെ അഭൗമങ്ങളും അഭിരമ്യങ്ങളുമായ ചിത്രങ്ങള്‍.
”ഗൃഹധര്‍മ്മത്തെ ഇത്രയും പരിശുദ്ധവും പരമോദാരവുമായി മറ്റൊരു സംസ്‌കാരത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഗൃഹസ്ഥാശ്രമം എല്ലാ ആശ്രമങ്ങള്‍ക്കും മീതെയാണെന്നുവരെ അതു പ്രശംസിച്ചിട്ടുണ്ട്. ഗൃഹസ്ഥാശ്രമധര്‍മ്മത്തിന്റെ മഹാകാവ്യമാണ് രാമായണം എന്നു പറയാവുന്നതാണ്.”32
സഹോദരബന്ധത്തിന് രാമായണത്തില്‍ ശ്രേഷ്ഠമായ ഉദാഹരണങ്ങളാണ് നമ്മുടെ മുമ്പില്‍ നിരത്തുന്നത്.
”കനിഷ്ഠഭ്രാതാ പുത്രസമാ…” എന്ന് രാമന്‍ സ്വന്തം മക്കളെപ്പോലെ കണ്ട് അനുജന്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ജ്യേഷ്ഠനായ രാമന്‍ ”ജ്യേഷ്ഠഭ്രാതാപിതൃസമാഃ” പിതാവിനു തുല്യനായിരുന്നു.
പുത്രന്മാര്‍ നാലുതരക്കാര്‍. ഉത്തമന്‍, മധ്യമന്‍, അധമന്‍, ഉച്ചരിതം. പറയാതെതന്നെ അച്ഛന്റെ മനസ്സ് അറിഞ്ഞു പെരുമാറുന്നവനാണ് ഉത്തമന്‍. അച്ഛന്റെ മനസ്സ് കൈകേയിയില്‍നിന്നറിഞ്ഞ രാമന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായതിനാല്‍ ഉത്തമപുരുഷന്‍.
”മനുഷ്യനെ കീഴടക്കുന്ന ജ്വാലകള്‍ മൂന്നാണ്. അഗ്നിജ്വാല, വിഷജ്വാല, മുഖജ്വാല. മുഖജ്വാല എന്നാല്‍ സ്ത്രീജ്വാല. മൂന്നില്‍ ഏറ്റവും അപകടംപിടിച്ചത് അതാണ്. ദശരഥന്‍ കുടുങ്ങിപ്പോയത് അതിലാണ്. സ്ത്രീലമ്പടന്മാരുടെ അശുദ്ധി മാറണമെങ്കില്‍ അവര്‍ പട്ടടയിലെത്തണമെന്നാണ് ശാസ്ത്രം. ‘സ്‌ത്രൈണസ്യചാപി’ എന്നാണ് ദശരഥനെ മഹാഭാഗവതത്തില്‍ വിശേഷിപ്പിക്കുന്നത്.”33
യഥാര്‍ത്ഥ സുഹൃത്ത് എങ്ങനെയായിരിക്കുമെന്ന് രാമായണം പറയുന്നു:
”പാപാന്‍ നിവാരയതി യോജയതേ ഹിതായാം
ഗുഹ്യം നിഗൂഹതി ഗുണാന്‍ പ്രകടീ കരോതി
ആപദ്ഗതം ച ന ജഹാതി യതോഹി ലോകേ
സന്മിത്രലക്ഷണമിദം പ്രവദന്തി സന്തഃ”
തെറ്റായ മാര്‍ഗ്ഗത്തിലേക്കു തിരിയുന്ന സുഹൃത്തിനെ ഉപദേശങ്ങളിലൂടെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധങ്ങളിലൂടെയും പിന്തിരിപ്പിക്കും. ലക്ഷ്മണന്‍ സഹോദരന്‍ മാത്രമായിരുന്നില്ല; സുഹൃത്തുമായിരുന്നു.
”കുണ്ഡലോ നൈവ ജാനാമി
നൈവ ജാനാമി കങ്കണേ
നൂപുരാവേവ ജാനാമി
നിത്യം പാദാഭിവന്ദനാല്‍!”
ഈ കുണ്ഡലവും കങ്കണവും ആരുടേതെന്ന് എനിക്കു പറയാനാവില്ല. പക്ഷേ, നൂപുരം ജ്യേഷ്ഠത്തിയുടേതുതന്നെയാണെന്ന് ഉറപ്പുണ്ട്. ദിവസവും ആ പാദങ്ങളില്‍ നമസ്‌കരിക്കുമ്പോള്‍ ഞാനിത് കണ്ടിട്ടുണ്ട്. ഭാര്യ ഒഴികെയുള്ള സ്ത്രീകളെ അമ്മയായി കാണണമെന്ന് അനുശാസിക്കുന്ന സംസ്‌കാരത്തിന്റെ ഉത്തമമാതൃകയായിരുന്നു ലക്ഷ്മണന്‍. ഭാര്യാഭര്‍ത്താക്കന്മാരുടേയും അതുവഴി കുടുംബത്തിന്റേയും രക്ഷയും നിലനില്പും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ശക്തമായ പരസ്പരവിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും അടിത്തറയിലാണ് ഊന്നിനില്‍ക്കുന്നതെന്നു ശാസ്ത്രം. പുരുഷന്‍ ഭാര്യയുടെ സംരക്ഷകനാകണം. അതേസമയം, ഭാര്യയുടെ പാതിവ്രത്യനിഷ്ഠ ഭര്‍ത്താവിനെ കാത്തുസൂക്ഷിക്കും.
