ഓ.വി വിജയന്റെ സാഹിത്യലോകം ഒരു ഗാലക്‌സി പോലെയാണ്. മലയാള ചെറുകഥയില്‍ ഇത്രയും വറൈറ്റിയുള്ള മറ്റൊരു കഥാകൃത്തില്ല. അസ്തിത്വത്തിന്റെ ഗഹന പ്രശ്‌നങ്ങളും ദുഃഖവും ഫലിതവും കൂടിക്കലരുന്ന ദര്‍ശനവും ആത്മീയ തലങ്ങളില്‍ നിന്ന് കൊണ്ട് രാഷ്ട്രീയ സറ്റയറുകള്‍ സൃഷ്ടിക്കുന്ന രീതിയും അസ്തിത്വത്തിന്റെ ഉദ്വിഗ്നതകള്‍ അവതരിപ്പിക്കുന്ന കഥകളും സോഷ്യളോജിക്കല്‍ കഥകളും വിജയന്‍ എഴുതിയിട്ടുണ്ട്. സെക്‌സിനേയും ആത്മീയതയേയും കൂടിക്കലര്‍ത്തുന്ന ബഷീറിയന്‍ രീതിയും വിജയന്‍ പരീക്ഷിച്ചിട്ടുണ്ട്. ജീവിതത്തേയും മരണത്തേയും സംബന്ധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് പോകുന്ന അതിഭൗതിക തൃഷ്ണയാണ് ‘ഉപനിഷത്ത്’ എന്ന വിഖ്യാത കഥ കാണിച്ചുതരുന്നത്. വിജയന്‍ ഒരു നോവലിസ്റ്റ് മാത്രമല്ല രാഷ്ട്രീയ ബുദ്ധിജീവി കൂടിയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളും, യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ ചിന്തകളും വിജയന്റെ കഥകളുടെ തീം ആയിട്ടുണ്ട്. സമഗ്രാധിപത്യത്തെയും അത് സൃഷ്ടിച്ച നടുക്കത്തേയും വിജയന്‍ വിശകലനം ചെയ്തിട്ടുണ്ട്. സ്റ്റാലിനിസ്റ്റ് ഭീകരത തൊട്ട് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ കിരാതമുഖങ്ങള്‍ വരെ വിജയന്‍ അപഗ്രഥിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന പൈശാചികതയും മാനുഷിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വിജയന്‍ തീമാക്കി മാറ്റിയിട്ടുണ്ട്.
I
അരിമ്പാറ
മലയാള ചെറുകഥാ സാഹിത്യത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അപൂര്‍വ്വം കഥകളില്‍ ഒന്നാണിത്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥയാണ് ‘അരിമ്പാറ’ ഈ കഥയെക്കുറിച്ച് വിജയന്‍ തന്നെ പറയുന്നതിങ്ങനെയാണ്. ‘അരിമ്പാറ’ അടിയന്തരാവസ്ഥയില്‍ എഴുതിവെച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇടവേളയില്‍ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്ത ഒരു കഥയാണ്. കഥയ്ക്ക് പ്രചോദനം അടിയന്തരാവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാ കിരാത ഭരണങ്ങളുടേയും ചരിത്രമാണ് ‘അരിമ്പാറ’.
