ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം ലോകത്ത് ഏറ്റവും താല്പര്യത്തോടെ ചര്‍ച്ച ചെയ്യുന്ന സമൂഹം കേരളീയസമൂഹം ആയിരിക്കും. എന്താണതിന് കാരണം എന്ന് നമുക്ക് വ്യക്തമല്ല എങ്കിലും ഇന്ന് കേരളത്തില്‍ ചര്‍ച്ചകള്‍ ഏറെ സജീവമാണ്. ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ ഏറെ പേര്‍ക്കും ഈ രാജ്യങ്ങള്‍ എവിടെയാണ് എന്ന് പോലും അറിയണമെന്നില്ല. എങ്കിലും അതീവ വൈകാരികമായി കേരളം ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കാം? യൂറോപ്പ്, ആഫ്രിക്ക എന്ന രണ്ട് വന്‍കരകള്‍ക്കിടയില്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് ലെബനന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏതാണ്ട് കേരളത്തിന്റെ രൂപസാദൃശ്യമുള്ള നീളം കൂടി നേര്‍ത്തൊരു പ്രദേശമാണ് ഫലസ്തീന്‍. പലസ്തീന്‍ എന്നാണ് പൊതുവേ ഈ പ്രദേശത്തെ അറിയപ്പെടുന്നത് എങ്കിലും ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഉള്ളില്‍ മൂന്ന് കഷണങ്ങളായി വേര്‍തിരിഞ്ഞു കിടക്കുന്ന ഗാസാ, വെസ്റ്റ് ബാങ്ക്, ഗോലാന്‍ കുന്നുകള്‍ എന്നിവ ചേര്‍ന്നതാണ് പലസ്തീന്‍ എന്ന രാജ്യം. ഇതില്‍ ഇസ്രായേല്‍ 22,149 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 92,27,700 ജനസംഖ്യയും ഉള്ള ഒരു രാജ്യമാണ്. പലസ്തീന്‍ ആവട്ടെ 45,43,126 ജനസംഖ്യയും 6020 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും ആണുള്ളത്. ഇസ്രായേല്‍ ജനസംഖ്യയില്‍ 74 ശതമാനം ജൂതന്മാരും 20 ശതമാനം മുസ്ലീങ്ങളും 2 ശതമാനം ക്രൈസ്തവരും നാല് ശതമാനം മറ്റുള്ളവരും ആണ് ഉള്‍പ്പെടുന്നത്. പലസ്തീനില്‍ 94% മുസ്ലീങ്ങളും 6% ക്രൈസ്തവരും ആണ് ഉള്ളത്.
ക്രിസ്തുവിനു മുന്‍പ് 1020 ഓടുകൂടിയാണ് ഈ പ്രദേശത്ത് ജൂത രാജവംശം രൂപീകൃതമാവുന്നത്. സാവൂള്‍ ആയിരുന്നു ആദ്യ രാജാവ്. പിന്നീട് ദാവീദ് രാജാവ് ജെറുസലേം കേന്ദ്രമാക്കി ഇസ്രായേല്‍ ഭരിച്ചു. തുടര്‍ന്ന് മകനായ സോളമന്‍ ഇസ്രായേല്‍ രാജാവായി. കലാകാരന്‍ കൂടിയായ സോളമന്‍ ആണ് ജറുസലേം ദേവാലയം പണി കഴിപ്പിച്ചത്. സോളമന്‍ രാജാവിന് ശേഷം ശക്തനായ ഭരണാധികാരി ഇല്ലാതായതോടെ ജനത 12 ഗോത്രങ്ങളായി തമ്മില്‍ തല്ലി. രാജ്യം നശിക്കാന്‍ തുടങ്ങി. അതോടെ വിദേശശക്തികള്‍ ഇസ്രായേല്‍ കീഴടക്കി. ആദ്യം അസീറിയക്കാരും പിന്നീട് ബാബിലോണിയക്കാരും ഇസ്രായേല്‍ ഭരിച്ചു. ക്രിസ്തുവിനു മുന്‍പ് 586 ല്‍ ബാബിലോണിയക്കാര്‍ ആണ് ജറുസലേം ദേവാലയം ആദ്യം തകര്‍ത്തത്. തുടര്‍ന്ന് റോമാസാമ്രാജ്യത്തിന്റെ കീഴിലായി ഇസ്രായേല്‍. യേശുക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലില്‍ റോമന്‍ ഭരണമായിരുന്നു. ക്രിസ്തുവിനു മുമ്പ് അറുപത്തി മൂന്നാം ആണ്ടില്‍ ജറുസലേം ദേവാലയം പുനര്‍നിര്‍മ്മിച്ചു. പക്ഷേ എഴുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ആ ദേവാലയം തകര്‍ക്കപ്പെട്ടു. എ.