”ശ്രീരാമജീവിതത്തിന് വ്യക്തിതലം+കുടുംബതലം ഉള്ളതുപോലെ സമൂഹതലം+രാഷ്ട്രതലവുമുണ്ട്. ഇതില്‍ ഏതിനാണോ പ്രാധാന്യം അതാണിവിടെ അനുശാസിക്കേണ്ടതെന്നു ധര്‍മ്മശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. രാമന്‍ കാണിച്ചുതരുന്ന ധര്‍മ്മശാസ്ത്രം രാഷ്ട്രം ഒന്നാമത്, അടുത്തത് സമൂഹം, തുടര്‍ന്ന് കുടുംബം, നാലാമതാണ് വ്യക്തി താല്പര്യങ്ങള്‍.”34
പ്രധാന കഥാപാത്രങ്ങളിലൂടെ
ശ്രീരാമന്‍
നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് രാമന്‍.
”ലക്ഷ്മീശ്ചന്ദ്രാദപേയാദ്വാ
ഹിമവാന്‍ വാ ഹിമം ത്യജേത്
അതീയാത് സാഗരോ വേലാം
ന പ്രതിജ്ഞാമഹം പിതുഃ”
ചന്ദ്രനില്‍നിന്നു ശോഭ വിട്ടുപോയേക്കാം; ഹിമവാനില്‍നിന്നു ഹിമമെല്ലാം വേര്‍പെട്ടേക്കാം; സമുദ്രം കരകവിഞ്ഞു കയറിയെന്നും വരാം; എന്നാലും അച്ഛന്റെ പ്രതിജ്ഞ ഞാന്‍ അതിലംഘിക്കയില്ല.
അഗാധമായ സ്‌നേഹത്തിന്റെ നിദാനമാണ് ശ്രീരാമന്റെ ഹൃദയം. സീതയോടുള്ള സ്‌നേഹമാണ് സര്‍വോത്തരം.
”സധര്‍മചാരിണീ മേ ത്വം
പ്രാണേഭ്യോƒപി ഗരീയസീ”
വനത്തില്‍വച്ചു ഭരതനു നല്‍കുന്ന ഉപദേശത്തില്‍ ഒരു കാര്യം അദ്ദേഹം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു: അമ്മയായ കൈകേയിയെ രക്ഷിച്ചുകൊള്ളണം.
”മാതരം രക്ഷ കൈകേയീം
മാ രോഷം കുരു മാം പ്രതി”
മാതൃഭക്തിയേക്കാള്‍ ഒട്ടും കുറവല്ല അദ്ദേഹത്തിന്റെ ഭ്രാതൃസ്‌നേഹം. ലക്ഷ്മണന്‍ യുദ്ധത്തില്‍ മരിച്ചുപോയെന്നോര്‍ത്തുള്ള പരിദേവനം:
”ശക്യാ സീതാസമാ നാരീ
മര്‍ത്യലോകേ വിചിന്വതാ
ന ലക്ഷ്മണസമോ ഭ്രാതാ”
രാമന്റെ വാക്കില്‍ സത്യചാരിത്രാദി ഗുണങ്ങളുടെ മാഹാത്മ്യത്തെ ഉപദേശിക്കുന്നു.
”കുലീനമകുലീനം വാ വീരം പുരുഷമാനിനം
ചാരിത്രമേവ വ്യാഖ്യാതി ശുചിം വാ യദി വാശുചിം”
വേദസമ്മിതമായ രാമചരിതം സര്‍വ്വപാപഹരമാകുന്നു എന്നു പറഞ്ഞാണ് നാരദന്‍ കഥയവസാനിപ്പിക്കുന്നത്, വാല്മീകിയോട്.
”ഇദം പവിത്രം പാപഘ്‌നം പുണ്യം
വേദൈശ്ച സമ്മിതം
യഃ പഠേദ് രാമചരിതം സര്‍വ്വപാപൈഃ
പ്രമുച്യതേ”
സീത
”ജനകസ്യ കുലേ ജാതാ
ദേവമായേവ നിര്‍മിതാ
സര്‍വ്വലക്ഷണ സമ്പന്നാ
നാരീണാമുത്തമാ വധുഃ” (ബാലകാണ്ഡം)
സര്‍വ്വലക്ഷണസമ്പന്നമായി ജനിക്കുക, ലോകപൂജിതനായ ഒരു രാജര്‍ഷിയുടെ കീഴില്‍ ആത്മീയശിക്ഷണം നേടുക, സദ്വിചാരത്തിന്റേയും സല്‍പ്രവൃത്തികളുടേയും നിരന്തര അഭ്യാസത്താല്‍ ലഭിച്ച ദിവ്യചൈതന്യത്തോടെ സജ്ജീവിതം നയിക്കുക, ഇവയെല്ലാം ഒരുമിച്ചു ചേര്‍ന്നാല്‍ തീര്‍ച്ചയായും അവള്‍ നല്ലവളില്‍ വച്ച് നല്ലവളായിരിക്കും. നാരീവര്‍ഗ്ഗത്തില്‍ അത്യുത്തമയായിരിക്കും.
സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ”രാമന്മാര്‍ ഇനിയും ഉണ്ടായേക്കാം. പക്ഷേ സീത ഒന്നുമാത്രം.”
ജനകന്‍ സീതാസ്വയംവരസമയത്ത് സീതയുടെ പാണികളെ രാഘവനില്‍ സമര്‍പ്പിച്ചപ്പോള്‍ ഗംഭീരമെങ്കിലും ഗദ്ഗദം കലര്‍ന്ന, മന്ദമെങ്കിലും ഹൃദയസ്പൃക്കായ ഒരു ശബ്ദം സദസ്യരുടെ കര്‍ണ്ണപുടങ്ങളില്‍ പ്രതിധ്വനിച്ചു.
”ഇയം സീതാ മമ സുതാ
സഹധര്‍മ്മചരീ തവ
പതിവ്രതാ മഹാഭാഗാ
ഛായേവാനുഗതാ സദാ”(ബാലകാണ്ഡം)
അഞ്ചുവയസ്സുമാത്രം പ്രായമായ ഒരു പിഞ്ചുകുട്ടിയെ ‘പതിവ്രത’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് സീതയുടെ ചാരിത്രം ഭാവിയില്‍ ചോദ്യംചെയ്യപ്പെടുമെന്നു മിഥിലാധിപന്‍ മനസ്സിലാക്കിയിട്ടാകണം.
സീത മഹാഭാഗയുമാണ്.
”ഭവം നിഹത്യ യോഗം ദദാതി ഇതി ഭഗഃ”
ആന്തരമായ സദ്ഗുണസഞ്ചയംകൊണ്ടും പരിശുദ്ധതകൊണ്ടും അന്യര്‍ക്ക് ഒരു ദീപസ്തംഭമായി ശോഭിക്കുകയും അതുവഴി തീവ്രമായ മനോദുഃഖങ്ങളില്‍നിന്നും നിര്‍മുക്തരാകാന്‍ അന്യര്‍ക്ക് സഹായമേകുകയും, കൂടാതെ ജീവിതവിശുദ്ധി, മനശ്ശാന്തി, ജീവന്മുക്തി എന്നിവ കൈവരാന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗം തെളിയിക്കുകയും ചെയ്യുന്ന ഒരു സ്ത്രീരത്‌നമാണ് ‘മഹാഭാഗ’ എന്ന സ്ഥാനത്തിന് അര്‍ഹയായത്.
രാമന്റെ കണ്ണില്‍ ആദ്യമായി അശ്രു പ്രത്യക്ഷപ്പെടുന്നതിന് കാരണക്കാരിയായി സീത എന്ന് ഒരു കവിവാക്യം പറയുന്നു.
”രാമാശ്രുതഃ കൃതവതീ പ്രഥമാവതാരം”
ലങ്കയില്‍വച്ച് സീതയ്ക്ക് വേണമെങ്കില്‍ ഹനുമാനോടൊപ്പം പോരാമായിരുന്നു. പക്ഷേ, ആ സാധ്വിയുടെ മറുപടി ഇപ്രകാരമായിരുന്നു.
”ഭര്‍ത്തൃഭക്തിം പുരസ്‌കൃത്യ
രാമാദന്യസ്യ വാനര
നാഹം സ്പ്രഷ്ടും സ്വതോഗാത്ര-
മിച്ഛേയം വാനരോത്തമ” (സുന്ദരകാണ്ഡം 37-62)
സ്വമനസ്സാ പരസ്പര്‍ശമേല്‍ക്കാന്‍ സീത സന്നദ്ധയല്ല. ഭര്‍ത്തൃഭക്തിയുടെ മറ്റൊരു സന്ദര്‍ഭം ഇതാ. സീതാപരിത്യാഗം വാല്മീകി മഹര്‍ഷിയെ അഗാധദുഃഖത്തിലാഴ്ത്തി. ഒരു സുചരിതയുടെ ജീവിതമാണ് നിഹതമായിത്തീരുന്നത് എങ്കിലും ശ്രീരാമന്റെ ആ പ്രവൃത്തിയെ മഹര്‍ഷി വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായതായി വാല്മീകി രാമായണത്തില്‍ കാണുന്നില്ല. പരിത്യക്തയായ ഘട്ടത്തിലെ പരമദുഃഖത്തില്‍പ്പോലും സീത രാമനെ അധര്‍മ്മമാചരിച്ചവനെന്നു കുറ്റപ്പെടുത്തുന്നില്ല. അയശസ്സില്‍നിന്ന് രാമനെ മുക്തനാക്കേണ്ടത് തന്റെ കൂടി കര്‍ത്തവ്യമാണെന്നു പറയുകകൂടി ചെയ്യുന്നു.