എല്ലാ സര്‍വ്വാധിപത്യങ്ങളും ആദ്യം അതിന്റെ ഭീകരമായ മുഖം പുറത്ത് കാണിക്കാറില്ല. ഹിംസാത്മക പ്രവണതയില്ലാതെ ആദ്യം മനുഷ്യനെ സ്വാധീനിക്കാനാണ് മുസ്സോളിനിയും പോള്‍പോട്ടും ശ്രദ്ധിച്ചത്. പക്ഷേ ക്രമേണ സമഗ്രാധിപത്യത്തിന്റെ കറുത്ത കൈപ്പത്തികള്‍ മനുഷ്യനെ വരിഞ്ഞ് മുറുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തെ പ്രതീകാത്മകമായി (ട്യായീഹശര) ആയി അവതരിപ്പിച്ച കഥയാണ് ‘അരിമ്പാറ’. ഈ കഥയിലെ പ്രധാന കഥാപാത്രമായ കൃഷ്ണനുണ്ണിയുടെ കീഴ്ചുണ്ടില്‍ വളര്‍ന്ന് വന്ന അരിമ്പാറയെ ഭാര്യ സുമ ഇടക്കിടെ തടവി രസിക്കുന്നു. അതൊരു ഭാഗ്യതാരകമായി സുമ കരുതി. പക്ഷേ അത് വളരെ വേഗം വളരാന്‍ തുടങ്ങി. അത് ഏതാണ്ട് ഒരു ഇറച്ചി കൊതുകിന്റെ വലിപ്പത്തിലായപ്പോള്‍ സുമ പേടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയി. കൃഷ്ണനുണ്ണിയുടെ കാമം കത്തിജ്വലിച്ചപ്പോള്‍ വീട്ടിലെ വേലക്കാരി നാണിയെ കൂടെ കിടത്തി. ഒരു ദിവസം നാണിയുമായി വേഴ്ചക്ക് ഒരുങ്ങുമ്പോള്‍ കൃഷ്ണനുണ്ണി ഞെട്ടിപ്പോയി. അരിമ്പാറയ്ക്ക് ലിംഗം മുളച്ചിരിക്കുന്നു. ”അരിമ്പാറയുടെ ലിംഗം നാണിയെ ഭേദിച്ചു.” അരിമ്പാറയ്ക്കും കൃഷ്ണനുണ്ണിക്കും ഒരേസമയം സ്ഖലനമുണ്ടായി. കൃഷ്ണനുണ്ണി കുറേ ദിവസത്തേക്ക് അബോധാവസ്ഥയിലായിരുന്നു. നാണിയുടെ ശവശരീരം കുളിമുറിയില്‍ അഴുകാന്‍ തുടങ്ങി.
അരിമ്പാറ അലറുന്ന സ്വരത്തില്‍ പറഞ്ഞു: ”ഇരതേടാന്‍ സമയമായി, കുളിമുറിയിലേക്ക് നടക്കുക”. അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ അരിമ്പാറയെ അനുഗമിച്ചു കുളിമുറിയിലെത്തി. അരിമ്പാറ നാണിയുടെ ശരീരത്തില്‍ സംഭോഗം നടത്തി. അത് നാണിയുടെ തല മുഴുവനായിതിന്നു. അരിമ്പാറ വീണ്ടും, വീണ്ടും വളര്‍ന്നു അതൊരു ആനയോളം വലുതായി. അതിന്റെ ദേഹത്ത് ഒരട്ടയെപ്പോലെ കൃഷ്ണനുണ്ണി തൂങ്ങിക്കിടന്നു. ഒടുവില്‍ ഇല മരുന്നുവെച്ച് അരിമ്പാറ കൃഷ്ണനുണ്ണിയെ വേര്‍പെടുത്തി. അരിമ്പാറയ്ക്ക് നാല് വലിയ കാലുകള്‍ ഉണ്ടായി. മുന്‍പില്‍ തുമ്പിക്കൈ. രണ്ട് വെള്ളക്കൊമ്പുകള്‍.
‘ശ്രീയുള്ള ആന’ നമ്പൂതിരിമാര്‍ വിളിച്ചു പറഞ്ഞു. കൃഷ്ണനുണ്ണി പതുക്കെ പറഞ്ഞു: ”ഇത് വിഷ ബീജമാണ്.”