ഡി 636 വരെ ഇസ്രായേല്‍ ബൈസന്‍ടൈന്‍ എന്ന രാജാവിന്റെ ഭരണത്തിലായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ യഹൂദമതം നിരോധിക്കപ്പെട്ടു. ക്രിസ്തുമതത്തിന് വലിയ പ്രചാരം ലഭിച്ചു. യഹൂദ ജനതയ്ക്ക് ജറുസലേം നഗരത്തില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമായിരുന്നു പ്രവേശന അനുമതി ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇസ്രായേല്‍ ജനത മറ്റു ദേശങ്ങളിലേക്ക് അടിച്ചോടിക്കപ്പെട്ടു.
ആ പ്രദേശം എ.ഡി 636 ല്‍ ഇസ്ലാമിക ശക്തികളാല്‍ ആക്രമിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് യഹൂദ ജനതയെ അവര്‍ നിഷ്ഠൂരം വേട്ടയാടി. വലിയ നികുതിയും കൊന്നൊടുക്കലും അടിച്ചമര്‍ത്തലും സഹിക്കവയ്യാതെ ഒന്നാം നൂറ്റാണ്ടോടെ യഹൂദ മത വിശ്വാസികള്‍ക്ക് സ്വന്തം പിതൃഭൂമി ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇന്ന് നടക്കുന്ന എല്ലാ ചര്‍ച്ചകളും എല്ലാ ലേഖനങ്ങളും വാര്‍ത്തകളും ഈ ചരിത്ര വസ്തുതയെ മറച്ചുവെച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. 1517 ല്‍ വെറും ആയിരം ജൂത കുടുംബങ്ങള്‍ മാത്രമാണ് ഇസ്രായേലില്‍ ബാക്കി വന്നത്. ഓട്ടോമന്‍ സാമ്രാജ്യം ഭരിച്ചിരുന്നത് വളരെ ദൂരെ ഈസ്റ്റാംബുളില്‍ നിന്നായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഈ പ്രദേശത്തേക്ക് വലിയ തോതില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞില്ല. കാലക്രമേണ ഇസ്രായേല്‍ വിട്ടുപോയ യഹൂദ ജനത തിരികെ വരാന്‍ തുടങ്ങി. അവര്‍ നിയമപ്രകാരം ഭൂമി വാങ്ങി കൂടിയേറ്റ നിയമം പാലിച്ച് താമസിക്കാനും കൃഷി ചെയ്യാനും തുടങ്ങി. കൂടുതലായി ജറുസലം കേന്ദ്രീകരിച്ചാണ് യഹൂദര്‍ താമസം തുടങ്ങിയത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനവും ഒന്നാം ലോക മഹായുദ്ധവും, ലോകമെങ്ങും ചിതറിക്കിടന്നിരുന്ന യഹൂദ ജനതയ്ക്ക് തങ്ങളുടെ പിതൃദേശത്തേക്ക് മടങ്ങിവരണമെന്ന ആഗ്രഹം ശക്തമാക്കി. 