”അഹം ത്യക്താ ച തേ വീര അയശോഭീരുണാ ജനേ
…… മയാ ച പരിഹര്‍ത്തവ്യ ത്വം ഹിമേ പരമാഗതിഃ”
”പതിര്‍ഹി ദേവതാനാര്യാഃ
പതിര്‍ബന്ധുഃ പതിര്‍ഗുരുഃ
പ്രാണൈരപി പ്രിയം തസ്മാദ്
ഭര്‍ത്തുഃ കാര്യം വിശേഷതഃ”(ഉത്തരകാണ്ഡം, 48-17) ”സ്ത്രീയ്ക്ക് ഭര്‍ത്താവാണ് ദൈവം. അവളുടെ ബന്ധുവും ഗുരുവും അയാള്‍തന്നെ. അതുകൊണ്ട് പ്രാണന്‍ ത്യജിച്ചും പ്രിയതമന്റെ ഹിതം പാലിക്കേണ്ടത് നാരിയുടെ കടമയാകുന്നു.”35
”പ്രായേണ സാമഗ്ര്യ വിധൗ ഗുണാനാം
പരാങ്മുഖീ വിസ്വസൃജഃ പ്രവൃത്തിഃ”
എന്ന മഹാകവിവാക്യം സാധൂകരിക്കുമാറ് സീതയുടെ സ്വഭാവത്തില്‍ സ്ത്രീസഹജമായ ചില ചാപല്യങ്ങളാരോപിക്കുവാന്‍ കവി മറന്നില്ല.
”അനാദ്യകരുണാരംഭ നൃശംസ കുലപാംസന”
എന്നിങ്ങനെ തുടങ്ങുന്ന ലക്ഷ്മണനോടുള്ള ഘോരഭര്‍ത്സനം സീതയെപ്പോലുള്ള ഒരു കുലാംഗനയില്‍നിന്നും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതല്ല.
”രാമായണത്തിനു ‘സീതായാശ്ചരിതം മഹത്’ എന്നൊരു വിശേഷണം കവി കല്പിച്ചിരിക്കുന്നതില്‍നിന്നു സീതയ്ക്ക് കഥയിലുള്ള പ്രാധാന്യം സ്പഷ്ടമാണ്.”36
”വാല്മീകി മഹര്‍ഷിയുടെ രാമായണ രചനയ്ക്ക് കാലബദ്ധമായ ലക്ഷ്യം കൂടി ഉണ്ടായിരുന്നു. അത് സീതയെപ്പറ്റി പ്രചരിച്ച അപവാദം നിര്‍മാര്‍ജ്ജനം ചെയ്യലാണ്. ശാശ്വത ലക്ഷ്യം സദ്യോലക്ഷ്യം എന്നിവ മേളിച്ചൊന്നാവുമ്പോള്‍ പുരുഷമഹത്വമാതൃകയോടൊപ്പം സ്ത്രീമഹത്വ മാതൃകയും പ്രതിഷ്ഠിതമാകുന്നു–രാമായണം സീതായനം കൂടിയായിത്തീരുന്നു.”37
രാമായണം ഏതാണ്ട് മുഴുവനും സീതയുടെ ശോകത്തിന്റെ കഥയാകുന്നു. തനിക്കു വന്നുകൂടിയ വിപത്തുകളെക്കുറിച്ച് സീത ദീര്‍ഘദീര്‍ഘം വിലപിക്കുന്നുണ്ട്. നൈരാശ്യത്തോടെയാണ് ലോകത്തോടു യാത്രപറയുന്നത്. അപരിഹാര്യമായ ദുഃഖങ്ങളും ദുരിതങ്ങളുംകൊണ്ട് ഏറെ പരീക്ഷിക്കപ്പെട്ട ജീവിതമായിരുന്നു സീതയുടേത്. ഒരു വിദൂരനക്ഷത്രംപോലെയെങ്കിലും സീത എല്ലാ ഭാരതീയസ്ത്രീയുടേയും മനോവിഹായസ്സിലുണ്ട്.
ലക്ഷ്മണന്‍
സുമിത്രാതനയനും ശ്രീരാമന്റെ സന്തത സഹചാരിയുമായി വാല്മീകി അവതരിപ്പിക്കുന്ന ലക്ഷ്മണന്‍ ഭ്രാതൃസ്‌നേഹത്തിന്റേയും വിശ്വാസ്യതയുടേയും സേവനത്തിന്റേയും ചാരിത്രശുദ്ധിയുടേയും ധീരതയുടേയും പ്രതീകമാണ്.
അഭിഷേകവിഘ്‌നത്തിന്റെ കാരണമറിയുമ്പോള്‍ കോപംകൊണ്ടു ജ്വലിക്കുന്ന ലക്ഷ്മണന്‍ പിതാവിനെ കൊന്നുകളയുമെന്നു പറയുന്നു.
”അഹം ഹനിഷ്യേ പിതരം
വൃദ്ധം കാമവശംഗതം”
ലക്ഷ്മണന്റെ ചാരിത്രസങ്കല്പത്തിന് ഉത്തമ ഉദാഹരണമാണ്, സീതയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്നതിനു തന്നെ സൂക്ഷിച്ചുനോക്കി സാക്ഷ്യം വഹിക്കാന്‍ സീത ലക്ഷ്മണനോട് ആവശ്യപ്പെടുകയും അതിനു ലക്ഷ്മണന്‍ നല്‍കുന്ന മറുപടിയും.