ഈ കഥ ‘ധര്‍മ്മ പുരാണം’ എന്ന നോവല്‍ പോലെ വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ സര്‍വ്വാധിപത്യത്തിന്റെ ചിറകുകള്‍ അരിഞ്ഞെടുക്കാന്‍ പാകത്തില്‍ എഴുതപ്പെട്ട ഈ കഥയില്‍ ”അരിമ്പാറ” ഒരു രൂപകമാണ്. ഏകാധിപത്യത്തിന്റെ നിഷ്ഠൂരതയും പകയും ജുഗുപ്‌സയും വിജയന്‍ വരച്ചിടുന്നു. അതിന്റെ അശ്ലീലതയെ വിജയന്‍ തുറന്നു കാട്ടുന്നു. അതിനെ പിന്നീട് മനുഷ്യാവസ്ഥയുടെ പൊതുസ്വഭാവമായി വളര്‍ത്തിയെടുത്ത് സര്‍വ്വാധിപത്യത്തിന്റെ കീഴില്‍ പീഡിപ്പിക്കപ്പെടുന്ന വ്യക്തികളുടെ കഥയാക്കി മാറ്റുന്നു. ശൈലികൊണ്ടും ഭാഷകൊണ്ടും ദര്‍ശനംകൊണ്ടും മലയാള ചെറുകഥാസാഹിത്യത്തിലെ മികച്ച ഏതാനും കഥകളില്‍ ഒന്നാണീ കഥ.
II
പാറകള്‍
വിജയന്‍ ഒരു ശുദ്ധകലാകാരന്‍ മാത്രമല്ല; രാഷ്ട്രീയ നിരീക്ഷകനും കാര്‍ട്ടൂണിസ്റ്റും ചിന്തകനുമാണ്. യുദ്ധവും അതു സൃഷ്ടിക്കുന്ന നടുക്കങ്ങളും സ്വേച്ഛാധിപത്യത്തിന്റെ ചിറകുകള്‍ മനുഷ്യ കുലത്തെ വരിഞ്ഞുമുറുക്കുന്നതും വിജയന്‍ നല്ല ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ചിട്ടുണ്ട്. ലോകമഹായുദ്ധങ്ങളും സിവില്‍വാറുകളും സെക്‌ടേറിയന്‍ കലാപങ്ങളും ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കി. സെമറ്റിക് മതങ്ങളിലെ അനേകം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരേ മതവിഭാഗത്തില്‍ പെട്ടവര്‍ തന്നെ പരസ്പരം കൊന്നൊടുക്കി. അധികാരത്തിന്റെ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു ഇതെല്ലാം. ന്യൂക്ലിയര്‍ യുദ്ധത്തിന്റെ മുകില്‍ മാലകള്‍ ആകാശത്ത് അടിഞ്ഞ് കൂടിയിരിക്കുന്നു. യുദ്ധം ലോകത്തിലെ വന്‍ശക്തികളുടെ കുട്ടിക്കളിയാണ്. യുദ്ധത്തിനെതിരെ ചിന്തിക്കുന്ന മനുഷ്യ മനസ്സിന്റെ നേര്‍കാഴ്ചയാണ് ‘പാറകള്‍’ എന്ന കഥ. ഓ.വി. വിജയന്റെ അഗാധമായ ചരിത്രബോധവും ആദ്ധ്യാത്മിക ബോധവും പരസ്പരം ലയിച്ച് പ്രത്യക്ഷപ്പെടുന്ന അസാധാരണമായ കഥയാണ് ‘പാറകള്‍’. മനുഷ്യ പ്രകൃതിയും മൂലപ്രകൃതിയും തമ്മിലുള്ള സംഘര്‍ഷമാണ് പാറകളുടെ ആധ്യാത്മിക തലത്തിന്റെ അടിത്തറ. പാറകള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. ആദികാലത്ത് ആ ബന്ധം ദൃഢമായിരുന്നു. എന്നാല്‍ ശാസ്ത്രത്തിന്റെ അത്ഭുതകരമായ വളര്‍ച്ച മനുഷ്യരെ പ്രകൃതിയെ ചൂഷണം ചെയ്യാനും, നശിപ്പിക്കുവാനും പ്രാപ്തരാക്കി. ”ഇനി ഒരു ന്യൂക്ലിയര്‍ യുദ്ധമുണ്ടായാല്‍ മനുഷ്യ സംസ്‌കാരം അമ്പും വില്ലും എടുത്ത് തുടങ്ങും” എന്ന് ഐന്‍സ്റ്റയിന്‍ പറഞ്ഞതും”The scientific outlook” (ശാസ്ത്രഗതി) എന്ന വിഖ്യാത പുസ്തകത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചിന്തകന്‍ ബര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നതും ഏതാണ്ട് ഒന്ന് തന്നെ.
