എം. രാജീവ് കുമാര്‍ ഒരു നല്ല കഥാകൃത്ത് മാത്രമല്ല നിരൂപകന്‍ കൂടിയാണ്; ”മാനവ പ്രശ്‌നങ്ങള്‍ തന്‍ മര്‍മ്മകോവിദന്മാരെ ഞാ നൊരു വെറും സൗന്ദര്യാത്മക കവി മാത്രം” (വൈലോപ്പിള്ളി – കവിയും സൗന്ദര്യബോധവും) എന്ന മട്ടില്‍ ചില സഹൃദയ വിചാരങ്ങള്‍ മാത്രമാണ് ഈ പംക്തി. കഴിഞ്ഞൊരു ലക്കത്തില്‍ എം. രാജീവ് കുമാറിന്റെ മോഷണാരോപണങ്ങളെപ്പറ്റി സൂചിപ്പിച്ചിരുന്നു. ‘സൂചിപ്പിച്ചിരുന്നു’ എന്ന് ബോധപൂര്‍വ്വം എഴുതിയതാണ്. കാരണം അവയുടെ ആഴത്തിലേയ്ക്ക് കടക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. വിശ്രുതരായ എല്ലാ എഴുത്തുകാരെപ്പറ്റിയും എല്ലാഭാഷകളിലും ഇങ്ങനെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശൂന്യതയില്‍ നിന്നും ആര്‍ക്കും ഒന്നും സൃഷ്ടിക്കാനാവില്ലല്ലോ. പഴയകൃതികളില്‍ നിന്നും അറിഞ്ഞും അറിയാതെയും പകര്‍ത്തി എഴുതിയവര്‍ തന്നെയാണ് നമ്മുടെ പ്രമുഖ എഴുത്തുകാരില്‍ പലരും. മലയാളത്തില്‍ മാത്രമല്ല ലോകത്തെവിടെയും ഇതൊക്കെത്തന്നെയാണ് സ്ഥിതി. ഇത്തരം കടമെടുക്കലുകള്‍ ഇല്ലെങ്കില്‍ രചന അസാധ്യമാണ്. എങ്കിലും അപ്പടി നോക്കി പകര്‍ത്തുന്ന പംക്തി പ്ലാജിയറിസ്റ്റിന്റെ (Plagiarist) പണി ചെയ്യുന്നത് ശരിയല്ല. അത്തരത്തില്‍ ചിലര്‍ ചെയ്തു എന്നാണ് എം. രാജീവ് കുമാറിന്റെ പക്ഷം.
രാജീവ് കുമാര്‍ ഈ പംക്തി വായിക്കുകയോ ആരെങ്കിലും പറഞ്ഞു കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവണം. അല്ലെങ്കില്‍ തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കാന്‍ പോന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം ‘പിള്ള മുതല്‍ ഉണ്ണിവരെ’ എനിക്ക് അയച്ചുതരുമായിരുന്നില്ല എന്നു തോന്നുന്നു. പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ മോഷണാരോപണങ്ങള്‍ തീരെ കഴമ്പില്ലാത്തവയല്ലെന്നു ബോധ്യപ്പെട്ടു. രാജീവ് കുമാര്‍ വായിച്ചതുപോലെ സൂക്ഷ്മമായി പല കൃതികളേയും ഞാന്‍ പരിശോധിച്ചിട്ടുണ്ടായിരുന്നില്ല. അലസമായ വായനകൊണ്ട് ഇത്തരം സാദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെടണമെന്നില്ല.
എം.പി. നാരായണപിള്ള, ടി. പത്മനാഭന്‍, എം.കൃഷ്ണന്‍നായര്‍, ആര്‍.ഉണ്ണി, എം.മുകുന്ദന്‍ തുടങ്ങിയവരെയൊക്കെ പുസ്തകത്തില്‍ അദ്ദേഹം നിശിത പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. അവരുടെ ചില കൃതികള്‍ പാശ്ചാത്യ കൃതികളുടെ അനുകരണങ്ങളാണെന്നു സ്ഥാപിക്കുന്നുമുണ്ട്. അതൊക്കെ സൂക്ഷ്മപാരായണത്തില്‍ ബോധപൂര്‍വ്വമായ അനുകരണമാണെന്നു തോന്നുന്നുമുണ്ട്. പക്ഷെ അതൊന്നും ഈ എഴുത്തുകാരുടെ പ്രാധാന്യം കുറയ്ക്കുമെന്നു തോന്നുന്നില്ല. മറിച്ച് കൂടുതല്‍ പ്രശസ്തി അവര്‍ക്കു ഉണ്ടാക്കിക്കൊടുക്കുകയേ ഉള്ളു. എം.പി. നാരായണപ്പിള്ള മലയാള സാഹിത്യത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തി എന്നതൊഴിച്ചാല്‍ വലിയ സംഭാവനയൊന്നും ചെയ്തിട്ടില്ല. ആകെ ഒരു നോവലേ എഴുതിയിട്ടുള്ളു; പരിണാമം. രണ്ടാമത് ‘ഹനുമാന്‍ സേവ’ എന്ന പേരില്‍ ഒരു നോവല്‍ എഴുതിയെങ്കിലും അതു മുഴുമിപ്പിക്കാനായില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ള അത് മുഴുമിപ്പിച്ചതായി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകെയുള്ള സാഹിത്യസംഭാവന കുറെ കഥകളും കലാകൗമുദിയിലും മറ്റും എഴുതിയ കോളങ്ങളും ഒരു ഓര്‍മക്കുറിപ്പുമാണ്. കഥകള്‍ പരീക്ഷണങ്ങളാണ് എന്നല്ലാതെ കാലത്തെ അതിജീവിക്കാന്‍ പോന്ന മഹത്വമുള്ളവയല്ല.
