പഞ്ച മഹാസമുദ്രങ്ങളില്‍ ഒരു രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്. പ്രാചീന നാമം ‘രത്‌നാകര’. പേര് പോലെ തന്നെ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണിവിടം. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാല്‍ ലോകത്തിലെ തിരക്കേറിയ സമുദ്ര മേഖല കൂടിയാണിത്. ആഗോള എണ്ണ വ്യാപാരത്തിന്റെ 80% സാധ്യമാകുന്നത് ഐ.ഒ.ആര്‍ (ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍) വഴിയാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ലോക ശക്തിയാകാന്‍ വെമ്പല്‍ കൊള്ളുന്ന ചൈന തങ്ങളുടെ അയല്‍രാജ്യങ്ങളില്‍ നിരന്തരം പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിയിരിക്കുന്നു. ദക്ഷിണ ചൈന കടലില്‍ ചൈന നടത്തുന്ന അനധികൃത കയ്യേറ്റവും അവരുടെ വലിയേട്ടന്‍ മനോഭാവം അവഗണിക്കാനാവില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബെയ്ജിങ്ങിന് സാമ്പത്തികവും സൈനികവുമായ താല്പര്യം ഉണ്ട്. അതില്‍ ഒന്നാമത്തേത് സാമ്പത്തികം തന്നെ. ചൈനയുടെ ചരക്കുനീക്കത്തിന്റെ വലിയൊരു പങ്കും ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയും കടന്നുപോകുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. ഇതാകട്ടെ ഇന്ത്യയുടെ സംയുക്ത സൈനിക താവളമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ നിന്നും അധികം ദൂരത്തല്ലതാനും. ഇത് ചൈനയെ വിഷമത്തിലാക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഏറ്റുമുട്ടലിലേയ്ക്കു നീങ്ങുകയാണെങ്കില്‍ ചൈനയുടെ ചരക്കുനീക്കം തടഞ്ഞുകൊണ്ട് മേഖലയില്‍ ഇന്ത്യയ്ക്ക് നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധിക്കും. അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ബെയ്ജിങ്ങിനു ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ചെറുതൊന്നുമല്ല. രാജ്യത്ത് ഇന്ധന പ്രതിസന്ധിക്കും ഇത് വഴിയൊരുക്കും. ഈ സാഹചര്യം മറികടക്കാനെന്നോണം തായ്‌ലന്‍ഡുമായി സഹകരിച്ച് പുതിയൊരു കനാല്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.
രണ്ടാമത്തേത് സൈനികപരമായി ഇന്ത്യയെ കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും വളയുക എന്ന തന്ത്രം. ‘സ്ട്രിങ് ഓഫ് പേള്‍സ്’ ചൈനയുടെ മെയിന്‍ ലാന്‍ഡ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നീളുന്ന ഇന്ത്യന്‍ മഹാസുദ്ര മേഖലയിലെ രാജ്യങ്ങളില്‍ ചൈന വികസിപ്പിക്കുന്ന നാവിക താവളങ്ങളുടെ ശൃംഖലയെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന നാമമാണിത്. ഇന്ത്യയെ കടല്‍മാര്‍ഗ്ഗം മൂന്നു ഭാഗത്ത് നിന്നും വളയാന്‍ ഇതുവഴി സാധിക്കും. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നതും സാമ്പത്തികവും സൈനികവുമായ തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിനെ ചൈനയിലെ കാഷ്ഗറുമായി ബന്ധിപ്പിക്കുന്നു. 3000 കി.മീ. ഓളം നീളുന്ന റോഡ് ശൃംഖല റെയില്‍വേ മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിന്റെ ഭാഗമാണ്. സി.പി.ഇ.സി കടന്ന് പോകുന്നതാകട്ടെ പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബള്‍ട്ടിസ്ഥാനിലൂടെയാണെന്നത് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇത് ചൈനയ്ക്ക് രണ്ട് തരത്തില്‍ ഉപയോഗപ്രദമാണ്. ഒന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചൈന ഇറക്കുമതി ചെയ്യുന്ന ഇന്ധനം ഗ്വാദര്‍ തുറമുഖത്ത് എത്തിച്ച് കരമാര്‍ഗ്ഗം സി.പി.ഇ.സി. വഴി ചൈനയിലേയ്ക്കു കൊണ്ട് പോകാന്‍ കഴിയും. രണ്ടാമത്തേത് ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇവിടെ താവളമാക്കുകവഴി ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കാന്‍ സാധിക്കും.
