കൊച്ചി: ഭക്തിയും പ്രണയവും വിരഹവും മലയാളിയുടെ കാല്പനിക മനസ്സുകളിലേക്ക് വാരിവിതറിയ മലയാളത്തിന്റെ മഹാകവി എസ്.രമേശന്‍ നായര്‍ക്ക് (73) കാവ്യകൈരളിയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. ജൂണ്‍ 18ന് വൈകിട്ടോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന രമേശന്‍ നായര്‍ക്ക് കോവിഡും ബാധിച്ചിരുന്നു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹത്തിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കമ്പരാമായണത്തിന്റെ വിവര്‍ത്തനത്തിന്റെ പണിപ്പുരയിലായിരുന്നു. ഗുരുപൗര്‍ണ്ണിമ എന്ന കാവ്യ സമാഹാരത്തിനു 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സമഗ്രസംഭാവനയ്ക്കുള്ള 2010ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. ആശാന്‍ പുരസ്‌കാരം, ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം, മാതാ അമൃതാനന്ദമായി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, പൂന്താനം സ്മാരക അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഹൃദയവീണ, പാമ്പാട്ടി, ഉര്‍വ്വശിപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറള്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. അറുനൂറിലധികം സിനിമാഗാനങ്ങളും മൂവായിരത്തിലധികം ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. ഗുരുവായൂരപ്പനെ സ്തുതിച്ചു മാത്രം ആയിരത്തിലധികം പാട്ടുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഷഡാനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളേജ്, നാഗര്‍കോവില്‍ കാത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1973 മുതല്‍ 1975വരെ കേരള ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, 1975 മുതല്‍ 1995 വരെ ആകാശവാണിയില്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്. പരേതയായ ഉമ മരുമകള്‍.