കുറെക്കാലം ഹോങ്കോങ്ങില്‍ താമസിച്ചതിനാലും ഇംഗ്ലീഷ് ജേര്‍ണലുകളില്‍ പത്രാധിപര്‍ ആയിരുന്നതിനാലും ഇംഗ്ലീഷ് ഭാഷയില്‍ കാര്യമായ പരിജ്ഞാനം നാരായണപിള്ളയ്ക്ക് ഉണ്ടായിരുന്നു. ആ പരിജ്ഞാനത്തെ അക്കാലത്തെ മലയാളികള്‍ക്കു ഭയമായിരുന്നു. മലയാളത്തിലെ പുതുകാല നിരൂപകര്‍ പലരും ഇംഗ്ലീഷ് പരിജ്ഞാനം ഉയര്‍ത്തിക്കാണിച്ചു മലയാളികളെ ഭയപ്പെടുത്തിയവരാണ്. പിള്ളയ്ക്ക് ഇംഗ്ലീഷ് സാഹിത്യപ്രവണതകളെക്കുറിച്ച് മുന്തിയ ധാരണയുണ്ടായിരുന്നു. സര്‍റിയലിസം പോലുള്ള പ്രവണതകളെ കഥയിലൂടെ പരീക്ഷിച്ചു നോക്കുക മാത്രമാണ് എം.പി. നാരായണപിള്ള ചെയ്തത്. ജോര്‍ജ് ആറാമന്റെ കോടതിയും മുരുകനെന്ന പാമ്പാട്ടിയും ഒട്ടുമിക്കവാറും കഥകളുമെല്ലാം ഈ പരീക്ഷണത്തിന്റെ ഉല്പന്നങ്ങളാണ്. ആദ്യമായി അതൊക്കെ മലയാളത്തില്‍ തുടങ്ങി വച്ചു എന്ന പ്രസക്തിയേ പിള്ളയ്ക്കുള്ളൂ. എന്നാല്‍ രാജീവ് കുമാറിനെപ്പോലുള്ളവര്‍ ആവര്‍ത്തിക്കുന്നതിനാല്‍ എം.പി. നാരായണപിള്ള ഇന്നും നമ്മുടെ സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി നിലനില്‍ക്കുന്നു. എം.കൃഷ്ണന്‍നായര്‍ക്കും രാജീവ് കുമാര്‍ പുനര്‍വായന സാധ്യത നല്‍കുന്നു. ഫലത്തില്‍ ഈ എഴുത്തുകാര്‍ക്കു പ്രയോജനകരമായി ഭവിക്കുകയാണ് രാജീവ് കുമാറിന്റെ ആരോപണങ്ങള്‍. അദ്ദേഹം തന്റെ താരതമ്യ സാഹിത്യ പരിശ്രമങ്ങള്‍ വഴി കൈരളിയെ കൂടുതല്‍ ധന്യമാക്കട്ടെ.
കേസരിയില്‍ വരുന്ന രചനകളെ ഈ പംക്തിയില്‍ സാധാരണ ചര്‍ച്ചയ്ക്കു വിധേയമാക്കാറില്ല. എന്നാല്‍ ശ്രദ്ധേയമായത് ഏതെങ്കിലും കണ്ടാല്‍ ഒഴിവാക്കാറില്ല. ഇപ്പോഴുള്ള പൊതുപ്രവണതയുടെ തുടര്‍ച്ചയാണെങ്കിലും കേസരി (ജൂണ്‍ 25) ലക്കത്തില്‍ ഐഷു ഷഹ്‌ന എഴുതിയിരിക്കുന്ന കവിത ‘നോവറിഞ്ഞവള്‍’ എടുത്തു പറയേണ്ട ഒരു രചനയാണ്. ജീവിതാനുഭവങ്ങളുടെ ഉപ്പ് ആ കവിതയില്‍ രുചിക്കുന്നുണ്ട്. തുടര്‍ന്നും നല്ല രചനകള്‍ സൃഷ്ടിക്കാന്‍ ഐഷു ഷഹ്‌നയ്ക്ക് കഴിയട്ടെ!