1860 ആയപ്പോഴേക്കും ജറുസലേം നഗരത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം യഹൂദ വിഭാഗം വളര്‍ന്നു. യഹൂദര്‍ നിയമപരമായി കുടിയേറ്റം തുടര്‍ന്നു. ഓട്ടോമന്‍ തുര്‍ക്കികള്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാരണം വെറും തരിശുഭൂമിയായി കിടന്ന വിശാല മരുപ്രദേശങ്ങള്‍ ഭരിച്ചു കൊണ്ടുപോകുന്നതില്‍ വരുമാനം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അധ്വാനശീലരും, കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നവരുമായ യഹൂദന്മാരില്‍ നിന്നുള്ള നികുതി വരുമാനം ലക്ഷ്യമാക്കി അവര്‍ യഹൂദരെ സ്വാഗതം ചെയ്തു. എന്നാല്‍ തുര്‍ക്കിയിലെ മുസ്ലിം തീവ്രവാദികള്‍ ഈ കുടിയേറ്റത്തെ എതിര്‍ത്തു. 1920, 1921, 1929, 1936, 1939 എന്നീ വര്‍ഷങ്ങളില്‍ യഹൂദ ജനതയ്ക്ക് നേരെ അറബികള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ആയിരക്കണക്കിന് യഹൂദ കര്‍ഷക കുടുംബങ്ങളെയാണ് അവര്‍ കൊന്നൊടുക്കിയത്. ഇസ്ലാമിക തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തുര്‍ക്കിയിലെ രാജാവ് വിദേശീയരായ യഹൂദര്‍ക്ക് ആരും ഭൂമി വില്‍ക്കരുതെന്ന് നിയമം നിര്‍മ്മിച്ചു. അതിനാല്‍ സ്വദേശീയരായ യഹൂദര്‍ കൂടുതല്‍ ഭൂമി വാങ്ങിക്കൂട്ടി വിദേശത്തു നിന്നു വരുന്ന യഹൂദര്‍ക്ക് കൃഷിക്ക് നല്‍കുകയുണ്ടായി. തീവ്രവാദികള്‍ വീണ്ടും രാജാവിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി കൊണ്ട് പുതിയ നിയമം ഉണ്ടാക്കി. വിദേശികളും സ്വദേശികളുമായ ഏതൊരു യഹൂദര്‍ക്കും ആരും ഭൂമി വില്‍ക്കരുത് എന്നായിരുന്നു പുതിയ നിയമം. ഈ നിയമത്തെ മറികടക്കാനായി യഹൂദര്‍ ലോകവ്യാപകമായി ‘ജൂയിഷ് നാഷണല്‍ ഫണ്ട്’ എന്ന ഒരു തുക സ്വരൂപിച്ചു. ഈ തുകകൊണ്ട് അഞ്ചും ആറും ഇരട്ടി വില നല്‍കി അവര്‍ ഭൂമി വാങ്ങി തുടങ്ങി. കൂടുതല്‍ പണം കിട്ടിയപ്പോള്‍ രാജാവിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് പ്രദേശവാസികള്‍ കൂടിയ തുകയ്ക്ക് യഹൂദര്‍ക്ക് ഭൂമി വില്‍ക്കാന്‍ തയ്യാറായി. ഈ സമയത്താണ് പട്ടിണി രാജ്യങ്ങള്‍ ആയിരുന്ന അറബി രാജ്യങ്ങളില്‍നിന്ന് മുസ്ലീങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി ഈ സ്ഥലത്തേക്ക് വന്നത്. അവരുടെ കൈയില്‍ പണത്തിനു പകരം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. അവര്‍ യഹൂദന്മാരെ കടന്നാക്രമിച്ച് ഓടിച്ചു അവരുടെ ഭൂമി സ്വന്തമാക്കി. അങ്ങിനെ അതിക്രമിച്ചു കടന്നുവന്ന് ആ മണ്ണിനെ വെട്ടിപ്പിടിച്ച് കൊള്ളയടിച്ച് സ്വന്തമാക്കിയവര്‍ സ്വയം ‘പലസ്തീനികള്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. എന്നാല്‍ അവരാരും പലസ്തീന്‍ സ്വദേശികള്‍ ആയിരുന്നില്ല. അവരുടെ നേതാവായി പിന്നീട് ലോകപ്രശസ്തനായ യാസര്‍ അരാഫത്ത് പോലും ഈജിപ്തിലെ കെയ്‌റോയില്‍ നിന്നും കടന്നു വന്ന ഒരു കുടിയേറ്റക്കാരനായിരുന്നു.