ന്യൂക്ലിയര്‍ യുദ്ധത്തിന് ശേഷം ലോകത്തിലെ സമഗ്രാധിപത്യം കോടാനുകോടി മനുഷ്യനെ ചാരമാക്കി. ജീവന്റെ കിളിര്‍പ്പിന്റെ സാധ്യത മങ്ങിത്തുടങ്ങി. ഇതിനിടയിലാണ് ജീവനുള്ള ഒരാണും ഒരുപെണ്ണും അവശേഷിക്കുന്നത്. ഈ കഥയിലെ നായകന്‍ മൃഗാംഗ മോഹന്‍ ദൂരദര്‍ശിനിയിലൂടെ നോക്കിയപ്പോള്‍ കാടിന്റെ കരിക്കട്ടകള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്ന ഒരുപെണ്‍കിടാവിനെ കണ്ടു. യുദ്ധവിരാമത്തിന്റെ ചിഹ്നമായ വെള്ളക്കൊടി ഉയര്‍ത്തി കാണിച്ച് നിരായുധനായ അയാള്‍ അവളെ വിളിച്ചു. അവള്‍ വന്നു. ശരീരമാസകലം കരിപുരണ്ടിരുന്നു. താന്‍വാന്‍ എന്ന ഈ പെണ്‍കുട്ടി യുദ്ധം നടക്കുമ്പോള്‍ എതിര്‍ ചേരിയിലായിരുന്നു. രണ്ടു ശത്രുക്കള്‍ ന്യൂക്ലിയര്‍ യുദ്ധത്തിന് ശേഷം സന്ധിക്കുകയാണ്. ഈ ഭൂമുഖത്ത് അവശേഷിച്ച ഒരാണും പെണ്ണും. അവര്‍ പരസ്പരം സംസാരിച്ചു. അവരുടെ വൈകാരികലോകത്ത് യുദ്ധത്തിനെതിരായ അഗ്നി രൂപപ്പെട്ടു. മനുഷ്യരെ ചാരമാക്കുന്ന സൂപ്പര്‍ പവറുകളായ രാജ്യങ്ങളുടെ നൃശംസതയെ അവര്‍ വെറുത്തു. താന്‍വാന്റെ മകന്‍ ചെന്‍ യുദ്ധരംഗത്ത് വെച്ച് മൃഗാംഗ മോഹന്റെ ശരമേറ്റ് മരിച്ചുപോയിരുന്നു. മൃഗാംഗന്റെ മകള്‍ സീത അണുപ്രസരത്തില്‍ ചാരമായിക്കഴിഞ്ഞു. താന്‍വാനും മൃഗാംഗ മോഹനും പ്രസരമേല്‍ക്കാത്ത പുല്‍ത്തകിടി ലക്ഷ്യമാക്കി നടന്നു. ഒടുവില്‍ അവര്‍ വിദൂരതയില്‍ അത് കണ്ടെത്തി. അണുപ്രസരമേല്‍ക്കാത്ത ഒരിടം. ഈ പുല്‍ത്തകിടിയില്‍ അവര്‍ കിടന്നു. പിന്നീട് ഇണചേര്‍ന്നു. താന്‍വാന്‍ കാട്ടില്‍ നിന്ന് ശരമെടുത്ത് കൊണ്ട് വന്ന് മോഹന്റെ തൊട്ടടുത്ത് വെച്ചു. അവള്‍ പതുക്കെ മൊഴിഞ്ഞു
”മൃഗാംഗാ അങ്ങയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അങ്ങയുടെ വിത്തുകള്‍ ഇനിയും ഞാന്‍ ഏറ്റുവാങ്ങാം. അവ മുളയെടുക്കാനായി ഞാന്‍ കാത്തിരിക്കാം. ഈ പുല്‍ത്തകിടി അവരെ കൊണ്ട് നിറയും ജനസഞ്ചയങ്ങളും രാഷ്ട്രങ്ങളുമായി അവര്‍ പെരുകും.”