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അനുയായികളുടെ ഒരു നിലവാരവും ഇല്ലാത്ത രചനകള്‍ കുത്തിനിറയ്ക്കുന്നതു കാരണം ഗ്രന്ഥാലോകം എന്ന ഗ്രന്ഥാശാലാ സംഘം മുഖപത്രം തീരെ പാരായണക്ഷമതയില്ലാത്ത പ്രസിദ്ധീകരണമായി മാറിയിട്ടു കാലം കുറെ ആയി. അതുകൊണ്ടു തന്നെ അതു കുറെക്കാലമായി മറിച്ചു നോക്കാറുണ്ടായിരുന്നില്ല. യാദൃച്ഛികമായി ജൂണ്‍ ലക്കം ഒന്നു മറിച്ചു നോക്കിയപ്പോള്‍ ഇത്തവണയും മാറ്റമൊന്നുമില്ല. പഴയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എം.എന്‍ സത്യാര്‍ത്ഥി പതിപ്പാണ്. സത്യാര്‍ത്ഥി ഒരു കമ്മ്യൂണിസ്റ്റ് ആയി കുറെക്കാലം ജീവിച്ചുവെങ്കിലും അദ്ദേഹം മലയാളത്തിനും ബംഗാളിക്കും ചെയ്ത സേവനങ്ങളെ കുറച്ചു കാണാനൊക്കില്ല. സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളും ഭഗത് സിംഗിനോടൊപ്പം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവയാണ്. മലയാളികള്‍ക്ക് സത്യാര്‍ത്ഥിയെ പരിചയം അദ്ദേഹത്തിന്റെ തര്‍ജ്ജമകളിലൂടെയാണ്. വിലപ്പെട്ട പല ബംഗാളി കൃതികളും മലയാളത്തിലെത്താന്‍ കാരണം സത്യാര്‍ത്ഥിയാണ്. ലീലാസര്‍ക്കാര്‍ കഴിഞ്ഞാല്‍ (80 കൃതികള്‍) ഏറ്റവും കൂടുതല്‍ ബംഗാളി കൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സത്യാര്‍ത്ഥിയാണ്. അനുശീലന്‍ സമിതിയിലും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആര്‍മിയിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. പല മലയാളികളും മറന്നുകഴിഞ്ഞ സത്യാര്‍ത്ഥിയെ ഓര്‍മ്മിക്കാന്‍ ഒരവസരം ഉണ്ടായതു നല്ലതു തന്നെ.
ചിത്രകലയില്‍ മലയാളികളുടെ സംഭാവന വളരെ പരിമിതമാണ്. രാജാരവിവര്‍മ്മ, അദ്ദേഹത്തിന്റെ സഹോദരന്‍ സി.രാജരാജവര്‍മ്മ, കെ.സി.എസ്. പണിക്കര്‍, സി.കെ.രാ, പാരീസ് വിശ്വനാഥന്‍, നമ്പൂതിരി, എ.എസ്.നായര്‍, എ.രാമചന്ദ്രന്‍, സി.എന്‍. കരുണാകരന്‍, എം.വി. ദേവന്‍ തുടങ്ങിയ ചില പേരുകള്‍ ശ്രദ്ധേയമാണെങ്കിലും ഇവരില്‍ രാജ്യാന്തര ചിത്രകലാ സമൂഹം അംഗീകരിച്ച പേരുകള്‍ വിരലില്‍ എണ്ണാവുന്നവയേയുള്ളൂ. അക്കൂട്ടത്തില്‍ പെടേണ്ട ഒരാളാണ് ചെറുപ്രായത്തില്‍ അന്തരിച്ച (29-ാം വയസ്സില്‍) ടി.കെ. പത്മിനിയെന്ന് കലാമര്‍മ്മജ്ഞര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പത്മിനിയുടെ കലാജീവിതത്തെ ആധാരമാക്കി കെ.പി. രമേഷ് രചിച്ച ഒരു കൃതി ‘ടി.കെ. പത്മിനി കലയും കാലവും’ ഇപ്പോഴത്തെ ഗ്രന്ഥാലോകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. ചിത്രകലയെ ഇനിയും ഗൗരവമായെടുക്കാത്ത മലയാളിക്ക് ഇത്തരം പരിചയപ്പെടുത്തലുകള്‍ ഗുണം ചെയ്യാതിരിക്കില്ല.