”ദൃഷ്ടപൂര്‍വം ന തേ രൂപം
പാദൗ ദൃഷ്ടൗ തവാനഘേ!
കഥമത്ര ഹി പശ്യാമി
രാമേണ രഹിതാം വനേ.”
”ഭവതിയുടെ രൂപം ഞാന്‍ മുമ്പു കണ്ടിട്ടില്ല. പാദങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. രാമനില്ലാത്തപ്പോള്‍ ഈ കാട്ടില്‍വച്ച് ഭവതിയെ ഞാനെങ്ങനെ നോക്കും.”
ഹനുമാന്‍
സകല വിദ്യകളിലും സകല ശാസ്ത്രങ്ങളിലും കൃതാവധാനനാണ് ഹനുമാന്‍. ലങ്കാനഗരി ചുട്ടെരിച്ചു മടങ്ങിവന്ന ഹനുമാന്‍ ജിജ്ഞാസുക്കളായ വാനരന്മാരോടു പറയുന്ന വാക്കില്‍നിന്നും ഒരു ദൂതന്റെ ഔചിത്യബോധം ഗ്രാഹ്യമാണ്.
”ദൃഷ്ടാ ദേവീതി വിക്രാന്തഃ സംക്ഷേപേണ
ന്യവേദയത്.”
ദൗത്യഫലമാണവര്‍ക്ക് ആദ്യമറിയേണ്ടത്; യാത്രാവിവരണമല്ല.
രാമാഭിഷേകം കഴിഞ്ഞു ഹനുമാനെ വാഴ്ത്തിക്കൊണ്ട് സീത പറയുന്ന വാക്കുകളില്‍ ഹനുമാന്റെ ഗുണങ്ങളെല്ലാം അന്തര്‍ഭവിച്ചിട്ടുണ്ട്.
”ശ്ലാഘനീയോ ള നിലസ്യത്വം സുതഃ
പരമധാര്‍മികഃ
ബലം ശൗര്യം ശ്രുതം സത്ത്വം വിക്രമോ
ദാക്ഷ്യമുത്തമം……
ഏതോചാന്യേച ബഹവോ ഗുണാസ്ത്വയ്യേവ
ശോഭനാഃ”
സുമിത്ര
കാട്ടില്‍ ആശ്രമത്തില്‍ ഉറങ്ങുന്ന സീതാരാമന്മാര്‍ക്ക് സംരക്ഷകനായി ഉറക്കം വെടിഞ്ഞു ജാഗരൂകനായി കാവല്‍നില്‍ക്കുന്ന ലക്ഷ്മണന്റെ കൃത്യനിഷ്ഠയില്‍ തെളിയുന്നത് സുമിത്രയുടെ നിസ്വാര്‍ത്ഥമായ മനസ്സായിരിക്കാം.
”രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാസുഖം”
ഇതു സുമിത്രാവാക്യം, രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അര്‍ത്ഥഭംഗിയുള്ളതും അന്തഃസത്ത അടങ്ങിയതുമായ ശ്ലോകം.
ഊര്‍മ്മിള
രാമായണ മഹാഗ്രന്ഥത്തിലെ വാചാലമായ നിശ്ശബ്ദത ഊര്‍മ്മിളയെന്ന ധര്‍മ്മപത്‌നിയിലൂടെ ഇന്നും പ്രതിധ്വനിക്കുന്നു. ”ഊര്‍മ്മിള ഒരു തിരമാലയാണ്. തീരത്തടുക്കുന്തോറും കടലിലേക്കുതന്നെ മടങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ഒരു തിരമാല…. ഏറ്റവും കൂടുതല്‍ യാതന അനുഭവിച്ച സ്ത്രീയാണ് ഊര്‍മ്മിള. രാമഭരതശത്രുഘ്‌നന്മാരോടൊപ്പം അവരുടെ ഭാര്യമാരുണ്ടായിരുന്നു…… യഥാര്‍ത്ഥത്തില്‍ സീതായനമല്ല ഊര്‍മ്മിളായനമാണ് രാമായണത്തിലെ ഏറ്റവും ശക്തിമത്തായ സ്ത്രീപക്ഷനിലപാടില്‍ നിന്നുയരേണ്ടത്. എല്ലായ്‌പ്പോഴും എല്ലായിടത്തും തിരസ്‌ക്കരിക്കപ്പെടുകയാണ് ഊര്‍മ്മിള.”38
രാവണന്‍
അധര്‍മ്മത്തിന്റെ അവതാരമൂര്‍ത്തിയാണ് രാക്ഷസചക്രവര്‍ത്തിയായ രാവണന്‍. എങ്കിലും ചില സദ്ഗുണങ്ങള്‍ കുത്തിവയ്ക്കാന്‍ വാല്മീകി ചെയ്തിട്ടുള്ള ശ്രമം നമുക്ക്കാണാം. സീതയെ അപഹരിച്ചുകൊണ്ടുപോയപ്പോഴും ചില മര്യാദകളൊക്കെ പാലിക്കുന്നുണ്ട്.
”വാമേന സീതാം പത്മാക്ഷീം
മൂര്‍ധജേഷു കരേണസഃ
ഊര്‍വോസ്തു ദക്ഷിണേനൈവ
പരിജഗ്രാഹ പാണിനാ.”