ഒന്നാംലോകമഹായുദ്ധം തുടങ്ങുന്ന 1914 ല്‍ ഇസ്രായേലിലെ ജൂത ജനസംഖ്യ 85000 ആയിരുന്നു. അത് അഉ 1500 ല്‍ വെറും 5000 ആയിരുന്നു. ബ്രിട്ടന്‍ 1917 ല്‍ ജറുസലേം കീഴടക്കി ഓട്ടോമന്‍ ഭരണം അവസാനിപ്പിച്ചു. തുടര്‍ന്ന് ബ്രിട്ടന്‍ മുന്‍കൈയെടുത്തു ലീഗ് ഓഫ് നേഷന്റെ അംഗീകാരത്തോടെ ഒരു പുതിയ ജൂത രാഷ്ട്രത്തിനുള്ള നടപടികള്‍ തുടങ്ങി. അതോടെ ലോകമെമ്പാടും നിന്ന് യഹൂദര്‍ തങ്ങളുടെ പൂര്‍വ്വികര്‍ വിട്ടു പോകേണ്ടിവന്ന സ്വന്തം പിതൃ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ഇത് കുടിയേറ്റമല്ല. കാശ്മീരില്‍ നിന്നും അടിച്ചോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ ഇന്ന് ദല്‍ഹിയിലും മറ്റ് പ്രദേശങ്ങളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. അവര്‍ കാശ്മീരിലേക്ക് തിരികെ എത്തിയാല്‍ അതിനെ ദല്‍ഹിയില്‍നിന്ന് കാശ്മീരിലേക്കുള്ള കുടിയേറ്റം എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുപോലെ തന്നെയാണ് ലോകമെമ്പാടും അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്ന യഹൂദ ജനത സ്വന്തം പിതൃരാജ്യമായ പലസ്തീനിലേക്ക് തിരികെ എത്തിയത്. രാഷ്ട്ര നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍ സ്വന്തം മണ്ണിലേക്ക് മടങ്ങി വന്നത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ അവര്‍ മരുഭൂമിയില്‍ പൊന്നുവിളയിക്കാന്‍ തുടങ്ങി. 1922 ല്‍ ബ്രിട്ടന്‍ ഈ ഭൂപ്രദേശത്തെ രണ്ടായി വിഭജിച്ചു. 77 ശതമാനം വരുന്ന വലിയ പ്രദേശവും 23 ശതമാനം വരുന്ന ചെറിയ പ്രദേശവുമായി രണ്ടാക്കി. ഇതില്‍ 77 ശതമാനം വരുന്ന ഭൂപ്രദേശത്തെ ജോര്‍ദാന്‍ എന്ന രാജ്യം ആയി അംഗീകരിച്ചു. 23 ശതമാനം വരുന്ന ചെറിയ പ്രദേശം യഹൂദന്മാര്‍ക്ക് നല്‍കിയതുമില്ല. അത് ഈ പ്രദേശത്തേക്ക് കടന്നുവരുന്ന ആര്‍ക്കും സ്വന്തമാക്കാനായി വെറുതെ വിടുകയാണ് ചെയ്തത്. ഇതോടെ ആ സ്വന്തം ദേശത്തിനു വേണ്ടി യഹൂദന്മാര്‍ക്ക് വീണ്ടും പടപൊരുതേണ്ടിവന്നു. 