മഹാമാരിയില്‍ നിന്നും പൂര്‍ണ്ണ രോഗമുക്തി നേടുന്ന ആശ്വാസാവസ്ഥയിലേക്കും 139 കോടി വരുന്ന ഒരു ജനതയെ കൈപിടിച്ച് നടത്തുക! നടക്കുന്ന വീഥി സുഗമമല്ല. വിഷമം പിടിച്ച നിരവധി ദുര്‍ഘടങ്ങളെ തരണം ചെയ്തുകൊണ്ടുവേണം ലക്ഷ്യത്തിലെത്താന്‍. പക്ഷേ നാം ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും. ഭാരതത്തിന് അതിന് കഴിവുണ്ട്. ഇതിനായുള്ള കര്‍മ്മ പദ്ധതികളും ക്ഷേമപദ്ധതികളുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരുരാജ്യത്തെ സംബന്ധിച്ചിടത്തോളം ജനക്ഷേമ പദ്ധതികള്‍ പ്രാഥമികമായി രണ്ടു തരത്തിലുള്ളവയാണ്. സംസ്ഥാനങ്ങളുടെ അകത്ത് മാത്രം നടത്തുന്നവയും (In- bound)എല്ലാ സംസ്ഥാ നങ്ങളിലും പ്രയോജനം ലഭിക്കുന്ന രിതിയില്‍ രാജ്യത്തുടനീളം പ്രാബ ല്യത്തില്‍ വരുന്നവയും (Out- bound).
ആദ്യത്തേത് കൂടുതലും സംസ്ഥാന സര്‍ക്കാരുകള്‍ തനിയേയോ കേന്ദ്രത്തിന്റെ സഹായത്തോടെയോ ചെയ്യുന്നവയായിരിക്കും. എന്നാല്‍ കോവിഡ് 19 പോലെ ലോകത്തെ മുഴുവനും ഭീതിയില്‍ ആഴ്ത്തുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പൗരന്മാരുടെ സംരക്ഷണത്തിനും ഭാവിജീവിതത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് നിരവധി ജനക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കാറുണ്ട്.
2020 ആദ്യം മുതല്‍ മഹാമാരിയുടെ തുടക്കം മുതല്‍ കൈപിടിച്ച് ഒപ്പം നടത്തുന്ന ജനങ്ങള്‍ തളര്‍ന്ന് വീഴാതിരിക്കാന്‍ ധാരാളം കൈതാങ്ങുകള്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിവരുന്നു. രാഷ്ട്രീയത്തിന് അതീതമായി അവയുടെ ഒരു ചെറിയ അവലോകനമാണ് ഈ ലേഖനം.
കോവിഡ് പെന്‍ഷന്‍
മറ്റൊരു രാജ്യത്തും നടപ്പിലാക്കിയിട്ടില്ലാത്ത ജനക്ഷേമ പദ്ധതിയാണ് മെയ് 29 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച കോവിഡ് രോഗം മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി. കുടുംബാംഗത്തിന്റെ വിയോഗത്തിനു പുറമേ കുടുംബത്തിലെ വരുമാനസ്രോതസ്സും ഇല്ലാതാകുന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയാണ് ഇത്.
കുടുംബ പെന്‍ഷനു പുറമേ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭ്യമാകുന്ന എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ( Employees Deposit Linked Insurance EDLI) ആനുകൂല്യങ്ങളില്‍ കോവിഡ് മൂലം മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.
ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഒരു ജീവനക്കാരന് ഒരു ദിവസം ലഭിച്ചിരുന്ന വേതനത്തിന്റെ 90 ശതമാനമാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ ആശ്രിതര്‍ക്ക് കിട്ടുന്നത്. 2020 മാര്‍ച്ച് 24 മുതല്‍ 2022 മാര്‍ച്ച് 24 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ആശ്രിതര്‍ക്ക് ലഭിക്കാവുന്ന പരമാവധി തുക ആറ് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തുകയും കുറഞ്ഞ തുകയായ രണ്ടരലക്ഷം നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു.