മൃഗാംഗ മോഹന്‍ പറഞ്ഞു ”യുദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ ആണെങ്കില്‍, തലമുറകള്‍ തിരോധാനം ചെയ്യാന്‍ ആണെങ്കില്‍ വീണ്ടും തലമുറകള്‍ക്ക് ജന്മം നല്‍കുന്നതെന്തിനാണ്?” അവസാനത്തിന്റെ സംഭോഗത്തിന് ശേഷം ”നമുക്കകത്ത് യുദ്ധങ്ങള്‍ അവസാനിക്കുന്നു” എന്ന് പറഞ്ഞ് കൊണ്ട് അയാളുടെ ശരീരത്തില്‍ അവള്‍ ശരമേല്‍പിച്ചു. എന്നിട്ട് ശരം അയാളുടെ കയ്യില്‍ കൊടുത്തു. അവളെ നോവിച്ച് പോകാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് അയാള്‍ അവളുടെ മുലക്കണ്ണുകള്‍ ശരം കൊണ്ടു തൊട്ടു. ഇരുവരുടേയും ഉടലുകളിലൂടെ പ്രസരം ചുറ്റിപ്പടരാന്‍ തുടങ്ങി. നിറങ്ങള്‍ അവര്‍ക്ക് ചുറ്റുമുയര്‍ന്നു. നിറങ്ങള്‍ പൊട്ടിവിരിഞ്ഞ് മഹോത്സവമായി. നിറങ്ങള്‍ കത്തിപ്പൊലിഞ്ഞു. നിറങ്ങള്‍ ചുഴലി തിരിഞ്ഞ് കത്തിയടങ്ങി. അവ ശമിച്ചു കഴിഞ്ഞപ്പോള്‍ ആ മഹാ തിരോധാനം പൊന്‍ നിറമുള്ള ഒരുപിടി പരാഗം മാത്രമായി. അവള്‍ പറഞ്ഞു ‘കാമുകാശാന്തി’, അയാള്‍ പറഞ്ഞു ‘മൈഥിലിയാത്ര’ ഈ വിടവാങ്ങല്‍ നിരൂപകനും കവിയുമായ സച്ചിദാനന്ദന്‍ പറയുന്നത് ഇങ്ങനെയണ്. ”ഇത് മറ്റൊരു ജന്മത്തിന്റെ ആരംഭമല്ല. ഉല്‍പത്തിരഹിതമായ അവസ്ഥയിലേക്കുള്ള ദശാപരിണാമമാണ്”.
കഥയവസാനിക്കുന്നത് ഇങ്ങിനെയാണ് ”പാറകളില്‍ കാറ്റുവീശി, പണ്ടെങ്ങാനോ ഉപ്പുവെള്ളത്തിന്റെ തിരകള്‍ പാറകളില്‍ അടിച്ചടിച്ചാണ് ആദ്യത്തെ ജീവന്‍ മുളയെടുത്തത്. കൊന്നും തിന്നും അതു വളര്‍ന്നു. വലുതായി. അതിന്റെ യുഗങ്ങള്‍ കാലത്തിന്റെ നീണ്ട അളവുകോലില്‍ നൊടിനേരം മാത്രമായിരുന്നു. ആ നൊടിനേരം അവസാനിച്ചു കഴിഞ്ഞിരുന്നു. പാറകള്‍ അതറിഞ്ഞു. പാറകള്‍ വീണ്ടും സമാധിയില്‍ മുഴുകി.”
പാറകള്‍ ഘനീഭവിച്ച കാലമാണ്. അത് മനുഷ്യനില്‍ വരെയെത്തുന്ന ജൈവ പരിണാമത്തിന്റെ സാക്ഷ്യങ്ങളെ ഗര്‍ഭത്തില്‍ സൂക്ഷിക്കുന്നവയാണ്.