ലോക സമുദ്ര വ്യാപാരത്തിന്റെ 25 ശതമാനവും ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്കിന്റെ സുരക്ഷാ ചുമതല മലേഷ്യ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ നാല് രാജ്യങ്ങള്‍ ചേര്‍ന്ന എം.എസ്.പി. അഥവാ മലാക്ക സ്‌ട്രൈറ്റ് പെട്രോളിനാണ്. ഇന്ത്യ ഈ കൂട്ടായ്മയില്‍ അംഗത്വത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് അംഗത്വം നല്‍കിയാല്‍ ചൈനയും സമാനമായ ആവശ്യം ഉന്നയിക്കുമെന്ന ഇന്‍ഡോനേഷ്യയുടെ ആശങ്ക കാരണം ശ്രമം പരാജയപ്പെട്ടു.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ 2017-ല്‍ നാവിക താവളം നിര്‍മ്മിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അറിയിച്ചത്. ഐ.ഒ.ആര്‍-ല്‍ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ തുറമുഖം, വിമാനത്താവളം തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍തോതില്‍ പണം മുടക്കി, ഒടുവില്‍ വായ്പാ തിരിച്ചടവ് മുടക്കം വരുന്ന പക്ഷം ഈ തുറമുഖങ്ങളുടെ നടത്തിപ്പിനുള്ള അവകാശം ചൈന സ്വന്തമാക്കും. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തിന്റെ നടത്തിപ്പിനുള്ള അവകാശം 99 വര്‍ഷത്തേയ്ക്ക് ഇപ്രകാരം ബെയ്ജിങ് സ്വന്തമാക്കി. മാലിയിലെ ഫെയ്ദു ഫിനോള്‍ഹു ദ്വീപ് 2066 വരെ ചൈന പാട്ടത്തിനെടുത്തിരിക്കുകയാണ്. ചൈനീസ് അനുകൂലിയായ മുന്‍ മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യാമിന്‍ എടുത്ത പല തീരുമാനങ്ങളും ഇന്ത്യയുടെ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതായിരുന്നു. യാമിന്റെ വഴിവിട്ട ചൈന പ്രേമം ഇന്ന് അവരെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയ കടക്കെണിയിലും.
പാകിസ്ഥാനിലെ കറാച്ചി തുറമുഖം, ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖം, മ്യാന്മാറിലെ ക്യൂക്പിയു തുറമുഖം എന്നിവിടങ്ങളില്‍ ഉള്ള ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. എല്ലായ്‌പ്പോഴും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും കടക്കെണിയില്‍ ആക്കിയും മേഖലയില്‍ സ്വാധീനം ഉണ്ടാക്കുക വഴി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചൈന ശ്രമിക്കാറുണ്ട്.
പരമ്പരാഗതമായി ഇന്ത്യയ്ക്ക് സമുദ്രത്തില്‍ നേരിടേണ്ടി വന്നത് പാക് നാവികസേനയെയും കടല്‍കൊള്ളക്കാരെയും ഭീകരരേയും ആയിരുന്നു. ഇതിന് അനുയോജ്യമായ തരത്തിലായിരുന്നു ഇതുവരെ ഇന്ത്യ നാവിക സേനയെ സജ്ജമാക്കിയിരുന്നത്. ഐ.ഒ.ആര്‍.ല്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് നാവിക സാന്നിധ്യം ഇന്ത്യയെ മാറ്റി ചിന്തിപ്പിച്ചു. സ്ട്രിംഗ് ഓഫ് പേളിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ നാവികസേന ആവിഷ്‌കരിച്ച പദ്ധതിയാണ് ”നെക്ലേസ് ഓഫ് ഡയമണ്ട്”. ഇന്ത്യന്‍ നാവിക താവളങ്ങളുടെ നവീകരണം, സ്ട്രിംഗ് ഓഫ് പേളിന്റെ ഭാഗമായ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കല്‍, പുതിയ തുറമുഖങ്ങള്‍, ചൈനയുടെ പരമ്പരാഗത ശത്രുരാജ്യങ്ങളുമായുള്ള സഹകരണം, മേഖലയിലെ സമാന താല്പര്യമുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍, ക്വാഡ്, മലബാര്‍ നാവിക അഭ്യാസങ്ങള്‍ തുടങ്ങി വിപുലമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ഒമാന്‍, സ്വീഷല്‍സ്, മൗറീഷ്യസ്, ഇറാന്‍ മുതലായ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് പ്രവേശന അനുമതിയും ലഭിക്കും. തന്ത്രപരമായ ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ നാവിക സാന്നിധ്യം ഇന്ത്യന്‍ ഓഷ്യന്‍ റീജിയനില്‍ ബെയ്ജിങ്ങിന്റെ സ്വാധീനം പരിമിതപ്പെടുത്താന്‍ സഹായിക്കും. ഭാവിയില്‍ ഐ.ഒ.ആര്‍-ല്‍ ഇന്ത്യ – ചൈന ശക്തി പ്രകടനത്തിന് സാക്ഷിയായേക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നു.