1947 ന് ശേഷം യുഎന്‍ ഇത് മൂന്നായി വിഭജിച്ചു. ഇസ്രയേലികള്‍ വിഭജനം അംഗീകരിച്ചു. അങ്ങിനെ കിട്ടിയ ചെറിയ ഭൂപ്രദേശം കൊണ്ട് തൃപ്തരായി. അങ്ങിനെ ഇസ്രായേല്‍ എന്ന രാജ്യം1948 മെയ് 14 ന് നിലവില്‍ വന്നു. പിറ്റേന്ന് ഇറാക്ക്, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് തുര്‍ക്കി എന്നീ 5 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചു. ലോകം കരുതിയത് അന്ന് ഇസ്രായേല്‍ അസ്തമിച്ചു എന്നാണ്. പക്ഷേ പിന്നീട് നടന്നത് ലോകത്തിന്റെ യുദ്ധ ചരിത്രങ്ങള്‍ തിരുത്തിയ മുന്നേറ്റമാണ്. രണ്ടരലക്ഷം ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ലോകം ഉറപ്പാക്കി ഇസ്രായേല്‍ കീഴടങ്ങിയിരിക്കുന്നു എന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇസ്രായേലിന്റെ ഫൈറ്റര്‍ വിമാനങ്ങള്‍ റഡാറുകള്‍ക്ക് പിടികൊടുക്കാതെ താഴ്ന്നുപറന്നത് ഈജിപ്ത്തിന്റെ നാല് വിമാനത്താവളങ്ങളിലേക്ക് ആയിരുന്നു. അവിടെ യുദ്ധസന്നദ്ധമായിരുന്ന 204 ഫൈറ്റര്‍ വിമാനങ്ങളെ നിമിഷനേരംകൊണ്ട് കാര്‍പ്പറ്റ് ബോംബിങ്ങിലൂടെ തകര്‍ത്തു തരിപ്പണമാക്കി ചുട്ടുകരിച്ചു. ഇസ്ലാമിക ലോകം മാത്രമല്ല എല്ലാവരും ഞെട്ടിപ്പോയി. അന്ന് ഇസ്രായേല്‍ സ്വന്തമാക്കിയത് തങ്ങളുടെ ഇരട്ടി വലിപ്പമുള്ള ഭൂവിഭാഗവും ഒപ്പം ജറുസലേമും ആയിരുന്നു. പിന്നീട് വെറും 73 കൊല്ലം കൊണ്ട് അവര്‍ ലോകത്തിലെ വന്‍ ശക്തിയായി മാറി. ഇസ്രായേല്‍ ജനതയ്ക്ക് ലോകത്ത് വേറൊരു രാജ്യവും ഇല്ല. ആ മണ്ണ് ദൈവം അവരുടെ സന്തതി പരമ്പരകള്‍ക്ക് നല്‍കിയ വാഗ്ദത്ത ഭൂമിയാണ്. തേനും പാലും ഒഴുകുന്ന ദേശം എന്നാണ് ഇസ്രായേലിനെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്രായേലിനെ അങ്ങനെ ഒരു ദേശം ആക്കി മാറ്റാന്‍ അവര്‍ 2000 വര്‍ഷം എടുത്തു. ഇസ്രായേല്‍ ജനതയുടെ ഏറ്റവും വലിയ ആഗ്രഹം ഇനിയും സാധിച്ചു കിട്ടിയിട്ടില്ല. സോളമന്‍ രാജാവ് നിര്‍മ്മിച്ച ജറുസലേം ദേവാലയം അവര്‍ക്ക് പുനര്‍നിര്‍മ്മിക്കണം. 3000 വര്‍ഷമായുള്ള ആ കാത്തിരിപ്പ് ഇനിയും തുടരുകയാണ്. ആദ്യമൊക്കെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇസ്രായേലിനെ അംഗീകരിച്ചിരുന്നില്ല എങ്കിലും പിന്നീട് ആകെയുള്ള 59 ഇസ്ലാമിക രാജ്യങ്ങളില്‍ ഇറാന്‍, സിറിയ, ഖത്തര്‍, തുര്‍ക്കി എന്നീ നാല് രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാവര്‍ ക്കും പൂര്‍ണ്ണമായോ ഭാഗികമായോ ഇസ്രായേലിനെ അംഗീകരിക്കേണ്ടി വരികയാണ് ഉണ്ടായത്. പക്ഷേ പലസ്തീനികള്‍ ഇത് അംഗീകരിച്ചില്ല. വീണ്ടും യുദ്ധം തുടങ്ങിയ പലസ്തീനികള്‍ ഇന്നും ആ യുദ്ധം തുടരുകയാണ്.