III
കടല്‍ തീരത്ത്
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും നിയമവിരുദ്ധമായ അറസ്റ്റും, ദശലക്ഷക്കണക്കിന് മനുഷ്യരെ അകാരണമായി സൈബീരിയന്‍ തടങ്കല്‍ പാളയത്തില്‍ കൊണ്ടുപോയതും, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. എവിടെ നിന്നോ പതുങ്ങിയെത്തുന്ന ഭീഷണിയുടെ സ്വരം മനുഷ്യനെ ഭീതിലാഴ്ത്തിയതിന്റെ ഭീകരമായ അവസ്ഥ കാഫ്കയും കമ്യുവും ചിത്രീകരിച്ചു. സമഗ്രാധിപത്യം നിരപരാധികളെ കൊന്നൊടുക്കിയതിന് തെളിവുകള്‍ ഏറെയുണ്ട്. ഓ.വി. വിജയന്റെ ‘കടല്‍ തീരത്ത്’ എന്ന വിഖ്യാത കഥയില്‍ നിയമപാലനത്തിന്റേയും നീതിന്യായസമ്പ്രദായത്തിന്റേയും പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കുന്നു. നിയമത്തിന്റേയും വിചാരണയുടേയും ശിക്ഷയുടേയും തീവ്രവും കരയിപ്പിക്കുന്നതുമായ ഒരു പരിച്ഛേദം ഈ കഥ നല്‍കുന്നു. ഈ കഥ പിറന്ന് വീണിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞു. ഇന്നും ഈ കഥ വികാരസാന്ദ്രമായ ഒരു അനുഭവമാണ്. കൊലപാതക കേസ്സില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കുഞ്ചുണ്ണിയെ കാണാന്‍ പുറപ്പെടുന്ന വെള്ളായിയപ്പന്റെ ആത്മവേദനയുടെ പുഴയാണീകഥ. കുഞ്ചുണ്ണി കുറ്റം ചെയ്‌തോ എന്ന് വെള്ളായി അപ്പനറിയില്ല. തന്റെ മകന് ഒരാളെ കൊല്ലാന്‍ കഴിയില്ല എന്ന് അച്ഛനറിയാം. കുഞ്ചുണ്ണിക്കും താന്‍ എന്ത് ചെയ്തു എന്നറിയില്ല. മകനെ കാണുമ്പോള്‍ നീ കൊലപാതകം ചെയ്‌തോ എന്ന് അച്ഛന്‍ ചോദിക്കുന്നുണ്ട് പക്ഷേ അവനത് ഓര്‍മയില്ല. നിയമവും, യുക്തിയും കടന്നുവരാത്ത ഒരു സാന്ത്വനമാണ് മകന് അച്ഛന്‍ നല്‍കുന്നത്.
തീവ്രമായ ശോകത്തിന്റെ ഒഴുക്ക് കഥ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. അത് കുഞ്ചുണ്ണിയില്‍ തുടങ്ങി വെള്ളായി അപ്പനില്‍ സന്നിവേശിച്ച് നാട്ടുകാരിലൂടെ ഒഴുക്കിപ്പരക്കുകയാണ്. മകനെ കാണാന്‍ അച്ഛന്‍ പുറപ്പെടുന്നു. നിറകണ്ണുകളോടെ അച്ഛനെ അനുഗമിക്കാന്‍ ആ ഗ്രാമപ്രദേശത്ത് പലരും ആഗ്രഹിച്ചിരുന്നു. പക്ഷേ യാത്രാക്കൂലിക്കുള്ള പൈസയില്ല. വെള്ളായിഅപ്പന്റെ യാത്ര തിരിച്ചുവരാത്ത ഒന്നാണെന്നുള്ള സൂചനകളും കഥയിലുണ്ട്. ജയിലില്‍ മകനെ കാണാനെത്തിയപ്പോള്‍ മകന്‍ ചോദിക്കുന്ന ഒരു ചോദ്യം വായനക്കാരന്റെ മനസ്സിനെ വേദനിപ്പിക്കുന്നു. ”അപ്പന്‍ എന്റെ വേദന ഓര്‍മിക്കുമോ” എന്നാണ് ആ ചോദ്യം. കൊലക്കയറിനും തളര്‍ത്താന്‍ കഴിയാത്ത വേദനയുടെ ആഴം താണ്ടിയാണ് കുഞ്ചുണ്ണി മിന്നിമായുന്നത്.