ഇടതുകൈകൊണ്ട് സീതയുടെ തലമുടിക്കുത്തിനു പിടിച്ച് ഉടല്‍ സ്പര്‍ശിക്കാതെ വലതുകൈകൊണ്ട് കോരിയെടുത്തുകൊണ്ടാണു പോകുന്നത്.
രാവണന്റെ അന്യാദൃശമായ ആകാരഗാംഭീര്യവും തേജസ്സും ശ്രീരാമനെപ്പോലും വിസ്മയാവിഷ്ടനാക്കുന്നു.
”അഹോവീര്യ മഹോ ധൈര്യ മഹോ സത്ത്വ
മഹോദ്യുതിഃ
അഹോ രാക്ഷസരാജസ്യ സര്‍വലക്ഷണ
സംയുതാഃ”
മറ്റു രാമായണങ്ങള്‍
അനേകം രാമായണങ്ങള്‍ നിലവിലുണ്ട്. അവയ്‌ക്കെല്ലാം കര്‍ത്താവ് വാല്മീകിമഹര്‍ഷിതന്നെയാണ്. അതാതു ഗ്രന്ഥങ്ങളില്‍ പറഞ്ഞുവരുന്നത്, ”രാമായണം ആകെ നൂറുകോടി ഗ്രന്ഥങ്ങളുണ്ടെന്നും അതില്‍ ചുരുങ്ങിയൊരംശം മാത്രമാണ് മനുഷ്യലോകത്തിലുള്ളതെന്നും ബാക്കിയുള്ളത് ദേവലോകത്തും ഗന്ധര്‍വ്വലോകത്തും മറ്റുമാണെന്നും”39 ആനന്ദരാമായണം അവകാശപ്പെടുന്നു. വാല്മീകിരാമായണം, ആദ്ധ്യാത്മരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം, കണ്ണശ്ശരാമായണം, കൃത്തിവാസ രാമായണം, തുളസീദാസ രാമായണം (രാമചരിതമാനസം), ആശ്ചര്യചൂഡാമണി തുടങ്ങിയവ ഇന്നു പ്രചാരത്തിലുള്ളവയില്‍ പ്രധാനങ്ങളാണ്. സംസ്‌കൃതസാഹിത്യത്തിന്റെ ചുവടുപിടിച്ച രാമായണകാവ്യങ്ങളാണ് രഘുവംശം, ഭട്ടികാവ്യം, മഹാവീരചരിതം, ഉത്തരരാമചരിതം, ജാനകീഹരണം, അനര്‍ഘരാഘവം, ബാലരാമായണം തുടങ്ങിയവ. ഇന്തോനേഷ്യ, ഇന്തോചൈന, ജാവ, മലയ മുതലായ രാജ്യങ്ങളില്‍ ഇവ പ്രചാരത്തിലുണ്ട്.
തമിഴ്-കമ്പരാമായണം
മലയാളം-ഇരാമചരിതം, രാമകഥാപാട്ട്, രാമായണം ചമ്പു, കേരളവര്‍മ്മ രാമായണം
കന്നഡ – തോരവേരാമായണം (നരഹരി), രാമാശ്വമേധം (മുദ്ദനന്‍), രാമായണദര്‍ശനം (ഡോ. കെ.വി. പുട്ടപ്പ), ശ്രീരാമപട്ടാഭിഷേകം (വെങ്കടേശ അയ്യര്‍)
തെലുങ്ക് – ദ്വിപദരാമായണം (രംഗനാഥന്‍), നിര്‍വചനോത്തരരാമായണം (തിക്കന), ഭാസ്‌ക്കര രാമായണം, രാമാഭ്യുദയം (രാമഭദ്രന്‍), രാഘവപാണ്ഡവീയം (ലിംഗലി സൂരനാര്യ), ഗോപീനാഥരാമായണം, ഏകോജി രാമായണം, അച്ച തെലുങ്കുരാമായണം, മൊല്ലരാമായണം, കട്ടവരദരാജു രാമായണം.
മറാഠി-ഭാവാര്‍ത്ഥരാമായണം (ഏകനാഥന്‍)
പഞ്ചാബി-രാമാവതാരം (ഗോവിന്ദസിംഹന്‍)
ആസ്സാമിയ-മാധവകന്ദളീ രാമായണം
ഒറിയ-ജഗമോഹന്‍ രാമായണം (ബാലരാമദാസ്)
കാശ്മീരി-ശങ്കരരാമായണം, പ്രകാശരാമായണം
ജൈനരാമായണം-പഉമചരിയം (വിമലസൂരി)
വാല്മീകി രാമായണം ‘ദശരഥജാതക’മെന്ന ബുദ്ധജാതകകഥകളിലൊന്നിനെ ഉപജീവിച്ച് രചിച്ചതാണെന്ന് വാദിക്കുന്നവരുണ്ട്.