താല്‍ക്കാലിക തൊഴിലാളി (contract/casual labourers) കളുടെ ആശ്രിതര്‍ക്ക് ലഭിക്കാവുന്ന സഹായങ്ങളിലും കേന്ദ്ര ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന, കോവിഡ് മൂലം മരണപ്പെട്ട താല്‍ക്കാലിക തൊഴിലാളിയുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് മരണത്തിന് മുമ്പ് ഒരുവര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരും അര്‍ഹരാകുന്ന ഭേദഗതിയാണ് ഇത്. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എം പ്ലോയ്‌മെന്റ് v (Ministry of Labour and Employment) ല്‍ ലഭ്യമാണ്.
കുട്ടികളുടെ പരിരക്ഷക്ക് പി .എം. കെയേഴ്‌സ്
കോവിഡ് മൂലം മരണപ്പെട്ടവരുടെ കുട്ടികള്‍ക്ക് ഒരു വലിയ താങ്ങാണ് മെയ് 30 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍’ (PM Cares For Children). പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് കുട്ടികളുടെ പേരില്‍ നിക്ഷേപങ്ങള്‍ തുടങ്ങുകയും അവര്‍ക്ക് 18 വയസ് തികയുമ്പോള്‍ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഇടുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ കുട്ടിയുടേയും പേരില്‍ നിക്ഷേപിച്ച തുകയുടെ പലിശ പതിനെട്ട് വയസ്സ് മുതല്‍ ഇരുപത്തിമൂന്ന് വയസ്സുവരെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ലഭിക്കുന്നു. ഇരുപത്തിമൂന്ന് വയസ്സ് തികയുമ്പോള്‍ നിക്ഷേപതുക മുഴുവനായി ഉയര്‍ന്ന വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുവിന്‍ കുട്ടിക്ക് ലഭിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാണ്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കാന്‍ സൗകര്യമുണ്ടാക്കും. പത്ത് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നവോദയ തുടങ്ങിയ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കാം. കുട്ടികളുടെ ഫീസ്, യൂണിഫോം, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ ചിലവുകള്‍ എല്ലാം പി എം കെയേഴ്‌സ് വഹിക്കും.
വളരെ ദീര്‍ഘവീക്ഷണവും കരുതലും ഉള്ള പ്രഖ്യാപനമാണ് ഇവയെന്ന് പറയാതിരിക്കാനാവില്ല. കാരണം കുടുംബനാഥന്‍ മരിക്കുമ്പോള്‍ പലപ്പോഴും കുട്ടികളുടെ ഭാവിജീവിതവും സ്വപ്‌നങ്ങളുമാണ് ഇരുട്ടിലാകുന്നത്. വീട്ടില്‍ അമ്മയും മറ്റ് കുടുംബാംഗങ്ങളും ചെറിയ ജോലികള്‍ ചെയ്തു് ഭക്ഷണ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ പരിഹരിക്കാറുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും ആഗ്രഹിച്ച തൊഴിലും വിവാഹം തുടങ്ങിയവയുമാണ് എപ്പോഴും പണലഭ്യതയുടെ അഭാവം കൊണ്ട് മുടങ്ങുന്നത്. മാത്രമല്ല ഭാവിയിലേക്ക് ഉള്ള പാത തുറന്ന് കിടക്കുകയും അതിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാവുകയും ചെയ്യും എന്ന ആത്മവിശ്വാസമാണ് പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന വലിയ പദ്ധതിയിലൂടെ പ്രധാനമന്ത്രി കുട്ടികള്‍ക്ക് നല്‍കുന്നത്.
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന
കോവിഡ് ആദ്യ ഘട്ടത്തില്‍ തന്നെ, ‘പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന- PMGKAY-‘ എന്ന പദ്ധതിയിലൂടെ അരി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ സൗജന്യമായി രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി. സാധാരണ പബ്ലിക് ഡിസ്ട്രിബ്യുഷന്‍ സ്‌കീം വഴി ലഭിക്കുന്ന മുന്‍ഗണന അനുസരിച്ച് അനുവദിക്കപ്പെട്ട റേഷന് പുറമേയാണ് ഇത്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഗരീബ് കല്യാണ്‍ അന്ന യോജന കൂടി ഉള്‍പ്പെടുത്തി സൗജന്യ റേഷന്‍ ജനങ്ങള്‍ക്ക് നല്‍കി.