തര്‍പ്പണം
”മകനേ, ഈ പൊതിച്ചോറ് നിന്റെ അമ്മ എനിക്ക് വേണ്ടി പൊതിഞ്ഞതാണ്. യാത്രയില്‍ അത് കഴിക്കാതെ ഇവിടെ വരെ എത്തിച്ചു. ഇനി നിനക്ക് തരാന്‍ എന്റെ കയ്യില്‍ ഇതു മാത്രമേയുള്ളൂ. തുവര്‍ത്തിനകത്ത് കെട്ടഴിക്കാതെ കിടന്ന പാഥേയം”.
ഒരു പേറ്റിച്ചിയെപ്പോലെ മകന്റെ ശവം ഏറ്റുവാങ്ങി തോട്ടികളുടെ വെളിനിലങ്ങളിലേക്ക് അവിടെ നിന്ന് കടല്‍ തീരത്തേക്ക് പോകുമ്പോള്‍, വീണ്ടും ആ പൊതിച്ചോറിന്റെ നനവ് അയാളുടെ കൈകളില്‍ തങ്ങിനിന്നു. പതുക്കെ പൊതി അഴിച്ച് വാരി എറിയുന്ന ചോറ് തിന്നാന്‍ ബലിക്കാക്കകള്‍ നാല്പാട് നിന്നും ഓടിവരുന്നു. നിരൂപകന്‍ ആഷാ മേനോന്‍ പറയുന്നത് ഇങ്ങിനെയാണ് ”ദുഃഖ സഞ്ചാരങ്ങളുടെ മറ്റൊരു തഴമ്പ് കൂടി ആ കൃഷീവലന്റെ ഹൃദയത്തില്‍ പതിഞ്ഞിരിക്കും. താന്‍ കുളിപ്പിച്ചെടുത്ത അപ്പന്റെ ശവം പോലെ, തന്റെ ശവം ആ സമയം വരുമ്പോള്‍ കുളിപ്പിച്ചെടുക്കാന്‍ മകന്‍ അവശേഷിക്കില്ല, കരഞ്ഞ്‌കൊണ്ട് തീര്‍ക്കാവുന്ന ജീവന്റെ വഴിതാണ്ടലുകള്‍. വെറും ഒരു സാധാരണ പൊതിച്ചോറ് തര്‍പ്പണത്തിന്റെ ശ്രാദ്ധാന്നമായി പരിണമിക്കുന്നു.”
ഈ കഥയുടെ തുടര്‍ച്ചയാണ് എന്ന് തോന്നിപ്പോകുന്ന കഥയാണ് ”കോമ്പിപ്പൂശാരിയുടെ വാതില്‍”. പുതുവര്‍ഷത്തിലെ നാമ്പുകളും, പുല്‍ത്തുമ്പിലെ മഞ്ഞും, നക്ഷത്രങ്ങളുടെ ദീപ്തിയും ജീവന്റെ ദാനമായി കരുതുന്ന ദരിദ്രനായ കുഞ്ചുണ്ണി തൂക്കിക്കൊല്ലപ്പെടുമ്പോള്‍ ആകാശത്ത് ഒരു ചുവന്ന നക്ഷത്രം കത്തിയമര്‍ന്നത് കോമ്പിപ്പൂശാരി കണ്ടു. കളങ്കമേശാത്ത പ്രാണന്‍ നിയമക്കുരുക്കില്‍ പെട്ട് കത്തിയെരിയുകയും, തൂക്കുകയറില്‍ പിടയുകയും ചെയ്യുമ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ കത്തിയെരിയുമെന്ന് ‘ഗീത’ ഉദ്‌ഘോഷിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തിന്റെ മാനവീകൃതമായ ഒരാത്മകഥയാണ് വിജയന്റെ സാഹിത്യം. പക്ഷേ അതിന് കോസ്മിക് വിഷനുണ്ട്. ഏകാധിപത്യത്തിന്റെ മാരകമായ പ്രതാപമാണ് ‘പരീക്ഷ’ എന്ന കഥ പറയുന്നത്.