”യോഗവാസിഷ്ഠം, തത്ത്വസംഗ്രഹരാമായണം, ഭൂശുണ്ഡീരാമായണം, മഹാരാമായണം, മന്ത്രരാമായണം, വേദാന്തരാമായണം, സംവൃതരാമായണം, ലോമശരാമായണം, അഗസ്ത്യരാമായണം, മഞ്ജുളരാമായണം, ചാന്ദ്രരാമായണം തുടങ്ങിയ കൈയെഴുത്തപ്രതികളായി 19 രാമായണങ്ങളുടെ അസ്തിത്വത്തെപ്പറ്റി ‘ഹിന്ദുത്വം’ എന്ന ശ്രീ രാമദാസഗൗഡയുടെ കൃതിയില്‍ കാണുന്നുണ്ട്.”40
12. ഉപസംഹാരം
”ധര്‍മാര്‍ത്ഥകാമമോക്ഷാണാമുപദേശ സമന്വിതം
പൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷതേ”
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്ന കഥായുക്തമായ പൂര്‍വചരിത്രമാണ് ഇതിവൃത്തമായി രാമായണത്തില്‍ സ്വീകരിക്കുന്നത്. നാനാത്വത്തിലധിഷ്ഠിതമായ ഏകത്വമാണ് രാമായണത്തിലെ ദര്‍ശനം.
വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ കഥാപാത്രങ്ങളാണ് രാമായണത്തിലുള്ളത്. വ്യക്തി-കുടുംബബന്ധം, സമൂഹം-രാജ്യബന്ധം, ഗുരു-ശിഷ്യബന്ധം, സഹോദരി-സഹോദരബന്ധം, പിതൃ-പുത്രബന്ധം, രാജാ-പ്രജാബന്ധം എന്നീ പ്രകാരം വിവിധരീതിയിലുള്ള വ്യക്തിത്വങ്ങള്‍ ഓരോ കാലഘട്ടത്തിലുമുള്ള മനുഷ്യജീവിതത്തിനു മാതൃകകളായിരുന്നു. സ്വാര്‍ത്ഥതയ്ക്കുവേണ്ടി മനുഷ്യബന്ധങ്ങള്‍ പൊട്ടിച്ചെറിയുന്ന സാധാരണത്വം ഇന്ന് സമൂഹത്തില്‍ ധാരാളമുണ്ട്. രാമസീതാരഹസ്യം പരിശുദ്ധമായ ഭാര്യാ-ഭര്‍തൃസങ്കല്പത്തിന്റേയും മഹത്വം വെളിവാക്കുന്നു. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മാനവസാഹോദര്യത്തിന് മകുടോദാഹരണമായ രാമലക്ഷ്മണഭരതശത്രുഘ്‌നന്മാര്‍ കാഴ്ചവച്ചത്.
”മാനവലോകം, ദാനവലോകം, പിതൃലോകം, വാനവലോകം, വാനരലോകം, തപോലോകം, അധോലോകം എന്നിങ്ങനെ രാമായണത്തില്‍ വിവിധലോകങ്ങള്‍ വര്‍ണ്ണിക്കപ്പെടുന്നുണ്ട്. മാനവന്‍ വാനവനേക്കാള്‍ വളരുന്ന ഉദാത്ത സന്ദേശമാണ് രാമായണം വിളംബരം ചെയ്യുന്നത്.”41
സീതാദേവി, സരസ്വതീദേവി, കൗസല്യ, കൈകേയി, സുമിത്ര, കൈകസി, താടക, ശൂര്‍പ്പണഖ, രുമ, താര, ഊര്‍മ്മിള, സ്വയംപ്രഭ, മണ്ഡോദരി, മന്ഥര, അഹല്യ, ശബരി, ത്രിജട, ലങ്കാലക്ഷ്മി, സുരസ എന്നിങ്ങനെ വര്‍ണ്ണിക്കപ്പെടുന്ന രാമായണത്തിലെ വിവിധ സ്ത്രീഭാവങ്ങള്‍ മനുഷ്യജീവിതത്തിലെ വിവിധ കര്‍മഭാവങ്ങളെ ചര്‍ച്ചചെയ്തിരിക്കുന്നു.
സത്വരജസ്തമോഗുണങ്ങള്‍ രാമായണസങ്കല്പത്തിലെ അടിസ്ഥാനഘടകങ്ങളാണ്. ശാന്തം, വീരം, രൗദ്രം തുടങ്ങിയ നവരസങ്ങളും രതി, ഹാസം, ശോകം തുടങ്ങിയ സ്ഥായീഭാവങ്ങളും രാമായണരസാവിഷ്‌ക്കരണത്തിന് മാറ്റുരയ്ക്കുന്നു. കാമം, ക്രോധം, ലോഭം….. എന്നീ ഷഡ്വികാരങ്ങള്‍ ഢംഭവും, അസൂയയും… ചേര്‍ന്നുള്ള അഷ്ടകങ്ങള്‍ രാമായണത്തിലെ സാധാരണജീവിതത്തെ സജീവമാക്കുന്നു. ഭൂതദയ, ക്ഷമ എന്നിങ്ങനെയുള്ള അഷ്ടഗുണങ്ങള്‍, ശുശ്രൂഷ, ശ്രവണം തുടങ്ങിയ അഷ്ടബുദ്ധി ഗുണങ്ങള്‍ രാമായണത്തിലെ മാനസിക പഠനത്തിന് പ്രയോജനപ്പെടുന്നു. അണിമ, മഹിമ, ലഘിമ, ഗരിമ തുടങ്ങിയ അഷ്ടൈശ്വര്യങ്ങളും ആ ധര്‍മ്മസരണിയില്‍ പ്രായോഗികമായിക്കാണുന്നു.