പി എം എസ് വി എ നിധി
അധികം ആരും അറിയപ്പെടാതെ പോയ കേന്ദ്രഗവണ്‍മെന്റ് പദ്ധതി യാണ് PM SVANidhi എന്ന പേരില്‍ 2020 ജൂണില്‍ വഴിയോര കച്ചവടക്കാര്‍ക്ക് വേണ്ടി തുടക്കം കുറിച്ച കോവിഡ് സഹായപരിപാടി. മിനിസ്ട്രി ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബ്ബന്‍ വകുപ്പാണ് ഈ പദ്ധതി കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 2020 മുതല്‍ മാര്‍ച്ച് 2022 വരെയാണ് പദ്ധതി കാലാവധി.
ഇതനുസരിച്ച് മഹാമാരിയുടെയും അടച്ചുപൂട്ടലിന്റേയും ആഘാതത്തില്‍ ഉപജീവനമാര്‍ഗം നഷ്ടമായ വഴിയോര കച്ചവടക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ പുനഃസ്ഥാപിക്കുവാന്‍ 7% പലിശ ഇളവോടു കൂടി ബാങ്ക് മുഖേന ഈടില്ലാ വായ്പ ലഭിക്കുന്നു. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി ഇവ മാത്രമാണ് നിര്‍ബന്ധിത പ്രമാണങ്ങള്‍.
ആയുഷ്മാന്‍ ഭാരത് യോജന
സാമ്പത്തിക പരിമിതികള്‍ ഉള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്നതിനു വേണ്ടി രൂപീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന www.pmjay. gov.in എന്ന സൈറ്റില്‍ ഈ സ്‌കീമിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
കോവിഡ് ക്ഷേമപ്രവര്‍ത്തനങ്ങള്‍
2021 ഏപ്രില്‍ 20 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് വളരെ പ്രസക്തമായ കാര്യങ്ങളാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓക്‌സിജന്‍ ആവശ്യകത നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും അതിവേഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഓക്‌സിജന്‍ നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചും ഒരു ലക്ഷത്തില്‍ പരം സിലിണ്ടറുകള്‍ വിതരണം ചെയ്തും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ ഉല്‍പ്പാദനത്തെ ആരോഗ്യ മേഖലയിലേക്ക് വഴിതിരിച്ചും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഓക്‌സിജന്‍ ഏറ്റവും വേഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുവാന്‍ ‘നോണ്‍ സ്റ്റോപ്പ് ട്രയിനുകളും ടാങ്കറുകളും’ ഉപയോഗിക്കുന്നു. ഒഴിഞ്ഞ ടാങ്കറുകളെ ചരക്ക് വിമാനങ്ങളില്‍ പ്ലാന്റുകളില്‍ എത്തിച്ച് വീണ്ടും ഓക്‌സിജന്‍ നിറച്ച് വിതരണം നടത്തുന്നു.
മേയ് 31 വരെ 21.58 കോടി (21,58,18,547) വാക്‌സിന്‍ ഡോസുകള്‍ ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. പതിനെട്ടിനും നാല്‍പ്പത്തിനാലിനും ഇടക്ക് പ്രായമുള്ള 12,23,596 ആളുകള്‍ ആദ്യ ഡോസ് എടുക്കുകയും ഇതേ ഗ്രൂപ്പിലുള്ള 13000 ല്‍ പരം ആളുകള്‍ രണ്ടാം ഡോസും സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞു. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതേ പ്രായപരിധി യില്‍ ഉള്ള വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,02,10,889 ആണ്. ഇതുവരെ 23 കോടി വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. 1.57 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കല്‍ ഇപ്പോഴും ഉണ്ട്.
കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ചില്‍ അമ്പത് ലക്ഷം പ്രതിവാര ടെസ്റ്റുകള്‍ എന്നത് മേയില്‍ 1.3 കോടി ആക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ നല്‍കി വരുന്ന രണ്ട് വാക്‌സിനുകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സീനും ആണ്. കേന്ദ്ര ഗവണ്‍മെന്റ് ഈ കമ്പനികളുടെ പ്ലാന്റുകളുടെ നിര്‍മ്മാണ കപ്പാസിറ്റി കൂട്ടുവാന്‍ ഏകദേശം 3500 കോടിയിലധികം രുപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യ കണക്ക് അനുസരിച്ച് ഒരു മാസം 170 മില്യണ്‍ ഡോസ് വാക്‌സിന്‍ ആണ് ആവശ്യം. അതിനുള്ള ദ്രുതഗതി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് തുടങ്ങി കഴിഞ്ഞു.
റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ സ്പുട്‌നികിന്റെ വലിയ ലോഡ് ഹൈദരാബാദില്‍ ജൂണ്‍ ഒന്നിന് എത്തിക്കഴിഞ്ഞു. സ്പുട്‌നികിന്റെ നിര്‍മ്മാണം ജൂലായ് അവസാനത്തോടുകൂടി ഇന്ത്യയില്‍ ആരംഭിക്കും. അമേരിക്കന്‍ നിര്‍മ്മിത വാക്‌സിന്‍ ഫൈസറും മോഡേണയും ജൂലായില്‍ ഇന്ത്യയില്‍ എത്തും.
2021 ഡിസംബറോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന വലിയ യജ്ഞത്തിലേക്ക് ഭാരതം നടന്നടുക്കുകയാണ്. കൊറോണ മഹാമാരിയെ പ്രതിരോധിക്കുവാന്‍ ആദ്യം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിരുന്നു. 2020 ഏപ്രില്‍ 15 വരെ രാജ്യത്തിലേക്ക് വിദേശത്തു നിന്നും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് 24 മുതല്‍ 21 ദിവസം അക്ഷരാര്‍ത്ഥത്തില്‍ രാജ്യം അടച്ചിടുകതന്നെ ചെയ്തു.
ആദ്യഘട്ടത്തില്‍ തന്നെ 120 ല്‍ പരം കോവിഡ് നിര്‍ണ്ണയ സെന്ററുകള്‍ വിവിധ ഭാഗങ്ങളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആയിരം ആളുകള്‍ക്ക് 3 കിടക്ക എന്ന ഡബ്ല്യു. എച്ച്. ഒ. നിഷ്‌കര്‍ഷിക്കുന്ന അനുപാതം പ്രാവര്‍ത്തികമാക്കാന്‍ ഇരുപതിനായിരത്തിലധികം റെയില്‍വേ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റി.
റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ റിക്കാര്‍ഡ് ഇളവുകളും മൂന്നു മാസത്തേക്ക് ഇ.എം.ഐ മൊറൊട്ടോറിയവും പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റ് നിത്യവേതനം കൊണ്ട് ജീവിക്കുന്ന തൊഴിലാളികള്‍ക്കും ലോക്ക് ഡൗണ്‍ കൊണ്ട് ബുദ്ധിമുട്ട് വരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസാധനങ്ങളും നേരിട്ട് അക്കൗണ്ടിലേക്ക് പണവും നല്‍കി. ഏകദേശം 1.7 ലക്ഷം കോടിയാണ് ഇതിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് ചിലവാക്കിയത്.
കാര്‍ഷിക ബിസിനസ് മേഖലകള്‍ പ്രതിസന്ധിയിലാണ്. മഹാമാരിയുടെ ആവിര്‍ഭാവത്തിലുടലെടുത്ത പ്രതിഭാസമായി ഇതിനെ കാണാന്‍ സാധിക്കണം. ലോക്ക് ഡൗണ്‍ വീണ്ടും ജനങ്ങളെ തളര്‍ത്തുകയാണ്. ലോക്ക് ഡൗണ്‍ അനിവാര്യമായി വന്നതില്‍ ഒരു പരിധിവരെ നമുക്കും പങ്കുണ്ട് എന്ന് പറയാതിരിക്കാനാവില്ല. കോവിഡിന്റെ ആദ്യഘട്ടത്തില്‍ നമ്മള്‍ സ്വയം സ്വീകരിക്കേണ്ട പരിരക്ഷ നാം തന്നെ ഉപേക്ഷിക്കുകയാണുണ്ടായത്. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുമദ്ധ്യത്തില്‍ ഇറങ്ങാന്‍ നമുക്ക് മടിയുണ്ടായില്ല.
ആരോഗ്യം തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യകത. ലഭ്യത അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. വാക്‌സിന്‍ ലഭ്യതയില്‍ വീണ്ടും വലിയ വര്‍ദ്ധനവ് ഉണ്ടാകും. ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകാതെ നോക്കേണ്ടത് നാം തന്നെയാണ്.
(ലേഖിക പാലക്കാട്ടെ ഇന്‍ഡസ്ട്രിയല്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പിന്റെ പ്രൊജക്ട് ഡയറക്ടറാണ്.)