”ആ നാടിന്റെ പേരാണ് ഭാരതം”
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി ഒരുവര്‍ഷം കൂടി കഴിഞ്ഞാണ് ഇസ്രായേല്‍ സ്വതന്ത്രമാവുന്നത്. എന്നാല്‍ ആ സമയത്ത് ഇസ്രായേലിനെ അംഗീകരിക്കാന്‍ ഭാരത പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഭയമായിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് നമ്മോട് അകല്‍ച്ച ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
എന്നാല്‍ ഇസ്രായേലിന് അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നില്ല. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് ഉടന്‍തന്നെ പാകിസ്ഥാന്റെയും ചൈനയുടെയും ആക്രമണങ്ങളെ നേരിടേണ്ടി വന്ന സമയത്ത് ലോകരാജ്യങ്ങള്‍ എല്ലാം ഭാരതത്തെ ഒറ്റപ്പെടുത്തുകയാണ് ഉണ്ടായത്. വേണ്ടത്ര ആയുധങ്ങളും സാങ്കേതികവിദ്യകളും ഇല്ലാതെ വിഷമിച്ചു പോയ ഭാരതം പലരുടെയും മുന്നില്‍ സഹായത്തിനു വേണ്ടി അപേക്ഷിച്ചു. പക്ഷേ ആരും അതൊന്നും ചെവിക്കൊണ്ടതേ ഇല്ല. അപ്പോഴാണ് ഇസ്രായേല്‍ തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ ഭാരതത്തിന് നല്‍കാമെന്ന് സമ്മതിച്ചത്. പക്ഷേ അതു കൊണ്ടു വരുന്ന കപ്പലില്‍ ഇസ്രായേലിന്റെ പതാക കെട്ടാന്‍ പാടില്ല എന്നായിരുന്നു ഭീരുവായ നെഹ്‌റുവിന് പറയാനുണ്ടായിരുന്നത്. പക്ഷേ അഭിമാനിയായ ഇസ്രായേല്‍ അതു സമ്മതിച്ചില്ല. ഇസ്രായേല്‍ പതാക പാറുന്ന കപ്പലുകളില്‍ ഇന്ത്യന്‍ തീരങ്ങളില്‍ ആയുധങ്ങള്‍ കൊണ്ടുവന്നിറക്കാന്‍, അവസാനം നെഹ്‌റുവിനു സമ്മതിക്കേണ്ടിവന്നു. ഐക്യരാഷ്ട്രസഭയിലും അന്താരാഷ്ട്ര വേദികളിലും ഇസ്രായേല്‍ എന്നും ഭാരതത്തോട് ഒപ്പം ഉറച്ച് നിന്നു. നീണ്ട രണ്ടായിരം വര്‍ഷങ്ങള്‍ ലോകമെമ്പാടും ജൂതന്മാരെ വേട്ടയാടിയപ്പോഴും കൊന്നൊടുക്കിയപ്പോഴും യഹൂദന്മാരെ അതിഥികളെപ്പോലെ സ്വീകരിച്ച ഒരേയൊരു രാജ്യം ഭാരതമായിരുന്നു. അതായിരുന്നു ഭാരതത്തിന്റെ പാരമ്പര്യം. ആ നന്ദി അവര്‍ മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല ചെയ്തത്. ഇസ്രായേലിലെ പാഠപുസ്തകങ്ങളില്‍ അവിടുത്തെ കുട്ടികള്‍ പഠിക്കുന്ന ഒരു ഭാഗമുണ്ട്. ‘അങ്ങു കിഴക്ക് പ്രകാശം പരത്തുന്ന ഒരു ദേശം ഉണ്ട്. ലോകമെമ്പാടും നമ്മളുടെ പൂര്‍വികന്‍മാരെ വേട്ടയാടിയപ്പോള്‍ നമുക്ക് അഭയം തന്ന മണ്ണാണ് അത്. ലോകത്ത് എല്ലാവര്‍ക്കും നന്മ ഭവിക്കട്ടെ എന്നും സുഖം ഭവിക്കട്ടെ എന്നു ദിനംതോറും പ്രാര്‍ത്ഥിക്കുന്ന ഒരു നാട്. ആ നാടിന്റെ പേരാണ് ഭാരതം.’