സിറാജ് ഒദ് ദൗളിയെക്കുറിച്ച് എം.എന്‍. സത്യാര്‍ത്ഥി എഴുതിയ ഒരു നാടകവും തന്റെ ‘നാടകാന്തം’ എന്ന ചെറുകഥയുടെ പിറവിയെക്കുറിച്ച് സി.രാധാകൃഷ്ണന്‍ എഴുതിയ അനുഭവവും (കഥയുടെ കഥ) ഈ ലക്കം ഗ്രന്ഥാലോകത്തിലുണ്ട്. അടിയന്തരാവസ്ഥയില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടും അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുന്നതിനെക്കുറിച്ചും സി.രാധാകൃഷ്ണന്‍ കഥ പോലെ തന്നെ രസകരമായ ഭാഷയില്‍ എഴുതുന്നു. അതില്‍ അധികാരത്തെക്കുറിച്ചു രാധാകൃഷ്ണന്‍ എഴുതുന്നതു നോക്കൂ! ”അന്യഥാ നിരുപദ്രവകാരിയായ ഒരു മനുഷ്യന്‍ ഒരു ചെങ്കോല്‍ കൈയില്‍ കിട്ടുന്നതോടുകൂടി ആകെ മാറുന്നു. അയാളില്‍ അഹങ്കാരവും പരപീഡനരതിയും മുളയ്ക്കുന്നു. കൈയില്‍ കിട്ടിയ വടികൊണ്ട് വഴിയില്‍ കണ്ട എല്ലാ തളിരുകളും തല്ലിക്കൊഴിക്കുന്ന വികൃതിക്കുട്ടിയുടെ സ്വഭാവം അയാളില്‍ ഉറവെടുക്കുന്നു. പെരുമാറ്റം ഒരുഭൂതാവിഷ്ടന്റേതായി മാറുന്നു. മറ്റുള്ളവര്‍ തന്നോടു ചെയ്യുമെന്ന് അയാള്‍ ഭയപ്പെട്ട എല്ലാകാര്യങ്ങളും മറ്റുള്ളവരോടു ചെയ്യുന്നു. ഇതാണ് നാടകാന്തം എന്ന കഥയുടെ ഇതിവൃത്തം” – എത്ര സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണം; ‘കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയതുപോലെ.’ കേരളത്തിലെ അധികാരസ്ഥാനങ്ങളില്‍ പലര്‍ക്കും ഇതൊക്കെ ചേരുന്നതുതന്നെ.
മാധ്യമം വാരിക (ജൂലായ് 5) ഇത്തവണയും വായിക്കാനുതകുന്ന വിഭവങ്ങളൊന്നുമില്ലാതെ തന്നെ പുറത്തിറങ്ങിയിരിക്കുന്നു. കൂട്ടത്തില്‍ നാലു കവിതകളുമുണ്ട്. അലീനയുടെ ‘രണ്ടാം വരവ്’, അജിത് എം.പച്ചനാടന്റെ ‘പെണ്ണമ്മ’, സോണിഡിത്തിന്റെ പേരില്ലാത്തവര്‍, അരുണ്‍ ടി. വിജയന്റെ ‘ഒരു പൂമ്പാറ്റയുടെ ചിറകടിയൊച്ച’. നാലിനും കാവ്യഗുണങ്ങളൊന്നുമില്ല. എന്നിരിക്കിലും അലീനയുടെ കവിത രണ്ടാം വരവ് ഉള്ളടക്കത്തിന്റെ പുതുമകൊണ്ട് ശ്രദ്ധിക്കപ്പെട്ടേയ്ക്കാം. ഡ്രാക്കുളയെപ്പോലെ വല്യമ്മച്ചി മരണശേഷം മടങ്ങി വരുന്നതാണ് ഇതിവൃത്തം. കവിത ഇതിവൃത്തത്തിന്റേതല്ല, ആവിഷ്‌ക്കാരത്തിന്റേതാണ്. പദങ്ങളുടെ കൂടിച്ചേരലില്‍ ആണ് കവിതയുടെ സൂക്ഷ്മ ഭാവങ്ങള്‍ വിടരുന്നത്. അല്ലാതെ ഉള്ളടക്കത്തിന്റെ തീവ്രത കൊണ്ടല്ല. ഒരു ചെറുകഥയായിരുന്നെങ്കില്‍ അലീനയുടെ രചന തീര്‍ച്ചയായും വായനക്കാരെ ആകര്‍ഷിച്ചേനേ. കവിതയുടെ മര്‍മ്മങ്ങളൊന്നും അലീനയുടെ എഴുത്തിലില്ല. അതൊരു ഗദ്യഖണ്ഡം മാതിരിയുണ്ട്.