ഹനുമാന്‍ സമുദ്രലംഘനം നിര്‍വ്വഹിക്കുന്നത്, വാല്മീകി കാട്ടാളത്വത്തില്‍നിന്നു മഹാമുനിപദത്തില്‍ എത്തുന്നത്, അഹല്യ, ശബരി, സ്വയംപ്രഭ എന്നീ മഹതികള്‍ക്ക് മോക്ഷപദം ലഭിക്കുന്നത്, സീതാദേവിയെ സ്പര്‍ശിക്കാനാകാതെ അമിതഭോഗിയായ രാവണന്‍ അകന്നുനിന്നത് എല്ലാം താരകമന്ത്രശക്തികൊണ്ടാണ്. ദാഹവും വിശപ്പും അടക്കാമെന്നുള്ള ബല അതിബലാമന്ത്രങ്ങള്‍ രാമായണത്തിലുണ്ട്. ഉള്ളില്‍ത്തറച്ച ആയുധങ്ങളെ പുറന്തള്ളുന്ന വിശല്യകരണിയും, മുറിവുകളെ കൂട്ടിയോജിപ്പിക്കുന്ന സന്ധാനകരണിയും, പാടുകള്‍ ഇല്ലാതാക്കുന്ന സുവര്‍ണകരണിയും, മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനിയും തുടങ്ങി ഔഷധങ്ങളുടെ പ്രാധാന്യവും പ്രകടമായിക്കാണുന്നു.
”ധര്‍മ്യം യശസ്യമായുഷ്യം രാജ്ഞാം ച വിജയാവഹം
ആദികാവ്യമിദം ചാര്‍ഷം പുരാവാത്മീകിനാകൃതം”
(രാ. യുദ്ധകാണ്ഡം 128-107)
(അവസാനിച്ചു)
30. ഗുപ്തന്‍ നായര്‍ എസ്., രാമായണം, ഡി.സി. ബുക്‌സ്, ആഗസ്റ്റ് 2009, പു.11
31. സ്വാമി ജ്ഞാനാനന്ദസരസ്വതി, രാമായണതത്ത്വം, ആനന്ദകുടീരം പ്രസിദ്ധീകരണം, കന്യാകുമാരി, 2005, ഡിസംബര്‍, പു.14, 15, 16
32. രാമന്‍ മേനോന്‍, പുത്തേഴത്ത്, രാമായണ സപര്യ, സുലഭ ബുക്‌സ്, മാര്‍ച്ച് 1999, പു. 34
33.മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, രാമകഥാ മാധുരി, ഡി.സി. ബുക്‌സ്, ജൂണ്‍ 2004, പു. 18.
34. ഡോ. എന്‍. ഗോപാലകൃഷ്ണന്‍, 21-ാം നൂറ്റാണ്ടിലേക്കുള്ള രാമായണസന്ദേശം, Indian Institute of Scientific Heritage, Heritage Publication, Series-125, , പു. 52
35. പനോളി വി., വിദ്യാവാചസ്പതി, വാല്മീകിയുടെ സീത, വിവ. പി.എ. അച്യുതന്‍, വടക്കന്‍ പരവൂര്‍, മാതൃഭൂമി, 1998, പു.75
36. പ്രൊഫ. പി.സി. ദേവസ്യ, ‘വാല്മീകിയുടെ പാത്രസംവിധാനം, കൗശലം’, ഇതിഹാസപഠനങ്ങള്‍; രാമായണം, പുരോഗമനപ്രസാധനസമിതി, ജനശക്തി ബുക്ക്ഹൗസ്, പു. 37, 38, ജനുവരി 1991
37. ലീലാവതി എം., ഡോ., പരിഭാഷ, ശ്രീമദ് വാല്മീകി രാമായണം, ഡി.സി. ബുക്‌സ്, ജനുവരി 2014, ഭാഗം 1, പ്രവേശകം, പു.14
38. ജയകൃഷ്ണന്‍ എന്‍., രാഘവീയം, രാമായണപഠനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂലായ് 2012, പു. 102, 105
39. സ്വാമി ജ്ഞാനാനന്ദസരസ്വതി, ഗദ്യവിവര്‍ത്തനം, ആനന്ദരാമായണം, ആനന്ദകുടീരം പ്രസിദ്ധീകരണം, 2005 ഒക്ടോബര്‍, പു. 1 (സാരകാണ്ഡം)
40. ആചാര്യ നരേന്ദ്രഭൂഷണ്‍, അയോദ്ധ്യയിലെ ശ്രീരാമന്‍, ഡി.സി. ബുക്‌സ്, ജൂലായ് 2011, പു. 69, 70
41. സ്വാമി സത്യാനന്ദസരസ്വതി, ആദ്ധ്യാത്മരാമായണം (കിളിപ്പാട്ട്), ശ്രീരാമദാസാശ്രമം പ്രസിദ്ധീകരണം, ചെങ്കോട്ടുകോണം, തിരുവനന്തപുരം, പു. 17, 18