അവസാനം കാര്‍ഗില്‍ മലനിരകളില്‍ നമ്മുടെ സാങ്കേതികവിദ്യകള്‍ പരാജയപ്പെട്ടപ്പോള്‍ ജിപിഎസ് സംവിധാനങ്ങളിലൂടെ ശത്രുവിനെ താവളങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഭാരതം അമേരിക്കയോട് അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അമേരിക്ക കേട്ടതായി പോലും നടിച്ചില്ല. ശത്രുവിന്റെ ഒളിത്താവളങ്ങള്‍ തിരഞ്ഞുപിടിച്ച് കൃത്യമായി ആക്രമിക്കുന്ന ലേസര്‍ മിസൈലുകള്‍ തന്നു ഇസ്രായേല്‍ അന്ന് പാകിസ്ഥാന്റെ അഹങ്കാരം അവസാനിപ്പിച്ചു. അങ്ങിനെ നാം കാര്‍ഗില്‍ തിരിച്ചുപിടിച്ചത് സമീപകാല ചരിത്രം.
ഇസ്രായേലിന്റെ വലിപ്പം തിരുവിതാംകൂറിനൊപ്പം
കേവലം 92 ലക്ഷം മാത്രം ജനസംഖ്യയുള്ള, കേരളത്തിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള, ഒരു മരുഭൂമി മാത്രമാണ് ഇസ്രായേല്‍. ആകെയുള്ള 92 ലക്ഷം പേരില്‍ 20 ശതമാനത്തോളം മുസ്ലീങ്ങളും രണ്ട് ശതമാനത്തോളം ക്രിസ്ത്യാനികളും ആണ്. ഡ്രൂസ് എന്ന ചെറിയ ജനവിഭാഗവും മറ്റുള്ളവരും കഴിച്ചാല്‍ കേവലം 74 ശതമാനം പേര്‍ മാത്രമാണ് യഹൂദന്മാര്‍ ആയിട്ടുള്ളത്. എന്നാല്‍ പലസ്തീനിലെ അവസ്ഥ ഇതല്ല. പലസ്തീനില്‍ ആകെയുള്ള ജനങ്ങളില്‍ 94 ശതമാനവും മുസ്ലീങ്ങളും ബാക്കിയുള്ള ആറു ശതമാനം ക്രൈസ്തവരും ആണ്. ഒരൊറ്റ ജൂതനെ പോലും പലസ്തീനില്‍ അവര്‍ ജീവനോടെ വച്ചിട്ടില്ല. ഇസ്രായേലില്‍ താമസിക്കുന്ന 20% മുസ്ലിങ്ങള്‍ക്കും 2% ക്രൈസ്തവര്‍ക്കും മറ്റുള്ളവര്‍ക്കും ഇസ്രായേലിനോട് മതിപ്പ് മാത്രമേയുള്ളൂ. യാതൊരു അസംതൃപ്തിയും അവര്‍ പ്രകടിപ്പിക്കുന്നില്ല.
(തുടരും)