ദല്‍ഹി നഗരത്തിലിപ്പോള്‍ മന്ദമാരുതനില്ല; നിലാവിന് കുളിര്‍മ്മയില്ല; സൂര്യപ്രകാശത്തിനുപോലും തളര്‍ച്ച ബാധിച്ചിരിക്കുന്നു. അന്തരീക്ഷമലിനീകരണമോ വായുമലിനീകരണമോ ഒന്നുമല്ല കാരണം; കൊറോണ അല്ലേയല്ല. പിന്നെയോ? മുപ്പതു വര്‍ഷം ദില്ലിയില്‍ ആര്‍ത്തുമദിച്ച് നടന്ന മഹാകവി സച്ചിദാനന്ദന്‍ നഗരം വിട്ടുപോയതുതന്നെ. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ചൂതാട്ടത്തിന്റെയും ബുദ്ധി ജീവികോക്കസിന്റെയും ബ്യൂറോക്രാറ്റ് ഒത്തുകളിയുടെയും നെടുനായകനായിരുന്നു മഹാകവി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഈ കളിയൊക്കെ നിലയ്ക്കാന്‍ തുടങ്ങി. എന്നിട്ടും അക്കാദമികളിലിരുന്ന് മോദിവിരോധം പ്രസംഗിച്ച് കലിപ്പ് തീര്‍ത്തു മഹാകവി. ഒടുവില്‍ അവിടങ്ങളില്‍ നിന്നും ഔട്ടായി. സാമൂഹ്യ മാധ്യമത്തില്‍ അദ്ദേഹം വിലപിക്കുകയാണ്: ”ഭരണത്തിന്റെ പുതിയ രീതികള്‍ക്കിടയില്‍ ഇവിടെ ഒരുമയുടെ, ഒത്തുചേരലിന്റെ, സംഭാഷണത്തിന്റെ ഇടങ്ങള്‍ ഇല്ലാതായി.” എല്ലാ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമുണ്ടായിരുന്ന തനിക്ക് ഇപ്പോഴത്തെ ഭരണാധികാരികളോട് സംസാരിക്കാനേ തോന്നുന്നില്ല എന്നും സങ്കടപ്പെടുന്നു. ദല്‍ഹിയിലെ മഹാകവിയുടെ പിടിപാടുകള്‍ എല്ലാം അയഞ്ഞില്ലാതാകുന്നു എന്നു സാരം. മോദി വിരുദ്ധ കോക്കസിനും രക്ഷയില്ലാതായി.
ഇനി ദല്‍ഹിയില്‍ ഇരുന്നുള്ള വലിയ കളികളൊന്നും നടക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് കൊറോണയുടെ വരവുണ്ടായത്. നഗരം മഹാവ്യാധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ തടി രക്ഷപ്പെടുത്താനായിരുന്നു മഹാകവിയുടെ ശ്രമം. മുപ്പതുകൊല്ലം അര്‍മാദിച്ചു നടന്ന മണ്ണിനെ മഹാവ്യാധിക്കാലത്ത് കൈവിടുന്നത് ശരിയല്ലെന്ന മനഃസാക്ഷിക്കുത്തുള്ളതുകൊണ്ടാവാം സ്ഥലം വിടുന്നതിന്റെ കുറ്റം കേന്ദ്രസര്‍ക്കാരില്‍ ചാര്‍ത്തിയത്. സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തിന്മേല്‍ കുറ്റം ചാര്‍ത്തിയാല്‍ മഹാകവിയുടെ ‘മതേതര’ പ്രതിച്ഛായയ്ക്ക് തിളക്കം കൂടുമല്ലോ. നമ്മെ അടിമകളാക്കിയവരെ മഹത്വവല്‍ക്കരിക്കുകയും ഇപ്പോഴും നാം ആ അടിമത്തത്തിന്റെ ചാപ്പയും പേറി നടക്കണമെന്നു ശഠിക്കുകയും ചെയ്യുന്ന മഹാകവികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഇന്ദ്രപ്രസ്ഥത്തില്‍ മാര്‍ക്കറ്റ് ഇല്ലാതാകുന്നതില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിലപിച്ചിട്ട് കാര്യമില്ല. അവര്‍ക്കൊക്കെ താവളമടിക്കാന്‍ ഒരേയൊരു സ്ഥലമേയുള്ളു – സഖാവ് വിജയന്‍ ഭരിക്കുന്ന കേരളം. അതാണ് കവി കുറ്റിയും പറിച്ച് കേരളത്തിലേക്ക് പോന്നത്.