മതമൗലികവാദവും ഭീകരതയും തഴച്ചുവളരുന്ന ഒരു ഭരണ വ്യവസ്ഥിതിയുടെ നാലതിരുകള്‍ക്കുള്ളില്‍ ഭയന്നുവിറച്ചു കഴിയേണ്ട ഗതികേടിലാണ് ലോകമാകെയുള്ള ജനസമൂഹം, പ്രത്യേകിച്ച് ഫ്രഞ്ച് ജനത. അനിസ്ലാമിക വിശ്വാസത്തിന്റെ വേരറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഛിദ്രശക്തികളുടെ സൈ്വരവിഹാരഭൂമിയായി അധഃപതിക്കുകയാണോ നമ്മുടെ ലോകം? മതങ്ങളും മതാചാര്യന്മാരും കാലങ്ങളായി പഠിപ്പിച്ചുപോന്ന വിശ്വസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പരിശുദ്ധപാഠങ്ങളില്‍, ഹിംസയുടെ പ്രത്യയശാസ്ത്രങ്ങള്‍ ചോരവീഴ്ത്തിയപ്പോള്‍, വെറുപ്പിന്റെ രാഷ്ട്രീയം അക്രമം അഴിച്ചുവിട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രമം തെറ്റിയത് ദൈവവും മനുഷ്യനും തമ്മിലും മനുഷ്യര്‍ പരസ്പരവുമുള്ള ബന്ധങ്ങള്‍ക്കാണ്.
ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും നടത്തുന്നത് ദൈവത്തിന്റെ ഛായയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനും സ്വീകാര്യമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു – പ്രാചീനകാലം മുതല്‍ ലോകജനത ഒരമ്മ പെറ്റ മക്കളെപ്പോലെ ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ടു നടന്നത് ലോകം മുഴുവനുമുള്ള സകല ജനതതിയുടെയും ക്ഷേമവും ഐശ്വര്യവുമാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാഷ്ട്രങ്ങളുടെ തലവന്മാര്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചകള്‍ ലോകം ശ്രദ്ധിക്കുകയുണ്ടായി. യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിളിയായ ഇസ്ലാമിക ഭീകരതയെ എങ്ങനെ അമര്‍ച്ച ചെയ്യാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയത്. ഇസ്ലാമിക ഭീകരതയുടെ ഇരകളായി ദാരുണമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും ഫ്രാന്‍സിലാണ്. ഫ്രാന്‍സിലെ 6.7 കോടി ജനങ്ങളില്‍ വെറും അഞ്ചു ശതമാനമെ മുസ്ലിങ്ങള്‍ ഉള്ളുവെങ്കിലും അവരിലെ ന്യൂനപക്ഷമായ ഭീകര പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് അക്രമം അഴിച്ചുവിടാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ക്രൂരമായ സത്യം. മുസ്ലിം സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സമാധാനപ്രിയര്‍ക്കുപോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. അക്രമത്തിനെതിരെ സംസാരിക്കുന്ന ഇമാമുകള്‍ക്കുവരെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നു.
ഫ്രാന്‍സിലെ വിഖ്യാതമായ നോത്രദാം ബസിലിക്കയില്‍ കുര്‍ബ്ബാനക്കെത്തിയ മൂന്നുപേരെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ വിശുദ്ധമായ പൗരാവകാശമായി ഫ്രഞ്ചുജനത കാണുമ്പോഴും പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ഷാര്‍ലിയുടെ പ്രവാചകനെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണിന്റെ പേരില്‍ അരങ്ങേറിയ കൊലപാതകപരമ്പരകള്‍ക്ക് കയ്യും കണക്കുമില്ല.
ഫ്രാന്‍സിലെ 150 സ്ഥലങ്ങളില്‍ സമൂഹജീവിതം നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് വിലയിരുത്തപ്പെടുന്നു. അവിടങ്ങളില്‍ പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പോകാനാവില്ല.
ഇസ്ലാമിക മതനിയമങ്ങള്‍ നിയന്ത്രണങ്ങളും വിലക്കുകളും കല്പിച്ചിരിക്കുന്നുവെന്ന് ചുരുക്കം. അനിസ്ലാമികമായ സകലതിനോടും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കപ്പെടുന്നു. ഇത്തരം കേന്ദ്രങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലുമുണ്ട്. തീവ്രവാദികള്‍ പിറക്കുന്നതും വളരുന്നതും ലോകമാസകലം പടര്‍ന്നു പന്തലിക്കുന്നതും ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമൂഹജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഭീകര ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞുകയറി സ്വാധീനമുറപ്പിക്കുന്നതിന്റെ വാര്‍ത്ത യൂറോപ്യന്‍ ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തീവ്രവാദം വളരുന്നിടത്ത് അന്തഃഛിദ്രങ്ങളും അരാജകത്വങ്ങളും പെരുകും. ഭീകരതയ്ക്കു മുന്നില്‍ രാജ്യം മുട്ടുമടക്കുകയില്ലെന്നും വിദ്വേഷത്തിന്റെ ശക്തികളെ ചെറുത്തു തോല്പിക്കുമെന്നുമുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ പരസ്യപ്രഖ്യാപനം ഫ്രാന്‍സ് മാത്രമല്ല ലോകജനതയാകെ ആശ്വാസത്തോടെ കേട്ടു. എല്ലാ രാഷ്ട്രത്തലവന്മാരും ഭരണകൂടങ്ങളും ഒരേ മനസ്സോടെ ഭീകരതയ്‌ക്കെതിരെ അണിചേരേണ്ട സമയമാണിത്. മതമൈത്രിക്കും വിശ്വസമാധാനത്തിനും വേണ്ടിയുള്ള നിലയ്ക്കാത്ത നിലവിളിയാവണം പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി നാമോരുത്തരുടേയും ഹൃദയങ്ങളില്‍ നിന്നുയരേണ്ടത്. ‘എല്ലാവരും സഹോദരര്‍’ എന്നതിലേയ്ക്ക് വിശ്വമാനവികത ഉയരട്ടെ.